Tuesday

എത്ര മനോഹരമേ....


ദൈവത്തിനാണെ ഇതു ഞാന്‍ ക്ലിക്കിയതല്ല. ഇത്ര മനോഹരമായി ഇതു ക്ലിക്കിയവന്‍ എന്റെ മണ്ടയ്ക്കു ക്ലിക്കുവാന്‍ വരുമെന്ന് എനിയ്ക്കുറപ്പുണ്ട്......

Monday

മഴ കാണാന്‍ മാത്രം ഒരു യാത്ര

വളരെക്കാലത്തിനു ശേഷമാണ് പെരുന്നാള്‍ ആഘോഷത്തിനു നാട്ടില്‍ പോയത്. പ്രകൃതി കനിഞ്ഞരുളിയ സൌന്ദര്യം ആവോളം നുകരാന്‍ കൊട്ടോട്ടിയെന്ന മനോഹര ഗ്രാമമുള്ളപ്പോള്‍ അതിനെ പുറം കാലുകൊണ്ടു തൊഴിച്ചെറിഞ്ഞ് കന്യാകുമാരിയില്‍ സൂര്യാസ്തമയം കാണാന്‍ പോയ കൊട്ടോട്ടിക്ക് അതിലും വലുത് വരണമെന്ന് നിങ്ങള്‍ പറയുമെന്നെനിക്കറിയാം. അറിഞ്ഞുതന്നെ വടിതരുന്നു മതിയാവോളം തല്ലിക്കോളൂ... കൊള്ളാതെ നിവൃത്തിയില്ലല്ലോ..

കുടുംബത്തെ നേരത്തേതന്നെ നാട്ടിലേക്കു പായ്ക്കപ്പു ചെയ്തതിനാല്‍ ഒരു അടിച്ചുപൊളി യാത്രയ്ക്കൊരുങ്ങിയാണു റയില്‍‌വേ സ്റ്റേഷനിലെത്തിയത്. അതും പെരുന്നാളിന്റെ രണ്ടു ദിവസം മുമ്പ്. ഉന്തിത്തള്ളി ജനറലില്‍ ഒരു യാത്ര കൊതിച്ച് ജനറല്‍ ബോഗിയ്ക്കടുത്തെത്തിയപ്പൊ ഉന്താന്‍ പോയിട്ട് കാലെടുത്തു വയ്ക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ മാവേലി എക്സ്പ്രസ് എന്നെ കൊഞ്ഞനം കാട്ടി കടന്നുപോയി. മലബാറിലും സ്ഥിതി അതുതന്നെ. അന്നത്തെ ഉറക്കം റയില്‍‌വേ സ്റ്റേഷനിലാക്കി. പിറ്റേന്നു രാവിലേ എക്സിക്യുട്ടീവില്‍ ആലപ്പുഴവരെ. അവിടന്ന് ഏതോ പണ്ടാരത്തില്‍ കൊല്ലത്തിറങ്ങി. പെരുന്നാള്‍ത്തലേന്ന് രാത്രി വീട്ടിലെത്തിയപ്പൊ ഏതാണ്ടൊരു പരുവമായി.

പെരുന്നാള്‍ സല്‍ക്കാരമൊക്കെക്കഴിഞ്ഞ് നേരേ അളിയന്റെ വീട്ടിലേക്ക്. കുടുംബസമേതം ഞങ്ങളെ അളിയന് ആദ്യമായാ ഇത്ര വിശാലമായി കിട്ടിയത്. പിറ്റേന്ന് ഒന്നു കറങ്ങാന്‍ തീരുമാനിച്ചു. തിരുവനന്ദപുരം മൃഗശാല പുണ്യ ദര്‍ശനം, ആക്കുളം കായലിലൂടെ ബോട്ടുയാത്ര, കൊച്ചുവേളി സന്ദര്‍ശനം, ശംഖുമുഖം ദേവിയെക്കാണല്‍ അങ്ങനെ ഒരു ചെറിയ പദ്ധതി ഞാന്‍ മുന്നോട്ടുവച്ചു. അതു കോറം തികച്ചു കൈയടിച്ചു പാസാക്കി. ഒരു ക്വാളിസും ബുക്കു ചെയ്തു. പൊരിച്ച കോഴിയും നെയ്ച്ചോറും ബിരിയാണിയും എല്ലാം കൂടി കലപില കൂട്ടിയതിനാലും പിറ്റേന്ന് അതിരാവിലേതന്നെ ഏകദിന ടൂര്‍ ഓപ്പണ്‍ ചെയ്യേണ്ടതിനാലും വേഗത്തില്‍ പുതപ്പിനുള്ളില്‍ കയറി.

വണ്ടി നേരേ തിരുവോന്തരം ലക്ഷ്യമാക്കി കുതിപ്പിച്ചു. മൃഗശാലയ്ക്കടുത്തെത്തിയപ്പോള്‍ അളിയനൊരു പൂതി, യാത്ര കന്യാകുമാരിയിലേയ്ക്കാക്കിയാലോന്ന്, നേരേ കേപ്‌കോമോറിനിലേക്ക്. ഇടയ്ക്ക് കൂടെക്കരുതിയ ബിരിയാണിയും ഫിനിഷിംഗ് പോയിന്റിലെത്തിച്ച് വണ്ടി വീണ്ടും തെക്കോട്ടുതന്നെ പാഞ്ഞു.

കന്യാകുമാരിയ്ക്ക് ഞങ്ങളെ അത്ര പിടിച്ചില്ലെന്നു തോന്നുന്നു, പെട്ടെന്ന് മാനമിരുണ്ടു. ഒപ്പം ഞങ്ങളുടെ മനസ്സുമിരുണ്ടു. മഴ തിമിര്‍ത്തു പെയ്യാന്‍ തുടങ്ങി. പാര്‍ക്കുചെയ്യാന്‍ സ്ഥലമന്വേഷിച്ചു മടുത്തപ്പോള്‍ ഇന്ത്യന്‍ മണി അന്‍പതു മുടക്കാന്‍ തന്നെ തീരുമാനിച്ചു. കന്യാകുമാരി ബീച്ചില്‍ പാര്‍ക്കിംഗ് ഏരിയയിലിരുന്ന് രണ്ടു മണിക്കൂറിലേറെ മഴ കണ്ടു. ഇടയ്ക്ക് മഴത്തുള്ളിയുടെ കനം കുറയുമ്പോള്‍ ദൂരെ സ്വാമി വിവേകാനന്ദന്‍ ഞങ്ങളെ നോക്കി കളിയാക്കുന്നതും കണ്ടു. കന്യാകുമാരിയിലേക്ക് യാത്ര സ്പോണ്‍സര്‍ ചെയ്ത അളിയന്‍ വീടെത്തുവോളം ഒന്നും മിണ്ടിക്കണ്ടില്ല. പാഴായിപ്പോയ കന്യാകുമാരി യാത്രയുടെ ഓര്‍മ്മ എക്കാലവും നിലനിലര്‍ത്താന്‍ നല്ല മുഴുത്ത കോഴിക്കാലൊരെണ്ണം ഞാന്‍ വീണ്ടുമെടുത്തു.

Wednesday

Monday

വില്‍പ്പനച്ചരക്ക്

മലയാള സാഹിത്യത്തിനും വായനയ്ക്കും വംശനാശം സംഭവിയ്ക്കുന്നുവെന്നാരു പറഞ്ഞു? വായിച്ചില്ലെങ്കിലും വാങ്ങിപ്പിയ്ക്കാന്‍ എന്തെല്ലാം വഴികള്‍ ! സ്ത്രീയെ ആഭാസകരമായി ചിത്രീകരിച്ച പുറം ചട്ടയുണ്ടെങ്കില്‍ മലയാള സാഹിത്യത്തിനു വിലകൂടുമെന്നായിരിയ്ക്കും... അല്ലെങ്കില്‍ നിലവാരം കൂടുമെന്നായിരിയ്ക്കും ! ഇത്തരത്തിലുള്ള പ്രതിഭാധനന്മാരായ എഴുത്തുകാരും അവരുടെ കൃതികള്‍ ഇവ്വിധത്തില്‍ പ്രസിദ്ധീകരിക്കുന്ന സംസ്കാര പ്രചാരകരും നീണാള്‍ വാഴട്ടെ.....

മലപ്പുറത്തു മാതൃഭൂമി സംഘടിപ്പിച്ച പുസ്തക പ്രദര്‍ശനത്തില്‍ നിന്നുള്ള നാലു ചിത്രങ്ങളാണു താഴെ ചേര്‍ത്തിരിയ്ക്കുന്നത്. മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക് ഇവ എത്രകണ്ടു ഫലപ്രദമാകുമെന്നു നിങ്ങള്‍ തീരുമാനിയ്ക്കൂ.










തനി നാടന്‍

ചങ്ങാതിയുടെ കൃഷിത്തോട്ടത്തിലെ ഒരു ഇടവിളകൃഷി. കണ്ടപ്പൊ ഒന്നു ക്ലിക്കാന്‍ തോന്നി, ഇപ്പൊ പോസ്റ്റാ‍നും...




Saturday

ജ്യോനവന്‍ പോയിട്ട് ഒരു വര്‍ഷം...



ബൂലോകത്ത് ഏറെചിന്തിപ്പിയ്ക്കുന്ന ചെറുതും വലുതുമായ കവിതകള്‍ സമ്മാനിച്ച് നമ്മളെ സന്തോഷിപ്പിച്ച നമ്മുടെ പ്രിയപ്പെട്ട ചങ്ങാതിയും യുവകവിയുമായ ജ്യോനവന്‍ നമുക്കാസ്വദിയ്ക്കാന്‍ ഒരു പൊട്ടക്കലം ബാക്കിവച്ചു നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാവുന്നു. അകാലത്തില്‍ നമ്മെ വിട്ടുപോയ പ്രിയ സുഹൃത്തിന്റെ ഓര്‍മ്മയ്ക്കു മുമ്പില്‍ ഒരായിരം അശ്രുകണങ്ങള്‍....

Sunday

ആനമൂടും വെള്ളം കുടിയും

ഇന്നും (?) അന്നും എന്നും ഗംഗാ ട്രാവത്സ് ആറുമണിയ്ക്കു തന്നാ ആയൂരിലെത്തുന്നത്. ഗംഗാട്രാവത്സിനെ ഓര്‍മ്മയില്ലേ..? ഹിമക്കുട്ടിയുടെ പോസ്റ്റില്‍ പറഞ്ഞിരുന്ന ഗംഗതന്നെയാണ് കഥയിലെ പാത്രം. ചില്ലറ തമാശകളും മഹാ സംഭവങ്ങളും നടക്കുന്ന പ്രസ്തുത ഗംഗയില്‍ പതിവായി നടന്നിരുന്ന ഒന്നു രണ്ടു സംഗതികളിലേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം.

ആയൂര്‍ - ചടയമംഗലം ‌- വെള്ളാര്‍‌വട്ടം - അമ്പലം മുക്ക് വഴി കടയ്ക്കല്‍. പുനലൂരുനിന്നു കടയ്ക്കലിലേയ്ക്കുള്ള ഗംഗാ ട്രാവത്സിന്റെ സഞ്ചാര പഥത്തില്‍ മേല്‍ പ്രസ്താവിച്ച സ്ഥലങ്ങള്‍ക്ക് തങ്ങളുടേതായ കഥകള്‍ പറയാനുണ്ട്.

ആയൂര്‍ - ചടയമംഗലം.

ബസ്സിലിരുന്ന് നേരേ തെക്കോട്ടു നോക്കിയാല്‍ ഭീമാകാരനായ ഒരാനയുടെ രൂപസാദൃശ്യത്തില്‍ ആകാശത്തെ തഴുകി നില്‍ക്കുന്ന ഒരു പാറമല കണാം. ഈ കാഴ്ച ചടയമംഗലം വരെ കണ്ടുകൊണ്ടിരിയ്ക്കാം. ആനയുടെ രൂപം പൂണ്ട പ്രധാന ഭാഗം മുഴുവന്‍ ഒറ്റപ്പാറയാണ്‍. പണ്ട് രാമായണകാലത്ത് രാവണന്‍ചേട്ടന്‍ സീതാദേവിയെയും അടിച്ചുമാറ്റി ലങ്കയിലേയ്ക്കു പറക്കുന്ന സമയത്ത് പക്ഷിശ്രേഷ്ഠനായ ജഡായു യാത്രയുടെ മാര്‍ഗ്ഗ തടസ്സമായി നിലകൊണ്ടത് ഇവിടെയായിരുന്നു. രാവണന്റെ വെട്ടേറ്റ് ചിറകറ്റ ജഡായു വീണു കിടന്നത് ഈ പാറപ്പുറത്താണെന്നാണ് ഐതിഹ്യം. നല്ലപാതിയെത്തേടിവന്ന ശ്രീരാമന്‍ ഈ പാറപ്പുറത്തു വച്ചാണു ജഡായുവിനെ കണ്ടുമുട്ടിയതത്രെ. ശ്രീരാമന്റെ കാലടി പതിഞ്ഞുവെന്നു കരുതപ്പെടുന്ന ഈ പാറയുടെ ഒരു ഭാഗത്തുള്ള വറ്റാത്ത കുളം മല കയറിവരുന്നവരുടെ ദാഹം ശമിപ്പിയ്ക്കുന്നു. പാറമലയുടെ മുകളില്‍ വളരെ വലിയ ഒരു ശ്രീരാമ പ്രതിമയുണ്ട്. ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും ഉയര്‍ന്ന ഭാഗങ്ങളില്‍ നിന്നാല്‍ ഈ പാറയും ശ്രീരാമ വിഗ്രഹവും വ്യക്തമായി കാണാം. ജഡായു വീണ സ്ഥലമായതിനാല്‍ ജഡായുമംഗലമെന്നും തുടര്‍ന്ന് ചടയമംഗലമെന്നും ഈ സ്ഥലം അറിയപ്പെട്ടു എന്നാണു കരുതുന്നത്. ഏതായലും ചടയമംഗലം പാറ ഒരൊന്നൊന്നര പാറ തന്നെയാണ്.

ചടയമംഗലം - വെള്ളാര്‍‌വട്ടം

ഈ റൂട്ടിലേയ്ക്കു കടന്നാല്‍ മറ്റൊരു ലോകമാണ്. ഇരു വശവും റോഡിനോടു ചേര്‍ന്നിരിയ്ക്കുന്ന വീടുകള്‍. കാറ്റുകൊള്ളാന്‍ പുറത്തിറങ്ങിയിരിയ്ക്കുന്ന തരുണീമണികളെയും തല്ലുകൊള്ളാന്‍ കാത്തിരിയ്ക്കുന്ന ശ്രീമതിമാരായ മഹിളാമണികളെയും നോക്കി മിഴികള്‍ കറക്കിയുള്ള യാത്ര. മരണവീട്ടില്‍ “നാളെമുതല്‍ എനിയ്ക്കാരോ..” എന്നു വിലപിയ്ക്കുന്ന ശ്രീമതിമാരുടെ ഭാവമായിരുന്നവര്‍ക്ക്. ഇപ്പൊത്തന്നെ “എനിയ്ക്കാരോ” എന്നു ചോദിയ്ക്കാന്‍ വെമ്പിനില്‍ക്കുന്നതായും ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ചത്തതിനൊക്കുമേ ജീവിച്ചിരിയ്ക്കിലുമെന്നതാണ് ഈ ദുരവസ്ഥയ്ക്കു കാരണമായി എനിയ്ക്കു തോന്നിയത്. മഹിളകളുടെ ഈ അവസ്ഥയ്ക്കുള്ള കാരണത്തിന്റെ പ്രഭവകേന്ദ്രം വെള്ളാര്‍‌വട്ടം എന്ന മഹാനഗരമാണ്, വഴിയേ മനസ്സിലാവും. ഈ ആസ്വാദനത്തിന്റെ സുഖം ആവോളം നുകരാന്‍ തന്നെയാവണം ഞാന്‍ പതിവായി ഗംഗാട്രാവത്സ് തന്നെ യാത്രയ്ക്കു തെരഞ്ഞെടുത്തത്. അത്യാവശ്യം നല്ല തിരക്കുണ്ടായിരിയ്ക്കും. ഈ തിരക്കിലേയ്ക്കാണു നാലാളുടെ ഇടം കവരുന്ന മൂടിന്നധിപതിയായ ആനമൂടി രമണിച്ചേച്ചിയും ചേരുന്നത്. ഒപ്പം ആനമൂടിന്റെ ആരാധകരും ചില്ലറ ഉപയോക്താക്കളുമായ ഒരുപറ്റവും സ്ഥിരമായുണ്ടാവുമായിരുന്നു.ആനമൂട്ടില്‍ പിച്ചലും നുള്ളലും അവരുടെ ഹോബിയായിരുന്നു, രമണിച്ചേച്ചിയ്ക്ക് ചില്ലറ ആനന്ദവും. ഒരിയ്ക്കല്‍ ആനമൂടും കടന്ന് മൂത്തുപാകമായ മാതളനാരങ്ങയില്‍ ആരോ ഒന്നു സാമ്പ്ലി. കളി മൂടിനോടു മതി നാരങ്ങ വില്‍ക്കാനല്ലെന്ന് ആനമൂടി തുറന്നടിച്ചു.

“നിനക്കൊന്നും അമ്മേം പെങ്ങന്മാരും ഇല്ലേഡാ......?

സംഭവം എനിക്കു മനസ്സിലായില്ല. ആനമൂടും മാതളനാരങ്ങയും തമ്മില്‍ ബന്ധമില്ലെന്നാണോ..! അതോ ആനമൂട് ചേച്ചീടേതല്ലെന്നോ...!!

വെള്ളാര്‍വട്ടത്തെമ്പോള്‍ ആനമൂടിന്റെ ക്ലൈമാക്സാവും.

വെള്ളാര്‍‌വട്ടം - അമ്പലം‌മുക്ക്

ഗുണവും മണവും രുചിയുമൊക്കെ വിരാചിയ്ക്കുന്ന മൂന്നാംഭാഗമാണ് ഞാന്‍ കൂടുതല്‍ ആസ്വദിച്ചിരുന്നത്. വിലയിലും അളവിലും മായം കലരാത്ത തൊള്ളായിരത്തിപ്പതിനാറിന്റെ പരിശുദ്ധിയുള്ള നാടന്‍ പട്ടച്ചാരായം യഥേഷ്ടം ലഭിയ്ക്കുന്ന സ്ഥലമായിരുന്നു വെള്ളാര്‍‌വട്ടം. യഥാര്‍ത്ഥത്തില്‍ ജനകോടികളായ കുടിയന്മാരുടെ വിശ്വസ്ഥ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന മഹാനാട്. അന്തിയായാല്‍ ജനകോടികള്‍ ഇവിടേയ്ക്ക് ഒഴുകിയെത്തിയിരുന്നതു വെറുതെയല്ലെന്ന് അക്കാലത്ത് അതുവഴി സഞ്ചരിച്ചിരുന്നവര്‍ സാക്ഷ്യപ്പെടുത്തും.

വെള്ളാര്‍‌വട്ടത്തെത്തുമ്പോള്‍ ബസ്സ് ഏതാണ്ടു കാലിയാവും. ഒന്നു നടു നിവര്‍ത്താമെന്നു കരുതുന്നവരുടെ അത്യാഗ്രഹങ്ങളുടെ മേല്‍ മിന്നലും ഇടിയും ഒരുമിച്ചു പ്രയോഗിച്ചുകൊണ്ട് വന്നതിനേക്കാള്‍ ഇരട്ടി മഹാജനം ഉള്ളിലേയ്ക്കു തള്ളിക്കയറും. പട്ടച്ചാരായത്തിന്റെ മനോഹര ഗന്ധം ആസ്വദിച്ചുകൊണ്ട് തുടര്‍യാത്ര ചെയ്യാം. മനസ്സുകൊണ്ട് ആടാന്‍ തയ്യാറെടുത്തവരും ആടിത്തുടങ്ങിയവരും പകുതി ആടിയവരും ഷെഡ്ഡിലൊതുങ്ങാന്‍ തയ്യാറെടുത്തവരുമൊക്കെ ഗംഗയുടെ സ്ഥിരം കുറ്റികള്‍. വാള്‍ വാള്‍ എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഗംഗയില്‍ ആ‍രും വാളുവച്ചതായി കാണാന്‍ കഴിഞ്ഞിട്ടില്ല.

വളവുകളെയും തിരിവുകളെയും പിന്തള്ളി ഗംഗ പായും. ഈ പാച്ചിലില്‍ അമ്പലം‌മുക്ക് കവലയിലെത്തുമ്പോഴാണ് വെള്ളാര്‍‌വട്ടം ഷോയുടെ ക്ലൈമാക്സ്. കവലയില്‍ റോഡിന് തരക്കേടില്ലാത്ത ഒരു വളവുണ്ട്. വളവു തുടങ്ങുന്നിടത്തും തീരുന്നിടത്തും അത്യാവശ്യം പോന്ന ഓരോ ഹമ്പും നാട്ടുകാരുടെ സംഭാവനയായുണ്ടായിരുന്നു. സാമാന്യം വേഗത്തില്‍ വരുന്ന ഗംഗ വളവുതിരിയുന്നതോടെ ബസ്സില്‍ ആട്ടക്കലാശം നടത്തുന്ന കലാകാരന്മാരുടെ കണ്ട്രോളു പോകും. ഹമ്പിലെ ചാട്ടം കൂടിയാവുമ്പോള്‍ അരയില്‍ തിരുകിയിരുന്ന കുപ്പികള്‍ ഒന്നൊന്നായി താഴേയ്ക്കു ചാടും. പാവം ഗംഗ പ്രളയവാഹിനിയായി മാറും. നല്ല ശുദ്ധമായ വെള്ളം വിലക്കുറവില്‍ സുലഭമായി കിട്ടുന്നതു കൊണ്ടാവണം അവിടം വെള്ളാര്‍‌വട്ടമെന്ന് അറിയപ്പെട്ടത്.

