Wednesday

വിദ്യയുടെ പൂക്കാലമോ... പിടിച്ചു പറിക്കാരുടെ ചാകരയോ?



  ഷ്ടപ്പെട്ടാണ് കോത്താഴം നാട്ടിൽ ആ മഹാൻ പള്ളിക്കൂടങ്ങളും കോളേജുകളുമൊക്കെ ആരംഭിച്ചത്. അപ്പൂപ്പന്മാരുടെ കാലം മുതൽ നിഷകാമ കർമം ആയി നൽകിയിരുന്ന വിദ്യയുടെ വിളമ്പൽ രീതിയിൽ ചില മാറ്റങ്ങളൊക്കെ വരുത്തിയാണ് ഇദ്ദേഹം അവതരിപ്പിക്കുന്നത്. സൗകര്യമുള്ളവർ മാത്രം പാത്രം നീട്ടിയാൽ മതി.

   കഞ്ഞിപ്പുരയിൽ കല്ലടുപ്പിലെ വക്കു ചളുങ്ങിയ പാത്രത്തിൽ തിളച്ചു മറിയുന്ന ഉച്ചക്കഞ്ഞി സ്വപ്നം കാണുന്ന പിള്ളേർക്കെല്ലാം വംശനാശം വരുന്നു. അത്യാവശ്യം പത്തു പുത്തനും ചെലവു കൂടിയ പൊങ്ങച്ച വിദ്യാഭ്യാസവും നാട്ടിൽ പരക്കാൻ തുടങ്ങുകയും ചെയ്തിരിക്കുന്നു. എന്നാൽ പിന്നെ കാറ്ററിഞ്ഞു തൂറ്റാം എന്ന ലളിത സമവാക്യത്തിൽ ഊന്നിയാണ് എല്ലാ തൊഴിലും മാറ്റി വച്ച് വിദ്യാഭ്യാസത്തെ ഉദ്ധരിക്കാൻ കഥാനായകൻ ഇറങ്ങിയത്.

   കാര്യങ്ങൾ പച്ച പിടിച്ചപ്പോൾ കണക്കു പറയാൻ ഒരു സെക്രട്ടറിയൊക്കെ ആകാമെന്നു വച്ചു. പക്ഷേ ഒരു നിബന്ധന. നമ്മുടെ ആളുകളെ വിട്ടൊരു കളി വേണ്ട. വല്ലതും ഉടുക്കാനും കഴിക്കാനും 'വഹ' യുള്ളവരോട് സമുദായ സ്നേഹമൊക്കെ മതി, അല്ലെങ്കിൽ പിന്നെ ചങ്ങാതിയുടെ കാര്യം 'കട്ടപ്പൊഹ'യാവുമെന്ന് ഈവന്റ് മാനേജ്മെന്റുകാർ ഉപദേശിച്ചു . അതിൽ ചില സംഗതികളൊക്കെ ഉണ്ടെന്ന് മഹാനും ശിങ്കിടികൾക്കും തോന്നിയതിനാൽ കാര്യങ്ങൾ നേരേചൊവ്വേ ആക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. വെറും നിർദ്ദേശമല്ല... അല്പം കർശനം.

   കുറുക്കന്റെ ബുദ്ധിയും ഏതോ ഒരു ജീവിയുടെ തൊലിക്കട്ടിയുമുള്ള സെക്രട്ടറി ഓഫീസിൽ വന്നാലുടൻ ഗോഡ്ഫാദർ സിനിമയിൽ ആനയുടെ ചെവിയിൽ തിരുകിയ മാതിരി പഞ്ഞി ഇരു കർണങ്ങളിലേക്കും കുത്തിക്കയറ്റും. കാരണം നിസ്സാരം... ദരിദ്രവാസികൾ കനം കുറഞ്ഞ പൊതികളുമായി സങ്കടം പറയാനെത്തുമ്പോൾ അത് കേൾക്കാതിരിക്കാനുള്ള സൂത്രവിദ്യ തന്നെ.

  പുത്തൻ കൂറ്റുകാരായ എം.ബി.എ പിള്ളേർക്കു പോലും മഹാന്റെ 'മറ്റൊരു നമ്പർ' അറിയില്ല.. നഗരത്തിലെ ഒരു കൊച്ചു പാരലൽ കോളേജിന്റെ നടത്തിപ്പുകാരൻ ആണ് മഹാന്റെ ഫൈനൽ ഇടപാടുകൾ ഉറപ്പിക്കുന്ന ബിനാമി (വിദ്യാഭ്യാസം ഇല്ലാത്തതിനാൽ ഇയാൾ പ്രിൻസിപ്പാൾ ആയില്ല). ലക്ഷങ്ങളുടെ പൊതി അവിടെ എത്തി എന്ന റിപ്പോർട്ട് മഹാന്റെ സെക്രട്ടറിയുടെ സമക്ഷത്തിൽ എത്തിയാലുടൻ അഡ്മിഷൻ ഓകെ. അവന്റെ സമുദായവും മണ്ണാങ്കട്ടയും എല്ലാം പണത്തിന്റെ മുന്നിൽ ശൂ...

   അങ്ങനെ കടം കൊണ്ടും കൊടുത്തും പട്ടിണി കിടന്ന് അധ്യാപകർക്ക് ശമ്പളം കൊടുത്തും ഒരു കോടിയുടെ കാറിൽ സഞ്ചരിക്കുന്നത് അത്ര പരിഷ്കാരം അല്ലെന്ന് ഈവന്റ് മാനേജ്മെന്റു കാരൻ പറഞ്ഞപ്പോൾ അതു ഷെഡ്ഡിലിട്ടു അല്പം കൂടി വിലമതിക്കുന്ന മറ്റൊന്നു വാങ്ങിയും ഈ മനുഷ്യൻ ആകെ ബുദ്ധിമുട്ടുകയാണ്. ഈ പാവത്തിനെ ആരെങ്കിലും സഹായിക്കാനുണ്ടോ?

   ഉള്ള വയലെല്ലാം വിലയ്ക്കു വാങ്ങി, മണ്ണിട്ടു മൂടി പണ്ടാറടങ്ങിയപ്പോഴാണ് ചില വിപ്ലവ സംഘടനകളുടെ യുവകോമള നേതാക്കൾ കൊടി കുത്തിയത്. പിന്നെ നോക്കി നിന്നില്ല... അവരുടെ വിഹിതം മാന്യമായി നൽകി പഴയ വയലെല്ലാം ഒടുക്കത്തെ വിലയ്ക്ക് മറിച്ചു വിറ്റു. ചിലവയിൽ ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വമ്പൻ കെട്ടിടങ്ങൾ പണിതു കൂട്ടി.
വാർഷിക കണക്കുകൾ പരിശോധിച്ചപ്പോൾ പത്തഞ്ഞൂറു കോടിയുടെ ആസ്തിയേ ഉള്ളത്രെ. അതു പറ്റില്ല... ലോകത്തിലെ ആദ്യത്തെ പത്തു സമ്പന്നരുടെ പട്ടികയിൽ കടന്നു കയറിയില്ലെങ്കിൽ അപ്പൂപ്പൻ കുഴിയിൽ കിടന്ന് തെറി വിളിക്കുമത്രെ!

   മരുഭൂമിയിൽ നട്ടെല്ല് ഒടിച്ച് കയ്യിലെടുത്ത് പണിയെടുക്കുന്ന പ്രവാസിയിലാണ് ഇദ്ദേഹത്തിന്റെ സർവ പ്രതീക്ഷയും. ഒരു ജീവിതകാലം മുഴുവനും ഗൾഫ് രാജ്യങ്ങളിൽ കഷ്ടപ്പെട്ട് അകാല വാർദ്ധക്യവും രോഗങ്ങളുടെ ഭാണ്ഡവുമായി വരുന്ന എന്റെ പ്രവാസീ... നിങ്ങളുടെ നാണയത്തുട്ടുകളിൽ സാമ്രാജ്യം പണിതുയർത്തുന്ന ഇത്തരം മുതലാളിമാർ ധാരാളമുണ്ട്. തെങ്ങിൻ ചുവടെടുത്തും വട്ടിപ്പലിശയ്ക്ക് പണം നൽകിയും കാലം കഴിച്ചിരുന്ന ഇവർ തടിച്ചു കൊഴുക്കട്ടെ...അതിനു വേണ്ടി നമുക്ക് ഉരുകിത്തീരുന്ന മെഴുകുതിരികളാകാം.

  എന്റെ മക്കൾ പഠിക്കാൻ ഞാൻ കരിന്തിരിയോ കരിക്കട്ടയോ ആകുന്നതിൽ ആർക്കാണ് ചേതമെന്ന് ഫേസ് ബുക്കിലൊ മറ്റോ ഒരു പോസ്റ്റിട്ട് ആനന്ദിക്കൂ... വേണമെങ്കിൽ തെറി പറഞ്ഞോളൂ... നാടോടുമ്പോൾ നടുവേ ഓടാൻ വണ്ടിക്കൂലി വേണമത്രെ.... ഒരു പാട് ഗാന്ധിത്തലകൾ അതിൽ ഉണ്ടായിരിക്കണം പോലും...!

വാല്: വായനക്കാർക്ക് തോന്നും ; ലിത് ലവനയല്ലേ ലുദ്ദേശിച്ചത്. പക്ഷേ ലവന്മാർ ധാരാളം ഉള്ളതിനാൽ ലിത് ലെല്ലാവരെയും ചേർത്താണ് പറയുന്നത്. ആരും ഒറ്റയ്ക്ക് ചൊറിയണ്ട. കൂട്ടമായിരുന്ന് ആത്മ വിമർശനം നടത്തുവാൻ ലെല്ലാ മഹാന്മാരോടും ആജ്ഞാപിക്കുന്നു.

