Sunday

കൊച്ചൗസേപ്പുചേട്ടൻ സി.പി.എം.നോട് നന്ദികേടു കാണിക്കരുത്.



 വഴിമുടക്കിയെന്ന് ആരോപിച്ച് സി.പി.എം.ന്റെ സമരഭടന്മാരോടു തട്ടിക്കയറിയ വീട്ടമ്മക്ക് അഞ്ചുലക്ഷം രൂപ സമ്മാനിച്ച കൊച്ചൗസേപ്പു ചേട്ടനോട് സി.പി.എം.നു വൈരാഗ്യം തോന്നുന്നത് സ്വാഭാവികം മാത്രം. പക്ഷേ അവരെ തിരിച്ചു കുറ്റപ്പെടുത്തും മുമ്പ് ചേട്ടൻ രണ്ടു നിമിഷം ആലോചിക്കേണ്ടതായിരുന്നു.

തൃശ്ശൂർക്കാരായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും കുര്യൻ ചേട്ടനും ചേർന്ന് 1970കളുടെ അവസാനം എറണാകുളത്ത് കലൂരിലും പരിസരപ്രദേശങ്ങളിലുമായി സ്റ്റെബിലൈസർ മാനുഫാക്ചറിംഗ് യൂണിറ്റും മറ്റും ആരംഭിച്ചു. കെൽട്രോണാണ് അന്ന് ഗുണമേന്മയുള്ള ആ സ്റ്റെബിലൈസറുകൾ വിതരണം നടത്തിയിരുന്നത്. കെൽട്രോണുമായി പിരിഞ്ഞ ശേഷം വി-ഗാർഡ് എന്ന പേരിൽ ഒരുമിച്ച് നിർമ്മാണവും വിതരണവും തുടങ്ങി. തുടർന്ന് കുര്യൻ ചേട്ടൻ വിജിൽ എന്നപേരിലും കൊച്ചൗസേപ്പുചേട്ടൻ വി-ഗാർഡ് എന്നപേരിലും വേർപിരിഞ്ഞു സ്റ്റെബിലൈസർ നിർമ്മാണവും വിതരണവും ആരംഭിച്ചു. ഗുണമേന്മ നിലനിർത്തുന്നതിൽ രണ്ടുപേരും ഒരേപൊലെ ശ്രദ്ധ പുലർത്തിയിരുന്നെങ്കിലും മീഡിയകളിലെ പരസ്യവും സ്വാധീനവും കൊണ്ട് വിപണി കീഴടക്കി വി-ഗാർഡ് മാർക്കറ്റിലെ അധിപനായി.

 ട്രേഡ്‌യൂണിയനുകൾക്ക് ഒരു കമ്പനി പൂട്ടിക്കാൻ പ്രത്യേകിച്ചു കാരണമൊന്നും ആവശ്യമില്ലല്ലോ.
എല്ലായിടത്തും വിവിധ തൊഴിലാളി സംരക്ഷകർ സമരം നടത്തുന്നതുപോലെ അദ്ദേഹത്തിന്റെ വിഗാർഡിനെതിരേയും സമരം തുടങ്ങി. ഇവിടെ സി.ഐ.ടി.യു. ആയിരുന്നു തൊഴിലാളി സംരക്ഷരകരായത്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊടുക്കാൻ കൊച്ചൗസേപ്പുചേട്ടന് തന്റെ കമ്പനി പൂട്ടേണ്ടിയും വന്നു.

പിതാവിന്റെ ആദർശ ശുദ്ധി പിന്തുടരുന്ന മകന് പഠിച്ച പണി ചെയ്തു ജീവിക്കാൻ ആരുടേയും സമ്മതം ആവശ്യമില്ലല്ലോ. ബുദ്ധിമാനായ അദ്ദേഹവും പാതിരിമാരുടെയും കന്യാസ്ത്രീകളുടേയും വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികളുടേയും സഹായത്താൽ നിർമ്മാണയൂണിറ്റുകൾ തുടങ്ങി. ബാംഗ്ലൂരിൽ നിന്നു പാർട്സുകളെത്തിച്ച് ഐടിഐയും ഇലക്ട്രോണിക്സും അറിയാവുന്നവരെ ഉപയോഗിച്ച് യൂണിറ്റുകൾ വിപുലമാക്കി. തൽഫലമായി ടാറ്റായുടെ നെൽക്കോയെയും മറികടന്ന് ഔസേപ്പുചേട്ടന്റെ വി-ഗാർഡ് വിപണി വാണു.

 തന്റെ വ്യാവസായിക വളർച്ചയിൽ കൊച്ചൗസേപ്പുചേട്ടൻ ഏറ്റവും കൂടുതൽ നന്ദി കാണിക്കേണ്ടത് സി.പി.എം.നോടാണ്. അദ്ദേഹത്തെ പ്രശസ്തനാക്കിയത് സി.ഐ.ടി.യു.വിന്റെ അദ്ദേഹത്തിനെതിരേയുള്ള സമരമായായിരുന്നല്ലോ. തന്റെ ഉല്പന്നത്തിന്റെ ഗുണമേന്മയോ ഉപഭോക്താക്കൾക്കു നൽകുന്ന വില്പനാന്തര സേവനമോ കൊണ്ടുമാത്രം ഒരു സ്ഥാപനം വളരില്ലെന്ന് ചേട്ടൻ ഓർത്തില്ല. അവർ അദ്ദേഹത്തിന്റെ കമ്പനി പൂട്ടിച്ചില്ലായിരുന്നെങ്കിൽ അദ്ദേഹം ഈ നിലയിൽ എത്തില്ലായിരുന്നു (കുര്യൻ ചേട്ടന്റെയും കൊച്ചൗസേപ്പുചേട്ടന്റെയും ഇപ്പോഴത്തെ വ്യാവാസായിക പ്രസിദ്ധി ഓർക്കുന്നതു നന്നായിരിക്കും). അതുകൊണ്ടുതന്നെ കൊച്ചൗസേപ്പുചേട്ടൻ സി.പി.എമ്മിനെ കുറ്റം പറയുന്നതിന് ഒരു ന്യായീകരണവും നിരത്താൻ സാധിക്കില്ലെന്ന് ആവർത്തിച്ചു പറയേണ്ടിവരുന്നു.

വാലുചോദ്യം: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ ഒതുക്കാനുള്ള എളുപ്പമാർഗ്ഗം അദ്ദേഹത്തിന്റെ വി-ഗാർഡിനെ ജനങ്ങളിൽനിന്ന് അകറ്റുക എന്നതാണ്. സി.പി.എം.ന് കെ.എസ്.ഇ.ബി.യിലെ തങ്ങളുടെ 80% വരുന്ന അണികളെക്കൊണ്ട് ഒന്ന് ആഞ്ഞുപിടിപ്പിച്ചാൽ വ്യതിയാനമില്ലാതെ കൃത്യമായ അളവിൽ വൈദ്യുതി വിതരണം നടത്താനാവില്ലേ..? വൈദ്യുതി വ്യതിയാനമില്ലെങ്കിൽ പിന്നെന്തിനു സ്റ്റെബിലൈസർ..!! ഇതു ചിന്തിക്കാൻ സി.പി.എം.ന് സമയമില്ലെങ്കിൽ പാവം കൊച്ചൗസേപ്പിനെ വെറുതേ വിട്ടൂടേ..?

മാലിന്യച്ചതിക്കുഴിയിൽ വീണ ധനകാര്യ മാണിക്യം


  ലോകചരിത്രം പഠിക്കുമ്പോൾ ക്രിസ്തുവിനു മുമ്പും ശേഷവും എന്നു വേർതിരിച്ചാണു പഠിക്കുന്നത്. രാജഭരണത്തിനു ശേഷമുള്ള കേരളത്തിന്റെ സാമ്പത്തിക ശാസ്ത്രം പഠിക്കുമ്പോൾ കോട്ടപ്പുറം ഇടവകയിൽ തുണ്ടുപറമ്പിൽ മാത്യൂസ് മകൻ തോമസ് ഐസക്കിനു മുമ്പും ശേഷവുമെന്ന് പഠിക്കേണ്ടി വരും.

   48000 കോടി ബാധ്യതയും മാസത്തിൽ നിരവധി ദിവസങ്ങൾ അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ ട്രഷറിയും 2006ൽ കെ. എം. മാണി ശ്രീ തോമസ് ഐസക്കിനു കൈമാറുമ്പോൾ ആ ബാധ്യതയുടെ അളവ് കേരളത്തിന്റെ മൊത്തം വാർഷികവരുമാനത്തിന്റെ 70% വരുന്ന വൻതുക ആയിരുന്നു. ശ്രീ തോമസ് ഐസക്കിന്റെ ഭരണത്തിൽ 2011 ആയപ്പോഴേക്കും ബാധ്യത 75000 കോടിയായി ഉയർന്നു. അദ്ദേഹം 27000 കോടിയുടെ അധിക ബാധ്യത വരുത്തിവച്ചു എന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും ചിട്ടയായ പ്രവർത്തനത്തിലൂടെ വാർഷിക വരുമാനത്തിന്റെ 40% ശതമാനമാക്കി ഈ ബാധ്യതയെ കുറക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു എന്നത് അംഗീകരിക്കാതെ വയ്യ. ഇത് അദ്ദേഹത്തിനുമാത്രം അഭിമാനിക്കാൻ അവകാശപ്പെട്ട ഒന്നുതന്നെയാണ്.

   ഈ ധനകാര്യ വിദഗ്ദ്ധന്റെ മികവിനു കളങ്കം വരുത്തിയ രണ്ടു പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ സേവനജീവിതത്തിൽ സംഭവിച്ചുപോയിട്ടുണ്ട്. മുസ്‌രിസ് പൈതൃക പദ്ധതിയും ഉറവിട മാലിന്യ നിർമ്മാർജ്ജന പദ്ധതിയുമാണവ. ഇതിൽ ഉറവിട മാലിന്യ നിർമ്മാർജ്ജന പദ്ധതിയെ പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

   മാലിന്യമെന്ന പ്രതിസന്ധി ഗുരുതരമായി നേരിട്ടുകൊണ്ടിരിക്കുമ്പോഴും  സുരക്ഷിതമായ മാലിന്യ നിർമ്മാർജ്ജന മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനു പകരം ഏതു മേഖലയേയും പോലെ കീശവീർപ്പിക്കുന്ന പദ്ധതിസമ്പ്രദായങ്ങൾ മാത്രം ലക്ഷ്യമിട്ടിരിക്കുകയാണ് ശുചിത്വമിഷനും അതിന്റെ ഉപജാപക വൃന്ദങ്ങളും. മറ്റു ലക്ഷ്യങ്ങളില്ലാത്ത ഇവരുടെ ഗൂഢലക്ഷ്യങ്ങൾ ബഹുമാന്യനായ തോമസ് ഐസക്കിനു പോലും തിരിച്ചറിയാനായില്ല എന്നത് അവരുടെ തന്ത്രപരമായ അവതരണത്തിനുദാഹരണമാണ്.

  ആലപ്പുഴയിൽ ശ്രീ തോമസ് ഐസക് ഇപ്പോൾ ഓരോ വീട്ടിലും ബയോഗ്യാസ് പ്ലാന്റുകളും പൈപ്പ്കമ്പോസ്റ്റും സ്ഥാപിക്കുന്ന തിരക്കിലാണ്. ഇതു പൂർണ്ണമായും നടപ്പിലാകുമ്പോൾ ആലപ്പുഴക്കാർ ആരോഗ്യമുള്ള സമൂഹമായി ജീവിച്ചുകൊള്ളുമെന്നും അവരുടെ അന്തരീക്ഷവും കുടിവെള്ളവും സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. യഥാർത്ഥത്തിൽ ഈ പദ്ധതി പൂർത്തിയാക്കപ്പെടുമ്പോൾ കുടിവെള്ളം പൂർണ്ണമായി നശിക്കുകയും അന്തരീക്ഷം രോഗാണുക്കളെക്കൊണ്ടു നിറയുകയുമാണു ചെയ്യുക. ഉണ്ടാവുന്ന ഈ ഗുരുതര വിപത്തിനെ അദ്ദേഹം കാണുന്നില്ല. അങ്ങനെ ഒരു വിപത്തിനെപ്പറ്റി അദ്ദേഹത്തിന് ഈ പദ്ധതി ഉപദേശിച്ചുകൊടുത്തവർക്ക് അറിവില്ല എന്നാണ് മനസ്സിലാക്കേണ്ടത്. ഇവയെ മറികടക്കാനുള്ള ഭീമമായ തുകക്കുള്ള വഴി ഇപ്പോഴേ തേടുന്നതു നന്നായിരിക്കും.

  സുരക്ഷിതമായ മാലിന്യസംസ്കരണത്തിന് നൂറു ശതമാനവും പരിസ്ഥിതിയുമായി യോജിക്കുന്ന ബയോറിയാക്ടറുകൾ സ്ഥപിച്ചുകൊണ്ടിരിക്കുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. ഹരിത ഇന്ധനവും കൃഷിക്ക് ഏറ്റവും യോജിച്ച ലിക്വിഡ് മാന്വറുമാണ് ഇതിന്റെ ഉല്പന്നങ്ങൾ. കേരളത്തിലെ മാലിന്യസംസ്കരണ വിദഗ്ദ്ധർക്കും ശാസ്ത്രവും സാഹിത്യവുമൊക്കെ സ്വന്തമാക്കി വച്ചിരിക്കുന്ന ഉപദേശകർക്കുമൊക്കെ ഇക്കാര്യം അറിയാഞ്ഞിട്ടല്ല. യൂറോപ്യൻ രാജ്യങ്ങൾ ഉപേക്ഷിക്കുന്ന കത്തിക്കൽ (ഗ്യാസിഫിക്കേഷൻ) പ്ലാന്റുകളുടെ കമ്മീഷന്റെ വലിപ്പമോർക്കുമ്പോൾ ബയോറിയാക്ടർ പ്ലാന്റുകളെക്കുറിച്ച് അവർക്ക് മിണ്ടാൻ കഴിയില്ലല്ലോ (ശ്രീ തോമസ് ഐസക്കിന്റെ “ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ വാർഡ്” എന്ന മാതൃഭൂമിയിലെ ലേഖനത്തിനു മറുപടിയായി 5/2/2013ൽ മാതൃഭൂമിയിൽ വന്ന സുധീഷ്മേനോന്റെ ലേഖനത്തിൽ ഇതേക്കുറിച്ചു കൂടുതൽ പ്രതിപാദിച്ചിട്ടുണ്ട്).

   പ്രകൃതിയിലെ നൈട്രജൻ സൈക്കിൾ നിലനിൽക്കേണ്ടത് പ്രകൃതിയുടെ ആവശ്യമാണ്. ഇതിനു വേണ്ടി മുൻകാല ഭരണാധികാരികൾ മനുഷ്യ വിസർജ്യമടക്കമുള്ള നഗരമലിന്യങ്ങൾ നഗരത്തിനു പുറത്തുകൊണ്ടുപോയി സൂര്യപ്രകാശത്തിലെ അൾട്രാവയൽറ്റ് രശ്മികൾ പ്രയോജനപ്പെടുത്തി ജൈവവളം നിർമ്മിച്ച് കൃഷിക്കാർക്ക് നൽകിയിരുന്നു. 1800കളുടെ അവസാനത്തിൽ യൂറോപ്യൻ കച്ചവടസംസ്കാരത്തിന്റെ ഭാഗമായി കണ്ടുപിടിക്കപ്പെട്ട ക്ലോസറ്റും സെപ്ടിക് ടാങ്കുമടക്കമുള്ള ഉപകരണങ്ങൾ വൻതോതിൽ വായു, ജല മലിനീകരണം സൃഷ്ടിക്കുകയും സെപ്റ്റിക് ടാങ്കിൽ ഉല്പാദിപ്പിക്കപ്പെടുന്ന മീഥെയിൻ ഗ്യാസ് (Ch4) ഓസോൺ പാളിയിൽ വിള്ളലുകൾ സൃഷ്ടിക്കുന്ന പ്രധാന വില്ലനാകുകയും ഭൂമിയിൽ താപനിലക്കു വ്യതിയാനം സംഭവിക്കുന്നതിൽ പ്രധാന പങ്കാളിയാവുകയും ചെയ്തു.


  ബയോഗ്യാസ് പ്ലാന്റുകളിൽ നിന്നും മണ്ണിലേക്കു ചേരുന്ന ജലത്തിൽ ഗുരുതര രോഗാണുക്കളുടെ പടയാണുള്ളത് (ഈ അവസ്ഥ മറികടക്കാൻ പ്ലാന്റിൽനിന്നു പുറത്തെത്തുന്ന സ്ലറി 90 ഡിഗ്രിസെന്റീഗ്രേഡിൽ ചൂടാക്കണമെന്ന് യൂറോപ്യൻ രാജ്യങ്ങളിൽ നിയമം തന്നെയുണ്ട്). ഇതൊന്നും അറിയാത്ത മട്ടിൽ ജനങ്ങളെക്കൊണ്ട് മാലിന്യം സംസ്കരിപ്പിക്കുന്ന രീതി ഇവിടെമാത്രമേ കാണൂ. പൈപ്പ് കമ്പോസ്റ്റ്, റിംഗ് കമ്പോസ്റ്റ് തുടങ്ങിയവയുടെ ഗതിയും വിഭിന്നമല്ല.

  നിലവിലെ ഉറവിട മാലിന്യ സംസ്കരണ പദ്ധതികൾ ജനങ്ങൾക്കെതിരേയുള്ള വെല്ലുവിളിയാണ്. ഈ സംസ്കരണ രീതിയുടെ ഉല്പന്നം ഭാവിയിൽ ജനസമൂഹത്തിനുമേൽ പതിക്കുന്ന ഭീകര രോഗസഞ്ചയങ്ങളാണ്. ഇപ്പോൾത്തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ കിഡ്നി രോഗികൾ വസിക്കുന്ന സ്ഥലമായി നമ്മുടെ സംസ്ഥാനം മറിയിട്ടുണ്ട്. ഇതിനു പ്രധാനകാരണം സെപ്റ്റിക് ടാങ്കുകളിലെ നൈട്രേറ്റുകളാണ്. (മനോരമയിൽ 20-11-2013ൽ വന്ന സെപ്ടിക് ടാങ്ക് സുരക്ഷിതമല്ല എന്നും കേരളത്തിലെ 80% കുടിവെള്ളവും കേടുവന്നുകഴിഞ്ഞുവെന്നുമുള്ള മഹേഷ് ഗുപ്തന്റെ റിപ്പോർട്ട് വായിക്കുക).

  മാലിന്യ സംസ്കരണം സുരക്ഷിതമാകണമെങ്കിൽ ബയോറിയാക്ടറുകൾ ഓരോ വാർഡിലും ഉണ്ടാകേണ്ടതുണ്ട്. ഇതിലെ മലിനജലം 90ഡിഗ്രി സെന്റീഗ്രേഡിൽ ചൂടാക്കി അണുവിമുക്തമാക്കി ലിക്വിഡ്‌മാന്വറായി കൃഷിക്ക് ഉപയോഗിക്കാം, ജൈവവാതകം പാചകത്തിനും. അഭിനവ ശശിമാരും ശാസ്ത്രത്തിന്റെ മൊത്തക്കച്ചവടക്കാരും ഇതംഗീകരിച്ച് നിർദ്ദേശിക്കാൻ വഴിയില്ല. ബഹുമാന്യനായ ശ്രീ തോമസ് ഐസക് ഈ അഭിനവ ശശിമാരുടെ യഥാർത്ഥ ഉദ്ദേശ്യം ഇനിയെങ്കിലും തിരിച്ചറിയുമെന്നുതന്നെ കരുതുന്നു.

സരിതയും ആർ. വി. ജി. മേനോനും പിന്നെ മനോരമയുടെ മണ്ടത്തരവും


 എല്ലാ ശാസ്ത്രങ്ങളുടെയും അടിസ്ഥാനം സാമ്പത്തിക ശാസ്ത്രമാണ്. ഇതിന് വിധേയമല്ലാത്തമൊരു ശാസ്ത്രവും സാമ്പത്തിക പിൻബലമില്ലാത്തതുകൊണ്ട് ദീർഘകാലം നിലനിൽക്കില്ല. ഏതൊക്കെ മേഖലകളിലായാലും ഈ പരമാർത്ഥം ആർക്കും നിഷേധിക്കാനും പറ്റില്ല.

  വിദേശരാജ്യങ്ങളിലെ ന്യൂക്ലിയർ വൈദ്യുതനിലയങ്ങളിലെ മിച്ച വൈദ്യുതിയും ചൈനയിലെ ഏറ്റവും വിലകുറഞ്ഞ ജല വൈദ്യുതിയും ഉപയോഗിച്ച് മൂന്ന് അമേരിക്കൻ കുത്തകക്കമ്പനികൾ നിർമ്മിക്കുന്ന സോളാർ വൈദ്യുത മോഡ്യൂളുകൾ ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളിൽ വിറ്റ് അതേ കുത്തകകൾ സഹസ്രകോടികൾ കൊള്ളയടിക്കുകയാണ്. അവരാരും മറ്റുള്ള വൈദ്യുതോല്പാദന മേഖലകൾ ഉപേക്ഷിച്ച് “ലഭകരമായ” സോളാർ വൈദ്യുതി വിൽപ്പനക്കുവേണ്ടി വ്യാവസായികമായി ഉല്പാദിപ്പിക്കുന്നില്ല  എന്നത് മനഃപൂർവ്വം മൂടിവെക്കുകയാണ്.

   വൻകിട വിദേശ കുത്തൾക്കുമാത്രം അനേകകോടികൾ ലാഭമുണ്ടാക്കികൊടുത്ത് അതിൽനിന്നു ലഭിക്കുന്ന കോടികളുടെ കമ്മീഷൻ കീശയിലാക്കാൻ മാത്രം പടച്ചുണ്ടാക്കിയതാണ് ഇപ്പോഴത്തെ സോളാർ പാനൽ നിർബ്ബന്ധമാക്കിയ സർക്കാർ പരിപാടി. ലോകത്തൊരിടത്തും സാധാരണക്കാരൻ ലാഭകരമായി സോളാർ വൈദ്യുതി നഗരങ്ങളിൽ ഗർഹികാവശ്യത്തിന് ഉപയോഗിക്കുന്നില്ല. ഉല്പാദന മേഖല ലാഭകരമല്ലെന്നതുതന്നെ കാരണം. ഇപ്പോഴത്തെ നിരക്കനുസരിച്ച് സോളാർ വൈദ്യുതിക്ക് യൂണിറ്റിന് 19 രൂപയോളം വിലവരുമ്പോൾ ഗാർഹികാവശ്യത്തിനുള്ള യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാൻ രണ്ടുലക്ഷത്തിലധികം രൂപ മുടക്കേണ്ടിയും വരുന്നു. കെ എസ് ഇ ബി യുടെ വൈദ്യുതി നാലുരൂപക്കാണ് കിട്ടുന്നതെന്ന് ഓർക്കുക.

  2012 മാർച്ച് ആദ്യവാരം തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ആർ വി ജി മേനോന്റെയും സരിതയുടേയും വിദേശ കുത്തകളുടേയും നേതൃത്വത്തിൽ സോളാർ വൈദ്യുതിയെക്കുറിച്ച് ഒരു ബഡാ സെമിനാർ നടക്കുകയുണ്ടായി.  മന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്ത സെമിനാറിൽ വകുപ്പുതല മേധാവികളും ഇതര ഉന്നത ഉദ്യോഗസ്ഥന്മാരും സംബന്ധിച്ചിരുന്നു.