(എന്റെ പ്രിയപ്പെട്ട വെള്ളാര്‍വട്ടംകാരേ എന്നോട് ഷെമിക്കേണമേ...)

Wednesday

ബൂലോകത്തുള്ള എന്റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍....
കൂടെ വൈകിയാണെങ്കിലും ഒരു ചെറിയ ഓണ സദ്യയും... സ്വീകരിച്ചാലും...





Tuesday

Sunday

ഭീകരവാദത്തെ കച്ചവടം ചെയ്യുന്നവര്‍ (4)

കലാപം വിട്ട് സ്ഫോടനങ്ങളിലേയ്ക്ക്

സ്വാമിനി പ്രജ്ഞാസിംഗ്, അസിമാനന്ദ സ്വാമികള്‍, സ്വാമി ദയാനന്ദ് പാണ്ഡെ തുടങ്ങിയ പുലിക്കുട്ടികളുടെ തനിനിറം പുറത്തുവന്നതിനു ശേഷം കഴിഞ്ഞ രണ്ടുവര്‍ഷക്കാലയളവില്‍ ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ക്ക് അവധിയുണ്ടായിരിയ്ക്കുന്നു എന്നത് നമുക്ക് ആശ്വാസം നല്‍ക്കുന്നു. ഭീകരവാദത്തിന്റെ സൃഷ്ടക്കളായി സംഘപരിവാരത്തെ അറിയപ്പെടാന്‍ തുടങ്ങിയ കാലത്തുതന്നെ അബ്ദുന്നാസര്‍ മദനിയുടെ കട്ടേംപടവും മടങ്ങിയിരുന്നു. മാധ്യമങ്ങള്‍ക്ക് ചിരപരിചിതമായ വ്യക്തിത്വത്തെ ഭീകരനെന്നു മുദ്രകുത്തി സമൂഹമദ്ധ്യത്തിലേയ്ക്കിട്ടുകൊടുത്താല്‍ സംഘപരിവാരത്തിന്റെ മുഖത്തിനേറ്റ മങ്ങലിന് തല്‍ക്കാല ശാന്തിയെങ്കിലും കിട്ടുമെന്നവര്‍ക്കറിയാം. അതിനു വേണ്ടുന്ന വിധത്തില്‍ തെളിവുകളും സാക്ഷികളും നിര്‍മ്മിയ്കപ്പെട്ടതിനു ശേഷമാണ് അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടിരിയ്ക്കുന്നത്.

മക്കാ‍ മസ്ജിദ്, മാലേഗാവ്, സംഝോത എക്സ്പ്രസ്, ഹൈദരാബാദ് മുതലായവയാണല്ലോ ആര്‍ എസ് എസ്, സംഘപരിവാരങ്ങള്‍ക്ക് അവകാശം തീറെഴുതിക്കൊടുത്ത സ്ഫോടനങ്ങള്‍. ഇപ്പോള്‍ മഹ്‌റോളി സ്ഫോടനവും അവര്‍ക്കവകാശപ്പെട്ടതാകുന്നുവെന്നാണ് അവസാനമായി കേള്‍ക്കുന്നത്. പഹാഡ് ഗഞ്ച്, മുംബൈ ട്രയിന്‍, സരോജിനി നഗര്‍ മുതലായവ മുസ്ലിം തീവ്രവാദികളുടേതായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അന്വേഷണം ശരിയായ വിധത്തില്‍ മുന്നോട്ടുപോയാല്‍ അവകാശികള്‍ മാറാനും സാധ്യതയുണ്ട്. തെളിവുകള്‍ അവശേഷിപ്പിയ്കാതെ സൂക്ഷിയ്ക്കാന്‍ ഇപ്പോള്‍ പരിവാരങ്ങള്‍ അങ്ങേയറ്റം ശ്രദ്ധിയ്ക്കുന്നുണ്ട്. തെളിവു നശിപ്പിയ്ക്കലിന്റെ ഭാഗമായി സുനില്‍ ജോഷിയെന്ന ഭീകരനെ ആര്‍ എസ് എസ്സുതന്നെ തട്ടിക്കളഞ്ഞ കേസ് ഇപ്പോള്‍ എന്‍ ഐ എ അന്വേഷിയ്ക്കുന്നുണ്ട്. ഐ എസ് ഐയില്‍നിന്ന് കോടിക്കണക്കിനു രൂപ കൈപ്പറ്റിയ ആര്‍ എസ് എസ് നേതാവായ ഇന്ദ്രേഷ് കുമാറിനെപ്പറ്റി ഇപ്പോള്‍ വിവരമില്ല. അയാളും തെളിവു നശിപ്പിയ്ക്കലിന്റെ ഭാഗമായി നശിപ്പിയ്ക്കപ്പെട്ടിട്ടുണ്ടാവാം.

ബി ജെ പിയും അനുബന്ധ സംഘടനകളും ഭരിയ്ക്കുന്ന സംസ്ഥാനങ്ങളിലെ പ്രത്യേക ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ക്ക് ഇടയ്ക്കിടെ എഫ് ബി ഐ പരിശീലനങ്ങള്‍ കൊടുക്കുന്നുണ്ട്. ഇസ്രായേലിലേയ്ക്ക് കൊല്ലം തോറും പരിശീലനത്തിനു പോകുന്ന ഉദ്യോഗസ്ഥര്‍ വേറെ. പക്ഷേ ഇവയെല്ലാം എന്തിനു വേണ്ടിയണു പ്രയോജനപ്പെടുന്നതെന്ന് ചിന്തിയ്ക്കേണ്ട സമയം കഴിഞ്ഞെന്നാണ് എനിയ്ക്കു തോന്നുന്നത്. ഇത്തരം പരിശീലനങ്ങള്‍ നേടിയ ഈ ഉദ്യോഗ വൃന്ദങ്ങള്‍ എത്ര ഭീകരക്രമണങ്ങളെ മുന്‍‌കൂട്ടിക്കണ്ടു പരാജയപ്പെടുത്തിയെന്നു ചോദിയ്ക്കരുത്. ഇവയെല്ലാം ഭരണതലങ്ങളില്‍ വിലസി നടക്കുന്ന മറ്റു രാഷ്ട്രീയ മേലാളന്മാരും അറിഞ്ഞുതന്നെ കളിയ്ക്കുന്നതാണ്. ആണവബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ബി ജെ പി ധാരണ വന്നതോടെ ഇതു സ്ഥിരീകരിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു. മോഡിയെ കേസില്‍നിന്നൊഴിവാക്കിയാല്‍ ബില്ലിനെ പിന്‍‌തുണയ്ക്കാമെന്ന മോഹന വാഗ്ദാനത്തില്‍ മുങ്ങി കോണ്‍ഗ്രസ്സും ഭീകരവാദത്തെ തുണയ്ക്കുന്ന കാര്യത്തില്‍ തങ്ങളുടേതായ കഴിവ് ഒന്നുകൂടി തെളിയിച്ചിരിയ്ക്കുന്നു. ബാബരി മസ്ജിദ് തകര്‍ക്കുന്ന കാര്യത്തില്‍ ഒരു കൂട്ടുകെട്ട് മുമ്പുണ്ടായത് ഇത്തരുണത്തില്‍ ഓര്‍ക്കുക.

ഇന്റലിജന്‍സ് ബ്യൂറോയും ഇക്കാര്യത്തില്‍ മുഖ്യപങ്കു വഹിയ്ക്കുന്നുണ്ട്. ഒരിരയെ സൃഷ്ടിച്ച് ആ ഇരയ്ക്ക് സര്‍വ്വവിധത്തിലുള്ള ഭീകര രൂപഭാവങ്ങളും കല്‍പ്പിച്ചു കൊടുത്ത് സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ആ ഇരയുടെ മേല്‍ ജനങ്ങളുടെ വെറുപ്പും വിദ്വേഷവും ഉണ്ടാക്കി ലാഭം കൊയ്യാനുള്ള ആസൂത്രിത നീക്കം നടത്തുന്നതില്‍ അവര്‍ വിജയം കാണുന്നുണ്ട്.

മുമ്പ് കലാപങ്ങളായിരുന്നു പരിവാരത്തിന്റെ ഫാഷന്‍. വംശീയ ഉല്‍മൂലനം തന്നെയായിരുന്നു ഉദ്ദേശലക്ഷ്യം. ഒരു പ്രത്യേക സമൂഹത്തെ പ്രത്യേക മേഖലയില്‍നിന്ന് നിഷ്കാസനം ചെയ്യാനുള്ള കലാപങ്ങള്‍. ബീവണ്ഡി, അലീഗഡ്, ജംഷഡ് പൂര്‍, മീററ്റ്, ഭഗത്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ആയിരങ്ങളുടെ ജീവന്‍ നശിപ്പിച്ച് അവര്‍ ഇതു നടപ്പിലാക്കിക്കാണിച്ചിട്ടുണ്ട്. ഇവയില്‍ അവസാനത്തേതായിരുന്നു ഗുജറാത്ത് കലാപം. ഇത്തരത്തിലുള്ള കലാപങ്ങള്‍ ഈ കലാപത്തിനു ശേഷം ഉണ്ടായിട്ടില്ല. ഇതിനെ ചാനലുകളുടെ അതിപ്രസരങ്ങള്‍ ഉണ്ടായതിനു ശേഷമുണ്ടായ ആദ്യത്തെ കലാപമെന്നു പറയാം. ഗുജറാത്ത് കലാപത്തിന്റെ ദൃശ്യങ്ങളും അനന്തര ഫലങ്ങളും ചാനലുകളിലൂടെ ലോക സമൂഹം കണ്ടപ്പോള്‍ സംഘപരിവാറിന്റെയും ആര്‍ എസ്സ് എസ്സിന്റെയും മുഖച്ഛായയ്ക്ക് തെല്ലൊന്നുമല്ല ഇടിവു വന്നത്. അതുകൊണ്ടാവണം കലാപങ്ങള്‍ വിട്ട് ആസൂത്രിത സ്ഫോടനങ്ങള്‍ തെരഞ്ഞെടുക്കുന്നത്.

ഒരു നിരപരാധി രക്ഷപ്പെട്ടു.

കാശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്ന് നാടുവിട്ട് കുമളിയിലെത്തി കരകൌശല വ്യാപാര സ്ഥാപനത്തില്‍ ജോലിയെടുത്തു കഴിഞ്ഞിരുന്ന അല്‍ത്താഫ് അഹമ്മദ് ഖാന്‍ എന്ന മുപ്പത്തെട്ടുകാരന് ഒടുവില്‍ നീതി ലഭിച്ചിരിയ്ക്കുന്നു. ഹിസ്ബുള്‍ മുജാഹിദീന്റെ പ്രവര്‍ത്തകനായി ചിത്രീകരിച്ച് കുമളിയില്‍ ഒളിവില്‍ കഴിയുകയാണെന്ന കള്ളക്കഥയുണ്ടാക്കി ഇല്ലാത്ത കുറ്റങ്ങള്‍ ചാര്‍ജ്ജുഷീറ്റില്‍ നിറച്ച് അദ്ദേഹത്തെ പൊലീസ് സല്‍ക്കരിച്ചു. അല്‍ത്താഫിനെ തീവ്രവദിയായി ചിത്രീകരിയ്ക്കാന്‍ മലയാളത്തിലെ ചില മുഖ്യധാരാ മാധ്യമങ്ങളും ഉത്സാഹിച്ചിരുന്നു. അല്‍ത്താഫ് ബാംഗ്ലൂരിലെത്തി തന്റെ മുഖം പ്ലാസ്റ്റിക് സര്‍ജറിയിലൂടെ രൂപം മാറ്റിയെന്നുവരെ അവര്‍ പ്രചരിപ്പിച്ചു. കാശ്മീരികള്‍ മുഴുവന്‍ തീവ്രവാദികളാണെന്ന കാഴ്ചപ്പാടിന് മാറ്റമുണ്ടായില്ലെങ്കില്‍ ഇനിയും പുതിയ അല്‍ത്താഫുമാര്‍ ഉണ്ടായിക്കൊണ്ടേയിരിയ്ക്കും.

(ഭാഗം 3 ഇവിടെ)   (ഭാഗം 5 ഇവിടെ)

Tuesday

എന്റെ നീതി

എന്തൊരു രുചിയാണ്
നിന്റെ നിണം കുടിയ്ക്കുന്നത്

എന്തൊരു രസമാണ്
നിന്റെ മാംസം ഭുജിയ്ക്കുന്നത്

എന്തൊരു ഹരമാണ്
നിന്റെ വേദന കാണുന്നത്

എന്തൊരാനന്ദമാണ്
നിന്റെ നാശം കേള്‍ക്കുന്നത്

നിന്റെ വ്രണത്തില്‍ കുത്തല്‍
എനിയ്ക്കനുഭൂതി പകരുന്നു

നിന്റെ കുടുംബം കുളംതോണ്ടിയാല്‍
എനിയ്ക്കു നഷ്ടമില്ലല്ലോ

നിനക്കു നഷ്ടപ്പെടുന്നതൊന്നും
എനിയ്ക്കു ബാധകമല്ലല്ലോ

നീയൊരു മനുഷ്യനെന്നത്
ഞാനോര്‍ക്കേണ്ടതില്ലല്ലോ

നിന്റെ മക്കള്‍ അനാഥരായാല്‍
എനിയ്ക്കെന്താണു നഷ്ടം

നിന്റെ പത്നി വിധവയായാല്‍
ഞാനെന്തിനു ഖേദിയ്ക്കണം

നിന്റെ സുരക്ഷിതത്വം
എന്റെ ബാധ്യതയല്ലല്ലോ

നിന്റെ ജീവിതംതകരുന്നതുകണ്ട്
ഞാനാനന്ദനൃത്തം ചവിട്ടും

നിന്റെ ജീവന്‍ നശിയ്ക്കുന്നതുകണ്ട്
ഉന്മാദാഘോഷം നടത്തും

നിന്റെ രക്തവും മാംസവും കഴിഞ്ഞ്
എല്ലുകള്‍ ബാക്കിയായാല്‍

തന്നിടാം നിനക്കൊരുഹാരം
നഷ്ടപരിഹാരമായിത്തന്നെ

വേണമെങ്കിലെനിയ്ക്കന്നതൊരു
കുമ്പസാരവുമായിക്കാണാം

Saturday

മോഹപ്പക്ഷി

കണ്ണൂര്‍ നഗരം ഇതുവരെക്കാണാത്തത്ര പ്രൌഢ ഗംഭീരമായ ചടങ്ങില്‍‌വച്ച് ബൂലോകത്തെ അനുഗൃഹീത കവയിത്രി ശാന്ത കാവുമ്പായിയുടെ പ്രഥമ കവിതാസമാഹാരമായ മോഹപ്പക്ഷി ശ്രീ മണമ്പൂര്‍ രാജന്‍ബാബുവിന്റെ മഹനീയ കരങ്ങളാല്‍ പ്രകാശനകര്‍മ്മം നിര്‍വ്വഹിയ്ക്കപ്പെട്ടു.

ഈ മംഗളകര്‍മ്മം നിര്‍വ്വഹിയ്ക്കപ്പെട്ട വേദി


പുസ്തകപ്രകാശനച്ചടങ്ങ്


ചാരിതാര്‍ത്ഥ്യത്തോടെ ശാന്ത കാവുമ്പായി


നമ്മുടെ പ്രിയപ്പെട്ട ബ്ലോഗര്‍ ഒരു നുറുങ്ങ് വേദിയുടെ മുന്‍‌നിരയില്‍


നിറഞ്ഞുകവിഞ്ഞ വേദി.

കാവുമ്പായിച്ചേച്ചിയുടെ ബ്ലോഗ് ഇവിടെ

കുമാരന് ഒരു തണല്‍ അഥവാ കുമാരന്‍ ഒരു പാ‍ര

എന്തോകണ്ട് തരിച്ചു നില്‍ക്കുകയാണു കുമാരന്‍ (സത്യത്തില്‍ ഉള്ളില്‍ ചിരിയ്ക്കുകയായിരുന്നുവെന്ന് കുമാരന്‍ പിന്നെ സ്വകാര്യമായി പറഞ്ഞു)



കുമാരന്റെ കാറില്‍നിന്നടിച്ചുമാറ്റിയ തോര്‍ത്തുമുണ്ടുകൊണ്ട് തണല്‍ എന്തോ ചെയ്യുന്നുണ്ട്. ചിത്രത്തില്‍ അതു വ്യക്തമായി കാണാം. അതുകണ്ടിട്ടാണ് കുമാരന്‍ ഉള്ളില്‍ ചിരിയ്ക്കുന്നത്. എന്താണ് സംഭവമെന്ന് പറയാമോ..?

Monday

Sunday

എറണാകുളം ബ്ലോഗേഴ്സ് മീറ്റ്

ഇത് എന്റെ രണ്ടാം ബ്ലോഗുമീറ്റ്.

വെളുപ്പിനു നാലുമണിയ്ക്കു തന്നെ ഉണര്‍ന്നു. ഇരുപതുമിനിട്ടുകൊണ്ട് കുളിയും തേവാ‍രവും കഴിച്ച് ബൈക്കില്‍ തിരൂരിലേയ്ക്ക്. ആറുമണിയ്ക്കുള്ള തീവണ്ടിയായിരുന്നു ലക്ഷ്യം. സ്റ്റേഷനില്‍ അല്‍പ്പസമയമേ നില്‍ക്കേണ്ടിവന്നുള്ളൂ, അപ്പോഴേയ്ക്കും ഇസ്മായില്‍‌കുറുംപടി എത്തി. തീവണ്ടി എട്ടുമണിയ്ക്കേ ഉള്ളുവെന്നറിഞ്ഞപ്പൊ ഞങ്ങളില്‍ അല്‍പ്പം നിരാശ പടര്‍ന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ശകടത്തില്‍ മുക്കിയും മൂളിയും ഒരുവിധത്തില്‍ എറണാകുളം ഇടപ്പള്ളിയിലെത്തി. തബാറക് റഹ്മാന്റെ ഫോണ്‍കോള്‍ അറ്റന്‍ഡുചെയ്ത് നേരേ ഹൈവേയ്ക്ക്. മീറ്റിനുള്ള ചിട്ടവട്ടങ്ങള്‍ തയ്യാറാകുന്നതേ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍.

ചെറായിയില്‍ പരിചയപ്പെട്ട മുഖങ്ങളില്‍ കുറച്ചുപേരോട് പരിചയം പുതുക്കി പുതിയ മുഖങ്ങളുടെ അടുത്തേയ്ക്കു നടന്നു. അപ്പോഴേയ്ക്കും മീറ്റു തുടങ്ങി. ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തുമ്പോള്‍ നമ്മുടെ ബൂലോകത്തിലൂടെ തത്സമയ സം‌പ്രേക്ഷണം നടക്കുന്നുണ്ടായിരുന്നു. വിശദമായ പരിചയപ്പെടുത്തലുകള്‍ക്കു ശേഷം മുറുകന്‍ കാ‍ട്ടാക്കടയുടെ ഒരു കവിത അദ്ദേഹം തന്നെ ആലപിച്ചു. അനന്തരം സ്വകാര്യ പരിചയപ്പെടലുകള്‍ നടക്കുമ്പോള്‍ ചൂടുഭക്ഷണം മാടിവിളിയ്ക്കുന്നുണ്ടായിരുന്നു. അതിനെ ബുദ്ധിമുട്ടിയ്ക്കേണ്ടെന്നുകരുതി സംഗതി കുശാലാക്കി.

കുറേയധികം ബ്ലോഗര്‍മാരെക്കൂടി പരിചയപ്പെടാനും കാപ്പിലാന്‍, തബാറക് റഹ്മാന്‍, സജിം തട്ടത്തുമല തുടങ്ങിയ നേരിട്ടു ഫോണിലും ചാറ്റിലും മാത്രം സംവദിച്ചിരുന്ന മറ്റു ചിലരെ നേരിട്ടു കാണാനും കഴിഞ്ഞതില്‍ അതിയായ സന്തോഷം തോന്നുന്നു. മീറ്റ് എറണാകുളത്തേയ്ക്കു പറിച്ചു നടേണ്ടിവന്ന സാഹചര്യത്തില്‍ വളരെ തിരക്കുപിടിച്ച് അനുയോജ്യമായ പുതിയ സ്ഥലം കണ്ടെത്തുകയും വളരെ ഭംഗിയായി ബ്ലേഴ്സ് മീറ്റ് നടക്കാന്‍ വളരെ പണിപ്പെട്ട, ഹരീഷ് തൊടുപുഴ, പാവപ്പെട്ടവന്‍, പ്രവീണ്‍ വട്ടപ്പറമ്പത്ത്, യൂസുഫ്പ എന്നിവര്‍ക്ക് എന്റെ പ്രത്യേക നന്ദി അറിയിയ്ക്കുന്നു. ഒപ്പം മറ്റുള്ളവര്‍ക്ക് ആശംസകളും....







