Latest Posts

Monday

അമേരിക്കയുടെ പതനമോ?

സമീപകാല ലോകരാഷ്ട്രീയം ഉറ്റുനോക്കുന്നത് പശ്ചിമേഷ്യയിലെ തീപിടിച്ച പോരാട്ടങ്ങളിലേക്കാണ്. ലോകശക്തിയെന്ന് സ്വയം അവകാശപ്പെടുന്ന അമേരിക്കയും, തങ്ങളുടെ ആത്മാഭിമാനത്തിനും നിലനിൽപ്പിനുമായി പൊരുതുന്ന ഇറാനും തമ്മിലുള്ള കൊമ്പുകോർക്കൽ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഒരുവശത്ത് അമേരിക്കൻ പ്രസിഡന്റിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളും മറുവശത്ത് ഇറാന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ലോകത്തെ യുദ്ധഭീതിയിലാഴ്ത്തിയിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അമേരിക്കയുടെ പിൻവാങ്ങലിന്റെയും ഇറാന്റെ നയതന്ത്ര വിജയത്തിന്റെയും സൂചനകളാണ് നൽകുന്നത്.

വെനിസ്വേലയിലും മറ്റു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും നടത്തിയതുപോലെ എളുപ്പത്തിൽ ഇറാനെയും കീഴ്പ്പെടുത്താമെന്ന അമേരിക്കൻ പ്രസിഡന്റിന്റെ കണക്കുകൂട്ടലുകൾ പിഴച്ചിരിക്കുകയാണ്. ഇറാന്റെ പരമോന്നത നേതാവിനെ ലക്ഷ്യം വെച്ചും മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ വധിച്ചും യുദ്ധത്തിന് തിരികൊളുത്തിയ അമേരിക്കയ്ക്ക്, 23 ദിവസത്തോളം നീണ്ടുനിന്ന അനിശ്ചിതാവസ്ഥയ്ക്ക് ശേഷം പിൻവാങ്ങേണ്ടി വന്നിരിക്കുന്നു. ഇറാന്റെ തിരിച്ചടി താങ്ങാൻ ഇസ്രായേലിനോ അമേരിക്കയ്ക്കോ കഴിയില്ലെന്ന തിരിച്ചറിവാണ് ഈ 'യുദ്ധവിരാമ' പ്രഖ്യാപനത്തിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

അമേരിക്കൻ ഭാഗത്തുനിന്നും വെടിനിർത്തൽ ചർച്ചകൾ നടന്നുവെന്ന വാർത്തകൾ വരുന്നുണ്ടെങ്കിലും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അത് കർശനമായി നിഷേധിക്കുകയാണ് ചെയ്തത്. "ഞങ്ങൾക്ക് വേണ്ടത് വെടിനിർത്തലല്ല, മറിച്ച് യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കലാണ്" എന്ന നിലപാടിലാണ് ഇറാൻ. അതിന് കൃത്യമായ നിബന്ധനകളും വെക്കുന്നുണ്ട് ഇറാൻ. അമേരിക്കയുടെ ആക്രമണം മൂലം ഉണ്ടായ നാശനഷ്ടങ്ങൾക്ക് അർഹമായ പരിഹാരം നൽകണം. സമ്പുഷ്ട യുറേനിയം ഉൽപ്പാദനത്തിലും അണുവായുധ നയങ്ങളിലും ഇറാൻ സ്വതന്ത്രമായ തീരുമാനമെടുക്കും. ഭാവിയിൽ ഒരുതരത്തിലുള്ള പ്രകോപനങ്ങളും കടന്നുകയറ്റവും ഉണ്ടാകില്ലെന്ന് ഉറപ്പുനൽകണം.

അമേരിക്കൻ പ്രസിഡന്റിന്റെ എടുത്തുചാട്ടങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധങ്ങൾക്കാണ് വഴിതുറന്നത്. പല യൂറോപ്യൻ സഖ്യകക്ഷികളും അമേരിക്കയുടെ യുദ്ധക്കൊതിയെ പിന്തുണയ്ക്കാൻ തയ്യാറായില്ല. മേഖലയിലെ അസ്ഥിരത തങ്ങളുടെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുമെന്ന് ഭയന്ന ഗൾഫ് രാജ്യങ്ങൾ അമേരിക്കയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. യുദ്ധ സാഹചര്യം ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരാൻ കാരണമായി, ഇത് ലോകമെങ്ങും പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. അമേരിക്കൻ ജനതയിൽ ഭൂരിപക്ഷവും യുദ്ധത്തിനെതിരാണ്. നവംബറിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന ഭയം ട്രമ്പിനെ പിന്നോട്ട് വലിക്കുന്നു.

