Tuesday

കഴിവുകേടിന് അന്താരാഷ്ട്ര അവാർഡ്


  നാണമില്ലാത്തവന്റെ ആസനത്തിൽ ആലുമുളച്ചാൽ അതും ഒരു അലങ്കാരം. അടുത്ത കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ലഭിച്ച അവാർഡിനെക്കുറിച്ച് ഇങ്ങനെ പറയാനേ കഴിയുന്നുള്ളൂ. കേരള രാഷ്ട്രീയത്തിലെ ചാണക്യനായിരുന്ന അന്തരിച്ച ശ്രീ കെ കരുണാകരൻ കഴിഞ്ഞാൽ എങ്ങിനെ വീണാലും നാലുകാലിൽ നിൽക്കാൻ ത്രാണിയുള്ള കോൺഗ്രസ് നേതാവ് ഒരുപക്ഷേ കുഞ്ഞൂഞ്ഞച്ചായൻ തന്നെയാവണം. സോളാറും സരിതയും മൂക്കല്ലം മുക്കിക്കൊല്ലാൻ ശ്രമിച്ചപ്പോഴും പതറാതെ പിടിച്ചുനിൽക്കാൻ അദ്ദേഹത്തിനു കഴിഞ്ഞതും അതുകൊണ്ടുതന്നെയാണ്. കണ്ണൂരിലെ കല്ലേറിന്റെ ബാക്കിപത്രമായി സോളാറിന്റെയും സരിതയുടേയും പ്രഭ അൽപ്പമെങ്കിലും നശിച്ചുപോയത് അതിന് ഒരുദാഹരണം മാത്രം. അതിനു വേണ്ടിയുള്ള നാടകമായിരുന്നോ അത് എന്നാണ് പലരും സംശയിക്കുന്നതും.

 ചാണ്ടിച്ചനു ലഭിച്ച ഭൂലോക അവാർഡിന്റെ ആന്തരിക അർത്ഥം യഥാർത്ഥത്തിൽ ചർച്ച ചെയ്യപ്പെടാതെ പോയി എന്നതാണു വാസ്തവം. ഓരോ വിഷയങ്ങളിൽ അവാർഡുകൾ നിർണ്ണയിച്ച് സമ്മാനിക്കുന്നത് അവാർഡുനിർണ്ണയിക്കുന്ന പ്രദേശത്തെ സമ്പ്രദായങ്ങൾ അനുസരിച്ചായിരിക്കും. അവാർഡു ലഭിക്കുന്നവരുടെ ദേശത്തെ നിർണ്ണയ സമ്പ്രദായമനുസരിച്ചല്ല. അതാണ് ഇവിടെ വിസ്മരിക്കപ്പെട്ടുപോയത്. മുഖ്യമന്ത്രിക്കു ലഭിച്ച അവാർഡിന്റെ പ്രസക്തി അതിന്റെ അടിസ്ഥാനത്തിലാവണം വിലയിരുത്തേണ്ടത്.

  പാശ്ചാത്യരാജ്യങ്ങളുടെ രീതിവച്ചു നോക്കുമ്പോൾ ചാണ്ടിച്ചനു കിട്ടിയത് അവാർഡല്ല, അവഹേളനമാണ്.  അവരുടെ കാഴ്ചപ്പാടിലെ ജനപ്രതിനിധികൾ യഥാർത്ഥ ജനപ്രതിനിധികളാണ്. അവരുടെയടുത്തേക്ക് വോട്ടർമാർക്ക് ഒരിക്കലും പോകേണ്ടി വരുന്നില്ല. തങ്ങളുടെ വോട്ടർമാർക്ക് ആവശ്യമായ എല്ലാക്കാര്യങ്ങളും സാധ്യമാകാൻ തക്ക സംവിധാനങ്ങൾ ഒരുക്കുന്നതിലും അതിനുവേണ്ടി നിലകൊള്ളുന്ന ഉദ്യോഗസ്ഥരെ ചിട്ടപ്പെടുത്തുന്നതിലും അവർ ശ്രദ്ധാലുക്കളാണ്. ഇത്തരത്തിൽ ജനപക്ഷത്തു നിൽക്കുന്ന ജനപ്രതിധികളെ പാശ്ചാത്യരാജ്യങ്ങളും യുഎന്നും എപ്പോഴും ആദരിക്കാറുണ്ട്.

 അതതു നാട്ടിലെ സമ്പ്രദായമനുസരിച്ചാണ് ഓരോരുത്തരേയും ആദരിക്കേണ്ടത്. കേരളത്തിന്റെ മാനദണ്ഡമനുസരിച്ച് കേരളത്തിൽ വച്ച് ആദരിച്ചിരുന്നെങ്കിൽ ചാണ്ടിച്ചന്നു ലഭിച്ച അവാർഡ് എല്ലാ അർത്ഥത്തിലും ശരിയായേനെ. പക്ഷേ ഇവിടെ മുഖ്യമന്ത്രിയെ അവാർഡുനൽകി കളിയാക്കുകയും അവഹേളിക്കുകയുമാണ് ചെയ്തിരിക്കുന്നതെന്നു മനസ്സിലാക്കാനുള്ള ശേഷി ഒരു കോൺഗ്രസ്സുകാരനുമില്ലാതെ പോയത് അത്യന്തം ലജ്ജാവഹമാണ്.

