Saturday

എന്‍ഡോസള്‍ഫാന്‍ - കണ്ണുണ്ടായാല്‍ പോരാ കാണണം

ഒടുവില്‍ നമ്മള്‍ പ്രതീക്ഷിച്ചതെന്തോ അതുതന്നെ സംഭവിച്ചിരിക്കുന്നു. എന്‍ഡോസല്‍ഫാന്‍ നിരോധനം വേണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിയ്ക്കുന്നു. സ്റ്റോക്ക്‍ഹോം പ്രതിനിധികളുടെ അഞ്ചാം സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന് അനുകൂലമായ ഇന്ത്യയുടെ നിലപാട് തിരുത്താനും തയ്യാറില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു. ഇത്രയധികം ചര്‍ച്ചാവിഷയമായ ഗുരുതരമായ വിഷയം ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് വളരെ നിസ്സാരമായാണു തോന്നുന്നത്. എന്‍ഡോസള്‍ഫാന്റെ വിപത്തുകള്‍ നിരന്തരം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ഇന്ത്യയിലെ പതിനഞ്ചിലധികം വരുന്ന അന്വേഷണ കമ്മിറ്റികള്‍ അതിന് ക്ലീന്‍ ചിറ്റ് നല്‍കി ആദരിച്ചു. എന്നാല്‍ എന്നാല്‍ എന്‍ഡോസള്‍ഫാനെ മനസ്സിലാക്കാന്‍ ഒരു കമ്മിറ്റിയുടെയും ആവശ്യമില്ല. അത് ദുരന്തം വിതച്ച ദേശങ്ങളിലൂടെ ഒന്നു നടക്കാനുള്ള മനസ്സുണ്ടായാല്‍ത്തന്നെ അതിന്റെ ഭീകരത മനസ്സിലാക്കാം. അതിന് ഒരു പതിനാറാം കമ്മിറ്റി ആവശ്യമുണ്ടെന്നും തോന്നുന്നില്ല.

1977-78 കാലത്ത് കാസറഗോട്ടെ കശുമാവിന്‍ തോട്ടങ്ങളില്‍ തുടങ്ങിവച്ച മരുന്നുതളിക്കല്‍ പ്രക്രിയ ഏതാണ്ട് രണ്ടായിരാമാണ്ടുവരെ തുടര്‍ന്നിരുന്നു എന്നതാണു വസ്തുത. ജില്ലയിലെ പതിനൊന്നു പഞ്ചായത്തുകളിലെ 4500നു മുകളില്‍ വരുന്ന കശുമാവിന്‍ തോട്ടങ്ങളിലെ ഇരുപതു വര്‍ഷത്തിലേറെയുള്ള എന്‍ഡോസള്‍ഫാന്‍ ഉപയോഗം പ്രദേശത്തെ വായു, വെള്ളം, ഭക്ഷണം, ആരോഗ്യം, ജനിതക ഘടന മുതലായവ വിവരിക്കാന്‍ കഴിയാത്തവിധം കേടുവരുത്തിയിട്ടുള്ളതു നമുക്കറിയാം. എന്‍ഡോസള്‍ഫാന്റെ ഉപയോഗം മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം യഥാര്‍ത്ഥത്തില്‍ അജ്ഞാതമാണ്. സര്‍ക്കാര്‍കണക്കില്‍ അത് ഇരുന്നൂറില്‍ താഴെ മാത്രം. നാമമാത്രമായ സാമ്പത്തിക സഹായം ഒരു വിഭാഗത്തിനു കിട്ടിയെന്നതൊഴിച്ചാല്‍ ബഹുഭൂരിപക്ഷത്തിന്റെയും കാര്യം കഷ്ടമാണ്.