ഇസ്രായേലിന്റെ സൈനിക താവളമായ ഡിമോണയിൽ ഇറാൻ നടത്തിയ ആക്രമണം മേഖലയിലെ ശക്തിസമവാക്യങ്ങളെ മാറ്റിമറിച്ചു. തങ്ങളുടെ ആയുധപ്പുരകൾ പോലും സുരക്ഷിതമല്ലെന്ന തിരിച്ചറിവ് ഇസ്രായേലിനെ വിറപ്പിച്ചിട്ടുണ്ട്. വിജയം അവകാശപ്പെടുന്നില്ലെങ്കിലും, ശത്രുവിനെ പരമാവധി തകർക്കുക എന്ന ഇറാന്റെ ചാവേർ നിലപാട് അമേരിക്കയെപ്പോലെയുള്ള ശക്തികളെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ഇറാൻ അന്തിമ വിജയം നേടിയെന്ന് ഇപ്പോൾ പറയാനാകില്ലെങ്കിലും, അമേരിക്കയുടെ ആജ്ഞാശക്തിക്ക് മങ്ങലേറ്റിരിക്കുന്നു എന്നത് വാസ്തവമാണ്. ഒരു വശത്ത് ഇസ്രായേൽ ഇപ്പോഴും ഭീഷണി തുടരുന്നുണ്ടെങ്കിലും, അമേരിക്ക പിന്മാറുന്നതോടെ അവർ ഒറ്റപ്പെടുന്ന അവസ്ഥയിലാകും. ഏകപക്ഷീയമായി പ്രഖ്യാപിക്കപ്പെട്ട ഈ വെടിനിർത്തൽ തോൽവി സമ്മതിച്ചുകൊണ്ടുള്ള ഒരു കീഴടങ്ങലായി മാത്രമേ ലോകത്തിന് കാണാൻ കഴിയൂ. വരും ദിവസങ്ങളിലെ നീക്കങ്ങൾ പശ്ചിമേഷ്യയുടെ മാത്രമല്ല, ആഗോള രാഷ്ട്രീയത്തിന്റെ തന്നെ ഭാവി നിർണ്ണയിക്കും.

Tuesday

സി.പി.എമ്മിലെ കുടുംബവാഴ്ചയും 'കിഴവൻ' രാഷ്ട്രീയവും

  കേരളത്തിന്റെ വിപ്ലവ മണ്ണിൽ മാറ്റത്തിന്റെ വിത്തുകൾ പാകിയ ഒരു പ്രസ്ഥാനം ഇന്ന് പടുവൃക്ഷങ്ങളുടെ തണലിൽ ശ്വാസംമുട്ടുകയാണ്. പാർട്ടിയെ വളർത്തി വലുതാക്കിയ പഴയ തലമുറയെ ആദരിക്കേണ്ടത് തന്നെയാണ്, എന്നാൽ അവർ അധികാരം വിട്ടുകൊടുക്കാൻ തയ്യാറാവാതെ കസേരകളിൽ അള്ളിപ്പിടിച്ചിരിക്കുന്നത് കാണുമ്പോൾ വിയർപ്പൊഴുക്കുന്ന സാധാരണക്കാരന് ലജ്ജ തോന്നുന്നു.

യുവരക്തം സിരകളിലോടുന്ന പുതിയ തലമുറയെ പാർട്ടിയുടെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിന് പകരം, വാർദ്ധക്യസഹജമായ അവശതകൾ നേരിടുന്നവർ പോലും വീണ്ടും മത്സരരംഗത്തേക്ക് വരുന്നത് ജനാധിപത്യപരമായ അപചയമാണ്. താഴെത്തട്ടിൽ പോസ്റ്റർ ഒട്ടിക്കാനും മുദ്രാവാക്യം വിളിക്കാനും മാത്രം യുവാക്കൾ മതി എന്ന ചിന്താഗതി തിരുത്തപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

