Sunday

കൊച്ചൗസേപ്പുചേട്ടൻ സി.പി.എം.നോട് നന്ദികേടു കാണിക്കരുത്.



 വഴിമുടക്കിയെന്ന് ആരോപിച്ച് സി.പി.എം.ന്റെ സമരഭടന്മാരോടു തട്ടിക്കയറിയ വീട്ടമ്മക്ക് അഞ്ചുലക്ഷം രൂപ സമ്മാനിച്ച കൊച്ചൗസേപ്പു ചേട്ടനോട് സി.പി.എം.നു വൈരാഗ്യം തോന്നുന്നത് സ്വാഭാവികം മാത്രം. പക്ഷേ അവരെ തിരിച്ചു കുറ്റപ്പെടുത്തും മുമ്പ് ചേട്ടൻ രണ്ടു നിമിഷം ആലോചിക്കേണ്ടതായിരുന്നു.

തൃശ്ശൂർക്കാരായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും കുര്യൻ ചേട്ടനും ചേർന്ന് 1970കളുടെ അവസാനം എറണാകുളത്ത് കലൂരിലും പരിസരപ്രദേശങ്ങളിലുമായി സ്റ്റെബിലൈസർ മാനുഫാക്ചറിംഗ് യൂണിറ്റും മറ്റും ആരംഭിച്ചു. കെൽട്രോണാണ് അന്ന് ഗുണമേന്മയുള്ള ആ സ്റ്റെബിലൈസറുകൾ വിതരണം നടത്തിയിരുന്നത്. കെൽട്രോണുമായി പിരിഞ്ഞ ശേഷം വി-ഗാർഡ് എന്ന പേരിൽ ഒരുമിച്ച് നിർമ്മാണവും വിതരണവും തുടങ്ങി. തുടർന്ന് കുര്യൻ ചേട്ടൻ വിജിൽ എന്നപേരിലും കൊച്ചൗസേപ്പുചേട്ടൻ വി-ഗാർഡ് എന്നപേരിലും വേർപിരിഞ്ഞു സ്റ്റെബിലൈസർ നിർമ്മാണവും വിതരണവും ആരംഭിച്ചു. ഗുണമേന്മ നിലനിർത്തുന്നതിൽ രണ്ടുപേരും ഒരേപൊലെ ശ്രദ്ധ പുലർത്തിയിരുന്നെങ്കിലും മീഡിയകളിലെ പരസ്യവും സ്വാധീനവും കൊണ്ട് വിപണി കീഴടക്കി വി-ഗാർഡ് മാർക്കറ്റിലെ അധിപനായി.

 ട്രേഡ്‌യൂണിയനുകൾക്ക് ഒരു കമ്പനി പൂട്ടിക്കാൻ പ്രത്യേകിച്ചു കാരണമൊന്നും ആവശ്യമില്ലല്ലോ.
എല്ലായിടത്തും വിവിധ തൊഴിലാളി സംരക്ഷകർ സമരം നടത്തുന്നതുപോലെ അദ്ദേഹത്തിന്റെ വിഗാർഡിനെതിരേയും സമരം തുടങ്ങി. ഇവിടെ സി.ഐ.ടി.യു. ആയിരുന്നു തൊഴിലാളി സംരക്ഷരകരായത്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊടുക്കാൻ കൊച്ചൗസേപ്പുചേട്ടന് തന്റെ കമ്പനി പൂട്ടേണ്ടിയും വന്നു.

പിതാവിന്റെ ആദർശ ശുദ്ധി പിന്തുടരുന്ന മകന് പഠിച്ച പണി ചെയ്തു ജീവിക്കാൻ ആരുടേയും സമ്മതം ആവശ്യമില്ലല്ലോ. ബുദ്ധിമാനായ അദ്ദേഹവും പാതിരിമാരുടെയും കന്യാസ്ത്രീകളുടേയും വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികളുടേയും സഹായത്താൽ നിർമ്മാണയൂണിറ്റുകൾ തുടങ്ങി. ബാംഗ്ലൂരിൽ നിന്നു പാർട്സുകളെത്തിച്ച് ഐടിഐയും ഇലക്ട്രോണിക്സും അറിയാവുന്നവരെ ഉപയോഗിച്ച് യൂണിറ്റുകൾ വിപുലമാക്കി. തൽഫലമായി ടാറ്റായുടെ നെൽക്കോയെയും മറികടന്ന് ഔസേപ്പുചേട്ടന്റെ വി-ഗാർഡ് വിപണി വാണു.

