Wednesday

നമുക്ക് ഏകപക്ഷ നിലപാടെടുക്കാം


എന്താണ് നമ്മുടെ രാജ്യത്ത് സംഭവിക്കേണ്ടത്. ഒരു രാജ്യത്തെ പൗരന്മാർ  എന്തൊക്കെയാണ് അവരെ ഭരിക്കുന്ന സർക്കാരിൽ നിന്നും പ്രതീക്ഷിക്കേണ്ടത്. എന്റെ നിലപാടിൽ ഇന്നുപരിശോധിക്കുന്നത് അതാണ്.

ഇന്ത്യയിൽ എന്തു സംഭവിക്കുന്നു ഇന്ത്യയിലെ സർക്കാരുകൾ ഇന്ത്യൻ ജനതക്ക് എന്തൊക്കെ നൽകുന്നു എന്നു പരിശോധിക്കുന്നതിനു മുമ്പ് ലോകത്ത് വേറെയും രാജ്യങ്ങളുണ്ടെന്ന് ഓർമ്മയിൽ കൊണ്ടുവരണം. ആ രാജ്യങ്ങളിലും രാജ്യം ഭരിക്കുന്ന സർക്കാരും പൗരബോധമുള്ള ജനങ്ങളും അധിവസിക്കുന്നുണ്ടെന്ന് ഉൾക്കൊള്ളണം.

ലോകത്ത് നിലനിൽക്കുന്ന രാജ്യങ്ങളിൽ ഒന്നു മാത്രമാണ് നമ്മുടെ രാജ്യമെന്നും, മറ്റു രാജ്യങ്ങളിലെ ജനങ്ങളെല്ലാം ജീവിക്കുന്നതുപോലെ നമ്മളും ഈ നൂറ്റാണ്ടിലാണു ജീവിക്കുന്നത് എന്നും ഉൾക്കൊണ്ടുകൊണ്ട്, തിരിച്ചറിഞ്ഞുകൊണ്ടാണ് ഇന്ത്യയിൽ എന്തു സംഭവിക്കണമെന്നും ഇന്ത്യക്കാർക്ക് ഭരണാധികാരികൾ എന്തൊക്കെ ചെയ്തുകൊടുക്കണമെന്നും ഒരു ഗവർമെന്റിന്റെ ഉത്തരവാദിത്വം എന്തൊക്കെയെന്നുമൊക്കെ ചിന്തിക്കേണ്ടത്.

രാജ്യത്തെ പൗരന്മാരുടെ സർവ്വോന്നമനവും രാഷ്ട്രപുരോഗതിയും ലക്ഷ്യമിട്ടുകൊണ്ട് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഒരു ഭരണകൂടവും ഭരണം നടത്തിയിട്ടില്ലെന്നതാണ് വാസ്തവം. അതതു സർക്കാരുകളുടെ കാമധേനുക്കളായ കോർപ്പറേറ്റുകൾക്കും സ്വന്തം പാർട്ടിക്കും സ്വന്തം കുടുംബാംഗങ്ങൾക്കും മാത്രം ഉപയോഗപ്പെടും വിധമാണ് ഇതുവരെ ഇന്ത്യയിൽ സർക്കാരുകൾ ഭരിച്ചിട്ടുള്ളത്, ഇപ്പോഴും ഭരിച്ചുകൊണ്ടിരിക്കുന്നത്. അതിന് ഓശാനപാടുന്നതിനും വഴികൾ വെടിപ്പാക്കുന്നതിനും ഉദ്യോഗസ്ഥ വിഭാഗത്തെ ഉപയോഗിക്കുന്നു.

അത് സംസ്ഥാന സർക്കാരുകളായാലും കേന്ദ്ര സർക്കാരുകളായാലും. അതിനു വേണ്ടിയുള്ള നിയമ നിർമ്മാണങ്ങളും ഭരണ പരിഷ്കാരങ്ങളും മാത്രമാണ് നാളിതുവരെ നടത്തിയിട്ടുള്ളതും. ഇന്ത്യയിലെ പൗരന്മാരുടേതെന്നു പറയാൻ ആകെയുള്ളത് ഇന്ത്യൻ ഭരണഘടന മാത്രമാണ്. അത് എങ്ങനെ വികലമാക്കാം എന്ന് ഗവർമെന്റുകൾ തന്നെ പരിശ്രമിക്കുന്നതും നമ്മൾ കാണുന്നുണ്ട്.

ഇന്ത്യക്കു സ്വതന്ത്രമായ ശേഷം പതിറ്റാണ്ടുകൾ കഴിഞ്ഞ് സ്വാതന്ത്ര്യം നേടിയ രാജ്യങ്ങൾ പോലും സാമ്പത്തികപരമായും സാംസ്കാരികപരമായും വിദ്യാഭ്യാസപരമായുമെല്ലാം അടുത്തെങ്ങും ഇന്ത്യക്കാർക്ക് എത്തിനോക്കാൻ പോലും കഴിയാത്തത്ര വളർന്നു കഴിഞ്ഞു. ഇന്ത്യൻ ജനത ലോകജനതക്ക് ഒപ്പമെത്തണമെങ്കിൽ ഇന്ത്യൻ ഭരണാധികാരികൾ ഇന്ത്യക്കു വേണ്ടി പണിയെടുക്കണം.