1950ല്‍ അമേരിക്കയില്‍ വികസിപ്പിസിച്ചെടുത്ത ഈ കീടനാശിനി മാനവരാശിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ അതിന്റെ ഉല്പാദനവും വിതരണവും ഉപയോഗവും നിര്‍ത്തിവക്കുകയിണ്ടായി. തുടര്‍ന്ന് ഏഷ്യന്‍ രാജ്യങ്ങളടക്കം 63ല്‍പ്പരം രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. ഓര്‍ഗാനോ ക്ലോറിന്‍ എന്ന പൊതു വിഭാഗത്തില്‍പ്പെടുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍മ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനി അമേരിക്കയിലെ Bayer cropscience ആയിരുന്നു. മാനവരാശിയുടെ നിലനില്‍പ്പിന് ദോഷകരമാണെന്നറിഞ്ഞിട്ടുകൂടി 1980കളില്‍ 9000 മെട്രിക് ടണ്‍ കീടനാശിനി ഇന്ത്യന്‍ കമ്പനികള്‍ നിര്‍മ്മിച്ചുകൂട്ടി. ഉല്പാദനത്തില്‍ പകുതി കയറ്റുമതിക്കാണ് ഉപയോഗിച്ചത്. എഫിഡുകള്‍, കിഴങ്ങുവണ്ട്, വെള്ളീച്ച, തേയിലക്കൊതുക് തുടങ്ങിയ കീടങ്ങള്‍ക്കെതിരേ പ്രയോഗിക്കുന്ന സാധാരണ കീടനാശിനിയായി വിതരണം നടത്തിയെങ്കിലും അതുപയോഗിക്കുമ്പോഴുണ്ടാകുന്ന ഗുരുതരാവസ്ഥ വൈകാതെ തിരിച്ചറിയുകയായിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ അശാസ്ത്രീയവും സുരക്ഷിതത്വമില്ലാത്തതുമായ ഉപയോഗമാണ് എന്‍ഡോസള്‍ഫാന്‍ വിനാശകാരിയായ വിപത്താണെന്ന് നമ്മോടു വിളിച്ചുപറഞ്ഞത്.

മനുഷ്യരില്‍ പ്രത്യക്ഷമായിത്തന്നെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇതിന്റെ ഉപയോഗം സൃഷ്ടിക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്റെ സാന്നിദ്ധ്യത്തില്‍ ജീവിതം നയിക്കുന്നവരെ സംബന്ധിച്ചിടത്തോളം തലമുറകളോളം പിന്തുടരുന്ന ജനിതക വൈകല്യമാണു ഫലം. ഇത് ഇപ്പോള്‍ ഏറ്റവുമധികം അനുഭവിക്കുന്നതും കാസര്‍ഗോഡ് ജില്ലയിലാണ്. ശരീരാവയവങ്ങളുടെ പ്രവര്‍ത്തന ശേഷി നഷ്ടപ്പെടല്‍, ലൈംഗിക വളര്‍ച്ചാശേഷിയില്ലായ്മ, ബുദ്ധിമാന്ദ്യം മുതലായവ ഇതിന്റെ അനന്തര ഫലങ്ങളാണ്. മനുഷ്യരില്‍ ഒരുകിലോക്ക് 0.006ല്‍ കൂടുതല്‍ ഉള്ളില്‍ ചെന്നാല്‍ ഉടന്‍ മരണമാണു ഫലം. കുട്ടികളിലാകട്ടെ ഇത് 0.0006 മാത്രമാണ്.

എന്‍ഡോസള്‍ഫാന്‍ തളിച്ച കശുമാവിന്‍ തോട്ടങ്ങളില്‍ നിന്ന് നാളിതുവരെ ഒരു ചില്ലിക്കാശ് ലാഭമുണ്ടായിട്ടില്ലെന്നത് ഒരു വസ്തുതയാണ്. തോട്ടങ്ങളിലെ ചെലവിനുള്ള തുക ഇപ്പോഴും കോര്‍പ്പറേഷന്‍ ഫണ്ടില്‍ നിന്നുതന്നെയാണ് എടുക്കുന്നത്. പിന്നെ എന്തിനു വേണ്ടിയാണ് ഒരു വലിയ ജനസമൂഹത്തിന് തീരാദുരിതങ്ങള്‍ സമ്മാനിച്ചതെന്ന് മനസ്സിലാകുന്നില്ല.