ബൂലോകത്തെ ആദ്യ പത്രമായ ബൂലോകം ഓണ്‍‌ലൈന്റെ വിതരണവും ഉണ്ടാ‍യിരുന്നു കുമാരന്റെ കുമാരസംഭവങ്ങള്‍ കാപ്പിലാന്റെ നിഴല്‍ ചിത്രങ്ങള്‍ എന്നീ പുസ്തകങ്ങളുടെ വിതരണവും ഉണ്ടായിരുന്നു. എല്ലാംകൊണ്ടും വളരെ മനോഹരമായി പര്യവസാനിച്ച ഒന്നായാണ് എറണാകുളം മീറ്റ് എനിയ്ക്കനുഭവപ്പെട്ടത്. മീറ്റില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഒരിയ്ക്കല്‍ക്കൂടി ആശംസകള്‍ നേരുന്നു.

Friday

യാത്രാമൊഴി...










ഒരിക്കല്‍ മണ്ണായി തീരാന്‍ മാത്രം...
മണ്ണാകുവാന്‍ തന്നെ തുടക്കം
മണ്ണിലേയ്ക്കു തന്നെ മടക്കം

സ്വപ്നങ്ങള്‍ പോലെ
ചിന്തകള്‍ക്കു വിരാമമിട്ട്
ഓര്‍മ്മകള്‍ക്കു മഞ്ചല്‍ പണിത്

കിളിക്കൊഞ്ചല്‍ തലോടിയ
തേന്മൊഴികള്‍ ഓര്‍ത്തെടുക്കുന്നു
കാതുകള്‍ മര്‍മ്മരം പോലെ

ആത്മവിശ്വാസത്തിന്റെ സൂത്രങ്ങള്‍
ഏറ്റുവാങ്ങിയവേളയിലവളില്‍
പൊന്തിവന്ന സന്തോഷം
ഞാനുമേറ്റുവാങ്ങി, ഇന്നോര്‍മ്മയില്‍
വിങ്ങലും തേങ്ങലും ബാക്കി - ഞങ്ങളെ
മൂക നിശ്വാസത്തില്‍ മുക്കി

ഇനി, നീയൊരു മിന്നാമിനുങ്ങായ്
ഇരുട്ടിനെ പ്രകാശത്താല്‍ ചുംബിച്ച്
ഞങ്ങളിലേയ്ക്കു പറന്നു വരൂ

മതില്‍ക്കെട്ടുകളില്ലാത്ത
മനക്കോട്ടകളില്ലാത്ത നന്മയുടെ
നക്ഷത്രലോകത്തുനിന്നും

അറിഞ്ഞുതന്നെ കുറിച്ച വാക്കുകള്‍
ദ്രുതം വൃദ്ധി നേടുമ്പോള്‍
രണ്ടിറ്റു കണ്ണുനീര്‍ത്തുള്ളികള്‍ തരാം

മറവിയുടെ മാറാപ്പിലേയ്ക്കു
മൌനങ്ങളെ മാറ്റിവയ്ക്കാന്‍ മറക്കാന്‍
രണ്ടുവരി തന്നിട്ടുണ്ടല്ലോ...

“വരുമൊരിക്കല്‍,
എന്‍റെയാ നിദ്ര നിശബ്ദമായി...
മണ്ണായി തീരാന്‍ മാത്രം....”

Thursday

വിതരണ വൈശിഷ്ട്യം

ഭക്ഷണക്കാര്യത്തില്‍ ഒരുഗതിയും പരഗതിയുമില്ലാത്ത ഇന്ത്യയിലെ നാല്‍പ്പത്തഞ്ചുകോടിയിലധികം വരുന്ന പട്ടിണിപ്പാവങ്ങളുടെ കണ്ണുകളെ ചൂഴ്‌ന്നുകൊല്ലുന്ന കാഴ്ചകള്‍ക്ക് അറുതിയുണ്ടാക്കില്ലെന്നു വിളിച്ചു പറയുന്നതില്‍ നമ്മുടെ രാജ്യത്തെ ഭക്ഷ്യ പൊതുമേഖലാ സ്ഥാപനങ്ങളും ഭരണാധികാരികളും ഒരിയ്ക്കല്‍ക്കൂടി വിജയിച്ചിരിയ്ക്കുന്നു. വിലക്കയറ്റം വിഷമിപ്പിയ്ക്കുന്ന പാവങ്ങളുടെ നാട്ടില്‍ ചീഞ്ഞു കേടായ ഭക്ഷ്യ ധാന്യത്തിന്റെ അളവുകേട്ടാല്‍ ഇന്ത്യയില്‍ ഒരു പൊതുവിതരണ സമ്പ്രദായം നിലവിലുണ്ടോയെന്നു സംശയിച്ചുപോകും. രാജ്യത്തെ ഒന്നരക്കോടി ജനങ്ങള്‍ക്ക് ഒരു വര്‍ഷത്തിലധികം സുഭിക്ഷമായി ഭക്ഷിയ്ക്കാമായിരുന്ന നൂറ്റി‌എണ്‍പതുലക്ഷം ടണ്‍ ഭക്ഷ്യധാന്യം കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ സര്‍ക്കാര്‍‌ ഗോഡൌണുകളില്‍ ചീഞ്ഞു നശിച്ചതായി കണ്ടെത്തിയിരിയ്ക്കുന്നു. ഒരു നേരത്തെ ഭക്ഷണം‌പോലും നേരേ ലഭിയ്ക്കാത്ത പാവങ്ങള്‍ക്ക് ഇതു സമയത്തിനു വിതരണം ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. മതിയായ സംരക്ഷണം ഇല്ലാത്ത കാരണത്താല്‍ ഈ വര്‍ഷവും ഭീമമായ അളവില്‍ ഭക്ഷ്യധാന്യം കേടുവരുമെന്ന് എഫ്‌സി‌ഐ അറിയിച്ചിരിയ്ക്കുന്നു. കാലിത്തീറ്റയ്ക്കുപോലും ഉപയോഗിയ്ക്കാന്‍ കഴിയാതെ കുഴിച്ചുമൂടിയ ഭക്ഷ്യധാന്യത്തിന്റെ വിശദ വിവരങ്ങള്‍ നമ്മെ ഞെട്ടിപ്പിയ്ക്കുന്ന വിധത്തിലുള്ളതാണ്.

നെല്ലും അരിയും ഗോതമ്പും ചോളവുമുള്‍പ്പടെ 61,000 ടണ്‍ ഭക്ഷ്യധാന്യം ഈ വര്‍ഷവും ഇതിനകം തന്നെ ചീഞ്ഞുനശിച്ചു കഴിഞ്ഞുവത്രെ. ടാര്‍പോളിന്‍ പോലും മൂടാതെ വെയിലും മഴയുമേറ്റ് പഞ്ചാബിലെ എഫ്‌സി‌ഐ ഗോഡൌണുകളില്‍ കിടക്കുന്ന ഭക്ഷ്യ ധാന്യങ്ങല്‍ പുഴുതിന്നും ചിഞ്ഞും നശിച്ചുകഴിഞ്ഞു. കേടുവരുന്നതിനുമുമ്പ് പരമാവധി വിലകുറച്ച് ഇതു വിതരണം ചെയ്തിരുന്നെങ്കില്‍ രാജ്യത്തെ ഭക്ഷ്യ പ്രതിസന്ധിയ്ക്ക് അല്‍പ്പമെങ്കിലും കുറവു കണ്ടേനെ. നിര്‍ഭാഗ്യവശാല്‍ അങ്ങനെ വിതരണം നടത്താനുള്ള എഫ്‌സി‌ഐയുടെ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. ലോകത്തെ പട്ടിണിപ്പാവങ്ങളില്‍ പകുതിയും ഇന്ത്യയിലാണെന്നാണു കാഴ്ചപ്പാട്. കാര്യങ്ങള്‍ അങ്ങനെയായിരിയ്ക്കെ ഭക്ഷ്യധാന്യം ഇങ്ങനെ കേടുവന്നു നശിയ്ക്കുന്നതില്‍ സര്‍ക്കാരിനെ അഭിനന്ദിയ്ക്കാതെ വയ്യ. വിലക്കയറ്റത്തിനെതിരേ ശബ്ദമുയര്‍ത്തുന്നവരുടെ ശ്രദ്ധ ഈ ദിശയിലേയ്ക്കു കൂടി സഞ്ചരിയ്ക്കേണ്ടിയിരിയ്ക്കുന്നു. വളരെ ശക്തമായിത്തന്നെ പ്രതികരിയ്ക്കേണ്ടിയിരിയ്ക്കുന്നു. വെറുതേ നശിച്ചുപോകുന്ന ഭക്ഷ്യധാന്യം പാവങ്ങള്‍ക്കു വിതരണം നടത്തുന്നതിനു പ്രവര്‍ത്തനങ്ങളുണ്ടാവണം. ഒരുവശത്തു വിശപ്പിന്റെ വിളിയുയരുമ്പോള്‍ മറുഭാഗത്ത് ഭക്ഷണം നശിയ്ക്കുന്ന അവസ്ഥ അത്യന്തം സങ്കടകരമാണ്. പോഷകാഹാരം അന്യമായ ജനവിഭാഗങ്ങളില്‍ ഇരുപതു ശതമാനവും ഇന്ത്യയിലാണെന്നത് ഓര്‍ക്കണം. മാത്രമല്ല, ആ വിഭാഗത്തിലെ 43% കുട്ടികളും ഇന്ത്യയില്‍ത്തന്നെയാണ്. അതുകൊണ്ടുതന്നെ ഭക്ഷ്യധാന്യം ഇങ്ങനെ നശിയ്ക്കുന്നതിനു എന്തുകാരണം പറഞ്ഞാലും അതിനെ ന്യായികരിയ്ക്കാനാവില്ല. രാജ്യത്തെ ജനങ്ങള്‍ക്കു ഭക്ഷണം എത്തിയ്ക്കേണ്ട ബാധ്യത ഭരണാധികാരികള്‍ക്കു തന്നെയാണ്. അതു നശിയ്ക്കാതെ സൂക്ഷിയ്ക്കലും അവരുടെ ബാധ്യതയാണ്. നാലുപേരറിയുമ്പോള്‍ രണ്ടാളെ സസ്പെന്റുചെയ്ത് മാനം കാക്കാന്‍ ശ്രമിയ്ക്കുന്ന നടപടികള്‍ മലര്‍ന്നുകിടന്നു തുപ്പുന്നതിനു സമമാണ്.

പഞ്ചാബിലെ ജലന്തറില്‍ എഫ്‌സി‌ഐ ഗോഡൌണില്‍ മഴയും വെയിലുമേറ്റു നശിയ്ക്കുന്ന ഗോതമ്പു ചാക്കുകള്‍. (ചിത്രം മാധ്യമത്തില്‍ നിന്ന്)

രാജ്യത്തെ അഞ്ചു മേഖലകളിലായി 257 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന സംവിധാനം എഫ്‌സി‌ഐയ്ക്കുണ്ട്. പലയിടത്തും സംഭരണശേഷി കവിഞ്ഞിട്ടില്ലെന്നതാണു സത്യവും. ഭക്ഷ്യധാന്യത്തിന്റെ കാര്യത്തില്‍ ഇത്രയധികം കരുതല്‍ ശേഖരം നമുക്കുണ്ടായിരിയ്ക്കെ എത്രയും പെട്ടെന്ന് അര്‍ഹതയുള്ളവര്‍ക്കു വിതരണം ചെയ്യാന്‍ എന്തിനു മടിയ്ക്കണം? ലോകത്തിലെ ഏറ്റവും വലുതെന്നവകാശപ്പെടുന്ന നമ്മുടെ രാജ്യത്തിന്റെ പൊതുവിതരണ രംഗത്തിന്റെ ഭാഗമായ റേഷന്‍ കടകളുടെ ഇന്നത്തെ ശോചനീയമാ‍യ സ്ഥിതിയ്ക്ക് അല്‍പ്പമെങ്കിലും ആശ്വാസം സംഭവിയ്ക്കുമെങ്കില്‍ അതു സംഭവിയ്ക്കട്ടെ. ഇങ്ങനെ അറുത്തകൈയ്ക്ക് ഉപ്പിടാത്ത പുണ്യവാളന്മാരായി നമ്മുടെ ഭരണ വിതരണ സംവിധാനം തുടരുന്നത് അപമാനം തന്നെയാണ്. ഭക്ഷണത്തെ ദൈവത്തിനു സമം നിര്‍ത്തുന്ന സമൂഹത്തില്‍ തന്നെ ഇങ്ങനെ സംഭവിയ്ക്കുന്നതാണ് അത്ഭുതം!

ഇന്നു പെയ്ത മഴയില്‍...


കഴിഞ്ഞ രാത്രിമുതല്‍ തുടരുന്ന മഴയില്‍ കടലുണ്ടിപ്പുഴയുടെ ഉള്ളം കുളിപ്പിച്ചുകൊണ്ട് വെള്ളം നിറഞ്ഞൊഴുകുന്നു. മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസില്‍ നിന്ന് കടലുണ്ടിപ്പുഴയുടെ ഒരു കാഴ്ച...

Tuesday

ഐഡന്റിറ്റി ക്രൈസിസ്

ഞാന്‍ ഹിന്ദു
ഞാന്‍ മുസ്ലിം
ഞാന്‍ ക്രിസ്ത്യാനി...
അങ്ങനെയങ്ങനെ നീളെ നീളെ...
ഇവിടെ ദൈവത്തിനാണു കണ്‍ഫ്യൂഷന്‍
താനാരാണെന്ന്..!

കത്തിയും വടിവാളും ബോംബും
കുത്തിയും വെട്ടിയും നേടുന്നവര്‍ക്കു പക്ഷേ
കണ്‍ഫ്യൂഷനില്ല
താനാരെയാണു കൊല്ലുന്നതെന്ന്..

ഇവിടെ ഞങ്ങള്‍ക്കാണു കണ്‍ഫ്യൂഷന്‍
എന്തിനാണു കൊല്ലുന്നതെന്ന്
എന്തിനാണു കൊല്ലപ്പെടുന്നതെന്ന്

വികലമായ മനസ്സിന്റെയുടമകള്‍
സകലമായ് ചൊല്ലുന്ന വാക്കുകള്‍
തേന്മൊഴികളാണവര്‍ക്ക്

അനുസരണയില്ലാത്ത ജന്മങ്ങളുടെ
അനുസരണകണ്ട്
ദൈവത്തിനുപോലുമസൂയ തോന്നിയിട്ടുണ്ടാവും

കുരുടന്മാരവര്‍ പൊട്ടനും
മൂക്കാണേല്‍ പണ്ടേയില്ല
ആയതുകൊണ്ടാവാം
നിലവിളി കേള്‍ക്കാത്തത്
ചെന്നിറം കാണാത്തത്
വെന്ത മാംസത്തിന്‍ മണമറിയാത്തത്...

ഹൃദയശൂന്യര്‍ക്ക്
മറ്റെന്തുണ്ടെങ്കിലെന്ത്..

കൂട്ടി
പിന്നെ കിഴിച്ചു
ഉത്തരം പൂജ്യമായതെന്ത്..

എങ്ങനെ കൂട്ടിയാലും
പൂജ്യമല്ലാതെ
മറ്റെന്തു വരാനാണ്...

Monday

കുമാരന്‍ ഒരു സംഭവം

കോഴിക്കോട് ജയില്‍‌വാര്‍ഡനാണു ചിത്രത്തില്‍. യാത്രയില്‍ വായിയ്ക്കാമെന്നു കരുതി കൂടെക്കരുതിയതാണ്. പുസ്തകം കണ്ടപ്പൊ അതൊന്നു നോക്കാന്‍ ചങ്ങാതിയ്ക്കൊരു പൂതി. പിന്നെ തിരികെത്തന്നത് കൊല്ലം ജംഗ്ഷനില്‍ എത്തിയപ്പഴാ

കൊട്ടാരക്കര പൂരക്കാഴ്‌ച

കൊട്ടാരക്കര വഴി ഒരുയാത്ര പോകാനിടയായി.ബ്ലോഗര്‍ ഷെരീഫ് കൊട്ടാരക്കരയെ കണ്ടുപോകാമെന്നു കരുതി അവിടെയിറങ്ങിയതാ. മുന്നില്‍ മൂന്നു കൊമ്പന്മാര്‍. കയ്യിലുള്ളത് Tataയുടെ Huawei CDMA ഫോണ്‍. എന്തായാലും വേണ്ടില്ല ഒരു ക്ലിക്കങ്ങു ക്ലിക്കി.


തെളിച്ചമില്ലെന്നു കണ്ട് നൈറ്റ് മോഡില്‍ ഒന്നുകൂടി ക്ലിക്കി.



കൊമ്പന്മാര്‍ മോശക്കാരല്ലെന്നു തോന്നി. പിറ്റേന്ന് ഉദ്ഘാടനം ചെയ്യുന്ന ഷോപ്പിന്റെ പരസ്യബോര്‍ഡ് ഉയര്‍ത്തുകയും താഴ്‌ത്തുകയും ചെയ്തുകൊണ്ടിരിയ്ക്കുന്നു ഒരു കൊമ്പന്‍. മറ്റു രണ്ടുപേരുമാകട്ടെ നല്ല ഒന്നാംതരം മുല്ലമാല ഉയര്‍ത്തിക്കാണിയ്ക്കുന്നു, അവിടെ കൂടിയവരെയെല്ലാം ആശീര്‍വ്വദിയ്ക്കുന്നതുപോലെ. രണ്ടു ക്ലിക്കും കഴിഞ്ഞ് കരിവീരന്മാരെയും അനുബന്ധ സംഭവങ്ങളെയും വീക്ഷിച്ചു നിന്നപ്പഴാണ് എന്റെ മണ്ടത്തരം എനിയ്ക്കു പടികിട്ടിയത്. ഒര്‍ജിനലിനെ വെല്ലുന്ന ഡമ്മികളായിരുന്നു അവ. ആനകള്‍ മാത്രമല്ല അടുത്തു നില്‍ക്കുന്നവരും ചാമരക്കാരുമെല്ലാം. അതിന്റെ നിര്‍മ്മാണ ചാതുരിയില്‍ എനിയ്ക്ക് അത്ഭുതം തോന്നി. പിറ്റേന്ന് അതിന്റെ ഫോട്ടോയെടുക്കാന്‍ വേണ്ടിമാ‍ത്രം കൊട്ടാരക്കരയിലെത്തി. ഫോട്ടോയ്ക്ക് എന്റെ ലോക്കല്‍ മൊബൈലിന്റെ പവറേ ഉള്ളൂ, ക്ഷമിയ്ക്കണേ... ആ കൊമ്പന്മാരുടെയും പരിവാരങ്ങളുടെയും പകല്‍ വെളിച്ചത്തിലെടുത്ത ചിത്രങ്ങളാണു താഴെ.



Saturday

ഭീകരവാദത്തെ കച്ചവടം ചെയ്യുന്നവര്‍ (3)

സത്യത്തിന്റെ വഴികള്‍ അന്വേഷിയ്ക്കാന്‍ മടിയ്ക്കുന്ന കാഴ്‌ചകള്‍ കണ്ണിനെ വ്രണപ്പെടുത്തുമ്പോള്‍ ചിലതൊക്കെ പറയാതെ വയ്യ. എനിയ്ക്കറിയാവുന്ന അബ്ദുന്നാസര്‍ മദനിയെ പരിചയപ്പെടുത്താനും ലോകത്തിനു മുമ്പില്‍ ഭീകരവാദിയായി നില്‍ക്കേണ്ടിവരുന്ന ഒരു നിരപരാധിയുടെ ഭാഗത്തുനിന്നുള്ള വീക്ഷണം പങ്കു വയ്ക്കാനും ശ്രമിയ്ക്കുകയാണ്.പലര്‍ക്കും ഇതു രുചിയ്ക്കില്ലെന്നറിയാം. എല്ലാര്‍ക്കും രുചിയ്ക്കുന്ന വിധത്തില്‍ എഴുതിക്കൊള്ളണമെന്നു നിര്‍ബ്ബന്ധമില്ലല്ലോ.

ഒരു സാധാരണ കുടുംബത്തിലെ സാധാരണക്കാരനാണ് ഞാന്‍ കണ്ടിട്ടുള്ള അബ്ദുന്നാസര്‍ മദനി. ജീവിതത്തില്‍ ഏതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നേരിടാത്തവരുണ്ടാവില്ലല്ലോ. തങ്ങളെ സമീപിയ്ക്കുന്ന അത്തരക്കാര്‍ക്ക് ആശ്വാസം പകരാന്‍ ഒരു മടിയും കാണിയ്ക്കാത്ത കുടുംബം. അവര്‍ക്കു വേണ്ടുന്ന സഹായങ്ങള്‍ തങ്ങളാല്‍ കഴിയും വിധം എത്തിയ്ക്കുന്നതില്‍ ഒരു പിശുക്കും അവര്‍ കാട്ടിയിരുന്നില്ല. അബ്ദുന്നാസര്‍ എന്ന ചെറുപ്പക്കാരന്‍ മറ്റുള്ളവരെ മനസ്സിലാക്കുന്നതിലും സഹായിയ്ക്കുന്നതിലും സാന്ത്വനിപ്പിയ്ക്കുന്നതിലും സ്വന്തം കുടുംബത്തെപ്പോലെ തന്നെ ഒട്ടും മോശമായിരുന്നില്ല. അത് നേരിട്ടനുഭവിച്ചിട്ടുള്ളയാളെന്ന നിലയില്‍ എനിയ്ക്കതു സമര്‍ത്ഥിച്ചു പറയാനാകും. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പരിചരണം തേടിയവരിലോ സൌഹൃദം പങ്കുവയ്ക്കാനെത്തിയവരിലോ ഏതെങ്കിലും കേസില്‍ പെട്ടവരുമുണ്ടായിട്ടുണ്ടാവാം. അതുകൊണ്ട് ആ കേസുകളില്‍ അദ്ദേഹത്തിന് അറിവുണ്ടായിരിയ്ക്കുമെന്നു പറയുന്നത് ബാലിശമാണ്‍. വരുന്നവരുടെ കേസ്ഡയറിയും ചരിത്രവും ഭൂമിശാസ്ത്രവും പൂര്‍ണ്ണമായും പഠിച്ചിട്ട് അവരെ സഹായിയ്ക്കാനും സ്നേഹിയ്ക്കാനും തുനിയുന്നതല്ല പാണക്കാട്ടെയും രീതി.