Thursday

ന്യൂനപക്ഷ പീഢനം ബി.ജെ.പി.ക്ക് ഏറ്റ തിരിച്ചടി


ജനാധിപത്യത്തിന്റെ മജ്ജയായ ഭാഗം വളരെ നിഷ്കരുണം ബി ജെ പിയെ തള്ളിക്കളഞ്ഞു എന്നുള്ളതാണ് കണ്ണാടകത്തിലെ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്. ഇന്ത്യൻ ജനാധിപത്യം വിഭാവനം ചെയ്യുന്നിടത്ത് സഹവർത്തിത്വത്തിലൂന്നി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കൈകളിലേ തുടർഭരണം വിശ്വസനീയമായി ജനങ്ങൾ ഏൽപ്പിക്കുകയുള്ളൂ. കർണ്ണാടകയിൽ കഴിഞ്ഞ അഞ്ചുവർഷക്കാലം നടന്നത് ഭരണമായിരുന്നില്ല. ഭരണ ആഭാസമായിരുന്നു. ഫെഡറൽ സംവിധാനത്തിൽ പ്രവർത്തിക്കേണ്ട ഒരു സർക്കാർ ധിക്കാരപൂർവ്വം ഭരണഘടനയെപ്പോലും വെല്ലുവിളിച്ചുകൊണ്ട് നടത്തിയ ഒരു ഭരണമാണ് അവിടെ നടമാടിയിരുന്നത്.

മതേതര കാഴ്ചപ്പാടുകളേയും മതേതര സ്ഥാപനങ്ങളേയുമൊക്കെ അവർ വർഗ്ഗീയവത്കരിച്ചു. ആശയപരമായി ഒന്നുംതന്നെ ഇല്ലാതിരുന്നതുകൊണ്ട്. സ്വന്തം ജനതയുടെയിടയിൽത്തന്നെ കൊച്ചുകൊച്ചു സ്ഫോടനങ്ങൾ അവർതന്നെ സ്പോൺസർ ചെയ്ത് അതിലെ പ്രതികളായി ന്യൂനപക്ഷവിഭാഗങ്ങളിലെയും മുസ്ലിം വിഭാഗങ്ങളിലെയും ചെറുപ്പക്കാരെ അന്യായമയി അറസ്റ്റു ചെയ്ത് സുപ്രിം കോടതിയെയും നിലവിലുള്ള നിയമവ്യവസ്ഥകളേയും വെല്ലുവിളിച്ചുകൊണ്ട് ഇപ്പോഴും തടങ്കലിലടച്ചിരിക്കുകയാണ്. അവിടത്തെ ജയിലുകളും കോടതികളും കഴിഞ്ഞ അഞ്ചുവർഷക്കാലം കൊണ്ട് വർഗ്ഗീയവത്കരിച്ചു ഏറ്റവും അപകടകരമായ അവസ്ഥയിലെത്തിച്ചു. കേരളത്തിൽനിന്ന് അറസ്റ്റു ചെയ്യപ്പെട്ട അബ്ദുന്നാസർ മദനി ഒരു രാഷ്ട്രീയപ്പാർട്ടിയുടെ ചെയർമാനാണ്. പത്തുവർഷത്തോളം അന്യായതടവനുഭവിച്ചയാളുമാണ്. ഒറ്റക്കു സഞ്ചരിക്കാനാവാതെ ഭരണകൂടത്തിന്റെ കാവലിൽ ബി കാറ്റഗറി സുരക്ഷയിൽ ജീവിച്ചിരുന്ന ഒരാളെ സുപ്രീംകോടതിയുടെ മുൻകൂർ ജാമ്യം എത്തുന്നതു കാത്തുനിൽക്കാതെ അറസ്റ്റുചെയ്ത് ജയിലിലടച്ചിരിക്കുന്നു.

എന്തിനാണ് ഇത്തരം ഒരന്തരീക്ഷം സൃഷ്ടിച്ചത്? ഞങ്ങളിതാ ഒരു വലിയ മുസ്ലിം കൊടും ഭീകരനെ അറസ്റ്റു ചെയ്തിട്ടിരിക്കുന്നു, ഇത് ഞങ്ങളെക്കൊണ്ടു മാത്രമേ സാധിക്കൂ എന്നൊക്കെപ്പറഞ്ഞ് വീണ്ടുമൊരു ഭരണം ബി. ജെ. പി ഉദ്ദേശിച്ച രീതിയിൽ നേടാമെന്നു കരുതിയായിരുന്നോ? ഹൂബ്ലി അടക്കമുള്ള മേഖലകളിൽ പാകിസ്ഥാൻ പതാക ഉയർത്തിയെന്നു പറഞ്ഞ് ശ്രീരാമസേനക്കാരെയും ബി.ജെ.പി.ക്കാരെയും ബജ്രംഗ് ദളിന്റെ പ്രവർത്തകരെയും ഉപയോഗിച്ച് നടത്തിക്കൂട്ടിയ വർഗ്ഗീയ കലാപങ്ങൾ, ബാംഗ്ലൂരിലെ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു നടന്ന സ്ഫോടനങ്ങൾ മുതലായവ സൂചിപ്പിക്കുന്നത് ഞങ്ങൾക്ക് ആശയം പറഞ്ഞോ ഭരണപരമായ എന്തെങ്കിലും പുരോഗതി പറഞ്ഞോ നയങ്ങൾ പറഞ്ഞോ തെരഞ്ഞെടുപ്പിനെ നേരിടുവാനില്ല, ഈ രാജ്യത്തു ജനിച്ചു വളർന്ന ഒരു ജനവിഭാഗം അവർ തീവ്രവാദികളും ഭീകരവാദികളും ആണ് എന്ന് നിരന്തരം പറഞ്ഞു പ്രചരിപ്പിച്ച് ഒരു ഹിന്ദുത്വരാജ്യം സ്വപ്നം കണ്ടാണ് അവർ കഴിഞ്ഞത് എന്നാണ്.

മദനി താമസിക്കുന്ന പരപ്പന അഗ്രഹാര ജയിൽ സന്ദർശിക്കുന്ന ആർക്കും ഒരു വസ്തുത കാണാൻ കഴിയും. എല്ലാ ഹൈന്ദവ ദൈവങ്ങളുടേയും ചിത്രങ്ങൾ അവിടുത്തെ ഓരോ മുറിയേയും അലങ്കരിച്ചിരിക്കുകയാണ്. പ്രധാന കവാടം മുതൽ ഹൈന്ദവ ദേവീദേവന്മാരുടെ മാർബിളിൽ പതിപ്പിച്ച രൂപങ്ങൾ പതിപ്പിച്ചിരിക്കുന്നു. മുഹൂർത്തം നോക്കിയുള്ള ഓഫീസ് പ്രവർത്തനങ്ങളെയും പഠന സമ്പ്രദായങ്ങളേയും ക്രമീകരിച്ചിരിക്കുന്നു. വിദ്യാഭ്യാസ സംവിധാനത്തിലാവട്ടെ വളരെ പച്ചയായ വർഗ്ഗീഗ വത്കരണമാണു നടത്തിയിരിക്കുന്നത്. മുഴുവൻ സിലബസിലും കാവിവത്കരണം അടിച്ചേൽപ്പിച്ചിരിക്കുന്നു. സൂര്യനമസ്കരം മുതലുള്ള ആരാധനകൾ സിലബസ്സിൽ നിർബ്ബന്ധമാക്കിയിരിക്കുന്നു.

കർണ്ണാടകയുടെ കഴിഞ്ഞകാല ചരിത്രം മുഴുവൻ മായ്ച്ച് അവർ പുതുക്കിയെഴുതി. വികാരവായ്പോടുകൂടി മാത്രം കാണാൻ കഴിയുന്ന മുസ്ലിം ഭരണാധികാരികളുടെ സർവ്വ അടയാളങ്ങളും അവർ മായ്ചുകളഞ്ഞു. ടിപ്പുസുൽത്താനെക്കുറിച്ച് ബ്രിട്ടീഷുകാർ പ്രചരിപ്പിച്ച, യഥാർത്ഥ ചരിത്രവുമായി പുലബന്ധമില്ലാത്ത കള്ളക്കഥകൾക്ക് വമ്പിച്ച പ്രാധാന്യം നൽകിക്കൊണ്ട്. അവർ ടിപ്പുവിനെ ചരിത്രത്തിൽ നിന്ന് തുടച്ചുമാറ്റി. അവിടുത്തെ വാർത്താ വിനിമയ സംവിധാനങ്ങളെ സംഘ്പരിവാറിന്റെ കരങ്ങളിലൊതുക്കി.

 ഇങ്ങനെയൊക്കെയാണെങ്കിലും ദൈവീകമായ ഒരു പരിരക്ഷ ഇന്ത്യയിലെ സമാധാനകാംക്ഷികളായ ജനങ്ങൾക്കു നൽകുന്ന തരത്തിൽ കർണ്ണാടകയിൽ ഇടപെട്ടു എന്നുതന്നെ കരുതണം. അത്തരം ഒരു ഫലമാണു പുറത്തു വന്നിരിക്കുന്നത്. സ്വന്തം പാർട്ടി പടനീക്കം നടത്തിയിട്ടാണ് ബി.ജെ.പി. ഗവർമെന്റ് ദുർബലമായത് എന്നതാണ് അതിനു തെളിവ്. പുറത്തുനിന്ന് ഒരു ശക്തി വന്നിട്ടില്ല. യദിയൂരപ്പ എന്ന ഭരണാധികാരിയെ അഴിമതി ചെയ്തതിന്റെ പേരിലാണ് പാർട്ടി ശിക്ഷിച്ചത്. റെഡ്ഡി സഹോദരന്മാർ നടത്തിയിട്ടുള്ള കോടിക്കണക്കിനു രൂപയുടെ അഴിമതി വേറെ. അഴിമതിക്കെതിരേ സംസാരിക്കാനുള്ള ശക്തി പാർട്ടിക്ക് അവിടെ നഷ്ടപ്പെട്ടു.

