Thursday

വീണ്ടും ഒരു മന്തു വിശേഷം

   മരുന്നുകമ്പനികൾക്ക് വീണ്ടുമൊരു മന്തിൻ വസന്തം! കുട്ടികളുടെ പരീക്ഷയൊക്കെക്കഴിഞ്ഞ് എല്ലാ കെട്ടുപാടുകളിൽ നിന്നും മാറിനിന്ന് രണ്ടാഴ്ച ചെലവിടാമെന്നു കരുതി  കെട്ടിയവളേം കുട്ടിയോളേം കൂട്ടി നാട്ടിലെത്തിയതാണ്. പടപേടിച്ചു പന്തളത്തു ചെന്നപ്പം പന്തം കൊളുത്തിപ്പട എന്നു പറഞ്ഞപോലെ തെരക്കോടു തെരക്ക്! ഇതിനാണെങ്കിൽ ഇങ്ങോട്ടു വരേണ്ടിയിരുന്നില്ലെന്നുതന്നെ തോന്നിപ്പോയി. ഒരു കല്യാണം കൂടിയിട്ട് വീട്ടിൽ വന്നുകേറിയപ്പൊ അവിടെയാണു വിശേഷം!

   അത്യാവശ്യം വലിപ്പമുള്ള ബാഗുകളും തൂക്കി വീടുവീടാന്തരം കയറിയിറങ്ങുന്ന രണ്ടു മഹിളാമണികൾ വീട്ടിലുമെത്തിയിരിക്കുന്നു. രണ്ടുകൊല്ലം മുമ്പ് മലപ്പുറത്തുവച്ചു പരിചയപ്പെട്ട സംഗതികളിൽ ഒരെണ്ണത്തെ പെട്ടെന്നുതന്നെ തിരിച്ചറിയാനായി. വായനക്കാർക്കു സംഗതി പിടികിട്ടിയില്ലെന്ന് എനിക്കറിയാം ചിലകാര്യങ്ങൾ രണ്ടാമതും പറയേണ്ടിവരുമ്പോൾ അൽപ്പം മുഖവുരയുണ്ടെങ്കിൽ നന്നാവുമെന്നുകരുതിയതാണ്. നമുക്കു വിഷയത്തിലേക്കു വരാം.

മോശമാണെന്നു ഞാൻ പറയില്ല. പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയിട്ട് തിന്നാൻ കൊടുത്താൽ പോരേ? അഥവാ പരിശോധിച്ചിട്ടുണ്ടെങ്കിൽ അതൊന്നു പരസ്യപ്പെടുത്തിക്കൂടേ..?

   2010ൽ വളരെ ആഘോഷപൂർവ്വം അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന ശ്രീമതിടീച്ചർ കഴിക്കാതെ മറ്റുള്ളവർക്കു കഴിക്കാൻ ഉദ്ഘാടനം ചെയ്തുകൊടുത്ത മന്തുഗുളികയെക്കുറിച്ചാണു പറഞ്ഞുവരുന്നത്. സംസ്ഥാനത്തെ കോടിജനങ്ങൾക്കു മന്തിനെതിരേ പ്രതിരോധമെന്നു പ്രചരിപ്പിച്ച് തിന്നാൻ കൊടുത്ത മന്തുഗുളികകൾ ഒരുകോടിയിലധികം ജനങ്ങൾ തിന്നുകഴിഞ്ഞപ്പോഴാണ് അവയ്ക്ക് ഗുണനിലവാരമുണ്ടോ എന്നു പരിശോധിക്കാൻ ആരോഗ്യവകുപ്പിനു തോന്നിയത്. ഗുണമേന്മയില്ലാത്ത തിന്നാൻ കൊള്ളാത്ത മരുന്നാണു വിതരണം നടത്തുന്നതെന്നു മനസ്സിലായതിൽ തുടർന്ന് ആ മരുന്നുകൾ പിൻവലിക്കാനും തയ്യാറായിരുന്നു (ഇതു സംബന്ധിച്ച് അന്നെഴുതിയത് ഇവിടെ വായിക്കാം).

  കേരളത്തിലെ "വിവരമില്ലാത്ത" ജനങ്ങൾക്കു തിന്നാൻ കൊടുക്കുന്നതിനു മുമ്പ് അവയ്ക്ക് ഉദ്ദേശിച്ച ഗുണമേന്മയുണ്ടായിരുന്നോ എന്ന്പരിശോധിക്കേണ്ടിയിരുന്നില്ലേയെന്നു ചോദിക്കരുത്. മരുന്നുകമ്പനികൾ പറയുന്നത് അപ്പടി വിശ്വസിക്കാൻ അധികാരികൾ തയ്യാറാവുമ്പോൾ, അല്ലെങ്കിൽ കണ്ണടച്ചിരുട്ടാക്കുമ്പോൾ ആ ചോദ്യത്തിനു പ്രസക്തിയില്ല. ആരോഗ്യമന്ത്രിക്ക് അന്നു സംശയമുണ്ടായിരുന്നതുകൊണ്ടായിരിക്കണം, അല്ലെങ്കിൽ അറിയാമായിരുന്നിരിക്കണം. അതുകൊണ്ടാവണം അന്ന് അവർ ഉദ്ഘാടനവേദിയിൽ ഒളിച്ചുകളിച്ചത്.