തെക്കന്‍ കേരളത്തില്‍ ആര്‍ എസ് എസ്സിന്റെ ഗുണ്ടാ വിളയാട്ടങ്ങള്‍‌കൊണ്ടു പൊറുതിമുട്ടിയ സന്ദര്‍ഭത്തില്‍ അതിനു ബദലായി ഐ എസ് എസ് എന്നൊരു സംഘടന രൂപീകരിച്ചതു മുതലാണ് അബ്ദുന്നാസര്‍ മദനിയെന്ന ചെറുപ്പക്കാരന്‍ ഒരു വിഭാഗത്തിന്റെ കണ്ണിലെ കരടായത്. വടക്കേയിന്ത്യയില്‍ മുസ്ലിംകുടുംബങ്ങളില്‍ അശാന്തി പരത്തുന്ന പ്രശ്നങ്ങള്‍ തലപൊക്കുമ്പോഴൊക്കെ സാമുദായിക സംഘടനകളെന്ന് അവകാശപ്പെടുന്നവര്‍ക്ക് മിണ്ടാട്ടം മുട്ടിയ സമയം അതിനെതിരേ ശക്തമായി പ്രതികരിയ്ക്കാന്‍ അദ്ദേഹം മടി കാണിച്ചിരുന്നില്ല. മാത്രമല്ല അത്തരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളുടെ പേരെടുത്തു പറയുന്നതില്‍ അദ്ദേഹം ധൈര്യപ്പെട്ടിരുന്നു. അന്നദ്ദേഹം പറഞ്ഞതൊക്കെ പില്‍ക്കാലത്ത് സത്യമാണെന്ന് തെളിയിയ്ക്കപ്പെട്ടിട്ടുണ്ട് (ഐ എസ് എസ്സിനെയും ആര്‍ എസ് എസ്സിനെയും ഇന്ത്യയിലെ മറ്റു പ്രമുഖ ഭികര സംഘടനകളെയുമെല്ലാം ഒറ്റയടിയ്ക്കു നിരോധിച്ചതിനു ശേഷം ഐ എസ് എസ് ഒഴികെയുള്ളവരുടെ നിരോധനം പിന്‍‌വലിച്ചതില്‍ നിന്നും ഭരണാധികാരികളുടെ ഇരട്ടത്താപ്പുനയം വ്യക്തമാവും). സത്യസന്ധമായി ചിന്തിയ്ക്കുന്നവര്‍ക്ക് അതു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.

ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്കു ശേഷം വളരെ ശക്തമായിത്തന്നെ അതു തകര്‍ത്തവരെയും സഹായിച്ചവരെയും കുറിച്ച് അദ്ദേഹം പ്രതികരിച്ചിരുന്നു. ഗുരുതരാമായ രാജ്യ ദ്രോഹം ചെയ്യാന്‍ ഭരണകര്‍ത്താക്കള്‍ തന്നെ ഒത്താശ ചെയ്തു കൊടുത്തപ്പോള്‍ അതിനെതിരേ ശബ്ദിച്ചത് അത്ര വലിയ തെറ്റാണെന്ന് എനിയ്ക്കു തോന്നുന്നില്ല. ഏതു കവലയില്‍ നിന്നാണോ അദ്ദേഹം പ്രകോപനപരമായി പ്രസംഗിച്ചെന്നു പറഞ്ഞു പോലീസ് കേസെടുത്തത് അതേ കോഴിക്കോടന്‍ കവലയില്‍ തൊഗാഡിയയ്ക്കു വര്‍ഗ്ഗീയ വിഷം പ്രസംഗിയ്ക്കാന്‍ അതേ പോലീസ് സൌകര്യമുണ്ടാക്കിക്കൊടുത്തു. ത്രിശൂലം മുസ്ലീങ്ങളുടെ നെഞ്ചത്തു കുത്തിയിറക്കാനുള്ളതാണെന്നാ‍യിരുന്നു തൊഗാഡിയയുടെ ഭാഷ്യം. വടക്കുനിന്നു ബാല്‍താക്കറെ പറഞ്ഞത് കുറച്ചുകൂടി കടുത്ത ഭാഷയായിരുന്നു. തന്നെ അറസ്റ്റു ചെയ്താല്‍ ഇന്താ മഹാരാജ്യം കത്തിച്ചു ചാമ്പലാക്കുമെന്നായിരുന്നു താക്കറെയുടെ ഭാഷ്യം. പക്ഷേ ഇവരാരും തന്നെ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടില്ല. ഇതൊക്കെ വിളിച്ചു പറഞ്ഞ മദനി ഭീകര കുറ്റവാളിയുമായി.

ഒമ്പതരക്കൊല്ലം അദ്ദേഹത്തെ ജയിലിലിട്ടതിന് ആര്‍ക്കും സമാധാനം പറയാനില്ല. നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചു മിണ്ടുന്നുമില്ല. വീണ്ടും ശിഷ്ടകാലം ജയിലിലിടാന്‍ മടിയ്ക്കുന്നുമില്ല. എന്താണ് ഇപ്പോഴത്തെ കേസിനാധാരം... തടിയന്റവിട നസീര്‍ പൊലീസ് കസ്റ്റഡിയില്‍ വച്ച് ബാംഗ്ലൂര്‍ സ്ഫോടനത്തില്‍ മദനി പങ്കാളിയാണെന്നു മൊഴികൊടുത്തെന്നതത്രേ. ജാമ്യം നിഷേധിയ്ക്കപ്പെടാന്‍ തക്ക വലിയ കുറ്റമിതാണെങ്കില്‍ കഴിഞ്ഞുപോയ കോടതി വിധികള്‍ കുറ്റക്കാരാകുമല്ലോ. ഒരു കുറ്റവാളിയുടെ മൊഴിയനുസരിച്ചുമാത്രം മറ്റൊരാളെ പ്രതിചേര്‍ക്കാന്‍ പറ്റുമോ? പറ്റുമെങ്കില്‍ നസീര്‍ രഹസ്യമായി പൊലീസിനോടു സമ്മതിച്ച വിവരം പരസ്യമായി നിഷേധിച്ചിട്ടുണ്ടല്ലോ. നസീര്‍ പൊലീസിനു കൊടുത്ത മൊഴി മാത്രമാണ് മദനിയുടെ കേസിനാധാരം. അങ്ങനെയെങ്കില്‍ നസീര്‍ അതു പൊതുജനസമക്ഷം നിഷേധിയ്ക്കുമ്പോള്‍ മദനി നിരപരാധിയുമാകണമല്ലോ. ഇപ്പോള്‍ മദനിയ്ക്കെതിരേ മൊഴികൊടുത്തില്ലെന്നു നസീര്‍ വിളിച്ചു പറയുമ്പോള്‍ അതു സത്യമാണൊ മദനി നിരപരാധിയാണോ എന്ന് അന്വേഷിയ്ക്കാന്‍ ഇവിടെ സംവിധാനമില്ല. നസീര്‍ അങ്ങനെ പറയാനിടയാക്കിയ സാഹചര്യം ഉണ്ടായതിനെക്കുറിച്ച് അന്വേഷിയ്ക്കാന്‍ ആയിരം തലകളും! ഇവിടെ ഒരു കാര്യം വ്യക്തമാവുന്നു, നസീര്‍ പറഞ്ഞാലും ഇല്ലെങ്കിലും മദനിയെ പ്രതിയാക്കും. കഴിയുന്നത്രകാലം കഷ്ടപ്പെടുത്തുകയും ചെയ്യും. അത് മദനി പ്രതിയാണെങ്കിലും അല്ലെങ്കിലും ശരി.



എന്തിനുവേണ്ടിയാണ് ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മദനിയ പ്രതി ചേര്‍ത്തതെന്ന് അല്‍പ്പം ആലോചിയ്ക്കണം. ഒരു വിഭാഗം മുസ്ലിം ജനവിഭാഗത്തെയെങ്കിലും ഭീകരപ്രവര്‍ത്തനമെന്ന ലിസ്റ്റിലേയ്ക്കു തള്ളിവിടാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാ‍ണ് കോയമ്പത്തൂരും കളമശ്ശേരിയും ബാംഗ്ലൂരും കേസുകളില്‍ മദനിയെയും കുടുംബത്തെയും പ്രതി ചേര്‍ക്കുവാനുള്ള തീരുമാനമെന്ന് മനസ്സിലാക്കാന്‍ അധിക ബുദ്ധിയൊന്നും വേണ്ട. (മദനിയ്ക്ക് ജാമ്യം കിട്ടുമെന്ന അവസ്ഥവന്നപ്പൊ അതിനെ നിഷേധിയ്ക്കാനാവണം കളമശ്ശേരിയില്‍ ബസ്സു കത്തിയത്. ജാമ്യം കിട്ടുമെന്ന അവസ്ഥ സംജാതമാവുന്ന സമയത്ത് പീ ഡി പ്പീക്കാര്‍ ബസ്സു കത്തിയ്ക്കാന്‍ തുനിയുമെന്ന് എനിയ്ക്കു തോന്നുന്നില്ല.) മദനിയെ യഥാര്‍ത്ഥത്തിലറിയുന്നവര്‍ക്ക് അദ്ദേഹത്തിന്റെ ഈ കഷ്ടപ്പാടുകള്‍ സഹിയ്ക്കില്ലെന്ന് അദ്ദേഹത്തെ തകര്‍ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കറിയാം. പലതവണ അടിയ്ക്കുമ്പോള്‍ ഒരു തവണയെങ്കിലും തിരിച്ചടിയ്ക്കാതിരിയ്ക്കില്ലല്ലോ. തിരിച്ചടിയ്ക്കുന്നതും കാത്തിരിയ്ക്കുന്ന ചെന്നായ്ക്കളാണ് അദ്ദേഹത്തിനു ചുറ്റും. മദനി പ്രശ്നത്തില്‍ പ്രകോപിതരായി സമൂഹത്തില്‍ മുസ്ലിങ്ങള്‍ കലാപമുണ്ടാക്കണം. ഇവിടുത്തെ ഭരണകര്‍ത്താക്കള്‍ക്കും രാഷ്ട്രീയ മേലാളന്മാര്‍ക്കും അതാണാവശ്യം. മുസ്ലീങ്ങള്‍ ഭീകരരാണെന്ന മുദ്ര ഇവിടെയും ചാര്‍ത്തണം. എന്നിട്ടവര്‍ക്ക് കലക്കവെള്ളത്തില്‍ മീന്‍ പിടിയ്ക്കണം. ഭാഗ്യവശാല്‍ ഈ കാപട്യം തിരിച്ചറിയാനുള്ള വകതിരിവ് ഈ സമൂഹത്തിനു കിട്ടിയിട്ടുണ്ട്. അതു കൈമോശം വരുത്താനുള്ള കുത്സിത ശ്രമങ്ങളാണ് ഇപ്പൊ തമ്പ്രാക്കന്മാര്‍ നടത്തുന്നത്.

മുസ്ലിം സമൂഹത്തെ ഭീകരവാദികളാക്കാന്‍ അവസരം കിട്ടുമ്പോഴൊക്കെ ഭരണം കയ്യാളുന്നവരും അവരുടെ നിയമ സംവിധായകരും ശ്രദ്ധിയ്ക്കാറുണ്ട്. മുമ്പ് ലറ്റര്‍‌ബോംബിന്റെ കാര്യത്തിലും വിമാനത്താവള ബോംബു പ്രശ്നത്തിലും ഇതു നമ്മള്‍ക്കു ബോധ്യപ്പെടും. രണ്ടിടത്തും അവ ചെയ്തതു ഹിന്ദു സഹോദരങ്ങളായതുകൊണ്ടാവണം അതുവരെ കൊട്ടിഘോഷിച്ചു വാ‍ര്‍ത്ത പടച്ചവര്‍ ഒരു നിമിഷം കൊണ്ട് എല്ലാം നിര്‍ത്തിയത്. അവയിലേതിലെങ്കിലും ഒരു മുസ്ലീം പേരുകാ‍രന്‍ ഉണ്ടായിരുന്നെങ്കില്‍ കാര്യങ്ങളുടെ കിടപ്പ് വേറേയായിരുന്നേനെ.

മദനിയെ ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രതിയാക്കുന്നതിനുമുമ്പുള്ള ഒരു സംഭവം ഇതിനു തെളിവായി ഞാന്‍ പറയാം. കാശ്മീര്‍ തീവ്രവാദ ബന്ധക്കേസിലെ സാക്ഷിയായ കാടാമ്പുഴ സ്വദേശി അബ്ദു ഉസ്താദ് എന്നയാളോട് വിയ്യൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ പോയി നസീറിനെക്കാണാന്‍ മദനിയെ ചോദ്യം ചെയ്യാനെത്തിയ ബാംഗ്ലൂര്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. പോലീസുതന്നെ അതിനുള്ള സൌകര്യമൊരുക്കാമെന്നും സമ്മതിച്ചിരുന്നു. അതിനു വേണ്ടി അവര്‍ ശ്രമിയ്ക്കുകയും ചെയ്തു. ഏതായാലും അങ്ങനെ ഒരു കൂടിക്കാഴ്ച തരപ്പെട്ടില്ല. മദനിയെയും നസീറിനെയും ബന്ധപ്പെടുത്താന്‍ തെളിവുണ്ടാക്കാനുള്ള അവസാനത്തെ ശ്രമമായിരുന്നു അത്. നസീര്‍ പറഞ്ഞുവെന്നു പോലീസ് പറയുന്ന കാര്യങ്ങള്‍ നസീര്‍ തന്നെ നിഷേധിച്ച സാഹചര്യത്തില്‍പ്പോലും മദനിയ്ക്ക് നീതി ലഭിയ്ക്കാന്‍ സാധ്യതയുണ്ടാവുമെന്ന് ഞാന്‍ തീരെ പ്രതീക്ഷിയ്ക്കുന്നില്ല. കാരണം മദനി എന്നത് ഇന്ന് രാഷ്ട്രീയ മേലാളന്മാരുടെയും നിയമത്തിന്റെ സംരക്ഷകരുടെയും തുറുപ്പുചീട്ടാണ്.

എനിയ്ക്ക് ഒന്നേ നിയമത്തിന്റെ സംരക്ഷകരോടു പറയാനുള്ളൂ... അബ്ദുന്നാസര്‍ മദനിയെയും കുടുംബത്തെയും എത്രയും പെട്ടെന്ന് കൊന്നുകളഞ്ഞേക്കുക. അല്ലെങ്കില്‍ അവരെ ജീവിയ്ക്കാന്‍ അനുവദിയ്ക്കുക.

(ഭാഗം 2 ഇവിടെ)    (ഭാഗം 4 ഇവിടെ)

സാമിനാ മിനാ വക്കാ വക്കാ



ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളില്‍ ഗോള്‍ഡന്‍ വോയ്സ് എന്ന കാ‍മറൂണ്‍ സംഗീത സംഘത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്ത ഒരുഗാനത്തിന്റെ പുനരാവിഷ്കാരമാണ് സാമിനാ മിനാ സാങ്കലേവ. ഫിഫ 2010 ലോകക്കപ്പിന്റെ ഔദ്യോഗിക ഗാനമായി തെരഞ്ഞെടുത്ത ഈ ഗാനം കൊളമ്പിയന്‍ പോപ് ഗായിക ഷക്കീരയുടെ ലിസണ്‍ അപ് എന്ന പുത്തന്‍ ആല്‍ബത്തിലേതാണ്. ഷക്കീരയോടൊപ്പം ദക്ഷിണാഫ്രിയ്ക്കയിലെ ഫ്രെഷ്‌ലിഗ്രൌണ്ട് എന്ന ഗ്രൂപ്പും ഈ ഗാനം പാടിയിരിയ്ക്കുന്നു.


ഇതുവരെ കേള്‍ക്കാത്തവരും വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിയ്ക്കുന്നവരും ക്ലിക്കിക്കോളൂ...

യു ആര്‍ എ ഗുഡ് സോള്‍ജ്യര്‍
ചൂസിംഗ് യുവര്‍ ബാറ്റില്‍‌സ്
പിക് യുവര്‍ സെല്‍ഫ് അപ്
ആന്‍ഡ് ഡസ്റ്റ് യുവര്‍ സെല്‍ഫ് ഓഫ്
ആന്‍ഡ് ബാക് ഇന്‍ ദ സാഡില്‍

യൂ ആര്‍ ഓണ്‍ ദ ഫ്രണ്ട്‌ലൈന്‍ എവരിവണ്‍‌സ് വാച്ചിംഗ്
യൂ നോ ഇറ്റ്സ് സീരിയസ് വീ ആര്‍ ഗെറ്റിംഗ് ക്ലോസര്‍
ദിസ് ഐസിന്റ് ഓവര്‍

ദ പ്രഷര്‍ ഐസ് ഓണ്‍ യൂ ഫീല്‍ ഇറ്റ്
ബട്ട് യു ഹാവ് ഗോട്ട് ഇറ്റ് വെല്‍ ബിലീവ് ഇറ്റ്
വന്‍ യൂ ഫോള്‍ ഗെറ്റ് അപ് ഓ.. ഓ..
ആന്‍ഡ് ഇഫ് യൂ ഫോള്‍ ഗെറ്റ് അപ് ഓ ഓ..

സാമിനാമിനാ സാങ്കലേവ കസ് ദിസ് ഇസ് ആഫ്രിക്ക
സാമിനാ മിനാ ഏ ഏ.. വക്കാ വക്കാ ഏ.. ഏ..
സാമിനാ മിനാ സാങ്കലേവാ ദിസ് ടൈം ഫോര്‍ ആഫ്രിക്ക

ലിസണ്‍ റ്റു യുവര്‍ ഗോഡ് ദിസ് ഈസ് അവര്‍ മോട്ടോ
യുവര്‍ ടൈം റ്റു ഷൈന്‍ ഡോണ്ട് വെയിറ്റ് ഇന്‍ ലൈന്‍
വൈ വാമോസ് പോര്‍ റ്റോഡോ

പീപ്പിള്‍ ആര്‍ റെയ്സിംഗ് ദെയര്‍ എക്സ്പെക്റ്റേഷന്‍സ്
ഗോഡ് ഓണ്‍ ആന്‍ഡ് ഫീഡ് ദെം
ദിസ് ഐസ് യുവര്‍ മോമന്റ് നോ ഹെസിറ്റേഷന്‍സ്

റ്റുഡേ ഈസ് യുവര്‍ ഡെ ഐ ഫീല്‍ ഇറ്റ്
യൂ പേവ്ഡ് ദ വേ ബിലീവ് ഇറ്റ്
ഇഫ് യു ഗെറ്റ് ഡൌണ്‍ ഗെറ്റ് അപ് ഓ ഓ..
വന്‍ യൂ ഗെറ്റ് ഡൌണ്‍ ഗെറ്റ് അപ് ഏ ഏ..
സാമിനാ മിനാ സാങ്കലേവാ
ദിസ് ടൈം ഫോര്‍ ആഫ്രിക്ക

സാമിനാ മിനാ ഏ ഏ.. വക്കാ വക്കാ ഏ ഏ..
സാമിനാ മിനാ സാങ്കലേവാ ആനാവ ആ ആ...
സാമിനാ മിനാ ഏ ഏ.. വക്കാ വക്കാ ഏ ഏ..
സാമിനാ മിനാ സാങ്കലേവാ ദിസ് ടൈം ഫോര്‍ ആഫ്രിക്ക
സാമിനാ മിനാ ഏ ഏ.. വക്കാ വക്കാ ഏ ഏ..
സാമിനാ മിനാ സാങ്കലേവാ ദിസ് ടൈം ഫോര്‍ ആഫ്രിക്ക

Thursday

ഗൂഗിളും ഒരു ബാക്‍ഗ്രൌണ്ട് വിശേഷവും

ഒടുവില്‍ ഗൂഗ്ഗിളിനും കിട്ടി ഒരു സെല്‍ഫ് ഗോള്‍
മൈക്രോസോഫ്റ്റിന്റെ സെര്‍ച്ച് എഞ്ചിനായ ബിങ് ആവിഷ്കരിച്ച പരിഷ്കാരങ്ങള്‍ അനുകരിയ്ക്കാനുള്ള ശ്രമമാണു തുടക്കത്തിലേതന്നെ പാളിയത്. ഗൂഗിളിന്റെ ഏറ്റവും കൂടുതലുള്ള ഉപയോക്താക്കള്‍ ഒരുപക്ഷേ ബ്ലോഗര്‍മാര്‍ തന്നെയാവും. ഗൂഗിളെന്നു കേള്‍ക്കുമ്പോല്‍ത്തന്നെ വെളുത്ത പ്രതലത്തിലെ ലോഗോയുള്ള ഹോം‌പേജും സെര്‍ച്ച്ബോക്സുമാണ്. വളരെ ലളിതമായ ഹോം‌പേജില്‍ ഇടയ്ക്കു ഫോണ്ടൊന്നു മാറിയതൊഴിച്ചാല്‍ മാറ്റങ്ങളൊന്നും തന്നെ വന്നിട്ടുമില്ല. വിശേഷ ദിവസങ്ങളില്‍ ലോഗോയ്ക്കുള്ള മാറ്റമാണു ശ്രദ്ധേയമായ മറ്റൊന്ന്. ഗൂഗിളിന്റെ ഹോം‌പേജിനെ യാണു മറ്റുള്ളവരും മാതൃകയാക്കിയിരുന്നത്. ചൈനീസ് സെര്‍ച്ച് എഞ്ചിനായ ബെയ്‌ഡാകട്ടെ ഗൂഗിളിന്റെ തനിപ്പകര്‍പ്പുമാണ്. ഗൂഗിളിനെ മറ്റു സെര്‍ച്ച് എഞ്ചിനുകള്‍ മാതൃകയാക്കുമ്പോള്‍ ബിങ്ങിനെപ്പോലെ ഹോം‌പേജിലെ തീമുകള്‍ മാറ്റാനുള്ള സൌകര്യമാണ് ഉപയോക്താക്കള്‍ക്കു സ്വീകാര്യമല്ലാതെ ഗൂഗിളിനു പിന്‍‌വലിയ്ക്കേണ്ടി വന്നത്.

