Monday

ഇത് എന്തു കൊലയാ....?



എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ മരുന്നുതളിയ്ക്ക് കേന്ദ്രബിന്ദുവായ ഹെലിപ്പാടിനടുത്തുനിന്ന് കിട്ടിയതാണ് ഇത്. പേരെന്താ നാളേതാ എന്നൊന്നും എനിയ്ക്കറിയില്ല....

Sunday

ഇനി 'ഈ' വേസ്റ്റു വാഴും കാലം

ടൂജി, ത്രീജി, ഫോർജി.. ഇതെന്തര്ജി.....
മനുഷ്യനെ ഇടങ്ങേറിലാക്കുന്ന കോടികളുടെ അഴിമതിക്കഥകൾ.! പരപരാന്ന് നേരം വെളുക്കുമ്പോൾ മുറ്റത്തുന്ന് ഒച്ച പൊന്തും. ഡൃണിംഗ്.... ഡൃണോംങ്....  പത്രക്കാരൻ പയ്യന്റെ സൈക്കിളിന്റെ മണിയൊച്ചയാണ് മിയ്ക്കവാറും എന്നെയുണർത്താറ്. സത്യത്തിൽ ഇപ്പൊ പത്രം വായിയ്ക്കാനുള്ള മനസ്സൊന്നുമില്ല. അല്ലേത്തന്നെ എന്തോന്ന് വായിയ്ക്കാനാ... മനസ്സിരുത്തി വായിയ്ക്കാൻ പറ്റിയ എന്താണ് ഇപ്പൊ ഉള്ളത്?  രാവിലേ പതിവായി പല്ലുതേക്കാതെ വെറും വയറ്റിലുള്ള കട്ടഞ്ചായയ്ക്കു കടിയായി വർഷങ്ങൾക്കുമുമ്പ് മുതൽ ശീലമാക്കിയതാണ്. പത്രത്തിന്റെ ചന്തം നോക്കൽച്ചടങ്ങ്. ഭാഗ്യം! ഒന്നാം പേജിൽ ഒറ്റ പീഡന വാർത്തയില്ല.! ഹേയ്.. അങ്ങനെയല്ല, എങ്ങാണ്ടിരുന്ന് ഐസ്ക്രീംകഴിച്ചതിന് ആരാണ്ടെയൊക്കെയോ ചോദ്യം ചെയ്തെന്ന ഒരു വാർത്തയുണ്ട്. അതല്ലേലും അതങ്ങനാ... പീഡനവാർത്തയില്ലെങ്കിൽ ഇപ്പൊ എന്തോന്ന് പത്രവായന...?

കട്ടൻ‌ചായയും കടിയും കഴിഞ്ഞാൽ പിന്നെ അരമണിയ്ക്കൂർ ചാനൽ വാർത്ത. തലേന്നു മിച്ചം വന്നതും രാത്രിയിൽ അടിച്ചുമാറ്റിയതും എല്ലാംകൂടി കാച്ചിയരിച്ചെടുത്ത് നേരത്തേ തയ്യാറാക്കിവച്ചിരുന്ന പീഡനവാർത്തകളും പാർട്ടി നേതാക്കന്മാരുടെ തമ്മിൽക്കുത്തും മേമ്പൊടി ചേർത്ത് വാദകരുടെ ഇളം നർമ്മത്തിൽ കൂട്ടിക്കുഴച്ച് ചെറുചൂടോടെ രാവിലേതന്നെ അതൊന്നു കേട്ടില്ലേൽ ബാത്ത്റൂമിൽക്കൂടി മര്യാദയ്ക്കു പോകാൻ പറ്റില്ലെന്നായിരിയ്ക്കുന്നു. ഓരോരോ ശീലങ്ങളേ..!

രണ്ടുമൂന്നു ദിവസങ്ങളായി കണ്ട മലയാളം ചാനലുകളിലൊക്കെ എന്തൊക്കെയോ മുടങ്ങാതെ തുടർച്ചയായി കാണിയ്ക്കുന്നു. ഇന്നലെ ഒരു പെണ്ണുവന്നു പറഞ്ഞപ്പഴാ സത്യത്തിൽ കാര്യം പിടികിട്ടിയത്. ഇൻസാറ്റ്-2-ഇ മരണത്തെ പുൽകാൻ കാത്തുനിൽക്കുകയാണെന്നും നല്ല ചൊവ്വും ചൊറുക്കുമുള്ള ചുള്ളനായ ഇൻസാറ്റ്-17ലേയ്ക്ക്  ചാനലുകൾ കൂട്ടത്തോടെ ചേക്കേറുകയാണെന്ന്. ആയതിനാൽ സീരിയൽ കാണുന്ന സോദരിമാരും പീഢനം സഹിയ്ക്കുന്ന അവരുടെ പതിമാരും (ഒരു മുൻകൂർ ജാമ്യം) ഇക്കാര്യം ശ്രദ്ധിയ്ക്കണമെന്നും മര്യാദയ്ക്ക് പുതിയ ഒരു റിസീവർ വാങ്ങി വേണേച്ചാ കണ്ടോളീന്നും അവളു നന്നായിത്തന്നെ പറഞ്ഞുതന്നു.