പാർട്ടി സെക്രട്ടറി സ്ഥാനമൊഴിയുമ്പോൾ ഭാര്യ വരുന്നു, അതു കഴിഞ്ഞാൽ മക്കൾ വരുന്നു. ഒരു കാലത്ത് കോൺഗ്രസിനെ 'കുടുംബവാഴ്ച' എന്ന് വിളിച്ച് പരിഹസിച്ചിരുന്നവർ ഇന്ന് അതേ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. പാർട്ടി എന്നത് ഒരു സ്വകാര്യ ട്രസ്റ്റോ കുടുംബ സ്വത്തോ അല്ല. കഴിവും പ്രാപ്തിയുമുള്ള എത്രയോ സാധാരണക്കാരായ യുവാക്കൾ പുറത്തുനിൽക്കുമ്പോഴാണ് ഈ 'അടുക്കള ഭരണം' അരങ്ങേറുന്നത്.

ലോകം മാറുകയാണ്, സാങ്കേതികവിദ്യയും കാഴ്ചപ്പാടുകളും മാറുകയാണ്. ആധുനിക കേരളത്തെ നയിക്കാൻ പുതിയ കാലത്തിന്റെ സ്പന്ദനമറിയുന്ന യുവ നേതാക്കൾ വരണം. എന്നാൽ കഴിവും പ്രാപ്തിയുമുള്ള യുവാക്കളെ വളർത്തുന്നതിന് പകരം അവരെ വെറും അണികളായി മാത്രം നിലനിർത്താനാണ് മുതിർന്ന നേതാക്കൾ ശ്രമിക്കുന്നത്. ഇത് പാർട്ടിയുടെ മാത്രമല്ല, കേരളത്തിന്റെ തന്നെ നാശത്തിന് വഴിവെക്കും.

കുടുംബ മഹിമയുടെയോ നേതാക്കളുടെ പിൻബലത്തിലോ അല്ലാതെ, സ്വന്തം അദ്ധ്വാനത്തിലൂടെയും ജനസേവനത്തിലൂടെയും വളർന്നുവരുന്ന യുവജനതയ്ക്ക് അവസരം നൽകിയാലേ കേരളത്തിന് രക്ഷയുള്ളൂ. പാർട്ടി സംരക്ഷിക്കപ്പെടണമെങ്കിൽ, ഈ 'കിഴവൻ' രാഷ്ട്രീയത്തിന് വിരാമമിട്ട് യുവത്വം കമാൻഡ് ഏറ്റെടുക്കണം.

ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കണമെങ്കിൽ അധികാരം ഒരു കുടുംബത്തിലോ അല്ലെങ്കിൽ കുറച്ചു വൃദ്ധരിലോ മാത്രം കേന്ദ്രീകരിക്കുന്ന അവസ്ഥ മാറണം. വരും തലമുറയ്ക്ക് വഴികാട്ടാൻ വയസ്സായവർ ഉപദേശികളായി ഇരിക്കട്ടെ, പക്ഷെ നാട് ഭരിക്കാൻ കരുത്തും വേഗതയുമുള്ള യുവാക്കൾ തന്നെ വരണം.

ആന്റണി രാജു, പിന്നിൽ കളിച്ച 'വമ്പന്മാർ' എവിടെ?

 

1990-ൽ സംഭവം നടക്കുമ്പോൾ ആന്റണി രാജു ഒരു ജൂനിയർ അഭിഭാഷകനായിരുന്നു. ഒരു ജൂനിയർ വക്കീൽ തന്റെ സീനിയർ പറയുന്നതിനപ്പുറം സ്വന്തം നിലയ്ക്ക് തൊണ്ടിമുതൽ മാറ്റാൻ തീരുമാനിക്കുമോ എന്ന പ്രസക്തമായ ചോദ്യം ബാക്കിയാണ്. സാധാരണഗതിയിൽ ഇത്തരം കാര്യങ്ങളിൽ സീനിയർ വക്കീലിന്റെ നിർദ്ദേശമോ അറിവോ ഉണ്ടാകാൻ സാധ്യതയുണ്ട്.

ഈ കേസിൽ അന്വേഷണം നടന്നപ്പോൾ കൃത്യമായ തെളിവുകൾ (രേഖകൾ തിരുത്തിയത്, തൊണ്ടിമുതൽ കൈപ്പറ്റിയത് തുടങ്ങിയവ) ആന്റണി രാജുവിനും കോടതി ജീവനക്കാരനായ സെലസ്റ്റിനും എതിരെ മാത്രമാണ് പോലീസിന് ലഭിച്ചതെന്ന് വിശ്വസിക്കാൻ പ്രയാസമാണ്.. ഗൂഢാലോചനയിൽ മറ്റുള്ളവർക്ക് പങ്കുണ്ടെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയമായോ അല്ലാതെയോ ഉള്ള തെളിവുകളുടെ അഭാവമാണു കാരണമെന്നു കരുതിയാൽ അത് മനഃപൂർവ്വമല്ലെന്നു കരുതാൻ പറ്റില്ല. എന്തായാലും അവർ നിയമത്തിന് മുന്നിൽ എത്തിയില്ല എന്നതു സത്യമാണ്.