നൂറുകണക്കിനു പശ്ചാത്തലചിത്രങ്ങള്‍ സമ്മാ‍നിയ്ക്കുന്ന ബിങ്ങിന്റെ ഹോം‌പേജിനെപ്പോലെ സ്വന്തം ഹോം‌പേജിന്റെ തീമുകള്‍ കൊണ്ട് ഭംഗികൂട്ടാനുള്ള സൌകര്യം ഗൂഗിളൊരുക്കിയത് ഏതാനും മണിയ്ക്കൂറുകളിലൊതുങ്ങി. ഇപ്പോഴും ഹോം‌പേജില്‍ ലിങ്കു കാണുന്നുണ്ടെങ്കിലും തല്‍ക്കാലം ലഭ്യമല്ലെന്ന അറിയിപ്പായിരിയ്ക്കും അതില്‍ ക്ലിക്കിയാല്‍ നമുക്കു ലഭിയ്ക്കുക. അവസാനമായി നമുക്കു സമ്മാനിച്ച ബസ്സ് വന്‍‌വിജയമായതുകൊണ്ടാവണം ഇഷ്ട തീമുകള്‍ തെരഞ്ഞെടുക്കുവാനുള്ള സ്വാത്രന്ത്ര്യം കൂടി ഗൂഗിള്‍ നമുക്കു തന്നത്. ഗൂഗിള്‍ നമുക്കുതരുന്ന ചിത്രങ്ങള്‍ക്കു പുറമേ കമ്പ്യൂട്ടറില്‍നിന്നോ പിക്കാസ ആല്‍ബത്തില്‍ നിന്നോ ഒക്കെ ചിത്രങ്ങള്‍ സെലക്റ്റു ചെയ്യാമായിരുന്നു. വളരെയേറെ സൌകര്യങ്ങള്‍ വാരിക്കോരിത്തരുന്ന ഗൂഗിളിന്റെ ഈ സേവനം എന്തുകൊണ്ടോ സ്വീകാര്യമല്ലാതെ പോയി.

ഗൂഗിളിന്റെ ഹോം‌പേജിന്റെ ബാക്‍ഗ്രൌണ്ടായി പരീക്ഷിച്ച് പിന്‍‌വലിച്ച തീം

ഏതെങ്കിലും ഒരു തീം തെരഞ്ഞെടുത്തുകഴിഞ്ഞാല്‍ മറ്റൊരു തീം തെരഞ്ഞെടുക്കാമെന്നല്ലാതെ ഗൂഗിളിന്റെ പഴയ വെളിത്ത ഹോം പേജിലേയ്ക്കു പോകാനുള്ള സംവിധാനം ഇല്ലായിരുന്നു. സേവനങ്ങള്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിയ്ക്കാ‍ം എന്നു പഠിപ്പിയ്ക്കാനുതകുന്നതാവം ഏറ്റവും വറ്റിയ സെര്‍ച്ച് ടേം. ഇവിടെ ഗൂഗിളിന്റെ ബ്ആക്‍ഗ്രൌണ്ട് ഇമേജ് എങ്ങനെ ഒഴിവാക്കാം എന്നത് സെര്‍ച്ച് ടേമില്‍ ഏഴാം സ്ഥാനത്തെത്തി. ഫലമോ ഇരുപത്തിനാലു മണിക്കൂര്‍ തികയും മുമ്പ് കമ്പനിയ്ക്ക് ഈ സംഭവം പിന്‍‌വലിയ്ക്കേണ്ടിവന്നു.

അറിഞ്ഞും കേട്ടും ഗൂഗിള്‍ തീമിനുവേണ്ടി ഇപ്പോള്‍ ആളുകള്‍ തെരച്ചില്‍ തുടങ്ങിയെന്നാണ് അവസാനം കേള്‍ക്കുന്നത്. തലേന്ന് ബാക്‍ഗ്രൌണ്ട് ഇമേജ് സെറ്റു ചെയ്തവര്‍ പിറ്റേന്ന് വെളുത്തു തുടുത്തുനില്‍ക്കുന്ന ഹോം‌പേജുകണ്ട് അന്തം വിട്ടിട്ടുണ്ടാവണം.തല്‍ക്കാലം ഒരു പരീക്ഷണം മാത്രമായിരുന്നെന്നും അല്‍പ്പസ്വല്‍പ്പം കുറവുകള്‍ കണ്ടതിനാല്‍ അതു പരിഹരിയ്ക്കാന്‍ തല്‍ക്കാലം നിറുത്തി വച്ചതാനെന്നാണ് ഇക്കാര്യത്തില്‍ ഗൂഗ്ഗിളിന്റെ വിശദീകരണം.

Saturday

ആദിത്യന്റെ ബ്ലോഗ്

അല്‍പ്പം തിരക്കു കൂടിയിരുന്ന നാളുകളാണു കടന്നുപോയത്. ഡാഷ്ബോഡില്‍ അപ്ഡേറ്റു ചെയ്യുന്ന പുതിയ പോസ്റ്റുകളിലൂടെയുള്ള യാത്ര മാത്രം. മൊസില്ലയ്ക്ക് എത്രത്തോളം സബ്‌വിന്‍ഡോകള്‍ തുറക്കാമെന്ന ഗവേഷണമാണെന്നു സ്വയം തോന്നി ചിലപ്പോഴൊക്കെ. ഈ ദിവസങ്ങളില്‍ അഗ്രിഗേറ്ററുകളില്‍ തീരെ കയറിയില്ല. ചില ദിവസങ്ങളില്‍ കമന്റുകളിലൂടെ പോസ്റ്റുകളിലേയ്ക്ക്. അങ്ങിനെയുള്ള സഞ്ചാരത്തിനിടയ്ക്ക് യാദൃശ്ചികമായാണ് ആദിത്യ് കെ എന്‍ എന്ന ബ്ലോഗറുടെ MY OWN എന്ന ബ്ലോഗിലെത്തിയത്. കഥകള്‍ക്കും കവിതകള്‍ക്കുമായി ഒരു ബ്ലോഗ്.

സാധാരണക്കാരനായ ഒരു വൃദ്ധന്റെ മനോവികാരങ്ങളെ കാണാതായ കണ്ണടക്കഥയിലൂടെ വളരെ നന്നായി ചിത്രീകരിച്ചിരിയ്ക്കുന്നു. തെരുവിന്റെ സന്തതിയുടെ ഹൃദയസ്പര്‍ശിയായ കഥപറയുന്ന കളിപ്പാട്ടത്തില്‍ അവതരണ ശൈലിയിലും കഥയുടെ ഒഴുക്കിലും മികവുവരുത്താന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരിയ്ക്കുന്നു.

ഒരുകൂട്ടം മനോഹരകവിതകളും ആ ബ്ലോഗിന്റെ പ്രത്യേകതയായിത്തോന്നി. ഇങ്ങനെയൊക്കെയാണെങ്കിലും ബൂലോകര്‍ ഈ ബ്ലോഗിനെ അറിയാതെ ബൂലോകര്‍ കടന്നുപോകുന്നുണ്ടോ എന്നൊരു സംശയം. ബൂലോകത്ത് നല്ല സംഭാവനകള്‍ നല്‍കുന്ന ബ്ലോഗുകള്‍ ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്നത് ശരിയല്ലെന്നു തോന്നിയതിനാല്‍ എന്റെ പ്രിയ സുഹൃത്തുക്കള്‍ക്ക് ഒന്നു പരിചയപ്പെടുത്തണമെന്നു തോന്നി. ആദിത്യന്റെ മനോഹരമായ രചനകളിലേയ്ക്ക് ഇതുവഴി പോകാം.

വഴിപിഴയ്ക്കുന്ന പുതു തലമുറ

എങ്ങിനെയാണു നമ്മുടെ കുരുന്നുകള്‍ വിഷലിപ്തമായ മനസ്സുകളുടെ ഉടമകളാകുന്നത്? എങ്ങിനെയാണ് അവര്‍ തീവ്രവാദികളും രാജ്യദ്രോഹികളുമാകുന്നത്? സ്വന്തം കുടുംബത്തോടും സമൂഹത്തോടും പ്രതിബദ്ധതയില്ലാതെ അവര്‍ പെരുമാറാന്‍ കാരണമെന്താണ്? ഇതൊക്കെ ശരിയ്ക്കൊന്നന്വേഷിയ്ക്കാന്‍, കാരണം മനസ്സിലാക്കാന്‍ ആത്മാര്‍ത്ഥമായൊന്നു ശ്രമിച്ചാല്‍ നമ്മളെയും നമ്മുടെ മാധ്യമങ്ങളെയുമായിരിയ്ക്കും പ്രധാന പ്രതികളായി നാം കണ്ടെത്തുക.

മാധ്യമങ്ങളെ പ്രതിചേര്‍ക്കുന്നതെങ്ങനെ?

ടിവി ചാനലുകളുടെ കാര്യമെടുക്കാം. വാര്‍ത്താ ചാനലുകള്‍ ഏതുതരം വാര്‍ത്തകളാണു പ്രാധാന്യത്തോടെ ജനങ്ങളെ അറിയിയ്ക്കുന്നതെന്നു നോക്കാം. കൊലപാതകം, ബലാത്സംഗം (സോറി പീഢനം. അതാണല്ലോ ഫാഷന്‍), മോഷണം, ബോംബേറ്, കുഴല്‍പ്പണം, കള്ളനോട്ടുകച്ചവടം, ഭീകരപ്രവര്‍ത്തനം, സ്ഫോടനം തുടങ്ങിയവയെയോ ഇതിനോടു ചേര്‍ത്തു വയ്ക്കാവുന്നതില്‍ ഒന്നിനെനെയോ ആയിരിയ്ക്കും അവര്‍ പ്രാധാന്യത്തോടെ വിളമ്പുന്നത്. ഒരു കൊലപാതകം നടന്നാല്‍ ദിവസങ്ങളോളം അതിന്റെ പിറകേയാണ്. അതിനെപ്പറ്റി കഥകള്‍ മെനഞ്ഞുണ്ടാക്കി സീരിയല്‍ പോലെ അവതരിപ്പിയ്ക്കും. ആ കൊലപാതകം നടത്താന്‍ പ്രതികള്‍ ഏതൊക്കെ മാര്‍ഗ്ഗങ്ങള്‍ തെരഞ്ഞെടുത്തിരിയ്ക്കാമെന്ന് അവര്‍ വിഷ്വലൈസ് ചെയ്തു കാട്ടിത്തരും. ദൃക്‌സാക്ഷി വിവരണങ്ങളായാണ് നമുക്കതു കിട്ടുന്നത്. മിനിസ്ക്രീനിലെ സംഭവ വികാസങ്ങള്‍ കണ്ട് കുടുംബങ്ങള്‍ അദ്ഭുതപ്പെടും. ഇതുകാണുന്ന ഇളം തലമുറ എങ്ങനെ പഴുതുകളില്ലാതെ ഒരാളെ വകവരുത്താമെന്നതില്‍ ബിരുദമെടുത്തില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

ഇനി വാര്‍ത്ത പീഢനത്തെക്കുറിച്ചാണെങ്കില്‍ അതിലു വലിയ കഷ്ടമാണ്. എവിടെയൊക്കെ കൊണ്ടുപോയി, ഏതുവിധത്തിലൊക്കെ പീഢിപ്പിച്ചു എന്നുതുടങ്ങി എ മുതല്‍ സെഡ് വരെ വിശദമായി എപ്പിസോഡുകളില്‍ പഠിപ്പിയ്ക്കും. പ്രതികള്‍ ചെയ്തതിനെക്കാള്‍ ക്രൂരമായി ഇവര്‍ ഇരയായവരെ വസ്ത്രാക്ഷേപം ചെയ്യും. കാരണം വാര്‍ത്തകള്‍ എത്തിയ്ക്കലല്ല, സ്വന്തം പത്രത്തിനും ചാനലിനും പ്രചാരം വര്‍ദ്ധിപ്പിയ്ക്കലാണ് അവരുടെ ലക്ഷ്യം. പീഢനത്തിനിരയായവര്‍ വീണ്ടും സമൂഹമദ്ധ്യത്തില്‍ ജീവിയ്ക്കേണ്ടവരാണെന്ന് ഇവര്‍ ഓര്‍ക്കാറില്ല. പേരും മുഖവും പലപ്പോഴും വെളിപ്പെടുത്താറില്ലെങ്കിലും പീഢനസീരിയല്‍ കാണുന്നവര്‍ക്ക് ആ‍ളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാറില്ല. മറ്റൊരു ദേശത്തേയ്ക്കു താമസം മാറി ജീവിതം മുന്നോട്ടു കൊണ്ടുപോകാമെന്നു വച്ചാല്‍ അവിടെയും സ്വസ്ഥത കൊടുക്കാറില്ല. ഗത്യന്തരമില്ലാതെ താമസം മാറ്റിയപ്പോള്‍ മാറിയ സ്ഥലം റിപ്പോര്‍ട്ടുചെയ്ത പത്രങ്ങളുമുണ്ട്. ചുരുക്കത്തില്‍ മാധ്യമങ്ങള്‍ക്ക് വിപണിയാണ് വാര്‍ത്തയും സമൂഹവും ജീവിതവും അവര്‍ക്കു പ്രശ്നമേയല്ലെ എന്ന ഗതി വന്നിരിയ്ക്കുന്നു. ഇതും കൂടിയാകുമ്പോള്‍ നമ്മുടെ ഇളം തലമുറ വികലമായി എങ്ങനെ സാമൂഹിക ജീവിതം നയിക്കാമെന്ന കാര്യത്തില്‍ ബിരുദാനന്തര ബിരുദമെടുക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

മോഷണമാണെങ്കില്‍ അതിലും കഷ്ടം! മനസ്സില്‍ പ്ലാനിട്ടതുമുതല്‍ മോഷണ മുതല്‍ വിറ്റു കാശാക്കി അനുഭവിച്ച മാര്‍ഗ്ഗങ്ങള്‍ വരെ എപ്പിസോഡുകളാക്കും. പൊലീസ് നടത്തിയ അന്വേഷണ രീതിയെയും അവര്‍ വിശദീകരിയ്ക്കും. എങ്ങനെ പഴുതുകളില്ലാതെ മോഷ്ടിയ്ക്കാമെന്നു പഠിപ്പിയ്ക്കാനല്ലാതെ എന്തിനാണ് ഇതുകകുക? കുറ്റമറ്റ പുതിയ രീതികള്‍ കണ്ടെത്തുന്നതില്‍ നമ്മുടെ പുത്തന്‍ തലമുറ നന്നായി വിജയിയ്ക്കും. കാരണം അത്രയ്ക്കു താര പരിവേഷമാണ് ഇതിലെ പ്രതികളായവര്‍ക്കു നമ്മുടെ മാധ്യമ സമൂഹം നല്‍കുന്നത്. അതുപോലെതന്നെയാണ് തീവ്രവാദികളെയും വര്‍ഗ്ഗീയവാദികളെയും തീവ്രവാദഭീകരവാദ പ്രവര്‍ത്തനങ്ങണെയും അവതരിപ്പിയ്ക്കുന്നത്.

പണ്ട് മലയാളത്തിലെ രണ്ടു പ്രമുഖ വാരികകളുടെ പ്രചാരം വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചിരുന്നത് ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മത്സരബുദ്ധിയോടെ പ്രസിദ്ധീകരിച്ചിരുന്ന പംക്തികളാണ്. പിന്നെ മറ്റുള്ളവരും അതേറ്റെടുത്തു. ചാനലുകള്‍ വന്നപ്പൊ അവര്‍ കെങ്കേമമാക്കി. അക്രമങ്ങളും കൊലപാതകങ്ങളും സ്ഫോടനങ്ങളുമല്ലാതെ നമ്മുടെ മനസ്സിലേയ്ക്ക് നന്മയുടെ വിത്തുകള്‍ പാകുന്ന വിഷയങ്ങള്‍ കൈമാറുന്നത് അപൂര്‍വ്വം മാത്രമാണ്. ഏതെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആരെങ്കിലും ചെയ്താല്‍ അതിനെ ഒരു പ്രോഗ്രാമാക്കാന്‍ ചാനലുകള്‍ തയ്യാറാകാറില്ല. അതിന് അക്രമ സംഭവങ്ങള്‍ക്കു കൊടുക്കുന്നതിന്റെ ഏഴയലത്തുപോലും വരുന്ന പ്രാധാന്യം നല്‍കിക്കാണാറില്ല. ദൂരദര്‍ശന്‍ മാത്രമാണ് അല്‍പ്പമെങ്കിലും ഇതിനൊരു അപവാദമായി നിലകൊള്ളുന്നത്. പത്രത്താളുകളില്‍ ഇന്നു നിറഞ്ഞു കാണുന്നതും ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍തന്നെ. മറ്റുള്ള വാര്‍ത്തകള്‍ക്കുള്ള പ്രസക്തി പരമാവധി കുറയുന്നു. അവ രണ്ടിഞ്ച് ഒറ്റക്കോളം വാര്‍ത്തയായി ചുരുങ്ങുന്നു. മാര്‍ക്കറ്റുള്ള നിറങ്ങളില്‍ ചിത്രങ്ങളെ ഒപ്പിയെടുത്തു പതിയ്ക്കാനില്ലത്തതുകൊണ്ടാവണം ആ വാര്‍ത്തകള്‍ക്കു പ്രസക്തിയില്ലാത്തത്. നിറമുള്ള വാര്‍ത്തകള്‍ക്ക് ഇപ്പോള്‍ തൊള്ളായിരത്തിപ്പതിനാറിന്റെ പ്യൂരിറ്റിയാണല്ലോ...

നമ്മുടെ സമൂഹത്തില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ നാം അറിയാതിരിയ്ക്കണമെന്നല്ല ഞാന്‍ ഉദ്ദേശിയ്ക്കുന്നത്. അറിയേണ്ടതില്‍ കൂടുതല്‍ അറിയുന്നതുകൊണ്ടുള്ള അപകടം ഒഴിവാക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ്. വടക്കേയിന്ത്യയില്‍ പണ്ട് ഭീകരപ്രവര്‍ത്തനങ്ങളും സ്ഫോടനങ്ങളും നടക്കുന്നത് ചെറിയ വാര്‍ത്താ ശകലങ്ങളായി ആകാശവാണിയില്‍ക്കൂടിമാത്രം നമ്മള്‍ അറിഞ്ഞിരുന്ന സമയത്ത് അത് അവിടെയാണല്ലോ നമ്മുടെ കേരളത്തില്‍ ഇതൊന്നും സംഭവിയ്ക്കില്ലല്ലോ എന്നുള്ള സമാധാനമായിരുന്നു നമുക്ക്. പ്രസ്തുത സംഭവങ്ങള്‍ നമ്മുടെ സംസ്ഥാനത്തും നടന്നുതുടങ്ങിയത് വാര്‍ത്താ മാധ്യമങ്ങള്‍ അമിത പ്രാധാന്യത്തോടെ അത്തരം വാര്‍ത്തകള്‍ പറഞ്ഞു തുടങ്ങിയതിനു ശേഷമാണെന്നാണ് എനിയ്ക്കു തോന്നുന്നത്.