തുടർന്ന് മാർച്ച് 24ന് മനോരമയിൽ ആർ വി ജി മേനോന്റെ കാഴ്ചപ്പാട് ലേഖനം കേരളത്തിൽ തങ്കസൂര്യോദയമുണർത്തി വെണ്ടക്കാ നിരത്തി!  ഇടുക്കി റിസർവോയറിൽ സോളാർ പാനലുകൾ നിരത്തിവച്ചുണ്ടാക്കുന്ന വൈദ്യുതി ഉപയോഗിച്ച് മഹാത്ഭുതം സൃഷ്ടിക്കാമെന്ന് ആർ വി ജി വിളമ്പി. റിസർവോയറിന് 800 മീറ്റർ താഴെ വൈദ്യുതോല്പാദനം കഴിഞ്ഞ് പുറത്തു വരുന്ന ജലം സോളാർ വൈദ്യുതി ഉപയോഗിച്ച് തിരിക ഡാമിലെത്തിക്കാമെന്ന മണ്ടൻ വിശദീകരണം അപ്പടി നിരത്തി മനോരമയെന്ന പത്രം മണ്ടത്തരമെഴുന്നള്ളിക്കുന്നതിൽ ഒന്നാമതായി. ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ അഞ്ചിരട്ടിയിലധികം വേണം ഈ കർമ്മം നടപ്പിലാക്കാൻ എന്നത് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിപോലുമില്ലാത്ത പത്രമായി മനോരമ മാറി.

   നിലവിൽ ഇടുക്കിയിലെ ആകെയുള്ള ആറു ജനറേറ്ററുകൾ ഉല്പാദിപ്പിക്കുന്ന 770 മെഗാവാട്ട് വൈദ്യുതി മുഴുവനായി ഉപയോഗിച്ചാൽ പോലും രണ്ടു ജനറേറ്ററിൽ വൈദ്യുതി ഉല്പാദിപ്പിച്ച് പുറന്തള്ളുന്ന ജലം പോലും തിരികെ ഡാമിലെത്തിക്കാൻ കഴിയില്ലെന്നതാണു വാസ്തവം.  മുഴുവൻ ജലവും സംഭരണിയിലെത്തിക്കാൻ ആവശ്യമായ വൈദ്യുതി സോളാറുപയോഗിച്ച് ഉല്പാദിപ്പിക്കാമെങ്കിൽ അത് അഞ്ചിലൊന്നു വൈദ്യുതി ഉല്പാദിപ്പിക്കാൻ പാഴാക്കാതെ നേരേ വിതരണത്തിന് ഉപയോഗിച്ചുകൂടേ? മനോരമയിൽത്തന്നെ ജോലിചെയ്യുന്ന മെക്കാനിക്കൽ ഇലക്ട്രിക്കൽ ബിരുദമുള്ള ആരോടെങ്കിലും അഭിപ്രായമാരാഞ്ഞിരുന്നെങ്കിൽ ഈ അബദ്ധം അവർക്ക് ഒഴിവാക്കാമായിരുന്നു. വായനക്കാരോട് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ സാമ്പത്തിക ശാസ്ത്രത്തിന്റെ യാതൊരു പിന്തുണയുമില്ലാത്ത ആർ. വി. ജി. യുടെ ലേഖനം പ്രസിദ്ധീകരിച്ചത് അബദ്ധമായിപ്പോയെന്ന് മനോരമ ഇനിയെങ്കിലും സമ്മതിക്കണം.

     ഏപ്രിൽ 14ന് ആർ വിജിയുടെ വീട്ടിൽ സോളാർ സ്ഥാപിച്ചു എന്നാണു വിവരം. കേന്ദ്രഗവർമെന്റ് ഏജൻസികൾ വിദേശത്തുനിന്ന് രണ്ടുലക്ഷം രൂപയിലധികം മുടക്കി വാങ്ങിയ സൗരോർജ്ജപാനൽ അദ്ദേഹത്തിന് ഒരു ലക്ഷത്തിനാണ് ലഭിച്ചത്. സരിതയാണ് അവിടെ അതു സ്ഥാപിച്ചു കൊടുത്തതെന്നാണ് പിന്നാമ്പുറ വർത്താനം. കൺട്രോൾ പാനലിന്റെ അരലക്ഷവും നാലു ബാറ്ററികൾക്കു വേണ്ടിയുള്ള അരലക്ഷവും ചേർത്ത് രണ്ടുലക്ഷമാണ് ചെലവ്. പാനലുകൾക്ക് പത്തുവർഷം വരെയും ബാറ്ററികൾക്ക് നാലുവർഷം വരെയാണ് പരമാവധി ആയുസ്സ്. പത്തുവർഷം തികച്ച് ഉപയോഗിക്കാൻ 75000 രൂപയുടെ ബാറ്ററികൂടി വേറേ വാങ്ങേണ്ടിയും വരും. അപ്പോൾ ചെലവ് പത്തുവർഷത്തേക്ക് 275000 രൂപ. പ്രതിദിനം 5 യൂണിറ്റ് വൈദ്യുതിവച്ച് 18250 യൂണിറ്റ് വൈദ്യുതിയാണ് ഇക്കാലയളവിൽ പരമാവധി ഉല്പാദിപ്പിക്കാൻ കഴിയുന്നത്. അതായത് യൂണിറ്റൊന്നിന് 15.06 രൂപ. കേന്ദ്രകവർമെന്റിന്റെ പാനൽ വിഹിതമായ ഒരുലക്ഷം കൂടി ചേർത്താണെങ്കിൽ ഇത് 20.54 രൂപയാകും. ഉപയോഗശൂന്യമാകുന്ന ബാറ്ററികളിലെ ലെഡ് ആസിഡും ഫോട്ടോഓൾട്ടിക് സെല്ലുകളിലെ . കാഡ്മിയം ഓക്സൈഡുകളും സൃഷ്ടിക്കുന്ന മാലിന്യം ശുദ്ധീകരിക്കാൻ വേണ്ടിവരുന്ന ചെലവുകൂടി ഉൾപ്പെടുത്തിയാൽ ഒരു യൂണിറ്റ് സോളാർ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് അൻപതു രൂപയിലധികം ചെലവുവരും. ഇതാണ് സോളാർ വിഷയത്തിൽ സരിതയുടേയും ആർ വി ജി മേനോന്റെയും ലാഭസാമ്പത്തിക ശാസ്ത്രം!

  ലോകത്തെവിടെയെങ്കിലും 10HPയുടെ സ്ക്വരൾഗേജ് ഇൻഡക്ഷൻ മോട്ടോർ സോളാർ വൈദ്യുതി ഉപയോഗിച്ച് സാമ്പത്തികമായി ലാഭത്തിൽ പ്രവർത്തിക്കുന്നതായി ആർ വി ജി മേനോനോ സോളാറിൽ സൂര്യോദയമൊരുക്കുന്ന മറ്റാർക്കെങ്കിലുമോ തെളിയിക്കാൻ സാധിക്കില്ല.

  കൂടം കുളത്ത് ആണവ നിലയത്തിനും അമേരിക്കൻ കുത്തകൾക്കും എതിരേ സമരം ചെയ്യുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതാക്കൾക്ക് അതേ കുത്തകകളുടെ ആണവ വൈദ്യുതിയുടെ ഉപോൽപ്പന്നമായ സോളാർ പാനലുകൾ ഉപയോഗിക്കുന്നതിന് ഒരുളുപ്പുമില്ല. സമരം ചെയ്യുന്നവരുടെ നേതാക്കൾക്ക് സമരം തൊഴിലാണ്. അതുകൊണ്ടുതന്നെ സമരങ്ങൾക്ക് പരിഹാരമുണ്ടാവാനോ അത് ആത്മാർത്ഥതയോടെയാകാനോ അവർ ശ്രമിക്കാറുമില്ല. കുത്തകൾക്ക് കാശുണ്ടാക്കിക്കൊടുക്കുന്നതിൽ ഇക്കൂട്ടർക്കുള്ള പങ്ക് ഇനിയെങ്കിലും ജനങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. വിദേശരാജ്യങ്ങളിൽ ഭൂരിഭാഗം വീടുകളിലും സോളാർ പാനലുകൾ സ്ഥാപിക്കുന്നുണ്ട് എന്ന ആർ വി ജി യുടെയും മനോരമയുടേയും “കണ്ടെത്തൽ” കൂടി ഇതിനോട് ചേർത്ത് വായിക്കുക.

Wednesday

അരീക്കോടൻ മാഷിന് നാഷണൽ അവാർഡ്

 
നാഷണൽ സർവീസ് സ്കീമിന്റെ ഇന്ത്യയിലെ പരമോന്നത പുരസ്കാരമായ ഇന്ദിരാഗാന്ധി എൻ.എസ്.എസ് ദേശീയ പുരസ്കാരം രാജ്യത്തെ പ്രഗത്ഭരായ പത്തുപേർക്ക് സമ്മാനിച്ച വിവരം ഇതിനകം നമ്മൾ അറിഞ്ഞതാണ്. തെരഞ്ഞെടുത്ത ആ പത്തുപേരിൽ ഒരാൾ നമ്മുടെ സഹചാരിയും സുഹൃത്തും ബ്ലോഗ്‌ലോകത്തെ അറിയപ്പെടുന്ന എഴുത്തുകാരനുമായ ആബിദ് അരീക്കോട് എന്ന അരീക്കോടൻ ആയിരുന്നു എന്നത് അധികം ആരും അറിഞ്ഞുകാണില്ല.
  
               അദ്ദേഹം അവാർഡ് ഏറ്റുവാങ്ങുന്നതിന്റെ മനോഹര ദൃശ്യങ്ങൾ താഴെ



 NSSന്റെ കേരളത്തിന്റെ പുരസ്കാരം ഇക്കഴിഞ്ഞ രണ്ടുപ്രാവശ്യവും അരീക്കോടൻ മാഷിനായിരുന്നു ലഭിച്ചിരുന്നത് എന്നത് നമുക്ക് ഏറെ സന്തോഷം പകർന്നിരുന്നല്ലോ. ഇപ്പോൾ രാജ്യത്തെ ഏറ്റവും പ്രഗത്ഭനുള്ള  എൻ എസ് എസ്  പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചിരിക്കുകയാണ്. ഇന്ദ്രപ്രസ്ഥത്തിന്റെ പ്രൌഢിയായ രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൽ നവമ്പർ 19ന് നടന്ന ചടങ്ങിൽ  ഇന്ത്യൻ പ്രസിഡണ്ട് ശ്രീ പ്രണബ്‌മുഖർജിയിൽ നിന്നും അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി. മലയാളികളായ നമുക്കേവർക്കും നമ്മുടെ കൂട്ടത്തിലൊരാൾ നേടിയെടുത്ത ഈ അഭിമാനമോർത്ത് സന്തോഷിക്കാം. ആബിദ് അരീക്കോട് എന്ന ബ്ലോഗർ അരീക്കോടനെ നമുക്ക് അഭിനന്ദിക്കാം.

Monday

കാതികൂടം - പ്രശ്നവും പരിഹാരവും


 കാതികൂടം നിറ്റാ ജലാറ്റിന്‍ കമ്പനിയും അതുണ്ടാക്കുന്ന മാലിന്യ പ്രശ്‌നങ്ങളും കമ്പനിക്കെതിരേയുള്ള സമരങ്ങളും വാര്‍ത്താക്കച്ചവടത്തിന് വിഭവമൊരുക്കുകയാണിപ്പോൾ. മാലിന്യോല്‍പാദനത്തിന്റെ യഥാര്‍ത്ഥ കാരണവും അതിനുള്ള പ്രതിവിധിയും ചര്‍ച്ച ചെയ്യാന്‍ ന്യൂസ്അവറുകളില്‍ പെറ്റുകിടക്കുന്ന തല്‍സമയ ചര്‍ച്ചക്കാരും അതെല്ലാം വിറ്റ് പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന മാധ്യമ സമൂഹവും തെല്ലും ശ്രമിക്കുന്നില്ല എതാണു വാസ്തവം.

 മുന്‍കാലങ്ങളില്‍ ശാസ്ത്രീയമെന്നു വിശേഷിപ്പിക്കപ്പെട്ട് നടപ്പിലാക്കിയതാണ് നമ്മുടെ എല്ലാ സംവിധാനങ്ങളും. അക്കാലത്ത് അത് നൂതനം തയൊയിരുന്നു. അവ കാലം കഴിയുന്തോറും കാലഹരണപ്പെട്ടതോ പുതിയ ടെക്‌നോളജി വരുമ്പോള്‍ അപരിഷ്‌കൃതമെന്നു തെളിയിക്കപ്പെട്ടതോ ആയി പരിണമിക്കുന്നത് സ്വാഭാവികമാണ്. അന്നത്തെ കാഴ്ചപ്പാടുതന്നെ ഏറെ പുരോഗമിച്ച ഇക്കാലത്തും വ്യക്തമായ പാളിച്ചകളും വികലതകളും കണ്ടില്ലെന്നു നടിച്ച് പിന്തുടരണമെന്നു വാശിപിടിക്കുത് അതിനൂതന ഗതാഗത സംവിധാനങ്ങളുള്ള ഇക്കാലത്തും ആദ്യകാല വാഹനമായ കാളവണ്ടിയിലേ സഞ്ചരിക്കൂ എന്നു വാശിപിടിക്കുന്നതു പോലെയാണ്.


 നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ ഇപ്പോഴത്തെ പ്രശ്‌നം യഥാര്‍ത്ഥത്തില്‍ പൊലൂഷന്‍ കൺട്രോള്‍ ബോര്‍ഡിലെ പ്രായോഗിക പരിചയമില്ലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ തന്നെയാണ്. കമ്പനിയെ നിലവിലുള്ള സ്ഥിതിയില്‍ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ കഴിയില്ല. മാലിന്യവുമായി ബന്ധപ്പെട്ട എല്ലായിടത്തും ഇന്ന് പ്രായോഗിക പരിചയമല്ല കൈക്കൂലിക്കാണ് പ്രാധാന്യം. ശുചിത്വമിഷന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്ന ജോര്‍ജ്ജ് ചാക്കശ്ശേരിയുടെ പ്രായോഗിക പരിചയം ഹുമാനിറ്റീസില്‍ ഡോക്ട്രേറ്റ് ബിരുദവും ഇപ്പോഴത്തെ എക്‌സിക്യുട്ടീവ് ഡയറക്ടറായ ദിലീപ്കുമാറിന്റേത് സിവില്‍ എന്‍ജിനീയറിംഗുമാണ്. വകുപ്പു കൈകാര്യം ചെയ്യാന്‍ ഏതുതരത്തിലുള്ള പരിചയമാണ് ഉദ്യോഗസ്ഥരുടെ നിയമനത്തില്‍ സ്വീകരിക്കുന്നതെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തവുമാണ്.

 ഓസ്സീനിന്റെ നിര്‍മ്മാണത്തിന് എല്ലുകഷണങ്ങള്‍ വൃത്തിയാക്കുന്നതിന്റെ ഭാഗമായി നാലു ശതമാനം വീര്യമുള്ള ഹൈഡ്രോക്ലോറിക് ആസിഡില്‍ അവ വാഷ് ചെയ്യുന്നുണ്ട്. 'ഉപയോഗശൂന്യ'മായ ഈ വെള്ളത്തിന്റെ പി എച്ച് കുമ്മായമുപയോഗിച്ച് ന്യൂട്രലാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ബയോസോളിഡ് നിറഞ്ഞ ഈ ആസിഡ്‌വാട്ടര്‍ പ്യൂരിഫൈ ചെയ്‌തെന്നു വരുത്തി പുഴയിലേക്ക് ഒഴുക്കിവിടുന്നു. ഇത് വാട്ടര്‍ ആക്ടിന്റെ പരിധിയിലാക്കാന്‍ വേണ്ടി പ്യൂരിഫിക്കേഷന്‍ ടൈമില്‍ ധാരാളം വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുന്നു. എന്നിട്ടാണ് പുഴയിലൊഴുക്കുന്നത്. അപ്പോഴും ജലത്തിലെ ബയോസോളിഡുകള്‍ക്ക് കുറവു സംഭവിക്കുന്നില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകൃത മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള ഈ രീതിയാണ് കാതികൂടത്ത് ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുത്.

 പുറത്തേക്കൊഴുക്കുന്ന ജലത്തില്‍ മാലിന്യത്തിന്റെ കാഠിന്യം കുറവാണെന്നു ബോധ്യപ്പെടുത്താന്‍ കൂടുതല്‍ ജലം ചേര്‍ത്ത് നേര്‍പ്പിച്ചു പുഴയിലൊഴുക്കുമ്പോഴും പുഴയില്‍ ചേരുന്ന മാലിന്യത്തിന്റെ അളവ് കുറയുന്നില്ല. ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്ന ജലം ഒഴിവാക്കിയാലും തുല്യ അളവിലേ മാലിന്യം പുഴയില്‍ ചേരുന്നുള്ളൂ. അങ്ങിനെയെങ്കില്‍ ഗാഢത കുറക്കാന്‍ ചേര്‍ക്കുന്ന ജലം മറ്റ് ആവശ്യങ്ങള്‍ക്കായി സംരക്ഷിച്ചുകൂടേ…?

 വാഷിംഗിനു ശേഷം പുറത്തുവരുന്ന ബയോസോളീഡ് അടങ്ങിയ ആസിഡ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കാണു ഇപ്പോള്‍ പോകുന്നത്. അതിനു പകരം ആവശ്യമായ യന്ത്രങ്ങള്‍ സ്ഥാപിച്ച് ടാങ്കില്‍നിന്ന് പുറത്തേക്കെടുക്കുന്ന സമയം തന്നെ ഓൺലൈനായി ഫില്‍ട്ടര്‍ ചെയ്ത് വെള്ളത്തിലെ ജൈവഖരവസ്തുക്കളെ വേര്‍തിരിച്ചെടുക്കാം. ശേഷമുള്ള ആസിഡ്‌വെള്ളംതന്നെ ആവശ്യത്തിന് ആസിഡ് ചേര്‍ത്ത് അടുത്ത പ്രോസസിംഗിനും ഉപയോഗിക്കാം. അങ്ങനെ വരുമ്പോള്‍ ജലത്തിന്റെ ഉപയോഗം ഗണ്യമായി കുറയുകയും ചെയ്യും. ഇങ്ങനെയുള്ള നൂതന സംവിധാനങ്ങളുടെ പ്രായോഗികതയെക്കുറിച്ച് ആലോചിക്കുന്നതിനു പകരം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇപ്പോൾ നിഷ്‌കര്‍ഷിക്കുന്ന പഴഞ്ചന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുതുകൊണ്ടാണ് കാതികൂടത്തെ മലിനീകരണത്തിന്റെ തോത് ഇത്രകണ്ട് ഉയരുത്.

 ആസിഡ്‌വെള്ളത്തില്‍ ബയോസോളിഡുകള്‍ക്ക് ഡീഗ്രേഡേഷന്‍ സംഭവിക്കാന്‍ ചുരുങ്ങിയത് ഒന്നര മണിക്കൂറെങ്കിലും വേണമെന്നിരിക്കേ ആ സമയത്തിനുള്ളില്‍ അവ ഓലൈനില്‍ ഫില്‍ട്ടര്‍ ചെയ്യാന്‍ നിഷ്‌പ്രയാസം സാധിക്കും. വേര്‍തിരിക്കപ്പെടുന്ന വെള്ളം കലര്‍ന്ന ഖരമാലിന്യങ്ങള്‍ യൂറോസ്റ്റാന്‍ഡേര്‍ഡ് ബയോഗ്യാസ് പ്ലാന്റിലെത്തിച്ച് ബയോഗ്യാസ് ഉല്പാദിപ്പിച്ച് ശേഷം ലഭിക്കുന്ന സ്ലഡ്ജും ലിക്വിഡ് മാന്വറും ഒന്നാംതരം ജൈവവളമാക്കി മാറ്റി കൃഷിക്കും മറ്റും ഉപയോഗിക്കാം. മാംസാവശിഷ്ടങ്ങളും ചോരയും നീക്കം ചെയ്ത എല്ലു വാങ്ങാന്‍ കമ്പനി ശ്രദ്ധിച്ചാല്‍ മലിന്യോല്പാദനത്തിന്റെ തോത് വീണ്ടും കുറക്കാം.

 ഈ സംവിധാനം നടപ്പിലാക്കാന്‍ വിവരമില്ലാത്ത മലിനീകരണ നിയന്ത്രണ ബോര്‍ഡിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ച് അറിവില്ലാത്ത ഉദ്യോഗസ്ഥര്‍ക്കും എങ്ങനെ സാധിക്കും എന്നതിലാണു സംശയം. അവര്‍ക്കു ബോധമുണ്ടായിരുങ്കെില്‍ നിറ്റാ ജലാറ്റിന്‍ കമ്പനിയ്‌ക്കെന്നല്ല കേരളത്തിലെ ഒട്ടുമിക്ക കമ്പനികളുടേയും മാലിന്യ പ്രശ്‌നങ്ങള്‍ക്ക് എന്നേ പരിഹാരമായേനെ. ഒപ്പം കേരളം അനുഭവിക്കുന്ന രൂക്ഷമായ ഇതര മാലിന്യ പ്രശ്‌നങ്ങള്‍ക്കും. വൈകിയ വേളയിലെങ്കിലും ഇവര്‍ക്ക് ബോധോദയമുണ്ടവാന്‍ പ്രാര്‍ത്ഥിക്കുകയല്ലാതെ നിലവില്‍ മറ്റു വഴിയില്ല.

Sunday

മല മുലയേക്കാൾ പ്രധാനം


  കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിൽ കേരളത്തിലെ ചില പ്രത്യേക വിഭാഗക്കാരിൽ കണ്ടുവരുന്ന ചികിത്സയില്ലാത്തതെന്നു വിശേഷിപ്പിക്കാവുന്ന പ്രവൃത്തികൾ കാണുമ്പോൾ ചെറിയ സംശയങ്ങൾ തോന്നിപ്പോവുകയാണ്. മാനവ പ്രവൃത്തികൾ മനുഷ്യനുൾപ്പെട്ട ജീവിവർഗ്ഗത്തിന്റെ അതിജീവനത്തിനും സമുദ്ധാരണത്തിനും വേണ്ടിയുള്ളതാണോ, അതോ അകാലത്തിൽ ചത്തൊടുങ്ങാനാണോ എന്നുള്ളതാണു പ്രധാന സംശയം.

 കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഭീകര താണ്ഡവങ്ങളിൽ നശിപ്പിക്കപ്പെട്ടത് കോടികളുടെ പൊതുമുതലാണ്. ഈ സംഭവങ്ങളൊക്കെ അക്രമമാണോ മറ്റെന്തെങ്കിലുമാണോ എന്നൊക്കെ പറയുന്നതിനു മുമ്പ് ഒന്നു ചോദിക്കാനുണ്ട്. കസ്തൂരിരംഗൻ റിപ്പോർട്ടിലും തൊട്ടുമുമ്പുള്ള മാധവഗാഡ്‌ഗിൽ റിപ്പോർട്ടിലും സംസ്ഥാനത്തെ പാവങ്ങളെ ബാധിക്കുന്ന എന്തു കാര്യമാണ് ഉള്ളത്? ഇതിൽ കസ്തൂരിരംഗൻ റിപ്പോർട്ട് പരിശോധിച്ചാൽ കേരളത്തിൽ 124 ദുർബ്ബല പാരിസ്ഥിതിക മേഖലകളുണ്ട് എന്നും അത് കൊല്ലം ജില്ല മുതൽ പടർന്ന് പല മേഖലകളിലായി കിടക്കുന്നു എന്നും അതിലേറ്റവും കൂടുതലുള്ളത് പാലക്കാട് ജില്ലയിലാണ് എന്നുമാണ് മനസ്സിലാക്കാൻ കഴിയുന്നത്.

 പടിഞ്ഞാറേ ഘട്ടത്തിന്റെ സംരക്ഷണത്തിനു വേണ്ടി ഇത്തരം മേഖലകളിൽ മണൽ, പാറ മുതലായവ ഖനനം ചെയ്യുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. പാറയും മണലും ഖനനം ചെയ്യുന്നത് നിരോധിക്കുമ്പോൾ സ്വാഭാവികമായും നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങാനുള്ള സാധ്യതയുള്ളതുകൊണ്ട് ആ വിഷയത്തിൽ എന്തെങ്കിലും പരിമിതമായ മറ്റം വരുത്തി റേഷൻ സംവിധാനം വല്ലതും വെക്കണമെന്നുള്ള കാര്യത്തെക്കുറിച്ച് ആലോചിക്കാവുന്നതാണ്.