   തമിഴ്‌നാട് ഫോര്‍ട്സ് ഇന്ത്യാ ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡില്‍നിന്നു വാങ്ങിയ എസ്.0042 ബാച്ചിലെയും, ഡീപ് ഇന്‍ ഫാര്‍മസ്യൂട്ടിയ്ക്കല്‍‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നു വാങ്ങിയ 8008,8009 ബാച്ചിലെയും മരുന്നുകളാണ് അന്നു കൂടുതലും പാവം ജനത്തിനു തിന്നാൻ കൊടുത്തതും അവതന്നെയാണ് ഡ്രഗ് ടെസ്റ്റിംഗ് ലാബിൽ യാതൊരു ഗുണവുമില്ലാത്തതെന്നു തെളിഞ്ഞതും പിൻവലിച്ചതും. ഫോർട്സ് ഇന്ത്യാ ലബോറട്ടറീസിന്റെ തന്നെ Diethylcarbamazine IP 100 mg. ടാബ്ലറ്റുകളാണ് ഇക്കുറി വിതരണം ചെയ്യുന്നത്. പ്രസ്തുത കമ്പനിയും ആരോഗ്യവകുപ്പും തമ്മിലെന്താണ് ഇത്ര ബന്ധമെന്ന് മനസ്സിലാവുന്നില്ല.

    കോടിയിലധികം ജനങ്ങൾ കഴിച്ചതിനു ശേഷം ഗുണമേന്മാ ടെസ്റ്റു നടത്തി കഴിച്ചവരെ പൊട്ടന്മാരാക്കുന്നതിനുമുമ്പ്, തിന്നാൻ കൊടുക്കുന്നതിനുമുമ്പ് പരിശോധിച്ച് അതിന്റെ ഗുണമേന്മ പൊതുജനത്തിനു ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്. മുമ്പുണ്ടായ അനുഭവം ജനം മറന്നുപോയിട്ടുണ്ടാവുമെന്നു കരുതുന്നുത് വിഡ്ഢിത്തരമാണ്. നേരത്തേ മോശം മരുന്നു വിതരണം ചെയ്ത കമ്പനിതന്നെ വീണ്ടും വിതരണം നടത്തുമ്പോൾ പ്രത്യേകിച്ചും. അല്ലെങ്കിൽ മരുന്നുകമ്പനിയുടെ കോടികൾക്കു വേണ്ടി കേരള ജനതയെ കുരുതികൊടുക്കുകയാണെന്നു പറയേണ്ടിവരും.

ഒരു സംശയം; പ്രതിരോധശേഷി സ്വയം ആർജ്ജിക്കുന്നതാണോ കൃത്രിമമായി ഉണ്ടാക്കിയെടുക്കേണ്ടതാണോ..? ഏതാണു ശരി...?

Monday

കോരനു കുമ്പിളും അന്യമാകുന്നു



   ലീഗൽ മെട്രോളജി വകുപ്പിനെതിരേയുള്ള അന്വേഷണ റിപ്പോർട്ട് സുതാര്യകേരളം ഓഫീസിൽ നിന്ന് അപ്രത്യക്ഷമായി

  2002ൽ മലപ്പുറം ജില്ലയിൽ നിന്നും ലീഗൽ മെട്രോളജി വകുപ്പ് കുടിശ്ശിഖ എന്ന പേരിൽ ഓട്ടോറിക്ഷാ തൊഴിലാളികളിൽനിന്ന് അനധികൃതമായി വൻതുക ഈടാക്കിയ നടപടിക്കെതിരേ ഡ്രൈവേഴ്സ് വെൽഫെയർ സൊസൈറ്റി സുതാര്യ കേരളത്തിനു നൽകിയ പരാതിയുടെ തുടർനടപടികളുടെ ഭാഗമായി സുതാര്യ കേരളത്തിന് ലീഗൽ മെട്രോളജി വകുപ്പ് നൽകിയ അന്വേഷണ റിപ്പോർട്ടാണ് സുതാര്യകേരളം ഓഫീസിൽ നിന്ന് അപ്രത്യക്ഷമായത്. 1992ലാണ് മലപ്പുറം ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ നിയമം മൂലം ഫെയർമീറ്റർ നിർബ്ബന്ധമാകുന്നതെങ്കിലും ഇതു നടപ്പിൽ വരുത്താൻ അധികാരികൾക്കു സാധിച്ചിരുന്നില്ല. 2002ൽ ഇതു കർശനമായി നടപ്പിൽ വരുത്തുന്നതിന് അധികാരികൾ തീരുമാനിച്ചതോടെയാണ് ലീഗൽ മെട്രോളജി വകുപ്പിന്റെ തലതിരിഞ്ഞ കുടിശ്ശിഖ പിരിച്ചെടുക്കൽ നടന്നത്. പുതുതായി മീറ്റർ സ്ഥാപിച്ച ഓട്ടോറിക്ഷകളായാലും പെർമിറ്റ് ലഭ്യമായ കാലം മുതലുള്ള കുടിശ്ശിഖ അടക്കണമെന്നതായിരുന്നു ആവശ്യം. ഓട്ടോതൊഴിലാളികളിൽ നിന്ന് നിയമ വിരുദ്ധമായി പിഴ ഈടാക്കിയ ഈ സംഭവം അന്ന് വിവാദം സൃഷ്ടിച്ചിരുന്നു. കേവലം 45 രൂപമാത്രം ഈടാക്കേണ്ട സ്ഥാനത്ത് 200 മുതൽ 2000 രൂപവരെയാണ് അധികൃതർ അനധികൃതപിഴയായി ഈടാക്കിയത്.

