Sunday

DySP ഹരികുമാർ - വിധി, വിചാരണ, പിന്നെ അന്വേഷണവും


  പ്രിയ വായനക്കാരുടെ ശ്രദ്ധയെ മൂന്നുവർഷം പിറകിലേക്ക് കൊണ്ടുപോവുകയാണ്. ഡി വൈ എസ് പി രവീന്ദ്രൻ എന്ന പോലീസ് ഉദ്യോഗസ്ഥനെ മാധ്യമങ്ങളും സോഷ്യൽമീഡിയയും ചേർന്ന് തൂക്കിക്കൊല്ലാൻ ശ്രമിച്ചിട്ട് മൂന്നു വർഷമാകുന്നു. ഒളിക്യാമറ വീഡിയോയായിരുന്നു അന്ന് ആയുധം. വിവരവും ബോധവും കെട്ടവരാണ് പോലീസുകാർ എന്ന് ആരോപിച്ച് സമൂഹത്തിലെ സദാചാരവാദികൾ പ്രചരിപ്പിച്ച വീഡിയോയിൽ പക്ഷേ സദാചാരവാദികൾക്ക് തങ്ങളുടെ ഭാഗം തെളിയിക്കാൻ പോന്ന ഭാഷണം തരിമ്പുപോലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നത് വേറേകാര്യം. അന്ന് ആ കേസുമായി ബന്ധപ്പെടാനും ഡിവൈഎസ്‌പിക്കു വേണ്ടി ശബ്ദിക്കാനും അതിൽ വിജയിക്കാനും കഴിഞ്ഞയാളെന്ന നിലയിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ആ സംഭവത്തെക്കുറിച്ച് ഇവിടെ വായിക്കാം.

  ഏറെക്കുറെ സമാന വിധി വിചാരണകളാണ് ഡിവൈഎസ്‌പി ഹരികുമാറും നേരിട്ടുകൊണ്ടിരിക്കുന്നത്. പോലീസുമായി സഹകരിച്ച് ഇടപെടുന്ന സാമാന്യ ബോധത്തിൽ നിന്ന് അകന്ന് പോലീസുമായി തർക്കിക്കാനും അവരെ മര്യാദ പഠിപ്പിക്കാനും ഇറങ്ങിപ്പുറപ്പെടുന്ന തലമുറ എവിടെയും സജീവമാണ്. മനഃസമാധാനത്തോടെ ജോലി നിർവ്വഹിക്കാൻ കഴിയാത്ത കേരളത്തിലെ ഏക ഉദോഗസ്ഥവിഭാഗം പോലീസുകാർ മാത്രമാണ്. എന്തെങ്കിലും അബദ്ധം സംഭവിച്ചാൽ സ്വന്തം സഹപ്രവർത്തകരുടെപോലും സഹായമോ സഹകരണമോ ലഭിക്കാത്ത മറ്റൊരു വിഭാഗവും ഇല്ല. സംഭവിച്ചത് കൈയബദ്ധമാണെങ്കിൽക്കൂടി അതു തെളിയിക്കാൻ മിക്കവാറും സാധിക്കാറില്ല.