ലതുതന്നെയാണ് ഇനി നമ്മൾ അനുഭവിയ്ക്കാൻ പോകുന്നത്. ആദ്യം വന്നത് പത്തുപതിനാറടി വലുപ്പമുള്ള കൊട. അതിനു വേണ്ടി വാങ്ങിയ റിസീവർ കേടുവന്നത് മൂലയിൽ കിടക്കുന്നു. പിന്നെ ഡിഷ് ടിവിയുടെ കണക്ഷനെടുത്തു ഓഫർ (എന്റമ്മോ എന്തൊരു തട്ടിപ്പ്!) അനുസരിച്ചുള്ള മാസങ്ങൾ കഴിഞ്ഞപ്പൊ അവരുടെ തനിനിറം വെളിവാകാൻ തുടങ്ങി. അതുമുപേക്ഷിച്ച് ആറടീന്റെ കൊടയൊരെണ്ണം വാങ്ങി പുതിയ ഒരു റിസീവറും സ്ഥാപിച്ചപ്പം എന്തര് സുഖം! ഓഫറും വേണ്ട കാഫിറും വേണ്ട മാസവാടക തീരെ വേണ്ടാ. കഴിഞ്ഞ കുറേ മാസങ്ങളായി അങ്ങനെ ചിന്തിച്ച് സമാധാനിയ്ക്കുമ്പോഴാണ് ചാനനുകളുടെ ഈ ചുവടുമാറ്റം. "ഡി.വി.ബി എസ് 2, എംപെഗ് 4, എച്ച്.ഡി". എന്നിവയെ താങ്ങുന്ന റിസീവറുണ്ടെങ്കിലേ  ഇനിയങ്ങോട്ട് മലയാളത്തിൽ കാണാൻ പറ്റൂ എന്ന മഹാസത്യം അറിഞ്ഞപ്പോൾ ഒന്നു ഞെട്ടി. രൂപാ മൂവായിരത്തഞ്ഞൂറ് ഇനിയും മുടക്കണം. തൽക്കാലം ആയിരത്തറിന്നൂറോളം മുടക്കി എയർടെല്ല് ഒരെണ്ണമങ്ങു വച്ചു.

സത്യത്തിൽ ഇപ്പഴാണ് ശരിയ്ക്കും ഞെട്ടൽ വരുന്നത്. മൂന്നു റിസീവറുകൾ ഒന്നിനുമീതെ ഒന്നായി മൂലയിൽ ഭദ്രം! നാലാമതൊരെണ്ണം സ്ഥാപിച്ചിട്ടുമുണ്ട്. കേടുവന്ന പഴയ ഒരു 40 ജിബി കമ്പ്യൂട്ടർ ഒരു വശത്ത്, ഉപയോഗശൂന്യമായ മൂന്നു റിസീവറുകൾ മറുവശത്ത്. മുട്ടിനുമുട്ടിനു വാങ്ങിക്കൂട്ടി കേടുവന്ന ചൈനാ മൊബൈലുകൾ രണ്ടിനുമിടയിൽ. ഇതെല്ലാം കൂടി എവിടെ പണ്ടാരടക്കാനാണ്... ചുറ്റുമുള്ള വീടുകളിലെ സ്ഥിതികൂടി ആലോചിയ്ക്കുമ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാവുന്നത്. പഴയ ടേപ്പ് റിക്കാർഡർ, റേഡിയോ, ടിവി, കമ്പ്യൂട്ടർ. റിസീവർ തുടങ്ങി എന്തെങ്കിലുമൊക്കെ വേസ്റ്റായിക്കിടക്കാത്ത വീടുകൾ അത്യപൂർവ്വമായിരിയ്ക്കും. ഇപ്പോൾത്തന്നെ എംപെഗ്4 റിസീവർ ഇന്ത്യയിൽ എല്ലാരും വാങ്ങുമ്പോൾ അവരുടെ ഡി.വി.ബി.-എംപെഗ് 2 റിസീവറുകൾ കോടിക്കണക്കിനാണ് വേസ്റ്റായി മാറുന്നത്. ഇക്കണ്ട വേസ്റ്റുകളെല്ലാം കൂടി എന്തു ചെയ്യാനാണ്...? ഇപ്പൊത്തന്നെ ഇലക്ട്രോണിക് വേസ്റ്റുകൾ കൊണ്ട് ആകെ മലീമസമായിരിയ്ക്കുന്നു എല്ലായിടവും. അതിന്റെ പുറത്താണ് ഇപ്പോൾ ഈ ചാനലുകളുടെ ഉപഗ്രഹമാറ്റം. അത് അനിവാര്യമാണെന്നതു വേറേ കാര്യം. രാജ്യത്ത് എത്ര കുടുംബങ്ങളിലെ റിസീവറുകൾ ഉപയോഗശൂന്യമാവുമെന്ന് ഒരു കണക്കുമില്ല. ഇതെല്ലാം മൂലയിലിടുമെന്നതിനു പുറമേ പുതിയവ വാങ്ങുന്നുമുണ്ട്. ഈ കേടുവരുന്ന ഇലക്ടോണിക്സ് ഉപകരണങ്ങൾ എന്തു ചെയ്യണമെന്നതിനെപ്പറ്റി നാം ആലോചിയ്ക്കേണ്ട കാലം അതിക്രമിച്ചിരിയ്ക്കുന്നു. ഇപ്പോൾത്തന്നെ പരിഹാരമാർഗ്ഗങ്ങൾ ആലോചിച്ചു തുടങ്ങിയിട്ടില്ലെങ്കിൽ നാളെ അത്യന്തം ഗുരുതരമായ ഒരു സാഹചര്യം ഇവിടെ ഉടലെടുക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇ-വേസ്റ്റ് എന്നത് ലോകത്തെ ഏറ്റവും വലിയ ദുരന്തമാവാൻ ഇനി അധികദൂരം സഞ്ചരിയ്ക്കേണ്ടി വരുമെന്ന് തോന്നുന്നില്ല.

കൊണ്ടോട്ടിയിൽ നിന്ന് കൊണ്ടോടിയിലെത്തി ഒരു വീടു പണിയണമെന്ന് ഒരാഗ്രഹമുണ്ട്. ചുമരിൽ ഇഷ്ടികയ്ക്കു പകരം പഴയ റിസീവറുകൾ ഉപയോഗിച്ചാലോ എന്ന ആലോചനയിലാണ്. അതാവുമ്പം പണവും ലാഭിയ്ക്കാം, മറ്റുള്ളവർക്ക് ശല്യവും ഒഴിവാക്കാം... യേത്.....

Saturday

പി. ടി. ഉഷയോ.. അതാരാ....?