  ജില്ലാ ട്രേഡ്‌യൂണിയൻ നേതാക്കന്മാരും ഭരണകർത്താക്കളും തമ്മിൽ നടത്തിയ ചർച്ചകൾക്കു ഫലം കണ്ടിരുന്നില്ല. പിഴയടക്കാനാവശ്യപ്പെട്ട സംഖ്യ തവണകളായി അടയ്ക്കാമെന്ന തീരുമാനമാണ് അന്നു ചർച്ചയ്ക്കിരുന്ന രാഷ്ട്രീയ നേതാക്കന്മാർ സമ്പാദിച്ചത്.  അന്യായമായാണ് തുകയീടാക്കിയതെന്നു സ്ഥാപിയ്ക്കാൻ അവർക്കു സാധിച്ചില്ല. തുടർന്ന് ഡ്രൈവേഴ്സ് വെൽഫെയർ സൊസൈറ്റി എന്ന സംഘടന ലീഗൽ മെട്രോളജി – മോട്ടോർവാഹന വകുപ്പുകളെ എതിർകക്ഷികളാക്കി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇതിനെതുടർന്ന് 2009 ഫെബ്രുവരി 12ന് കുടിശ്ശിഖ ഈടാക്കാൻ പാടില്ലായെന്ന ഉത്തരവ് കോടതി പുറപ്പെടുവിച്ചു. തുടർന്ന് നിയമവിരുദ്ധമായി ഈടാക്കിയ പണം തിരികെനൽകണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സംഘടനാ പ്രസിഡന്റും ബ്ലോഗറുമായ മുജീബ്റഹ്മാൻ പത്തിരിയാൽ ലീഗൽ മെട്രോളജി കണ്ട്രോളർക്കു നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായില്ല. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും മറുപടികാണാത്തതിനാൽ വിവരാവകാശ കമ്മീഷനിൽ അപ്പീൽ നകുകയും അപ്പീൽ പരിഗണിച്ച കമ്മീഷൻ 2009 ജൂലൈ 16ന് വിവരം നൽകാൻ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥന് 20000/ രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു. ഈ ഉദ്യോഗസ്ഥൻ തന്നെയാണ് ഇപ്പോൾ ലീഗൽ മെട്രോളജി കണ്ട്രോളർ സ്ഥാനം അലങ്കരിക്കുന്നതെന്നതാണ് പുതിയ വിവരം.

 
  ജില്ലയിലെ ഓട്ടോ തൊഴിലാളികളിൽ നിന്ന് അധികം ഈടാക്കിയ പണം തിരികെ ലഭിക്കാനും ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാനും ലീഗൽ മെട്രോളജി വകുപ്പ് തുടർന്നും തയ്യാറാവാത്തതിനെത്തുടർന്ന് ശ്രീ മുജീബ്റഹ്മാൻ മുഖ്യമന്ത്രിയുടെ സുതാര്യ കേരളത്തിലേക്കു പരാതിയയച്ചു. പരാതി പരിശോധിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും ബന്ധപ്പെട്ടവർ അതു ശ്രദ്ധിച്ചില്ല. അദ്ദേഹത്തിന്റെ വിവരാവകാശ നിയമപ്രകാരമുള്ള ഇടപെടലുകൾ കാരണമായി ആറുമാസങ്ങൾക്കു ശേഷം അന്വേഷണ റിപ്പോർട്ട് തയ്യാറായെങ്കിലും അതു പരാതിക്കാരന് അനുകൂലമായതിനാൽ മുഖ്യമന്ത്രിക്ക് നൽകിയിരുന്നില്ല. ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ ഘടിപ്പിക്കുമ്പോൾ അത് ലീഗൽ മെട്രോളജി ഓഫീസിൽ കൊണ്ടുവന്ന് ഒരു വർഷത്തേക്ക് സീൽ പതിക്കാറാണു പതിവെന്നും ഓരോ വർഷവും പുതുക്കി സീൽ ചെയ്യാത്തവർക്കാണു പിഴ ചുമത്തേണ്ടതെന്നും എന്നാൽ ഇക്കാര്യങ്ങളൊന്നും പ്രസ്തുത വിഷയത്തിൽ പാലിച്ചുകണ്ടില്ലെന്നും ഇതു തികച്ചും നിയമവിരുദ്ധവും ഒരുതരത്തിലും ന്യായീകരിക്കാൻ ആവാത്തതുമാണെന്ന് ലീഗൽ മെട്രോളജി ഉത്തരമേഖലാ ഡെപ്യൂട്ടി കണ്ട്രോളർ പി. ബാബുരാജ് സംസ്ഥാന കണ്ട്രോളർക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടാണ് അന്ന് മുഖ്യമന്ത്രിക്ക് കൈമാറാതിരുന്നത്.