ഇവിടെയാ‍ണ് മന:ശാസ്ത്രപരമായി നമ്മള്‍ മറന്നുപോകുന്ന എന്നാല്‍ നാം ഏറ്റവും നന്നായി ഓര്‍ത്തിരിയ്ക്കേണ്ട ഒരു കാര്യം മണ്ണടിഞ്ഞു പോകുന്നത്. മനുഷ്യന്‍ അവന്റെ ചിന്താശക്തി പ്രവര്‍ത്തിച്ചു തുടങ്ങുന്ന സമയത്ത് എന്താണോ കൂടുതല്‍ കേള്‍ക്കുകയും കാണുകയും അനുഭവിയ്ക്കുകയും ചെയ്യുന്നത് അതിനനുസരിച്ചായിരിയ്ക്കും അവന്റെ ഉപബോധമനസ്സിലേയ്ക്കു പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നത്. ആ ഉപബോധമനസ്സിന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിയ്ക്കുന്ന മനസ്സിലേയ്ക്ക് എത്തുന്ന സിഗ്നലുകളും അത്തരത്തിലുള്ളതായിരിയ്ക്കും. സംഗീത കുടുംബത്തില്‍ നിന്ന് ഒരു സംഗീതജ്ഞനെ വളര്‍ത്താന്‍ വലിയ പ്രയാസമൊന്നുമുണ്ടാവില്ല. അവരുടെ ഉപബോധമനസ്സില്‍ സംഗീതം ഒരു പ്രോഗ്രാമായി കിടക്കുന്നുണ്ടാവും. അതില്ലാത്ത കുടുംബത്തില്‍നിന്ന് ഒരാള്‍ സംഗീതജ്ഞനാവില്ല എന്നല്ല, അവന് വളരാനും വികസിയ്ക്കാനുമുള്ള സാധ്യതയ്ക്ക് ഒരുപാടു വ്യതാസമുണ്ടാവും. ഇവിടെയും നമ്മുടെ പ്രോഗ്രാമിംഗ് നടക്കുന്നത് അങ്ങനെതന്നെയാണ്. ഇന്ന് ബാല്യം ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത് അക്രമവും അതുപോലെ മറ്റുസംഭവങ്ങളുമാണ്. അതിനെക്കുറിച്ചു പ്രതിപാദിയ്ക്കുന്ന പരിപാടികള്‍ക്കാണ് നമ്മള്‍ പ്രാധാന്യം കൊടുത്തു കാണുന്നത്.

അക്രമ സംഭവങ്ങളും മറ്റും നിരന്തരം കേള്‍ക്കുന്ന ബാല്യം ലോകത്ത് അത്തരം സംഭവങ്ങള്‍ മാത്രമേ നടക്കുന്നുള്ളൂ എന്നു വിശ്വസിച്ചാല്‍ അതിന് ആരെ കുറ്റം പറയണം? കുട്ടികള്‍ക്കു നാം വാങ്ങിക്കൊടുക്കുന്ന കളിപ്പാട്ടങ്ങളാകട്ടെ കളിത്തോക്കും അതുപോലുള്ളവയും. അവര്‍ കളിയ്ക്കുന്ന കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ നിറയെ അടിയും വെടിയും അക്രമവും. അതില്‍ സ്വയം തെരഞ്ഞെടുക്കുന്ന കഥാപാത്രമാവട്ടെ അക്രമിയും. വെടിവച്ചും ബോംബു പൊട്ടിച്ചും അവര്‍ കമ്പ്യൂട്ടറില്‍ ഗയിംകളിയ്ക്കുന്നു. അവര്‍കാണുന്ന സിനിമകളില്‍ കൊള്ളയും കൊലയും ബലാത്സംഗവും. അവര്‍ കാണുന്ന സീരിയലുകള്‍ മുഴുവന്‍ കുടുംബാന്ധരീക്ഷം കലക്കുന്നവ. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ അവര്‍ ചെയ്യുന്ന പ്രവൃത്തികള്‍ വീടിനും നാടിനും ഉതകുന്നതാവണമെന്നു വാശിപിടിയ്ക്കാമോ. മോശം പ്രോഗ്രാമിംഗ് നടന്ന മനസ്സുമായി അവര്‍ വളര്‍ന്നു വരും. മോശം പ്രവൃത്തികള്‍ അവര്‍ കൂടുതല്‍ ശ്രദ്ധിയ്ക്കും. അതു സ്വാഭാവികം മാത്രമാണ്. അക്രമികള്‍ക്കും അവര്‍ കാട്ടിയ അക്രമങ്ങള്‍ക്കും അമിത പ്രാധാന്യം നല്‍കുന്ന പരിപാടികള്‍ സൃഷ്ടിച്ചു വിതറി മാധ്യമങ്ങള്‍ അവര്‍ക്ക് വീരപരിവേഷം നല്‍കുമ്പോള്‍ അതേ പ്രാധാന്യം നേടിയെടുക്കാന്‍ അവന്റെ പാകതയില്ലാത്ത മനസ്സ് തീരുമാനിച്ചാല്‍ എങ്ങനെ കുറ്റം പറയും? മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം പഠിപ്പിയ്ക്കുന്ന സിനിമകളും സീരിയലുകലും കാണുന്ന തലമുറ ഇന്ന് ഹാന്‍സും പാന്‍പരാഗും പോലെയുള്ള ലഹരിവസ്തുക്കള്‍ മുതിര്‍ന്നവരെക്കാള്‍ കൂടുതലായി ഉപയോഗിയ്ക്കുന്നു. മദ്യം കഴിയ്കാത്ത യുവാക്കള്‍ക്കു വംശനാശം സംഭവിച്ചുകൊണ്ടിരിയ്ക്കുന്നു.

വെറുതേ എന്തെങ്കിലും എഴുതിവിടുന്നതാണെന്ന് തോന്നുന്നുവെങ്കില്‍ എനിയ്ക്ക് ഒരപേക്ഷയേ ഉള്ളൂ. മനുഷ്യമനസ്സില്‍ വിഷം കുത്തിവയ്ക്കപ്പെടുന്ന ഇത്തരം വാര്‍ത്തകള്‍ക്കു അമിതപ്രാധാന്യം കൊടുക്കാതെ ചെറിയ വാര്‍ത്തകളില്‍ ഒതുക്കിയിരുന്ന പഴയകാലത്ത്, ചാനലുകള്‍ ഇല്ലാതിരുന്ന അക്കാലത്ത് നേരത്തേ പറഞ്ഞപോലുള്ള അക്രമ സംഭവങ്ങളോ ഭീകരതയോ യുവാക്കള്‍ വഴിതെറ്റുന്ന ഇപ്പോഴത്തേതിനു സമാനമായ സംഭവങ്ങളോ ഉണ്ടായിരുന്നോയെന്നു പരിശോധിയ്ക്കുക. മലയാളി യുവാക്കളുടെ സ്വപ്നത്തില്‍പ്പോലും ഇക്കാര്യങ്ങള്‍ കണ്ടിട്ടില്ലെന്നു കാണാം. ഇന്നു സഹജീവികളെ കശാപ്പുചെയ്യാനുള്ള മനോബലം അവര്‍ക്കു കിട്ടിയിട്ടുണ്ടെങ്കില്‍ അത് മറ്റെവിടുന്നാണ്?

ചില്ലറ കള്ളത്തരങ്ങള്‍ അന്നും നടന്നിട്ടുണ്ട്, അതെന്നും നടക്കുകയും ചെയ്യും. കുറ്റകൃത്യങ്ങളില്ലാത്ത സമൂഹത്തെ സ്വപ്നം കാണുന്നതു വിഡ്ഢിത്തരമാണെന്നറിയാം. ചില്ലറ കള്ളത്തരങ്ങള്‍ കാണിയ്ക്കുന്ന ചിന്നക്കള്ളന്മാരില്‍ നിന്ന് അഭ്യസ്തവിദ്യരായ അന്താരാഷ്ട്ര ഭീകരന്മാരായി നമുടെ പുതിയ തലമുറ മാറിയിട്ടുണ്ടെങ്കില്‍ അതിന് മാധ്യമങ്ങളുടെ പങ്കു വളരെ വലുതുതന്നെയാണ്. അടുത്ത തലമുറയെങ്കിലും നന്നാവണമെങ്കില്‍ ഇന്നത്തെ അവസ്ഥയെ അപഗ്രഥിച്ചാല്‍ ഇതേ മാധ്യമങ്ങള്‍ തന്നെ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ മാത്രമേ സാധ്യമാവൂ എന്നു കാണാം. വാര്‍ത്തകള്‍ അറിയാന്‍ വേണ്ടിമാത്രം വാര്‍ത്താപ്രക്ഷേപണം നടത്തണം. സമൂഹത്തില്‍ നടക്കുന്ന നന്മയെ ലക്ഷ്യം വച്ചുള്ള സംഭവങ്ങള്‍ ഹൈലൈറ്റു ചെയ്യണം. അതുപോലെയുള്ള പരിപാടികള്‍ക്കുവേണ്ടി കുറച്ചു സമയം മാറ്റിവയ്ക്കണം. കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പെരുപ്പിച്ചുകാട്ടലുകള്‍ പൂര്‍ണ്ണമായി നിര്‍ത്തണം. അവ മനസ്സിലാക്കാന്‍ വേണ്ടി മാത്രമാക്കണം. സര്‍വ്വോപരി ചാനലുകള്‍ സമൂഹത്തിനു വേണ്ടിയാനെന്നുള്ള ബോധം അതിന്റെ അണിയറ ശില്‍പ്പികള്‍ക്കു വേണം. സമൂഹത്തിന്റെ സമുദ്ധരണം ഒരു ബാധ്യതയായി ഇനിയെങ്കിലും ഏറ്റെടുക്കണം.

രക്ഷാകര്‍ത്താക്കള്‍ തന്നെ കുട്ടികളുടെ വഴിതെറ്റലിനു കാരണമാകുന്നതെങ്ങനെയാണ്?

കാര്യങ്ങള്‍ക്ക് അല്‍പ്പമെങ്കിലും പുരോഗതി പ്രാപിയ്ക്കണമെങ്കില്‍ ഏറ്റവുമധികം ശ്രദ്ധ ചെലുത്തേണ്ടത് ഓരോ കുടുംബാംഗങ്ങളുമാണ്. കുട്ടികള്‍ക്കു വാങ്ങിക്കൊടുക്കുന്ന കളിപ്പാട്ടങ്ങളും കമ്പ്യൂട്ടര്‍ ഗെയിമുകളും മുതല്‍ നാം തുടങ്ങണം. ഇവിടം മുതല്‍ ക്രമാനുഗതമായി ശ്രദ്ധ പാലിച്ചാല്‍ കുട്ടികളില്‍ ക്രിമിനല്‍ മനസ്ഥിതി ഉടലെടുക്കുന്നതു മുളയിലേ നുള്ളാന്‍ ഒരു പരിധിവരെയെങ്കിലും കഴിയുമെന്നാണ് എന്റെ അഭിപ്രായം. കതിരില്‍ വളം വയ്ക്കലല്ല ഉത്തമമെന്ന് പഴം‌ചൊല്ലിലെങ്കിലും ഓര്‍ത്താല്‍ നന്ന്.

പണ്ട് സ്കൂളിലേയ്ക്കു പോകുന്ന കുട്ടികളില്‍ പൊതിച്ചോറ് ശീലമായിരുന്നു. ഇന്ന് അതുമാറി ഫാസ്റ്റ്ഫുഡിലേയ്ക്കു കുട്ടികളെ മാറ്റിയിരിയ്ക്കുന്നു. കുട്ടികളെ ഈ വിധം മാറാന്‍ പ്രധാന കാരണക്കാരായതോ അവരുടെ രക്ഷിതാക്കളും. രാവിലേ ചോറുണ്ടാക്കി കൊടുത്തുവിടാന്‍ അവര്‍ക്ക് തീരെ സമയം കിട്ടുന്നില്ല. മിയ്ക്കവാറും കുട്ടികള്‍ക്ക് രാവിലത്തെ ചായയും ഹോട്ടലില്‍ തന്നെ. കുട്ടികള്‍ക്കു ഭക്ഷണാവശ്യത്തിനു പണം കൊടുത്തു വിടുമ്പോള്‍ അവര്‍ അത് എന്താവശ്യത്തിന് ഉപയോഗിയ്ക്കുന്നുവെന്ന് എത്ര രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിയ്ക്കുന്നുണ്ടാവും. ഒരു ചായയും കടിയിലുമോ അതുപോലെ ചിലതിലോ മാത്രമൊതുക്കി ബാക്കി പണം ഹാന്‍സിനും പാന്‍പരാഗിനും സിഗററ്റിനും വേണ്ടി ചെലവഴിയ്ക്കുന്നത് ഞന്‍ നേരില്‍ കണ്ടിട്ടുണ്ട്, ഇപ്പോഴും കാണുന്നുമുണ്ട്. രക്ഷകര്‍ത്താക്കളെ അറിയിച്ചിട്ടും കാര്യമില്ലാത്ത അവസ്ഥയാണ് മിയ്ക്കപ്പോഴും. ചിലര്‍ ഹോസ്റ്റലില്‍ നിന്നു പഠിയ്ക്കുന്നവരായിരിയ്ക്കും. മിയ്ക്കവരുടെയും പിതാക്കള്‍ വിദേശത്തായിരിയ്ക്കും. ഈ രണ്ടുകൂട്ടര്‍ക്കും നല്‍കുന്ന പണം എന്തിനു വേണ്ടിയാണു ചെലവഴിയ്ക്കപ്പെടുന്നതെന്ന് അന്വേഷിയ്ക്കുന്ന മാതാപിതാക്കള്‍ എത്രയുണ്ടായിരിയ്ക്കും? ചിലരെങ്കിലും മറ്റുള്ളവരുടെ മുന്നില്‍ തന്റെ കുട്ടികള്‍ മോശമാവാതിരിയ്ക്കാന്‍ മോശമല്ലാത്ത വിധത്തില്‍ പണമോ മറ്റ് അത്യാവശ്യമല്ലാത്ത സൌകര്യങ്ങളോ നല്‍കുന്നവരായിരിയ്ക്കും. കുട്ടികള്‍ വഴിപിഴയ്ക്കാനുള്ള സാധ്യത ഇവിടെ വളരെക്കൂടുതലാണല്ലോ.

സന്ദര്‍ഭോചിതമായി ഞാന്‍ സാക്ഷിയായ രണ്ടു ചെറിയ അനുഭവങ്ങള്‍ പറയാന്‍ ആഗ്രഹിയ്ക്കുകയാണ്.
സ്കൂള്‍ ഗ്രൌണ്ടില്‍ നിന്നു സിഗരറ്റു വലിച്ച എട്ടാം ക്ലാസ്സുകാരനോട് രക്ഷാകര്‍ത്താവിനെക്കൂട്ടി വന്നിട്ടു ക്ലാസ്സില്‍ കയറിയാല്‍ മതിയെന്നു സ്കൂള്‍മാഷ് . പിറ്റേന്ന് കുട്ടിയുടെ കൂടെ വന്ന രക്ഷകര്‍ത്താവിനോട് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം അത്ഭുതപ്പെടുത്തുന്നതായിരുന്നു. മറ്റെന്തോ വലിയ കാര്യമാണത്രേ അയാള്‍ പ്രതീക്ഷിച്ചത്! ഒരു സിഗററ്റു വലിച്ചത് ഇത്ര കാര്യമാക്കാനുണ്ടോ എന്നാണയാള്‍ ചോദിച്ചത്!
ക്ലാസ്സില്‍ ക്യാമറയുള്ള മൊബൈല്‍ കൊണ്ടുവന്ന് പെണ്‍കുട്ടികളുടെ മാറിന്റെ ചിത്രമെടുക്കുന്ന വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ പിടിച്ചു വച്ച് പിറ്റേന്ന് പിതാവിനെക്കൂട്ടി വരാന്‍ പറഞ്ഞ അദ്ധ്യാപികയുടെ വീട്ടില്‍ അന്നു രാത്രിതന്നെ ആളെക്കൂട്ടിച്ചെന്നു കയ്യാങ്കളി നടത്തിയ രക്ഷാകര്‍ത്താവാണു മറ്റൊന്ന്. ഇവിടെ കുട്ടി പറഞ്ഞ എന്തോ കള്ളമായിരിയ്ക്കും ആ പിതാവു വിശ്വസിച്ചിട്ടുണ്ടാവുക. സത്യം എന്താണെന്നു മനസ്സിലാക്കാന്‍ അയാള്‍ ശ്രമിച്ചില്ല. പക്ഷേ ഈ രണ്ടു സംഭവങ്ങളും ആ കുട്ടികളുടെ ഭാവിജീവിതത്തില്‍ കോട്ടമുണ്ടാക്കുമെന്നുറപ്പ്. എല്ലാ രക്ഷകര്‍ത്താക്കളും ഇങ്ങനെയാണെന്നല്ല പറയുന്നത്. നമുക്കും ഒരു ശ്രദ്ധ നല്ലതാണ്. അങ്ങനെ ശ്രദ്ധിച്ചാല്‍ പലതും നമുക്കു കണ്ടെത്താനും കഴിയും. നമ്മുടെ ജീവിതം നമ്മുടെ കുട്ടികള്‍ക്കുവേണ്ടി ഉള്ളതുകൂടിയാണല്ലോ.

തെറ്റും ശരിയും തിരിച്ചറിഞ്ഞുതുടങ്ങുന്ന പ്രായത്തില്‍ വീട്ടില്‍ തുടങ്ങുന്ന ഇത്തരം പ്രോത്സാഹനങ്ങളും അതിനു ശേഷം നമ്മുടെ മാധ്യമ വിശേഷണങ്ങളും കൂടിയാകുമ്പോള്‍ നമ്മുടെ പുതിയ തലമുറയുടെ കാര്യം ഗുണകരമാകുന്ന അവസ്ഥയിലെത്തുന്നതെങ്ങനെ? സമൂഹത്തില്‍ നമ്മള്‍ കണ്ടുകൊണ്ടിരിയ്ക്കുന്ന ജീര്‍ണ്ണതകള്‍ക്ക് ഇവയല്ലാതെ മറ്റെന്താണു പ്രധാന കാരണം? എന്തും കച്ചവടച്ചരക്കാക്കുന്ന മാധ്യമ ഭീകരതയ്ക്ക് അറുതിവരാതെ ഈ നാടു നന്നാവാന്‍ പോണില്ല. പത്രത്താളുകളിലും ടീവീ ചാനലുകളിലും നന്മയുടെ സന്ദേശമുണര്‍ത്തുന്ന പരിപാടികളും വാര്‍ത്തകളും നിറയാതെ ഇവിടെ സുഗന്ധത്തിനു വിദൂര സാധ്യതപോലുമില്ല. മാധ്യമങ്ങള്‍ അറിവു പകരാനുള്ളതാണ്. അതു പകര്‍ന്നുകൊടുക്കുക എന്നതാണു മാധ്യമ ധര്‍മ്മവും. ആനന്ദം അനുബന്ധം മാത്രമാണ്.

Thursday

ഇളയരാജയ്ക്ക് ആശംസകള്‍...


സംഗീതത്തിലെ പെരിയ രാജ സിനിമയിലെത്തിയിട്ട് മുപ്പത്തഞ്ചു വര്‍ഷമായിരിയ്ക്കുന്നു. സംഗീതത്തില്‍ മൂത്ത ഇളയരാജയ്ക് ഇത് അറുപത്തെട്ടാം പിറന്നാള്‍. സംഗീതലോകത്ത് അതി പ്രശസ്ഥനായ ഇളയരാജയുടെ ഇപ്പോഴത്തെ വിജയത്തിനു പിന്നില്‍ കഷ്ടപ്പാടിന്റെ കഥകള്‍ ഒരുപാടു പറയാനുണ്ട്. ചെറുപ്പത്തില്‍ത്തന്നെ പിതാവിന്റെ വേര്‍പാട് ഗ്രസിച്ചു. ഭാഗ്യം കൂട്ടിനുണ്ടായിരുന്നതുകൊണ്ടുമാത്രം പഠനം തുടരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 1943 ജൂണ്‍ രണ്ടിന് പന്ന്യപുരത്ത് രാമസ്വാമി ചിന്നത്തായി ദമ്പതികളുടെ പുത്രനായി ജനിച്ച ഇളയരാജ ലോകമറിയുന്ന സംഗീതജ്ഞനായതിനുപിന്നിലും ഇതേ ഭാഗ്യം ഉണ്ടായിരുന്നെന്നു പറയാം.

തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് മുതലായ ഭാഷകളില്‍ അദ്ദേഹം തിളങ്ങിയിട്ടുണ്ട്. കേട്ടാല്‍ മതിവരാത്ത ഇളയരാജ സംഗീതം പോപ്‌മ്യൂസിക് വരെ നീണ്ടുകിടക്കുന്നു. അതുകൊണ്ടുതന്നെ നവ സംഗീതജ്ഞരുടെ തള്ളിക്കയറ്റത്തിനിടയിലും രാജസംഗീതം വേറിട്ടു നില്‍ക്കുന്നു. മുമ്പ് ബിബിസി ലോകത്തിലെ ഏറ്റവും മികച്ച പത്തു ഗാനങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ ഒന്നാമതെത്തിയത് ദളപതിയിലെ “അടി റാക്കമ്മ” എന്നഗാനമാണെന്നതും ശ്രദ്ധേയമാണ്. ലണ്ടനിലെ റോയല്‍ ഫില്‍ ഹാര്‍മോണിക് ഓര്‍ക്കസ്ടയില്‍ സിംഫണി ചെയ്ത് ആദ്യ ഏഷ്യാക്കാരനെന്ന ബഹുമതി ഇദ്ദേഹത്തിനു സ്വന്തം. നൂറ്റിമുപ്പതോളം ഗായകരുടെ ശബ്ദം ഇതില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.



