Thursday

ക്യാൻസർ സെന്റർ വിഷയത്തിൽ നടൻ ശ്രീനിവാസന് എല്ലാ പിന്തുണയും

 കേരളത്തിൽ ഇനിയൊരു റിജിയണൽ കാൻസർ സെന്റർ വേണ്ടാ എന്ന നടൻ ശ്രീനിവാസന്റെ  അഭിപ്രായത്തെ തുടർന്ന് സോഷ്യൽ മീഡിയയിലും പുറത്തും അദ്ദേഹം എന്തോ മഹാപരാധം ചെയ്തു എന്ന മട്ടിൽ പ്രചരണവും പ്രതിഷേധവുമൊക്കെ നടക്കുന്നുണ്ട്. യഥാർത്ഥത്തിൽ മാറിമാറിവരുന്ന കേരളസർക്കാരുകൾ നടത്തുന്ന കേരളവികസനത്തിന്റെയും കേരളം നേരിടുന്ന ഗുരുതര പ്രധിസന്ധികൾ തരണം ചെയ്യുന്ന പദ്ധതികളുടേയും നടപ്പുകാര്യത്തിൽ ആർക്കാണു യഥാർത്ഥ ഗുണം ലഭിക്കുന്നതെന്ന് യാഥാർത്ഥ്യബോധത്തോടെ ചിന്തിക്കുന്ന ഒരു പൗരന്റെ അഭിപ്രായമാണത്. കേരളത്തിനെ വൻ കടക്കെണിയിലേക്കു നയിക്കാനും കേരളത്തിലെ ജനവിഭാഗങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാക്കുന്നതും മാത്രമായ പല പദ്ധതികളും ഇതിനുമുമ്പ് നാം കണ്ടതാണ്. ഈ ബ്ലോഗിൽ അവയിൽ ഏതാനും സംഗതികളെക്കുറിച്ച് ഇതിനു മുമ്പ് എഴുതിയിട്ടുള്ളതിനാൽ ഇവിടെ വിശദീകരിക്കുന്നില്ല. ഇവിടെയും ഇവിടെയും ഇവിടെയും പോയാൽ അവയിൽ ചിലതു കാണാം. ആ പദ്ധതികളുടെ തുടർച്ച എന്തായിരുന്നുവെന്ന് ശ്രീനിവാസനെ എതിർക്കുന്നവർ ചിന്തിക്കുന്നത് നല്ലതാണ്.

 ലോകത്തിൽ ഏറ്റവും കൂടുതൽ ഇംഗ്ലീഷ് മരുന്നുകൾ പ്രചരിപ്പിക്കുന്ന, ഉപയോഗിക്കുന്ന സ്ഥലം നമ്മുടെ കേരളമാണ്. ഏറ്റവും കൂടുതൽ മരുന്നു പരീക്ഷണം മനുഷ്യനിൽ നടത്തുന്നത് ഇവിടെത്തന്നെയാണ്. തിരുവനന്തപുരം കാൻസർ സെന്ററിലെ മരുന്നുപരീക്ഷണവുമായി ബന്ധപ്പെട്ട് മുമ്പ് വിവാദങ്ങൾ ഉണ്ടായത് ഓർക്കുക. കേരളത്തെ സംബന്ധിച്ചിടത്തോളം “ജന നേതാക്കളുടെയും അവരുടെ ആസനം താങ്ങികളുടേയും കീശ വീർപ്പിക്കുന്ന പ്രക്രിയയാണ് ആരോഗ്യരംഗത്തായാലും മറ്റേതു രംഗത്തായാലും വികസനം.