  വിവരാവകാശ നിയമപ്രകാരം പരാതിക്കാരൻ നേടിയെടുത്ത പ്രസ്തുത റിപ്പോർട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതിക്കാരൻ തന്നെ നേരിട്ട് അയച്ചുകൊടുക്കുകയും നടപടിയെടുക്കാനാവശ്യപ്പെടുകയും ചെയ്തിരുന്നു. 26585/2010 നമ്പരായി ഫയൽചെയ്ത അതിന്റെ തുടർ നടപടികളുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പ് നൽകിയ അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ സുതാര്യകേരളം ഓഫീസിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് 13ന് വിവരാവകാശ പ്രവർത്തകർ നടത്തിയ സുതാര്യകേരളം ഓഫീസിലെ നേരിട്ടുള്ള അന്വേഷണത്തിലാണ് റിപ്പോർട്ട് അപ്രത്യക്ഷമായതറിയുന്നത്. ഭരണമാറ്റമാണ് അതിനു കാരണമായി അവർ പറയുന്നത്.

  നിയമവിരുദ്ധമായി ഓട്ടോത്തൊഴിലാളികളിൽനിന്ന് ഈടാക്കിയ പിഴസംഖ്യ തിരിച്ചു നൽകാതിരിക്കാനും കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാക്കാനുമുള്ള ആസൂത്രിത ശ്രമമാണ് പ്രസ്തുത റിപ്പോർട്ടിന്റെ അപ്രത്യക്ഷമാകലിനു കാരണമായി കരുതുന്നത്. കേവലം പോസ്റ്റുമാന്റെ പണിയെടുക്കുന്ന ഓഫീസായി മാത്രം സുതാര്യകേരളം ഓഫീസ് മാറിപ്പോകുന്നുണ്ടോ എന്ന സംശയമാണ് ഈയുള്ളവനിപ്പോൾ. ഏതായാലും പൊതുജനങ്ങൾക്ക് ഏറെ ഉപകാരമാവും എന്നു കരുതി നടപ്പിൽ വരുത്തിയ വളരെ പ്രധാനപ്പെട്ടതെന്നു സർക്കാർ വിശേഷിപ്പിക്കുന്ന സുതാര്യകേരളം പദ്ധതിയാണ് ഉദ്യോഗസ്ഥലോബിയുടെ കെടുകാര്യസ്ഥതയിൽ മാനഹാനി നേരിടുന്നത്.

Tuesday

ബാക്കിപത്രം

ആത്മാവിനോടു പറഞ്ഞൂ ഞാനും
ആനന്ദിച്ചു നടന്നീടാൻ, പിന്നെ
ആലോചനാശേഷി നശിച്ചവർക്കും
ആലംബമറ്റവർക്കും ആധാരമാകാൻ
അതുകാരണമായെങ്കിലോ...

അഞ്ചാമനെക്കാത്തിരുന്നുഞാനും
അഞ്ചായറുത്ത നേരമോളം
ശേഷവും കാത്തിരിക്കയാണ്
തഞ്ചത്തിലൊത്തുവന്നെങ്കിലോ
അഞ്ചു തടഞ്ഞീടുമല്ലോ...

അറക്കപ്പെട്ടവന്റെ നിലവിളി
കൊലവിളിക്കുന്നവർക്കു ഹരമാവും
നേരേവിളികേൾപ്പാൻ സമയമില്ല
പിന്നെ, വിദൂരവിളിയാളം
കറക്കിയിട്ടെന്തുകാര്യം വ്യഥാ.....

ദൈവമുണ്ടോന്നു സംശയം ഇതു
ദൈവത്തിൻ നാട്ടിൽ നടപ്പതെങ്ങനെ?
അഞ്ചാമനിൽ മുങ്ങിയ രോദനത്തിലും
അലിയാമനമുള്ളവനോ, നിന്റെ
ജീവനെടുക്കാൻ കൂട്ടുനിൽക്കയോ...

ഇതു ദൈവത്തിന്റെ സ്വന്തം നാട്
ദൈവദൃഷ്ടി പതിയാത്തനാട്
പേരു മനുഷ്യൻ ! പക്ഷേ
സ്നേഹിക്കാൻ മനസ്സില്ലാത്തവൻ
ക്രൂരനെന്നു ചൊന്നാലും കുറച്ചിലാകും

നിന്റെ ജീവനിൽ വിലയിടാത്തവർ
നിനക്കുവേണ്ടി നിലവിളിക്കുമ്പോൾ
നീയതുകണ്ടു ചിരിക്കണം
കാലം ചെയ്ത നിലവിളിക്കെന്തർത്ഥം
കാര്യമില്ലാത്തൊരു ഭാഷണം മാത്രം...