ഇളയരാജയുടെ യഥാര്‍ത്ഥ നാമം ഡാനിയേല്‍ രാസയ്യ എന്നാണ്. ജ്യേഷ്ടന്‍ വരദരാജന്റെ മ്യൂസിക് ട്രൂപ്പായിരുന്ന “പാവലാര്‍ ബ്രദേഴ്‌സി”ല്‍ ഗായകനായാണ് അരങ്ങേറ്റം. നെഹ്രുവിനു വേണ്ടി കണ്ണദാസന്‍ രചിച്ച വിലാപ കാവ്യമായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല ഈണങ്ങളില്‍ ഏറ്റവും ശ്രദ്ധിയ്ക്കപ്പെട്ടത്. 1976ല്‍ പഞ്ചു അരുണാചലം നിര്‍മ്മിച്ച “അന്നക്കിളി”യിലൂടെയാണ് സിനിമാലോകത്ത് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. 1980കളില്‍ പ്രശസ്ഥി അദ്ദേഹത്തെത്തേടി എത്തിത്തുടങ്ങി. മൂന്നു ദേശീയ അവാര്‍ഡുകളുള്‍പ്പടെ ധാരാളം അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി.




ജീവയാണു ഭാര്യ, യുവന്‍ ശങ്കര്‍ രാജ, കാര്‍ത്തിക് രാജ, ഭവതരിണി എന്നിവര്‍ മക്കളും. ഇതില്‍ ഭവതരിണിയാണ് കളിയൂഞ്ഞാലിലെ “കല്യാണ പല്ലക്കിലേറി..” എന്ന ഗാനം പാടിയിരിയ്ക്കുന്നത്.

Wednesday

ലളിത്‌മോഡിയും തലപ്പന്തും


ഒടുവില്‍ ക്രിക്കറ്റ് ബോളിന്റെ രൂപം മാറ്റാന്‍ ബിസിസിഐ തീരുമാനിച്ചു. പുതിയ രൂപം തലപ്പന്തു മാതൃകയില്‍...

ഐപി‌എല്‍ അഴിമതിയെന്നരോപിയ്കപ്പെട്ട് സസ്പെന്റു ചെയ്യപ്പെട്ട ലളിത്‌മോഡി പന്ത്രണ്ടായിരം പേജില്‍ മഹാഭാരതത്തെയും കടത്തിവെട്ടുന്ന വിധത്തില്‍ അട്ടിയ്ക്ക് പേപ്പറില്‍ മഹാ സത്യമൂലായണം സമര്‍പ്പിച്ചപ്പോള്‍ ചോദ്യം ചോദിച്ച ബിസിസിഐ അന്തംവിട്ടു കുന്തം വിഴുങ്ങിയെന്നാണു കേട്ടത്. ഇനി അതല്ലാം കൂടി വായിച്ച് ഏമ്പക്കം വിടുന്നതിനെക്കാള്‍ അദ്ദേഹത്തിന്റെ സസ്പെന്‍ഷന്‍ പിന്‍‌വലിയ്ക്കുന്നതായിരിയ്ക്കും ബിസിസിയ്ക്കു നന്നാവുക. ഇല്ലെങ്കില്‍ അവരുടെ കട്ടേം‌പടവും മടങ്ങുന്ന കോലത്തിലാവും എത്തുക. ഐപി‌എല്‍ മത്സരങ്ങളില്‍ അന്തര്‍ദ്ദേശീയ ക്രിക്കറ്റിന്റെ രൂപം മാറ്റിമറിച്ചെന്ന പേരില്‍ മറ്റൊരാരോപണവും മോഡി നേരിടുന്നുണ്ട്. ഇക്കണക്കിന് അതിനുള്ള മറുപടികൂടി കിട്ടുമ്പോള്‍ അതൊന്നു വായിച്ചെടുക്കാന്‍ ബിസിസിഐയ്ക്ക് ആരോഗ്യമുണ്ടാവുമോന്നാ എന്റെ സംശയം.

ഇംഗ്ലണ്ട് കേന്ദ്രമാക്കി ബ്രിട്ടീഷ് കൌണ്ടി ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ പ്രയോജനപ്പെടുത്തി ഐപി‌എല്‍ മാതൃകയില്‍ മത്സരങ്ങള്‍ സംഘടിപ്പിയ്ക്കാന്‍ മോഡിയ്ക്കു പദ്ധതിയുണ്ടെന്നും കേട്ടു. മൂന്നോളം കൌണ്ടി അധികൃതരുമായി മോഡി ചര്‍ച്ചയും നടത്തിയത്രെ. മോഡിയുടെ നടപടിയെ സംബന്ധിച്ച് ഇസിബി ചെയര്‍മാന്‍ ഗിലീസ് ക്ലാര്‍ക്ക് ബിസിസിഐ ചെയര്‍മാന്‍ ശശാങ്ക് മനോഹറിനു നല്‍കിയ കത്തും ഇക്കാര്യം സ്ഥിരീകരിയ്ക്കുന്നുണ്ടത്രെ. ലളിത് മോടിയുടെ അടുത്താ കളി...

തമ്മിലടിയും തൊഴുത്തില്‍ക്കുത്തും മുഖമുദ്രയായിക്കരുതുന്ന ബിസിസിഐയുടെ സമ്പത്തിനെ കൊള്ളയടിയ്ക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടതു തന്നെയാണ്. അതു കണ്ടുകൊണ്ടിരിയ്ക്കുന്ന ദരിദ്രനാരായണന്മാര്‍ക്ക് അങ്ങനെയെങ്കിലും ആശ്വസിയ്ക്കാം. താര രാജാക്കന്മാരുടെ പ്രശസ്തികൊണ്ട് അവര്‍ക്കു പള്ള നിറയുകില്ലല്ലോ. ഭരണ രംഗത്തുള്ളവര്‍ ആരായാലും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിക്കൊണ്ടിരിയ്ക്കും, കാരണം അന്യന്റെ അപ്പം അവനുള്ളതാണ്.

ട്വിറ്ററില്‍ മോഡിയെ ഡിലീറ്റു ചെയ്തുകൊണ്ട് ശശിതരൂര്‍ രംഗത്തെത്തിയത് ശ്രദ്ധേയമാ‍ണ്. മോഡിയാവട്ടെ ഇക്കാര്യം അറിഞ്ഞതായി ഭാവിയ്ക്കുന്നുമില്ല. മോഡിയെ ക്രിക്കറ്റില്‍നിന്നുതന്നെ ഡിലീറ്റു ചെയ്യുമോന്നു കാത്തിരുന്നു കാണാം.

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ലളിത്‌മോഡിയെ വധിയ്ക്കാന്‍ പദ്ധതിയിട്ടിരുന്നതായി പ്രചരിയ്ക്കുന്നുണ്ടെങ്കിലും അതില്‍ കഴമ്പുണ്ടെന്നു തോന്നുന്നില്ല. ഐപി‌എല്‍ ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ സസ്പെന്‍ഷനെത്തുടര്‍ന്നു നഷ്ടമായപ്പോള്‍ അതു നിലനിര്‍ത്തിക്കിട്ടാനുള്ള തന്ത്രമായി ഇതിനെക്കരുതാം. ലളിത് മോഡിയെ കൊന്നിട്ട് ദാവൂദ് ഇബ്രാഹിമിന് എന്തുകിട്ടാനാണ്? അധികാരത്തിലില്ലാത്തവന്‍ കാലണയ്ക്കു വകയില്ലാത്തവനെന്നാണല്ലോ... ഐപി‌എല്ലിലേയ്ക്ക് പാകിസ്താന്‍ കളിക്കാരെ എടുക്കാത്ത സാഹചര്യത്തില്‍ മിയാന്‍‌ദാദിന്റെ അടുത്ത ബന്ധുവായ ദാവൂദിന് ഐപിഎല്ലിനോട് ശത്രുതയുണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ലെന്ന മറ്റൊരഭിപ്രായവും പൊന്തി വരുന്നുണ്ട്.

ഓലപ്പന്തിനെയും ക്രിക്കറ്റ് ബോളിന്റെയും രൂപത്തെ താരതമ്യം ചെയ്യാന്‍ ഒരു കമ്മീഷനെ ബിസിസിഐ നിയമിച്ചുവെന്നാണ് ഒടുവില്‍ കേട്ടത്. ഭാരതത്തിന്റെ പാരമ്പര്യം കാക്കാന്‍ വിദേശ ബോളുകള്‍ ഇന്ത്യയില്‍ ഒഴിവാക്കാനും ഇന്ത്യന്‍ ക്രിക്കറ്റ് ബോളിന്റെ ആകൃതിയില്‍ മാറ്റം വരുത്താനും പദ്ധതിയുണ്ടത്രേ. ഇന്ത്യന്‍ ടീമിന്റെ ഫൈനല്‍ തോല്‍‌വികള്‍ക്കു പരിഹാരം കാണാന്‍ ഈ രൂപമാറ്റം സഹായിയ്ക്കും. ഒരു പക്ഷേ ഫൈനലില്‍ ജയിച്ചില്ലെങ്കിലും തലപ്പന്തു കളിയെങ്കിലും കളിച്ചു ജയിച്ചു വരാമെന്നു പ്രതീക്ഷിയ്ക്കുകയും ചെയ്യാം. എന്തായാലും ക്രിക്കറ്റ്‌ബാള്‍ ഓലപ്പന്തിന്റെ രൂപത്തിലാക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിനു ഗുണമേ ഉണ്ടാവൂ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല. മോഡിയുടെ തിരിച്ചുവരവിനുമുമ്പുതന്നെ ഇതു നടപ്പിലാവാനും സാധ്യതയുണ്ട്. ഇന്ത്യയിലെ മത്സരങ്ങളില്‍ മാത്രമേ ഇതുപയോഗിയ്ക്കാന്‍ കഴിയൂ എന്ന സാചര്യമുള്ളതിനാല്‍ ഇന്ത്യയുമായുള്ള മത്സരങ്ങളെല്ലാം ഇന്ത്യയില്‍വച്ചുതന്നെ നടത്താനാണു പരിപാടി.

കൊട്ടോട്ടി തൊടുപുഴയ്ക്ക്

വരുന്ന ആഗസ്റ്റ് എട്ടിന് തൊടുപുഴ ജ്യോതിസ് ടവറില്‍ ബൂലോക മീറ്റ് സംഘടിപ്പിച്ചിരിയ്ക്കുന്ന വിവരം കൊട്ടോട്ടിക്കാരനെ അറിയിയ്ക്കുകയും പ്രത്യേക അതിഥിയായി ക്ഷണിച്ചിരിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു എന്ന വിവരം അറിയിയ്ക്കുന്നു. പ്രസ്തുത മീറ്റില്‍ കൊട്ടോട്ടി പങ്കെടുക്കാതിരുന്നാല്‍ മറ്റു ബ്ലോഗര്‍മാര്‍ മീറ്റിനെത്തില്ലെന്നും അതു സംഘാടക ബ്ലോഗര്‍മാര്‍ക്ക് വിഷമമുണ്ടാകുമെന്നും സംഘാടകസമിതി പ്രത്യേകം അറിയിച്ച സാഹചര്യത്തില്‍ നിലവിലുള്ള തിരക്കുകള്‍ക്ക് ചെറിയ അവധികൊടുത്ത് തൊടുപുഴമീറ്റില്‍ രണ്ടുമിനിട്ട് പങ്കെടുക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. ബൂലോക പുലിബ്ലോഗറുമായിച്ചേര്‍ന്ന് രണ്ടുമിനിട്ടെങ്കിലും ചെലവിടാന്‍ ബൂലോകര്‍ക്ക് അവസരം ലഭിയ്ക്കുമെന്നതില്‍ ബൂലോകര്‍ക്കു സന്തോഷിയ്ക്കാം. ബാനറുകളും കട്ടൌട്ടുകളും കണ്ടു സായൂജ്യമടയാം.

ഏതാണ്ടു പത്തിനും പന്ത്രണ്ടിനുമിടയില്‍ ഓഡിറ്റോറിയത്തില്‍ എത്താനാവുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. അതിനാല്‍ അതിരാവിലെയുള്ള ധൃതിപിടിച്ച സ്വീകരണ പരിപാടികളില്‍ നിന്നും ഹരീഷിനും പാവപ്പെട്ടവനും അല്‍പ്പം ആശ്വാസം ലഭിയ്ക്കും. സ്വീകരണത്തിനുള്ള മാലയും ബൊക്കെയുമൊക്കെ രാവിലെ വാങ്ങിയാല്‍ മതിയാവും. വാടിക്കരിഞ്ഞ് അഴുകി ഒരുതരം നാലാം‌കിട ബ്ലോഗിന്റെ മണമുള്ള സ്വീകരണോപഹാരങ്ങള്‍ എനിയ്ക്കിഷ്ടമല്ല. പത്തുമണികഴിഞ്ഞ് ഏതുസമയവും എത്താന്‍ സാധ്യതയുള്ളതിനാല്‍ ആ സമയം മുതല്‍ താലപ്പൊലിയും മറ്റു കാഴ്ചവട്ടങ്ങളും ഒരുക്കാവുന്നതാണ്. അഴീക്കോട് ഗവ: യു പി സ്കൂള്‍ മോഡലില്‍ കുട്ടികളുടെ നീണ്ടനിരതന്നെ സ്വീകരണ പരിപാടിയ്ക്കായി ഒരുക്കേണ്ടതാണ്. അഞ്ചു വയസ്സുവരെയുള്ള കുട്ടികളെമാത്രമേ ഈ വകുപ്പില്‍ ഉള്‍പ്പെടുത്താവൂ എന്ന് പ്രത്യേകം നിര്‍ദ്ദേശിയ്ക്കുന്നു. സ്വീകരണം ആരംഭിയ്ക്കുന്ന സ്ഥലം മുതല്‍ ഈ കാഴ്ചകള്‍ ഒരുക്കേണ്ടതാണ്. ബോളിവുഡ് നായികമാരെ സ്വീകരണത്തിനൊരുക്കാമെന്ന വാഗ്ദാനം ഞാന്‍ സ്നേഹപൂര്‍വ്വം നിരസിയ്ക്കുന്നു. ഇതിനുള്ള ചെലവ് മറ്റുബ്ലോഗര്‍മാര്‍ക്കു താങ്ങാന്‍ കഴിയാത്തതിനാലാണിത്.

കൊട്ടോട്ടിയ്ക്ക് വെയിലും ചൂടുമൊക്കെ അലര്‍ജിയായതിനാല്‍ ശീതീകരണ സംവിധാനമുള്ള വാഹനം ഒരുക്കി നിര്‍ത്തേണ്ടതാണ്. കൊക്കകോള, പെപ്സി, സെവനപ്പ് മുതലായവയെ കൂടാതെ ജെഡിബിയുടെ രണ്ടു ബോട്ടിലും വാഹനത്തില്‍ സൂക്ഷിയ്ക്കേണ്ടതാണ്. ഇതിനാവശ്യമായ സ്പ്രിന്റോ സ്പ്രൈറ്റോ നിര്‍ബ്ബന്ധമായും കൂടെ വച്ചിരിയ്ക്കണം.
കൊട്ടോട്ടിയെ ഭയന്ന് നാട്ടുകാരന്‍ നാടുവിട്ടതിനാല്‍ അദ്ദേഹത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. എന്നിരുന്നാലും മീറ്റിന്റെ സമയത്ത് ഈറ്റുകാണുമ്പോഴെങ്ങാനും അദ്ദേഹം ചാടി വീണാല്‍ വിവരമറിയുമെന്ന് ഈ അവസരത്തില്‍ നാട്ടുകാരനെ അറിയിയ്ക്കുന്നു.

കൊട്ടോട്ടിയുടെ യാത്രാ സൌകര്യത്തെയും ഈറ്റാനുള്ള മെനുവിന്റെയും വിശദ വിവരങ്ങള്‍ താമസിയാതെ പ്രസിദ്ധപ്പെടുത്തുന്നതാ‍ണ്. എന്റെ സന്ദര്‍ശനം പ്രമാണിച്ച് തൊടുപുഴ ടൌണില്‍ ഒരുക്കാനുദ്ദേശിയ്ക്കുന്ന ക്രമീകരണങ്ങളെക്കുറിച്ച് വിശദമായിത്തന്നെ എന്നെ അറിയിയ്ക്കേണ്ടതാണ്. അന്നേ ദിവസം പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്തവിധം ഗതാഗത സംവിധാനമൊരുക്കാനും സംഘാടകര്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. കരിമരുന്നു പ്രയോഗങ്ങള്‍ രണ്ടായിരം ഡെസിബല്ലില്‍ കൂടുതല്‍ ശബ്ദപ്രശ്നങ്ങളുണ്ടാകാത്തവിധം സെറ്റുചെയ്യാന്‍ മറക്കരുത്. സന്ദര്‍ശനത്തിന്റെ ലൈവ് ടെലികാസ്റ്റ് ഉണ്ടായിരിയ്ക്കണം.

കൊട്ടോട്ടിയുടെ സന്ദര്‍ശനം ഉറപ്പായ സാഹചര്യത്തില്‍ പ്രശസ്ഥരായ ബാലചന്ദ്രന്‍ ചുള്ളിക്കാട്, മുരുകന്‍ കാട്ടാക്കട, മമ്മൂട്ടി തുടങ്ങിയവരും പങ്കെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അവരുമായി അരമിനുട്ടെങ്കിലും കൂടിക്കാഴ്ച നടത്താന്‍ ശ്രമിയ്ക്കുന്നതാണ്. ഇത് മലയാളത്തിലെ മറ്റു ബ്ലോഗന്മാര്‍ക്ക് ഇതു സന്തോഷമുളവാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മീറ്റിന് സുരക്ഷ സംബന്ധിച്ച് പ്രശ്നങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ സമാധാനത്തോടെ സന്തോഷത്തോടെ ഈറ്റിപ്പിരിയാം. ബ്ലോഗര്‍മാര്‍ക്ക് കൊട്ടോട്ടിയുമായി രണ്ടുമിനിട്ട് ചെലവഴിയ്ക്കാന്‍ സൌഭാഗ്യമുണ്ടാവുന്നതുപോലെ എല്ലാവര്‍ക്കുമൊപ്പം വളരെക്കുറച്ചു സമയമെങ്കിലും ചെലവഴിയ്ക്കാന്‍ സാധിയ്കുന്നതില്‍ എനിയ്ക്കും അളവറ്റ സന്തോഷമുണ്ട്.

Thursday

സ്വര്‍ണ്ണക്കോടാലി


ദാമു പിന്നെയും കാട്ടിലെത്തി.
ഇത്തവണ അയാള്‍ തന്റെ ഭാര്യയെയും കൂടെക്കൂട്ടിയിരുന്നു.
ഉത്സാഹത്തോടെ അയാള്‍ വിറകു വെട്ടി.
വെട്ടിയ വിറകുകള്‍ അടുക്കിവച്ചും മറ്റും ഭാര്യ അയാളെ സഹായിച്ചുകൊണ്ടിരുന്നു.

വെട്ടിയെടുത്ത വിറകുകള്‍ രണ്ടു കെട്ടുകളിലാക്കി വച്ച് അവര്‍ മടക്ക യാത്രയ്ക്കൊരുങ്ങി. യാത്രയില്‍ കൂടെക്കരുതാനുള്ള വെള്ളമെടുക്കാന്‍ പുഴവക്കത്തേയ്ക്കു ചെന്ന ദാമുവിന്റെ ഭാര്യ കാല്‍ വഴുതി പുഴയില്‍ വീണു.

ദാമുവിന്റെ നിലവിളി കാട്ടിലാകെ പ്രതിധ്വനിച്ചു. അതുവഴിവന്ന വനദേവത പല സമ്മാനങ്ങളും അദ്ദേഹത്തിനു നല്‍കി സമാധാനിപ്പിയ്ക്കാന്‍ ശ്രമിച്ചു. തന്റെ പ്രിയപ്പെട്ട ഭാര്യയെയാണു തനിയ്ക്കുവേണ്ടതെന്ന് അയാള്‍ വനദേവതയോടപേക്ഷിച്ചു.

“ഇതാ നിന്റെ ഭാര്യ, കൊണ്ടു പൊയ്ക്കോളൂ...”

പുഴയില്‍ നിന്ന് സുന്ദരിയായ ഒരു യുവതി ഉയര്‍ന്നുവന്നു.

സത്യസന്ധനായ ദാമു അതിനെ നിഷേധിച്ചു.

“ഇതെന്റെ ഭാര്യയല്ല....”

“ശരി, ദാ വരുന്നു നിന്റെ ഭാര്യ അവളെയും കൂട്ടി പൊയ്ക്കോളൂ...”

അതും ദാമുവിന്റെ ഭാര്യയല്ലായിരുന്നു. ദാമുവിന് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു.

“ഇതും എന്റെ ഭാര്യയല്ല, ദയവായി എന്റെ ഭാര്യയെത്തരൂ...” അയാള്‍ ദേവതയോടപേക്ഷിച്ചു.

സുന്ദരികളായ രണ്ടു യുവതികളെയും നിഷേധിച്ച ദാമുവിനോട് വനദേവതയ്ക്ക് കൂടുതല്‍ സ്നേഹവും അനുകമ്പയും തോന്നി. ദാമുവിന്റെ ഭാര്യയെ ചൂണ്ടി ദേവത ചോദിച്ചു...

“ഇതാണോ നിന്റെ ഭാര്യ...?”

“അതെ, ഇതു തന്നെ...” അയാള്‍ പറഞ്ഞു...

ദാമുവിന്റെ സത്യസന്ധതയില്‍ സന്തുഷ്ടയായ വനദേവത മൂന്നുപേരേയും അയാള്‍ക്കു സമ്മാനിച്ചു.

“നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിയ്ക്കുന്നു, ഈ മൂന്നു യുവതികളെയും ഞാന്‍ നിനക്കു സമ്മാനിയ്ക്കുന്നു...!”