  ഡിവൈഎസ്‌പി ഹരികുമാർ മനഃപൂർവ്വം സനൽ കുമാറിനെ വാഹനത്തിനു മുമ്പിലേക്ക് തള്ളിയിട്ടുകൊന്നു എന്ന പ്രചരണമാണ് മീഡിയകൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഏറ്റവും മാനസിക സമ്മർദ്ദം അദുഭവിക്കുന്ന വിഭാഗമായ പോലീസുകാരിൽ ആരോടെങ്കിലും മര്യാദക്കു നിരക്കാത്ത വിധത്തിൽ തർക്കിക്കാനും വാക്കേറ്റം നടത്താനുമൊക്കെ പൊതുജനം തയ്യാറാവുമ്പോൾ മിണ്ടാതെ വായും പൊത്തി ഇരിക്കാനുള്ള മനക്കരുത്തൊന്നും പോലീസ് സേനക്കു കിട്ടുന്നില്ല. ഒന്നുപറഞ്ഞാൽ രണ്ടിനു തല്ലും വഴക്കും പരസ്പരമുണ്ടാക്കി കൊല്ലും കൊലയും നടത്തുന്ന അതേ മനോഭാവത്തോടെ പോലീസുകാരോടു പെരുമാറുമ്പോൾ സ്വാഭാവികമായും അവരും പ്രതികരിച്ചുപോകും. ഇവിടെയും അതുതന്നെയാണു സംഭവിച്ചിട്ടുണ്ടാവുക. പോലീസുകാരോടു കയർത്താൽ കയർക്കുന്നയാളുടെ കോളറിനു പിടിക്കുന്നതും പിടിച്ചുന്തുന്നതും സ്വാഭാവിക സംഭവം മാത്രമാണ്. വാഹനത്തിനു മുമ്പിലേക്കു വീഴുമെന്നോ മരണപ്പെടുമെന്നോ ഡിവൈഎസ്‌പിയോ സനൽകുമാറോ കരുതിയിട്ടില്ല. ഡിവൈഎസ്‌പിക്കു സംഭവിച്ച കൈയബദ്ധത്തിൽ സനൽകുമാറിന്റെ ജീവൻ പൊലിഞ്ഞു എന്നത് നിഷേധിക്കുകയോ ന്യായികരിക്കുകയോ ചെയ്യുന്നില്ല. പക്ഷേ അതൊരു കൈയബദ്ധമായിരുന്നെന്ന് സത്യസന്ധമായി ചിന്തിക്കുന്നവർക്കു തിരിച്ചറിയാൻ കഴിയും. അതനുസരിച്ചുള്ള നടപടികളാണുണ്ടാവേണ്ടത്.

  യാതൊരു സപ്പോർട്ടും കിട്ടാതെ സമ്മർദ്ദത്തിൽ കഴിയുന്നവരാണു പോലീസുകാരെന്നത് സത്യമെന്ന് ഏതൊരു പോലീസുകാരനോടും സ്വകാര്യമായി ചോദിച്ചാൽ മനസ്സിലാവും. ഡിവൈഎസ്‌പി ഹരികുമാറിനു നിയമത്തിനുമുമ്പിൽ സുരക്ഷിതമായി ഹാജരാവാനും അദ്ദേഹത്തിന്റെ ഭാഗം കേൾക്കാനും അവസരമൊരുങ്ങേണ്ടതുണ്ട്. അതിനുമുമ്പ് വിധിയും വിചാരണയും മറ്റുള്ളവർ നടത്തരുതെന്നേ പറയുന്നുള്ളൂ. അത് നീതിന്യായവിഭാഗം ചെയ്യട്ടെ. കുറ്റവാളികൾ രക്ഷപ്പെടണമെന്നല്ല, തെറ്റു ചെയ്തവന് അതിനനുസരിച്ചുള്ള ശിക്ഷയേ ലഭിക്കാവൂ. ഇവിടെ മരണപ്പെട്ട സനൽകുമാറും കുറ്റക്കാരനാണെന്നാണ് മനസ്സിലാകുന്നത്. അനാവശ്യ തർക്കമാണ് ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയത്. അത്തരം തർക്കങ്ങൾ ആരൊക്കെ നടത്തിയാലും ഇങ്ങനെയൊക്കെത്തന്നെയാണു സംഭവിക്കുക. അതിനെ അന്തിച്ചർച്ചയാക്കി മാറ്റുമ്പോൾ ചോർന്നുപോകുന്നത് ഈ ദേശത്തെ സമാധാനമാണെന്ന് മറന്നുപോകരുത്. നിയമത്തെ അതിന്റെ വഴിക്കു വിടൂ, അത് മറ്റുള്ളവർ ഏറ്റെടുക്കേണ്ടതില്ല.

Popular Posts

Recent Posts

Blog Archive