 തന്റെ വ്യാവസായിക വളർച്ചയിൽ കൊച്ചൗസേപ്പുചേട്ടൻ ഏറ്റവും കൂടുതൽ നന്ദി കാണിക്കേണ്ടത് സി.പി.എം.നോടാണ്. അദ്ദേഹത്തെ പ്രശസ്തനാക്കിയത് സി.ഐ.ടി.യു.വിന്റെ അദ്ദേഹത്തിനെതിരേയുള്ള സമരമായായിരുന്നല്ലോ. തന്റെ ഉല്പന്നത്തിന്റെ ഗുണമേന്മയോ ഉപഭോക്താക്കൾക്കു നൽകുന്ന വില്പനാന്തര സേവനമോ കൊണ്ടുമാത്രം ഒരു സ്ഥാപനം വളരില്ലെന്ന് ചേട്ടൻ ഓർത്തില്ല. അവർ അദ്ദേഹത്തിന്റെ കമ്പനി പൂട്ടിച്ചില്ലായിരുന്നെങ്കിൽ അദ്ദേഹം ഈ നിലയിൽ എത്തില്ലായിരുന്നു (കുര്യൻ ചേട്ടന്റെയും കൊച്ചൗസേപ്പുചേട്ടന്റെയും ഇപ്പോഴത്തെ വ്യാവാസായിക പ്രസിദ്ധി ഓർക്കുന്നതു നന്നായിരിക്കും). അതുകൊണ്ടുതന്നെ കൊച്ചൗസേപ്പുചേട്ടൻ സി.പി.എമ്മിനെ കുറ്റം പറയുന്നതിന് ഒരു ന്യായീകരണവും നിരത്താൻ സാധിക്കില്ലെന്ന് ആവർത്തിച്ചു പറയേണ്ടിവരുന്നു.

വാലുചോദ്യം: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ ഒതുക്കാനുള്ള എളുപ്പമാർഗ്ഗം അദ്ദേഹത്തിന്റെ വി-ഗാർഡിനെ ജനങ്ങളിൽനിന്ന് അകറ്റുക എന്നതാണ്. സി.പി.എം.ന് കെ.എസ്.ഇ.ബി.യിലെ തങ്ങളുടെ 80% വരുന്ന അണികളെക്കൊണ്ട് ഒന്ന് ആഞ്ഞുപിടിപ്പിച്ചാൽ വ്യതിയാനമില്ലാതെ കൃത്യമായ അളവിൽ വൈദ്യുതി വിതരണം നടത്താനാവില്ലേ..? വൈദ്യുതി വ്യതിയാനമില്ലെങ്കിൽ പിന്നെന്തിനു സ്റ്റെബിലൈസർ..!! ഇതു ചിന്തിക്കാൻ സി.പി.എം.ന് സമയമില്ലെങ്കിൽ പാവം കൊച്ചൗസേപ്പിനെ വെറുതേ വിട്ടൂടേ..?

മാലിന്യച്ചതിക്കുഴിയിൽ വീണ ധനകാര്യ മാണിക്യം


  ലോകചരിത്രം പഠിക്കുമ്പോൾ ക്രിസ്തുവിനു മുമ്പും ശേഷവും എന്നു വേർതിരിച്ചാണു പഠിക്കുന്നത്. രാജഭരണത്തിനു ശേഷമുള്ള കേരളത്തിന്റെ സാമ്പത്തിക ശാസ്ത്രം പഠിക്കുമ്പോൾ കോട്ടപ്പുറം ഇടവകയിൽ തുണ്ടുപറമ്പിൽ മാത്യൂസ് മകൻ തോമസ് ഐസക്കിനു മുമ്പും ശേഷവുമെന്ന് പഠിക്കേണ്ടി വരും.

