തീവ്രവാദത്തിന്റെ മൊത്തക്കച്ചവടക്കാർ...
രാജ്യത്താകമാനം നിരപരാധികളായ മുസ്ലിം യുവാക്കളെ തീവ്രവാദക്കേസുകളിലുൾപ്പെടുത്തി ജയിലിലടക്കുന്ന പ്രവണത വർഷങ്ങളായി കൂടിക്കൊണ്ടിരിക്കുകയാണ്. ഒരുഭാഗത്ത് നിരപരാധികളെന്നുകണ്ട് അവർ ഒരു പുനർജ്ജീവനത്തിനുള്ള ശക്തിപോലും നഷ്ടപ്പെട്ട് മോചിപ്പിക്കപ്പെടുമ്പോഴും ഒരു വലിയ വിഭാഗം ഇപ്പോഴും തങ്ങൾ ചെയ്ത തെറ്റുകളെന്തെന്നു മനസ്സിലാക്കാനാവാതെ കാരാഗൃഹത്തിൽ തന്നെയാണ്. പുതിയ വിരുന്നുകാർ എത്തിക്കൊണ്ടുമിരിക്കുന്നു. ഇതിനെയാണ് ഭരണകൂട ഭീകരതയെന്നു വിളിക്കുന്നത്. രാജ്യത്തെ ഓരോ പൗരന്മാരുടേയും ജീവനും സ്വത്തിനും സമാധാന പൂർവ്വമുള്ള ജീവിതത്തിനും സംരക്ഷരകരാകേണ്ട നിയമ സംവിധാനം ഒരു വിഭാഗക്കാരെ മാത്രം തെരഞ്ഞുപിടിച്ച് വംശീയ ഉന്മൂലനം നടത്തുന്നതിനു നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത് രാജ്യത്തിന്റെ ഭരണഘടനയനുസരിച്ചു വായിച്ചാൽ അത്യന്തം അപമാനം തന്നെയാണ്.
ഒരു ഭാഗത്ത് ആരോപണ വിധേയർ പെരുകിവരുമ്പോൾ, അല്ലെങ്കിൽ അവരെ സൃഷ്ടിക്കുമ്പോൾ മറുഭാഗത്ത് അവയെ കർമ്മപഥമായി തെരഞ്ഞെടുത്തു പ്രവർത്തിക്കുന്ന വലിയൊരു ജനവിഭാഗത്തെ ഈ നിയമ സംവിധാനം കാണുന്നില്ല. മുസ്ലീം തീവ്രവാദപ്രവർത്തനങ്ങൾക്ക് ഉദാഹരണങ്ങൾ നിരത്തി എടുത്തു കാണിച്ചിരുന്ന മക്കാമസ്ജിദ്, മലേഗാവ് ഉൾപ്പടെയുള്ള സ്ഫോടനങ്ങൾ ആരുടെ സൃഷ്ടിയാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും കാണാത്ത മട്ടിലാണ് ഇന്ത്യയിൽ പ്രത്യേകിച്ച് ഇപ്പോൾ കേരളത്തിലും നിയമ സംവിധാനങ്ങളുടെ പോക്ക്.
ആർ എസ് എസ്സിലും സംഘ്പരിവാറിലും ബി ജെ പിയിലുമൊക്കെ ഏതെങ്കിലുമൊക്കെ പ്രതിസന്ധി വന്നുപെട്ടാൽ ഇന്നുവരെയുള്ള രീതിവച്ച് അപ്പോൾ ഒരു വർഗ്ഗീയകലാപം ഉറപ്പാണ്. അതുതന്നെയാണ് ഇപ്പോൾ മുസഫർ നഗറിലും സംഭവിച്ചത്. അനേകരുടെ ജീവിതങ്ങളെ ചുട്ടെരിച്ച ഉന്മൂലന കലാപമായിട്ടും അവ മൂടിവെക്കാൻ നമ്മുടെ മാധ്യമങ്ങൾ പരമാവധി ശ്രദ്ധിച്ചു. ഒരു തീവ്രവാദപ്രവർത്തനപ്പട്ടികയിലും ഇടംപിടിക്കാതെ ഇപ്പോൾ അതു മറക്കുകയും ചെയ്തു. പ്രതിപ്പട്ടികയിൽ ഏതെങ്കിലും ഒരു മുസ്ലിം നാമധാരി ഉൾപ്പെട്ടിരുന്നെങ്കിൽ കഥ ഒരുപക്ഷേ മറ്റൊന്നായേനെ.