 പിന്നെപ്പറയുന്നത് 50 ഹെക്ടറിൽ കൂടുതൽ ടൗൺഷിപ്പ് ഈ മേഖലകളിൽ വികസിപ്പിക്കാൻ പാടില്ല എന്നാണ്. നിലവിലുള്ള റെഡ് പട്ടികയിലേതുപോലെയുള്ള വ്യവസായങ്ങൾ, പുഴകൾ മലിനമാക്കുകയും പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുകയും ചെയ്യുന്ന ഒരു വ്യവസായവും തുടങ്ങാൻ പുതുതായി അനുമതി നൽകരുത് എന്നാണ്. ഇക്കഴിഞ്ഞ ഏപ്രിൽ 17 വരെ അപ്പീലും കേസുകളുമായിക്കിടക്കുന്ന കുറേ വ്യവസായ സ്ഥാപനങ്ങളുണ്ട്. അതിനെ മാറ്റി നിർത്തിക്കൊണ്ടാണ് ഈ റിപ്പോർട്ട് നടപ്പിലാക്കേണ്ടത്. അതിന് ഉചിതമായ തീരുമാനമെടുക്കാം. അത് ഇതിന്റെ പരിധിയിൽ വരുന്നില്ല. ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിനു വേണ്ടി വനഭൂമിയുടെ ഒരിഞ്ചുപോലും സ്വകാര്യ വ്യക്തികൾ തട്ടിയെടുക്കാൻ പാടില്ല. ഇത്തരം കാര്യങ്ങളാണ് കസ്തൂരിരംഗൻ റിപ്പോർട്ടിലുള്ളത്. ഇതിനെയാണ് കർഷക ദ്രോഹമെന്നു പറയുന്നത്!

 പാറയും മണലും ഖനനം ചെയ്തത് കർഷകരാണോ..? എന്തിന്റെ പേരിലാണ് ഇപ്പോൾ കേരളത്തിൽ കലപമുണ്ടാക്കിയത്? അതാണ് ആദ്യമന്വേഷിക്കേണ്ടത്. അതിന്റെ കാരണക്കാരെയാണു തുറുങ്കിലടക്കേണ്ടത്. ഇവിടെ ക്രൈസ്തവ ഭീകരതയുടെ ഗൂഢാലോചനയാണു നടക്കുന്നത്. കെ. എം. മാണിയെ മുഖ്യമന്ത്രിയാക്കുന്നതിന് മാണിതന്നെയാണോ ഇതിനു നേതൃത്വം കൊടുക്കുന്നത് എന്നു പോലും സംശയിച്ചുപോകുന്നു.

 കേരളത്തിലെ വനഭൂമികളിൽ ഭൂരിഭാഗവും ഇവർക്ക് പതിച്ചു കൊടുത്തിരിക്കുകയല്ലേ ബ്രിട്ടീഷുകാർ പോയകാലം മുതൽ? ആ പരമ്പരകളാണ് മലയോര കോൺഗ്രസായി ഇന്ന് വളർന്ന് നിൽക്കുന്നത്. അവരുടെ നേതൃത്വത്തിലാണു കലാപം നടക്കുന്നത്. അവരാണ് സമാധാനത്തിന്റെ അരുമക്കുഞ്ഞുങ്ങളായി വാഴ്ത്തപ്പെടുന്നത്. ഈ അരുമകളുടെ നേതൃത്വത്തിലാണ് വാടകഗുണ്ടകളെ ഇറക്കി പോലീസ് വാനും ബസ്സുകളും കത്തിക്കുകയും വനപാലകരെ അക്രമിക്കുകയുമൊക്കെ ചെയ്തിരിക്കുന്നത്.

 ഇതിനെതിരേ കേസെടുക്കരുതെന്നു പറയുന്നവനെതിരെയാണ് ആദ്യം കേസെടുക്കേണ്ടത്, അത് ആരെഴുതിക്കൊടുത്താലും. കേസെടുക്കരുതെന്നാണ് തീരുമാനമെങ്കിൽ അവരെ തുറുങ്കിലടക്കണം, അങ്ങനെ തീരുമാനിക്കുന്നതും കേസെടുക്കില്ല എന്നു പറയുന്നതും രാജ്യദ്രോഹമാണ്.

 ഒരുനേരത്തെ ആഹാരത്തിനു വകയില്ലാത്ത, ശവമടക്കാൻ ഭൂമിയില്ലാത്ത ആദിവാസികൾ ഇവിടെ യാതന അനുഭവിക്കുന്നുണ്ട്. അരിപ്പയിൽ അവർ എത്രയോ ദിവസങ്ങളായി സമരം നടത്തുന്നു. ആ സമരം പൊളിക്കാൻ സിപിഎമ്മും സിപിഐയും അവിടെ ബദൽ സമരം സംഘടിപ്പിക്കുന്നു. ആ സാധുക്കൾക്ക് അർഹതപ്പെട്ട കൃഷിഭൂമി കൊടുക്കാൻ തയ്യാറല്ല. അച്ചായന്മാരുടെ കയ്യിലിരിക്കുന്നത് എത്രയേക്കർ ഭൂമിയാണെന്ന് വല്ല നിശ്ചയവുമുണ്ടോ..? അത് ആരെങ്കിലും അളക്കുന്നുണ്ടോ?

 ഈ സമരം വെറും കാപട്യം മാത്രമാണ്, ഇത് രാജ്യത്തെ അട്ടിമറിക്കാനുള്ള അക്രമമാണ്. പാറ, മണൽ എന്നിവ ഖനനം ചെയ്യുന്നത് ആശാസ്യമായ വിധം മാത്രം നില നിർത്തുക, അതിനുള്ള സംവിധാനങ്ങൾ ദുർബ്ബല പാരിസ്ഥിതിക മേഖലകളിൽ ഒരുക്കുക, ഇത് അത്യാവശ്യമാണ്. നമുക്ക് ഇനി അവശേഷിക്കുന്നത് 5994 ചതുരശ്ര കിലോമീറ്റർ വനഭൂമി മാത്രമാണ്. അതായത് 37%. അതുകൂടി അച്ചായന്മാർക്ക് തീറെഴുതി കൊടുത്തുകഴിഞ്ഞാലേ ഇവിടെ സമത്വം പൂർണ്ണമാകൂ എന്നാവും ഈ സമരത്തിന്റെ അർത്ഥം! കുടിയേറ്റക്കാരായി കടന്നുകൂടി വനഭൂമി മുഴുവൻ നശിപ്പിച്ചത് ഇക്കൂട്ടരാണ്. കേരളത്തിലെ ചെറുതും വലുതുമായ എസ്റ്റേറ്റുകൾ ആരുടെ കൈയിലാ ഇരിക്കുന്നതെന്ന് കണക്കെടുക്കട്ടെ.

 പുരോഹിതന്മാരെ മറയാക്കി ഇവിടെ സമരം നടത്തുകയാണ്. പണ്ട് ലൗ ജിഹാദിന്റെ സമയത്തും ഈ പുരോഹിതന്മാർ തന്നെയാണ് ബഹളം വച്ചത്. അതൊന്നും ആരും ചോദ്യം ചെയ്തുപോകരുത്. ഒരുപാടുതവണ ചോദിച്ചു പഴകിയതാണ് കളമശ്ശേരി. അതു ഭീകരത എന്ന് ആരോപിക്കുന്നവർ ഇത് കേസെടുക്കേണ്ടാന്നു പറയുമ്പോൾ അവരെപ്പിടിച്ച് അകത്തിടണം. ഒരു കളമശേരിയുമായി മാത്രം താരതമ്യപ്പെടുത്തേണ്ട കേസല്ല ഇതെന്ന് നന്നായറിയാം. എങ്കിലും രണ്ടു പ്രവൃത്തിയും ഒന്നായിരിക്കേ, കളമശ്ശേരിയേക്കാൾ എത്രയോ ഇരട്ടി “ഭീകരത” ഈ അക്രമത്തിൽ ഉണ്ടയിരിക്കെ ഇതിനെതിരേ അധികാരിവർഗ്ഗം സ്വീകരിച്ചിട്ടുള്ള നിലപാടുകളാണ് അപലപനീയം.

 ഈ നാട് നന്നാവുമെന്നുള്ള പദ്ധതിയൊന്നും മനസ്സിൽ വെക്കണ്ട. മണ്ണും വെള്ളവും ശുദ്ധവായുവുമൊക്കെ വരും തലമുറകൾക്കും വേണ്ടി ഉള്ളതാണെന്ന് ആരും വ്യാമോഹിക്കണ്ട. തലമുറകൾ ഇനി വരാനുണ്ടെന്ന് ആലോചിക്കുക പോലുമരുത്! ഇപ്പോൾ നമ്മൾ മാങ്ങാ പറിച്ചു തിന്നുന്നത് നമ്മൾ നട്ട മാവിൽ നിന്നാണോ? നമുക്കുമുമ്പ് മറഞ്ഞുപോയവർ വെച്ചുതന്നതു കൊണ്ടല്ലേ നമ്മൾ പറിച്ചു കഴിക്കുന്നത്? അടുത്ത തലമുറക്ക് ഒന്നും വിട്ടുകൊടുക്കില്ലെന്നു പറഞ്ഞാൽ അതു തെമ്മാടിത്തരമല്ലേ?

 എങ്ങാനും ഒരു മല തലയുയർത്തി നിന്നാൽ അതിനെ ഇടിച്ചു നിരത്തി വിറ്റ് അവിടെ മൈതാനമാക്കി പിന്നെ റിസോർട്ടു കെട്ടിപ്പൊക്കാം. അതിനെ വികസനമെന്നു വിളിച്ചുപറഞ്ഞ് അഭിമാനിക്കാം. മലയെ മുലയെക്കാൾ സംരക്ഷിക്കണമെന്നത് സൗകര്യപൂർവ്വം വിസ്മരിക്കാം. അങ്ങിനെ ദാഹജലവും ശുദ്ധവായുവുമില്ലാതെ ചത്തൊടുങ്ങുന്ന മാനവരാശിയെ അതിവേഗം ബഹുദൂരത്തിൽ നിന്ന് സ്വാഗതം ചെയ്യാം…

Thursday

കൊടുങ്ങല്ലൂരിനു പുറത്തും മലയാളികളുണ്ട്.


    കേരളത്തിലെ മാലിന്യ പ്രശ്നം ശാശ്വതമായി പരിഹാരിച്ചുകൊടുക്കാമെന്നും പൊതുജനങ്ങൾക്കും മണ്ണിനും പരിസരത്തിനും കുടിവെള്ളത്തിനും അന്തരീക്ഷത്തിനും ഒന്നിനും ഏതുതരത്തിലുള്ള ദോഷവും ഇല്ലാത്തതിനാൽ അതിന് ഒരു തടസ്സവും ആരും ഉണ്ടാക്കില്ലെന്നും മാലിന്യ സംസ്കരണത്തിന് നിലവിൽ ചെലവാക്കി(അതോ ചില വായിലേക്കോ)ക്കൊണ്ടിരിക്കുന്ന തുകയിൽ വളരെക്കുറച്ചു മാത്രം ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കാമെന്നും. വകുപ്പു മന്ത്രിയോട് നേരിട്ടു സംസാരിച്ചതാണ്. പദ്ധതിയുടെ തുക കുറഞ്ഞതുകൊണ്ടാണോ ആവോ പുതിയ വേറേ പദ്ധതികൾ കൊണ്ടുവരാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഏതു പദ്ധതി കൊണ്ടുവന്നാലും അതിന്റെ ഗതി എങ്ങനെയായിരിക്കുമെന്ന് ഞങ്ങൾക്ക് മന്ത്രിയെത്തേടിയുള്ള ഒറ്റപ്പോക്കിൽ മനസ്സിലായി.

  ഞങ്ങൾ അവിടെയിരിക്കുന്ന സമയത്ത് ഒരു വിദ്വാൻ കൊണ്ടുവന്ന് മന്ത്രിയെ കാണിച്ച എൽ ഇ ഡി തെരുവു വിളക്കുകൾ വൈകാതെ തിളങ്ങുന്നതു കാണാനായി. കേരളം മുഴുവൻ തിളങ്ങുന്ന പദ്ധതി ഇരുളുമൂടിയും പോയി. അതിവേഗം ബഹുദൂരം മുഖ്യമന്ത്രിയുടെ കൈപിടിച്ച് മുന്നോട്ടു പോകുമ്പോൾ എങ്ങനെ പോണമെന്നുകൂടി ഈ വൈകിയ വേളയിലെങ്കിലും ഒന്ന് ആലോചിക്കുന്നത് നല്ലതാണ്.

 അന്ന് ഞങ്ങൾ അദ്ദേഹത്തോടു പറഞ്ഞ പദ്ധതിയിലെ ചെറിയൊരു ഭാഗം തലയിൽ ആൾതമസമുള്ളവർ പ്രാവർത്തികമാക്കിയത് ഫോട്ടോയിൽ വായിക്കൂ. ഈ വാർത്ത കൊടുങ്ങല്ലൂരിനു പുറത്തു പോയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഫോട്ടോയിൽ ക്ലിക്കു ചെയ്താൽ വലുതായി വരും.


കൊടുങ്ങൂരിലെ ജനങ്ങളെയും ലേഖകന്മരെയും മാത്രം സുഖിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഈ വാർത്ത മറ്റുള്ളവരും അറിയേണ്ടതാണെന്ന് മനഃപൂർവ്വം മനോരമ മറന്നുപോകുന്നു.

ആര്യാടനു തിരിഞ്ഞ സത്യവും ചില തുടർചിന്തകളും...


മന്ത്രി ആര്യാടൻ മുഹമ്മദ് ചിലപ്പോൾ സത്യം വിളിച്ചുപറയും. അത് സ്വന്തം പാർട്ടിയിലെ അത്യുന്നതന്മാരുടെ താല്പര്യങ്ങൾക്ക് അത് എതിരാവുകയും ചെയ്യും. ഡീസൽ വില വർദ്ധനയും സബ്സിഡിയുടെ വെട്ടിച്ചുരുക്കലുമായി നട്ടം തിരിഞ്ഞ കെ എസ് ആർ ടി സിയുടെ രക്ഷാകവചമായി ബസ്സുകൾ ഗയിൽ വാതകത്തിലേക്കു മാറാൻ കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തതാണു 4000 കോടി രൂപ. അതാണ് ഗെയിലുമായി നടത്തിയ ആലോചനയിൽ വരും കാലങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചതി മനസ്സിലാക്കി മന്ത്രി ആര്യാടൻ വേണ്ടെന്നു വച്ചത്. സഹായധനം ഉപയോഗിച്ച് ബസ്സുകളെല്ലാം ഗയിൽ വാതകത്തിലേക്കു മാറിക്കഴിയുമ്പോൾ അവരുടെ സ്വഭാവം മാറില്ലെന്ന് ആരുകണ്ടു? ആ സമയത്ത് വാതകവില വർദ്ധിപ്പിച്ചാൽ കെ എസ് ആർ ടി സിയെ മരണത്തിനു വിട്ടുകൊടുക്കുകയോ ഗയിലിനു തീറെഴുതുകയോ അല്ലാതെ മറ്റൊരു ഗതിയുമുണ്ടാവില്ല.

ഗയിൽ  വാതക പദ്ധതികൊണ്ട് ജനങ്ങൾക്കുണ്ടാകുന്ന ലാഭക്കണക്കുകൾ ശ്രദ്ധിച്ചാൽത്തന്നെ വരും കാല "ഗുണ"ങ്ങളും വ്യക്തമാവും. ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന പൈപ്പ്‌ലൈനിൽ നിന്ന് സബ്‌വേകൾ നിർമ്മിച്ച് പാചകവാതകം കുറഞ്ഞ ചെലവിൽ വീടുകളിലും ലഭ്യമാക്കുമെന്നും അത് കുടുംബ ബജറ്റിൽ കാതലായ മാറ്റമുണ്ടാക്കുമെന്നുമാണു വാഗ്ദാനം .  ഭൂമികുലുക്കമോ മറ്റെന്തെങ്കിലുമോ കൊണ്ട് പൈപ്പ്‌ലൈന് എന്തെങ്കിലും സംഭവിച്ചാൽ ഒരു പ്രദേശം മുഴുവൻ തുടച്ചു നീക്കപ്പെടുമെന്നതും ജീവിതകാലം മുഴുവൻ സ്വന്തം ഭൂമിയിൽ അന്യരായി ഭീതിയോടെ ജീവിക്കേണ്ടി വരുമെന്നുള്ളതും മറച്ചുവെക്കുകയാണ്.

വീട്ടമ്മമാർക്ക് ഗ്യാസിനേക്കാൾ ഇൻഡക്ഷൻ കുക്കറുകളോടാണ് ഇന്ന് കൂടുതൽ താല്പര്യം. താരതമ്യേന ഏറ്റവും അപകടം കുറഞ്ഞതും എളുപ്പവും മാലിന്യമുക്തവുമായതും ഇൻഡക്ഷൻ കുക്കറുകൾ തന്നെയാണ്. ആവശ്യത്തിനു വൈദ്യുതി ലഭ്യമായാൽ നമുക്ക് ഏറ്റവും നന്നാകുന്നതും ഇതുതന്നെയാണ്. ഇടക്കിടെയുണ്ടാകുന്ന കറണ്ടുപോക്കാണ് ഇൻഡക്ഷൻ കുക്കറിന്റെ ശാപം. അതുകൊണ്ടുതന്നെ നമ്മുടെ വൈദ്യുതിപ്രതിസന്ധി മറികടക്കാൻ കഴിഞ്ഞാൽ ഗാർഹിക ഗാർഹികേതര വ്യവസായ മേഖലകളിൽ സാമ്പത്തികമായി ഒരു കുതിച്ചുചാട്ടം തന്നെ നമുക്കുണ്ടാകും.

ആർക്കും ബുദ്ധിമുട്ടില്ലാതെ നഷ്ടം തീരെയില്ലാതെ ഗയിൽപദ്ധതി നടപ്പിലാക്കാൻ കഴിയും. വാതകത്തിന്റെ വിപണനവും വരുമാനവുമാണ് അവരുടെ ലക്ഷ്യമെങ്കിൽ പദ്ധതി നടപ്പിലാകുന്നതോടൊപ്പം നമ്മുടെ വൈദ്യുതിപ്രതിസന്ധിയും പരിഹരിക്കപ്പെടും. ഇപ്പോൾ ഇവരുടെ സ്റ്റോറേജ് പുതുവൈപ്പിനിലാണുള്ളത്. അവിടെനിന്ന് 5 കിലോമീറ്റർ വടക്ക് മാറിയാണ് ഞാറക്കൽ 220 കെ. വി. സബ് സ്റ്റേഷൻ. ഇവിടേക്കുള്ള വൈദ്യതി കളമശ്ശേരിയിൽ നിന്നാണു കൊണ്ടുവരുന്നത്.

പുതുവൈപ്പിനിൽ എൽ എൻ ജി ടെർമിനലിനോടു ചേർന്ന് 2000 മെഗാവാട്ടെങ്കിലും ശേഷിയുള്ള പവർ സ്റ്റേഷൻ സ്ഥാപിക്കുക. നിലവിൽ ആവശ്യത്തിന് സ്ഥലസൗകര്യം അവിടെ ലഭ്യമാണ്. അവിടെനിന്ന് അഞ്ചു കിലോമീറ്റർ മാറിയുള്ള ഞാറക്കലിലും തുടർന്ന് കളമശ്ശേരി വഴി മാടക്കത്തറയിലും വൈദ്യുതിയെത്തിച്ചാൽ അവിടെനിന്ന് ഇന്ത്യയിലെവിടേക്കും എത്തിക്കാൻ ഒരു തടസ്സവുമുണ്ടാവില്ല. ഗയിലിനു വാതകവും ചെലവാകും പൈപ്പ്‌ലൈൻ കടന്നു പോകുന്ന വഴിയിലെ ജനങ്ങളും അവരുടെ വാസസ്ഥലങ്ങളും കൃഷിയിടങ്ങളും സുരക്ഷിതമാവും. ഒപ്പം നാം നേരിടുന്ന രൂക്ഷമായ വൈദ്യുതപ്രതിസന്ധിക്കും പരിഹാരമാവും. ആര്യാടൻ ഇത്രയൊക്കെ ചിന്തിച്ചിട്ടുണ്ടാവില്ലെങ്കിലും ഗയിൽ പദ്ധതിയിലെ ഭാവിയിലെ ലാഭക്കണ്ണുകൾ തിരിച്ചറിഞ്ഞു എന്നത് അംഗീകരിക്കതെ വയ്യ.

ജനങ്ങൾക്ക് കുറഞ്ഞ വിലക്ക് പാചകവാതകം എത്തിക്കുമെന്നു പറഞ്ഞ എൽ എൻ ജി കുറഞ്ഞനിരക്കിൽ വൈദ്യുതി എത്തിക്കുമെന്നു തീരുമാനിച്ചാൽ മതി (വിതരണം നടത്താനുള്ള എൽ പി ജി അല്ല പൈപ്പിലൂടെ പോകുന്നതെന്ന് മനഃപൂർവ്വം വറച്ചു വെക്കുകയാണ്). പൈപ്പ്‌ലൈൻ കടന്നു പോകുന്ന പ്രദേശങ്ങൾക്കു കൊടുക്കാനുദ്ദേശിക്കുന്ന ഭീമമായ തുകയുടെ ചെറിയ ഭാഗം മതിയാവും പവർപ്ലാന്റ് സ്ഥാപിക്കാൻ. ജനങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടും അവരുടെ ജീവിതത്തെ ദുരിതത്തിലാഴ്‌ത്തിക്കൊണ്ടും "വികസന"പദ്ധതികൾ നടപ്പിലാക്കാൻ തുനിഞ്ഞിറങ്ങുമ്പോൾതിനേക്കാൾ മികച്ചതും ആരെയും ബിദ്ധിമുട്ടിക്കാത്തതും എന്നാൽ തങ്ങളുടെ ലക്ഷ്യം നിറവേറുന്നതുമായ രീതിയിൽ പ്രസ്തുത പദ്ധതികൾ നടപ്പിലാക്കാൻ കഴിയുമോയെന്ന് ആരായുന്നത് എപ്പോഴും നല്ലതാണ്. പദ്ധതികൾ വരണം, പക്ഷേ അതു ആളെക്കൊല്ലാനാവരുത്.

Tuesday

കഴിവുകേടിന് അന്താരാഷ്ട്ര അവാർഡ്


  നാണമില്ലാത്തവന്റെ ആസനത്തിൽ ആലുമുളച്ചാൽ അതും ഒരു അലങ്കാരം. അടുത്ത കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ലഭിച്ച അവാർഡിനെക്കുറിച്ച് ഇങ്ങനെ പറയാനേ കഴിയുന്നുള്ളൂ. കേരള രാഷ്ട്രീയത്തിലെ ചാണക്യനായിരുന്ന അന്തരിച്ച ശ്രീ കെ കരുണാകരൻ കഴിഞ്ഞാൽ എങ്ങിനെ വീണാലും നാലുകാലിൽ നിൽക്കാൻ ത്രാണിയുള്ള കോൺഗ്രസ് നേതാവ് ഒരുപക്ഷേ കുഞ്ഞൂഞ്ഞച്ചായൻ തന്നെയാവണം. സോളാറും സരിതയും മൂക്കല്ലം മുക്കിക്കൊല്ലാൻ ശ്രമിച്ചപ്പോഴും പതറാതെ പിടിച്ചുനിൽക്കാൻ അദ്ദേഹത്തിനു കഴിഞ്ഞതും അതുകൊണ്ടുതന്നെയാണ്. കണ്ണൂരിലെ കല്ലേറിന്റെ ബാക്കിപത്രമായി സോളാറിന്റെയും സരിതയുടേയും പ്രഭ അൽപ്പമെങ്കിലും നശിച്ചുപോയത് അതിന് ഒരുദാഹരണം മാത്രം. അതിനു വേണ്ടിയുള്ള നാടകമായിരുന്നോ അത് എന്നാണ് പലരും സംശയിക്കുന്നതും.