   48000 കോടി ബാധ്യതയും മാസത്തിൽ നിരവധി ദിവസങ്ങൾ അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ ട്രഷറിയും 2006ൽ കെ. എം. മാണി ശ്രീ തോമസ് ഐസക്കിനു കൈമാറുമ്പോൾ ആ ബാധ്യതയുടെ അളവ് കേരളത്തിന്റെ മൊത്തം വാർഷികവരുമാനത്തിന്റെ 70% വരുന്ന വൻതുക ആയിരുന്നു. ശ്രീ തോമസ് ഐസക്കിന്റെ ഭരണത്തിൽ 2011 ആയപ്പോഴേക്കും ബാധ്യത 75000 കോടിയായി ഉയർന്നു. അദ്ദേഹം 27000 കോടിയുടെ അധിക ബാധ്യത വരുത്തിവച്ചു എന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും ചിട്ടയായ പ്രവർത്തനത്തിലൂടെ വാർഷിക വരുമാനത്തിന്റെ 40% ശതമാനമാക്കി ഈ ബാധ്യതയെ കുറക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു എന്നത് അംഗീകരിക്കാതെ വയ്യ. ഇത് അദ്ദേഹത്തിനുമാത്രം അഭിമാനിക്കാൻ അവകാശപ്പെട്ട ഒന്നുതന്നെയാണ്.

   ഈ ധനകാര്യ വിദഗ്ദ്ധന്റെ മികവിനു കളങ്കം വരുത്തിയ രണ്ടു പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ സേവനജീവിതത്തിൽ സംഭവിച്ചുപോയിട്ടുണ്ട്. മുസ്‌രിസ് പൈതൃക പദ്ധതിയും ഉറവിട മാലിന്യ നിർമ്മാർജ്ജന പദ്ധതിയുമാണവ. ഇതിൽ ഉറവിട മാലിന്യ നിർമ്മാർജ്ജന പദ്ധതിയെ പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

   മാലിന്യമെന്ന പ്രതിസന്ധി ഗുരുതരമായി നേരിട്ടുകൊണ്ടിരിക്കുമ്പോഴും  സുരക്ഷിതമായ മാലിന്യ നിർമ്മാർജ്ജന മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനു പകരം ഏതു മേഖലയേയും പോലെ കീശവീർപ്പിക്കുന്ന പദ്ധതിസമ്പ്രദായങ്ങൾ മാത്രം ലക്ഷ്യമിട്ടിരിക്കുകയാണ് ശുചിത്വമിഷനും അതിന്റെ ഉപജാപക വൃന്ദങ്ങളും. മറ്റു ലക്ഷ്യങ്ങളില്ലാത്ത ഇവരുടെ ഗൂഢലക്ഷ്യങ്ങൾ ബഹുമാന്യനായ തോമസ് ഐസക്കിനു പോലും തിരിച്ചറിയാനായില്ല എന്നത് അവരുടെ തന്ത്രപരമായ അവതരണത്തിനുദാഹരണമാണ്.

  ആലപ്പുഴയിൽ ശ്രീ തോമസ് ഐസക് ഇപ്പോൾ ഓരോ വീട്ടിലും ബയോഗ്യാസ് പ്ലാന്റുകളും പൈപ്പ്കമ്പോസ്റ്റും സ്ഥാപിക്കുന്ന തിരക്കിലാണ്. ഇതു പൂർണ്ണമായും നടപ്പിലാകുമ്പോൾ ആലപ്പുഴക്കാർ ആരോഗ്യമുള്ള സമൂഹമായി ജീവിച്ചുകൊള്ളുമെന്നും അവരുടെ അന്തരീക്ഷവും കുടിവെള്ളവും സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. യഥാർത്ഥത്തിൽ ഈ പദ്ധതി പൂർത്തിയാക്കപ്പെടുമ്പോൾ കുടിവെള്ളം പൂർണ്ണമായി നശിക്കുകയും അന്തരീക്ഷം രോഗാണുക്കളെക്കൊണ്ടു നിറയുകയുമാണു ചെയ്യുക. ഉണ്ടാവുന്ന ഈ ഗുരുതര വിപത്തിനെ അദ്ദേഹം കാണുന്നില്ല. അങ്ങനെ ഒരു വിപത്തിനെപ്പറ്റി അദ്ദേഹത്തിന് ഈ പദ്ധതി ഉപദേശിച്ചുകൊടുത്തവർക്ക് അറിവില്ല എന്നാണ് മനസ്സിലാക്കേണ്ടത്. ഇവയെ മറികടക്കാനുള്ള ഭീമമായ തുകക്കുള്ള വഴി ഇപ്പോഴേ തേടുന്നതു നന്നായിരിക്കും.