 മാലിന്യസംസ്കരണരംഗത്ത് ലോകത്തെ ഏറ്റവും നൂതനവും സുരക്ഷിതവും ചെലവു കുറഞ്ഞതുമായ പദ്ധതി കേരളത്തിലുണ്ടായിരിക്കെ അതു ചൂണ്ടിക്കാണിച്ചപ്പോൾ “മറ്റുപദ്ധതികൾ” ഉണ്ടെങ്കിൽ പറയാൻ മന്ത്രിതന്നെ എന്നോടാവശ്യപ്പെട്ടത് ഇവിടെ ഉദാഹരണമായി വെക്കുന്നു. രണ്ടു വർഷത്തിനു ശേഷം കണ്ടുപിടിച്ച് നടപ്പിലാക്കാൻ കൊണ്ടുവന്ന “മറ്റു പദ്ധതിക്ക്” ടണ്ണിനു 10000 രൂപയാണ് നിശ്ചയിച്ചിരുന്നത്. കൊടുങ്ങല്ലൂരിൽ ഞാൻ പങ്കെടുത്ത ഒരു ചടങ്ങിൽ ടണ്ണിനു 3500 രൂപ നിരക്കിൽ “മറ്റു പദ്ധതി” കൊടുക്കാമെന്ന് ഭരണകക്ഷികൾ ഉൾപ്പെട്ട ചടങ്ങിൽ പരസ്യമായി പറഞ്ഞപ്പോൾ അവർക്ക് ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. കേരളത്തിൽ ഉല്പാദിപ്പിക്കുന്ന മാലിന്യം സംസ്കരിക്കുന്നതിനായി നീക്കിവെക്കാൻ തീരുമാനിച്ച തുകയിൽ ടണ്ണിന് 6500 രൂപ ലാഭമുണ്ടാക്കാനുള്ള മാർഗ്ഗം കാണിച്ചുകൊടുത്തിട്ട് മിണ്ടാട്ടമില്ലെന്നു മാത്രമല്ല ആതുക കമ്മീഷനായി അടിച്ചുമാറ്റാനുള്ള മാർഗ്ഗം അടഞ്ഞപ്പോൾ പദ്ധതിതന്നെ വേണ്ടെന്നു വച്ചു. ഇത് കേവലം ഉദാഹരണമാണെങ്കിൽ ഇതുപോലെ കാരണവും ബദൽ പരിഹാരവും നിരത്തി പ്രതികരിക്കാൻ തയ്യാറായാൽ യഥാർത്ഥ വികസനം നമുക്കു കൈവരും. ഇല്ലെങ്കിൽ നേതാക്കന്മാരുടെയും അവരുടെ വാലാട്ടികളുടെയും കീശയായിരിക്കും വികസിക്കുക.

 കാൻസർ സെന്ററിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ബഹുരാഷ്ട്ര മരുന്നുകമ്പനികൾക്ക് മരുന്നുകച്ചവടവും പരീക്ഷണവും നടത്താനുള്ള സൗകര്യമൊരുക്കുന്നതിലൂടെ കീശ വീർപ്പിക്കാനുള്ള മാർഗ്ഗമായേ മുൻകാല അനുഭവത്തിൽനിന്ന് ഇതിനെ മനസ്സിലാക്കാൻ കഴിയുന്നുള്ളൂ. റംസ്‌ഫീൽഡിന്റെ ജലീഡ് സയൻസസിൽ 1995 മുതൽ ഉല്പാദിപ്പിച്ച് കെട്ടിക്കിടന്ന “ടാമിഫ്ലൂ” ചെലവാക്കാൻ ഇവിടെ പന്നിപ്പനിയും പട്ടിപ്പനിയുമൊക്കെ വന്നിട്ട് അധികകാലമായിട്ടില്ലല്ലോ. മരുന്നുകമ്പനികൾ “വേണ്ടപ്പെട്ടവർക്കും” നല്ലൊരു വിഭാഗം ഡോക്ടർമാർക്കും നൽകുന്ന ആഡംബര വാഹനങ്ങളും ഫ്ലാറ്റുകളും വില്ലകളും ഉലകം ചുറ്റി കുടുംബസമേതമുള്ള കൈയും വീശി സഞ്ചാരവും മുടക്കില്ലാതെ കൊടുക്കുന്നെന്നാണോ...?