 ചാണ്ടിച്ചനു ലഭിച്ച ഭൂലോക അവാർഡിന്റെ ആന്തരിക അർത്ഥം യഥാർത്ഥത്തിൽ ചർച്ച ചെയ്യപ്പെടാതെ പോയി എന്നതാണു വാസ്തവം. ഓരോ വിഷയങ്ങളിൽ അവാർഡുകൾ നിർണ്ണയിച്ച് സമ്മാനിക്കുന്നത് അവാർഡുനിർണ്ണയിക്കുന്ന പ്രദേശത്തെ സമ്പ്രദായങ്ങൾ അനുസരിച്ചായിരിക്കും. അവാർഡു ലഭിക്കുന്നവരുടെ ദേശത്തെ നിർണ്ണയ സമ്പ്രദായമനുസരിച്ചല്ല. അതാണ് ഇവിടെ വിസ്മരിക്കപ്പെട്ടുപോയത്. മുഖ്യമന്ത്രിക്കു ലഭിച്ച അവാർഡിന്റെ പ്രസക്തി അതിന്റെ അടിസ്ഥാനത്തിലാവണം വിലയിരുത്തേണ്ടത്.

  പാശ്ചാത്യരാജ്യങ്ങളുടെ രീതിവച്ചു നോക്കുമ്പോൾ ചാണ്ടിച്ചനു കിട്ടിയത് അവാർഡല്ല, അവഹേളനമാണ്.  അവരുടെ കാഴ്ചപ്പാടിലെ ജനപ്രതിനിധികൾ യഥാർത്ഥ ജനപ്രതിനിധികളാണ്. അവരുടെയടുത്തേക്ക് വോട്ടർമാർക്ക് ഒരിക്കലും പോകേണ്ടി വരുന്നില്ല. തങ്ങളുടെ വോട്ടർമാർക്ക് ആവശ്യമായ എല്ലാക്കാര്യങ്ങളും സാധ്യമാകാൻ തക്ക സംവിധാനങ്ങൾ ഒരുക്കുന്നതിലും അതിനുവേണ്ടി നിലകൊള്ളുന്ന ഉദ്യോഗസ്ഥരെ ചിട്ടപ്പെടുത്തുന്നതിലും അവർ ശ്രദ്ധാലുക്കളാണ്. ഇത്തരത്തിൽ ജനപക്ഷത്തു നിൽക്കുന്ന ജനപ്രതിധികളെ പാശ്ചാത്യരാജ്യങ്ങളും യുഎന്നും എപ്പോഴും ആദരിക്കാറുണ്ട്.

 അതതു നാട്ടിലെ സമ്പ്രദായമനുസരിച്ചാണ് ഓരോരുത്തരേയും ആദരിക്കേണ്ടത്. കേരളത്തിന്റെ മാനദണ്ഡമനുസരിച്ച് കേരളത്തിൽ വച്ച് ആദരിച്ചിരുന്നെങ്കിൽ ചാണ്ടിച്ചന്നു ലഭിച്ച അവാർഡ് എല്ലാ അർത്ഥത്തിലും ശരിയായേനെ. പക്ഷേ ഇവിടെ മുഖ്യമന്ത്രിയെ അവാർഡുനൽകി കളിയാക്കുകയും അവഹേളിക്കുകയുമാണ് ചെയ്തിരിക്കുന്നതെന്നു മനസ്സിലാക്കാനുള്ള ശേഷി ഒരു കോൺഗ്രസ്സുകാരനുമില്ലാതെ പോയത് അത്യന്തം ലജ്ജാവഹമാണ്.

 ജനങ്ങളുടെ സുരക്ഷിതവും സമധാനപൂർണ്ണവുമായ ജീവിതം ഉറപ്പുവരുത്താൻ നിയമങ്ങളുണ്ടാക്കാനും ഇതര സംവിധാനങ്ങളൊരുക്കാനുമാണു നമുക്ക് മന്ത്രിമാർ. അവരുടെ കടമ അതാണ്. അതു പ്രാവർത്തികമാകും വിധം തന്താങ്ങളുടെ ജോലി കൃത്യമായി ഉദ്യോഗസ്ഥവൃന്ദങ്ങൾ ചെയ്യുന്നുണ്ടോ എന്നു മാത്രമാണ് അവർ ശ്രദ്ധിക്കേണ്ടത്. അല്ലാതെ നേരിട്ട് ജനമദ്ധ്യത്തിലേക്കിറങ്ങി അപേക്ഷയും ആവലാതിയും കേൾക്കാനല്ല. ആവലാതിയില്ലാതെ സ്വൈരജീവിതം മുന്നോട്ടുപോകാൻ ഓരോ പൗരനെയും സഹായിക്കേണ്ടതും അതിനുള്ള സാഹചര്യമൊരുക്കേണ്ടതും ഉദ്യോഗസ്ഥന്മാരുടെ കർത്തവ്യമാണ്. അവർ അതു ചെയ്യുന്നില്ലെങ്കിൽ മുഖ്യമന്ത്രിയും മറ്റു വകുപ്പു മന്ത്രിമാരും അത്തരക്കാരെ പിരിച്ചു വിട്ട് പ്രാപ്തരായവരെ പകരം നിയമിക്കുകയാണു വേണ്ടത്.

 ജനസമ്പർക്ക പരിപാടിയിൽ ആളുകൾ കൂടുന്നത് മന്ത്രിയുടെ കഴിവുകേടിനെയാണു വെളിവാക്കുന്നത്. കഴിവും പ്രാപ്തിയുമുള്ളവരെന്നു വീമ്പിളക്കുന്ന ഭരണാധികാരികൾ മാറിമാറി ഭരിച്ചിട്ടും  പൗരന്മാർക്ക് സ്വൈര ജീവിതം അന്യമെങ്കിൽ, നമ്മുടെ ഭരണാധികാരികൾക്കും അവരുടെ ഭരണ നിർവ്വഹണത്തിനും എന്തൊക്കെയോ കുഴപ്പങ്ങളുണ്ടെന്നു നാം തിരിച്ചറിയണം. മറ്റെന്തോ ലക്ഷ്യങ്ങൾക്കു വേണ്ടിയാണ് അവർ അഹോരാത്രം കഷ്ടപ്പെടുന്നതെന്ന് മനസ്സിലാക്കണം. വില്ലേജാപ്പീസിലും പഞ്ചായത്താപ്പീസിലും ലഭ്യമാകേണ്ട സാധാരണ രേഖകൾ പോലും വോട്ടർമാർക്ക് ലഭ്യമാകാൻ മുഖ്യമന്ത്രിക്ക് നേരിട്ട് ഇടപെടേണ്ടി വരുന്നു എന്നത് അദ്ദേഹത്തിന്റെ കഴിവുകേടല്ലാതെ മറ്റൊന്നുമല്ല വെളിവാക്കുന്നത്.

  ജനപക്ഷത്തെ ആവലാതികൾ കേൾക്കുന്ന ജനകീയനായ മുഖ്യമന്ത്രിക്ക് ലഭിച്ച അവാർഡിന്റെ പ്രസക്തി ഇവിടെയാണ് ചർച്ച ചെയ്യേണ്ടത്. അവർ കേരളത്തിന്റെ മാനദണ്ഡമനുസരിച്ച് ഇവിടെ വച്ചല്ല അവാർഡു നൽകിയതെന്ന് ഓർക്കുക. അവരുടെ മാനദണ്ഡമനുസരിച്ച് അവിടെവച്ചു കൊടുക്കുമ്പോൾ അത് ഇവിടെയുള്ള വരെ കളിയാക്കാൻ മാത്രമായിരുന്നെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക. ഒരു പക്ഷേ ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രി എന്ന യോഗ്യത പരിഗണിച്ചാവും അവർ ഈ അവാർഡ് സമ്മാനിച്ചിട്ടുണ്ടാവുക, അതു വാങ്ങിയവർക്കു മനസ്സിലായില്ലെങ്കിലും…

Saturday

2013ലെ മന്ദബുദ്ധികൾ...


 നിത്യേന കാണുന്ന ചാനലുകളിലെ ലൈവു തെറിവിളികളും ന്യൂസ് ചവറുകളും അച്ചടി മാധ്യമങ്ങളിലെ പ്രധാന "തലേ"ക്കെട്ടുകളും പരിശോധിച്ചാൽ കേരളം ദൈവത്തിന്റെ സ്വന്തം നാടുതന്നെയാണെന്ന് അറിയാതെ ആരും സമ്മതിച്ചുപോകും. നിത്യേന പടച്ചുവിടുന്ന കച്ചവടച്ചരക്കുകളിൽ സംസ്ഥാനത്തെ ജനവിഭാഗങ്ങളെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന പ്രശ്നങ്ങളോ പരിഹാരനിർദ്ദേശങ്ങളോ കാണാനില്ല. അങ്ങിനെയെന്തെങ്കിലുമുണ്ടെങ്കിൽ അവക്ക് ഒരു പ്രധാന സ്ഥാനം ഉണ്ടാകുമായിരുന്നല്ലോ.

 കേരളത്തിലെ സാധാരണക്കാർക്ക് പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്നാണ് മനസ്സിലാക്കേണ്ടത്. സുഗമ സഞ്ചാരം പകരുന്ന പൊതു നിരത്തുകളും, മൂക്കുപൊത്താതെ നടക്കാവുന്ന അന്തരീക്ഷവും, ഭയപ്പാടില്ലാതെ ആർക്കും വിശേഷിച്ച് നമ്മുടെ സഹോദരിമാർക്ക് സ്വതന്ത്രമായി സഞ്ചരിക്കാവുന്ന സാഹചര്യങ്ങളും, സുരക്ഷിതമായ തൊഴിൽ മേഖലകളും, പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന നിയമ സംവിധാനങ്ങളും, സർവ്വോപരി പ്രജാപരിപാലനവും കൃത്യമായി നടക്കുന്ന വിവരവിതരണ സാംസ്കാരിക സംവിധാനങ്ങളും നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നുവെങ്കിൽ നമ്മൾ ദൈവത്തിന്റെ സ്വന്തം നാട്ടിൽ തന്നെയാണു ജീവിക്കുന്നത് എന്നലാതെ എന്താണു കരുതേണ്ടത്?

 ഇത്രയും മനോഹര സാഹചര്യങ്ങളിൽ നമ്മുടെ മാധ്യമങ്ങളുടെ നിലനില്പിനു വേണ്ടി നമ്മൾ തെരഞ്ഞെടുത്തയച്ചവർ തമ്മിലടിച്ചു കളിക്കുകയും നമുക്കാനന്ദിക്കാൻ മാധ്യമങ്ങൾ അവ ചൂടോടെ വിളമ്പുകയും ചെയ്യുന്നുവെന്നു കരുതാം. അട്ടപ്പാടിയടക്കം ആദിവാസികോളനികളിൽ നടക്കുന്ന പട്ടിണി മരണങ്ങളോ കൊടിയ ദാരിദ്ര്യമോ കേരളത്തിലെ വിവിധ വിഭാഗങ്ങളിലെ ആയിരങ്ങളുടെ ഭവനരാഹിത്യമോ, അതിവേഗം ബഹുദൂരം കുതിച്ചുപായുന്ന സാധാരണക്കാരനെ പട്ടിണിക്കിടുന്ന വിലക്കയറ്റമോ, നിയമനീതിരാഹിത്യമോ സുരക്ഷിതത്വമില്ലായ്മയോ അഴിമതിക്കൊള്ളകളോ നമുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇത് ഏതാനും ചിലർക്കു മാത്രം കൊള്ളയടിക്കാൻ വിധത്തിൽ കൈവശപ്പെടുത്തിയ നാടാണെന്നും നമ്മുടെ മാധ്യമങ്ങൾ അവരെ വിറ്റു ജീവിക്കുന്നവരാണെന്നും നമുക്കു വിളിച്ചുപറയേണ്ടിവരും.

 ഇന്നുള്ള ചർച്ചകൾ മാധ്യമങ്ങളുടെ വരുമാനം മാത്രം ലക്ഷ്യം വച്ചുള്ളതാണ്. രാജ്യ-ജന നന്മകൾ ലക്ഷ്യം വച്ചെന്നു പറയുമ്പോഴും അവ പ്രഹസനങ്ങളുടെ വനരോദനം മാത്രമായാണ് അനുഭവപ്പെടുന്നത്. ആത്മാർത്ഥതയുടെ ഏഴയലത്തുപോലും അവയെത്തുന്നില്ല. ഗണേഷിനേയും ജോർജ്ജിനേയും സരിതയെയും ഉമ്മൻചാണ്ടിയെയും അച്ചുമ്മാനെയും കുഞ്ഞാലിക്കുട്ടിയെയുമൊക്കെ വിട്ട് ജനങ്ങളിലേക്കും അവരുടെ വിഷമങ്ങളിലേക്കും സംസ്ഥാനത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളിലേക്കും അഴിമതിരഹിത പരിഹാരചർച്ചകളിലേക്കും നമ്മുടെ മാധ്യമങ്ങൾ ഇറങ്ങിവരാത്തിടത്തോളം, അതിനുവേണ്ടി ചാനൽ ചർച്ചകളും ന്യൂസ് അവറുകളും സദുദ്ദേശവും സത്യസന്ധവുമായി നീക്കി വെക്കാത്തിടത്തോളം ഈ നാടു നന്നാവാൻ പോകുന്നില്ല.

Monday

????............

 കഴിഞ്ഞദിവസം കോഴിക്കോട്ടുനടന്ന ഇ-മഷി ഓൺലൈൻ മാഗസിന്റെ വാർഷികപ്പതിപ്പിന്റെ പ്രകാശനച്ചടങ്ങി‌ൽ ഒപ്പംനടന്ന ബ്ലോഗർ ജിലു ആഞ്ചലയുടെ കവിതാസമാഹാരമായ "ചില കാത്തിരിപ്പുകളു"ടെ പ്രകാശനച്ചടങ്ങാണ്. സുധാകരൻ സാറ് എന്താണ് മനസ്സിൽ പറയുന്നതെന്നാ ഇപ്പൊ എന്റെ കൺഫ്യൂഷൻ....

Friday

തീവ്രവാദത്തിന്റെ മൊത്തക്കച്ചവടക്കാർ...


 രാജ്യത്താകമാനം നിരപരാധികളായ മുസ്ലിം യുവാക്കളെ തീവ്രവാദക്കേസുകളിലുൾപ്പെടുത്തി ജയിലിലടക്കുന്ന പ്രവണത വർഷങ്ങളായി കൂടിക്കൊണ്ടിരിക്കുകയാണ്. ഒരുഭാഗത്ത് നിരപരാധികളെന്നുകണ്ട് അവർ ഒരു പുനർജ്ജീവനത്തിനുള്ള ശക്തിപോലും നഷ്ടപ്പെട്ട് മോചിപ്പിക്കപ്പെടുമ്പോഴും ഒരു വലിയ വിഭാഗം ഇപ്പോഴും തങ്ങൾ ചെയ്ത തെറ്റുകളെന്തെന്നു മനസ്സിലാക്കാനാവാതെ കാരാഗൃഹത്തിൽ തന്നെയാണ്. പുതിയ വിരുന്നുകാർ എത്തിക്കൊണ്ടുമിരിക്കുന്നു. ഇതിനെയാണ് ഭരണകൂട ഭീകരതയെന്നു വിളിക്കുന്നത്. രാജ്യത്തെ ഓരോ പൗരന്മാരുടേയും ജീവനും സ്വത്തിനും സമാധാന പൂർവ്വമുള്ള ജീവിതത്തിനും സംരക്ഷരകരാകേണ്ട നിയമ സംവിധാനം ഒരു വിഭാഗക്കാരെ മാത്രം തെരഞ്ഞുപിടിച്ച് വംശീയ ഉന്മൂലനം നടത്തുന്നതിനു നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത് രാജ്യത്തിന്റെ ഭരണഘടനയനുസരിച്ചു വായിച്ചാൽ അത്യന്തം അപമാനം തന്നെയാണ്.

 ഒരു ഭാഗത്ത് ആരോപണ വിധേയർ പെരുകിവരുമ്പോൾ, അല്ലെങ്കിൽ അവരെ സൃഷ്ടിക്കുമ്പോൾ മറുഭാഗത്ത് അവയെ കർമ്മപഥമായി തെരഞ്ഞെടുത്തു പ്രവർത്തിക്കുന്ന വലിയൊരു ജനവിഭാഗത്തെ ഈ നിയമ സംവിധാനം കാണുന്നില്ല. മുസ്ലീം തീവ്രവാദപ്രവർത്തനങ്ങൾക്ക് ഉദാഹരണങ്ങൾ നിരത്തി എടുത്തു കാണിച്ചിരുന്ന മക്കാമസ്ജിദ്, മലേഗാവ് ഉൾപ്പടെയുള്ള സ്ഫോടനങ്ങൾ ആരുടെ സൃഷ്ടിയാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും കാണാത്ത മട്ടിലാണ് ഇന്ത്യയിൽ പ്രത്യേകിച്ച് ഇപ്പോൾ കേരളത്തിലും നിയമ സംവിധാനങ്ങളുടെ പോക്ക്.

 ആർ എസ് എസ്സിലും സംഘ്പരിവാറിലും ബി ജെ പിയിലുമൊക്കെ ഏതെങ്കിലുമൊക്കെ പ്രതിസന്ധി വന്നുപെട്ടാൽ ഇന്നുവരെയുള്ള രീതിവച്ച് അപ്പോൾ ഒരു വർഗ്ഗീയകലാപം ഉറപ്പാണ്. അതുതന്നെയാണ് ഇപ്പോൾ മുസഫർ നഗറിലും സംഭവിച്ചത്. അനേകരുടെ ജീവിതങ്ങളെ ചുട്ടെരിച്ച ഉന്മൂലന കലാപമായിട്ടും അവ മൂടിവെക്കാൻ നമ്മുടെ മാധ്യമങ്ങൾ പരമാവധി ശ്രദ്ധിച്ചു. ഒരു തീവ്രവാദപ്രവർത്തനപ്പട്ടികയിലും ഇടംപിടിക്കാതെ ഇപ്പോൾ അതു മറക്കുകയും ചെയ്തു. പ്രതിപ്പട്ടികയിൽ ഏതെങ്കിലും ഒരു മുസ്ലിം നാമധാരി ഉൾപ്പെട്ടിരുന്നെങ്കിൽ കഥ ഒരുപക്ഷേ മറ്റൊന്നായേനെ.

 ഇന്ത്യയിലെ തീവ്രവാദപ്രവർത്തനങ്ങളുടെ മൊത്തക്കച്ചവടക്കാർ എന്ന പദവി മുസ്ലിങ്ങളുടേ മേൽ ചാർത്തിക്കൊടുത്ത്തിനു സ്ഥാനചലനം സംഭവിക്കാതെ കാത്തുസംരക്ഷിക്കുന്ന ഭീകരവാഴ്ചയുടെ യഥാർത്ഥലക്ഷ്യം ഇപ്പോഴും മറഞ്ഞു നിൽക്കുകയാണെന്നാണു തോന്നുന്നത്. ഒരുഭാഗത്ത് കലാപങ്ങളും മറുഭാഗത്ത് സ്ഫോടനങ്ങളും സൃഷ്ടിച്ച് ആ അജണ്ട നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോൾ അവയ്ക്കുള്ള പ്രതികളെ ഇപ്പോൾ തെരഞ്ഞെടുക്കുന്നത് ദൈവത്തിന്റെ സ്വന്തം നാടിൽനിന്നാകുന്നത് ഒന്നു ശ്രദ്ധിക്കേണ്ടതാണ്. മലയാളികളായ മുസ്ലിം ചെറുപ്പക്കാർക്ക് ഏതുസമയത്തും തീവ്രവാദിപ്പട്ടം കിട്ടാനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്.

 കേരളത്തിലെ മുസ്ലിം സമൂഹത്തെ ഒന്നാകെ തീവ്രവാദികളാക്കുന്നതിനുള്ള ആസൂത്രിത ശ്രമത്തിന്റെ ഒരു ഭാഗമാണ് മുസ്ലിം പുസ്തക പ്രസാധകരുടെ പുസ്തക ശാലകളിലെ പരിശോധനകളും പുസ്തകങ്ങൾ പിടിച്ചെടുക്കലും അറസ്റ്റും. പുസ്തക പ്രസാധനത്തിലുപരി വർഗ്ഗീയത വളർത്താനാണ് ഈ സ്ഥാപനങ്ങൾ എന്നതാണ് പുതിയ കണ്ടുപിടുത്തം. കാക്കിയും വർഗ്ഗീയ കലാപങ്ങളും, ജിഹാദും ദഅ്‌വത്തും തുടങ്ങിയ യാതൊരു നിരോധനവും ഇതുവരെ ഏർപ്പെടുത്തിയിട്ടില്ലാത്ത കൃതികൾ പിടിച്ചെടുക്കുകയും പ്രസാധകരെ അറസ്റ്റു ചെയ്യുകയും ചെയ്തതുവഴി മലയാളികളുടെ സാധാരണജീവിതത്തിനും ഏതാണ്ട് അവസാനമായി എന്നതു തെളിഞ്ഞുവരികയാണ്.

 മദനിക്കെതിരേ അവസാനമായി എടുത്ത വധശ്രമ-ഭീഷണിക്കേസ് മറ്റൊരുദാഹരണമാണ്. 1998ൽ നടന്നുവെന്ന് ആരോപിക്കപ്പെട്ട ഈ കേസ് കെട്ടിച്ചമച്ചതും അടിസ്ഥാന രഹിതവുമായിരുന്നെന്ന് കണ്ടെത്തിയിരുന്നതായി പോലീസ് വൃത്തങ്ങൾ തന്നെ സമ്മതിക്കുമ്പോഴും എന്തെങ്കിലുമൊക്കെ സമ്മാനം ചിലർക്കെങ്കിലും ഇടക്കിടക്ക് നൽകാതെ മനസ്സമാധാനവും ഉറക്കവും വരില്ലെന്നായിരിക്കുന്നു നമ്മുടെ നീതി സംരക്ഷക വൃന്ദത്തിന്!

 കേരളത്തിലെ നിയമസംവിധാനവും ദേശദ്രോഹത്തിനും വർഗ്ഗീയതക്കും ഭീകരതയ്ക്കും വളമാകാൻ തുടങ്ങിയതിൽ സങ്കടപ്പെടാതിരിക്കാൻ കഴിയുന്നില്ല. ഏതൊക്കെ മത വിഭാഗക്കാർ ഇവിടെ നിലനിൽക്കണമെന്നു തീരുമാനിച്ച് മറ്റുള്ളവരെ ഒറ്റദിവസം കൊണ്ട് കൊന്നുകളഞ്ഞാൽ ശേഷിക്കുന്നവർക്ക് സമാധാനപരമായി ജീവിക്കാമായിരുന്നു. പീഢിതവർഗ്ഗത്തിന് ഇങ്ങനെ ഇഞ്ചിഞ്ചായി മരിക്കേണ്ടി വരില്ലായിരുന്നു.

 ശശികലടീച്ചറും മോഡിയും സംഘപരിവാറും ആർ എസ് എസുമെല്ലാം ഈ നാട്ടിൽ നന്മയുടെ വിത്തുകൾ പാകുന്നവരാണ്. ഇന്ത്യയിലെ ഇന്നുള്ള രാഷ്ട്രീയസേവകരെല്ലാം അതിനു വെള്ളം കോരുന്നവരുമാണ്. ബ്രിട്ടീഷ് രാജാവിന്റെ മൂക്കിനുനേരേ വിരൽ ചൂണ്ടി ഇന്ത്യയ്ക്കു സ്വാതന്ത്യം വേണമെന്നു ഗർജ്ജിച്ച മൗലാനാ മുഹമ്മദലി ജൗഹറിന്റെ പിന്മുറക്കാർ അതിന്റെ ഫലം അനുഭവിക്കുകയും വേണം. അങ്ങനെ ഇനി കേരളത്തിലും ശാന്തി പുലരട്ടെ…
ജെയ് ഹിന്ദ്…

Saturday

വിവാഹപ്രായം കീറാമുട്ടിയാണോ...?


 പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കണോ പതിനാറാക്കണൊ അതല്ല മറ്റെന്തെങ്കിലുമൊക്കെ ആക്കണോയെന്ന് തീരുമാനിക്കാനെന്നമട്ടിൽ വിവാദങ്ങൾ പടച്ച് മറഞ്ഞെങ്കിലും തെളിഞ്ഞുനിൽക്കുന്ന തങ്ങളുടെ മനോധാരയെ സമ്പുഷ്ടീകരിക്കുന്ന നിർഭാഗ്യ വാദഗതികൾ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായിട്ടില്ല. വാർത്താക്കച്ചവടങ്ങൾക്ക് പുതിയ ഇരയെത്തിയെങ്കിലും പ്രസ്തുത വിചാരണകൾക്ക് ഒരു ചിന്ത കൊടുക്കുന്നത് നല്ലതാണെന്നു തോന്നുന്നു.

 പെൺകുട്ടികൾക്ക് വിവാഹപ്രായം നിജപ്പെടുത്തി നിയമം വരുന്നതിനോട് ഒരുതരത്തിലും യോജിക്കാൻ കഴിയുന്നില്ല. വിവാഹം കഴിക്കാനും കുടുംബജീവിതം നയിക്കാനും പ്രപ്തിനേടുന്നതെന്നോ അന്ന് അവളും അവനും അതിനു തയ്യാറാകുന്നതായിരിക്കും ഉചിതം. ഇന്നത്തെ വാദവിവാദഗതികൾ അരക്ഷിതാവസ്ഥക്കു വഴിവെക്കാനല്ലാതെ മറ്റൊരു സംഭവവും സൃഷ്ടിക്കാൻ പോകുന്നില്ല. വിദ്യാഭ്യാസം പൂർത്തിയാക്കി വിവാഹം കഴിച്ചാൽ മതിയെന്നുവെച്ചാൽ അവർക്ക് വിവാഹം കഴിക്കാതെ ജീവിക്കേണ്ടിവരും. അല്ലെങ്കിൽ ഇന്ത്യാക്കാർക്ക് വിദ്യാഭ്യാസം പൂർത്തിയാക്കാനും കാലയളവു നിശ്ചയിക്കേണ്ടി വരും.

 പെൺകുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം പതിനെട്ടാക്കണമെന്ന് ശക്തിയുക്തം വാദിക്കുന്ന വാഗ്ധോരണിയുടെ യോദ്ധാക്കൾ മിനിമം തങ്ങളുടെ മാതാപിതാക്കളുടെയെങ്കിലും വിവാഹവേളയിലെ പ്രായം അന്വേഷിക്കുന്നത് നന്നായിരിക്കും. പതിമൂന്നിലും പതിനാലിലും വിവാഹം കഴിഞ്ഞ തങ്ങളുടെ മാതാക്കൾക്കു പിറന്ന തങ്ങളോരോരുത്തരും മന്ദബുദ്ധികളും ചിന്താശേഷി നശിച്ചവരും അനാരോഗ്യത്തിന്റെ വന്മലകൾ ചുമക്കുന്നവരും സർവ്വോപരി ഒന്നിനും കഴിവില്ലാത്തവരുമാണെന്ന് സ്വയം സമ്മതിക്കേണ്ടി വരും. അതല്ല തങ്ങളെല്ലാം സദ്ഗുണ സമ്പന്നന്മാരാണെന്നും പൂർണ്ണ ആരോഗ്യമുള്ളവരാണെന്നും ഒരു സമൂഹത്തിന്റെ തന്നെ വക്താക്കളാകാൻ പ്രാപ്തിനേടിയവരും തങ്ങളുടെ സമൂഹത്തിന്റെ സമഗ്ര ഉന്നമനത്തിനു നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരുമാണെന്നും അതുകൊണ്ടുതന്നെയാണ് ഈ വിഷയത്തിൽത്തന്നെ ഇത്രയധികം ശ്രദ്ധലുക്കളാകുന്നതെന്നും സമ്മതിച്ചാൽ സർവ്വമേഖലയിലും ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് വിവാഹപ്രായം ഒരു പ്രശ്നമേയല്ലെന്നും സമ്മതിക്കേണ്ടിവരും.

 ജീവിതത്തിന്റെ പ്രാഥമിക പാഠം അക്ഷരാർത്ഥത്തിൽ സ്വായത്തമാക്കി സംരക്ഷിച്ചുപോന്ന പഴയ തലമുറക്ക് മതവും പ്രായവും ഒരു പ്രശ്നമല്ലായിരുന്നു. എല്ലാ വിഭാഗങ്ങളും അതിൽ ഒരുപോലെ പങ്കാളികളായിരുന്നു. ആധുനിക ചികിത്സാ സമ്പ്രദായങ്ങളോ വിവരവിതരണ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. മികച്ച യാത്രാ മാർഗ്ഗങ്ങളോ സിസേറിയൻ കച്ചവടമോ ആശുപത്രിവാസമോ ഇല്ലായിരുന്നു. സർവ്വോപരി പ്രസവം ഒരസുഖമേ അല്ലായിരുന്നു. മണ്മറഞ്ഞുപോയ സംസ്കാര സമ്പന്നരായിരുന്ന നമ്മുടെ മുൻ തലമുറകൾക്ക് വിവാഹപ്രായമെന്നത് നമ്മുടെ വിവാദംപെറ്റ കീറാമുട്ടി അല്ലായിരുന്നുവെന്നു കാണാം. വളരെ വ്യക്തമായ കാരണങ്ങളും അതിനുണ്ടായിരുന്നു.

 നമ്മുടെ മുൻതലമുറക്കാർ നമുക്കു സമ്മാനിച്ച സംസ്കാരത്തിന്റെയും ജീവിതരീതിയുടേയും അംശമെങ്കിലും നമ്മുടെ കുഞ്ഞുങ്ങൾക്ക് പകർന്നുനൽകാൻ കഴിയുന്നില്ലെങ്കിൽ, അച്ചടക്കവും സാമൂഹ്യബോധവുമുള്ള ആരോഗ്യമുള്ള കുടുംബാന്തരീക്ഷം സൃഷ്ടിക്കാൻ പ്രാപ്തിനേടിയ സമൂഹത്തെ സൃഷ്ടിക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ സമൂഹത്തെ മാനസികമായി ഷണ്ഡീകരിക്കുന്ന നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനു മറ്റെന്തൊക്കെയോ പോരായ്മകൾ കൂടി ഉണ്ടെന്നു മനസ്സിലാക്കണം. സർവ്വ മേഖലകളിലും ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തുണ്ടാക്കാനാണു വിദ്യാഭ്യാസം, മറിച്ച് പേരിനൊപ്പം വാലുകൂട്ടി സമൂഹത്തെ കൊള്ളയടിക്കാനുള്ളതല്ല. മുൻകാലങ്ങളിൽ സാമൂഹിക വിദ്യാഭ്യാസത്തിനായിരുന്നു പ്രാധാന്യം. കൂട്ടുകുടുംബങ്ങളിൽ വളരെ ശ്രദ്ധയോടെ നടന്ന് അന്നത്തെ വിവാഹങ്ങൾക്ക് ആയുസ്സും ആരോഗ്യവുമുണ്ടായിരുന്നു. ആ ജീവിതത്തിലുണ്ടാകാവുന്ന അസ്വാരസ്യങ്ങൾക്ക് കൃത്യമായ പരിഹാരവും ലഭിച്ചിരുന്നു. അതിലുണ്ടായ പുതിയ തലമുറകൾക്ക് ഇന്നുള്ളതിലും നല്ല പരിചരണവും ലഭിച്ചിരുന്നു. അവർക്കുവേണ്ടി കൃത്യമായ പാത വെട്ടിത്തെളിച്ചുകൊടുക്കാൻ ആ പഴയ തലമുറക്കു കഴിഞ്ഞിരുന്നു. ഇന്നുള്ളവർക്ക് ആധുനിക വിദ്യാഭ്യാസം അഭിമാനമാകുമ്പോൾ ആ വിദ്യാഭാസത്തിലൂടെ ഒപ്പം കരസ്ഥമാകുന്ന മാനസിക വിദ്യാഭ്യാസം അന്യമായിപ്പോകുന്നു. ഇതിനാണു മാറ്റം വരേണ്ടത്.

 ആധുനിക സാങ്കേതികവിദ്യകളും മെച്ചപ്പെട്ട ജീവിത സാമ്പത്തിക സാഹചര്യങ്ങളും പ്രയോജനപ്പെടുത്തി ജീവിക്കുന്നതിനൊപ്പം സമൂഹത്തെ പ്രതിബദ്ധതയോടെ നോക്കാനും സഹജീവികളെ സഹോദരങ്ങളായിക്കാണാനും പെരുമാറാനും ഉതകുന്ന മാനസിക നിലവാരം സമ്മാനിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരാനും സംസ്കാരസമ്പന്നരാകാനുമാണ് ഇവിടെ ശബ്ദമുയർത്തേണ്ടത്. അല്ലാതെ കിട്ടുന്നതെന്തും ഒരു സമുദായത്തെ തല്ലാനും മാനസികമായി പീഢിപ്പിക്കാനും ഉപയോഗിക്കാമെന്ന ഗൂഢലക്ഷ്യത്തോടെ സാമൂഹിക കപടപ്രതിബദ്ധത കാണിക്കാനല്ല.

Sunday

കുറ്റം ചെയ്തില്ലെങ്കിലും വധശിക്ഷ




പ്രായം 160 വയസ്സ്....
നിറുത്താതെയുള്ള ഓട്ടമായിരുന്നു. സങ്കടങ്ങളും അലമുറകളും ആർത്തനാദങ്ങളും ആഹ്ലാദവാർപ്പുകളും സന്തോഷാശ്രുക്കളും പ്രതീക്ഷയുടെ പൊൻകിരണങ്ങളും അങ്ങിയങ്ങിനെ ഏതെല്ലാം തരത്തിൽ മാനവ വീർപ്പുകളുയരുന്നതിനു സാക്ഷ്യം വഹിച്ചിരിക്കുന്നു...

കേവലം രണ്ടോ മൂന്നോ വാക്കുകളിൽ ഒരു ജീവനത്തിന്റെ വ്യാപ്തി കുറിച്ചിടുന്ന മഹാത്ഭുതം തന്നെയായിരുന്നല്ലോ അത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ആ ചെറുകുറിപ്പുകളുടെ അർത്ഥവ്യാപ്തിയെ നാം വേണ്ടുവോളം തൊട്ടറിഞ്ഞിരുന്നുവല്ലോ... അതിനു ശേഷമാവണം ആ ലഘുവാക്യങ്ങളെ ഭീതിയോടെ കാണുന്നതിനു നാം മുൻഗണനകൊടുത്തത്.

കറക്കിവിളിയും കുത്തിവിളിയും തോണ്ടി വിളിയും കഴിഞ്ഞ് ഇപ്പോൾ മാടിവിളിയുടെ കാലത്ത് ആത്മഹത്യക്കു പോലും ശേഷിയില്ലാതെ നിൽക്കുന്ന കമ്പിയില്ലാക്കമ്പിയെ കശാപ്പു ചെയ്തുകളയാൻ തീരുമാനിച്ചത് നല്ലതിനെന്നു പറയുമ്പോഴും അതൊരു കൊലപാതകമായി കാണുന്നതു തന്നെയാണ് ഉചിതം. ലോകത്തെ ഏറ്റവും വലിയ ടെലിഗ്രാം ശൃംഘലയുടെ കൊലപാതകം.

1850ൽ തുടങ്ങിയ ഈ കമ്പിയില്ലാകമ്പി ഏർപ്പാട് 1854 മുതൽ ഇന്ത്യൻ ജനത ഉപയോഗിച്ചു വരുന്നുണ്ട്. അതിവികസനത്തിൽ മുട്ടിനിൽക്കുന്ന വർത്തമാനകാല ഭാരതത്തിന്റെ പല മുക്കിലും മൂലകളിലും ഇന്നും പൂർണ്ണ ആരോഗ്യത്തോടെ ഇതു നിലനിൽക്കുന്നുണ്ട് എന്നതുകൂടി കൂട്ടിയോർക്കണം. വികസനം കൊണ്ടു പൊറുതിമുട്ടിയ ഇത്തരമിടങ്ങളിലെങ്കിലും ആകെ ആശ്രയമായ കമ്പിയില്ലാക്കമ്പിയെ ഇതര സൗകര്യങ്ങൾ എത്തും വരെയെങ്കിലും നിലനിറുത്തേണ്ടത് അത്യാവശ്യമാണ്. ഇന്റെർനെറ്റും ഈമെയിലും മൊബൈലും എന്തിനേറെ വൈദ്യുതിപോലും അന്യമായ ദേശങ്ങൾ നമ്മുടെ സമ്പന്ന ഭാരതത്തിലുണ്ടെന്നതു സൗകര്യപൂർവ്വം മറന്നുകൊണ്ടാണ് ഈ കൊലപാതകം നടക്കുന്നത്.

ജൂലായ് 15, നാളെ വാർദ്ധക്യകാല പെൻഷൻ കൂടി നിഷേധിക്കപ്പെട്ട് കാലയവനികക്കുള്ളിൽ മറയാൻ വിധി തേടുന്ന ടെലിഗ്രമിന്.....

Tuesday

ശ്രീശാന്ത് കുറ്റക്കാരനല്ല


 ലയാളികളായ ചെറുപ്പക്കാരെ കള്ളക്കേസിൽ കുടുക്കി ഭീകര നിയമങ്ങൾ ചാർത്തി ജാമ്യമില്ലാതെ ജയിലിലടക്കുന്ന പ്രവണതയുടെ അവസാന ഉദാഹരണമാണ് ശ്രീശാന്ത്. ഇതുവരെ ഒരു പ്രത്യേക വിഭാഗത്തെ മാത്രമാണ് ലക്ഷ്യമിട്ടിരുന്നതെങ്കിൽ ശ്രീശാന്തിന്റെ അറസ്റ്റോടെ അതിനു പുതിയൊരു മുഖം വന്നെന്നു മാത്രം.

  ശ്രീശാന്തിനെ ജീവനോടെ കുഴിച്ചുമൂടാൻ മാത്രം മലയാളത്തിലെ മാധ്യമങ്ങളോട് എന്തു പരാക്രമമാണ് അയാൾ കാട്ടിയതെന്നുമാത്രം മനസ്സിലായില്ല. കളിക്കളത്തിൽ കാണിക്കുന്ന ശൗര്യത്തിന്റെ അളവുകോലാണെങ്കിൽ അതു നിയന്ത്രിക്കാനും പിഴയിടാനുമൊക്കെ അവിടെത്തന്നെ ആളുണ്ടല്ലോ. കേരളത്തിന്റെ ക്രിക്കറ്റു മുതലാളിമാരും ഒരു നല്ല വാക്ക് ആശ്വാസമായി പറഞ്ഞു കേട്ടില്ല. ആപത്തിൽ സത്യമറിയാതെ ക്രൂശിക്കാൻ മലയാളിസമൂഹം മത്സരിച്ചു മുന്നേറുന്ന കാഴ്ച കാണാൻ അത്രക്കു സുഖമില്ലായിരുന്നുവെന്നു പറയാതെ വയ്യ.

 ശ്രീശാന്തിനെതിരേ  ഡൽഹി പോലീസും മലയാള മാധ്യമങ്ങളടക്കമുള്ള സംസ്കാരം വിളമ്പുന്ന സമൂഹവും പടച്ചുവിട്ട നുണക്കഥകൾ ഒന്നൊന്നായി ഉടഞ്ഞു വീഴുന്ന കാഴ്ചകളാണു പിന്നീടുകണ്ടത്. ശ്രീശാന്തിനെ അറസ്റ്റു ചെയ്യുമ്പോൾ കൂടെ കാറിലുണ്ടായിരുന്നുവെന്ന് പറഞ്ഞ പെണ്ണുങ്ങൾ ആദ്യമായി ആവിയായിപ്പോയി. ശ്രീ കൈപ്പറ്റിയ നാൽപ്പതുലക്ഷത്തിൽ മുപ്പതുലക്ഷം തുടർന്ന് ആവിയായി. പിന്നീടുള്ള പത്തിൽ അഞ്ചും പോയി. ബാക്കി അഞ്ചാവട്ടെ എവിടെയാണെന്നതിന് ഒരെത്തുംപിടിയും കിട്ടുന്നുംഇല്ല. ലോകമപ്പാടെ നശിപ്പിക്കാൻ കഴിവുള്ള മൂന്നു കൂട്ട നശീകരണയുധങ്ങളായ ലാപ്ടോപ്പും മൊബൈലും ഐപാഡും അരിച്ചു പീറുക്കിയിട്ടും പോലീസിന് ഒന്നും കിട്ടിയില്ല. പുതുതായി കണ്ടുപിടിച്ച മൊബൈൽ ഫോണിനെക്കുറിച്ചും ഇപ്പോൾ വിവരമില്ല.

 ഇന്ത്യകണ്ട മഹാത്ഭുതമായ പി.ടി. ഉഷയെ തമസ്കരിക്കാൻ മടികാണിക്കാതിരുന്ന മലയാളി മാമന്മാരുടെ വിഖ്യാത സ്വഭാവഗുണത്തിന് ശ്രീശാന്തും ഇപ്പോൾ ഉദാഹരണമായി. ശ്രീക്കു വേണ്ടി ഇപ്പോൾ മുതലക്കണ്ണിരൊഴുക്കുന്നവർ കപടസ്നേഹത്തിന്റെ മൊത്തക്കച്ചവടക്കാരാണെന്നേ പറയാനുള്ളൂ.

ഇന്ത്യയിലെ മർദ്ദിത വിഭാഗങ്ങളെ അടിച്ചമർത്താൻ നിർമ്മിക്കപ്പെട്ട കാടൻ നിയമങ്ങളിൽ ഒരെണ്ണത്തിനെക്കൂടി ജനസാമാന്യത്തിനു മനസ്സിലാക്കിക്കൊടുക്കാൻ ഈ സംഭവം നിമിത്തമായെന്നതാണ് ഡൽഹിപോലീസിനു പറ്റിയ തിരക്കഥയിലെ പിഴവ്. അതെന്തുതന്നെയായാലും അവരുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും തൽക്കാലത്തേക്കെങ്കിലും തലയൂരാൻ അവർക്കു സാധിച്ചുവെന്നുതന്നെ കരുതണം.

 നിരപരാധിത്വം തെളിയിച്ച് ശ്രീശാന്ത് തിരികെയെത്തുമെന്നുതന്നെ കരുതുന്നു. കെട്ടിച്ചമയ്ക്കപ്പെട്ട കള്ളത്തെളിവുകൾക്ക് ഭീകര നിയമത്തിന്റെ പിൻബലം ചർത്തിക്കൊടുത്തിട്ടും ശ്രീശന്തിന് ജാമ്യം കിട്ടിയെന്ന യാഥാർത്ഥ്യം അതാണു തെളിയിക്കുന്നത്. ഭീകര നിയമത്തിന്റെ ബലിയാടുകളാക്കി ജയിലിലടക്കപ്പെട്ട നിരപരാധികൾക്ക് നിതി ഇപ്പോഴും അകലെയാണ്. വർഷങ്ങളുടെ നീതി നിഷേധങ്ങളിലെങ്കിലും മൗനം വെടിയാൻ നമ്മുടെ മാധ്യമ സമൂഹം ഇനിയും തയ്യാറവുമെന്നു കരുതുന്നില്ല. അതുകൊണ്ടുതന്നെ പുതിയ "ഭീകരവാദി"കൾ കേരളത്തിൽ നിന്ന് ഉണ്ടായിക്കൊണ്ടേയിരിക്കും...

(ശ്രീശാന്ത്, നഷ്ടം ആർക്ക്)

Monday

ജനമൈത്രി പോലീസ്


 മാന്ത്രികനായ മാൻഡ്രേക്കിന്റെ കഥയിലെ "ർതലോ"യെയും "ക്ക്ഡ്രേൻമാ"യെയും വെല്ലുന്ന ക്രിമിനലുകളായി നമ്മുടെ പോലീസുകാർ മാറിക്കൊണ്ടിരിക്കുന്ന കഥകളാണ് ഇപ്പോൾ കൂടുതലും കേൾക്കുന്നത്. സമൂഹത്തിലെ മാന്യന്മാരായ ക്രിമിനലുകലായി പോലീസുകാർ മാറുന്നതിന്റെ കാരണം കണ്ടെത്താൻ ഹിമാലയം താണ്ടേണ്ടി വരില്ല.

  മാധ്യമപ്രവർത്തകരെ വളഞ്ഞിട്ടു തല്ലുന്ന പ്രവണത അടുത്തകാലത്തായി കൂടിവരുന്നു. കഴിഞ്ഞ ദിവസവും ക്രൂരമായ ആക്രമണം നടന്നു. തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് മൂന്നുവലത്തു കറങ്ങി മർദ്ദനപാലനം നടത്താൻ കൂടി അവർ പ്രത്യേകം ശ്രദ്ധിച്ചു. സമൂഹത്തിലെ ഏറ്റവും ഭീകരരയ ഗുണ്ടാ സമൂഹമായി ജനമൈത്രി പോലീസ് മാറിക്കൊണ്ടിരിക്കുന്നതിന്റെ ഒരുദാഹരണം മാത്രം.

പ്രകോപനം സൃഷ്ടിച്ച് പൊതുസമൂഹത്തെ ക്രിനലുകളാക്കുകയാണ് മിക്കപ്പോഴും ഇവർ ചെയ്യുന്നത്. സത്യസന്ധരായ നിയമപാലകർ ഇലെന്നല്ല, അത്തരക്കാർ തുലോം കുറവാണ്. കസ്റ്റഡിയിലെടുക്കുന്നവരോടോ ചോദ്യം ചെയ്യപ്പെടുന്നവരോടോ സഭ്യമായി സംസാരിക്കുന്നില്ലെന്നതു കൂടാതെ വാഹന പരിശോധനയിൽ പിടിടിക്കപ്പെടുന്നവരോടുപോലും പൂവും കായും പ്രയോഗിക്കാതെ ഇവർക്കു പറ്റില്ലെന്നായിരിക്കുന്നു. ഏറ്റവും വലിയ നിയമ നിഷേധികളും പോലീസുകാർ തന്നെയെന്ന് പറയേണ്ടിയിരിക്കുന്നു.

 കഴിഞ്ഞദിവസം എന്റെ വീടിനടുത്തു നടന്ന വാഹന പരിശോധനയിൽ മത്സ്യം വങ്ങാൻ അങ്ങടിയിലെത്തിയ ഞാനും കുടുങ്ങി. ഹെൽമറ്റുതന്നെ വില്ലൻ. അസഭ്യ വർഷം സഹിക്കാനാവാതെ ചെവി പൊത്തിപ്പോയി. അവസാനം നല്ലൊരുപദേശം കിട്ടി, "ഇനി ചെക്കിങ്ങുള്ളിടത്ത് ഹെൽമെറ്റില്ലാതെ വരരുത്"! ഹെൽമെറ്റില്ലാതെ യാത്ര ചെയ്യരുതെന്നല്ല!! മുമ്പ് സുൽത്താൻ ബത്തേരിയിൽ നിന്ന് പുൽപ്പള്ളിയിലേക്കുള്ള വഴി ചോദിച്ച എനിക്ക് മൈസൂർ റോഡു കാണിച്ചുതന്നതും കേരളാ പോലീസുതന്നെയാണ്. അൻപതു കിലോമീറ്ററാണ് അന്ന് എനിക്ക് അധികം സഞ്ചരിക്കേണ്ടിവന്നത്.