ഇന്ത്യയുടെ അഭിമാനമെന്നും കേരളത്തിന്റെ മാണിക്യമെന്നും വിവരണങ്ങൾക്കതീതമായ ആലങ്കാരിക പദപ്രയോഗങ്ങളിലൂടെ നെഞ്ചോടു ചേർത്ത് വാഴ്ത്തിയതു നമ്മളൊക്കെത്തന്നെയാണ്. പി. ടി. ഉഷയെന്ന ആ മാണിക്യത്തിനു മുമ്പോ അദ്ദേഹത്തിനു ശേഷമോ ലോകറാങ്കിങ്ങിലെ ആദ്യപത്തിൽ മറ്റൊരാൾക്ക് അത്ലറ്റിക്സിൽ ഇന്ത്യയിൽനിന്ന് കടന്നുകൂടാൻ കഴിഞ്ഞിട്ടില്ലെന്നത് ഒരു കാരണവശാലും ആരും മറക്കാൻ പാടില്ലാത്തതാണ്. ഇന്ത്യൻ കായികലോകത്തിൽ ഇതുവരെ ആ സ്ഥാനത്തിരിയ്ക്കാൻ മറ്റിരാൾ കടന്നുവന്നിട്ടില്ലെന്നിരിയ്ക്കെ ഇത്രയും മോശമായതരത്തിൽ അവരെ അപമാനിയ്ക്കാൻ തക്ക കാരണം എന്താണെന്ന് അറിയേണ്ടതുണ്ട്. ഉഷയെ അവർ തിരിച്ചറിഞ്ഞില്ലെന്നാണോ അതോ മറ്റെന്തെങ്കിലും കാരണം? ഏതായാലും കേവലം ഒരു പ്രവേശന സ്ലിപ്പിന്റെ പേരിൽ സംസ്ഥാൻനസ്കൂൾ കായിക മേള നടക്കുന്ന എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ പ്രവേശനം നിഷേധിയ്ക്കപ്പെട്ടു എന്നത് മഹാ മോശമായിപ്പോയി. പ്രവേശന പാസ് നിർബ്ബന്ധമാണെങ്കിൽത്തന്നെ അവർക്ക് സ്നേഹപൂർവ്വം ഒരു ബാഡ്ജ് സമ്മാനിച്ചാൽ ഇങ്ങനെ ഒരു അവസ്ഥ സംജാതമാകുന്നതു തടയാമായിരുന്നു. അതുകൊണ്ട് ആകാശമിടിഞ്ഞു വീഴുകയൊന്നും ഉണ്ടാകുമായിരുന്നില്ലല്ലോ.


ഇത് ആദ്യമായല്ല അവർക്ക് അപമാനം നേരിടേണ്ടി വന്നിട്ടുള്ളത്. ഭോപാലിൽ വച്ചുനടന്ന ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റില്‍ തന്റെ കുട്ടികളുടെ പ്രകടനം കാണാൻ ഏതാണ്ട് ഒൻപതു മണിയോടെ എത്തിയ ഉഷയ്ക്ക് തന്റെ ബാഗ് തോളത്തുനിന്ന് ഒന്നിറക്കിവയ്ക്കാൻ ഒരിടം കിട്ടിയത് മൂന്നുമണിയോടെ. പ്രഭാതകൃത്യങ്ങൾ നിർവ്വഹിയ്ക്കാനോ ഒന്നിരിയ്ക്കാനോ കഴിയാതെ മഴയത്തലഞ്ഞ് ഒടുവിൽ പരിചയമില്ലാത്ത ദേശത്ത് സ്വന്തം നിലയിൽ ഒരു റൂം തരപ്പെടുത്തേണ്ടിവന്നു. ''ഞാന്‍ വലിയ താരമല്ലായിരിക്കാം. രാജ്യത്തിനു വേണ്ടി കുറച്ച് മെഡലുകളെങ്കിലും നേടിയ കായികതാരമെന്ന നിലയ്ക്ക് സ്‌പോര്‍ട്‌സിനോടുള്ള സ്‌നേഹംകൊണ്ടു മാത്രം സ്വന്തം ചെലവില്‍ ഭോപ്പാലില്‍ എത്തിയ എന്നെ മണിക്കൂറുകളോളം നഗരത്തില്‍ ചുറ്റിച്ചതെന്തിനായിരുന്നു?'' എന്ന ഉഷയുടെ അന്നത്തെ ചോദ്യത്തിന് ഇന്നും ആരും മറുപടി കൊടുത്തിട്ടില്ല. രാജ്യത്തിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിയ്ക്കുന്ന കായികതാരങ്ങൾക്ക് ഇന്ത്യയിലെങ്ങും ഇതാണു ഗതിയെങ്കിൽ കായികരംഗത്ത് ആരും വരാതിരിയ്ക്കുന്നതാവും നല്ലത്. അതുതന്നെയാണ് ഉഷയും പറഞ്ഞത്, "ഇതൊക്കെ അനുഭവിയ്ക്കാൻ തയ്യാറുണ്ടെങ്കിൽ മാത്രം ഇതിനൊക്കെ ഇറങ്ങിയാൽ മതി"യെന്ന്. അടിസ്ഥാന സൗകര്യങ്ങളോ സാഹചര്യങ്ങളോ വേണ്ടത്രയില്ലതെയാണ് നമ്മുടെ കായിക പ്രതിഭകൾ പരിശീലനത്തിനിറങ്ങുന്നത്. വേണ്ടത്ര പരിഗണന കൊടുക്കാതിരിയ്ക്കുന്നതിനു പുറമേ ഇത്തരത്തിലുള്ള അവഗണനകളും അപമാനവും നാളെ നമുക്കും പ്രതിഫലമാണെന്ന തിരിച്ചറിവിൽ കായികരംഗത്തു നിന്ന് പുറം തിരിയാൻ അവരെ ഒരു പക്ഷേ പ്രേരിപ്പിച്ചേക്കാം.