ലോകത്തെ രാജ്യങ്ങളിലെ ഭരണാധികാരികൾ തങ്ങളുടെ രാജ്യത്തെ പൗരന്മാർക്ക് അടിസ്ഥാന സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും സാമ്പത്തിക സാഹചര്യങ്ങളും ഉറപ്പുവരുത്തുകയും രാജ്യ പുരോഗതിക്കുവേണ്ടി നിയമനിർമ്മാണം നടത്തുകയും അവ നടപ്പിലാകുന്നതിന് അക്ഷീണം പ്രയത്നിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

മതവും, വിശ്വാസവും, തങ്ങൾ ഏതു പാർട്ടി, ഏതുകുലം എന്നതൊന്നും പൗരന്മാരുടെ വളർച്ചക്ക് തടസ്സമോ വളമോ ആകുന്നില്ല. രണ്ടും രണ്ടുവഴിക്കാണു നീങ്ങുന്നത്. രാജ്യത്തിന്റെ പുരോഗതിയുടെ കാര്യത്തിൽ ഭരണാധികാരികൾക്കും പൊതുജനത്തിനും അവിടങ്ങളിലെല്ലാം ഏകാഭിപ്രായമാണ്.

നമ്മുടെ പിടിയരികൊണ്ട് പട്ടിണിമാറ്റാൻ പരിശ്രമിച്ചിരുന്ന സമൂഹം പോലും നമ്മുടെ ഇന്നത്തെ അവസ്ഥ കണ്ട് പരിതപിക്കുകയാണ്. മതവും ആചാരങ്ങളും വിവിധ രാഷ്ട്രീയപ്പാർട്ടികളിലുള്ള വിശ്വാസങ്ങളുമൊന്നും രാഷ്ട്രപുരോഗതിക്കു തടസ്സമായിക്കൂടാ എന്ന് പഠിപ്പിക്കുന്നില്ല.

ആവശ്യത്തിനു വിദ്യാഭ്യാസമോ ജീവിത സാഹചര്യങ്ങളോ ഒരുക്കി ഈ നൂറ്റാണ്ടിലെ പൗരന്മാരായി ഉയർത്തിക്കൊണ്ടു വരുന്നതിനു പകരം അന്ധവിശ്വാസങ്ങളുടെയും അസമത്വത്തിന്റെയും അശാന്തിപടർത്തി വോട്ടുബാങ്കായി മാത്രം പൗരന്മാരെ തളച്ചിടുന്നു. അവർ സംസ്കാരസമ്പന്നരായി വളർന്നുവന്നാൽ തങ്ങളുടെ അധികാരം നഷ്ടപ്പെട്ടുപോകുമെന്ന് ഭയപ്പെടുന്നു. അതുകൊണ്ടുതന്നെ വിദ്യാഭ്യാസം അവകാശമായ നാട്ടിൽ ബഹുഭൂരിപക്ഷത്തിന് വിദ്യാഭ്യാസപരമായ വളർച്ച നിഷേധിക്കുന്നു.

വിവിധ ഭാഷാ സംസ്കാരങ്ങളിൽ അധിവസിക്കുന്ന സമൂഹങ്ങളിൽ അശാന്തി പടർത്തുന്ന നിയമങ്ങൾ പ്രാവർത്തികമാക്കുന്നു. ലോകം ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും ചിന്തിക്കുമ്പോൾ നമ്മൾ ചാണകത്തിന്റെയും മൂത്രത്തിന്റെയും ഔഷധഗുണത്തെപ്പറ്റിയാന് ചർച്ചചെയ്തു തുടങ്ങുന്നത്. ഭരണാധികാരികൾ തന്നെ അതിനു നേതൃത്വം കൊടുക്കുന്നു. ലോകത്തിനു മുമ്പിൽ നമ്മുടെ ഭരണാധികളെയോർത്ത് അവരുടെ പ്രസ്താവനകളെയും പ്രവൃത്തികളെയും കുറിച്ചോർത്ത് നമുക്ക് തലകുനിക്കേണ്ടിവരുന്നു.

പൗരന്മാരുടെ സമാധാനപൂർണ്ണമുള്ള ജീവിതമോ, രാജ്യത്ത് ലോക പുരോഗതിക്ക് അനുസരിച്ചുള്ള വളർച്ച സൃഷ്ടിക്കലോ, അതിനുവേണ്ടി നിയമങ്ങൾ നടപ്പിലാക്കുകയോ ചെയ്യുന്നില്ല. ഓരോ നിയമങ്ങളും പൗരന്മാരെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ അവസാനമായി ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങൾ അതിന് ഒരുദാഹരണം മാത്രം.