  സുരക്ഷിതമായ മാലിന്യസംസ്കരണത്തിന് നൂറു ശതമാനവും പരിസ്ഥിതിയുമായി യോജിക്കുന്ന ബയോറിയാക്ടറുകൾ സ്ഥപിച്ചുകൊണ്ടിരിക്കുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. ഹരിത ഇന്ധനവും കൃഷിക്ക് ഏറ്റവും യോജിച്ച ലിക്വിഡ് മാന്വറുമാണ് ഇതിന്റെ ഉല്പന്നങ്ങൾ. കേരളത്തിലെ മാലിന്യസംസ്കരണ വിദഗ്ദ്ധർക്കും ശാസ്ത്രവും സാഹിത്യവുമൊക്കെ സ്വന്തമാക്കി വച്ചിരിക്കുന്ന ഉപദേശകർക്കുമൊക്കെ ഇക്കാര്യം അറിയാഞ്ഞിട്ടല്ല. യൂറോപ്യൻ രാജ്യങ്ങൾ ഉപേക്ഷിക്കുന്ന കത്തിക്കൽ (ഗ്യാസിഫിക്കേഷൻ) പ്ലാന്റുകളുടെ കമ്മീഷന്റെ വലിപ്പമോർക്കുമ്പോൾ ബയോറിയാക്ടർ പ്ലാന്റുകളെക്കുറിച്ച് അവർക്ക് മിണ്ടാൻ കഴിയില്ലല്ലോ (ശ്രീ തോമസ് ഐസക്കിന്റെ “ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ വാർഡ്” എന്ന മാതൃഭൂമിയിലെ ലേഖനത്തിനു മറുപടിയായി 5/2/2013ൽ മാതൃഭൂമിയിൽ വന്ന സുധീഷ്മേനോന്റെ ലേഖനത്തിൽ ഇതേക്കുറിച്ചു കൂടുതൽ പ്രതിപാദിച്ചിട്ടുണ്ട്).

   പ്രകൃതിയിലെ നൈട്രജൻ സൈക്കിൾ നിലനിൽക്കേണ്ടത് പ്രകൃതിയുടെ ആവശ്യമാണ്. ഇതിനു വേണ്ടി മുൻകാല ഭരണാധികാരികൾ മനുഷ്യ വിസർജ്യമടക്കമുള്ള നഗരമലിന്യങ്ങൾ നഗരത്തിനു പുറത്തുകൊണ്ടുപോയി സൂര്യപ്രകാശത്തിലെ അൾട്രാവയൽറ്റ് രശ്മികൾ പ്രയോജനപ്പെടുത്തി ജൈവവളം നിർമ്മിച്ച് കൃഷിക്കാർക്ക് നൽകിയിരുന്നു. 1800കളുടെ അവസാനത്തിൽ യൂറോപ്യൻ കച്ചവടസംസ്കാരത്തിന്റെ ഭാഗമായി കണ്ടുപിടിക്കപ്പെട്ട ക്ലോസറ്റും സെപ്ടിക് ടാങ്കുമടക്കമുള്ള ഉപകരണങ്ങൾ വൻതോതിൽ വായു, ജല മലിനീകരണം സൃഷ്ടിക്കുകയും സെപ്റ്റിക് ടാങ്കിൽ ഉല്പാദിപ്പിക്കപ്പെടുന്ന മീഥെയിൻ ഗ്യാസ് (Ch4) ഓസോൺ പാളിയിൽ വിള്ളലുകൾ സൃഷ്ടിക്കുന്ന പ്രധാന വില്ലനാകുകയും ഭൂമിയിൽ താപനിലക്കു വ്യതിയാനം സംഭവിക്കുന്നതിൽ പ്രധാന പങ്കാളിയാവുകയും ചെയ്തു.