1984ലെ ലോസ്ഏഞ്ജൽസ് ഒളിമ്പിക്സിനു ശേഷം ഉഷയ്ക്ക് അഭനന്ദനക്കത്തയയ്ക്കാൻ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് മത്സരമായിരുന്നു. പി.ടി. ഉഷ, ഇന്ത്യ എന്നു മാത്രം മേൽവിലാസമെഴുതിയ കത്തുകൾ അവരെത്തേടി എത്തിക്കൊണ്ടിരുന്നു. പത്രത്താളുകളിൽനിന്ന് ഉഷയുടെ ചിത്രം വെട്ടിയെടുത്ത് മേൽവിലാസത്തിന്റെ സ്ഥാനത്തൊട്ടിച്ച് കത്തയച്ചവരും ഉണ്ടായിരുന്നു. ആ കത്തുകളെല്ലാം ഇന്നും അവർ സൂക്ഷിയ്ക്കുന്നുമുണ്ട്. അന്ന് അവർക്കു ആശംസകൾ അയയ്ക്കാനും അതിനുമറുപടി ലഭിയ്ക്കാനും ഭാഗ്യം സിദ്ധിച്ച ഒരാളെന്ന നിലയിൽ ഒരു പ്രതികരണം എഴുതണമെന്നു തോന്നി. അന്ന് ഉഷയ്ക്ക് കത്തയച്ചവരിൽ ഒരുപക്ഷേ ഏറ്റവും പ്രായം കുറവ് എനിയ്ക്കായിരിയ്ക്കണം. കേവലം ഒൻപതു വയസ്സു മാത്രമായിരുന്നു അന്ന് എനിയ്ക്കു പ്രായം. ആ ഒൻപതു വയസ്സുകാരന്റെ തിരിച്ചറിവും ആദരവും ബോധവും ഇന്ന് അൻപതു വയസ്സുകാർ പോലും അവരോട് കാണിയ്ക്കുന്നില്ലല്ലോ എന്നതോർക്കുമ്പോൾ വല്ലതെ വേദന തോന്നുന്നു.

ഉഷയുമായി ഇന്നുനടന്ന സംഭാഷണത്തിന്റെ രത്നച്ചുരുക്കം..


ഇന്നലെ താങ്കൾക്ക് ഗ്രൗണ്ടിലേയ്ക്ക് പ്രവേശനം നിഷേധിച്ചതിനെപ്പറ്റി....

 സാധാരണക്കാരായ ധാരാളം പേർക്ക് ഗ്രൗണ്ടിലേയ്ക്ക് പ്രവേശനം അനുവദിച്ച അതേസമയം തന്നെയാണ് എനിയ്ക്ക് അതു നിഷേധിച്ചത്. ഗ്രൗണ്ട്‌പാസില്ലാതെ കടത്തിവിടില്ലെന്ന് വാശിപിടിച്ചു നിൽക്കുന്ന അതേസമയം തന്നെയാണ് ക്രിക്കറ്റ് താരം ശ്രീശാന്തിന് പ്രവേശനം അനുവദിച്ചത്. ഞാൻ നോക്കിനിൽക്കെയാണത്. ഇതിൽനിന്നുതന്നെ വളരെയേറെ വിവേചനം നടക്കുന്നുണ്ട്വെന്നതു വ്യക്തമാണ്. മറ്റു സ്കൂളുകളിൽ നിന്നും വന്നിട്ടുള്ള കായിക താരങ്ങളുടെ കൂടെ വന്നവർക്കാർക്കും ഇങ്ങനെ ഒരനുഭവം ഉണ്ടായതായി അറിവില്ല. മാത്രമല്ല അവരെല്ലാം നിർബാധം സഞ്ചരിയ്ക്കുന്നുണ്ടായിരുന്നു. കാർഡില്ലാതെ കടത്തിവിടില്ലെന്ന് അവർ വാശി പിടിച്ചപ്പോൾ  ഞാൻ തർക്കത്തിനു നിൽക്കാതെ ഗ്യാലറിയിലേയ്ക്കു പോവുകയായിരുന്നു.

എന്താണ് താങ്കൾക്ക് ഇങ്ങനെ ഒരനുഭവമുണ്ടാവാൻ കാരണമായി താങ്കൾക്കു തോന്നുന്നത്?

മറ്റുള്ളവരെക്കാൾ മികച്ച കുറേയേറെ കുട്ടികളെ പരിശീലിപ്പിയ്ക്കാനും ശരിയാം വണ്ണം പരിപാലിയ്ക്കാനും എനിയ്ക്കു കഴിയുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. അതിൽ ഒരു പക്ഷേ മറ്റുള്ളവർക്ക് വിരോധമുണ്ടാവാം. സ്പോർട്സ് സ്കൂൾ തുടങ്ങുമ്പോൾത്തന്നെ ഒരു പാടു പ്രശ്നങ്ങളെ അഭിമുഖീകരിയ്ക്കേണ്ടി വന്നിട്ടുണ്ട്.പല ഭാഗങ്ങളിൽ നിന്നുള്ള എതിർപ്പുകളെ അതിജീവിച്ചാണ് സ്കൂൾ തുടങ്ങിയത്. ഇന്നും അതിന്റെ ചില്ലറ പ്രശ്നങ്ങൾ നേരിടുന്നുമുണ്ട്. മറ്റുള്ളവർക്ക് അഴിമതി നടത്താൻ സാഹചര്യമില്ലാത്തതിനാലാവണം ഒരു പക്ഷേ ഈ എതിർപ്പ്. മറ്റുള്ളവരേക്കാൾ മികച്ച രീതിയിലാണ് ഞങ്ങൾ കായികതാരങ്ങളെ വാർത്തെടുക്കുന്നത്. അതും ഒരു പക്ഷേ കാരണമാവാം.

പ്രവേശനം നിഷേധിച്ചപ്പോൾ വിഷമം തോന്നിയില്ലേ?

