Thursday

ആചാരപ്പോലീസ്

സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായ ദമ്പതികളെ, മതചിഹ്നങ്ങള്‍ ധരിച്ചില്ല എന്ന കാരണത്താല്‍ ആലപ്പുഴ സൗത്ത് പോലീസ് അപമാനിക്കുകയും അറസ്റ്റ് ചെയ്ത് പോലീസ് സ്
റ്റേഷനില്‍ കൊണ്ടുപോയി മണിക്കൂറുകളോളം മാനസിക പീഢനത്തിന് വിഥേയമാക്കുകയും ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം എം. രാജേഷിനും ഭാര്യ രശ്മിക്കുമാണ് ഈ ദുരവസ്ഥയുണ്ടായത്.
   
  കഴിഞ്ഞദിവസം (ഡിസം. 12) വൈകിട്ടാണ് സംഭവം. രാജേഷും രശ്മിയും സുഹൃത്തുക്കളോടൊപ്പം ഒരു ചങ്ങില്‍ പങ്കെടുത്ത ശേഷം ആലപ്പുഴ ബീച്ചില്‍ ലൈറ്റ് ഹൗസിന് സമീപം കനാല്‍ കരയില്‍ വിശ്രമിക്കുകയായിരുന്നു. ധാരാളം സന്ദര്‍ശകരും അവിടെയുണ്ടായിരുന്നു. അപ്പോഴാണ് സദാചാരത്തിന്‍റെ കാവല്‍ഭടന്‍മാരായ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ ഏമാന്‍മാരുടെ വരവ്. രണ്ട് യുവതീയുവാക്കള്‍ ഒന്നിച്ചിരിക്കുന്നത് ഏമാന്‍മാര്‍ക്ക് അത്ര രസിച്ചില്ല. രണ്ടുപേരെയും വിളിപ്പിച്ച് ചോദ്യം ചെയ്യാന്‍ തുടങ്ങി. കാമുകീ കാമുകന്‍മാര്‍ എന്നനിലയില്‍ ചോദ്യം ചെയ്തു തുടങ്ങിയപ്പോള്‍ തങ്ങള്‍ വിവാഹിതരാണെന്ന് രാജേഷ് പറഞ്ഞു. അപ്പേള്‍ പിന്നെ പരിഹാസമായി. താലിമാലയും നെറ്റിയില്‍ കുങ്കുമവും ഒന്നുമില്ലാതെ ഏന്ത് വിവാഹിതര്‍ എന്നായി. തങ്ങള്‍ സ്പെഷ്യല്‍ മാര്യേജ് നിയമപ്രകാരമാണ് വിവാഹം കഴിച്ചതെന്നും ആചാരരഹിതമായി ജീവിക്കുന്നതിനാലാണ് ഇവ അണിയാത്തതെന്നും പറഞ്ഞെങ്കിലും വകവയ്ക്കാതെ ജീപ്പില്‍ കയറ്റി കൊണ്ടുപോയി. താനൊരു പൊതു പ്രവര്‍ത്തകനാണെന്നും അപമാനിക്കരുതെന്നും രാജേഷ് പറഞ്ഞു. സ്റ്റേഷനില്‍ ഹാജരായി തെളിവുകള്‍ നല്‍കാം എന്നും പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് അത് പിടിച്ചുവാങ്ങി രണ്ടുപേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വനിതാപോലീസില്ലാതെയാണ് രശ്മിയെ ജീപ്പില്‍ കയറ്റി കൊണ്ടുപോയത്. സ്റ്റേഷനിലും ഭേദ്യം ചെയ്യല്‍ തുടര്‍ന്നു. വനിതാ പോലീസുകാരിക്ക് രണ്ടുപേരുടെയും ജാതി അറിയണമെന്നായി. (ഇരുവരും വ്യത്യസ്ത ജാതിയില്‍ ജനിച്ചവരാണ്) അതുപറഞ്ഞപ്പോള്‍ പിന്നെ ജാതിപ്പേരുവിളിച്ച് അപമാനിക്കലായി. നിനക്ക് എത്രഭര്‍ത്താക്കന്‍മാര്‍ ഇതിനു മുമ്പ് ഉണ്ടായിരുന്നു എന്നമട്ടിലൊക്കെയായി ചോദ്യം ചെയ്യൽ.

രണ്ടുപേരെയും കാണാതായതിനെ തുടര്‍ന്ന് സൂഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പോലീസ് കസ്റ്റഡിയിലാണെന്ന് മനസ്സിലായത്. തുടര്‍ന്ന് പൊതു പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ഇരുവരെയും വിട്ടയക്കുകയായിരുന്നു. ഇവര്‍ക്ക് നേരിട്ട ദുരനുഭവം മറ്റാര്‍ക്കും വരാതിരിക്കാനും കുറ്റക്കാര്‍ക്കതിരെ നിയമനടപടികള്‍ സ്വീതരിക്കുന്നതിനുമായി മനുഷ്യാവകാശ കമ്മീഷനടക്കം പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇവിടെ ചില ചോദ്യങ്ങള്‍ പ്രസക്തമാണ്.
1. വിവാഹിതരല്ലങ്കില്‍ കൂടി പ്രായപൂര്‍ത്തിയായ രണ്ടു യുവതീയുവാക്കള്‍ക്ക് പൊതു സ്ഥലത്ത് ഇരുന്നുകൂടെ?
2. വിവാഹിതരായവര്‍ അതിനനുസരിച്ച് മതങ്ങള്‍ നിഷ്കര്‍ക്കുന്ന തരത്തില്‍ വേഷവിധാനങ്ങള്‍ ധരിച്ചുനടക്കാത്തത് കുറ്റമാകുന്നുണ്ടോ?
3. ജാതിരഹിതവും മതരഹിതവുമായി ജീവിക്കാന്‍ ഇവിടെ ആര്‍ക്കും അവകാശമില്ലേ?
4. പോലീസിന് സംശയം തോന്നി എന്ന ഒറ്റക്കാരണത്താല്‍ ആരെയും കസ്റ്റഡിയില്‍ എടുത്ത് അപമാനിക്കാന്‍ അധികാരമുണ്ടോ? ആധുനിക സാങ്കേതിക വിദ്യകള്‍ ഇത്രയധികം പുരോഗമിച്ച ഇക്കാലത്ത് ഒരാള്‍ പറഞ്ഞകാര്യത്തിന്‍റെ സത്യാവസ്ഥ നിമിഷങ്ങള്‍ക്കുള്ളില്‍ ബോധ്യപ്പടാവുന്നതല്ലേ ഉള്ളു?
5. ഇത്തരത്തില്‍ പൗരന്‍മാര്‍ക്കുണ്ടാകുന്ന അവകാശ ലംഘനങ്ങള്‍ക്കും അപമാനങ്ങള്‍ക്കും ഭരണകൂടം എങ്ങനെ പരിഹാരം കാണും?
6. സ്ത്രീകളെ കസ്റ്റ‍ഡിയില്‍ എടുക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ പോലും അറിയാത്തവരാണോ നിയമപാലകരായി ഇപ്പോഴും നിയമിക്കപ്പെടുന്നത്?

പ്രതിഷേധിക്കുക.

എല്ലാ ഭാഗത്തുനിന്നുമുള്ള മനുഷ്യസ്നേഹികളുടെ പിന്തുണ ഇക്കര്യത്തില്‍ പ്രതീക്ഷിക്കുന്നു.

Popular Posts

Recent Posts

Blog Archive