ഇതും പറഞ്ഞ് ദേവത അപ്രത്യക്ഷമായി.
വനദേവതയുടെ സമ്മാനം ലഭിച്ച ദാമു ബോധം കെട്ടു വീണതെന്തിനാണെന്നു മാത്രം ആര്‍ക്കും മനസ്സിലായില്ല.

Wednesday

ഞാനെന്തു പറയാനാ...

വളരെ പാവപ്പെട്ടവരായിരുന്നു ദാമുവും കോമുവും. രണ്ടു ദേശക്കാരാണെങ്കിലും വല്ലപ്പോഴുമെങ്കിലും ഈ കൂടിക്കാഴ്ചയി അവരുടെ ബന്ധം അവര്‍ പുതുക്കിയിരുന്നു. തമ്മില്‍ കാണുമ്പോഴൊക്കെ പരമുച്ചേട്ടന്റെ പീടികക്കോലായില്‍ പായാരം പറഞ്ഞിരിയ്ക്കും. ദാരിദ്ര്യത്തില്‍ നിന്ന് രക്ഷ നേടാന്‍ അവര്‍ പല വഴിയുമാലോചിച്ചു. ഒടുവില്‍ ലോണെടുത്ത് പശുക്കളെ വാങ്ങാന്‍ തീരുമാനിച്ചു. പടിപടിയായി വളരുന്നതും ഭാവനയില്‍ കണ്ടുകൊണ്ട് വീട്ടിലേയ്ക്കു പോയി.

വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു.
പരമുച്ചേട്ടന്റെ പീടികക്കോലായില്‍ കോമു പതിവു പോലെ ചായ നുണഞ്ഞിരിയ്ക്കുന്നു. പാഞ്ഞുവന്നു നിന്ന കാറില്‍ നിന്നും പത്രാസില്‍ത്തന്നെദാമു പുറത്തിറങ്ങി. കോമുവാകട്ടെ ദാമുവിനെ ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞതുപോലുമില്ല.

ദാമുവിനെ തിരിച്ചറിഞ്ഞ കോമു തന്റെ ചങ്ങാതിയുടെ വളര്‍ച്ചയില്‍ അത്ഭുതപ്പെട്ടു.

“ഇത്ര നല്ലനിലയിലെത്താന്‍ താങ്കള്‍ക്കെങ്ങനെ കഴിഞ്ഞു ചങ്ങാതീ...?

“ പ്രത്യേകിച്ചൊന്നുമില്ല, അന്നു നമ്മള്‍ തീരുമാനിച്ചപോലെ ഞാന്‍ ലോണെടുത്തു കുറച്ചു പശുക്കളെ വാങ്ങി. തുടര്‍ന്ന് മറ്റുപല ബിസിനസ്സും ഞാന്‍ തുടങ്ങി. അങ്ങനെ പടിപടിയായാണ് ഈ നിലയിലെത്തിയത്.
ആട്ടെ, കോമു പശുവിനെ വാങ്ങിയില്ലേ...?”


“എന്തു ചെയ്യാനാ ചങ്ങാതീ, വാങ്ങണമെന്നു കരുതിത്തന്നാ വീട്ടിലെത്തിയത്. വീട്ടിലെത്തിയപ്പം പെണ്ണുമ്പിള്ള എന്നോടൊരു ചോദ്യം...
ആ പശുവെങ്ങാനും ചത്തുപോയാലോ....?”

Sunday

കുഞ്ഞുമേരിയും കുഞ്ഞു പ്രാര്‍ത്ഥനയും

വല്ലാതെ ദു:ഖിതയായിരുന്നു കുഞ്ഞു മേരി. അതുകൊണ്ടുതന്നെ പ്രാര്‍ത്ഥന ശിലമാക്കിയിരുന്നു അവള്‍. എന്തിനുമേതിനും ദൈവത്തോടു പ്രാര്‍ത്ഥിയ്ക്കുക എന്ന അവളുടെ ശീലത്തിനു മുടക്കം വരാറില്ലാ‍യിരുന്നു.

അവളുടെ വീടിന്റെ ഉമ്മറത്തു നിന്നുനോക്കിയാല്‍ മനോഹരമായ ഉദ്യാനവും അരുവിയുമെല്ലാം കാണണമെന്ന് അവള്‍ ആഗ്രഹിച്ചു...

അങ്ങിനെ കാണണമെങ്കില്‍ ഉദ്യാനത്തിനും വീടിനുമിടയിലുള്ള ആ വലിയ മല അവിടെനിന്നു മാറണമായിരുന്നു.

പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്ന, അവയ്ക്കു പരിഹാരം നല്‍‌കുന്ന ദൈവത്തോടുതന്നെയാണ് അവള്‍ പ്രാര്‍ത്ഥിച്ചിരുന്നത്.

മലമാറാനുള്ള പ്രാര്‍ത്ഥന മാത്രം അവളുടെ ദൈവം പരിഗണിയ്ക്കുന്നില്ലെന്നതായിരുന്നു അവളുടെ മുഖ്യസങ്കടം.

പ്രാര്‍ത്ഥനയിലൂടെ മലമാറ്റാന്‍ തന്നെ അവള്‍ തീരുമാനിച്ചു. അടഞ്ഞ മുറിയ്ക്കുള്ളില്‍ ദിവസങ്ങളോളം അവള്‍ പ്രാര്‍ത്ഥനിയില്‍ മുഴുകി.

മലമാറേണ്ടത് അവളുടെമാത്രം ആവശ്യമായിരുന്നല്ലോ.

ദിവസങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കു ശേഷം പ്രതീക്ഷയോടെ അവള്‍ മുറിയ്ക്കു പുറത്തിറങ്ങി. നേരേ നോക്കിയത് അവളുടെ പ്രിയ താഴ്‌വരയെ എന്നും കാണാമെന്ന പ്രതീക്ഷയോടെയായിരുന്നു.

അവളുടെ പ്രതീക്ഷയെ അസ്ഥാനത്താക്കിക്കൊണ്ട് മല അവിടെത്തന്നെ തലയുമുയര്‍ത്തി നെഞ്ചു നിവര്‍ത്തി നില്‍ക്കുന്നുണ്ടായിരുന്നു.

ദൈവം പ്രാര്‍ത്ഥന കേള്‍ക്കില്ലെന്നും മല അവിടെത്തന്നെ കാണുമെന്നും പ്രാര്‍ത്ഥനകള്‍ക്കിടയില്‍ ചിന്തിച്ചത് എത്ര ശരിയെന്ന് അവള്‍ തിരിച്ചറിഞ്ഞു....

Thursday

ജീവിതം മരീചികപോലെ...

വളരെക്കാലത്തിനു ശേഷമാണ് ഇത്രയധികം ദൂരം ബസ്‌യാത്ര നടത്തുന്നത്. നല്ലപാതിയും കുട്ടികളും നാട്ടിലാണ്. അവരെ കൂട്ടി വരാനുള്ള യാത്ര മറ്റു പലതിനും വേണ്ടിക്കൂടിയാക്കിയതാണ്. ഒന്‍പതു മണിക്ക് ഗുരുവായൂരില്‍ മീറ്റിംഗു വച്ചിരുന്നു. അതിരാവിലേ യാത്രതിരിച്ചു. മീറ്റിംഗിനു ശേഷം കമ്പനിയുടെ ഫ്രാഞ്ചസിയിലും ഒന്നുകയറി നേരേ ഇടപ്പള്ളിയിലേക്ക് ബ്ലോഗര്‍ യൂസുഫ്പയുമായി ഒരുമണിക്കൂര്‍ ചെലവിട്ട് നേരേ കോട്ടയത്തേക്ക്. രാജേഷിനെ കാണണം, അടുത്ത ലക്ഷ്യം അതായിരുന്നു.

കോട്ടയത്തേയ്ക്കാ‍ണു ടിക്കറ്റെടുത്തത്. കിടങ്ങൂരിലെത്താന്‍ ഏറ്റുമാരില്‍ ഇറങ്ങുതാണു നല്ലതെന്ന് യാത്രയ്ക്കിടയിലാണറിഞ്ഞത്. യാത്ര ഏറ്റുമാരിലൊതുക്കിയപ്പോള്‍ രാത്രി ഒന്‍പതുമണി. രാത്രിയില്‍ രാജേഷുമായുള്ള കൂടികാഴ്ച വേണ്ടെന്നു വച്ച് ഹോട്ടലില്‍ റൂമെടുത്തു.

രാവിലേ ഒന്‍പതുമണിക്ക് യാത്ര പുറപ്പെട്ടു. കിടങ്ങൂരില്‍ ബസ്സിറങ്ങിയപ്പോള്‍ രാജേഷിന്റെ അച്ഛന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. പ്രായത്തിന്റെയും ദാരിദ്ര്യത്തിന്റെയും ക്ഷീണം ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്ന രൂപം. ഓട്ടോക്കാരനു കാശും കൊടുത്ത് തിരികെപ്പോകുമ്പോള്‍ വിളിക്കാന്‍ നമ്പരും വാങ്ങി നടന്നു. നാട്ടുപാതയില്‍ നിന്നും ഏതാണ്ട് എഴുപത്തഞ്ചു മീറ്റര്‍ ഉള്ളിലാണ് രാജേഷിന്റെ വീട്. അല്ല, അങ്ങനെ പറയുന്ന എന്തോ ഒന്ന്. നല്ലൊരു മഴപെയ്താല്‍ രാജേഷിന്റെ രണ്ടൂനില വീടിന്റെ താഴത്തെ നില വെള്ളത്തിനടിയിലാവും. ഇപ്പൊ സംശയമായി അല്ലേ? രാജേഷിന് രണ്ടുനില വീടോ?

വര്‍ഷക്കാലമായാല്‍ വെള്ളത്തിനടിയിലാകുന്ന സ്ഥലത്താണ് ആകെയുള്ള രണ്ടൂ സെന്റ് സ്ഥലം. അവിടെയായിരുന്നു രാജേഷിന്റെ കുടില്‍. മഴയായാല്‍ ഭാഗികമായും വര്‍ഷക്കാലത്ത് പൂര്‍ണ്ണമാ‍യും ആ കുടില്‍ വെള്ളത്തിനടിയിലാവും. ഈ സന്ദര്‍ഭത്തിലെല്ലാം രാജേഷിന്റെ വൃദ്ധപിതാവ് മകനെ താങ്ങിയെടുത്ത്. വെള്ളമെത്താത്ത എവിടെയെങ്കിലും വയ്ക്കും. മറ്റുവീട്ടുകാര്‍ക്ക് ബുദ്ധിമുട്ടു തുടങ്ങിയപ്പോള്‍ സുമനസ്സുകളുടെ സഹായമായെത്തിയതാണ് ഇപ്പോഴുള്ള വീട്. വെള്ളമുയരുന്ന ഉയരത്തില്‍ ചുമരുപൊന്തിച്ച് മുകളില്‍ ഒരു ഒറ്റമുറി തീര്‍ത്തുകൊടുത്തു. താഴേക്കിറങ്ങാന്‍ കോണിപ്പടിയും. ആ കോണിപ്പടി ഇന്ന് രാജേഷിനെയും അച്ഛനെയും വളരെയധികം വിഷമിപ്പിയ്ക്കുന്നുണ്ട്. അസാധാരണ ഭാരമുള്ള രാജേഷിനെ താങ്ങിയെടുത്ത് ആ കോണിപ്പടികള്‍ കയറിയിറങ്ങാന്‍ ആ വൃദ്ധന് ശേഷി കുറഞ്ഞു വരുന്നു. നിത്യാഭ്യാസി ആനയെ എടുക്കുമെന്ന് കേട്ടിട്ടുണ്ട്. നിത്യം എടുക്കുന്നതു കൊണ്ടുമാത്രമാണ് ആ അച്ഛന് അതു സാധിയ്ക്കുന്നത്.

മൂന്നു മീറ്റര്‍ നീളവും രണ്ടുമീറ്ററിനടുത്ത് വീതിയുമുള്ള ഒറ്റമുറി. അതാണ് രാജേഷിന്റെ വീട്. അടുക്കളയും എല്ലാം അതുതന്നെ. രാജേഷിന്റെയും കുടുംബത്തിന്റെയും അവരുടെ വീടിന്റെയും ചിത്രങ്ങളെടുത്ത് ഇവിടെ പതിയ്ക്കണമെന്നു കരുതി ക്യാമറ കരുതിയിരുന്നെങ്കിലും ഫോട്ടോ എടുക്കാനുള്ള ശേഷി എനിയ്ക്കു നഷ്ടപ്പെട്ടിരുന്നു ആ സമയം.

ഒരു തുണയായി മിനി വന്നെങ്കിലും കേവലം ആശ്വാസം മാത്രമായി മാത്രമേ അതനുഭവപ്പെടുന്നുള്ളൂ. ജീവിയ്ക്കാനുള്ള സാഹചര്യം അത്രയ്ക്കു മോശമാണ്. മൂന്നുവശം മാത്രം കെട്ടിമറച്ച ആ മുറിയില്‍‌വച്ച് അര ഗ്ലാസ് കട്ടന്‍ ചായ ഇട്ടുതരാന്‍ ഏതാണ്ട് ഒരു മണിക്കൂര്‍ സമയമെടുത്തു. മണ്ണെണ്ണതീര്‍ന്നതിനാല്‍ സ്റ്റൌ മൂലയില്‍ വിശ്രമിയ്ക്കുന്നു. വിറകു കത്തിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ കെട്ടി മറയ്ക്കാത്ത വശത്തുകൂടി വരുന്ന കാറ്റ് അതിനെക്കെടുത്തുന്നു. അന്നവിടെ ഭക്ഷണം പാകം ചെയ്തിട്ടില്ലെന്നു മനസ്സിലാക്കാന്‍ അധികം ചിന്തിയ്ക്കേണ്ടിവന്നില്ല. അതു ഞാനറിഞ്ഞെന്ന് അവരെ അറിയ്ക്കാതിരിയ്ക്കുന്നതില്‍ ഞാന്‍ വിജയിച്ചു.

വെള്ളം കടന്നുവരുന്ന ദിവസങ്ങളില്‍ രാജേഷ് ഒന്നും കഴിയ്ക്കാറില്ല. പ്രാഥമിക കാര്യങ്ങള്‍ ആദിവസങ്ങളില്‍ അസാധ്യമായതാണു കാരണം. ആ ദിവസങ്ങളില്‍ ചെലവിന് കുറച്ച് ആശ്വാസമുണ്ടെന്ന് രാജേഷിന്റെ ഭാഷയില്‍ പറയും. ഹാറൂണ്‍‌മാഷിന്റെ പോസ്റ്റില്‍ വിശദീകരിയ്ക്കുന്നതിനെക്കാള്‍ വിശദീകരിയ്ക്കാനാവാത്ത വിധം ബുദ്ധിമുട്ടിലാണ് ആകുടുംബം ജീവിയ്ക്കുന്നത്. നേരിട്ടു കണ്ടാല്‍ മാത്രം അതു മനസ്സിലാവും. സ്വന്തം കൈകൊണ്ട് ഒരു തുള്ളി വെള്ളം കുടിയ്ക്കാന്‍ രാജേഷിനു കഴിയുന്നില്ല. ശരീരത്തിന്റെ സ്ഥിതി അങ്ങനെയാണ്.

യാത്ര പറഞ്ഞ് നേരേ കിടങ്ങൂര്‍ പഞ്ചായത്താപ്പീസിലെത്തി. രണ്ടുസെന്റു സ്ഥലം കൈവശമുള്ളതിനാല്‍ സ്ഥലം കിട്ടാന്‍ വകുപ്പില്ലെന്നു പറഞ്ഞു, വീടുള്ളതിനാല്‍ അതിനും. അശരണര്‍ക്കു കിട്ടാനുള്ള അരിയും പയറുമെങ്കിലും കൊടുക്കാന്‍ പഞ്ചായത്തു മെമ്പറോടു പറഞ്ഞു. കണ്ണടച്ചിരുട്ടാക്കുന്ന ജനപ്രതിനിധികള്‍. എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യാമെന്ന് ഭംഗിവാക്കായെങ്കിലും പറയാന്‍ അവര്‍ക്കുകഴിഞ്ഞതിനാല്‍ അല്‍പ്പം നീരസം കുറഞ്ഞു. രാജേഷ് ഇപ്പോഴുപയോഗിയ്ക്കുന്ന “വീടും പറമ്പും” നമ്മെ സംബന്ധിച്ചുനോക്കിയാല്‍ വിറകുപുരയായി പോലും നാമുപയോഗിയ്ക്കാന്‍ മടിയ്ക്കും.

നിരാശയോടെ SBT കിടങ്ങൂര്‍ ബ്രാഞ്ചിലേയ്ക്ക്. അവിടെ പക്ഷേ നിരാശപ്പെടേണ്ടിവന്നില്ല. കഴിയും വിധം ബാങ്കിലെ കുടിശ്ശിഖ തീര്‍ക്കാന്‍ ശ്രമിച്ചാല്‍ ബാങ്കിനാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യാമെന്ന് അവര്‍ ഉറപ്പുതന്നു. അവിടെനിന്നുതന്നെ കൂടല്ലൂര്‍ ബ്രാഞ്ചിലെ കുടിശ്ശിഖയെക്കുറിച്ച് അന്വേഷിയ്ക്കാനും അവര്‍ മടിച്ചില്ല. അവിടത്തെ ലോണ്‍ കുടിശ്ശിക എഴുതിത്തള്ളിയതായി അറിയാന്‍ കഴിഞ്ഞു. ഒരുപക്ഷേ ഇവിടെയും അതാവര്‍ത്തിയ്ക്കാമെന്ന് അവര്‍ പ്രത്യാശിച്ചു.

രാജേഷിനു കൂട്ടിനായെത്തിയ മിനി അങ്കമാലി സ്വദേശിനിയാണ്. ഈ കൂടിച്ചേരലിന് മിനിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് എനിയ്ക്കു തോന്നുന്നത്. അമ്പലത്തില്‍ വച്ച് വിവാഹം കഴിച്ചെങ്കിലും വിവാഹ രജിസ്റ്ററില്‍ ഒപ്പുവയ്ക്കാന്‍ അവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മിനിയുടെ ജനനത്തീയതി രേഖകള്‍ കയ്യിലില്ലാത്തതാണു കാരണം. അത് അവര്‍ക്ക് ലഭിയ്ക്കുമെന്നുതന്നെ കരുതാം.

വെള്ളം കയറാത്ത ഏതെങ്കിലും സ്ഥലത്ത് ഒരു ചെറ്റക്കുടില്‍ മാത്രമാണ് അവര്‍ ആഗ്രഹിയ്ക്കുന്നത്. സര്‍ക്കാരിന്റെ രേഖകള്‍ പ്രകാരം സംരക്ഷിതനായ രാജേഷിനും കുടുംബത്തിനും ആത്മഹത്യയില്‍ നിന്നു മാറിനില്‍ക്കാന്‍ അതുമാത്രമാണു പോംവഴി. രാജേഷിന്റെ വൃദ്ധപിതാവിന്റെ കൈകള്‍ക്ക് ശക്തികുറയരുതേ എന്നു പ്രാര്‍ത്ഥിയ്ക്കാം. മൂന്നുനേരവും പട്ടിണിയായ ഈ കുടുംബത്തിനെ മുഖ്യധാരാ മാധ്യമങ്ങളേതെങ്കിലും സുമനസ്സുകള്‍ക്കു പരിചയപ്പെടുത്തിയിരുന്നെങ്കില്‍ സഹജീവികളെ സ്നേഹിയ്ക്കുന്ന ആരെങ്കിലുമൊക്കെ എന്തെങ്കിലും ചെയ്തേനെ.

ദൈവം കൊടുത്ത ആയുസ്സിന്റെ അന്ത്യ നിമിഷം വരെ അവര്‍ക്കു ജീവിയ്ക്കാന്‍ കഴിയട്ടെയെന്നുമാത്രം പ്രാര്‍ത്ഥിയ്ക്കുന്നു... വെള്ളം കയറാത്തിടത്ത് തറനിറപ്പില്‍ ഒരു കുടില്‍ അത് അവര്‍ക്കു ലഭിയ്ക്കട്ടെയെന്നും. ആരെങ്കിലുമൊക്കെ അതിനുവേണ്ടി മുന്നിട്ടിറങ്ങുമെന്നു ഞാന്‍ പ്രതീക്ഷിയ്ക്കുന്നു. രാജേഷിന്റെ മൊബൈല്‍‌നമ്പര്‍ ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു, 9744120828. ബൂലോകത്തെ ഒരു സഹജീവി സമ്മാനിച്ചതാണ് ആ മൊബൈല്‍ഫോണ്‍. എന്തെങ്കിലും അത്യാവശ്യം നേരിട്ടാല്‍ വിളിയ്ക്കാന്‍ വേണ്ടി. പക്ഷേ അതു ചെവിയോടു ചേര്‍ത്തുപിടിയ്ക്കാ‍ന്‍ പരസഹായം വേണം. മാധ്യമങ്ങളിലോ മറ്റുമാര്‍ഗ്ഗങ്ങളിലൂടെയോ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിവുള്ളവര്‍ ബൂലോകത്തുണ്ടെങ്കില്‍ ഈ വിഷയത്തിലും അവര്‍ അതിനു ശ്രമിയ്ക്കണമെന്ന് അഭ്യര്‍ത്ഥിയ്കുന്നു.

ഹാറൂണ്‍‌മാഷിന്റെ പോസ്റ്റ്

Popular Posts

Recent Posts

Blog Archive