 ഈ ഭരണം എങ്ങനെയെങ്കിലും ഒന്ന് അവസാനിച്ചു കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ച പീഢിത സമൂഹത്തിന്റെ ആഗ്രഹം സഫലീകരിക്കപ്പെട്ടു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഒരു പ്രത്യേകത. പീഡിത സമൂഹത്തിനുവേണ്ടി നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്ന മദനിയെ അവിടെ കൊണ്ടുചെന്ന സമയം മുതൽ അവരുടെ ഭരണചക്രത്തിന്റെ ആണിക്കല്ല് ഇളകാൻ തുടങ്ങി. അതുവരെ വളരെ പ്രബലരായിരുന്ന അവിടുത്തെ ഭരണകർത്താക്കൾക്ക് അപ്പോൾ മുതൽ കഷ്ട്കലം തുടങ്ങി. വളരെ അച്ചടക്കത്തോടുകൂടി, കേഡർ സ്വഭാവത്തോടുകൂടി ചിട്ടയായി അവരുടെ വർഗ്ഗീയ അജണ്ടകൾ മാത്രം നടപ്പിലാക്കിക്കൊണ്ടിരുന്ന സംവിധാനത്തിന് പെട്ടെന്നു വിള്ളൽ വന്നു.  മദനിയെ ബന്ധിപ്പിച്ചുകൊണ്ട് ചിന്നസ്വാമി സ്റ്റേഡിയത്തിനടുത്തു നടന്ന സ്ഫോടനത്തെക്കുറിച്ചു പറഞ്ഞ ആഭ്യന്തരമന്ത്രി പിന്നീട് ആ സ്ഥാനത്തു നിന്ന് നീക്കപ്പെടുകയും അകാല ചരമം പ്രാപിക്കുകയും ചെയ്തു. യദിയൂരപ്പ പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ് ഉണ്ടാക്കിയ പുതിയ പാർട്ടിയും ഇവിടെ ദയനീയമായി പരാജയപ്പെട്ടു. കള്ളക്കേസു ചുമത്തി മദനിയെ കിടത്തിയിരിക്കുന്ന അതേ ജയിലിൽ തൊട്ടടുത്ത സെല്ലിൽപ്പോയി യദിയൂരപ്പക്കു കിടക്കേണ്ടിവന്നു.

 നിരപരാധികളുടെ രക്തത്തിൽ ഉണ്ടാക്കിയെടുക്കുന്ന സഹതാപത്തിൽ നിന്നുണ്ടാകുന്ന പ്രാർത്ഥന ദൈവം സ്വീകരിച്ചു എന്നുള്ളതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പു നൽകുന്ന പാഠം. ഇൻഫർമേഷൻ ടെക്നോളജിയുടെ ഏറ്റവും ഉന്നതമായ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന സിലിക്കോൺ സിറ്റിയെന്നറിയപ്പെടുന്ന ബാംഗ്ലൂർ ഉൾപ്പടെയുള്ള പട്ടണങ്ങളുള്ള കർണാടകയിൽ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അന്ധവിശ്വാസത്തിനു വിധേയമായി ഒരു മുഖ്യമന്ത്രി പൂർണ്ണ നഗ്നനായി വീട്ടിൽ താമസിക്കണമെന്ന് ജ്യോത്സ്യൻ പറഞ്ഞതനുസരിച്ച് പ്രവർത്തിച്ച കഥ ഇന്ത്യൻ ജനാധിപത്യത്തിനു നാണക്കേടാണ്. എത്രയോ പ്രഗത്ഭരായ വ്യക്തിത്വങ്ങൾ പല ഘട്ടങ്ങളിലായി സംസ്ഥാനത്തും കേന്ദ്രത്തിലും മാറിമാറി ഭരിച്ച് അവരുടെ അവരുടെ ഭരണം ജനം കണ്ടുകൊണ്ടിരിക്കവേ ഇത്തരം അന്ധവിശ്വാസം വച്ചുപുലർത്തുന്ന മുഖ്യമന്ത്രിയെ ഇന്ത്യയുടെ രാഷ്ടീയ ചരിത്രത്തിന് അപമാനമായേ കാണാൻ കഴിയൂ.

കോൺഗ്രസിന്റെ പ്രവർത്തനങ്ങളും വിഭിന്നമല്ല, ജനദ്രോഹപരമായ ഒരു ഭരണമാണവർ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. എങ്കിലും ഇന്ത്യയിൽ ബി.ജെ.പി. കഴിഞ്ഞാൽ ഇപ്പോൾ ജനങ്ങൾ കാണുന്ന ഒരു ബദൽ സംവിധാനം കോൺഗ്രസ്സാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്ന ഫലമാണ് പുറത്തു വന്നിട്ടുള്ളത്. നരേന്ദ്രമോഡിയെ എവറസ്റ്റ് പർവ്വതത്തിനു തുല്യമാണെന്നമട്ടിൽ ഉയർത്തിക്കാട്ടി വംശഹത്യയുടെ പേരുപറഞ്ഞ് വികസനത്തിന്റെ കള്ളക്കഥകളും വിളമ്പി വളരെ സുശക്തമായ ഭരണം ഇന്ത്യയിലുണ്ടാക്കും എന്നു പറഞ്ഞു പ്രചരിപ്പിക്കുന്ന ബി.ജെ.പി.യുടെ പ്രചരണതന്ത്രം പരാജയപ്പെട്ടത് മോഡി നേരിട്ടുവന്നു പ്രചരണം നടത്തിയ സ്ഥലങ്ങളിലാണെന്നതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

മോഡി ഇവിടെ ആരുമല്ല, ജനങ്ങൾ ഇവിടെ പ്രതീക്ഷ അർപ്പിക്കുന്നത് മതേതര കക്ഷികളിലാണ് എന്ന് ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിച്ചിരുന്നതും അതുതന്നെയാണ്. ഇവിടെ അടിസ്ഥാനപരമയി നാം വളരെ ഗൗരവകരമായി മനസ്സിലാക്കേണ്ട വസ്തുത ഇനി ബീ.ജെ.പി.യെപ്പോലുള്ള ഒരു രാഷ്ട്രീയപ്പാർട്ടിക്ക് ഹിന്ദുരാജ്യമോ ബാബരീമസ്ജിദോ പറഞ്ഞുകൊണ്ടോ മുസ്ലിം ജനവിഭാഗത്തിന് പാകിസ്ഥാനിലേക്കുള്ള വഴി കാണിച്ചുകൊടുത്തുകൊണ്ടോ അവരെ വംശഹത്യ ചെയ്തതുകൊണ്ടോ ഒന്നും നിലനിൽക്കാൻ സാധിക്കുകയില്ല എന്നതാണ്. ഇത് കലത്തിനനുസരിച്ച് ബി.ജെ.പി. തിരിച്ചറിയണം.

ഒരു രാഷ്ട്രീയപ്പാർട്ടി എന്ന നിലയിൽ കോൺഗ്രസ്സിന്റെ ബദലായി നിൽക്കുകയും ജനകീയ വിഷയങ്ങൾ പറയുകയും എല്ലാ ജനങ്ങളേയും തുല്യമായിക്കാണുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു കാലം വരുമെങ്കിൽ അങ്ങനുള്ള ഒരു നയം അവർ ഉണ്ടാക്കുമെങ്കിൽ തീർച്ചയായും ഒരു ബദൽ സംവിധാനമായി അവർക്കു വരാൻ സാധിച്ചേക്കും. പക്ഷേ അവരിൽ ജനങ്ങൾക്കു വിശ്വാസമുണ്ടാവുകയില്ല. അവരുടെ ഉള്ളിൽ അന്തർലീനമായിരിക്കുന്ന വർഗ്ഗീയത ഉപേക്ഷിക്കാൻ അവർക്ക് സാധിക്കില്ല എന്നതുതന്നെ കാര്യം. അവരുതന്നെ കെട്ടിപ്പൊക്കിയ കപട ചരിത്രത്തിലൂടെ മാത്രം അവർ ഇന്ത്യയെ നോക്കിക്കാണുന്നു. ഇന്ത്യയുടെ സംസ്കാരത്തിലേക്ക് കടന്നുചെന്നുകൊണ്ട് നമ്മുടെ നാനാത്വം തിരിച്ചറിയാൻ അവർക്ക് സാധിക്കുന്നില്ല.

ലാൽ ബഹദൂർ ശാസ്ത്രിയും നെഹ്രുവും ഇന്ദിരാഗന്ധിയും വി.പി. സിംഗുമെല്ലാം ഇരുന്ന കസേരകളിലാണ് അവരും ഇരുന്നു ഭരിച്ചത്. ഇന്ത്യയിൽ ഒരു ധ്രുവീകരണം നടത്തി ഉദ്യോഗസ്ഥ തലങ്ങളിലേക്ക് വർഗ്ഗീയതയെ പറിച്ചു നട്ടു. കേരളത്തിൽ മോഡിയെപ്പുകഴ്ത്തി ഒരു ഉയർന്ന ഉദ്യോഗസ്ഥൻ എഴുതുകയുണ്ടായി. ഉദ്യോഗതലങ്ങളിൽ കൊണ്ടുവരുന്ന വർഗ്ഗീയതയിലൂടെ ഇവിടെ എന്തെങ്കിലുമൊക്കെ ചെയ്തുകളയാമെന്നത് ഇവരുടെ തെറ്റിദ്ധാരണയാണ്. ബി.ജെ.പി.യുടെ ഈ കാഴ്ചപ്പാടും അവരുടെ ദയനീയ പരാജയത്തിനു കാരണമാണ്.

ഇപ്പോൾ പന്ത് കോൺഗ്രസ്സിന്റെ കോർട്ടിലാണ്. മദനിയും സക്കറിയയുമുൾപ്പടെയുള്ള നിരപരാധികളുടെ വിഷയത്തിൽ കോൺഗ്രസ് എന്തു നിലപാടെടുക്കുമെന്നത് ഇനി കണ്ടറിയാം. ഇനി ഒഴിഞ്ഞുമാറാൻ പറ്റില്ല., കേന്ദ്രവും കേരളവും കൂടി അവരാണ് ഭരിക്കുന്നത്. അതുകൊണ്ടു കാര്യമില്ലെങ്കിൽ വളർന്നുവരുന്ന നവരാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് അധികാരം കിട്ടുന്നതുവരെ കാത്തിരിക്കുകയല്ലാതെ ഇന്ത്യയിലെ ന്യൂനപക്ഷവിഭാഗങ്ങൾക്കു മറ്റു മാർഗ്ഗങ്ങളില്ല.

Friday

നമ്മളാണ് കുറ്റക്കാർ.....


സ്വന്തം രാജ്യത്തെ പൗരകണങ്ങളുടെ സംരക്ഷണത്തിനായി മാത്രം പ്രവർത്തിക്കേണ്ടത് എല്ലാ രാജ്യങ്ങളിലേയും പോലെ നമ്മുടെ ഭരണാധികാരുടേയും ബാധ്യതയാണ്. ആ ബാധ്യത ഏറ്റെടുത്തു സത്യപ്രതിജ്ഞ ചെയ്താണ് ഓരോരുത്തരും അധികാരത്തിലേറുന്നത്. നിർഭാഗ്യവശാൽ സ്വന്തം പൗരന്മാർക്കു വേണ്ടിയുള്ള ക്ഷേമപ്രവർത്തനങ്ങൾ കടലാസ് പ്രഖ്യാപനങ്ങളിലും വാർത്താവിതരണ സമ്പ്രദായങ്ങളിലൂടെ വിൽക്കാനുമാണ്  നമ്മുടെ ഭരണ കർത്താക്കൾ നിരന്തരം ശ്രദ്ധിക്കുന്നത്.