നിയമത്തിന് മുന്നിൽ "ആരുടെ നിർദ്ദേശപ്രകാരമാണ് ചെയ്തത്" എന്നതിനേക്കാൾ "ആരാണ് കുറ്റം ചെയ്തത്" എന്നതിനാണ് മുൻഗണന. തൊണ്ടിമുതലായ അടിവസ്ത്രം കോടതിയിൽ നിന്ന് വാങ്ങി വെട്ടിത്തയ്ച്ച് പ്രതിക്ക് പാകമാകാത്ത രീതിയിലാക്കി തിരികെ നൽകി എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കുറ്റം. ഇത് ചെയ്തത് ആന്റണി രാജുവാണെന്ന് തെളിയിക്കപ്പെട്ടാൽ, അത് ആരുടെ നിർദ്ദേശപ്രകാരമാണെങ്കിലും ആന്റണി രാജു നിയമപരമായ ശിക്ഷയ്ക്ക് അർഹനാകും. അതുതന്നെയാകും പിന്നിൽ പ്രവർത്തിച്ചവർ ഉദ്ദേശിച്ചതും.

വലിയൊരു മാഫിയയോ അല്ലെങ്കിൽ അനുഭവസമ്പന്നരായ ആളുകളോ ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവർ രക്ഷപ്പെടുന്നതും ഒരു ജൂനിയർ വക്കീൽ മാത്രം ശിക്ഷിക്കപ്പെടുന്നതും നീതിനിഷ്ഠമാണോ എന്ന ചോദ്യം ബാക്കിയാകുന്നു. രാഷ്ട്രീയമായി അദ്ദേഹത്തെ കുറ്റപ്പെടുത്തുമ്പോൾ ഈ പശ്ചാത്തലം കൂടി ചർച്ച ചെയ്യപ്പെടേണ്ടതാണ്.

മാദ്ധ്യമ വിചാരണയോ അതോ ഏകപക്ഷീയമായ വേട്ടയാടലോ?


  രാഷ്ട്രീയ ആരോപണങ്ങൾ പുതിയതല്ല, എന്നാൽ ആ ആരോപണങ്ങളിൽ മറുപടി പറയാൻ ഒരാൾക്ക് ലഭിക്കുന്ന വേദികൾ പോലും വിചാരണാ മുറികളായി മാറിയാലോ? രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നേരിടുന്ന ഗുരുതരമായ ആരോപണങ്ങളും അതിന്മേൽ കഴിഞ്ഞ ദിവസം നടന്ന ഒരു ചാനൽ അഭിമുഖവുമാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്. നീതിപൂർവ്വമായ മാധ്യമപ്രവർത്തനമാണോ അതോ വെറും റേറ്റിംഗിന് വേണ്ടിയുള്ള ബഹളമാണോ അവിടെ കണ്ടത്?

 കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉയരുന്നത്. പത്രങ്ങളും സോഷ്യൽ മീഡിയയും ഭരണകൂടവും അദ്ദേഹത്തെ പ്രതിക്കൂട്ടിൽ നിർത്തുമ്പോഴും, തന്റെ ഭാഗം വ്യക്തമാക്കാൻ അദ്ദേഹത്തിന് കൃത്യമായ ഒരിടം ലഭിച്ചിരുന്നില്ല. ഒടുവിൽ 24 ന്യൂസിലൂടെ അദ്ദേഹം ജനങ്ങളോട് സംസാരിക്കാൻ എത്തുമ്പോൾ കേരളം പ്രതീക്ഷിച്ചത് വസ്തുതകൾ പുറത്തുകൊണ്ടുവരുന്ന ഒരു പക്വമായ സംവാദമായിരുന്നു.