  കേരളത്തിലെ ആശുപത്രികളിൽ നടക്കുന്ന അതിക്രമങ്ങൾ അധികൃതർ മനഃപൂർവ്വം കണ്ടില്ലെന്നു നടിക്കുകയല്ലേ. സർക്കാരാശുപത്രിൽ രാത്രിയിൽ പ്രസവിക്കേണ്ടി വന്നവർ ഉദാഹരണം ഇവിടെ നിരത്തട്ടെ. സ്വകാര്യ ആശുപത്രികളിൽ പ്രസവകാര്യ ഡോക്ടർമാർക്ക് സിസേറിയൻ നടത്താൻ ടാർഗറ്റ് കൊടുത്തിരിക്കുകയാണ്. അവിടെ പിറക്കുന്ന കുഞ്ഞുങ്ങളെ ഭാവിയിലെ കസ്റ്റമർ ആക്കിയാണ് ജീവിക്കാൻ വിടുന്നത്. അതെങ്ങനെയെന്നത് വളരെ വിശാലമായി പറയേണ്ട വിഷയമായതിനാൽ വൈകാതെ എഴുതാം.
 ഇന്ന് കേരളത്തിലെ ഏറ്റവും വലുതും നഷ്ടസാധ്യതയുടെ ഏഴയലത്തു വരാത്തതും എല്ലാതരത്തിലും സുരക്ഷിതവുമായ ബിസിനസാണ് ആരോഗ്യരംഗം. മുമ്പ് കേരളത്തിലെ ഒന്നേകാൽ കോടി ജനങ്ങൾ തിന്നുകഴിഞ്ഞ് ഗുണമേന്മയില്ലന്നു സ്ഥിരീകരിച്ച മന്തുഗുളിക, ആരും തിന്നുന്നതിനു മുമ്പ് പരിശോധിക്കാൻ നമ്മുടെ മന്ത്രാലയം തയ്യാറാവാതിരുന്നതെന്ത് എന്നൊന്നും ചോദിക്കരുത്. ഗുണമേന്മയില്ലാത്തതെന്ന് കണ്ടെത്തിയ പ്രസ്തുത മരുന്നുകൾക്ക് പണം കൊടുത്തു എന്നു മാത്രമല്ല അതേ കമ്പനിയിൽ നിന്ന് വീണ്ടും അതേ മരുന്നു വാങ്ങി അതേജനത്തിന് തിന്നാൻ കൊടുത്തു. രോഗങ്ങൾ ഇത്രയധികം പെരുകിയ, രോഗങ്ങൾക്ക് ഇത്രയും “പ്രാധാന്യം” നൽകുന്ന രാജ്യം വേറേ ഉണ്ടാവില്ല.

 ആധുക ചികിത്സാരംഗത്ത് അനുദിനം പുരോഗതി കൈവരിക്കുമ്പോഴും കൃത്യമായ മരുന്നു പരിചരണം നടക്കുമ്പോഴും രോഗികളുടെ എണ്ണം കുത്തനെ കൂടുകയാണെന്നത് ചർച്ച ചെയ്യുന്നില്ല. ഇത്രയധികം സൗകര്യങ്ങൾ ഉണ്ടാകുമ്പോൾ സ്വാഭാവികമായും രോഗികളുടയും ആശുപത്രികളുടെയും എണ്ണം കുറയുകയുകയാണ് ചെയ്യേണ്ടത്. പക്ഷേ രോഗികളും അവരുടെ രോഗ ദൈർഘ്യവും വർദ്ധിക്കുകയും ആശുപത്രികൾ ബഹുനിലകളുമായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നതാണ് നാം കാണുന്നത്. ദീർഘകാലം അലോപ്പതിമരുന്നുകൾ ഉപയോഗിക്കുന്നവരുടെ കണക്കെടുത്താൽ അത്തരക്കാരിലാകും ഡയാലിസിസ് രോഗികളെ കൂടുതലും കണ്ടെത്താനാവുക.

 ദൈനം ദിനം നമ്മൾ ഭക്ഷിക്കുന്ന ആവശ്യമില്ലാത്ത ഭക്ഷണങ്ങളാണ് , അവയിലടങ്ങിയിരിക്കുന്ന ഭക്ഷിക്കാൻ പാടില്ലാത്ത ഘടകങ്ങളാണ് നമുക്ക് കൂടുതലും ക്യാൻസറടക്കം മിക്ക രോഗങ്ങളും സമ്മാനിക്കുന്നത്. അത്തരം ഭക്ഷണ പദാർത്ഥങ്ങൾ കർശനമായി നിരോധിക്കുകയും അവയുടെ വില്പന തടയുകയും ചെയ്യുന്നതിനു പകരം ആ മാരക പദാർത്ഥങ്ങൾ കൂട്ടിച്ചേർക്കുന്നതിന് “അനുവദനീയമായ പരിധി” നിർണ്ണയിച്ചു കൊടുത്തിരിക്കുകയാണ് ആരോഗ്യരംഗത്തിന്റെ കാവലാളുകൾ. വിഷം കലർത്തുന്നവനെ പിടിക്കാൻ നിയമത്തിൽ വ്യവസ്ഥയില്ല, അറിയാതെയാണെങ്കിൽപ്പോലും അതു വാങ്ങി വിൽക്കുന്നവനാണ് ഉണ്ട തിന്നേണ്ടി വരുന്നത്.