 ഒരു പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രതിമാസം നിശ്ചിത ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കണമെന്ന വൃത്തികെട്ട വ്യവസ്ഥിതി ഇവിടെ ക്രിമിനൽ വൽക്കരണമാണു നടപ്പിലാക്കുന്നത്. കുറ്റകൃത്യങ്ങൾ നടക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഇതിനർത്ഥം. അതായത് കുറ്റകൃത്യങ്ങളും കുറ്റവാളികളുമില്ലാത്ത ഒരു സമൂഹത്തെ സ്വപ്നം കാണാൻ പോലും നിയമപാലക വിഭാഗം തയ്യാറല്ല. ഒരിക്കൽ തെറ്റു ചെയ്തുപോയെന്ന കാരണത്താൽ ഒരു വിഭാഗത്തെ കാലാകാലം കുറ്റവാളികളാക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇക്കൂട്ടരുടെ വ്യഗ്രത പ്രത്യേകം ഓർക്കേണ്ടതാണ്.


Friday

പീഢിപ്പിക്കുന്നതിൽ മാധ്യമങ്ങളാണു കേമന്മാർ..


 നീതിയെ തുറന്നു കാണിക്കുകയും അതിനെതിരേ ഉറക്കെ ശബ്ദിക്കുകയും അതിനു വേണ്ടി മാത്രം നിലകൊള്ളുകയും ചെയ്യുകയും വാർത്തകൾ മായം ചേർക്കാതെ വിളിച്ചുപറയുകയും ചെയ്യുന്നു എന്നാണ് എല്ലാ മാധ്യമങ്ങളും വീമ്പിളക്കിക്കൊണ്ടിരിക്കുന്നത്. അവസാനമായി സംപ്രേക്ഷണമാരംഭിച്ച ചാനലിന്റെ സ്വപ്നനഗരിയിലെ വീമ്പിളക്കലും വ്യത്യസ്ഥമായിരുന്നില്ല. ഗീലാനിയുമായി ടെലിഫോണിൽ അഭിമുഖം ലൈവായി കൊടുത്ത് വിപ്ലവകരമായ വാർത്താ വിതരണത്തിനു തുടക്കം കുറിച്ചപ്പോൾ അൽപ്പം സമാധാനം തോന്നി. പക്ഷേ ആ സമാധാനത്തിന് ഇടിമിന്നലിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂവെന്നും പതിവു മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്തമായ യാതൊന്നും അവരിൽ നിന്നും പ്രതീക്ഷിക്കേണ്ടെന്നും തുടർന്ന് മനസ്സിലായി.

 ഇന്ത്യയിലെ മുസ്ലിം, ദലിത്, പിന്നോക്ക വിഭാഗക്കാർക്കെതിരേ പ്രയോഗിക്കാനും അനീതിയും അക്രമവും കാണിക്കുന്നവരെ തിരിച്ചറിയുകയും അതു വിളിച്ചു പറയുകയും ചെയ്യുന്ന ദേശാഭിമാനം മരവിച്ചിട്ടില്ലാത്ത മനുഷ്യസ്നേഹി‌കളെ ചതച്ചൊതുക്കാനും മാത്രം ഉരുക്കിയെടുത്ത കാടൻ നിയമങ്ങൾക്കെതിരേ പ്രതികരിക്കുമ്പോഴും ഇന്ത്യയിലെ മാധ്യമങ്ങൾക്ക് ഒരേ സ്വരമാണ്.

 അബ്ദുന്നാസർ മദനിയും സക്കറിയയുമുൾപ്പടെ കേരളത്തിൽ നിന്ന് നല്ലൊരു കൂട്ടം നിരപരാധികൾ ബംഗളുരുവിൽ ജാമ്യമില്ലാതെ തടവനുഭവിച്ചുകൊണ്ടിരിക്കുന്നു. അവരുടെയൊക്കെ ആയുസ്സൊടുങ്ങുന്നതിനു മുമ്പ് വിചാരണ തുടങ്ങാനോ പൂർത്തിയാകാനോ ശ്രമിക്കാതിരിക്കാൻ യഥാർത്ഥ ഭീകരവാദികൾ പ്രത്യേക ശ്രദ്ധ പുലർത്തുന്നു. തീവ്രവാദക്കേസുകളിൽ യു.എ.പി.എ. ചുമത്തി അകത്താക്കിയിക്കുന്നവർക്കെതിരേ പടച്ചിറക്കിയ തെളിവുകൾ ഒന്നൊന്നായി കളവാണെന്നു ബോധ്യമായിക്കൊണ്ടിരിക്കുന്നു. പകരം പടച്ചിറക്കുന്ന ജാരത്തെളിവുകൾക്കു പുറമേയാണ് മാധ്യമങ്ങളുടെ അപ്പനില്ലാത്ത വിചാരണകളും!

 അസിമാനന്ദ കുറ്റസമ്മതം നടത്തുന്നതിന് മുമ്പുതന്നെ അസിമാനന്ദയടക്കമുള്ള സംഘപരിവാരങ്ങളാണ് ഇന്ത്യയിലെ സ്ഫോടനങ്ങൾക്ക് ഉത്തരവാദികളെന്ന് ഈ ബ്ലോഗിൽത്തന്നെ വിശദീകരിച്ചിരുന്നതാണ്. ഇന്ന് അസിമാനന്ദ കുറ്റസമ്മതം നടത്തിയിട്ടും നിരപരാധികളും അഭ്യസ്തവിദ്യരുമായ മുസ്ലിം ചെറുപ്പക്കാരിൽ ഭൂരിഭാഗവും ഇപ്പോഴും ജയിലിൽത്തന്നെ കഴിയുന്നു. "രാഷ്ട്രീയപ്പാർട്ടി"കളുടെ 1990നു ശേഷമുള്ള ലീലാവിലാസങ്ങളിൽ ചീഞ്ഞുനാറിത്തുടങ്ങിയ ഈ ഇന്ത്യൻചരിത്രത്തിന്  മാധ്യമങ്ങളും തുല്യ പങ്കാളികളാണ്.

 തെറ്റുകൾ ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ പറയുന്നതാരെന്നു നോക്കി വർത്തകളുടെ നിറവും മണവും സ്വഭാവവും മാറ്റിമറിക്കാനും വേണമെങ്കിൽ തമസ്കരിക്കാനും നമ്മുടെ മാധ്യമങ്ങൾക്ക് ഒരേ മനസ്സാണ്. ഇന്ത്യയിലെ വലിയൊരുവിഭാഗം സാധുക്കളുടെ കൂട്ടക്കുരുതിക്കെതിരേ പ്രതികരിക്കാൻ പോപ്പുലർഫ്രണ്ടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തുനടന്ന പ്രതിഷേധ സമ്മേളനം മലയാളത്തിലെ ഒരു ചാനലുകളും കാണാതെ പോയതും അതിന്റെ ഭാഗം തന്നെയാണ്. ആർക്കുവേണ്ടി, എന്തിനു വേണ്ടിയായിരുന്നു അതെന്ന് എല്ലാവരും തമസ്കരിച്ചു. ഇന്ത്യയിലെ അന്യം നിന്നുപോയ നീതിവ്യവസ്ഥയുടേയും സംഘപരിവാര ശക്തികളുടേയും വർഗ്ഗീയവൽക്കരിക്കപ്പെട്ട നിയമ സംരക്ഷരുടേയും വംശദുരീകരണ സിദ്ധാന്തത്തിന് ഓശാനപാടുന്ന ഈ രാജ്യത്തെ മാധ്യമങ്ങളുടെ അജണ്ടയിൽനിന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലെ മാധ്യമങ്ങളും ഒട്ടും പിറകിലല്ലെന്നു തെളിയിച്ചു.

 തങ്ങൾ പറയുന്നതുമാത്രം കേട്ടാൽ മതി എന്നു ധിക്കാരപൂർവ്വം കുരച്ചുവിടുന്ന മാധ്യമ സംസ്കാരം അറിയാനാഗ്രഹിച്ചു പണം മുടക്കുന്ന പൗരബോധമുള്ള കാഴ്ചക്കാരന് അരോചകം തന്നെയാണ്. പക്ഷം ചേർന്നു പറയുന്നത് ഒഴിവാക്കാനാവില്ലെങ്കിലും അപ്പാടെയുള്ള തമസ്കരണം അധികകാലം ജനം സഹിച്ചുകൊള്ളണമെന്നില്ല.

 കൂട്ടിക്കൊടുപ്പുരാഷ്ട്രീയ കളിക്കുന്ന രാഷ്ട്രീയത്തമ്പുരാക്കന്മാരുടെയും അച്ചിമാരുടേയും  അടിവസ്ത്രത്തെ ന്യൂസ്അവറിൽ ലൈവാക്കുന്ന വാർത്താ വിതരണ സംസ്കാരത്തിന് ഇനി അധികം ആയുസ്സുണ്ടാവില്ല. ഈ രാജ്യത്തെ പീഢിത വിഭാഗക്കാരുടെ സംരക്ഷരായി വാണരുളുന്ന തമ്പുരാക്കന്മാരുടെ കപടസ്നേഹം വൈകാതെ കുഴിച്ചുമൂടപ്പെടും. അവശരും നിരാലംബരുമായ സമൂഹം അവരുടെ ശക്തി തിരിച്ചറിയും.  അതുവരെ മാധ്യമനീതിയും സത്യസന്ധതയും നമുക്ക് അന്യം തന്നെയായിരിക്കും.

 ഒരു പെണ്ണിനെ ആരെങ്കിലും പീഢിപ്പിച്ചാൽ തുടർന്ന് മാധ്യമങ്ങളുടെ വക കൂട്ടപീഢനപരമ്പരയുണ്ടാകും. ഒരു സമൂഹം ഒന്നാകെ പീഡിപ്പിക്കപ്പെടുമ്പോൾ കണ്ടില്ലെന്നു നടിച്ച് മിണ്ടാൻ പേടിച്ചിരിക്കുന്നതും പീഢനം തന്നെയാണ്...

ശ്രീശാന്ത്... നഷ്ടം ആർക്ക് ?


നാണക്കേടിന്റെ ശ്രീ...
വീണുടഞ്ഞ മുഖശ്രീ...
കേരളം നടുങ്ങി...
കേരള ക്രിക്കറ്റിനു വൻവീഴ്ച...
വൻ ഒത്തുകളി...
ശ്രീശാന്ത് അറസ്റ്റിൽ...

ഇന്നത്തെ പ്രമുഖ പത്രങ്ങളിൽ ചിലതിന്റെ വെണ്ടക്കാ വാർത്തകളുടെ തലക്കെട്ടുകളിൽ ചിലതാണു മുകളിൽ ചേർത്തത്.

ഒരു ദിനപത്രമാകട്ടെ ശ്രീശാന്ത് കളിതുടങ്ങിയ അന്നുമുതൽ വിവാദങ്ങളേ ഉണ്ടാക്കിയിട്ടുള്ളൂ എന്ന മട്ടിൽ സ്പോർട്സ് പേജ് നിറച്ചു. മറ്റൊന്നിലെ ഗതിയും ഏതാണ്ട് ഇതേപോലെയൊക്കെത്തന്നെ.

എത്രപെട്ടെന്നാണ് ഒരാൾ ഒരു വിഭാഗത്തിന് അനഭിമതനാകുന്നത്!

ശ്രീശാന്ത് ഒത്തുകളിച്ചെന്നോ ഇല്ലെന്നോ ഞാൻ പറയുന്നില്ല. അയാളുടെ നേരേ ഇപ്പോൾ നടക്കുന്ന വിചാരണ മാധ്യമങ്ങളുടെ കച്ചവടച്ചരക്കു മാത്രമാണെന്നു പറയാനേ മാർഗ്ഗമുള്ളൂ. ഈ വാർത്തകൾ കൊണ്ട് ആർക്ക് എന്തു നേട്ടമാണുള്ളത്? ഫ്ലക്സടിച്ച് സ്വയം പ്രസിദ്ധിയുണ്ടാക്കാതെ ആരുമറിയാതെ സ്വന്തം വകുപ്പിന്റെ മുഖച്ഛായതന്നെ മാറ്റി ഏറ്റവും നല്ല ഭരണം നടത്തിയ ഗണേഷ്‌കുമാറിന്റെ കുടുംബജീവിതത്തെ കശാപ്പു ചെയ്ത് കാശുണ്ടാക്കിയ കൂട്ടർ ഇപ്പോൾ ശ്രീശാന്തിനു പിന്നാലെയാണ്.

ശ്രീശാന്തോ ഇന്ത്യയിൽ മറ്റേതെങ്കിലും കളിക്കാരനോ ഇന്ത്യയ്ക്കുവേണ്ടിയോ അതല്ല ഐ.പി.എൽ.ലോ കളിക്കുന്നതുകൊണ്ട് ഏതെങ്കിലും ഇന്ത്യക്കാരന് ഏതെങ്കിലും തരത്തിൽ ഗുണമുണ്ടോ? ഇന്ത്യൻ ക്രിക്കറ്റ് കമ്പനി അടക്കമുള്ള ഇന്ത്യയിലെ വൻകുത്തകകൾക്ക് കോടികൾ കുമിഞ്ഞു കൂടുമെന്നതിലുപരി മറ്റു നേട്ടമൊന്നും കണുന്നില്ല. പൊട്ടന്മാരായ കാണികൾക്കാണു നഷ്ടം.

ശ്രീശാന്ത് കളിക്കാതിരിക്കുന്നതുകൊണ്ട് ഏതെങ്കിലും ഒരു ഇന്ത്യൻ പൗരന് എന്തെങ്കിലും നഷ്ടം ഉണ്ടാകുന്നതായി അറിവില്ല. ആ നിലക്ക് അദ്ദേഹത്തെ ഇങ്ങനെ താറടിച്ചു കാണിക്കാൻ നമുക്ക് എന്തിനാണിത്ര ആവേശം?

ഇനി ശ്രീശാന്ത് കോടികൾ കോഴ വാങ്ങി ഒത്തുകളിച്ചു എന്നു വെച്ചാൽത്തന്നെ ഞാനുൾപ്പെടുന്ന ഒറ്റ ഇന്ത്യക്കാരനേയും അതു ബാധിക്കുന്നില്ല. അപ്പോഴും ഏറ്റവും വലിയ ചൂതാട്ടം കാഴ്ചവെക്കുന്ന കുത്തക ഭീമന്മാർക്കാണു നഷ്ടം!

പ്രമുഖരായ രണ്ടു ഇന്ത്യൻ മന്ത്രിമാർ ഇന്ത്യക്കാരുടെ ധനമപഹരിച്ചു ഭരണം നഷ്ടപ്പോൾ കാണിക്കാത്ത ആവേശമാണ് ശ്രീശാന്തിന്റെയും മറ്റു രണ്ടുപേരുടേയും മേൽ മാധ്യമങ്ങൾ കാണിക്കുന്നത്. ഈ ആവേശത്തിൽ ഭരണകർത്തക്കളുടെ അഴിമതിക്കഥകൾ ഒലിച്ചു പോകുമെന്ന് ആർക്കറിയില്ലെങ്കിലും കുത്തകളുടെ കാശുപറ്റി വാർത്ത പടക്കുന്ന മാധ്യമ സമൂഹത്തിനറിയാം. അവരെ സംരക്ഷിക്കേണ്ട ബാധ്യത മറ്റാർക്കാണ്?

 ഇവിടെ അനാവശ്യമായി സമയം പാഴാക്കുന്ന നമുക്കു മാത്രമണു നഷ്ടം. ജീവിക്കാനുള്ള വക ശ്രീശാന്തുണ്ടാക്കിയിട്ടുണ്ട്. ഇനി കളിച്ചിലെങ്കിലും അദ്ദേഹത്തിന്റെ കാര്യം നടന്നുകൊള്ളും. ഇന്ത്യൻ ക്രിക്കറ്റിൽ ഇനി ശ്രീശാന്തിനു കളിക്കാൻ പറ്റിയില്ലെങ്കിൽ അതിന്റെ നഷ്ടം അദ്ദേഹത്തിനു മാത്രമാണ്, നമുക്കെന്തിനാ ബേജാറ്?

ശ്രീശാന്തിന്റെ ക്രിക്കറ്റിലെ ഭാവിയല്ല എന്നെയും നിങ്ങളേയും ജീവിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അതു നമ്മുടെ വിഷയവുമല്ല. അയാൾക്ക് നീതിയോ ജീവിതസാഹചര്യങ്ങളോ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ ഇടപെടുക എന്നതാണു നമ്മുടെ കർത്തവ്യം. അയാളെ കുറ്റവാളിയാക്കലല്ല. കോഴവാങ്ങിയിട്ടുണ്ടെങ്കിൽ  അതിന്റെ കാര്യം കൊടുത്തവനും വാങ്ങിയവനും പങ്കു കിട്ടാത്തവനും നോക്കിക്കൊള്ളും... ഇന്ത്യയിൽ ഓരോരുത്തരേയും ബാധിക്കുന്ന നൂറുനൂറു പ്രശ്നങ്ങൾ ബാക്കികിടക്കുന്നു, അതേക്കുറിച്ച് ആരെങ്കിലും സംസാരിച്ചാൽ അതാവും നന്നാവുക.
 
മറക്കരുത്.. കോഴവാങ്ങിയെന്നു പറഞ്ഞ് മുമ്പ് നാം ശിക്ഷിച്ച ഒരാളുണ്ട്. പേര് ഹാൻസി ക്രോണിയെ. അയാളുടെ ഭാവി തുലച്ച് കൊലക്കു കൊടുത്തപ്പൊ എല്ലാർക്കും സമാധാനമായിരുന്നു. ഇപ്പോൾ അയാൾ നിരപരാധിയാണ്. ആർക്ക്ആ ലാഭം, ആർക്കാ നഷ്ടം...? ടിനുയോഹന്നാനെ മുക്കിയ കഥയും നാം മറക്കരുത്.

ഇവിടെ ഡൽഹി പോലീസ് തൽക്കാലം രക്ഷപെട്ടു എന്നേ കരുതാനാവൂ.. അവർക്ക് കിട്ടിയ പിടിവള്ളിയാണു ശ്രീശാന്ത്. ഇതിന്റെ ആരവം അണഞ്ഞുവരുന്നതുവരെ സമാധാനമുണ്ടല്ലോ!

തന്റെ ആഗമനത്തിലൂടെ കേരളമെന്ന കൊച്ചു സംസ്ഥാനത്തെ ലോക കായിക ഭൂപടത്തിൽ സ്ഥാനം ഒന്നു കൂടി  നന്നായി അടയാളപ്പെടുത്താൻ സഹായിച്ചു എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അയാൾ ശിക്ഷിക്കപ്പെടട്ടെ, അ ശിക്ഷ നമ്മൾ കൊടുക്കണ്ടെന്നേ പറഞ്ഞുള്ളൂ.

(ശ്രീശാന്ത് കുറ്റക്കാരനല്ല)

Wednesday

വിദ്യയുടെ പൂക്കാലമോ... പിടിച്ചു പറിക്കാരുടെ ചാകരയോ?



  ഷ്ടപ്പെട്ടാണ് കോത്താഴം നാട്ടിൽ ആ മഹാൻ പള്ളിക്കൂടങ്ങളും കോളേജുകളുമൊക്കെ ആരംഭിച്ചത്. അപ്പൂപ്പന്മാരുടെ കാലം മുതൽ നിഷകാമ കർമം ആയി നൽകിയിരുന്ന വിദ്യയുടെ വിളമ്പൽ രീതിയിൽ ചില മാറ്റങ്ങളൊക്കെ വരുത്തിയാണ് ഇദ്ദേഹം അവതരിപ്പിക്കുന്നത്. സൗകര്യമുള്ളവർ മാത്രം പാത്രം നീട്ടിയാൽ മതി.

   കഞ്ഞിപ്പുരയിൽ കല്ലടുപ്പിലെ വക്കു ചളുങ്ങിയ പാത്രത്തിൽ തിളച്ചു മറിയുന്ന ഉച്ചക്കഞ്ഞി സ്വപ്നം കാണുന്ന പിള്ളേർക്കെല്ലാം വംശനാശം വരുന്നു. അത്യാവശ്യം പത്തു പുത്തനും ചെലവു കൂടിയ പൊങ്ങച്ച വിദ്യാഭ്യാസവും നാട്ടിൽ പരക്കാൻ തുടങ്ങുകയും ചെയ്തിരിക്കുന്നു. എന്നാൽ പിന്നെ കാറ്ററിഞ്ഞു തൂറ്റാം എന്ന ലളിത സമവാക്യത്തിൽ ഊന്നിയാണ് എല്ലാ തൊഴിലും മാറ്റി വച്ച് വിദ്യാഭ്യാസത്തെ ഉദ്ധരിക്കാൻ കഥാനായകൻ ഇറങ്ങിയത്.

   കാര്യങ്ങൾ പച്ച പിടിച്ചപ്പോൾ കണക്കു പറയാൻ ഒരു സെക്രട്ടറിയൊക്കെ ആകാമെന്നു വച്ചു. പക്ഷേ ഒരു നിബന്ധന. നമ്മുടെ ആളുകളെ വിട്ടൊരു കളി വേണ്ട. വല്ലതും ഉടുക്കാനും കഴിക്കാനും 'വഹ' യുള്ളവരോട് സമുദായ സ്നേഹമൊക്കെ മതി, അല്ലെങ്കിൽ പിന്നെ ചങ്ങാതിയുടെ കാര്യം 'കട്ടപ്പൊഹ'യാവുമെന്ന് ഈവന്റ് മാനേജ്മെന്റുകാർ ഉപദേശിച്ചു . അതിൽ ചില സംഗതികളൊക്കെ ഉണ്ടെന്ന് മഹാനും ശിങ്കിടികൾക്കും തോന്നിയതിനാൽ കാര്യങ്ങൾ നേരേചൊവ്വേ ആക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. വെറും നിർദ്ദേശമല്ല... അല്പം കർശനം.

   കുറുക്കന്റെ ബുദ്ധിയും ഏതോ ഒരു ജീവിയുടെ തൊലിക്കട്ടിയുമുള്ള സെക്രട്ടറി ഓഫീസിൽ വന്നാലുടൻ ഗോഡ്ഫാദർ സിനിമയിൽ ആനയുടെ ചെവിയിൽ തിരുകിയ മാതിരി പഞ്ഞി ഇരു കർണങ്ങളിലേക്കും കുത്തിക്കയറ്റും. കാരണം നിസ്സാരം... ദരിദ്രവാസികൾ കനം കുറഞ്ഞ പൊതികളുമായി സങ്കടം പറയാനെത്തുമ്പോൾ അത് കേൾക്കാതിരിക്കാനുള്ള സൂത്രവിദ്യ തന്നെ.

  പുത്തൻ കൂറ്റുകാരായ എം.ബി.എ പിള്ളേർക്കു പോലും മഹാന്റെ 'മറ്റൊരു നമ്പർ' അറിയില്ല.. നഗരത്തിലെ ഒരു കൊച്ചു പാരലൽ കോളേജിന്റെ നടത്തിപ്പുകാരൻ ആണ് മഹാന്റെ ഫൈനൽ ഇടപാടുകൾ ഉറപ്പിക്കുന്ന ബിനാമി (വിദ്യാഭ്യാസം ഇല്ലാത്തതിനാൽ ഇയാൾ പ്രിൻസിപ്പാൾ ആയില്ല). ലക്ഷങ്ങളുടെ പൊതി അവിടെ എത്തി എന്ന റിപ്പോർട്ട് മഹാന്റെ സെക്രട്ടറിയുടെ സമക്ഷത്തിൽ എത്തിയാലുടൻ അഡ്മിഷൻ ഓകെ. അവന്റെ സമുദായവും മണ്ണാങ്കട്ടയും എല്ലാം പണത്തിന്റെ മുന്നിൽ ശൂ...

   അങ്ങനെ കടം കൊണ്ടും കൊടുത്തും പട്ടിണി കിടന്ന് അധ്യാപകർക്ക് ശമ്പളം കൊടുത്തും ഒരു കോടിയുടെ കാറിൽ സഞ്ചരിക്കുന്നത് അത്ര പരിഷ്കാരം അല്ലെന്ന് ഈവന്റ് മാനേജ്മെന്റു കാരൻ പറഞ്ഞപ്പോൾ അതു ഷെഡ്ഡിലിട്ടു അല്പം കൂടി വിലമതിക്കുന്ന മറ്റൊന്നു വാങ്ങിയും ഈ മനുഷ്യൻ ആകെ ബുദ്ധിമുട്ടുകയാണ്. ഈ പാവത്തിനെ ആരെങ്കിലും സഹായിക്കാനുണ്ടോ?