ഇന്ത്യയിലെ തീവ്രവാദപ്രവർത്തനങ്ങളുടെ മൊത്തക്കച്ചവടക്കാർ എന്ന പദവി മുസ്ലിങ്ങളുടേ മേൽ ചാർത്തിക്കൊടുത്ത്തിനു സ്ഥാനചലനം സംഭവിക്കാതെ കാത്തുസംരക്ഷിക്കുന്ന ഭീകരവാഴ്ചയുടെ യഥാർത്ഥലക്ഷ്യം ഇപ്പോഴും മറഞ്ഞു നിൽക്കുകയാണെന്നാണു തോന്നുന്നത്. ഒരുഭാഗത്ത് കലാപങ്ങളും മറുഭാഗത്ത് സ്ഫോടനങ്ങളും സൃഷ്ടിച്ച് ആ അജണ്ട നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോൾ അവയ്ക്കുള്ള പ്രതികളെ ഇപ്പോൾ തെരഞ്ഞെടുക്കുന്നത് ദൈവത്തിന്റെ സ്വന്തം നാടിൽനിന്നാകുന്നത് ഒന്നു ശ്രദ്ധിക്കേണ്ടതാണ്. മലയാളികളായ മുസ്ലിം ചെറുപ്പക്കാർക്ക് ഏതുസമയത്തും തീവ്രവാദിപ്പട്ടം കിട്ടാനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്.
കേരളത്തിലെ മുസ്ലിം സമൂഹത്തെ ഒന്നാകെ തീവ്രവാദികളാക്കുന്നതിനുള്ള ആസൂത്രിത ശ്രമത്തിന്റെ ഒരു ഭാഗമാണ് മുസ്ലിം പുസ്തക പ്രസാധകരുടെ പുസ്തക ശാലകളിലെ പരിശോധനകളും പുസ്തകങ്ങൾ പിടിച്ചെടുക്കലും അറസ്റ്റും. പുസ്തക പ്രസാധനത്തിലുപരി വർഗ്ഗീയത വളർത്താനാണ് ഈ സ്ഥാപനങ്ങൾ എന്നതാണ് പുതിയ കണ്ടുപിടുത്തം. കാക്കിയും വർഗ്ഗീയ കലാപങ്ങളും, ജിഹാദും ദഅ്‌വത്തും തുടങ്ങിയ യാതൊരു നിരോധനവും ഇതുവരെ ഏർപ്പെടുത്തിയിട്ടില്ലാത്ത കൃതികൾ പിടിച്ചെടുക്കുകയും പ്രസാധകരെ അറസ്റ്റു ചെയ്യുകയും ചെയ്തതുവഴി മലയാളികളുടെ സാധാരണജീവിതത്തിനും ഏതാണ്ട് അവസാനമായി എന്നതു തെളിഞ്ഞുവരികയാണ്.
മദനിക്കെതിരേ അവസാനമായി എടുത്ത വധശ്രമ-ഭീഷണിക്കേസ് മറ്റൊരുദാഹരണമാണ്. 1998ൽ നടന്നുവെന്ന് ആരോപിക്കപ്പെട്ട ഈ കേസ് കെട്ടിച്ചമച്ചതും അടിസ്ഥാന രഹിതവുമായിരുന്നെന്ന് കണ്ടെത്തിയിരുന്നതായി പോലീസ് വൃത്തങ്ങൾ തന്നെ സമ്മതിക്കുമ്പോഴും എന്തെങ്കിലുമൊക്കെ സമ്മാനം ചിലർക്കെങ്കിലും ഇടക്കിടക്ക് നൽകാതെ മനസ്സമാധാനവും ഉറക്കവും വരില്ലെന്നായിരിക്കുന്നു നമ്മുടെ നീതി സംരക്ഷക വൃന്ദത്തിന്!
കേരളത്തിലെ നിയമസംവിധാനവും ദേശദ്രോഹത്തിനും വർഗ്ഗീയതക്കും ഭീകരതയ്ക്കും വളമാകാൻ തുടങ്ങിയതിൽ സങ്കടപ്പെടാതിരിക്കാൻ കഴിയുന്നില്ല. ഏതൊക്കെ മത വിഭാഗക്കാർ ഇവിടെ നിലനിൽക്കണമെന്നു തീരുമാനിച്ച് മറ്റുള്ളവരെ ഒറ്റദിവസം കൊണ്ട് കൊന്നുകളഞ്ഞാൽ ശേഷിക്കുന്നവർക്ക് സമാധാനപരമായി ജീവിക്കാമായിരുന്നു. പീഢിതവർഗ്ഗത്തിന് ഇങ്ങനെ ഇഞ്ചിഞ്ചായി മരിക്കേണ്ടി വരില്ലായിരുന്നു.
ശശികലടീച്ചറും മോഡിയും സംഘപരിവാറും ആർ എസ് എസുമെല്ലാം ഈ നാട്ടിൽ നന്മയുടെ വിത്തുകൾ പാകുന്നവരാണ്. ഇന്ത്യയിലെ ഇന്നുള്ള രാഷ്ട്രീയസേവകരെല്ലാം അതിനു വെള്ളം കോരുന്നവരുമാണ്. ബ്രിട്ടീഷ് രാജാവിന്റെ മൂക്കിനുനേരേ വിരൽ ചൂണ്ടി ഇന്ത്യയ്ക്കു സ്വാതന്ത്യം വേണമെന്നു ഗർജ്ജിച്ച മൗലാനാ മുഹമ്മദലി ജൗഹറിന്റെ പിന്മുറക്കാർ അതിന്റെ ഫലം അനുഭവിക്കുകയും വേണം. അങ്ങനെ ഇനി കേരളത്തിലും ശാന്തി പുലരട്ടെ…
ജെയ് ഹിന്ദ്…