 രാജ്യത്തെ നിലവിലുള്ള രാഷ്ട്രീയപ്പാർട്ടികളെല്ലാം തങ്ങളുടെ പാർട്ടി വളരുന്നതിനും അധികാരം സ്ഥാപിക്കുന്നതിനും വേണ്ടി മാത്രമാണു പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്. അതിനു വേണ്ടി മാത്രം പ്രത്യേക അജണ്ടകൾക്കു രൂപം കൊടുത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. അവ വിളിച്ചു പറയാതിരിക്കാനും അവയ്ക്കെ നേരേ പ്രതികരിക്കാതിരിക്കാനും അധികാരികൾ നൽകുന്ന അപ്പക്കഷണം പോലെ ജനങ്ങളിലേക്ക് ഇടക്കിടെ ചിലത് എറിഞ്ഞുകൊടുക്കുന്നു. ചിന്താശേഷിയില്ലാത്ത അണികൾ അതൊരു മഹാ സംഭവമാക്കി ആഘോഷിക്കുകയും ചെയ്യുന്നു.

സാംസ്കാരികവും സാമൂഹികവും ആയി വളർച്ച പ്രാപിക്കാതെ രാഷ്ട്രപുരോഗതിയുണ്ടാവില്ലെന്ന് ആലോചിക്കാനോ ഭാവനയിൽ കാണാനോ പോലും കഴിവില്ലാത്ത, പ്രാഥമിക വിദ്യാഭ്യാസം പോലും നേടാത്തവരെ നേതാക്കളായി തെരഞ്ഞെടുക്കുമ്പോൾ, അവർ നമ്മെ ഭരിക്കുമ്പോൾ അവരിൽ നിന്ന് നമ്മൾ പിന്നെ എന്താണു പ്രതീക്ഷിക്കേണ്ടത്?

ഇപ്പോഴത്തെ നിലയിൽ, ജനങ്ങൾ തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി പ്രതികരിച്ചില്ലെങ്കിൽ നമ്മുടെ രാജ്യവും അതിലെ ജനജീവിതവും അധികം വൈകാതെ പൂർണ്ണമായും അശാന്തിയുടെ വിളനിലമാവുകയും നശിച്ചുപോവുകയും ചെയ്യും. ഈ രാജ്യത്തെ രക്ഷപെടുത്താൻ ഒരു രണ്ടാം സ്വാതന്ത്ര്യ സമരം ഒരുപക്ഷേ വേണ്ടിവന്നേക്കും. അതിന് രാജ്യത്തെ പൗരന്മാർ വിദ്യാഭ്യാസപരമായി വളരണം, ലോകം ജീവിക്കുന്ന അതേ നൂറ്റാണ്ടിലെ അടിസ്ഥാന സൗകര്യങ്ങളും പുരോഗതികളും തങ്ങൾക്കും യഥാകാലം അനുഭവിക്കണമെന്ന് ആഗ്രഹിക്കണം.

 അതിനുവേണ്ടി കളമൊരുക്കാനും പ്രവർത്തിക്കാനുമാണ് തങ്ങളുടെ പ്രതിനിധികളെ ഭരണമേൽപ്പിക്കുന്നതെന്ന് തിരിച്ചറിയണം. അവർ അതു ചെയ്യുന്നില്ലെങ്കിൽ അവർക്കെതിരേ ശബ്ദിക്കാൻ നമുക്കുതന്നെ നാവുയരണം. ജനങ്ങളെ തങ്ങൾക്കിഷ്ടമുള്ള വിധം ഭരിക്കാനുള്ള അധികാരമായാണ് ഇന്ന് ഭരണാധികാരികൾ തങ്ങളുടെ പദവിയെ ഉപയോഗിക്കുന്നത്.

അതിനു പകരം നമ്മുടെ രാജ്യത്തെ ലോക നിലവാരത്തിലെത്തിക്കുന്നതിനും പൗരന്മാരെ സമകാലികരായി ജീവിക്കാൻ അവസരമൊരുക്കുന്നതിനും രാജ്യത്തെ പ്രാപ്തമാക്കുകയായിരുന്നു അവർ ചെയ്യേണ്ടത്. അത് ഇനിയെങ്കിലും നമ്മെ ഭരിക്കുന്നവരോട് നമ്മൾ പറഞ്ഞുകൊടുക്കണം. നമ്മൾ വോട്ടുകൊടുത്ത് തെരഞ്ഞെടുത്ത് അധികാരം ഏറ്റുവാങ്ങിയവരാണവർ. അവർക്ക് മനസ്സിലാവുന്നില്ലെങ്കിൽ അധികാരക്കസേരകളിൽ നിന്നും നമ്മുടെ മനസ്സുകളിൽ നിന്നും പടിയിറക്കിവിടണം.

0 comments:

Post a Comment

Popular Posts

Recent Posts

Blog Archive