   ഉള്ള വയലെല്ലാം വിലയ്ക്കു വാങ്ങി, മണ്ണിട്ടു മൂടി പണ്ടാറടങ്ങിയപ്പോഴാണ് ചില വിപ്ലവ സംഘടനകളുടെ യുവകോമള നേതാക്കൾ കൊടി കുത്തിയത്. പിന്നെ നോക്കി നിന്നില്ല... അവരുടെ വിഹിതം മാന്യമായി നൽകി പഴയ വയലെല്ലാം ഒടുക്കത്തെ വിലയ്ക്ക് മറിച്ചു വിറ്റു. ചിലവയിൽ ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വമ്പൻ കെട്ടിടങ്ങൾ പണിതു കൂട്ടി.
വാർഷിക കണക്കുകൾ പരിശോധിച്ചപ്പോൾ പത്തഞ്ഞൂറു കോടിയുടെ ആസ്തിയേ ഉള്ളത്രെ. അതു പറ്റില്ല... ലോകത്തിലെ ആദ്യത്തെ പത്തു സമ്പന്നരുടെ പട്ടികയിൽ കടന്നു കയറിയില്ലെങ്കിൽ അപ്പൂപ്പൻ കുഴിയിൽ കിടന്ന് തെറി വിളിക്കുമത്രെ!

   മരുഭൂമിയിൽ നട്ടെല്ല് ഒടിച്ച് കയ്യിലെടുത്ത് പണിയെടുക്കുന്ന പ്രവാസിയിലാണ് ഇദ്ദേഹത്തിന്റെ സർവ പ്രതീക്ഷയും. ഒരു ജീവിതകാലം മുഴുവനും ഗൾഫ് രാജ്യങ്ങളിൽ കഷ്ടപ്പെട്ട് അകാല വാർദ്ധക്യവും രോഗങ്ങളുടെ ഭാണ്ഡവുമായി വരുന്ന എന്റെ പ്രവാസീ... നിങ്ങളുടെ നാണയത്തുട്ടുകളിൽ സാമ്രാജ്യം പണിതുയർത്തുന്ന ഇത്തരം മുതലാളിമാർ ധാരാളമുണ്ട്. തെങ്ങിൻ ചുവടെടുത്തും വട്ടിപ്പലിശയ്ക്ക് പണം നൽകിയും കാലം കഴിച്ചിരുന്ന ഇവർ തടിച്ചു കൊഴുക്കട്ടെ...അതിനു വേണ്ടി നമുക്ക് ഉരുകിത്തീരുന്ന മെഴുകുതിരികളാകാം.

  എന്റെ മക്കൾ പഠിക്കാൻ ഞാൻ കരിന്തിരിയോ കരിക്കട്ടയോ ആകുന്നതിൽ ആർക്കാണ് ചേതമെന്ന് ഫേസ് ബുക്കിലൊ മറ്റോ ഒരു പോസ്റ്റിട്ട് ആനന്ദിക്കൂ... വേണമെങ്കിൽ തെറി പറഞ്ഞോളൂ... നാടോടുമ്പോൾ നടുവേ ഓടാൻ വണ്ടിക്കൂലി വേണമത്രെ.... ഒരു പാട് ഗാന്ധിത്തലകൾ അതിൽ ഉണ്ടായിരിക്കണം പോലും...!

വാല്: വായനക്കാർക്ക് തോന്നും ; ലിത് ലവനയല്ലേ ലുദ്ദേശിച്ചത്. പക്ഷേ ലവന്മാർ ധാരാളം ഉള്ളതിനാൽ ലിത് ലെല്ലാവരെയും ചേർത്താണ് പറയുന്നത്. ആരും ഒറ്റയ്ക്ക് ചൊറിയണ്ട. കൂട്ടമായിരുന്ന് ആത്മ വിമർശനം നടത്തുവാൻ ലെല്ലാ മഹാന്മാരോടും ആജ്ഞാപിക്കുന്നു.

Thursday

ന്യൂനപക്ഷ പീഢനം ബി.ജെ.പി.ക്ക് ഏറ്റ തിരിച്ചടി


ജനാധിപത്യത്തിന്റെ മജ്ജയായ ഭാഗം വളരെ നിഷ്കരുണം ബി ജെ പിയെ തള്ളിക്കളഞ്ഞു എന്നുള്ളതാണ് കണ്ണാടകത്തിലെ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്. ഇന്ത്യൻ ജനാധിപത്യം വിഭാവനം ചെയ്യുന്നിടത്ത് സഹവർത്തിത്വത്തിലൂന്നി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കൈകളിലേ തുടർഭരണം വിശ്വസനീയമായി ജനങ്ങൾ ഏൽപ്പിക്കുകയുള്ളൂ. കർണ്ണാടകയിൽ കഴിഞ്ഞ അഞ്ചുവർഷക്കാലം നടന്നത് ഭരണമായിരുന്നില്ല. ഭരണ ആഭാസമായിരുന്നു. ഫെഡറൽ സംവിധാനത്തിൽ പ്രവർത്തിക്കേണ്ട ഒരു സർക്കാർ ധിക്കാരപൂർവ്വം ഭരണഘടനയെപ്പോലും വെല്ലുവിളിച്ചുകൊണ്ട് നടത്തിയ ഒരു ഭരണമാണ് അവിടെ നടമാടിയിരുന്നത്.

മതേതര കാഴ്ചപ്പാടുകളേയും മതേതര സ്ഥാപനങ്ങളേയുമൊക്കെ അവർ വർഗ്ഗീയവത്കരിച്ചു. ആശയപരമായി ഒന്നുംതന്നെ ഇല്ലാതിരുന്നതുകൊണ്ട്. സ്വന്തം ജനതയുടെയിടയിൽത്തന്നെ കൊച്ചുകൊച്ചു സ്ഫോടനങ്ങൾ അവർതന്നെ സ്പോൺസർ ചെയ്ത് അതിലെ പ്രതികളായി ന്യൂനപക്ഷവിഭാഗങ്ങളിലെയും മുസ്ലിം വിഭാഗങ്ങളിലെയും ചെറുപ്പക്കാരെ അന്യായമയി അറസ്റ്റു ചെയ്ത് സുപ്രിം കോടതിയെയും നിലവിലുള്ള നിയമവ്യവസ്ഥകളേയും വെല്ലുവിളിച്ചുകൊണ്ട് ഇപ്പോഴും തടങ്കലിലടച്ചിരിക്കുകയാണ്. അവിടത്തെ ജയിലുകളും കോടതികളും കഴിഞ്ഞ അഞ്ചുവർഷക്കാലം കൊണ്ട് വർഗ്ഗീയവത്കരിച്ചു ഏറ്റവും അപകടകരമായ അവസ്ഥയിലെത്തിച്ചു. കേരളത്തിൽനിന്ന് അറസ്റ്റു ചെയ്യപ്പെട്ട അബ്ദുന്നാസർ മദനി ഒരു രാഷ്ട്രീയപ്പാർട്ടിയുടെ ചെയർമാനാണ്. പത്തുവർഷത്തോളം അന്യായതടവനുഭവിച്ചയാളുമാണ്. ഒറ്റക്കു സഞ്ചരിക്കാനാവാതെ ഭരണകൂടത്തിന്റെ കാവലിൽ ബി കാറ്റഗറി സുരക്ഷയിൽ ജീവിച്ചിരുന്ന ഒരാളെ സുപ്രീംകോടതിയുടെ മുൻകൂർ ജാമ്യം എത്തുന്നതു കാത്തുനിൽക്കാതെ അറസ്റ്റുചെയ്ത് ജയിലിലടച്ചിരിക്കുന്നു.

എന്തിനാണ് ഇത്തരം ഒരന്തരീക്ഷം സൃഷ്ടിച്ചത്? ഞങ്ങളിതാ ഒരു വലിയ മുസ്ലിം കൊടും ഭീകരനെ അറസ്റ്റു ചെയ്തിട്ടിരിക്കുന്നു, ഇത് ഞങ്ങളെക്കൊണ്ടു മാത്രമേ സാധിക്കൂ എന്നൊക്കെപ്പറഞ്ഞ് വീണ്ടുമൊരു ഭരണം ബി. ജെ. പി ഉദ്ദേശിച്ച രീതിയിൽ നേടാമെന്നു കരുതിയായിരുന്നോ? ഹൂബ്ലി അടക്കമുള്ള മേഖലകളിൽ പാകിസ്ഥാൻ പതാക ഉയർത്തിയെന്നു പറഞ്ഞ് ശ്രീരാമസേനക്കാരെയും ബി.ജെ.പി.ക്കാരെയും ബജ്രംഗ് ദളിന്റെ പ്രവർത്തകരെയും ഉപയോഗിച്ച് നടത്തിക്കൂട്ടിയ വർഗ്ഗീയ കലാപങ്ങൾ, ബാംഗ്ലൂരിലെ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു നടന്ന സ്ഫോടനങ്ങൾ മുതലായവ സൂചിപ്പിക്കുന്നത് ഞങ്ങൾക്ക് ആശയം പറഞ്ഞോ ഭരണപരമായ എന്തെങ്കിലും പുരോഗതി പറഞ്ഞോ നയങ്ങൾ പറഞ്ഞോ തെരഞ്ഞെടുപ്പിനെ നേരിടുവാനില്ല, ഈ രാജ്യത്തു ജനിച്ചു വളർന്ന ഒരു ജനവിഭാഗം അവർ തീവ്രവാദികളും ഭീകരവാദികളും ആണ് എന്ന് നിരന്തരം പറഞ്ഞു പ്രചരിപ്പിച്ച് ഒരു ഹിന്ദുത്വരാജ്യം സ്വപ്നം കണ്ടാണ് അവർ കഴിഞ്ഞത് എന്നാണ്.

മദനി താമസിക്കുന്ന പരപ്പന അഗ്രഹാര ജയിൽ സന്ദർശിക്കുന്ന ആർക്കും ഒരു വസ്തുത കാണാൻ കഴിയും. എല്ലാ ഹൈന്ദവ ദൈവങ്ങളുടേയും ചിത്രങ്ങൾ അവിടുത്തെ ഓരോ മുറിയേയും അലങ്കരിച്ചിരിക്കുകയാണ്. പ്രധാന കവാടം മുതൽ ഹൈന്ദവ ദേവീദേവന്മാരുടെ മാർബിളിൽ പതിപ്പിച്ച രൂപങ്ങൾ പതിപ്പിച്ചിരിക്കുന്നു. മുഹൂർത്തം നോക്കിയുള്ള ഓഫീസ് പ്രവർത്തനങ്ങളെയും പഠന സമ്പ്രദായങ്ങളേയും ക്രമീകരിച്ചിരിക്കുന്നു. വിദ്യാഭ്യാസ സംവിധാനത്തിലാവട്ടെ വളരെ പച്ചയായ വർഗ്ഗീഗ വത്കരണമാണു നടത്തിയിരിക്കുന്നത്. മുഴുവൻ സിലബസിലും കാവിവത്കരണം അടിച്ചേൽപ്പിച്ചിരിക്കുന്നു. സൂര്യനമസ്കരം മുതലുള്ള ആരാധനകൾ സിലബസ്സിൽ നിർബ്ബന്ധമാക്കിയിരിക്കുന്നു.

കർണ്ണാടകയുടെ കഴിഞ്ഞകാല ചരിത്രം മുഴുവൻ മായ്ച്ച് അവർ പുതുക്കിയെഴുതി. വികാരവായ്പോടുകൂടി മാത്രം കാണാൻ കഴിയുന്ന മുസ്ലിം ഭരണാധികാരികളുടെ സർവ്വ അടയാളങ്ങളും അവർ മായ്ചുകളഞ്ഞു. ടിപ്പുസുൽത്താനെക്കുറിച്ച് ബ്രിട്ടീഷുകാർ പ്രചരിപ്പിച്ച, യഥാർത്ഥ ചരിത്രവുമായി പുലബന്ധമില്ലാത്ത കള്ളക്കഥകൾക്ക് വമ്പിച്ച പ്രാധാന്യം നൽകിക്കൊണ്ട്. അവർ ടിപ്പുവിനെ ചരിത്രത്തിൽ നിന്ന് തുടച്ചുമാറ്റി. അവിടുത്തെ വാർത്താ വിനിമയ സംവിധാനങ്ങളെ സംഘ്പരിവാറിന്റെ കരങ്ങളിലൊതുക്കി.

 ഇങ്ങനെയൊക്കെയാണെങ്കിലും ദൈവീകമായ ഒരു പരിരക്ഷ ഇന്ത്യയിലെ സമാധാനകാംക്ഷികളായ ജനങ്ങൾക്കു നൽകുന്ന തരത്തിൽ കർണ്ണാടകയിൽ ഇടപെട്ടു എന്നുതന്നെ കരുതണം. അത്തരം ഒരു ഫലമാണു പുറത്തു വന്നിരിക്കുന്നത്. സ്വന്തം പാർട്ടി പടനീക്കം നടത്തിയിട്ടാണ് ബി.ജെ.പി. ഗവർമെന്റ് ദുർബലമായത് എന്നതാണ് അതിനു തെളിവ്. പുറത്തുനിന്ന് ഒരു ശക്തി വന്നിട്ടില്ല. യദിയൂരപ്പ എന്ന ഭരണാധികാരിയെ അഴിമതി ചെയ്തതിന്റെ പേരിലാണ് പാർട്ടി ശിക്ഷിച്ചത്. റെഡ്ഡി സഹോദരന്മാർ നടത്തിയിട്ടുള്ള കോടിക്കണക്കിനു രൂപയുടെ അഴിമതി വേറെ. അഴിമതിക്കെതിരേ സംസാരിക്കാനുള്ള ശക്തി പാർട്ടിക്ക് അവിടെ നഷ്ടപ്പെട്ടു.

 ഈ ഭരണം എങ്ങനെയെങ്കിലും ഒന്ന് അവസാനിച്ചു കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ച പീഢിത സമൂഹത്തിന്റെ ആഗ്രഹം സഫലീകരിക്കപ്പെട്ടു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഒരു പ്രത്യേകത. പീഡിത സമൂഹത്തിനുവേണ്ടി നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്ന മദനിയെ അവിടെ കൊണ്ടുചെന്ന സമയം മുതൽ അവരുടെ ഭരണചക്രത്തിന്റെ ആണിക്കല്ല് ഇളകാൻ തുടങ്ങി. അതുവരെ വളരെ പ്രബലരായിരുന്ന അവിടുത്തെ ഭരണകർത്താക്കൾക്ക് അപ്പോൾ മുതൽ കഷ്ട്കലം തുടങ്ങി. വളരെ അച്ചടക്കത്തോടുകൂടി, കേഡർ സ്വഭാവത്തോടുകൂടി ചിട്ടയായി അവരുടെ വർഗ്ഗീയ അജണ്ടകൾ മാത്രം നടപ്പിലാക്കിക്കൊണ്ടിരുന്ന സംവിധാനത്തിന് പെട്ടെന്നു വിള്ളൽ വന്നു.  മദനിയെ ബന്ധിപ്പിച്ചുകൊണ്ട് ചിന്നസ്വാമി സ്റ്റേഡിയത്തിനടുത്തു നടന്ന സ്ഫോടനത്തെക്കുറിച്ചു പറഞ്ഞ ആഭ്യന്തരമന്ത്രി പിന്നീട് ആ സ്ഥാനത്തു നിന്ന് നീക്കപ്പെടുകയും അകാല ചരമം പ്രാപിക്കുകയും ചെയ്തു. യദിയൂരപ്പ പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ് ഉണ്ടാക്കിയ പുതിയ പാർട്ടിയും ഇവിടെ ദയനീയമായി പരാജയപ്പെട്ടു. കള്ളക്കേസു ചുമത്തി മദനിയെ കിടത്തിയിരിക്കുന്ന അതേ ജയിലിൽ തൊട്ടടുത്ത സെല്ലിൽപ്പോയി യദിയൂരപ്പക്കു കിടക്കേണ്ടിവന്നു.

 നിരപരാധികളുടെ രക്തത്തിൽ ഉണ്ടാക്കിയെടുക്കുന്ന സഹതാപത്തിൽ നിന്നുണ്ടാകുന്ന പ്രാർത്ഥന ദൈവം സ്വീകരിച്ചു എന്നുള്ളതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പു നൽകുന്ന പാഠം. ഇൻഫർമേഷൻ ടെക്നോളജിയുടെ ഏറ്റവും ഉന്നതമായ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന സിലിക്കോൺ സിറ്റിയെന്നറിയപ്പെടുന്ന ബാംഗ്ലൂർ ഉൾപ്പടെയുള്ള പട്ടണങ്ങളുള്ള കർണാടകയിൽ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അന്ധവിശ്വാസത്തിനു വിധേയമായി ഒരു മുഖ്യമന്ത്രി പൂർണ്ണ നഗ്നനായി വീട്ടിൽ താമസിക്കണമെന്ന് ജ്യോത്സ്യൻ പറഞ്ഞതനുസരിച്ച് പ്രവർത്തിച്ച കഥ ഇന്ത്യൻ ജനാധിപത്യത്തിനു നാണക്കേടാണ്. എത്രയോ പ്രഗത്ഭരായ വ്യക്തിത്വങ്ങൾ പല ഘട്ടങ്ങളിലായി സംസ്ഥാനത്തും കേന്ദ്രത്തിലും മാറിമാറി ഭരിച്ച് അവരുടെ അവരുടെ ഭരണം ജനം കണ്ടുകൊണ്ടിരിക്കവേ ഇത്തരം അന്ധവിശ്വാസം വച്ചുപുലർത്തുന്ന മുഖ്യമന്ത്രിയെ ഇന്ത്യയുടെ രാഷ്ടീയ ചരിത്രത്തിന് അപമാനമായേ കാണാൻ കഴിയൂ.

കോൺഗ്രസിന്റെ പ്രവർത്തനങ്ങളും വിഭിന്നമല്ല, ജനദ്രോഹപരമായ ഒരു ഭരണമാണവർ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. എങ്കിലും ഇന്ത്യയിൽ ബി.ജെ.പി. കഴിഞ്ഞാൽ ഇപ്പോൾ ജനങ്ങൾ കാണുന്ന ഒരു ബദൽ സംവിധാനം കോൺഗ്രസ്സാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്ന ഫലമാണ് പുറത്തു വന്നിട്ടുള്ളത്. നരേന്ദ്രമോഡിയെ എവറസ്റ്റ് പർവ്വതത്തിനു തുല്യമാണെന്നമട്ടിൽ ഉയർത്തിക്കാട്ടി വംശഹത്യയുടെ പേരുപറഞ്ഞ് വികസനത്തിന്റെ കള്ളക്കഥകളും വിളമ്പി വളരെ സുശക്തമായ ഭരണം ഇന്ത്യയിലുണ്ടാക്കും എന്നു പറഞ്ഞു പ്രചരിപ്പിക്കുന്ന ബി.ജെ.പി.യുടെ പ്രചരണതന്ത്രം പരാജയപ്പെട്ടത് മോഡി നേരിട്ടുവന്നു പ്രചരണം നടത്തിയ സ്ഥലങ്ങളിലാണെന്നതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

മോഡി ഇവിടെ ആരുമല്ല, ജനങ്ങൾ ഇവിടെ പ്രതീക്ഷ അർപ്പിക്കുന്നത് മതേതര കക്ഷികളിലാണ് എന്ന് ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിച്ചിരുന്നതും അതുതന്നെയാണ്. ഇവിടെ അടിസ്ഥാനപരമയി നാം വളരെ ഗൗരവകരമായി മനസ്സിലാക്കേണ്ട വസ്തുത ഇനി ബീ.ജെ.പി.യെപ്പോലുള്ള ഒരു രാഷ്ട്രീയപ്പാർട്ടിക്ക് ഹിന്ദുരാജ്യമോ ബാബരീമസ്ജിദോ പറഞ്ഞുകൊണ്ടോ മുസ്ലിം ജനവിഭാഗത്തിന് പാകിസ്ഥാനിലേക്കുള്ള വഴി കാണിച്ചുകൊടുത്തുകൊണ്ടോ അവരെ വംശഹത്യ ചെയ്തതുകൊണ്ടോ ഒന്നും നിലനിൽക്കാൻ സാധിക്കുകയില്ല എന്നതാണ്. ഇത് കലത്തിനനുസരിച്ച് ബി.ജെ.പി. തിരിച്ചറിയണം.

ഒരു രാഷ്ട്രീയപ്പാർട്ടി എന്ന നിലയിൽ കോൺഗ്രസ്സിന്റെ ബദലായി നിൽക്കുകയും ജനകീയ വിഷയങ്ങൾ പറയുകയും എല്ലാ ജനങ്ങളേയും തുല്യമായിക്കാണുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു കാലം വരുമെങ്കിൽ അങ്ങനുള്ള ഒരു നയം അവർ ഉണ്ടാക്കുമെങ്കിൽ തീർച്ചയായും ഒരു ബദൽ സംവിധാനമായി അവർക്കു വരാൻ സാധിച്ചേക്കും. പക്ഷേ അവരിൽ ജനങ്ങൾക്കു വിശ്വാസമുണ്ടാവുകയില്ല. അവരുടെ ഉള്ളിൽ അന്തർലീനമായിരിക്കുന്ന വർഗ്ഗീയത ഉപേക്ഷിക്കാൻ അവർക്ക് സാധിക്കില്ല എന്നതുതന്നെ കാര്യം. അവരുതന്നെ കെട്ടിപ്പൊക്കിയ കപട ചരിത്രത്തിലൂടെ മാത്രം അവർ ഇന്ത്യയെ നോക്കിക്കാണുന്നു. ഇന്ത്യയുടെ സംസ്കാരത്തിലേക്ക് കടന്നുചെന്നുകൊണ്ട് നമ്മുടെ നാനാത്വം തിരിച്ചറിയാൻ അവർക്ക് സാധിക്കുന്നില്ല.

ലാൽ ബഹദൂർ ശാസ്ത്രിയും നെഹ്രുവും ഇന്ദിരാഗന്ധിയും വി.പി. സിംഗുമെല്ലാം ഇരുന്ന കസേരകളിലാണ് അവരും ഇരുന്നു ഭരിച്ചത്. ഇന്ത്യയിൽ ഒരു ധ്രുവീകരണം നടത്തി ഉദ്യോഗസ്ഥ തലങ്ങളിലേക്ക് വർഗ്ഗീയതയെ പറിച്ചു നട്ടു. കേരളത്തിൽ മോഡിയെപ്പുകഴ്ത്തി ഒരു ഉയർന്ന ഉദ്യോഗസ്ഥൻ എഴുതുകയുണ്ടായി. ഉദ്യോഗതലങ്ങളിൽ കൊണ്ടുവരുന്ന വർഗ്ഗീയതയിലൂടെ ഇവിടെ എന്തെങ്കിലുമൊക്കെ ചെയ്തുകളയാമെന്നത് ഇവരുടെ തെറ്റിദ്ധാരണയാണ്. ബി.ജെ.പി.യുടെ ഈ കാഴ്ചപ്പാടും അവരുടെ ദയനീയ പരാജയത്തിനു കാരണമാണ്.

ഇപ്പോൾ പന്ത് കോൺഗ്രസ്സിന്റെ കോർട്ടിലാണ്. മദനിയും സക്കറിയയുമുൾപ്പടെയുള്ള നിരപരാധികളുടെ വിഷയത്തിൽ കോൺഗ്രസ് എന്തു നിലപാടെടുക്കുമെന്നത് ഇനി കണ്ടറിയാം. ഇനി ഒഴിഞ്ഞുമാറാൻ പറ്റില്ല., കേന്ദ്രവും കേരളവും കൂടി അവരാണ് ഭരിക്കുന്നത്. അതുകൊണ്ടു കാര്യമില്ലെങ്കിൽ വളർന്നുവരുന്ന നവരാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് അധികാരം കിട്ടുന്നതുവരെ കാത്തിരിക്കുകയല്ലാതെ ഇന്ത്യയിലെ ന്യൂനപക്ഷവിഭാഗങ്ങൾക്കു മറ്റു മാർഗ്ഗങ്ങളില്ല.