നിന്റെ കഴുത്തിൽ കത്തിവച്ചവർ, സ്വന്തം
ചോരതൻ കഴുത്തിൽ ചുംബിക്കുമ്പോൾ
ചിന്തയിൽ പൊന്തുന്നതെന്താവാം
നിന്റെ രോദനം കേൾക്കാതെ പോയവർ
തൻ കുരുന്നിൻ കരച്ചിലാറ്റീടുമോ...

സ്നേഹിച്ചുപോയതാണു കുറ്റം
സ്നേഹിക്കാൻ മറന്നവർക്കെങ്കിലും
പാഴായ പോളപോൽ ജീവിതം, പിന്നെ
ജീവിച്ചുതീർക്കുവോർക്കെന്തു നേട്ടം
ജീവനെക്കാക്കാനോട്ടം മാത്രവും...

പേരുകൊണ്ടുത്തമനാണു താനും
പേരുമാത്രമാണുള്ളതെങ്കിലും
നേരൽപ്പമില്ലാത്തതു കഷ്ടമേലും
വീരനാണെന്നു ചൊല്ലും
ഞാനുമവനും പിന്നെയും...

തീരാദുരിതമാണവർക്കു സമ്മാനം
നീയോകയറും വിമാനം
അപരന്നുനൽകും സുഖവാസവും
ഇരന്നുവാങ്ങിയനാണയംകൊണ്ട്
പിന്നെയിരുന്നുണ്ണാൻ മടിയെന്തിന്...

കാലത്തെപ്പഴിവേണ്ടാ,
കണ്ണുതുറക്കാഞ്ഞാലിതുതാൻ പഥ്യം
കണ്ണടച്ചിരുട്ടാക്കുന്നതുമുഖ്യവും
തുറന്നിട്ടും കാര്യമില്ലല്ലോ
വല്ലതും കാണാനകക്കണ്ണുവേണ്ടേ...

കമ്മീഷണർ പദവിയ്ക്ക് അപ്പീലില്ല!

വിവരാവകാശ നിയമം നടത്താൻ വിവരമില്ലാത്ത നിയമനങ്ങൾ!!

   ഭരിക്കപ്പെടുന്ന ജനത്തോട് സമാധാനം പറയാൻ ബാധ്യതപ്പെട്ടതും പൊതുസ്ഥാപനങ്ങളിലെ അഴിമതി തടയാനും സുതാര്യത ഉറപ്പുവരുത്താനും നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ് വിവരാവകാശ നിയമം-2005.

   വിവരാവകാശപ്രവർത്തകരും വിവരം അന്വേഷിക്കുന്നവരും നീതിയും നിയമവും സത്യസന്ധമായി നടപ്പിൽ വരണമെന്നാഗ്രഹിക്കുന്നവരും ഏറ്റുപറയുന്ന വാചകമാണു മുകളിൽ കൊടുത്തിരിക്കുന്നത്. വിവരങ്ങൾ നൽകേണ്ടവരും നീതിനിയമങ്ങൾ നടപ്പിലാക്കേണ്ടവരും സൗകര്യപൂർവ്വം വിസ്മരിക്കുന്നതും കണ്ടില്ലെന്നു നടിക്കുന്നതും ഇതേ വാചകം തന്നെ. സാധാരണഗതിയിൽ സംഭവിക്കാറുള്ളതുപോലെ ഈ നിയമവും ഉണ്ടാകുന്നത് സുപ്രീം കോടതിയുടെ ഇടപെടൽ കൊണ്ടാണ്. അറിയാനും വിവരങ്ങൾ ശേഖരിക്കാനുമുള്ള അവകാശം (19(1)A) ഭരണഘടനാപരമായി പൗരന്റെ അവകാശങ്ങളിലൊന്നാണ്. ഇതുമായി ബന്ധപ്പെട്ട് 2002ൽ പാസ്സാക്കിയ വിവര സ്വാതന്ത്ര്യ നിയമത്തെ അന്നത്തെ രാഷ്ടസേവകർ ഗർഭഛിദ്രം ചെയ്തുകളഞ്ഞു. പിന്നെയാണ് വിവരാവകാശനിയമം 2005 മെയ് മാസത്തിൽ പാർലമെന്റിന്റെ ഇരു സഭകളും ചേർന്ന് പാസ്സാക്കിയത്. 2005 ഒക്ടോബർ 12ന് പ്രാബല്യത്തിൽ വന്ന ഈ നിയമത്തെ (Right to Information Act 2005) ഗർഭവധം നടത്താൻ കഴിയാത്ത രാജ്യത്തെ ജനപാലകർ ശ്വാസംമുട്ടിച്ചും പട്ടിണിക്കിട്ടും കൊല്ലാക്കൊലചെയ്യുന്നുവെന്നത് ഇത്തരക്കാരുടെ സേവനമനസ്സിന്റെ നേർക്കാഴ്ചയെ തുറന്നുകാണിക്കുന്നു.