രാജ്യത്തു നടന്ന വിവിധകാലങ്ങളിലെ ഭരണകൂട അഴിമതികളിൽ ഒന്നിൽപ്പോലും ഒരു അന്തിമകോടതിവിധി ഇതുവരെ ഉണ്ടായിട്ടില്ല. രാജ്യത്തെ പ്രതിനിധാനം ചെയ്ത് വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന എംബസികൾ നമ്മുടെ പൗരന്മാർക്കു വേണ്ടി ഒന്നുംചെയ്യുന്നില്ല. രാജ്യത്തിനകത്തുള്ള വിവിധ വിഭാഗങ്ങ‌ൾ ഭരണകൂടത്തിന്റെ നിഗൂഢ(?) ലക്ഷ്യങ്ങൾക്ക് ഇരയായി മാറ്റിനിർത്തപ്പെട്ടുകൊണ്ടിരിക്കുന്നു. കൃത്യവും സത്യസന്ധവുമായ നീതിസംവിധാനം സാധാരണക്കാരുടെ സ്വപ്നമായി ബാക്കിനിൽക്കുന്നു.

ഈ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ വിദേശത്തു ജീവഹാനി സംഭവിക്കുന്ന ഇന്ത്യാക്കാർക്കുമേൽ പരിതപിക്കാൻ നമ്മുടെ ഭരണകർത്താക്കൾക്ക് യാതൊരു അവകാശവുമില്ല. ഇക്കാര്യത്തിൽ നാം ഇറ്റലിയെക്കണ്ടു പഠിക്കണം. കടൽ കൊലക്കേസിലെ പ്രതികളായ തങ്ങളുടെ പൗരന്മാരുടെ മോചനത്തിനായി ആ രാജ്യത്തെ ഭരണവിഭാഗം എത്ര ഇടപെടലുകൾ നടത്തുന്നുവെന്നു ശ്രദ്ധിക്കണം.

രാജ്യത്തിനകത്തും പുറത്തും ജീവഹാനി സംഭവിക്കുന്നവരെ വീരപുത്രന്മാരും പുത്രികളുമാക്കുന്നതിലൂടെ ഈ രാജ്യത്തെ സാമാന്യജനങ്ങളെ പൊട്ടന്മാരാക്കി വോട്ടുബാങ്കു നാടകം നടത്തുകയാണ്. അല്ലാതെ അവരോടുള്ള സ്നേഹം കൊണ്ടല്ല. ആയിരുന്നേൽ വാഴ്ത്തിപ്പാടലും സംരക്ഷിക്കലുമെല്ലാം ജീവിച്ചിരിക്കുമ്പോൾ ആവാമായിരുന്നല്ലോ. അഫ്സൽ ഗുരുവിനു നീതിനിഷേധിച്ചപോലെ, സരബ്ജിതിനെ കൊലക്കു കൊടുത്തതുപോലെ, രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വർഷങ്ങളായി നടക്കുന്ന ജീവിക്കാനുള്ള സമരങ്ങൾ കണ്ടില്ലെന്നു നടിക്കുന്നതിലൂടെ അതു വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു.

ഇടപെടേണ്ടരീതിയിൽ ഇടപെട്ടാൽ വിദേശത്ത് നമ്മുടെപൗരന്മാർക്ക് നീതി നിഷേധം നേരിടേണ്ടിവരില്ല. വിദേശത്തു കഷ്ടപ്പെടുന്നവരുടെ പണം മാത്രം ആഗ്രഹിക്കുന്ന ഭരണകൂടം അവർ നമ്മുടെ രാജ്യത്തെ പൗരന്മാരാണെന്നതു സൗകര്യപൂർവ്വം മറക്കുന്നതു നിർത്തണം.

കോടികളുടെ സുഖലോലുപതയിൽ കരിമ്പൂച്ചകളുടെ സംരക്ഷണയിൽ മയങ്ങുന്നവർക്ക് തന്റെ രാജ്യത്തെ ബഹുഭൂരിപക്ഷവും ദാരിദ്രത്തിലാണെന്നത് ഉൾക്കൊള്ളാനും അവരുടെ സംരക്ഷകരാവാനും എവിടെ നേരം....?

Monday

നമ്മുടെ മക്കൾ എങ്ങനെ ജീവിക്കും...?


മരം ഒരു വരം...
പണ്ടാരോ പടച്ചുണ്ടാക്കിയ ഈ വചകത്തിലൊതുങ്ങുന്നു പലപ്പോഴും നമ്മുടെ വൃക്ഷസ്നേഹം. കഠിനമായ വരൾച്ചയിൽ നട്ടം തിരിയുമ്പോഴും ഭാവിയിലെങ്കിലും ഈ അവസ്ഥയ്ക്ക് ശമനമുണ്ടാകാൻ തക്കവണ്ണമുള്ള  ആത്മാർത്ഥമായ ഒരു ചിന്തപോലും അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. കപടലോകത്തെ ചില ജല്പനങ്ങൾ നിത്യമന്ത്രങ്ങളായി പടച്ചു വിട്ട് വോട്ടുചെയ്ത് അധികാരത്തിലേറ്റിയവന്റെ കണ്ണുമൂടാൻ മാത്രം പ്രഖ്യാപനങ്ങൾ ചമക്കുന്ന വൃത്തികെട്ട സമൂഹം മാറിമാറി ഭരിക്കുമ്പോൾ അതുകണ്ടില്ലെന്നു നടിച്ച് അതൊന്നും നമുക്ക് ബാധകമില്ലെന്നു വിശ്വസിച്ചും കഴിഞ്ഞതിന്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്നത് (ഒരു മന്ത്രിയെ കണ്ടതിന്റെ ക്ഷീണം മാറിയില്ല, അതു മറ്റൊരു വിഷയമാണ്. വൈകാതെ പോസ്റ്റു ചെയ്യാം). അന്തരീക്ഷത്തിലെ താപനില നിയന്ത്രിച്ചിരുന്ന, മണ്ണിലെ ജലാംശം സംരക്ഷിച്ചുപോന്ന വൃക്ഷജാതികൾ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്.

ഉയർന്ന പ്രദേശങ്ങൾ അനിയന്ത്രിതമായി ഇടിച്ച് താഴ്‌ന്ന പ്രദേശങ്ങൾ മണ്ണിട്ടു മൂടിയപ്പോൾ നിലച്ചുപോയത് പ്രകൃതിയുടെ സ്വാഭാവിക ജലവിതരണ സംവിധാനമാണ്. ഈ ജലവിതരണ സംവിധാനത്തിനെ നിയന്ത്രിച്ചിരുന്ന വൃക്ഷവിഭാഗങ്ങൾ നശിപ്പിക്കപ്പെട്ടതോടെ മണ്ണിലെ ജലസംഭരണ സമ്പ്രദായത്തിനു ഭംഗം വന്നു. അനിയന്ത്രിതമായ അന്തരീക്ഷ താപനില മേൽമണ്ണിലെ ജലാംശം ബാഷ്പമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. തൽഫലമായി അത്യുഷ്ണം നിത്യസമ്മാനമായിക്കിട്ടി. വരണ്ട മേൽ മണ്ണിലേക്ക് അടിത്തട്ടിൽ നിന്നു വ്യാപിച്ചുകൊണ്ടിരുന്ന ജലത്തിനും ഇതുതന്നെയാണു സംഭവിച്ചത്. കുളങ്ങളും പാടങ്ങളും കിണറുകളും വറ്റി വരണ്ടു. ക്രമാതീതമായി ജലവിതാനം താഴ്ന്നുകൊണ്ടിരിക്കുന്ന കാഴ്ച ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.

മരങ്ങൾ കാവൽ നിന്നിരുന്ന സ്ഥാനത്ത് ഉയർന്നുവന്ന കോൺക്രീറ്റ് കാടുകൾ എങ്ങനെയാണ് ഭൂമിയിലെ ജലസമ്പത്തിന്റെ കാവൽക്കാരാകുന്നത്? പറമ്പിൽ പെയ്തു വീഴുന്ന മഴത്തുള്ളികൾ മണ്ണിൽ സംരക്ഷിക്കപ്പെട്ടിരുന്ന സ്ഥാനത്ത് എത്രയും പെട്ടെന്ന് തടസ്സങ്ങളേതുമില്ലാതെ തൊട്ടടുത്ത പുഴയിലും വൈകാതെ കടലിലുമെത്തുന്നു. നമുക്ക് ആവശ്യമുള്ളതിന്റെ എത്രയോ ഇരട്ടി മഴ എല്ലാവർഷവും നമുക്ക് ലഭിക്കുന്നുണ്ട്. കൊടിയമഴക്കാലം കഴിഞ്ഞുവരുന്ന ചെറിയ വേനലിൽത്തന്നെ നാം കുടിവെള്ളത്തിനു കേഴുന്നതെന്ത് എന്ന് ഉള്ളിൽത്തട്ടി ആലോചിച്ചാൽ എല്ലാറ്റിനും പരിഹാരമാവും. ഈ ഭൂമിയിലെ വിഭവങ്ങൾ വരും തലമുറക്കും ഇതര ജീവജാലങ്ങൾക്കും കൂടി അവകാശപ്പെട്ടതാണ്. കാര്യങ്ങൾ ഇങ്ങനെതന്നെ തുടർന്നാൽ ഇനി വരുന്ന തലമുറ എങ്ങനെയാണ് ഇവിടെ ജീവിക്കുക....?

Saturday

ആ സദ്യ പെരും നഷ്ടമായി


  രാവിലെ എഴുന്നേൽക്കുന്ന ശീലം പണ്ടേയില്ല. കൂട്ടുകാർ പറയുന്നത് പലുതേക്കുന്ന സ്വഭാവവും ഇല്ലെന്നാണ്. അപ്പൊപ്പിന്നെ കുളിയുടെ കാര്യം പറയുകയും വേണ്ടല്ലോ...