Friday

നമ്മളാണ് കുറ്റക്കാർ.....


സ്വന്തം രാജ്യത്തെ പൗരകണങ്ങളുടെ സംരക്ഷണത്തിനായി മാത്രം പ്രവർത്തിക്കേണ്ടത് എല്ലാ രാജ്യങ്ങളിലേയും പോലെ നമ്മുടെ ഭരണാധികാരുടേയും ബാധ്യതയാണ്. ആ ബാധ്യത ഏറ്റെടുത്തു സത്യപ്രതിജ്ഞ ചെയ്താണ് ഓരോരുത്തരും അധികാരത്തിലേറുന്നത്. നിർഭാഗ്യവശാൽ സ്വന്തം പൗരന്മാർക്കു വേണ്ടിയുള്ള ക്ഷേമപ്രവർത്തനങ്ങൾ കടലാസ് പ്രഖ്യാപനങ്ങളിലും വാർത്താവിതരണ സമ്പ്രദായങ്ങളിലൂടെ വിൽക്കാനുമാണ്  നമ്മുടെ ഭരണ കർത്താക്കൾ നിരന്തരം ശ്രദ്ധിക്കുന്നത്.

രാജ്യത്തു നടന്ന വിവിധകാലങ്ങളിലെ ഭരണകൂട അഴിമതികളിൽ ഒന്നിൽപ്പോലും ഒരു അന്തിമകോടതിവിധി ഇതുവരെ ഉണ്ടായിട്ടില്ല. രാജ്യത്തെ പ്രതിനിധാനം ചെയ്ത് വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന എംബസികൾ നമ്മുടെ പൗരന്മാർക്കു വേണ്ടി ഒന്നുംചെയ്യുന്നില്ല. രാജ്യത്തിനകത്തുള്ള വിവിധ വിഭാഗങ്ങ‌ൾ ഭരണകൂടത്തിന്റെ നിഗൂഢ(?) ലക്ഷ്യങ്ങൾക്ക് ഇരയായി മാറ്റിനിർത്തപ്പെട്ടുകൊണ്ടിരിക്കുന്നു. കൃത്യവും സത്യസന്ധവുമായ നീതിസംവിധാനം സാധാരണക്കാരുടെ സ്വപ്നമായി ബാക്കിനിൽക്കുന്നു.

ഈ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ വിദേശത്തു ജീവഹാനി സംഭവിക്കുന്ന ഇന്ത്യാക്കാർക്കുമേൽ പരിതപിക്കാൻ നമ്മുടെ ഭരണകർത്താക്കൾക്ക് യാതൊരു അവകാശവുമില്ല. ഇക്കാര്യത്തിൽ നാം ഇറ്റലിയെക്കണ്ടു പഠിക്കണം. കടൽ കൊലക്കേസിലെ പ്രതികളായ തങ്ങളുടെ പൗരന്മാരുടെ മോചനത്തിനായി ആ രാജ്യത്തെ ഭരണവിഭാഗം എത്ര ഇടപെടലുകൾ നടത്തുന്നുവെന്നു ശ്രദ്ധിക്കണം.

രാജ്യത്തിനകത്തും പുറത്തും ജീവഹാനി സംഭവിക്കുന്നവരെ വീരപുത്രന്മാരും പുത്രികളുമാക്കുന്നതിലൂടെ ഈ രാജ്യത്തെ സാമാന്യജനങ്ങളെ പൊട്ടന്മാരാക്കി വോട്ടുബാങ്കു നാടകം നടത്തുകയാണ്. അല്ലാതെ അവരോടുള്ള സ്നേഹം കൊണ്ടല്ല. ആയിരുന്നേൽ വാഴ്ത്തിപ്പാടലും സംരക്ഷിക്കലുമെല്ലാം ജീവിച്ചിരിക്കുമ്പോൾ ആവാമായിരുന്നല്ലോ. അഫ്സൽ ഗുരുവിനു നീതിനിഷേധിച്ചപോലെ, സരബ്ജിതിനെ കൊലക്കു കൊടുത്തതുപോലെ, രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വർഷങ്ങളായി നടക്കുന്ന ജീവിക്കാനുള്ള സമരങ്ങൾ കണ്ടില്ലെന്നു നടിക്കുന്നതിലൂടെ അതു വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു.

ഇടപെടേണ്ടരീതിയിൽ ഇടപെട്ടാൽ വിദേശത്ത് നമ്മുടെപൗരന്മാർക്ക് നീതി നിഷേധം നേരിടേണ്ടിവരില്ല. വിദേശത്തു കഷ്ടപ്പെടുന്നവരുടെ പണം മാത്രം ആഗ്രഹിക്കുന്ന ഭരണകൂടം അവർ നമ്മുടെ രാജ്യത്തെ പൗരന്മാരാണെന്നതു സൗകര്യപൂർവ്വം മറക്കുന്നതു നിർത്തണം.

കോടികളുടെ സുഖലോലുപതയിൽ കരിമ്പൂച്ചകളുടെ സംരക്ഷണയിൽ മയങ്ങുന്നവർക്ക് തന്റെ രാജ്യത്തെ ബഹുഭൂരിപക്ഷവും ദാരിദ്രത്തിലാണെന്നത് ഉൾക്കൊള്ളാനും അവരുടെ സംരക്ഷകരാവാനും എവിടെ നേരം....?

Monday

നമ്മുടെ മക്കൾ എങ്ങനെ ജീവിക്കും...?


മരം ഒരു വരം...
പണ്ടാരോ പടച്ചുണ്ടാക്കിയ ഈ വചകത്തിലൊതുങ്ങുന്നു പലപ്പോഴും നമ്മുടെ വൃക്ഷസ്നേഹം. കഠിനമായ വരൾച്ചയിൽ നട്ടം തിരിയുമ്പോഴും ഭാവിയിലെങ്കിലും ഈ അവസ്ഥയ്ക്ക് ശമനമുണ്ടാകാൻ തക്കവണ്ണമുള്ള  ആത്മാർത്ഥമായ ഒരു ചിന്തപോലും അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. കപടലോകത്തെ ചില ജല്പനങ്ങൾ നിത്യമന്ത്രങ്ങളായി പടച്ചു വിട്ട് വോട്ടുചെയ്ത് അധികാരത്തിലേറ്റിയവന്റെ കണ്ണുമൂടാൻ മാത്രം പ്രഖ്യാപനങ്ങൾ ചമക്കുന്ന വൃത്തികെട്ട സമൂഹം മാറിമാറി ഭരിക്കുമ്പോൾ അതുകണ്ടില്ലെന്നു നടിച്ച് അതൊന്നും നമുക്ക് ബാധകമില്ലെന്നു വിശ്വസിച്ചും കഴിഞ്ഞതിന്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്നത് (ഒരു മന്ത്രിയെ കണ്ടതിന്റെ ക്ഷീണം മാറിയില്ല, അതു മറ്റൊരു വിഷയമാണ്. വൈകാതെ പോസ്റ്റു ചെയ്യാം). അന്തരീക്ഷത്തിലെ താപനില നിയന്ത്രിച്ചിരുന്ന, മണ്ണിലെ ജലാംശം സംരക്ഷിച്ചുപോന്ന വൃക്ഷജാതികൾ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്.

ഉയർന്ന പ്രദേശങ്ങൾ അനിയന്ത്രിതമായി ഇടിച്ച് താഴ്‌ന്ന പ്രദേശങ്ങൾ മണ്ണിട്ടു മൂടിയപ്പോൾ നിലച്ചുപോയത് പ്രകൃതിയുടെ സ്വാഭാവിക ജലവിതരണ സംവിധാനമാണ്. ഈ ജലവിതരണ സംവിധാനത്തിനെ നിയന്ത്രിച്ചിരുന്ന വൃക്ഷവിഭാഗങ്ങൾ നശിപ്പിക്കപ്പെട്ടതോടെ മണ്ണിലെ ജലസംഭരണ സമ്പ്രദായത്തിനു ഭംഗം വന്നു. അനിയന്ത്രിതമായ അന്തരീക്ഷ താപനില മേൽമണ്ണിലെ ജലാംശം ബാഷ്പമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. തൽഫലമായി അത്യുഷ്ണം നിത്യസമ്മാനമായിക്കിട്ടി. വരണ്ട മേൽ മണ്ണിലേക്ക് അടിത്തട്ടിൽ നിന്നു വ്യാപിച്ചുകൊണ്ടിരുന്ന ജലത്തിനും ഇതുതന്നെയാണു സംഭവിച്ചത്. കുളങ്ങളും പാടങ്ങളും കിണറുകളും വറ്റി വരണ്ടു. ക്രമാതീതമായി ജലവിതാനം താഴ്ന്നുകൊണ്ടിരിക്കുന്ന കാഴ്ച ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.

മരങ്ങൾ കാവൽ നിന്നിരുന്ന സ്ഥാനത്ത് ഉയർന്നുവന്ന കോൺക്രീറ്റ് കാടുകൾ എങ്ങനെയാണ് ഭൂമിയിലെ ജലസമ്പത്തിന്റെ കാവൽക്കാരാകുന്നത്? പറമ്പിൽ പെയ്തു വീഴുന്ന മഴത്തുള്ളികൾ മണ്ണിൽ സംരക്ഷിക്കപ്പെട്ടിരുന്ന സ്ഥാനത്ത് എത്രയും പെട്ടെന്ന് തടസ്സങ്ങളേതുമില്ലാതെ തൊട്ടടുത്ത പുഴയിലും വൈകാതെ കടലിലുമെത്തുന്നു. നമുക്ക് ആവശ്യമുള്ളതിന്റെ എത്രയോ ഇരട്ടി മഴ എല്ലാവർഷവും നമുക്ക് ലഭിക്കുന്നുണ്ട്. കൊടിയമഴക്കാലം കഴിഞ്ഞുവരുന്ന ചെറിയ വേനലിൽത്തന്നെ നാം കുടിവെള്ളത്തിനു കേഴുന്നതെന്ത് എന്ന് ഉള്ളിൽത്തട്ടി ആലോചിച്ചാൽ എല്ലാറ്റിനും പരിഹാരമാവും. ഈ ഭൂമിയിലെ വിഭവങ്ങൾ വരും തലമുറക്കും ഇതര ജീവജാലങ്ങൾക്കും കൂടി അവകാശപ്പെട്ടതാണ്. കാര്യങ്ങൾ ഇങ്ങനെതന്നെ തുടർന്നാൽ ഇനി വരുന്ന തലമുറ എങ്ങനെയാണ് ഇവിടെ ജീവിക്കുക....?

Saturday

ആ സദ്യ പെരും നഷ്ടമായി


  രാവിലെ എഴുന്നേൽക്കുന്ന ശീലം പണ്ടേയില്ല. കൂട്ടുകാർ പറയുന്നത് പലുതേക്കുന്ന സ്വഭാവവും ഇല്ലെന്നാണ്. അപ്പൊപ്പിന്നെ കുളിയുടെ കാര്യം പറയുകയും വേണ്ടല്ലോ...

സ്വയം പുകഴ്ത്തുവാന്നു തോന്നരുത്, ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ ഞാൻ ഒട്ടും മോശമല്ല. അല്ലേലും ഒരുവന്റെ ഗുണം വിളിച്ചു പറയുന്നതിനേക്കാൾ എല്ലാർക്കും താല്പര്യം മറ്റുപലതും പറയാനാണല്ലോ...

കാലം തെറ്റിയ കാലാവസ്ഥ കാരണം കോലായിലായിരുന്നു കിടപ്പ്. സ്ഥാനം മാറിയ പുതപ്പിനിടയിലൂടെ അരിച്ചിറങ്ങിയ വെയിൽ എന്റെ ഉറക്കത്തിനു ഭംഗ വരുത്തി. കണ്ണുതിരുമ്മി ചുമരിലേക്കു നോക്കിയപ്പൊ സമാധാനമായി. നേരം വൈകിയിട്ടില്ല....

മാസങ്ങൾക്കു മുന്നേ തീരുമാനിച്ചുറപ്പിച്ചിരുന്നതാണ്.. വൈദ്യരുടെ കഷായം തീർന്നിട്ടു രണ്ടാഴ്ച കഴിഞ്ഞു. ആര്യവേപ്പിന്റെ ഇലയുടെ മാധുര്യമുള്ള കഷായം ചില്ലറയൊന്നുമല്ല ആറു കുപ്പിയാണു കുടിച്ചു തീർത്തത്. കഷായം കുടിയല്ല അതിനു വൈദ്യർ കൽപ്പിച്ചു തന്ന പഥ്യമായിരുന്നു കഷ്ടം. ചില്ലി ചിക്കനും മത്തി മൊളിയാറും കൂന്തൾ പൊരിച്ചതുമെല്ലാം കണ്ടിരിക്കാൻ മാത്രം വിധി. കുടിക്കാൻ അനുവദിച്ച കഞ്ഞിയിലാകട്ടെ ഉപ്പു ചേർക്കാൻ പോലും പഹയൻ സമ്മതിച്ചില്ല.

ഐപ്പീയെല്ലു കണ്ട് ഉറക്കം കളഞ്ഞതിന്റെ ക്ഷീണം ബാക്കിയുണ്ട്. ക്രിസ്സിന്റെ സിക്സറോ സച്ചിന്റെ കുറ്റിപോയതോ ഒന്നും ചിന്തിക്കാൻ ഇപ്പൊ സമയമില്ല. വേഗം കുളിയും തേവാരവും കഴിക്കണം അല്ലേൽ തീവണ്ടി അതിന്റെ പാട്ടിനു പോവും...

റയിൽവേ സ്റ്റേഷന്റെ കവാടം മുതൽ ക്യൂവാണ്. നേരത്തേ ടിക്കറ്റെടുത്തുവച്ചതു നന്നായി. അല്ലേൽ പൂരത്തള്ളിനു പുറമേ പൂരത്തെറിയും മുഴക്കി ജനറൽ കമ്പാർട്ടുമെന്റിൽ തൂങ്ങേണ്ടി വന്നേനെ... ഇടിച്ചു കയറി ക്ഷീണിച്ചുചെന്നാൽ ആകെ കുഴയും.

 മാസങ്ങൾ നീണ്ട കഷായസേവക്കു ശേഷം കിട്ടിയ അവസരം വെറുതേ പഴാക്കാൻ എന്തായാലും വയ്യ. പതിനെട്ടു തൊടുകറികളും പായസവുമുണ്ടെന്നാണു കേട്ടത്. വായക്കു രുചിയായി എന്തെങ്കിലും കഴിച്ച കാലം ഐക്കരപ്പടികഴിഞ്ഞു വീണ്ടും എങ്ങോട്ടോ പോയി.

തൃശൂർ കഴിഞ്ഞതോടെ തീവണ്ടിയിലെ തിരക്കു കുറഞ്ഞപ്പോഴാണു ഏരെക്കുറേ സമാധാനമായത്. ഈ പണ്ടാരങ്ങളെല്ലാം കൂടി തിരൂരേക്കാണെന്നാണു കരുതിയത്. അതുകൊണ്ടുതന്നെ പതിനെട്ടു പോയിട്ട് പപ്പടമെങ്കിലും കിട്ടിയാൽ സമാധാനമായി എന്നു കരുതിയതു തിരുത്തി.

വൈദ്യരു പറഞ്ഞിരുന്നത് ഓട്ടോക്ക് ഇരുപതു കൊടുത്താൽ മതിയെന്നയിരുന്നു. ഓട്ടോക്കാരൻ ഇരുപത്തഞ്ചു വാങ്ങി.

"എന്താ ചേട്ടാ, അഞ്ചു കൂടുതലാണല്ലോ..."
അയാൾ രൂക്ഷമായി എന്നെ നോക്കി. അഞ്ചല്ല അതിലും കൂട്ടിത്തരാം എന്ന് അയാളുടെ കണ്ണുകൾ വിളിച്ചു പറയുന്നതായി തോന്നി. വീണ്ടും കഷായക്കുഴിയിൽ ചാടാനുള്ള ആഗ്രഹം തൽക്കാലം അഞ്ചു രൂപയിലൊതുക്കി.

രണ്ടുവർഷം മുമ്പും ഇവിടെ വന്നിരുന്നതാണ്. അന്നത്തെ സദ്യയൂണിന്റെ കാര്യം ആലോചിക്കുമ്പോൾ സങ്കടം പിടിച്ചാൽ കിട്ടുന്നില്ല. ഇരുന്നൂറാളിന്റെ സദ്യയൊരുക്കിയിട്ടുണ്ടെന്നായിരുന്നു പഞ്ചാരക്കുഞ്ചു അന്നു പറഞ്ഞത്. അവസാനമുണ്ടാൽ ആവോളമുണ്ണമെന്നു കരുതി കാത്തിരുന്നു. അവസാനം പപ്പടം പൊടിച്ച് വണ്ടിക്കൂലി മുതലാക്കേണ്ടി വന്നു.

ഇത്തവണ എന്തായാലും പറ്റുപറ്റരുത്. സ്വാഗതമോതിയ കുറിമാനം പതിച്ച പ്രവേശന കവാടത്തിനപ്പുറം വെള്ളയിൽ കറുത്ത പുള്ളി പതിച്ച തുഞ്ചന്റെ പട്ടിയെ പ്രതീക്ഷിച്ചു. ഇത്തവണ ഒരു ശുനകൻ മതിയെന്ന് തീരുമാനിച്ചിട്ടുണ്ടവാം.

ഭാഗ്യം, സദ്യ വിളമ്പിത്തുടങ്ങിയിട്ടില്ല. ഇത്തവണ ആദ്യ പന്തിയിൽത്തന്നെ ഇരിക്കണം. പ്രതീക്ഷയോടെ കാത്തു നിന്നു. ഇലകളിലേക്ക് കറികൾ വിളമ്പുന്നതു കണ്ടപ്പോൾത്തന്നെ സമാധാനമയി. വൈദ്യരു വാക്കു തെറ്റിച്ചിട്ടില്ല. പതിനെട്ടു തൊടുകറികളും പപ്പടവും പായസവുമൊക്കെയായി ഒരു നെടുങ്കൻ സദ്യ ഉറപ്പ്.

"ഒരമ്പതു പേരു പേർ വരൂ...."

പഞ്ചാരക്കുട്ടൻ സദ്യയുണ്ണൻ ക്ഷണിക്കുകയാണ്. തുഞ്ചൻ പറമ്പിലെ ഊട്ടുപുരയുടെ കാര്യമതാണ്. പരമാവധി അമ്പതുപേർക്ക് ഒരു സമയം അറുമാദിക്കാം. ബാക്കിയുള്ളവർക്ക് കണ്ടുമദിക്കാം...

ഏതായാലും സമയം കളയണ്ട, ആദ്യ അമ്പതിൽത്തന്നെ സ്ഥാനം പിടിക്കാം....

ഉള്ളിലേക്കു കടക്കാനാഞ്ഞപ്പോൾ ഒരാൾ കുപ്പായത്തിനുപിടിച്ച് പുറത്തേക്കിട്ടു. ഏതാണ്ട് നൂറ്റമ്പതു കിലോഗ്രാമുള്ള ആ ബാഹു..  അയാളുടെ ഉണ്ടക്കണ്ണുകൊണ്ടുള്ളനോട്ടം കണ്ടപ്പോഴേ ജീവൻ പകുതി പോയി...

ഇയാൾക്കെന്നതിന്റെ സൂക്കേടാ ഊണേശ്വരം മുഴുവൻ ഇയാളുടെ സ്വന്തമാണോ..? ഇയാളെന്റെ സദ്യ മുടക്കാനുള്ള പടപ്പുറപ്പാടാണോ..?

അരുതേയെന്ന ഭാവം കണ്ണുകളിലാവാഹിച്ച് ഒരു നോട്ടമെറിഞ്ഞു. അതു കണാത്ത മട്ടിൽ കണ്ണുകളുരുട്ടി അയാൾ ചോദിച്ചു..

"എവിടെ..."
 "എന്ത്...?"
" ചീട്ട്."
"എന്തു ചീട്ടാ ചേട്ടാ...?"

" ഇവിടെയുള്ളവരുടെയൊക്കെ നെഞ്ചത്തു കുത്തി വച്ചിരിക്കുന്ന ചീട്ടുകണ്ടാ... പോയിഅതൊരെണ്ണം മേടിച്ചു കുത്തിവാ, എന്നിട്ട് അകത്തു കേറാം..."

ഇതിനേക്കാൾ ഭേദം എന്റെ നെഞ്ചത്തു  കുത്തുന്നതാ.. അങ്ങനെ പറയാനാണു തോന്നിയതെങ്കിലും അയാളുടെ കണ്ണുകളും ആ നിൽപ്പും കണ്ടപ്പോൾ തൽക്കാം ഇപ്പോൾ വേണ്ടെന്നു തീരുമാനിച്ചു....

"എവിടാ ചേട്ടാ ചീട്ട് കിട്ടുക...?"

അയാൾ ചൂണ്ടിക്കാണിച്ചിടത്തേക്കുപ പാഞ്ഞു.

"ചേട്ടാ ഒരു ചീട്ട്...."
"നീലയോ ചുവപ്പോ?"
"അതെന്താചേട്ടാ രണ്ടു കളറ്...?"
"ചൊമലയെന്നാൽ ഇവിടെ അറുമാദിക്കാൻ വന്നവർ, മറ്റേത് അതു കാണാൻ വന്നവരും. നിനക്ക് ഏതാ വേണ്ടത്...?

അടുത്ത പന്തിക്കു കേറി അറുമാദിക്കാം... ശേഷം കണ്ടും നിൽക്കാം, ഒത്താൽ അവസാന പന്തിയിലും ഒന്നറുമാദിക്കാം.... ഏതായാലുംവന്നതു മുതലാക്കണമല്ലോ...

"ചുവപ്പുതന്നോളൂ..."
അയാൾ ഒരുചീട്ട് മുന്നോട്ടു നീട്ടി, പേരും വിലാസവും വിശദമായിത്തന്നെ എഴുതിക്കൊടുത്തു.

"ഇരുന്നൂറു രൂപ എടുക്ക്...."
"എന്തിന്..?"
"ഇവിടെ അറുമാദിക്കണമെങ്കിൽ രൂപാ ഇരുന്നൂറു തരണം...."

നേരത്തേ തീവണ്ടി ടിക്കറ്റെടുത്തതുകൊണ്ട് കയ്യിൽ കാര്യമായി ഒന്നും കരുതിയിരുന്നില്ല. സദ്യക്കരം പിരിക്കുന്ന വിവരം അറിഞ്ഞിരുന്നുമില്ല. ഇതിപ്പൊ അരിയും പോയി മണ്ണെണ്ണയും പോയി പഞ്ചസാരക്കു വച്ചിരുന്ന പണവും പോയെന്നു പറഞ്ഞപോലായല്ലോ. എന്തൊക്കെയോ കളഞ്ഞ അണ്ണാനെപ്പോലെ വിഷണ്ണവിഷാദപരവശനായി ഞാൻ തുഞ്ചന്റെ മണ്ണിലിരുന്നു...

ചുമരിൽചേർത്ത്റേതോ ബാങ്കു സ്ഥാപിച്ചിരുന്ന വെള്ളപ്പാട്ടയിൽനിന്ന് തീരുമാനമാക്കിയ രണ്ടിറക്കിൽ സദ്യയൊതുക്കി ഞാൻ റയിൽവേസ്റ്റേഷനിലേക്കു നടന്നു...

അപ്പോൾ തുഞ്ചൻപറമ്പിലെത്തുന്ന കിളികളെ മണിയടിക്കാനെത്തിയ മണിവീരൻ തന്റെ മയിൽ വാഹനത്തിലിരുന്ന് എന്നെ കളിയാക്കുന്നുണ്ടായിരുന്നു.



Popular Posts

Recent Posts

Blog Archive