അതില്ലാതിരിയ്ക്കില്ലല്ലോ... പക്ഷേ അതിനേക്കാൾ കൂടുതൽ വിഷമം പ്രവേശനം നിഷേധിയ്ക്കപ്പെട്ട് ഞാനവിടെ നില്ക്കുമ്പോൾത്തന്നെ മറ്റു പലരെയും കടത്തിവിടുന്നതു കണ്ടപ്പോഴാണ് എനിയ്ക്കു തോന്നിയത്. ഞാനവിടെ നിൽക്കുമ്പോഴാണ് ശ്രീശാന്തിനെ കടത്തിവിട്ടത്. എനിയ്ക്ക് ആദ്യമായല്ല ഇങ്ങനെയൊരനുഭവം. മുമ്പു പലപ്പോഴും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ വച്ച്  ഇതിനു മുമ്പും അനുഭവിയ്ക്കേണ്ടി വന്നിട്ടുണ്ട്. ഒരുപക്ഷേ ഇന്ത്യയിൽ മറ്റൊരു കായിക താരത്തിനും ഇത്രയേറെ അവഗണന ഉണ്ടായിട്ടുണ്ടാവില്ല.

ഇന്ത്യൻ ദേശീയ കായിക വിനോദത്തെ മറന്ന്, മറ്റുള്ള കായികവിനോദങ്ങളെയെല്ലാം മറന്ന് ഇരുപത്തിരണ്ട് കുട്ടിച്ചാക്കുകളെക്കൊണ്ട് ഇന്ത്യയിലെ സാധാരണക്കാരന്റെ സമയവും സാമ്പത്തികവും കൊള്ളയടിയ്ക്കുന്ന കൊള്ളക്കളിയ്ക്ക് കൊടുക്കുന്നതിന്റെ നൂറിലൊന്നു പരിഗണനയെങ്കിലും ഇന്ത്യയിലെ മറ്റു കായിക വിഭാഗങ്ങൾക്കു നൽകിയെങ്കിൽ, ക്രിക്കറ്റിലെ മഹാരഥന്മാർക്കു നൽകുന്നതിന്റെ ആയിരത്തിലൊരു ഭാഗമെങ്കിലും പരിഗണന ഇന്ത്യയിലെ മറ്റു കായിക താരങ്ങൾക്കു കൊടുത്തിരുന്നെങ്കിൽ ഇന്ത്യൻ കായികരംഗം എന്നേ അഭിവൃദ്ധി പ്രാപിച്ചേനെ. ഇവിടെ എന്താണ് ഉഷ ചെയ്ത കുറ്റം? ഇന്ത്യയിലെ നൂറുകോടി മനുഷ്യകണങ്ങളുടെ അഭിമാനമായതോ? ലാഭേച്ഛ കൂടാതെ രാജ്യത്തിന്റെ യശ്ശസ്സുയർത്താൻ കഴിവും പ്രാപ്തിയുമുള്ള ഒരു കൂട്ടം കായികതാരങ്ങളെ വാർത്തെടുക്കുന്നതോ? അർഹതയുള്ളവരെ അംഗീകരിയ്ക്കാനും അവരെ ബഹുമാനിയ്ക്കാനും നമ്മൾ പഠിയ്ക്കുന്നതെന്നാണ്? രാജ്യത്തിന്റെ അഭിമാനമായ ഈ നക്ഷത്രങ്ങളെ ആദരിയ്ക്കുന്നതെങ്ങനെയെന്ന് നാം തീർച്ചയായും തിരിച്ചറിയേണ്ടതുണ്ട്. അങ്ങനെ തിരിച്ചറിയുന്ന സമൂഹത്തിൽ മാത്രമേ ഉഷയ്ക്കോ അതുപോലെ സാധാരണക്കരായ മറ്റുള്ള പ്രതിഭകൾക്കോ പരിഗണന പ്രതീക്ഷിയ്ക്കേണ്ടതുള്ളൂ. പി.ടി. ഉഷയുടെ വാക്കുകൾ തന്നെ നമുക്ക് കടമെടുക്കാം.

"ഇതൊക്കെ അനുഭവിയ്ക്കാൻ തയ്യാറാണെങ്കിൽ മാത്രം ഈ രംഗത്തേയ്ക്ക് ഇറങ്ങിയാൽ മതി"

Sunday

ആ മനുഷ്യൻ നീയാകാതിരിക്കട്ടെ...

വാർത്തയുടെ പിന്നാമ്പുറവും വരുംവരായ്കയും ആരും ചികയില്ലെന്ന തോന്നലുകൊണ്ടാവണം ഇപ്പോൾ മാധ്യമങ്ങൾ പല വാർത്തകളും മര്യാദയില്ലാത്ത കോലത്തിൽ അടിച്ചു വിടുന്നത്. ചിലതു സത്യവും ചിലത് അർദ്ധസത്യവും ചിലത് സ്വയം നിർമ്മിയ്ക്കുന്നതും മറ്റുചിലതാവട്ടെ ആരെങ്കിലും പടച്ചുവിടുന്നതിനെ അപ്പടി മഷിപുരട്ടുന്നതുമാണ്. തങ്ങളുടെ മാധ്യമത്തിന് ആളെക്കൂട്ടാനെന്നവണ്ണം വാർത്തകൾ പ്രസിദ്ധീകരിയ്ക്കുന്നത് ഇന്ന് ഒരു ഹോബിയായി നമ്മുടെ മാധ്യമങ്ങൾ പ്രവർത്തിച്ച് ആവർത്തിച്ചുകൊണ്ടേയിരിയ്ക്കുന്നു. അതിനു വേണ്ടി ലൈവു ചർച്ചകൾ സംഘടിപ്പിയ്ക്കുന്നു. പക്ഷേ ഇതെല്ലാം ചിലർക്കെങ്കിലും വിഷമമുണ്ടാക്കുന്നുണ്ടെന്നതും തങ്ങളെപ്പോലെ ചോരയും ചിന്തയുമുള്ള മറ്റൊരാളെക്കുറിച്ചാണ് ഇതൊക്കെ സംഘടിപ്പിയ്ക്കുന്നതെന്നതും സൗകര്യപൂർവ്വം മറക്കുന്നു. ആരാന്റെ പല്ലിടയിൽ കുത്തി മണപ്പിയ്ക്കുന്നത് അല്ലെങ്കിലും നമുക്ക് രസമാണല്ലോ...