  സോണി തെങ്ങമം പാപ്പരാണെന്നു തെളിയിക്കുന്ന അദ്ദേഹത്തിന്റെതന്നെ സാക്ഷ്യം

   സർക്കരാപ്പീസുകൾ കയറിയിറങ്ങി ഉദ്യോഗസ്ഥപ്രഭുക്കളുടെ രൂക്ഷവും പരുഷവുമായ നോട്ടത്തിനും വാക്കുകൾക്കുമിടയിൽ വിയർത്തുകുളിച്ചുകൊണ്ടിരുന്ന സാധാരണക്കാരന് ഈ നിയമം ആശ്വാസക്കടലായിയെന്നത് നിഷേധിക്കാൻ കഴിയാത്തതാണ്. വിദ്യാസമ്പന്നരെന്നും ഭേദപ്പെട്ട ജനസേവകരെന്നും കേൾവികേട്ട കേരളസമൂഹത്തിലും ഉദ്യോഗസ്ഥരുടെ നിർഭാഗ്യം കൊണ്ട് ഈ നിയമം നടപ്പിലായിപ്പോയി. തങ്ങൾ കാണാനും കേൾക്കാനും കൈകാര്യം ചെയ്യാനും ഇഷ്ടപ്പെടാതെ ചുവപ്പുനാടയെന്ന സാങ്കേതികമുടക്കത്തിൽ തളച്ചിട്ട ഫയലുകൾ പൊടിതട്ടിയെടുക്കേണ്ടിവന്നു. അഴിമതി നടത്തുമ്പോൾ അവർക്ക് അൽപ്പം ആലോചിക്കേണ്ടതായും വന്നു. അതുകൊണ്ടുതന്നെ ഇന്ത്യകണ്ട ഏറ്റവും ജനോപകാരപ്രദമായ നിയമത്തെ കശാപ്പു ചെയ്യാനും വരിഞ്ഞുകെട്ടാനും കഴിയുമെങ്കിൽ കൊന്നുകളയാനും ഭരണസാരഥികളെത്തന്നെ കൂട്ടുപിടിച്ച് ഇവിടെയും ശ്രമിച്ചുകൊണ്ടിരിക്കുന്നു. നിയമമനുശാസിക്കുന്ന യാതൊരു യോഗ്യതയുമില്ലാത്തവരെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ നിയമിയ്ക്കുന്നതിലൂടെ പ്രസ്തുത നിയമത്തെ വ്യഭിചരിച്ചുകൊണ്ട് നമ്മുടെ ഭരണാധികാരികൾ ആനന്ദനൃത്തം ചെയ്യുന്നു. ഭരിക്കപ്പെടുന്ന പൊതുജനത്തിന്റെ ആവലാതികൾക്ക് ഇവിടെ കാലണയുടെ വിലപോലും കൽപ്പിക്കപ്പെടുന്നില്ല.

   ഒന്നര ലക്ഷത്തോലം രൂപ മാസശമ്പളം കൈപ്പറ്റുന്ന ഇക്കൂട്ടർ ഒന്നര പരാതികൾപോലും പ്രതിമാസം തീർപ്പാക്കുന്നില്ലയെന്നിടത്താണ് ഇവരുടെ സേവനസന്നദ്ധത മനസ്സിലാക്കേണ്ടത്. കാലാവധി പൂർത്തിയാക്കുന്ന കർഷക കടാശ്വാസ കമ്മീഷൻ മാസംതോറും തീർപ്പാക്കിയിരുന്നത് അയ്യായിരത്തിലധികം പരാതികളായിരുന്നുവെന്നത് ഇതിനോടു ചേർത്തു വായിക്കാം. അതായത് പ്രതിദിനം 160നു മേലെ പരാതികൾക്ക് അവർ തീർപ്പു കൽപ്പിച്ചിരുന്നു. ഇവിടെയാണ് ഒന്നരലക്ഷം പറ്റുമ്പോൾ ഒന്നരപ്പരാതിപോലും സംസ്ഥാനവിവരാവകാശ കമ്മീഷണർമാർ തീർപ്പാക്കുന്നില്ലെന്നതിനു പ്രസക്തി വർദ്ധിക്കുന്നത്. നൂറുകണക്കിനു ഫയലുകളാണ് കമ്മീഷണർമാർ വശം കെട്ടിക്കിടക്കുന്നത്. . http://keralasic.gov.in എന്ന സംസ്ഥാന വിവരാവകാശ കമ്മീഷന്റെ വെബ് സൈറ്റിൽ ഓരോകമ്മീഷണർമാർ എത്രകേസുകൾ തീർപ്പാക്കിയെന്നു വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