 ആരോഗ്യരംഗത്തിന്റെ സംരക്ഷകർക്ക് അവരുടെ കടമ നിർവ്വഹിക്കണമെന്നു തോന്നിയാൽ ഇവിടെ പിന്നെ ഒരു സെന്ററും പുതുതായി വേണ്ടി വരില്ല. രോഗികൾക്ക് ആവശ്യമുള്ള മരുന്നുകൾ ആവശ്യമായ അളവിൽ മാത്രം നൽകുക. ഭക്ഷണത്തിൽ വിഷം ചേർക്കുന്നതും കൃത്രിമ ഭക്ഷണ സാമഗ്രികൾ ഉണ്ടാക്കി വിൽക്കുന്നതും ആരോഗ്യരംഗത്തെ കഴുകന്റെ നോട്ടവും അവസാനിപ്പിക്കാതെ ഇവിടെ ഏതു സെന്റർ വന്നിട്ടും കാര്യമില്ല. ഒരു റീജിയണൽ കാൻസർ സെന്റർ ഇവിടെ നിർമ്മിക്കുന്നു എന്നു പറയുമ്പോൾ അവിടെ കച്ചവടം ചെയ്യാൻ ചന്തയൊരുക്കൂ വേണ്ട “ചരക്കുകൾ” ഞങ്ങൾ ഒരുക്കിത്തരാം എന്ന് ആരോടൊക്കെയോ ആരൊക്കെയോ പറയുന്നതായിത്തന്നെ നിലവിലെ സാഹചര്യങ്ങളിൽ വിശ്വസിക്കേണ്ടി വരുന്നു. അതുകൊണ്ടുതന്നെ റീജിയണൽ ക്യാൻസർ സെന്ററുകൾ വേണ്ടാ ശ്രീനിവാസന്റെ അഭിപ്രായത്തിന് എല്ലാ പിന്തുണയും നൽകേണ്ടി വരുന്നു

Sunday

നിലവിളക്ക് കൊളുത്തൽ ഹറാമോ ഹലാലോ...



 മുസ്ലീങ്ങൾക്ക് നിലവിളക്കു കൊളുത്താമോ എന്നതിലുള്ള തർക്കം കുറച്ചുനാളായി തുടങ്ങിയിട്ട്. മുസ്ലിം ലീഗിന്റെ ഇക്കാര്യത്തിലെ നിലപാടു വ്യക്തമാക്കണമെന്ന് ശ്രീ കെ ടി ജലീൽ നിയമസഭയിൽ ആവശ്യപ്പെടുന്നതും കണ്ടു. ഇങ്ങനെ ഒരു മണ്ടൻ ചോദ്യം ജലീൽ നിയമസഭയിൽ വച്ച് “ലീഗിനോട് ചോദിക്കുമെന്ന് സ്വപ്‌നേപി വിചാരിച്ചതല്ല. കള്ളുകുടിക്കുന്നതു കൂടി ചേർത്തു ചോദിച്ചിരുന്നുവെങ്കിൽ അല്പം ആശ്വാസമുണ്ടായേനേ.

  ജലീലിന്റെ ചോദ്യത്തിന്റെ മറുപടി മുസ്ലിം ലീഗിൽ നിന്ന് മറുപടി കിട്ടുമെന്ന പ്രതീക്ഷ വേണ്ട. അതിനു മറുപടി പറഞ്ഞാൽ ലീഗിൽ പിന്നെ ബാക്കിയാവുക വിരലിലെണ്ണാവുന്ന അണികളായിരിക്കും. അവർക്കുവേണ്ടിയല്ലെങ്കിലും ഒരു മറുപടി പറയേണ്ടത് ഒരു വിശ്വാസിയെന്ന നിലയിൽ എന്റെ കടമയാണെന്നു തോന്നി. വിശ്വാസികൾ, വിശ്വാസത്തിൽ മായം കലർത്തിയവർ, തീരെ വിശ്വാസമില്ലാത്തവർ എന്നിങ്ങനെ മൂന്നുവിധത്തിൽ മുസ്ലീങ്ങളെ ഇക്കാര്യത്തിൽ ഞാൻ തിരിക്കുകയാണ്. നമുക്ക് അതുവച്ചുതന്നെ തുടങ്ങാം. ഈ കുറിപ്പ് എന്റെ മാത്രം അഭിപ്രായമാണ്, അതുകൊണ്ടുതന്നെ വാലിട്ടു കെട്ടിയവരും വാലിടാതെ കെട്ടുന്നവരും തീരെ കെട്ടാത്തവരും ദയവായി ഇത് ഇസ്ലാമിലെ വിധിയായി കരുതുകയോ എന്നെ ചേകന്നൂരാക്കുകയോ ചെയ്യരുത്.