സ്വയം പുകഴ്ത്തുവാന്നു തോന്നരുത്, ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ ഞാൻ ഒട്ടും മോശമല്ല. അല്ലേലും ഒരുവന്റെ ഗുണം വിളിച്ചു പറയുന്നതിനേക്കാൾ എല്ലാർക്കും താല്പര്യം മറ്റുപലതും പറയാനാണല്ലോ...

കാലം തെറ്റിയ കാലാവസ്ഥ കാരണം കോലായിലായിരുന്നു കിടപ്പ്. സ്ഥാനം മാറിയ പുതപ്പിനിടയിലൂടെ അരിച്ചിറങ്ങിയ വെയിൽ എന്റെ ഉറക്കത്തിനു ഭംഗ വരുത്തി. കണ്ണുതിരുമ്മി ചുമരിലേക്കു നോക്കിയപ്പൊ സമാധാനമായി. നേരം വൈകിയിട്ടില്ല....

മാസങ്ങൾക്കു മുന്നേ തീരുമാനിച്ചുറപ്പിച്ചിരുന്നതാണ്.. വൈദ്യരുടെ കഷായം തീർന്നിട്ടു രണ്ടാഴ്ച കഴിഞ്ഞു. ആര്യവേപ്പിന്റെ ഇലയുടെ മാധുര്യമുള്ള കഷായം ചില്ലറയൊന്നുമല്ല ആറു കുപ്പിയാണു കുടിച്ചു തീർത്തത്. കഷായം കുടിയല്ല അതിനു വൈദ്യർ കൽപ്പിച്ചു തന്ന പഥ്യമായിരുന്നു കഷ്ടം. ചില്ലി ചിക്കനും മത്തി മൊളിയാറും കൂന്തൾ പൊരിച്ചതുമെല്ലാം കണ്ടിരിക്കാൻ മാത്രം വിധി. കുടിക്കാൻ അനുവദിച്ച കഞ്ഞിയിലാകട്ടെ ഉപ്പു ചേർക്കാൻ പോലും പഹയൻ സമ്മതിച്ചില്ല.

ഐപ്പീയെല്ലു കണ്ട് ഉറക്കം കളഞ്ഞതിന്റെ ക്ഷീണം ബാക്കിയുണ്ട്. ക്രിസ്സിന്റെ സിക്സറോ സച്ചിന്റെ കുറ്റിപോയതോ ഒന്നും ചിന്തിക്കാൻ ഇപ്പൊ സമയമില്ല. വേഗം കുളിയും തേവാരവും കഴിക്കണം അല്ലേൽ തീവണ്ടി അതിന്റെ പാട്ടിനു പോവും...

റയിൽവേ സ്റ്റേഷന്റെ കവാടം മുതൽ ക്യൂവാണ്. നേരത്തേ ടിക്കറ്റെടുത്തുവച്ചതു നന്നായി. അല്ലേൽ പൂരത്തള്ളിനു പുറമേ പൂരത്തെറിയും മുഴക്കി ജനറൽ കമ്പാർട്ടുമെന്റിൽ തൂങ്ങേണ്ടി വന്നേനെ... ഇടിച്ചു കയറി ക്ഷീണിച്ചുചെന്നാൽ ആകെ കുഴയും.

 മാസങ്ങൾ നീണ്ട കഷായസേവക്കു ശേഷം കിട്ടിയ അവസരം വെറുതേ പഴാക്കാൻ എന്തായാലും വയ്യ. പതിനെട്ടു തൊടുകറികളും പായസവുമുണ്ടെന്നാണു കേട്ടത്. വായക്കു രുചിയായി എന്തെങ്കിലും കഴിച്ച കാലം ഐക്കരപ്പടികഴിഞ്ഞു വീണ്ടും എങ്ങോട്ടോ പോയി.

തൃശൂർ കഴിഞ്ഞതോടെ തീവണ്ടിയിലെ തിരക്കു കുറഞ്ഞപ്പോഴാണു ഏരെക്കുറേ സമാധാനമായത്. ഈ പണ്ടാരങ്ങളെല്ലാം കൂടി തിരൂരേക്കാണെന്നാണു കരുതിയത്. അതുകൊണ്ടുതന്നെ പതിനെട്ടു പോയിട്ട് പപ്പടമെങ്കിലും കിട്ടിയാൽ സമാധാനമായി എന്നു കരുതിയതു തിരുത്തി.

വൈദ്യരു പറഞ്ഞിരുന്നത് ഓട്ടോക്ക് ഇരുപതു കൊടുത്താൽ മതിയെന്നയിരുന്നു. ഓട്ടോക്കാരൻ ഇരുപത്തഞ്ചു വാങ്ങി.

"എന്താ ചേട്ടാ, അഞ്ചു കൂടുതലാണല്ലോ..."
അയാൾ രൂക്ഷമായി എന്നെ നോക്കി. അഞ്ചല്ല അതിലും കൂട്ടിത്തരാം എന്ന് അയാളുടെ കണ്ണുകൾ വിളിച്ചു പറയുന്നതായി തോന്നി. വീണ്ടും കഷായക്കുഴിയിൽ ചാടാനുള്ള ആഗ്രഹം തൽക്കാലം അഞ്ചു രൂപയിലൊതുക്കി.

രണ്ടുവർഷം മുമ്പും ഇവിടെ വന്നിരുന്നതാണ്. അന്നത്തെ സദ്യയൂണിന്റെ കാര്യം ആലോചിക്കുമ്പോൾ സങ്കടം പിടിച്ചാൽ കിട്ടുന്നില്ല. ഇരുന്നൂറാളിന്റെ സദ്യയൊരുക്കിയിട്ടുണ്ടെന്നായിരുന്നു പഞ്ചാരക്കുഞ്ചു അന്നു പറഞ്ഞത്. അവസാനമുണ്ടാൽ ആവോളമുണ്ണമെന്നു കരുതി കാത്തിരുന്നു. അവസാനം പപ്പടം പൊടിച്ച് വണ്ടിക്കൂലി മുതലാക്കേണ്ടി വന്നു.

ഇത്തവണ എന്തായാലും പറ്റുപറ്റരുത്. സ്വാഗതമോതിയ കുറിമാനം പതിച്ച പ്രവേശന കവാടത്തിനപ്പുറം വെള്ളയിൽ കറുത്ത പുള്ളി പതിച്ച തുഞ്ചന്റെ പട്ടിയെ പ്രതീക്ഷിച്ചു. ഇത്തവണ ഒരു ശുനകൻ മതിയെന്ന് തീരുമാനിച്ചിട്ടുണ്ടവാം.

ഭാഗ്യം, സദ്യ വിളമ്പിത്തുടങ്ങിയിട്ടില്ല. ഇത്തവണ ആദ്യ പന്തിയിൽത്തന്നെ ഇരിക്കണം. പ്രതീക്ഷയോടെ കാത്തു നിന്നു. ഇലകളിലേക്ക് കറികൾ വിളമ്പുന്നതു കണ്ടപ്പോൾത്തന്നെ സമാധാനമയി. വൈദ്യരു വാക്കു തെറ്റിച്ചിട്ടില്ല. പതിനെട്ടു തൊടുകറികളും പപ്പടവും പായസവുമൊക്കെയായി ഒരു നെടുങ്കൻ സദ്യ ഉറപ്പ്.

"ഒരമ്പതു പേരു പേർ വരൂ...."

പഞ്ചാരക്കുട്ടൻ സദ്യയുണ്ണൻ ക്ഷണിക്കുകയാണ്. തുഞ്ചൻ പറമ്പിലെ ഊട്ടുപുരയുടെ കാര്യമതാണ്. പരമാവധി അമ്പതുപേർക്ക് ഒരു സമയം അറുമാദിക്കാം. ബാക്കിയുള്ളവർക്ക് കണ്ടുമദിക്കാം...

ഏതായാലും സമയം കളയണ്ട, ആദ്യ അമ്പതിൽത്തന്നെ സ്ഥാനം പിടിക്കാം....

ഉള്ളിലേക്കു കടക്കാനാഞ്ഞപ്പോൾ ഒരാൾ കുപ്പായത്തിനുപിടിച്ച് പുറത്തേക്കിട്ടു. ഏതാണ്ട് നൂറ്റമ്പതു കിലോഗ്രാമുള്ള ആ ബാഹു..  അയാളുടെ ഉണ്ടക്കണ്ണുകൊണ്ടുള്ളനോട്ടം കണ്ടപ്പോഴേ ജീവൻ പകുതി പോയി...

ഇയാൾക്കെന്നതിന്റെ സൂക്കേടാ ഊണേശ്വരം മുഴുവൻ ഇയാളുടെ സ്വന്തമാണോ..? ഇയാളെന്റെ സദ്യ മുടക്കാനുള്ള പടപ്പുറപ്പാടാണോ..?

അരുതേയെന്ന ഭാവം കണ്ണുകളിലാവാഹിച്ച് ഒരു നോട്ടമെറിഞ്ഞു. അതു കണാത്ത മട്ടിൽ കണ്ണുകളുരുട്ടി അയാൾ ചോദിച്ചു..

"എവിടെ..."
 "എന്ത്...?"
" ചീട്ട്."
"എന്തു ചീട്ടാ ചേട്ടാ...?"

" ഇവിടെയുള്ളവരുടെയൊക്കെ നെഞ്ചത്തു കുത്തി വച്ചിരിക്കുന്ന ചീട്ടുകണ്ടാ... പോയിഅതൊരെണ്ണം മേടിച്ചു കുത്തിവാ, എന്നിട്ട് അകത്തു കേറാം..."

ഇതിനേക്കാൾ ഭേദം എന്റെ നെഞ്ചത്തു  കുത്തുന്നതാ.. അങ്ങനെ പറയാനാണു തോന്നിയതെങ്കിലും അയാളുടെ കണ്ണുകളും ആ നിൽപ്പും കണ്ടപ്പോൾ തൽക്കാം ഇപ്പോൾ വേണ്ടെന്നു തീരുമാനിച്ചു....

"എവിടാ ചേട്ടാ ചീട്ട് കിട്ടുക...?"

അയാൾ ചൂണ്ടിക്കാണിച്ചിടത്തേക്കുപ പാഞ്ഞു.

"ചേട്ടാ ഒരു ചീട്ട്...."
"നീലയോ ചുവപ്പോ?"
"അതെന്താചേട്ടാ രണ്ടു കളറ്...?"
"ചൊമലയെന്നാൽ ഇവിടെ അറുമാദിക്കാൻ വന്നവർ, മറ്റേത് അതു കാണാൻ വന്നവരും. നിനക്ക് ഏതാ വേണ്ടത്...?