   വിവരാവകാശ നിയമത്തിന്റെ അടിസ്ഥാന ബാലപാഠങ്ങൾപോലും വശമില്ലാത്തവരാണ് വിവരാവകാശ കമ്മീഷണർമാരിൽ ചിലരെങ്കിലും, മിക്കവരും ഈ പദവിയിൽ ഇരിക്കാൻ യോഗ്യതയില്ലാത്തവരും. രാഷ്ട്രീയക്കാരും ശാരീരികാസ്വസ്ഥതയുള്ളവരും (സെക്ഷൻ 17(3)b) പാപ്പരായവരുമൊന്നും (സെക്ഷൻ 17(3)a) വിവരാവകാശ കമ്മീഷണർമാരായി നിയമിക്കപ്പെടാൻ പാടില്ലെന്നതാണു നിയമം. സംസ്ഥാന വിവരാവകാശ കമ്മീഷണർ സോണി തെങ്ങമം പാപ്പരാണെന്ന് അദ്ദേഹംതന്നെന്നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പദവിയിലെത്തുമ്പോൾ ജോലി ചെയ്യാനാകാത്തവിധം അസുഖബാധിനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ പ്രതിമാസം ശമ്പള അലവൻസുകളുൾപ്പടെ ഒന്നര ലക്ഷത്തോളം രൂപ കൈപ്പറ്റുന്ന അദ്ദേഹം പലമാസങ്ങളിലും ഒരു കേസുപോലും തീർപ്പാക്കിയിരുന്നില്ല എന്നാണു രേഖകളിൽ. ഇപ്പോഴും തൽസ്ഥനത്തു തുടരുന്ന അദ്ദേഹത്തിന് അനാരോഗ്യാവസ്ഥയിൽ കൃത്യമായി ഓഫീസിൽ വരാൻ പോലും കഴിയുന്നില്ല. സി.പി.ഐ. കൊല്ലം ജില്ലാ സെക്രട്ടറിയും സംസ്ഥാനസമിതിയംഗവുമായിരുന്നു കമ്മീഷ്ണറാകുന്നതിനു മുമ്പ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നിയമനം അന്ന് വിവാദവുമായിരുന്നു.

   വിവരാവകാശനിയമം സാധാരണക്കാരനു സുതാര്യവും പ്രയോജനപ്രദവുമാവണമെങ്കിൽ അതു ഫലപ്രദമാക്കുന്നതിൽ അധികാരികൾ ശ്രദ്ധാലുക്കളായേ പറ്റൂ. വിവരങ്ങൾ നൽകുന്നതിലെ കാലതാമസം അടിയന്തിരമായി ഒഴിവാകണം. രണ്ടുദിവസം കൊണ്ട് നൽകാൻ കഴിയുന്ന വിവരങ്ങൾ നൽകാൻ മുപ്പതു ദിവസം കാത്തിരിക്കുന്നത് മതിയാക്കണം. വിവരാവകാശ കമ്മീഷണർ വിധിച്ചിട്ടുള്ള വിധികളിൽ ഭൂരിഭാഗവും നിയമവിരുദ്ധമാണെന്നതാണു വസ്തുത. ഒരു വിധിയിൽ പറയുന്നു, “പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ ഫയൽ കണ്ടെത്താൻ കഠിനപ്രയത്നം നടത്തിയിട്ടുണ്ട്. എന്നിട്ടും അവർക്ക് കണ്ടെത്താനായില്ല. അതുകൊണ്ടുതന്നെ അത് PIOയുടെ കുറ്റമല്ല. അതിനാൽ അവർക്കെതിരേ നടപടിയെടുക്കുന്നില്ല!”. ഫയൽ പൂഴ്തിവയ്ക്കുന്നതും നശിപ്പിക്കുന്നതും കറ്റകരമല്ലെന്നു ദ്യോതിപ്പിയ്ക്കുന്ന വിധിയായിപ്പോയി അത്. ഫയൽ കണ്ടെത്തിയില്ലെങ്കിലും കുഴപ്പമില്ലല്ലോ. ഒന്നാം അപ്പീലും രണ്ടാം അപ്പീലുമെല്ലാം കൊടുത്ത് രണ്ടുവർഷത്തോളം കാത്തിരിയ്ക്കുന്നവരോടാണ് ഇതു പറയുന്നതെന്നോർക്കണം.
2010ൽ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറോട് ഒരു വിവരം ചോദിച്ചിട്ട് കിട്ടാത്തതിന്റെ പേരിൽ അപ്പീൽ കൊടുത്തു. ആ വർഷം തന്നെ അതിന്റെ നമ്പരെടുത്ത് കമ്മീഷനിൽ പരാതികൊടുത്തു. രണ്ടുവർഷത്തോളമായ ഈ പരാതിയിൽ ഇതുവരെ തീർപ്പു കൽപ്പിച്ചിട്ടില്ല. ഇപ്പോൾ പുകഞ്ഞുകൊണ്ടിരിക്കുന്ന സമ്പത്തുവധക്കേസുമായി ബന്ധപ്പെട്ട വിവരമായിരുന്നു ചോദിച്ചിരുന്നത്. മിക്ക പരാതിയിലും ബാഹ്യശക്തികൾ ഇടപെടുന്നുണ്ടെന്നതിന് ഇതു തെളിവാകുമെന്നു കരുതാം. ജുഡീഷ്യൽ കപ്പാസിറ്റിയിൽ വരുന്ന വിവരമായതിനാൽ കൈമാറാനാവില്ലെന്ന ന്യായം നിരത്തിയ ബന്ധപ്പെട്ടവർ സക്കാരിന്റെ വിവിധ ഡിപ്പാർട്ടുമെന്റുകൾ തമ്മിൽ നൽകുന്ന ഉപദേശങ്ങൾ ജുഡീഷ്യൽ കപ്പാസിറ്റിയിൽ വരില്ലെന്നതു സൗകര്യപൂർവ്വം അവഗണിച്ചു. ഇതുവരെ ഇതേക്കുറിച്ച് അന്വേഷിക്കുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല.