വിശ്വാസികൾ

 സ്രഷ്ടാവായ ദൈവത്തിൽ മാത്രമാണ് ആരാധന. ഖുർആൻ സത്യ വേദഗ്രന്ഥമായും മുഹമ്മദ് അന്തിമ നബിയായും വിശ്വസിക്കുന്നു. ആരാധനാക്രമങ്ങളിൽ എവിടേയും നിലവിളക്ക് കൊളുത്തേണ്ടി വരുന്നില്ല എന്നതിനാൽ അത് വിശ്വാസികളുടെ ആരാധനയല്ല. നിലവിളക്ക് കൊളുത്തൽ ഒരാരാധനയായി വിശ്വാസികൾക്ക് തോന്നുന്നില്ല. മറ്റെല്ലാ പ്രവൃത്തികളെയും പോലെ നിലവിളക്ക് കൊളുത്തലും ഒരു സാധാരണ പ്രവൃത്തി മാത്രമാണ്. സാധാരണ പ്രവൃത്തികളിൽ നല്ലതും ചീത്തയും ഉണ്ടാവും. മാനസികവും ശാരീരികവുമായി അവനവനെയും മറ്റു വ്യക്തികളെയും ഈ ലോകത്തെയും ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടിക്കുകയോ നശിപ്പിക്കുകയോ വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചുപോകുന്നതോ ആണ് പാപമായി കണക്കാക്കുന്നത്. ആരാധനയുടെ ഭാഗമല്ലാതെ സദുദ്ദേശപൂർവ്വം ചെയ്യുന്ന നിലവിളക്കു കൊളുത്തൽ പാപമല്ല. അതു ചെയ്യുന്നതിൽ കുറ്റവുമില്ല.

വിശ്വാസത്തിൽ മായം കലർത്തിയവർ

 സ്രഷ്ടാവായ ദൈവത്തിൽ മാത്രമാണ് ആരാധനയെന്നും ഖുർആൻ സത്യ വേദഗ്രന്ഥമായും മുഹമ്മദ് അന്തിമ നബിയായും വിശ്വസിക്കുന്നുവെന്നും പ്രഘോഷിച്ചു നടക്കുന്നു. അവനവന്റെ പാപങ്ങളും തെറ്റുകളും തന്റെ സ്രഷ്ടാവായ ദൈവത്തിനോട് സമ്മതിച്ച് പാപമോചനം തേടുന്നതിൽ ഭയപ്പെടുന്നവരാണ് ഇക്കൂട്ടർ. ഏകനായ ദൈവത്തെ മാത്രം ആരാധിക്കണമെന്നും അവനോടുമാത്രം തേടണമെന്നും തങ്ങളുടെ ജീവിതരീതികൊണ്ട് പഠിപ്പിച്ച് മരിച്ചുപോയ മനുഷ്യരോടാണ് ഇവർ കൂടുതലും പ്രാർത്ഥിക്കുന്നത്. ദൈവത്തോട് പ്രാർത്ഥിക്കുമ്പോഴും മരണപ്പെട്ടുപോയ മയാന്മാരെ പങ്കുചേർക്കാൻ ഇവർ മറക്കുന്നില്ല. ഖബറുകളിലും മറ്റും നിലവിളക്കു കത്തിച്ചും അല്ലാതെയും ഇവർ ആരാധന നടത്തുന്നതിനാൽ ഒരു തരത്തിലും നിലവിളക്ക് കത്തിക്കുന്നത് പാപമല്ല. നിലവിളക്കു കത്തിച്ച് ഉദ്ഘാടനം നടത്തുന്നത് ഹറാമാണെന്ന് വിളിച്ചുപറയുന്നതിൽ ഭൂരിഭാഗവും ഇക്കൂട്ടരാണ്.