കളവുകേസിൽ ശിക്ഷിയ്ക്കപ്പെട്ട ഒരാൾ അതിന്റെ ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തുവന്ന് മാനസാന്തരപ്പെട്ട് നന്നായി ജീവിയ്ക്കുമ്പോഴാകും നാട്ടിൽ മറ്റൊരു കളവു നടക്കുക. നിശ്ചയമായും നിയമപാലകർ ആദ്യം അന്വേഷിച്ചെത്തുന്നത് ആ മനുഷ്യനെയായിരിയ്ക്കും. തെറ്റു ചെയ്തോ ഇല്ലയോ എന്നത് പിന്നത്തെ കാര്യം, ടിയാനെ ഒരു പരുവമാക്കാതെ അവർക്ക് ഇരിയ്ക്കപ്പൊറുതിയുണ്ടാവില്ല. ഒരുതവണ കട്ടവൻ അവൻ പിന്നെ തെറ്റു ചെയ്തില്ലെങ്കിലും എന്നും കള്ളനായിത്തന്നെ അറിയപ്പെടണമെന്നത് ആർക്കൊക്കെയോ നിർബ്ബന്ധമുള്ളതുപോലെ. ഒരു തവണയെങ്കിലും സ്വന്തം വീട്ടിൽ നിന്നെങ്കിലും കക്കാത്തവൻ ഭൂലോകത്തുണ്ടെന്നു തോന്നുന്നില്ല. ആ നിലയ്ക്ക് പാവം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് കൽപ്പിച്ചാൽ ആരും ഏറുകാരായുണ്ടാവുമെന്നും തോന്നുന്നില്ല. ഇപ്പോഴാകട്ടെ പോലീസുകാരുടെ പണി നാട്ടുകാരും ഏറ്റെടുത്ത് ഭംഗിയായി ചെയ്യുന്നുണ്ട്. വടക്കുമാത്രം കണ്ടിരുന്ന ഈ സംസ്കാരശൂന്യ പ്രവൃത്തികൾ ദൈവത്തിന്റെ സ്വന്തം നാട്ടിലും നന്നായി നടപ്പിലാക്കുന്നതിൽ ഇക്കൂട്ടർ വിജയിയ്ക്കുന്നുണ്ട്.

അവസാനമായി ഒരു പ്രമുഖ ചാനലിലെ റിയാലിറ്റിഷോയിലെ മത്സരാർത്ഥിയെയാണ് മലയാളത്തിലേതന്നെ ഒരു പ്രമുഖ പത്രം ശിക്ഷിച്ചിരിയ്ക്കുന്നത്, അല്ലെങ്കിൽ അതിനു മുന്നിട്ടിറങ്ങിയത്. ശിക്ഷ അനുഭവിയ്ക്കേണ്ടി വന്നയാൾ നല്ലവനാണെന്ന അഭിപ്രായമൊന്നും എനിയ്ക്കില്ല. മാത്രമല്ല നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ടയാളാണുതാനും. അയാൾ ആരോ ആയിക്കോട്ടെ അയാളും ഈ സമൂഹത്തിൽ ജീവിയ്ക്കുന്നയാളായതിനാൽ ആവശ്യമായ നീതി അയാളുടെ കാര്യത്തിലും നടപ്പാവേണ്ടതുണ്ട്. കവർച്ചക്കേസിലെ പ്രതിയായതുകൊണ്ട് റിയാലിറ്റിഷോയിൽ പങ്കെടുത്തുകൂടെന്ന് എവിടെയാണ് എഴുതിവച്ചിട്ടുള്ളത്? ആരാണ് ആ നിയമം പാസാക്കിയത്? കൊലപാതകക്കേസുകളിലോ ബലാത്സംഗകേസുകളിലോ തീവ്രവാദമുൾപ്പടെ മറ്റുകേസുകളിലോ പ്രതി ചേർക്കപ്പെട്ടവരുടെ വർത്തമാനങ്ങൾ ലൈവായിത്തന്നെ കൊടുക്കാറുണ്ടല്ലോ. അവസാനമായി കേന്ദ്രമന്ത്രിയുടെ കരണത്തടിച്ചവന്റെ നേരെയും നമ്മുടെ മാധ്യമങ്ങൾ ക്യാമറ തിരിച്ചു പറഞ്ഞതെല്ലാം അപ്പടി പ്രക്ഷേപണം ചെയ്യുകയും ചെയ്തു. പത്രക്കാരും മോശമാക്കിയില്ല, പലവാർത്തകളും വായിച്ചപ്പോൾ ഒരു വീരപരിവേഷം അയാൾക്ക് ചാർത്തിക്കൊടുക്കുന്നുണ്ടോയെന്നു തോന്നിപ്പോവുകയും ചെയ്തു. ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളും അതേ പരിവേഷത്തോടെതന്നെ അതാഘോഷിച്ചു. ഇപ്പോഴും ആഘോഷിച്ചുകൊണ്ടിരിയ്ക്കുന്നു. ജയിൽ ശിക്ഷയനുഭവിച്ചുകൊണ്ടിരിയ്ക്കുന്ന ഒരാൾ ജയിലിലിരുന്ന് ഏതെങ്കിലും ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചാൽ അത് വലിയ വാർത്തയായി പ്രസിദ്ധീകരിയ്ക്കാൻ മടിയില്ല. ഏതെങ്കിലും പരീക്ഷയെഴുതി പാസ്സായാലോ അതും വലിയ വാർത്തയാക്കുന്നു, അവരെക്കുറിച്ച് പുകഴ്മപാടുന്നു.