 ഒരാൾ തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകുമ്പോൾ അത് പൂർത്തിയാക്കാൻ അനുവദിക്കാതെ തടസ്സപ്പെടുത്തുന്നത് മാധ്യമ മര്യാദയ്ക്ക് നിരക്കാത്തതാണ്. ചാനൽ ചർച്ചകളിൽ പാനലിസ്റ്റുകൾ പരസ്പരം ബഹളം വെക്കുന്ന രീതിയിലുള്ള ഇടപെടലുകളാണ് ഒരു വൺ-ടു-വൺ ഇൻ്റർവ്യൂവിലും കണ്ടത്. മറുപടി കേൾക്കുന്നതിന് മുൻപേ അവതാരകൻ വിധി കൽപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നത് നിഷ്പക്ഷതയ്ക്ക് ചേർന്നതല്ല.

 ഹാഷ്മി താജ് ഇബ്രാഹിം എന്ന അനുഭവപരിചയമുള്ള മാധ്യമപ്രവർത്തകൻ ഈ വിഷയത്തിൽ കുറച്ചുകൂടി സംയമനം പാലിക്കേണ്ടിയിരുന്നു. മാധ്യമപ്രവർത്തനം എന്നത് ചോദ്യങ്ങൾ ചോദിക്കൽ മാത്രമല്ല, ഉത്തരങ്ങൾ ശ്രദ്ധാപൂർവ്വം കേൾക്കൽ കൂടിയാണ്. രാഹുൽ മാങ്കൂട്ടത്തിൽ അവിടെ എത്തിയത് തന്റെ ഭാഗം വിശദീകരിക്കാനാണ്, അവിടെ ഒരു വിധികർത്താവിനെപ്പോലെ പെരുമാറുന്നത് ശരിയായ പ്രവണതയല്ല.

 ആരോപണങ്ങൾ ശരിയാണോ തെറ്റാണോ എന്ന് കോടതിയും നിയമവും തീരുമാനിക്കട്ടെ. പക്ഷേ, മറുപടി പറയാൻ എത്തുന്നവന്റെ വായ മൂടിക്കെട്ടുന്നതാണോ മാധ്യമ ധർമ്മം? ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങൾ ഇത്തരത്തിൽ ഏകപക്ഷീയമായി പെരുമാറുന്നത് അപകടകരമാണ്. നിങ്ങൾക്കും ഇതിൽ വ്യത്യസ്തമായ അഭിപ്രായമുണ്ടാകാം.

SIR Complete Guide

താഴെയുള്ള വാക്യങ്ങളിൽ ക്ലിക്കു ചെയ്യുക

എസ് ഐ ആർ സംബന്ധിച്ച മുൻ വീഡിയോകൾ കാണുന്നതിന്

SIR കരട് വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് മനസ്സിലാക്കുന്നതിന്


SIR കരട് വോട്ടർ പട്ടിക ഡൗൺലോഡ് ചെയ്യുന്നതിന്


SIR പട്ടികയിൽ നിന്നും നിങ്ങളെ പുറത്താക്കിയിട്ടുണ്ടോ എന്ന് മനസ്സിലാക്കുന്നതിന്


പുറത്താക്കിയവരുടെ ലിസ്റ്റ് ഡൗൺലോഡ് ചെയ്യുന്നതിന്


2002ലെ ലിസ്റ്റിൽ പേരുണ്ടോ എന്ന് പരിശോധിക്കുന്നതിന്


ഭാഗം തിരിച്ച് 2002 ലെ വോട്ടേഴ്സ് ലിസ്റ്റ് ലഭിക്കുന്നതിന്


വോട്ടർ ഐഡി ഡൗൺലോഡ് ചെയ്യുന്നതിന്


പുതിയ വോട്ടർ ഐഡി നമ്പർ കണ്ടുപിടിക്കുന്നതിന്


അനുബന്ധ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് 


ഫോമുകൾ ഡൗൺലോഡ് ചെയ്യുന്നതിന്


പുതിയ വോട്ടറെ ചേർക്കുന്നതിന്/SIR കരട് വോട്ടർ പട്ടികയിൽ ഇല്ലാത്തവരെ ചേർക്കുന്നതിന് ➡️ Form 6


ഇന്ത്യക്ക് പുറത്ത് (വിദേശത്ത്) താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ➡️ Form 6A


നിലവിലെ വിവരങ്ങൾ തിരുത്തുന്നതിന് ➡️ Form 8


നീക്കം ചെയ്യുന്നതിന് ➡️ Form 7


നിങ്ങളുടെ പോളിംഗ് ബൂത്ത് മനസ്സിലാക്കുന്നതിന് 


Saturday

രാഹുൽ മാങ്കൂട്ടത്തിൽ ബിജെപിയുടെ ക്ഷണം സ്വീകരിക്കുമോ?


കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ ഉയരുന്ന വലിയൊരു ചോദ്യമുണ്ട്. കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന് വേണ്ടി ചാനൽ ചർച്ചകളിലും തെരുവുകളിലും ഒരുപോലെ പൊരുതിയ രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ എവിടെയാണ്? സ്വന്തം പാർട്ടി അദ്ദേഹത്തെ കൈവിടുകയാണോ?

രാഹുലിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പല ആരോപണങ്ങളും എതിരാളികൾ ഉന്നയിക്കുന്നുണ്ടാകാം. എന്നാൽ ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ നോക്കിയാൽ, അദ്ദേഹം ജനങ്ങളുടെ പണമോ പൊതുമുതലോ മോഷ്ടിച്ചിട്ടില്ല. വിശ്വാസികളെ വഞ്ചിക്കുകയോ ഭഗവാന്റെ സ്വർണ്ണം കവരുകയോ ചെയ്തിട്ടില്ല. പാർട്ടിയെ വഞ്ചിക്കുന്ന ഒരു പ്രവൃത്തിയും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. എന്നിട്ടും ഇന്ന് അദ്ദേഹം പാർട്ടിയിൽ ഒറ്റപ്പെടുകയാണ്. തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുടെ കൂടെ നിൽക്കുന്നതിനേക്കാൾ അന്തസ്സുണ്ട്, തന്നെ അംഗീകരിക്കുന്നവരുടെ കൂടെ നിൽക്കുന്നതിന്.
ഒരാളുടെ കഴിവിനെ അംഗീകരിക്കാത്ത വിഭാഗത്തിന്റെ നീതി പ്രതീക്ഷിച്ചു നിൽക്കുന്നത് രാഷ്ട്രീയ ആത്മഹത്യയാണ്.

കോൺഗ്രസ്സിന് രാഹുലിനെ ഇനി വേണ്ട എന്നാണ് തീരുമാനമെങ്കിൽ, ബിജെപി അദ്ദേഹത്തിന് മുന്നിൽ ഒരു വാതിൽ തുറന്നു കൊടുത്താൽ അത് സ്വീകരിക്കാൻ രാഹുൽ തയ്യാറാകണം. മോദി സർക്കാരിന്റെ വികസന കാഴ്ചപ്പാടുകളുമായി ചേർന്ന് പ്രവർത്തിക്കാൻ ബിജെപി ക്ഷണിച്ചാൽ, അത് ഒരു പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള അവസരമായി രാഹുൽ കാണണം. തന്നെ ആപത്തിൽ ഉപേക്ഷിച്ചവർക്ക്, താൻ ആരാണെന്ന് തെളിയിച്ചു കൊടുക്കാൻ ഇതിലും വലിയൊരു പ്ലാറ്റ്‌ഫോം വേറെ ലഭിക്കാനില്ല.

രാഹുലിനെപ്പോലൊരു യുവനേതാവിന്റെ സേവനം കേരളത്തിന് ആവശ്യമാണ്. ഒറ്റയ്ക്ക് നിന്ന് പോരാടി സമയം കളയുന്നതിനേക്കാൾ നല്ലത്, ഒരു ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്ന് ജനങ്ങളെ സേവിക്കുന്നതാണ്. ബിജെപി ക്ഷണം നീട്ടിയാൽ അത് സ്വീകരിച്ച്, മത്സരരംഗത്തിറങ്ങി വിജയിച്ച്, തന്നെ ഒതുക്കാൻ നോക്കിയവർക്ക് പ്രവർത്തനത്തിലൂടെ മറുപടി നൽകുകയാണ് രാഹുൽ ചെയ്യേണ്ടത്. രാഷ്ട്രീയം എന്നത് അവസരങ്ങളുടെയും പോരാട്ടങ്ങളുടെയും കൂടെയാണ്. തന്നെ തള്ളിപ്പറഞ്ഞവർക്ക് മുന്നിൽ തലയുയർത്തി നിൽക്കാൻ രാഹുലിന് സാധിക്കട്ടെ. ബിജെപി ക്ഷണം ലഭിച്ചാൽ അദ്ദേഹം അത് സ്വീകരിക്കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

Popular Posts

Recent Posts

Blog Archive