വെല്ലുവിളികളും പുതിയ പ്രതീക്ഷകളും
കേരളത്തിന്റെ തലസ്ഥാന നഗരിയിൽ പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ മേധാവിത്വത്തിനാണ് ഇപ്പോൾ അന്ത്യമായിരിക്കുന്നത്. കഴിഞ്ഞ 45 വർഷത്തിലധികമായി തിരുവനന്തപുരം നഗരസഭ ഭരിച്ചിരുന്ന എൽ.ഡി.എഫ് (LDF) ഭരണത്തിന് വിരാമമിട്ടുകൊണ്ട് ബി.ജെ.പി അധികാരം പിടിച്ചെടുത്തിരിക്കുന്നു. ബി.ജെ.പി നേതാവ് വി.വി. രാജേഷ് പുതിയ മേയറായി ചുമതലയേൽക്കുമ്പോൾ കേരളത്തിലെ ആദ്യത്തെ എൻ ഡി എ, ബി ജെ പി മേയർ എന്ന സ്ഥാനം കൂടി സ്വന്തമാക്കുകയാണ്.
മുൻ മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നേരിട്ട കടുത്ത
വിമർശനങ്ങളാണ് ഈ രാഷ്ട്രീയ അട്ടിമറിക്ക് പ്രധാന കാരണമായത്. കത്ത് വിവാദം, ഭരണപരമായ പാളിച്ചകൾ,
ജനപ്രതിനിധികളുടെ
ഇടപെടലുകളിലെ പോരായ്മകൾ എന്നിവ നഗരസഭയുടെ പ്രതിച്ഛായയെ ബാധിച്ചിരുന്നു. ഭരണവിരുദ്ധ
വികാരം ശക്തമായതോടെ നഗരവാസികൾ മാറ്റത്തിനായി വോട്ട് ചെയ്തു.
എല്ലാ രാഷ്ട്രീയപ്പാർട്ടികളിലെയും മെമ്പർമാരെ തുല്യമായി പരിഗണിച്ച് നഗരവികസനം
നടപ്പിലാക്കുമെന്ന ഉറപ്പാണ് പുതിയ മേയർ വി.വി. രാജേഷ് നൽകുന്നത്. രാഷ്ട്രീയ
വിവേചനമില്ലാതെ വികസന ഫണ്ടുകൾ വിനിയോഗിക്കുമെന്നും അദ്ദേഹം
വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും പുതിയ ഭരണസമിതിയുടെ പ്രവർത്തനം അത്ര സുഗമമാകാൻ
സാധ്യതയില്ലെന്ന നിരീക്ഷണങ്ങളും ശക്തമാണ്. എൽ.ഡി.എഫ് ഭരണകാലത്തുണ്ടായ ഭരണവികലതകളും
ജനവിരുദ്ധ നയങ്ങളും ചർച്ചയാകാതിരിക്കാൻ പ്രതിപക്ഷം പുതിയ ഭരണസമിതിയെ ശ്വാസം
മുട്ടിക്കാൻ സാധ്യതയുണ്ട്.
പുതിയ സമിതിയെ സ്വതന്ത്രമായി ഭരിക്കാൻ അനുവദിക്കാതെ, വികസന പ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ട്
ഭരണപരാജയമായി ചിത്രീകരിക്കാൻ പഴയ ഭരണപക്ഷം ശ്രമിച്ചേക്കാം എന്ന ആശങ്ക ശക്തമാണ്. 45
വർഷത്തെ ഭരണത്തുടർച്ചയ്ക്ക് ശേഷമുള്ള ഈ മാറ്റം തിരുവനന്തപുരത്തെ
സംബന്ധിച്ചിടത്തോളം ചരിത്രപരമാണ്. രാഷ്ട്രീയമായ പകപോക്കലുകൾക്കും
തടസ്സപ്പെടുത്തലുകൾക്കും അപ്പുറം ജനക്ഷേമത്തിന് മുൻഗണന നൽകാൻ പുതിയ ഭരണസമിതിക്ക്
കഴിയുമോ എന്നത് വലിയൊരു ചോദ്യചിഹ്നമാണ്. വികസന കാര്യങ്ങളിൽ എല്ലാ മെമ്പർമാരെയും
കൂട്ടിയിണക്കി മുന്നോട്ട് പോകാൻ മേയർക്ക് സാധിക്കട്ടെ എന്ന് നമുക്ക്
പ്രത്യാശിക്കാം.

0 comments:
Post a Comment