അത് കുറ്റം തെളിയിയ്ക്കപ്പെട്ട് ശിക്ഷ അനുഭവിയ്ക്കുന്നവരുടെ കാര്യം, ഇവിടെ കുറ്റാരോപിതനായ വ്യക്തി ഒരു റിയാലിറ്റിഷോയിൽ പങ്കെടുത്തപ്പോൾ അത് മഹാപരാധമായി ചിത്രീകരിയ്ക്കുന്നു. കുറ്റം തെളിയിയ്ക്കപ്പെട്ടവർ എന്തെങ്കിലും ചെയ്യുമ്പോൾ അത് മഹാകാര്യവും. എന്തിനാണ് ഈ വേർതിരിവെന്നാണ് എനിയ്ക്കു മനസ്സിലാവാത്തത്. കുറ്റാരോപിതന്റെ റിയാലിറ്റിഷോയിലെ പങ്കാളിത്തം കൊടിയ അപരാധമായി വിളിച്ചുപറയുന്നവർ കുറ്റം തെളിയിയ്ക്കപ്പെട്ടവരുടെ മഹിമകൾ ഹൈലൈറ്റു ചെയ്യുന്നതെന്തിനാണ്? അതോ പങ്കാളിയായത് റിയാലിറ്റിഷോയിൽ ആയതുകൊണ്ടാണോ? അത്രയ്ക്കു മഹിമ പറയാൻ എന്താണു റിയാലിറ്റി ഷോയ്ക്കുള്ളത്. സത്യസന്ധമായി നടക്കുന്ന എത്ര റിയാലിറ്റിഷോകൾ നമ്മുടെ ചാനലുകളിലുണ്ട്? എല്ലാം എസ്. എം. എസ്സിന്റെ "ബലത്തിൽ" പൂർണ്ണമാകുമ്പോൾ അർഹരായ എത്രപേരുടെ അമർഷം ക്യാമറയ്ക്കു പിറകിൽ ശാപമായി പെയ്യുന്നുണ്ടാവും!

ഒരു റിയാലിറ്റിഷോയിൽ ഏറ്റവും നന്നായി പെർഫോം ചെയ്ത് ഏറ്റവും കൂടുതൽ മാർക്ക് വൻ വ്യത്യാസത്തിൽ നേടി ഒന്നാം സ്ഥാനക്കാരനായുയർന്നുവന്ന ഹിഷാം എന്ന പാട്ടുകാരൻ ചാനലിന്റെ എസ്. എം. എസ്. കുരുക്കിൽപ്പെട്ട് പുറത്തായകാര്യം മലയാളികൾ മറന്നിട്ടുണ്ടാവില്ലല്ലോ. അതുമായി ബന്ധപ്പെട്ട് ജഡ്ജിംഗ് പാനലിലെ ഒരു പ്രശസ്ഥ തന്റെ എതിർപ്പു പ്രകടിപ്പിച്ച് തുറന്നടിച്ചപ്പോൾ പ്രസ്തുത പാനലിലും ചാനലിലും നിന്ന് അവരെയും പുറത്താക്കി പ്രതികാരം പൂർത്തിയാക്കിയതും നമ്മൾ മറക്കരുത്. സത്യസന്ധമായി നടക്കുന്ന ഷോകളുണ്ടാവാം. ബഹുഭൂരിപക്ഷവും മുൻകൂട്ടി വിധി നിർണ്ണയം നടക്കുന്നതു തന്നെയാണ്. ഹിഷാം അതിന് ഒരു ഉദാഹരണമാണ്.

സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളുമാണല്ലോ ഒരാളെ കുറ്റവാളിയായി തീരുമാനിക്കുന്നതിനും ശിക്ഷവിധിയ്ക്കുന്നതിനും കോടതി മാനദണ്ഡമാക്കുന്നത്. കുറ്റം തെളിയിയ്ക്കപ്പെടാതെ പുറത്തുവരുന്നപക്ഷം നാസറിനെയും നിരപരാധിയായി കാണേണ്ടിവരും. അയാൾക്കുനേരേ കല്ലെറിയുന്നവർക്ക് അപ്പോൾ എന്തു പറയാനുണ്ടാവും? കുറ്റം തെളിയിയ്ക്കപ്പെട്ട് ശിക്ഷയനുഭവിയ്ക്കുന്ന പക്ഷം നാളെ അയാളും ഒരു പുസ്തകമെഴുതിയെന്നിരിയ്ക്കും. ഇപ്പോൾ കല്ലെറിയുന്നവർ അന്ന് വാനോളം പുകഴ്‌ത്തുമായിരിയ്ക്കും. അവസരത്തിനൊത്ത വാർത്തകൾ അവതരിപ്പിയ്ക്കുന്നതിലാണല്ലോ ഇന്ന് മാധ്യമങ്ങൾക്കു കൂടുതൽ താല്പര്യം. രണ്ടുമൂന്നു ദിവസത്തേയ്ക്കുള്ള ചാകരയൊക്കണം. അതിൽക്കവിഞ്ഞുള്ള ആത്മാർത്ഥതയൊന്നും ഇന്ന് വാർത്താവതരണ രംഗത്ത് മാധ്യമങ്ങൾക്കുണ്ടെന്ന് എനിയ്ക്കു തോന്നുന്നില്ല. വലിയ പ്രാധാന്യത്തോടെ പ്രഘോഷിച്ച വാർത്തകളിൽ ഭൂരിഭാഗത്തിനും അനന്തരം എന്തു സംഭവിച്ചു എന്നത് അറിയാൻ ഇന്ന് ഒരു മാർഗ്ഗവുമില്ല. വായനക്കാരോടും ചാനൽ പ്രേക്ഷകരോടും അവ അറിയിയ്ക്കേണ്ട ബാധ്യത വാർത്ത ആഘോഷിച്ചവർക്കില്ലല്ലോ! സൗമ്യ വധക്കേസു മാത്രമാണ് സമീപകാലത്തായി ഇതിനൊരപവാദമായി നിലകൊണ്ടത്.