അടുത്ത പന്തിക്കു കേറി അറുമാദിക്കാം... ശേഷം കണ്ടും നിൽക്കാം, ഒത്താൽ അവസാന പന്തിയിലും ഒന്നറുമാദിക്കാം.... ഏതായാലുംവന്നതു മുതലാക്കണമല്ലോ...

"ചുവപ്പുതന്നോളൂ..."
അയാൾ ഒരുചീട്ട് മുന്നോട്ടു നീട്ടി, പേരും വിലാസവും വിശദമായിത്തന്നെ എഴുതിക്കൊടുത്തു.

"ഇരുന്നൂറു രൂപ എടുക്ക്...."
"എന്തിന്..?"
"ഇവിടെ അറുമാദിക്കണമെങ്കിൽ രൂപാ ഇരുന്നൂറു തരണം...."

നേരത്തേ തീവണ്ടി ടിക്കറ്റെടുത്തതുകൊണ്ട് കയ്യിൽ കാര്യമായി ഒന്നും കരുതിയിരുന്നില്ല. സദ്യക്കരം പിരിക്കുന്ന വിവരം അറിഞ്ഞിരുന്നുമില്ല. ഇതിപ്പൊ അരിയും പോയി മണ്ണെണ്ണയും പോയി പഞ്ചസാരക്കു വച്ചിരുന്ന പണവും പോയെന്നു പറഞ്ഞപോലായല്ലോ. എന്തൊക്കെയോ കളഞ്ഞ അണ്ണാനെപ്പോലെ വിഷണ്ണവിഷാദപരവശനായി ഞാൻ തുഞ്ചന്റെ മണ്ണിലിരുന്നു...

ചുമരിൽചേർത്ത്റേതോ ബാങ്കു സ്ഥാപിച്ചിരുന്ന വെള്ളപ്പാട്ടയിൽനിന്ന് തീരുമാനമാക്കിയ രണ്ടിറക്കിൽ സദ്യയൊതുക്കി ഞാൻ റയിൽവേസ്റ്റേഷനിലേക്കു നടന്നു...

അപ്പോൾ തുഞ്ചൻപറമ്പിലെത്തുന്ന കിളികളെ മണിയടിക്കാനെത്തിയ മണിവീരൻ തന്റെ മയിൽ വാഹനത്തിലിരുന്ന് എന്നെ കളിയാക്കുന്നുണ്ടായിരുന്നു.



Sunday

വഞ്ചിക്കപ്പെട്ട ഫലസ്തീൻ


(കൈരളിനെറ്റ് മാഗസിൻ, ഫെബ്രുവരി)

  മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഒരു സമൂഹത്തെ തീവ്രവാദികളെന്നും ഭീകരവാദികളെന്നും വിശേഷിപ്പിച്ച് ഉന്മൂലനാശം വരുത്താൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന സയണിസ്റ്റുകളുടെയും അവരുടെ കൊലവെറിയെ നാലുകൈകൊണ്ടും ഉന്തിവിടുന്ന അമേരിക്കൻ മേലാളത്വത്തിന്റെയും സമകാലിക ചെയ്തികൾ ലോകത്തെ എല്ലാ വിഭാഗങ്ങൾക്കും പച്ചവെള്ളം പോലെ മനഃപാഠമായിരിക്കെ ഈ യഥാർത്ഥ ഭീകരതയ്ക്കെതിരേ പ്രതികരിക്കാതെ പഞ്ചപുച്ഛമടക്കി നിലകൊള്ളുന്ന മൂടുതാങ്ങി രാഷ്ട്രങ്ങളുടെ നിലപാട് അപലപനീയമാണ്. നാളെ തങ്ങൾക്കും വരാനിരിക്കുന്ന അനുഭവങ്ങളായിരിക്കും ഇതെന്ന് ഇവർ ഓർക്കുക. അറബികളും ഇസ്രായേല്യരും തമ്മിലുള്ള കേവലം കുടുംബവഴക്കുപോലെ ഫലസ്തീനിലെ സിയോണിസ്റ്റ് അധിനിവേശം നിസ്സാരവൽകരിച്ചു കാണുന്ന രാഷ്ട്രങ്ങളിൽ ചില പ്രമുഖ അറബിരാഷ്ട്രങ്ങളെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെന്നുള്ളതു വസ്തുതയാണ്.

 ക്രമേണ  ഫലസ്തീൻ പൂർണ്ണമായി ഇല്ലാതാക്കി ആ രാജ്യത്തെ ജനങ്ങളെ അവർ പിറന്ന നാട്ടിൽ നാട്ടിൽ അടിമകളാക്കി ജൂതരാഷ്ട്രം നിർമ്മിച്ചെടുക്കാൻ ഇസ്രായേലിനു പൂർണ്ണ പിന്തുണയും സൈനിക സഹായവും ആയുധങ്ങളും നൽകുന്നത് അമേരിക്കയാണ്. എന്നിട്ടും ഭീകരവാദത്തിനെതിരേ യുദ്ധം നടത്തുന്ന മൂപ്പനായി അമേരിക്ക വാഴ്‌ത്തപ്പെടുന്നു! ഫലസ്തീനികൾക്ക് ഉറക്കെത്തുമ്മാനും മൂത്രമൊഴിക്കാനും പോലും ഇസ്രായേലിന്റെ അനുമതിയില്ലാതെ പറ്റില്ലെന്നു വരുമ്പോൾ അവർ മാതൃരാജ്യം വിടുമെന്നും അതോടെ തങ്ങൾക്കുമാത്രം അധീശത്വമുള്ള സമ്പൂർണ്ണ "വിശുദ്ധ രാജ്യം" ഉണ്ടാക്കാമെന്നും ഇസ്രായേലികൾ കണക്കുകൂട്ടുന്നു.

    നൂറ്റാണ്ടുകളോളം സ്വന്തം നാട്ടിൽ അന്യരായിക്കഴിയേണ്ടിവന്ന നമുക്ക് ഫലസ്തീനികളുടെ വിമോചന സമരത്തെ തിരിച്ചറിയാൻ സധിക്കേണ്ടതല്ലേ? നമ്മൾ നടത്തിയ സ്വാതന്ത്ര്യ പോരാട്ടങ്ങളെ തീവ്രവാദമെന്നും ഭീകരവാദമെന്നും വിളിക്കാൻ നാമിഷ്ടപ്പെടുന്നില്ല എന്നോർക്കണം. വംശീയ ഉന്മൂലനം എന്ന ലക്ഷ്യ പൂർത്തീകരണത്തിനു വേണ്ടി ഇസ്രായേൽ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന കുത്സിത പ്രവൃത്തികൾ തന്നെയാണ് ഇന്നും തുടരുന്നത്. ഫലസ്തീനിന്റെ യഥാർത്ഥ ചരിത്രം അറിഞ്ഞാൽ മാത്രമേ ഇന്നുള്ള പ്രശ്നങ്ങളുടെ വസ്തുത സത്യസന്ധമായി മനസ്സിലാക്കാനാവൂ.

    തുർക്കിയിലെ ഒട്ടോമാൻ സുൽത്താന്മാരുടെ കീഴിലുള്ള അറബിസാംരാജ്യത്തിന്റെ ഭാഗമായിരുന്നു എ. ഡി. 1500-1800 കാലഘട്ടങ്ങളിൽ ഫലസ്തീൻ പ്രദേശം. ചരിത്ര രേഖകൾ ഇതു വ്യക്തമാക്കുന്നു. ഇക്കാലഘട്ടത്തിനു ശേഷമാണ് ഫലസ്തീന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത്. ഒട്ടോമാൻ സുൽത്താന്റെ ജനറലായിരുന്ന മുഹമ്മദലി എന്ന ഈജിപ്ഷ്യൻ ഭരണാധികാരിയാണ് അതിനു തുടക്കം കുറിച്ചത്. 1840നു മുമ്പുതന്നെ അദ്ദേഹത്തിന്റെ മകൻ ഇബ്രാഹിം പാഷ ആധുനിക ലോകചരിത്രത്തിലെ നാഴികക്കല്ലായി ഭരണസമിതികൾ ഉണ്ടാക്കിയിരുന്നു. അക്കാലത്ത് നിലവിലുണ്ടയിരുന്ന എല്ലാ മത സമൂഹങ്ങളേയും ഏകോപിപ്പിച്ച് നിയമാധിഷ്ടിത നികുതിസംവിധാനവും അദ്ദേഹം നടപ്പിൽ വരുത്തിയിരുന്നു. തുടർന്ന് പാഷക്ക് അധികാരം നഷ്ടപ്പെടുകയും ഒട്ടോമാൻ ഭരണം നിലവിൽ വരികയും ചെയ്തു.

    ഏകദേശം ആറു ലക്ഷത്തോളം വരുന്ന അറബി സംസാരിക്കുന്ന ജനങ്ങളായിരുന്നു ഫലസ്തീനിലുണ്ടായിരുന്നത്. ഭൂരിപക്ഷം വരുന്ന മുസ്ലീംകളും ചെറിയ ഒരു വിഭാഗം കൃസ്ത്യാനികളും അതിലും വളരെക്കുറച്ച് ജൂത വിഭാഗക്കാരും അയ്യായിരത്തിനും പതിനായിരത്തിനും ഇടയിലുള്ള യൂറോപ്യന്മാരും ഒട്ടോമാൻ പടയാളികളുമടങ്ങുന്നതായിരുന്നു ഫലസ്തീൻ ജനത.1800നു ശേഷം യൂറോപ്പിൽ നിന്ന് ഫലസ്തീനിലേക്ക് ജൂതക്കുടിയേറ്റത്തിന്റെ വമ്പൻ ഒഴുക്കുതന്നെയുണ്ടായി. അതിനുമുമ്പുതന്നെ ഇന്നത്തെ ടെൽ അവീവിനു സമീപം ഫലസ്തീനിലെ ആദ്യ ജൂത കോളനി സ്ഥാപിക്കപ്പെട്ടു. കാർഷിക കോളനിയെന്ന പേരിട്ടാണ് ജൂതന്മാർ ഇതിനെ വിളിച്ചിരുന്നത്. ഇങ്ങനെ കുടിയേറിയവർക്കുവേണ്ടി മൊറീസ് ഡി ഹെർസിന്റെ (ജർമ്മൻ ജൂതൻ) നേതൃത്വത്തിൽ ജെ. സി. എ. (Jewish Colonization Association) എന്ന ആദ്യ സംഘടന 1891ൽ നിലവിൽ വന്നു. ജൂതർക്കായി ഒരു വിശുദ്ധ രാജ്യം എന്നതായിരുന്നു അവരുടെ ലക്ഷ്യം. തുടർന്ന്  ജൂതർക്കായി ഫലസ്തീനിൽ സ്ഥലം കണ്ടെത്താൻ Jewish National Fund എന്ന പേരിൽ സ്വിറ്റ്സർലന്റിലെ ജൂത സംഘടന ശ്രമമാരംഭിച്ചു. തുടർന്ന് 1904നു ശേഷം കൂടുതൽ ജൂതന്മാർ ഫലസ്തീനിലേക്ക് കുടിയേറി. അപ്പോഴേക്കും ഫലസ്തീൻ ജനതയുടെ ഏഴു ശതമാനത്തോളം ജൂതന്മാരായിക്കഴിഞ്ഞിരുന്നു. തദ്ദേശീയരുമായി ഇടക്കിടെ സംഘർഷമുണ്ടാകുന്നത് ഇക്കാലത്ത് പതിവായി. 1917ൽ ബ്രിട്ടീഷ് സ്റ്റേറ്റ് സെക്രട്ടറി "ജൂതന്മാർക്ക് ഒരു രാഷ്ട്രം" എന്ന വാഗ്ദാനം നല്കി.

  ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞതോടെ ജോർദ്ദാനും വെസ്റ്റ്ബാങ്കും ഇസ്രായേലുമുൾപ്പടെയുള്ള ഒട്ടോമാൻ സാംരാജ്യത്തിന്റെ തെക്കുഭാഗം ഫ്രാൻസിനും ബ്രിട്ടനും അധീനതയിലാക്കി. ഫലസ്തീനെ ജൂതന്മാർക്കു സമ്മാനിക്കാൻ ഫലസ്തീനികളെ കുടിയൊഴിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്യണമെന്ന് സയണസ്റ്റുകളുടെ ഉറ്റതോഴനായിരുന്ന ഇംഗ്ലണ്ടിന്റെ പിൻബലത്തിൽ സയണിസ്റ്റ് കമ്മീഷൻ അംഗങ്ങൾ പാരീസ് സമ്മേളനത്തിൽ അട്ടഹസിച്ചു. അതു തങ്ങൾ വാഗ്ദത്തം ചെയ്തിരിക്കുന്നുവെന്ന് വിൻസ്റ്റൻ ചർച്ചിൽ എഴുതിയിരുന്നത് ഈ അവസരത്തിൽ ചേർത്തു വായിക്കാം. തുടർന്ന് 1923ൽ ഫലസ്തീൻ രണ്ടായി മുറിക്കപ്പെടുകയും ബ്രിട്ടീഷ് അധിനിവേശത്തിലായ ഫലസ്തീന്റെ പടിഞ്ഞാറേ അറ്റം ജൂതന്മാർക്കു കിട്ടുകയും ചെയ്തു.

   ഇക്കാലത്ത് വിദൂര രാജ്യങ്ങളിൽ നിന്നുവരെ ഫലസ്തീനിലേക്ക് ജൂതന്മാർ കുടിയേറുകയായിരുന്നു. 1922ലെ കാനേഷുമാരി കണക്കുപ്രകാരം പന്ത്രണ്ടു ശതമാനത്തിൽ താഴെയായിരുന്ന ജൂതന്മാർ ഫലസ്തീൻ പ്രദേശത്തിന്റെ അഞ്ചു ശതമാനത്തോളം കയ്യടക്കി. 1928 ആയപ്പോഴേക്കും ജനസംഖ്യയുടെ 17 ശതമാനമാനത്തോളമായി ഇതു വർദ്ധിച്ചു. പാശ്ചാത്യ ശക്തികളുടെ ഫലസ്തീൻ ഉന്മൂലന സിദ്ധാന്തം എത്രമാത്രം ലക്ഷ്യം നേടി എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ഈ അന്യായ കുടിയേറ്റം. കൂടാതെ ഹിറ്റ്‌ലറുടെ അധികാര ആരോഹണത്തെ തുടർന്ന് ജൂതന്മാർ വേട്ടയാടപ്പെടുന്ന സന്ദർഭത്തിൽത്തന്നെ ബ്രിട്ടന്റെ പിന്തുണയോടെ ഫലസ്തീനിൽ ജൂതന്മാർ നരനായാട്ടു നടത്തുന്നുണ്ടായിരുന്നു. ഇതേ കാലയളവിൽ യൂറോപ്പിൽ നിന്ന് ഫലസ്തീനിലേക്ക് ജൂതന്മാരുടെ വലിയ പ്രവാഹം തന്നെയുണ്ടായി.

  ഈ സാഹചര്യത്തിലാണ് ഫലസ്തീൻ സ്വാതന്ത്ര്യ സംഘടനയായ 'ഹിസ്ബുൽ ഇസ്തിക്‌ലാൽ' രൂപം കൊണ്ടത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ അനുകരിച്ച് പലസ്തീൻ പോരാളികൾ നടത്തിവന്നിരുന്ന സമരങ്ങൾ ഭീകര പ്രവർത്തനങ്ങളായാണ് ഇപ്പോൾ വിവക്ഷിക്കപെടുന്നത്. 1932ൽ നിലവിൽ വന്ന ഈ സംഘടന ആദ്യകാലത്ത് പൂർണ്ണമായും ഗാന്ധിയൻ സമരമുറകളാണ് ബ്രിട്ടനെതിരേ സ്വീകരിച്ചതെന്ന് എടുത്തു പറയേണ്ടതുണ്ട്. ക്രമേണ ആയുധമെടുക്കേണ്ട അവസ്ഥയിലെത്തിച്ചതിന് കാരണക്കാർ അധിനിവേശ ശക്തികളല്ലാതെ മറ്റാരുമല്ല. ബ്രിട്ടനെ നാടുകടത്തുന്നതിന്റെയും ചെറുത്തു നിൽപ്പിന്റെയും ഭാഗമായി ഫലസ്തീനികൾ സായുധ സമരങ്ങളിലേക്കു കടന്നതോടെ സയണിസ്റ്റ് തീവ്രവാദ സംഘത്തിന്റെ ആക്രമണങ്ങൾ വന്യമായി മാറി. നൂറുകണക്കിന് ഫലസ്തീനികൾക്ക് ജീവഹാനി സംഭവിച്ചപ്പോൾ ജൂത ഭീകരരെ നേരിടാൻ കുഴി ബോംബുകൾ സ്ഥാപിക്കുകയും വിവിധ വിമോചന സംഘടനകൾക്ക് അവർ രൂപം കൊടുക്കുകയും ചെയ്തു. അതോടെ ഫലസ്തീൻ വിമോചന സമര നേതാക്കളെ നാടുകടത്തുകയോ കൊല്ലുകയോ ചെയ്തു. തുടർന്ന് 1937ലെ പീൽ കമ്മീഷൻ ഫലസ്തീൻ പ്രദേശത്തിന്റെ 33 ശതമാനം ജൂതരാഷ്ട്രമുണ്ടാക്കാനും പ്രദേശത്തുനിന്ന് ഫലസ്തീനികളെ ഒഴിവാക്കാനും ബ്രിട്ടനോട് നിർദ്ദേശം വച്ചു. 1942 ആയപ്പോഴേക്കും പലസ്തീനികളുടെ പ്രതിരോധ ശേഷിയെ ദുർബ്ബലപ്പെടുത്തി മുഴുവൻ ഫലസ്തീൻ പ്രദേശവും ജൂരാഷ്ട്രമാക്കുന്നതിനു വേണ്ടി ഇസ്രായേൽ യുദ്ധസന്നദ്ധമാകുകയായിരുന്നു.

   1949 ആകുമ്പോഴേക്കും ഫലസ്തീനു സ്വാതന്ത്യം കൊടുക്കാമെന്നും അതുവരെ വർഷംതോറും 15000 ജൂതന്മാരെ ഫലസ്തീനിലേക്ക് പ്രവേശിപ്പിക്കണമെന്നും പ്രസ്താവിച്ച് ബ്രിട്ടൻ പുറത്തിറക്കിയ ധവളപത്രത്തിൽ ലോകത്തെ അറിയിച്ചു. പിന്നീട്  കുടിയേറ്റ കാലാവധി ബ്രിട്ടൻ തന്ത്രപൂർവ്വം വർദ്ധിപ്പിച്ചു. ഇതിനിടയിൽ പ്രശ്നത്തിലിടപെടാൻ ഐക്യരാഷ്ട്രസഭയെ ബ്രിട്ടൻ ക്ഷണിച്ചിരുന്നു. അങ്ങനെയാണ് 1947 നവംബർ 27ന് ഫലസ്തീനെ വിഭജിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. ക്രിസ്തീയ രാജ്യങ്ങളുടെ സമ്മർദ്ദ ഫലമായി ജറുസലേമിനെ സ്വതന്ത്രമാക്കി നിർത്തി ഫലസ്തീന്റെ 56 ശതമാനം ഭൂമി ജനസംഖ്യയുടെ നാലിലൊന്നു വരുന്ന ജൂതസമൂഹത്തിനു കൈമാറാനാണു തീരുമാനമായത്. തുടർന്ന് കൈവശക്കാർക്ക് പ്രദേശങ്ങളിൽ സ്വാതന്ത്ര്യം നൽകി നാടുവിടാനുള്ള ബ്രിട്ടന്റെ തീരുമാനം ഭീകര കലാപങ്ങൾക്കുള്ള തുടക്കമായി മാറി. വർഗ്ഗീയ വിഷം കുത്തിവച്ച വിഭാഗീയത സൃഷ്ടിച്ച് ഇന്ത്യവിട്ടുപോയ ബ്രിട്ടന്റെ അതേ നിലപാടുതന്നെയാണ് ഫലസ്തീനിലും കൈക്കൊണ്ടത്. ഇന്ത്യയിൽ നാമിന്നനുഭവിക്കുന്ന ദുരിതങ്ങളുടെ ഉദ്ഭവം ബ്രിട്ടൻ ഇന്ത്യയിൽ കൈക്കൊണ്ട തന്ത്രപരമായ വിത്തെറിയലായിരുന്നുവെന്ന് കുട്ടികൾക്കു പോലും അറിയവുന്നതാണല്ലോ.