  ബയോഗ്യാസ് പ്ലാന്റുകളിൽ നിന്നും മണ്ണിലേക്കു ചേരുന്ന ജലത്തിൽ ഗുരുതര രോഗാണുക്കളുടെ പടയാണുള്ളത് (ഈ അവസ്ഥ മറികടക്കാൻ പ്ലാന്റിൽനിന്നു പുറത്തെത്തുന്ന സ്ലറി 90 ഡിഗ്രിസെന്റീഗ്രേഡിൽ ചൂടാക്കണമെന്ന് യൂറോപ്യൻ രാജ്യങ്ങളിൽ നിയമം തന്നെയുണ്ട്). ഇതൊന്നും അറിയാത്ത മട്ടിൽ ജനങ്ങളെക്കൊണ്ട് മാലിന്യം സംസ്കരിപ്പിക്കുന്ന രീതി ഇവിടെമാത്രമേ കാണൂ. പൈപ്പ് കമ്പോസ്റ്റ്, റിംഗ് കമ്പോസ്റ്റ് തുടങ്ങിയവയുടെ ഗതിയും വിഭിന്നമല്ല.

  നിലവിലെ ഉറവിട മാലിന്യ സംസ്കരണ പദ്ധതികൾ ജനങ്ങൾക്കെതിരേയുള്ള വെല്ലുവിളിയാണ്. ഈ സംസ്കരണ രീതിയുടെ ഉല്പന്നം ഭാവിയിൽ ജനസമൂഹത്തിനുമേൽ പതിക്കുന്ന ഭീകര രോഗസഞ്ചയങ്ങളാണ്. ഇപ്പോൾത്തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ കിഡ്നി രോഗികൾ വസിക്കുന്ന സ്ഥലമായി നമ്മുടെ സംസ്ഥാനം മറിയിട്ടുണ്ട്. ഇതിനു പ്രധാനകാരണം സെപ്റ്റിക് ടാങ്കുകളിലെ നൈട്രേറ്റുകളാണ്. (മനോരമയിൽ 20-11-2013ൽ വന്ന സെപ്ടിക് ടാങ്ക് സുരക്ഷിതമല്ല എന്നും കേരളത്തിലെ 80% കുടിവെള്ളവും കേടുവന്നുകഴിഞ്ഞുവെന്നുമുള്ള മഹേഷ് ഗുപ്തന്റെ റിപ്പോർട്ട് വായിക്കുക).

  മാലിന്യ സംസ്കരണം സുരക്ഷിതമാകണമെങ്കിൽ ബയോറിയാക്ടറുകൾ ഓരോ വാർഡിലും ഉണ്ടാകേണ്ടതുണ്ട്. ഇതിലെ മലിനജലം 90ഡിഗ്രി സെന്റീഗ്രേഡിൽ ചൂടാക്കി അണുവിമുക്തമാക്കി ലിക്വിഡ്‌മാന്വറായി കൃഷിക്ക് ഉപയോഗിക്കാം, ജൈവവാതകം പാചകത്തിനും. അഭിനവ ശശിമാരും ശാസ്ത്രത്തിന്റെ മൊത്തക്കച്ചവടക്കാരും ഇതംഗീകരിച്ച് നിർദ്ദേശിക്കാൻ വഴിയില്ല. ബഹുമാന്യനായ ശ്രീ തോമസ് ഐസക് ഈ അഭിനവ ശശിമാരുടെ യഥാർത്ഥ ഉദ്ദേശ്യം ഇനിയെങ്കിലും തിരിച്ചറിയുമെന്നുതന്നെ കരുതുന്നു.

Popular Posts

Recent Posts

Blog Archive