ഏതെങ്കിലും ഒരു കേസിലെ പ്രതിയെ ഇരയായി കിട്ടുമ്പോൾ അവരും മനുഷ്യരാണെന്നതു മറന്ന് മാധ്യമങ്ങൾ ആഘോഷമാക്കുന്നതിനോട് എനിയ്ക്ക് യോജിപ്പില്ല. കുറ്റവാളിയെന്ന ലേബൽ മറന്ന് സമൂഹത്തിൽ നന്നായി നല്ലവരായി ജീവിയ്ക്കാനുള്ള സാഹചര്യം തേടുന്ന ഒരു കൂട്ടരെയെങ്കിലും ഇത് ക്രൂരമായി ബാധിയ്ക്കുന്നുണ്ടാവും. സമൂഹത്തെ സമുദ്ധരിയ്ക്കാൻ നടക്കുന്നവർക്ക് ഈ ചിന്തയില്ലാതെ പോകുന്നത് കഷ്ടം തന്നെ. സമൂഹത്തിൽ ആരും കുറ്റവാളിയായി ജനിയ്ക്കുന്നില്ലെന്നിരിയ്ക്കെ താൻ ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിച്ചതിനു ശേഷം സ്വയം തെറ്റുതിരുത്തി സമൂഹത്തിന്റെ ഭാഗമാവാൻ ഒരാൾ ആഗ്രഹിച്ചാൽ അയാൾക്ക് അതിനുള്ള അവസരം ഒരുക്കിക്കൊടുക്കുകയല്ലാതെ മറ്റെന്താണ് നമ്മൾ ചെയ്യേണ്ടത്? തെറ്റു ചെയ്യുന്നവർ ആരായാലും ശിക്ഷിയ്ക്കപ്പെടണം. പക്ഷേ അതിനു മുമ്പുള്ള മാധ്യമ വിചാരണയും ശിക്ഷാ വിധിയും ഒഴിവാക്കുകതന്നെ വേണം. അതുകൊണ്ടുതന്നെ ആവശ്യത്തിൽക്കവിഞ്ഞ പ്രാധാന്യം ഇത്തരം വാർത്തകൾക്കു നൽകേണ്ടതില്ല.

വാർത്താമാധ്യമങ്ങളിൽക്കൂടി പുറത്തുവരുന്ന വാർത്തകളിൽ എത്രയെണ്ണം സംസ്കാര സമ്പന്നരായ ഒരു ജനതയെ വാർത്തെടുക്കുന്നതിന് ഉതകുന്നുണ്ടെന്ന് നാം ചിന്തിയ്ക്കേണ്ടതുണ്ട്. പത്രങ്ങളിലും ചാനലുകളിലും നിറയുന്ന വാർത്തകളെക്കുറിച്ച് ഒന്നാലോചിച്ചുനോക്കൂ. പീഢനം, കൊലപാതകം, മോഷണം, പിടിച്ചുപറി, തട്ടിക്കൊണ്ടിപോകൽ, അടിപിടി, കത്തിക്കുത്ത്, സമരങ്ങൾ, വാഹനങ്ങൾ കത്തിയ്ക്കൽ, ബന്ദ്, ഹർത്താൽ, പണിമുടക്ക് എന്നുവേണ്ട ഇത്തരത്തിലുള്ള വാർത്തകളായിരിയ്ക്കും നമുക്ക് കേൾക്കാൻ കഴിയുക. ചാനൽ മാധ്യമങ്ങൾ അവ ദൃശ്യവത്കരിക്കുകകൂടി ചെയ്യുന്നതോടെ സംഗതി ക്ലീനാകുന്നു. ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്ന പുതു തലമുറ ഇതൊക്കെ മാത്രമാണ് ഇവിടെ നടക്കുന്നതെന്നു വിശ്വസിച്ച് അതിനെ അനുകരിച്ച് സ്വയം കുറ്റവാളികളായി മാറുമ്പോൾ അതിന് നാം ആരെ കുറ്റം പറയണം ?

കാരുണ്യം, ദീനാനുകമ്പ, പരസഹായം, സഹവർത്തിത്വം തുടങ്ങിയവ സംബന്ധിച്ചുള്ള വാർത്തകൾ ഒരിഞ്ച് ഒറ്റക്കോളം വാർത്തയാക്കാതെ അത്യാവശ്യം വലുപ്പത്തിൽത്തന്നെ കൊടുക്കാൻ നമ്മുടെ മാധ്യമങ്ങൾ തയ്യാറാവണം. ലോകത്ത് നന്മയെന്ന മറുവശംകൂടിയുണ്ടെന്ന് പുതിയ തലമുറയെങ്കിലും മനസ്സിലാക്കട്ടെ. അതനുസരിച്ചു നടക്കാൻ അവർ സ്വയം തയ്യാറായിക്കൊള്ളൂം. കാരണം കാണുന്നതും കേൾക്കുന്നതും അനുകരിക്കാനാണ് എല്ലാരും ശ്രമിയ്ക്കുന്നത്. അതുകൊണ്ടുതന്നെ നല്ല വാർത്തകൾക്ക് പ്രാധാന്യം കൊടുക്കുന്നതു തന്നെയാണ് സമൂഹത്തിന്റെ സാംസ്കാരിക വളർച്ചയ്ക്ക് ഏറ്റവും നന്നാവുക. കുറ്റവാളുകളെ കൊടും കുറ്റവാളികളും സാധാരണക്കരനെ കുറ്റവാളികളാക്കാനുമല്ല മാധ്യമങ്ങൾ ശ്രമിയ്ക്കേണ്ടത്. നല്ലവാർത്തകൾക്ക് പ്രാധാന്യം കൊടുക്കുക, മറ്റുവാർത്തകൾ അറിയാൻ മാത്രമായി ക്രമേണ ഒതുങ്ങട്ടെ. അതിക്രമ വാർത്തകൾ മാത്രം വായിച്ച് അത്തരത്തിലുള്ള വാർത്തകൾ മാത്രം ഇഷ്ടപ്പെടുന്ന അതുമാത്രം ശ്രദ്ധിയ്ക്കുന്ന തരത്തിലുള്ള ബഹുഭൂരിപക്ഷത്തെ സൃഷ്ടിച്ചതു നമ്മുടെ മാധ്യമ സമൂഹം തന്നെയാണ്. അതുകൊണ്ടുതന്നെ സമൂഹത്തിനു നേർവഴി തെളിച്ചുകൊടുക്കേണ്ട ബാധ്യതയും അവർക്കുള്ളതാണ്.

Popular Posts

Recent Posts

Blog Archive