   ജൂതന്മാർ പട്ടാള റിക്രൂട്ട്മെന്റ് ആരംഭിച്ചതോടെ അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ഹാരി ട്രൂമാന്റെ പരസ്യ പിന്തുണയോടെ അറബ് മുസ്ലിങ്ങളെ വ്യാപകമായി കശാപ്പു ചെയ്യാൻ തുടങ്ങി. അതോടെ നാടുകടത്തപ്പെട്ടിരുന്ന ഫലസ്തീൻ നേതാവ് അബ്ദുൽ ഖാദിർ അൽ ഹുസൈനി മടങ്ങിയെത്തുകയും ഫലസ്തീൻ വിമോചനപ്പോരാട്ടങ്ങൾക്ക്  നേതൃത്വം കൊടുക്കുകയും ചെയ്തു. തുടർന്നു നടന്ന യുദ്ധത്തിൽ ഏതാണ്ട് മൂന്നുലക്ഷം അറബികളാണ് പലസ്തീനിൽ നിന്നും തുടച്ചു നീക്കപ്പെട്ടത്. ജൂതന്മാർക്ക് യൂറൊപ്യൻ രാജ്യങ്ങളുടെ സഹായം ലഭ്യമായിരുന്നു.

 1948 മെയ് പതിനഞ്ചിന് ഇസ്രായേലിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നപ്പോൾ അത് ആദ്യം അംഗീകരിച്ചത് അമേരിക്കയാണെന്നത് പ്രത്യേകം ഓർക്കേണ്ടതാണ്. തുടർന്നാണ് ഒന്നാം അറബ് - ഇസ്രായേൽ യുദ്ധം ആരംഭിക്കുന്നത്. പലസ്തീന്റെ അനുമതിയില്ലാതെ പലസ്തീനിൽ ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിനെ അറബ് സമൂഹം ഒന്നടങ്കം എതിർത്തു. തങ്ങൾ ന്യൂനപക്ഷമാണെന്നു വ്യക്തമായി ബോധ്യമുള്ള ഇസ്രായേല്യർ ആസൂത്രിതമായി ഫലസ്തീനിൽ വംശഹത്യ നടത്തിത്തുടങ്ങി. 

   തൽഫലമായി ബഹുഭൂരിപക്ഷം വരുന്ന ഫലസ്തീനികൾക്ക് തങ്ങളുടെ വാസസ്ഥലം നഷ്ടമായി സ്വന്തം മണ്ണിൽ അഭയാർത്ഥികളായി.  ഇടതടവില്ലാത്ത ഇസ്രായേൽ അതിക്രമങ്ങൾ തടയിടാൻ ഇതര വിഭാഗങ്ങളിൽ സായുധസംഘങ്ങളുടെ പിറവിക്കു ജന്മം നൽകി. തുടർന്ന് 1953ൽ ഒരു പൊതു പാർട്ടി എന്നതിനെക്കുറിച്ച് ആലോചിക്കുകയും തൊട്ടടുത്ത വർഷം  തന്നെ "ഫത്താ പാർട്ടി" നിലവിൽ വരികയും ചെയ്തു. പിന്നീട് സായുധ പോരാട്ടം കൊണ്ടുമാത്രമേ തങ്ങൾക്കു നിലനിൽപ്പുള്ളൂവെന്ന തിരിച്ചറിവിൽ ഫലസ്തീനിയൻ ലിബറേഷൻ ഓർഗനൈസേഷൻ (PLO) ജന്മമെടുത്തു. ഫലസ്തീനികൾ ഭീകരന്മാരാണെന്നു വിളിച്ചു പറയുന്നവർ അവരുടെ ഇന്നത്തെ അവസ്ഥ എങ്ങനെയുണ്ടായി എന്നതു കൂടെ ഒന്നു പഠിക്കുന്നതു നല്ലതാണ്.

   ഇസ്രായേൽ - ഫലസ്തീൻ സംഘർഷത്തിൽ ഇരു ഭാഗത്തുനിന്നും ഉപയോഗിക്കപ്പെടുന്ന ആയുധങ്ങളും ഇരു ഭാഗത്തുമുള്ള നാശനഷ്ടങ്ങളും കണക്കാക്കിയാൽ നാം അത്ഭുതപ്പെടും. അത്യന്താധുനിക ആയുധങ്ങളുപയോഗിച്ച് യാതൊരു തത്വദീക്ഷയുമില്ലാതെ ഫലസ്തീൻ ജനത കൂട്ടമായി നശിപ്പിക്കപ്പെടുന്നത് നമുക്ക് കാണാനാകും. ജൂത കുടിയേറ്റത്തിന്റെ ആദ്യ നാളുകളിൽത്തന്നെ അവർ ലക്ഷ്യം വച്ചിരുന്ന ഫലസ്തീൻ ഉന്മൂലനം അക്ഷരാർത്ഥത്തിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നു. പിഞ്ചു കുട്ടികളേയും സ്ത്രീകളേയും കൂട്ടമായി നശിപ്പിക്കുന്നത് അതുകൊണ്ടാണ്. പലസ്തീനിൽ ഇനിയൊരു തലമുറ ഉണ്ടായ്‌വരാൻ അവർ അനുവദിക്കില്ല. അതാണ് വെടി നിർത്തൽ പ്രഖ്യാപനത്തിനു ശേഷവും അവർ കാരണമില്ലാതെ അതിക്രമങ്ങൾ കാട്ടുന്നത്.

  ലോകം കണ്ടതിൽ വച്ച് ഏറ്റവും കിരാതമായ ഭരണമാണ് ഇസ്രായേൽനടത്തുന്നത്. ഫലസ്തീനികൾക്കിന്ന് സ്വന്തം മണ്ണിലൂടെ സഞ്ചരിക്കണമെങ്കിൽ ഇസ്രായേലിന്റെ അനുമതി വേണം. ഛിന്നഭിന്നമാക്കപ്പെട്ട ഫലസ്തീൻ ജനതക്ക് പരസ്പരം ബന്ധപ്പെടാൻ ഇസ്രായേലിന്റെ അവഹേളനങ്ങൾ ഏറെ സഹിക്കേണ്ടതുണ്ട്. വസ്ത്രാക്ഷേപ പരിശോധനകൾ ഉൾപ്പടെ സകല മനുഷ്യാവകാശ ധ്വംസനങ്ങൾക്കും അവർ ദിനേന ഇരയാക്കപ്പെടുന്നു. ദിവസത്തിൽ ഏതാനും മിനിട്ടുമാത്രം തുറന്നിരിക്കുന്ന ചെക്ക് പോയിന്റുകൾ കടന്നുവേണം സ്കൂൾ, ആശുപത്രി, തൊഴിൽ, കൃഷി തുടങ്ങി എന്തിനും ഏതിനും സഞ്ചരിക്കേണ്ടത്. അല്പസമയം വൈകിയാൽ എല്ലാം അന്ന് ഉപേക്ഷിക്കേണ്ടിവരും. അധിനിവേശം നടത്തിയവർ അവിടെ സ്ഥിരതാമസം പാടില്ല എന്ന ജനീവ കരാറിന്റെ പച്ചയായ ലംഘനമാണ് ഫലസ്തീനിൽ നടക്കുന്നത്. ജൂതർർക്കുമാത്രം സഞ്ചരിക്കാനുള്ള നിരത്തുകളിൽ ഒരു ചെക്ക്പോയിന്റുകളും കാണാനാവില്ല.

  "വൈകാതെ ഒരു പൂര്‍ണ ഫലസ്‌തീന്‍ രാഷ്‌ട്രമായി മാറാവുന്നവിധത്തില്‍ ഫലസ്‌തീന്‍ അതോറിറ്റി രൂപീകരിക്കുക.  ഈ അതോറിറ്റിക്ക്‌ ക്രമേണ വെസ്റ്റ്‌ബാങ്കിന്റെ പൂർണ്ണ നിയന്ത്രണം കൈമാറുക. വെസ്റ്റ്‌ബാങ്കിലെ ജൂതകുടിയേറ്റ കേന്ദ്രങ്ങൾ ഒഴിവാക്കുക. ജറുസലേമിന്റെ പദവിയും അഭയാര്‍ഥികള്‍ക്ക്‌ തിരിച്ചുവരാനുള്ള അവകാശവും തുടർന്നുള്ള ചർച്ചകളിൽ ഉൾപ്പെടുത്തുക" എന്നിങ്ങനെ യാസർ അരഫാത്തുമായി നടത്തിയ ഓസ്‌ലോ ഒത്തുതീർപ്പിനു നേർ വിപരീദമായി ഫലസ്തീൻ രാഷ്ട്രത്തെ നിഷേധിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ ഇസ്രായേൽ കൈക്കൊള്ളുന്നത്. 

  ഫലസ്തീനെ മൂന്നുകഷണങ്ങളാക്കാനുള്ള പദ്ധതിയാണ് ഇസ്രായേലിന്റെ അജണ്ട. വെസ്റ്റ്ബാങ്കിന്റെ അമ്പത്തഞ്ചു ശതമാനം ചുറ്റി മതിൽ നിർമ്മിക്കുക എന്നതാണ് അതിൽ ഒന്ന്. ബാക്കിവരുന്ന 45ശതമാനം കൈവശപ്പെടുത്തി അതിൽ നിന്ന് പന്ത്രണ്ടു ശതമാനം മാത്രം പൂർണ്ണമായി ഇസ്രായേൽ പട്ടാളനിയന്ത്രണത്തിലുള്ള പലസ്തീൻ പ്രദേശമാക്കുക. ഇതിനാണ് അമേരിക്കയും മറ്റു പാശ്ചാത്യ ശക്തികളും ഓശാനപാടുന്നത്. 

   മേൽപ്പറഞ്ഞ വസ്തുതകൾ നിക്ഷ്പക്ഷ വിശകലനത്തിനു വിധേയമാക്കി, ഫലസ്തീനിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന വംശീയ ഉന്മൂലനത്തിനു തടയിടുന്നതിനും മേഖലയിൽ സമാധാനം പുലരുന്നതിനും ലോക ശ്രദ്ധ തിരിയണം. അതിനായി അടിയന്തിരമായി ശബ്ദിക്കുകയും പ്രയത്നിക്കുകയും ചെയ്യേണ്ടതുണ്ട്.


Popular Posts

Recent Posts

Blog Archive