ആകാശത്തുനിന്നുള്ള മരുന്നുതളിക്കല്‍ പരിപാടി കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ അനുമതിയില്ലാതെയായിരുന്നുവെന്ന മന്ത്രിസഭയുടെ വിശദീകരണം കോര്‍പ്പറേഷന്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ പൊള്ളത്തരം വിളിച്ചുപറയുന്നുണ്ട്. പത്തുവര്‍ഷത്തിലധികമായി എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിര്‍ത്തിവച്ചിട്ടും തലമുറകള്‍ നീണ്ടുനില്‍ക്കുന്ന ദുരിതം സാമാന്യജനത്തിനു തുടങ്ങിയിട്ടേ ഉള്ളൂ. ഇപ്പോള്‍ നാം കാണുന്നത് എന്‍ഡോസള്‍ഫാന്‍ എന്നതുകൊണ്ട് നമുക്കു സംഭവിക്കുന്ന കൊടിയ വിപത്തിന്റെ തുടക്കം മാത്രമാണെന്നാണ് മനസ്സിലാക്കേണ്ടത്. എന്‍ഡോസള്‍ഫാന്‍ വരുത്തിവച്ചിട്ടുള്ള പ്രശ്നങ്ങള്‍ കേവലം നഷ്ടപരിഹാരത്തില്‍ ഒതുക്കാവുന്ന ഒന്നല്ല. കേന്ദ്രത്തിന്റെ അനുമതിയില്ലാതെയാണ് കഴിഞ്ഞ എട്ടുവര്‍ഷക്കാലം കേരളത്തില്‍ വ്യാപകമായി എന്ഡോസള്‍ഫാന്‍ തളിക്കല്‍ നടത്തിയതെന്ന് കേന്ദ്രം തന്നെ പറയുമ്പോള്‍ ഇതിനെതിരേ നടപടിയെടുക്കാതിരുന്നത് എന്തെന്നുള്ള ചോദ്യം ബാക്കിയാവുന്നു. അനിയന്ത്രിതമായ ഈ മരുന്നുതളിക്കെതിരേ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥയായ ലീലാകുമാരിയമ്മ എന്ന മനുഷ്യസ്നേഹി ഹോസ്‌ദുര്‍ഗ് മുന്‍സിഫ് കോടതിയില്‍ നിന്ന് നേടിയെടുത്ത സ്റ്റേ ഓര്‍ഡര്‍ കേന്ദ്രസര്‍ക്കാര്‍ കണ്ടുപഠിക്കേണ്ടതാണ്. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഇതുപോലുള്ള ഒരു ചെറിയ വിഭാഗം മാത്രമാണ് ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി ശബ്ദിക്കാനുള്ളത്. 35 വര്‍ഷത്തിലധികമായി ആളുകളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന, ശേഷിച്ചവരെ ജീവച്ഛവങ്ങളാക്കി നരകയതന സമ്മാനിക്കുന്ന എന്‍ഡോസള്‍ഫാന്‍ എന്ന മഹാമാരിയെ നിസ്സാരവല്‍ക്കരിച്ചു കാണിക്കുന്നത് കണ്ടുനില്‍ക്കാന്‍ പറ്റുന്നില്ല. ജനീവാ കണ്‍വെന്‍ഷനില്‍ ഇന്ത്യ എന്‍ഡോസള്‍ഫാനെ ന്യായീകരിച്ചിരുന്നു. ഇതിനെ വെള്ളപൂശാനുള്ള കുത്സിത ശ്രമങ്ങള്‍തന്നെയാണ് ഇപ്പോഴും നടക്കുന്നത്. എഴുപതില്‍പ്പരം രാജ്യങ്ങള്‍ അപകടം മുന്‍കൂട്ടിക്കണ്ട് വലിച്ചെറിഞ്ഞ ഇതിനെ ക്ലീന്‍ചിറ്റ് നല്‍കി കുടിയിരുത്തുന്നത് ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ദുരന്തം ക്ഷണിച്ചു വരുത്താനാണ്.

എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനത്തില്‍ ഇന്ത്യ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണുള്ളത്. ഉല്‍പാദനത്തിന്റെ പകുതിയും കയറ്റുമതിക്കാണ് ഉപയോഗിക്കുന്നത്. ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡ് ആണു നിര്‍മ്മാണക്കമ്പനി. എന്‍ഡോസള്‍ഫാന്‍ എന്ന പേര് ഉപയോഗിക്കാതെ ഫേസര്‍, ബെന്‍സോയ്‌പിന്‍, തയോണെക്സ്, എന്‍ഡോസില്‍ എന്നിങ്ങനെയുള്ള പേരുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ എന്ന പേര് ബേയര്‍ ക്രോപ് സയന്‍സ് ആണുപയോഗിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതിനു തൊട്ടുമുമ്പു മുതല്‍ മരുന്നുതളിക്കല്‍ കഴിഞ്ഞ് 20 ദിവസം വരെ പ്രദേശത്ത് ആള്‍ക്കാര്‍ താമസിക്കാന്‍ പാടില്ലെന്നാണു കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുള്ളത്. കുളവും കിണറും സമീപത്തുള്ള എല്ലാ ജലസ്രോതസ്സുകളും മൂടിയിടണമെന്നും പ്രസ്തുത നിര്‍ദ്ദേശത്തിലുള്ളതാണ്. മരുന്നുതളിക്കുമ്പോള്‍ പാലിക്കേണ്ട ഉയരം ഇതില്‍ പ്രധാനമാണ്. ഇത്തരം നിയന്ത്രണങ്ങള്‍ മരുന്നുതളിക്കല്‍ പ്രക്രിയയില്‍ പാലിക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം എത്രകണ്ട് പ്രായോഗിക തലത്തില്‍ കൊണ്ടുവന്നിട്ടുണ്ടെന്നത് അന്വേഷിക്കേണ്ടതുണ്ട്. കര്‍ശനമായിത്തന്നെ ഇതെല്ലാം പാലിക്കപ്പെട്ട രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്റെ ദോഷഫലം കുറഞ്ഞതായി റിപ്പോര്‍ട്ടുമില്ല. എന്‍ഡോസള്‍ഫാന്‍ ഉപേക്ഷിച്ചു കൃഷിനടത്തിയ പ്രദേശങ്ങളിലൊന്നും തന്നെ ഉല്‍പാദനത്തില്‍ കുറവു വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പക്ഷേ ഇന്ത്യന്‍ ഭരണകൂടം ഈ സ്ഥിതിഗതികളും വാദഗതികളും പാടേ തിരസ്കരിക്കുന്നതാണ് നാം കാണുന്നത്.

National Institute of Occupational Health എന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പഠനറിപ്പോര്‍ട്ട് കാസറഗോഡ് ജില്ലയിലെ ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള കാരണം എന്‍ഡോസള്‍ഫാനാണെന്ന് ഉറപ്പിച്ചു പറയുന്നു. 1968ലെ ഇന്ത്യന്‍ ഇന്‍സെക്ടിസൈഡ് ആക്ടിന്റെ (Indian Insecticide Act) ഗുരുതരമായ ലംഘനമാണ് ഇവിടെ എന്‍ഡോസള്‍ഫാന്‍ പ്രയോഗിച്ചതിലൂടെ നടന്നത്. ഇതുവരെയുള്ള പഠനങ്ങളെല്ലാം എന്‍ഡോസള്‍ഫാനെതിരെയാണു വിരല്‍ ചൂണ്ടുന്നത്. മാനവരാശിയെ ഒന്നാകെ തീരാ ദുരിതത്തിലാഴ്ത്തുന്ന ഈ കൊടിയ വിപത്തിനെ എന്തു ത്യാഗം സഹിച്ചും നമുക്ക് ഒഴിവാക്കിയെടുക്കേണ്ടതുണ്ട്.

Popular Posts

Recent Posts

Blog Archive