തീരെ വിശ്വാസമില്ലാത്തവർ

  മുസ്ലീം നാമങ്ങൾ മാത്രമാണ് ഇവർ മുസ്ലീമാണെന്ന് സൂചിപ്പിക്കുന്നത്. ആരും അറിയില്ലെന്നുറപ്പിച്ചാൽ കള്ളുകുടി, പെണ്ണുപിടി, ചീട്ടുകളി തുടങ്ങി സകല തോന്ന്യാസങ്ങളും ചെയ്യും. മുസ്ലീങ്ങളുടെ വക്താക്കളായി പ്രസ്താവനകൾ പടച്ചുവിടുന്നതിൽ ഭൂരിഭാഗവും ഇതിൽപ്പെടും. തങ്ങൾ വിശ്വാസികളാണെന്ന് മറ്റുള്ളവരെ ബോധിപ്പിക്കാൻ പരമാവദി ശ്രമിച്ചുകൊണ്ടിരിക്കും. ഇവരെ സംബന്ധിച്ചിടത്തോളം നിലവിളക്ക് കൊളുത്തൽ ഹറാമാണ്, പരിഹാരമില്ലാത്ത പാപമാണ്.


 മേൽ വിശദീകരിച്ച മൂന്നു വിഭാഗങ്ങളിൽ രണ്ടും മൂന്നും ഭാഗങ്ങളിൽ നിന്നുള്ളവരാണ് മുസ്ലിം ലീഗിൽ കൂടുതലുള്ളത്. ഒന്നമത്തെ വിഭാഗത്തിൽ പെട്ടവർ ലീഗിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് ഭരണ നിയന്ത്രണം നടത്താൻ തക്ക പദവി ഉണ്ടായിരിക്കുകയില്ല. അതുകൊണ്ടാണ് നിലവിളക്കു കൊളുത്തലിലെ മുസ്ലിം വിധിയെ ലീഗിൽ ചോദിച്ചത് മണ്ടത്തരമെന്നു പറഞ്ഞത്. മുസ്ലിം ലീഗ് ഇതിൽ ഏതു വിഭാഗത്തിൽപ്പെടും എന്നായിരുന്നു ചോദിക്കേണ്ടിയിരുന്നത്.

Monday

" ജനാധിപത്യ സംരക്ഷകർ " ഇത് കൂടി വായിക്കണം

അഡ്വക്കേറ്റ് ഹരീഷ് ഫേസ്ബുക്കിൽ പോസ്റ്റുചെയ്ത കുറിപ്പാണു താഴെ. കേരളത്തിൽ നാം അനുഭവിക്കുന്ന പൊതു പ്രശ്നമെന്നനിലക്ക് ഹരീഷ്  തുടങ്ങിവച്ച പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നു. ആ കുറിപ്പ് അദ്ദേഹത്തിന്റെ അനുമതിയോടെ ഇവിടെയും പോസ്റ്റു ചെയ്യുന്നു.

  ഋഷിരാജ് സിംഗ് IPS ആന്റി തെഫ്റ്റ്‌ സ്ക്വാഡിൽ വരുന്നതിനു മുൻപും വൻകിടക്കാരുടെ വൈദ്യുതി മോഷണം ഇവിടെ നടക്കുന്നുണ്ട്, പിടിച്ചാൽ മോഷണത്തിന് ശിക്ഷ നല്കാവുന്ന നിയമവുമുണ്ട്. പക്ഷെ, ഋഷിരാജ് സിംഗ് വരുമ്പോൾ മാത്രമാണ് പദ്മജ വേണുഗോപാലും മുത്തൂറ്റ് പാപ്പച്ചനും ഒക്കെ നടത്തുന്ന കോടിക്കണക്കിനു രൂപയുടെ മോഷണം പിടിക്കുന്നതും അവരൊക്കെ അറസ്റ്റ് ഭയക്കുന്നതും. സിങ്ങ് സ്ഥലം മാറുമ്പോൾ നിയമം മാറുന്നില്ല, മോഷണം അവസാനിക്കുന്നില്ല, എന്നാൽ നിയമം മാത്രം പ്രവർത്തിക്കാതെയാകുന്നു.