    വിവരാവകാശ നിയമത്തിലെ 19, 20, 25 വകുപ്പുകളനുസരിച്ച് കമ്മീഷൻ ചീഫിനുള്ള അധികാരങ്ങൾ ബൃഹത്താണ്. വവരങ്ങൾ നൽകുന്നതു സംബന്ധിച്ച സർവ്വാധികാരങ്ങളും ചീഫിനാണ്. അദ്ദേഹത്തിന്റെ കീഴിൽ ജോലിചെയ്യുന്നവരാണ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ. സാമാന്യ ജനങ്ങൾക്കു വിവരങ്ങളും രേഖകളും ലഭ്യമാക്കാൻ ബാധ്യതപ്പെട്ട അവർ അതു നിർവ്വഹിക്കാതെ നിയമലംഘനം നടത്തുമ്പോൾ അവരെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോൾ വിവരാവകാശ കമ്മീഷൻ കൈക്കൊള്ളുന്നത്. വിവരാവകാശ കമ്മീഷണറുടെ സർവ്വീസ് ബുക്കിന്റെ പകർപ്പിനപേക്ഷിച്ചപ്പോൾ അങ്ങനൊന്നില്ലെന്നു മറുപടികൊടുത്തവരെ പൂജിക്കേണ്ടതുണ്ട്. ഇല്ലാത്ത ഒരു വിവരം ഉള്ളിടത്തേക്ക് 6(3) പ്രകാരം അയച്ചുകൊടുത്ത് വിവരം ലഭ്യമാക്കണമെന്നത് ഒരുപക്ഷേ അറിയാഞ്ഞിട്ടാവും. ഇതേ ആവശ്യം പോലീസ്‌ഡിപ്പാർട്ടുമെന്റിനയച്ചപ്പോൾ കാലവിളംബം കൂടാതെ ലഭിച്ചു എന്നത് ശ്രദ്ധേയമാണ്.

   സർക്കാരാപ്പീസിൽ പാചകക്കാരിയായി ജോലിക്കു കയറിയ കേരളത്തിലെ ഒരു മുന്മന്ത്രിയുടെ മരുമകൾ എങ്ങനെ ഗസറ്റഡ് ഓഫീസറായി എന്നതു പുറത്തുകൊണ്ടുവരാൻ പതിമൂന്നു വിവരാവകാശ അപേക്ഷകളാണ് ഉപയോഗിച്ചത്. കേരളാ ഗവണ്മെന്റിനുകീഴിൽ പ്രവർത്തിക്കുന്ന നോഡൽ ഡിപ്പാർട്ടുമെന്റായ ജനറൽ അഡ്മിനിസ്റ്റ്രേഷനിൽ നിന്ന് വിവരങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ട്. ഇക്കാര്യത്തിന് അവർ വളരെ കൃത്യമായി മറുപടി നൽകി. വിവരാവകാശ കമ്മീഷനാവട്ടെ എങ്ങനെ വിവരങ്ങൾ കൊടുക്കാതിരിക്കാമെന്നാണു ശ്രദ്ധിക്കുന്നത്.

   വിവരങ്ങൾ നൽകാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥർക്കെതിരേ ശിക്ഷാനടപടികൾ സ്വീകരിക്കണം. താക്കീതു ചെയ്യാനും ശിക്ഷായിളവു ചെയ്യാനും നിയമത്തിൽ വ്യവസ്ഥയില്ല, ശിക്ഷിക്കണമെന്നു തന്നെയാണ് നിയമം പറയുന്നത്. പരാതികൾ സ്വീകരിക്കുന്നതിലെ അപാകതകൾക്ക് പരിഹാരമാവേണ്ടതുണ്ട്. വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടികൾക്ക് ശുപാർശചെയ്യണം. അപ്പീൽ നൽകുന്നവരെ ക്രിമിനലുകളെപ്പോലെ കാണുന്ന കാഴ്ചപ്പാട് നീതിവ്യവസ്ഥക്ക് ഭൂഷണമല്ല. എല്ലാ സർക്കാരാപ്പീസുകളിലും വിവരാവകാശനിയമത്തിലെ നാലാം വകുപ്പ് അടിയന്തിരമായി നടപ്പിലാക്കേണ്ടതുണ്ട്. വിവരാവകാശ കമ്മീഷൻ ഓഫീസിൽത്തന്നെ ഇതു നടപ്പിലാക്കുന്നതിൽ അപാകത സംഭവിച്ചിരിക്കുന്നു എന്നത് ഈ നിയമത്തിന്റെയും അതുകൊണ്ടുദ്ദേശിക്കുന്ന ലക്ഷ്യങ്ങളുടേയും നല്ല ഉദ്ദേശത്തിനു നാണക്കേടാണ്.

Popular Posts

Recent Posts

Blog Archive