  ജേക്കബ് തോമസ്‌ IPS വരുന്നതിനു മുൻപും ശേഷവും വിജിലൻസിൽ നിയമങ്ങൾ ഒന്നായിരുന്നു. പക്ഷെ ജേക്കബ് തോമസ്‌ വന്നശേഷം ധനമന്ത്രിയും എക്സൈസ് മന്ത്രിയും അടക്കം വൻ സ്രാവുകൾക്ക് അറസ്റ്റ് ഭയപ്പെട്ട് കുറച്ചു ദിവസത്തെ ഉറക്കം പോയി. അദ്ദേഹം സ്ഥാനക്കയറ്റം കിട്ടി പോയപ്പോൾ, കാര്യങ്ങൾ പഴയ പടിയായി.

  ജേക്കബ് തോമസ്‌ എത്തും മുൻപും ഫയർഫോഴ്സിൽ ബഹുനില കെട്ടിടങ്ങൾക്ക് ചുറ്റും ഫയർഎഞ്ചിൻ പോകാനുള്ള സ്ഥലം ഉണ്ടെങ്കിലേ അനുമതി നല്കാവൂവെന്ന നിയമം ഉണ്ടായിരുന്നു. പക്ഷെ ജേക്കബ് തോമസ്‌ വന്ന ശേഷമാണ് ആ നിയമം പ്രവർത്തിച്ചു തുടങ്ങിയത്, വൻകിട ഫ്ലാറ്റ് നിർമ്മാതാക്കൾ താമസക്കാരുടെ ജീവന്റെ സുരക്ഷ വിറ്റു കാശുണ്ടാക്കാൻ കഴിയാത്ത അവസ്ഥയിലായത്. സിവിൽ സപ്ലൈസിലെ അഴിമതി തടഞ്ഞപ്പോൾ പണ്ട് സ്ഥലം മാറ്റിയതുപോലെ, പോലീസ് സേനയിൽ പുതിയ തസ്തിക ഉണ്ടാക്കിയാണെങ്കിലും ഉടനേ അങ്ങേരെ സ്ഥലം മാറ്റും. അതോടെ നിയമം പഴയപടി പ്രവർത്തിക്കാതെയാകും.

  മരട് മുനിസിപ്പാലിറ്റിയിൽ 50 ലധികം അനധികൃത കയ്യേറ്റ നിർമ്മാണങ്ങൾ ഉണ്ടെന്ന വിവരം ഫയലിലുണ്ട്. അത് കോടതിയിൽ റിപ്പോർട്ട് കൊടുത്ത് വൻകിട കയ്യേറ്റങ്ങൾ തടഞ്ഞതോടെ സെക്രട്ടറി കൃഷ്ണകുമാറിന് മാവേലിക്കരയ്ക്ക് സ്ഥലംമാറ്റം കിട്ടുന്നു. അതിനു മുൻപും കയ്യേറ്റമുണ്ട്, തടയാൻ നിയമങ്ങളുമുണ്ട്. കൃഷ്ണകുമാർ പോയതോടെ നിയമം വീണ്ടും പ്രവർത്തിക്കാതെയാകുന്നു, ഫയലുകൾ ഉറങ്ങുന്നു.

  ഇങ്ങനെ ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും തരാം, മന്ത്രിമാർ മാറുന്നില്ല, നിയമം മാറുന്നില്ല, നയമോ നിലപാടോ മാറുന്നില്ല, എന്നിട്ടും ചില ഉദ്യോഗസ്ഥർ വരുമ്പോൾ മാത്രം ചില നിയമങ്ങൾ പ്രവർത്തിക്കുകയും, കാര്യക്ഷമമായി പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ ആ ഉദ്യോഗസ്ഥർ തെറിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാകും? നിയമം പ്രവർത്തിക്കാതിരിക്കാൻ ഭരിക്കുന്നവർ സത്യസന്ധരായ ഉദ്യോഗസ്ഥരെ മാറ്റിക്കഴിഞ്ഞാൽ വേറെയാരും ഈ നിയമലംഘനങ്ങളെ ചോദ്യം ചെയ്യില്ല എന്ന ഉറപ്പാണ് ഈ സ്ഥാനചലനങ്ങൾക്ക് പിന്നിൽ. ജേക്കബ് തോമസ്‌ പോയാൽ ഫയർ സേഫ്ടി നിയമലംഘനങ്ങൾ ഫയലിൽ നിന്ന് കോടതിയിൽ എത്തില്ലെന്നും, വിജിലൻസിൽ ഉള്ള വിവരങ്ങൾ കോടതിയിൽ എത്തില്ലെന്നും, മുത്തൂറ്റ് പാപ്പച്ചന്റെ മോഷണ രേഖകൾ കോടതിയിലെത്തില്ലെന്നും, കൃഷ്ണകുമാർ പോയാൽ കായൽ കയ്യേറ്റങ്ങൾ സംബന്ധിച്ച രേഖകൾ കോടതിയിൽ എത്തില്ലെന്നും സർക്കാർ കരുതുന്നു.

  ഈ തോന്നൽ പൊളിക്കാൻ നമുക്കാവണം. അഴിമതികൊണ്ട് നശിച്ച ഈ രാഷ്ട്രീയ-സർക്കാർ സംവിധാനത്തിൽ ജനപക്ഷ നിലപാടുകൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ ഉണ്ടാകുന്നുണ്ടെങ്കിലും, അത് പ്രായോഗികതലത്തിൽ ഉണ്ടാകുന്നില്ല. ഇത്തരം പ്രധാന നിയമലംഘനങ്ങൾ ഫോളോ അപ്പ് ചെയ്യാനും, രേഖകൾ സംഘടിപ്പിക്കാനും, അത് കോടതിയിൽ എത്തിക്കാനും, നിയമം നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താനും കഴിയുന്ന ചെറു സംഘങ്ങൾ സോഷ്യൽ മീഡിയയിൽ വേണം. പ്രായോഗിക തലത്തിൽ ഇത്തരം ഒറ്റയാൾ സമരങ്ങൾക്ക് പിന്തുണ ഉണ്ടാകുകയും, നടപടി ഉണ്ടാകുകയും ചെയ്താലേ പ്രയോജനമുള്ളൂ. അതിനൊരു ഓണ്‍ലൈൻ കൂട്ടായ്മ ഉണ്ടാക്കുന്നു. വല്ലപ്പോഴുമെങ്കിലും വമ്പൻസ്രാവുകൾക്കെതിരെ നിയമം പ്രവർത്തിപ്പിക്കുന്ന ഒരു ചെറു ഓണ്‍ലൈൻ കൂട്ടായ്മ.

  ആദ്യമായി മുത്തൂറ്റ് പാപ്പച്ചന്റെ മോഷണം സംബന്ധിച്ച ഫയൽ വിവരാവകാശ നിയമപ്രകാരം എടുക്കുന്നു. മോഷണം തെളിവുണ്ടെങ്കിൽ ക്രിമിനൽ കേസ് എടുപ്പിക്കുന്നു. അതുവരെ നിയമനടപടി തുടരും. അത് കഴിഞ്ഞാൽ അനധികൃത കായൽ കയ്യേറ്റങ്ങൾ, അങ്ങനെ ഓരോന്ന്. താൽപ്പര്യമുള്ളവർ ഈ പോസ്റ്റ്‌ ഷെയർ ചെയ്യുക, ഒരു ഗ്രൂപ്പ് ഉണ്ടാക്കുക, നിയമപരമായ പിന്തുണയും സഹായവും ഉണ്ടാവും. ആളുണ്ടോ ഈ എളിയ ശ്രമം ഏറ്റെടുക്കാൻ? ചുമ്മാ കേറി സൈബർ പിന്തുണ പ്രഖ്യാപിച്ചാൽ പോരാ, ഫോണ്‍ നമ്പർ സഹിതം ലിസ്റ്റ് ഉണ്ടാക്കും, ഫോളോഅപ്പ് ഗ്രൂപ്പിൽ ഇടും, വിവരവാകാശ നിയമം ഉപയോഗിക്കാനും, വാർത്തയാക്കാനും, കേസിന് പോകാനും ഒക്കെ ഭൌതിക സഹായം ചോദിക്കും. അതിനൊക്കെ ഒരു നൂറുപേർ തയ്യാറാണെങ്കിൽ ഗ്രൂപ്പ് ഉണ്ടാക്കാം.

(ഹരീഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇവിടെ)

Popular Posts

Recent Posts

Blog Archive