 ജനങ്ങളുടെ സുരക്ഷിതവും സമധാനപൂർണ്ണവുമായ ജീവിതം ഉറപ്പുവരുത്താൻ നിയമങ്ങളുണ്ടാക്കാനും ഇതര സംവിധാനങ്ങളൊരുക്കാനുമാണു നമുക്ക് മന്ത്രിമാർ. അവരുടെ കടമ അതാണ്. അതു പ്രാവർത്തികമാകും വിധം തന്താങ്ങളുടെ ജോലി കൃത്യമായി ഉദ്യോഗസ്ഥവൃന്ദങ്ങൾ ചെയ്യുന്നുണ്ടോ എന്നു മാത്രമാണ് അവർ ശ്രദ്ധിക്കേണ്ടത്. അല്ലാതെ നേരിട്ട് ജനമദ്ധ്യത്തിലേക്കിറങ്ങി അപേക്ഷയും ആവലാതിയും കേൾക്കാനല്ല. ആവലാതിയില്ലാതെ സ്വൈരജീവിതം മുന്നോട്ടുപോകാൻ ഓരോ പൗരനെയും സഹായിക്കേണ്ടതും അതിനുള്ള സാഹചര്യമൊരുക്കേണ്ടതും ഉദ്യോഗസ്ഥന്മാരുടെ കർത്തവ്യമാണ്. അവർ അതു ചെയ്യുന്നില്ലെങ്കിൽ മുഖ്യമന്ത്രിയും മറ്റു വകുപ്പു മന്ത്രിമാരും അത്തരക്കാരെ പിരിച്ചു വിട്ട് പ്രാപ്തരായവരെ പകരം നിയമിക്കുകയാണു വേണ്ടത്.

 ജനസമ്പർക്ക പരിപാടിയിൽ ആളുകൾ കൂടുന്നത് മന്ത്രിയുടെ കഴിവുകേടിനെയാണു വെളിവാക്കുന്നത്. കഴിവും പ്രാപ്തിയുമുള്ളവരെന്നു വീമ്പിളക്കുന്ന ഭരണാധികാരികൾ മാറിമാറി ഭരിച്ചിട്ടും  പൗരന്മാർക്ക് സ്വൈര ജീവിതം അന്യമെങ്കിൽ, നമ്മുടെ ഭരണാധികാരികൾക്കും അവരുടെ ഭരണ നിർവ്വഹണത്തിനും എന്തൊക്കെയോ കുഴപ്പങ്ങളുണ്ടെന്നു നാം തിരിച്ചറിയണം. മറ്റെന്തോ ലക്ഷ്യങ്ങൾക്കു വേണ്ടിയാണ് അവർ അഹോരാത്രം കഷ്ടപ്പെടുന്നതെന്ന് മനസ്സിലാക്കണം. വില്ലേജാപ്പീസിലും പഞ്ചായത്താപ്പീസിലും ലഭ്യമാകേണ്ട സാധാരണ രേഖകൾ പോലും വോട്ടർമാർക്ക് ലഭ്യമാകാൻ മുഖ്യമന്ത്രിക്ക് നേരിട്ട് ഇടപെടേണ്ടി വരുന്നു എന്നത് അദ്ദേഹത്തിന്റെ കഴിവുകേടല്ലാതെ മറ്റൊന്നുമല്ല വെളിവാക്കുന്നത്.

  ജനപക്ഷത്തെ ആവലാതികൾ കേൾക്കുന്ന ജനകീയനായ മുഖ്യമന്ത്രിക്ക് ലഭിച്ച അവാർഡിന്റെ പ്രസക്തി ഇവിടെയാണ് ചർച്ച ചെയ്യേണ്ടത്. അവർ കേരളത്തിന്റെ മാനദണ്ഡമനുസരിച്ച് ഇവിടെ വച്ചല്ല അവാർഡു നൽകിയതെന്ന് ഓർക്കുക. അവരുടെ മാനദണ്ഡമനുസരിച്ച് അവിടെവച്ചു കൊടുക്കുമ്പോൾ അത് ഇവിടെയുള്ള വരെ കളിയാക്കാൻ മാത്രമായിരുന്നെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക. ഒരു പക്ഷേ ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രി എന്ന യോഗ്യത പരിഗണിച്ചാവും അവർ ഈ അവാർഡ് സമ്മാനിച്ചിട്ടുണ്ടാവുക, അതു വാങ്ങിയവർക്കു മനസ്സിലായില്ലെങ്കിലും…

Saturday

2013ലെ മന്ദബുദ്ധികൾ...


 നിത്യേന കാണുന്ന ചാനലുകളിലെ ലൈവു തെറിവിളികളും ന്യൂസ് ചവറുകളും അച്ചടി മാധ്യമങ്ങളിലെ പ്രധാന "തലേ"ക്കെട്ടുകളും പരിശോധിച്ചാൽ കേരളം ദൈവത്തിന്റെ സ്വന്തം നാടുതന്നെയാണെന്ന് അറിയാതെ ആരും സമ്മതിച്ചുപോകും. നിത്യേന പടച്ചുവിടുന്ന കച്ചവടച്ചരക്കുകളിൽ സംസ്ഥാനത്തെ ജനവിഭാഗങ്ങളെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന പ്രശ്നങ്ങളോ പരിഹാരനിർദ്ദേശങ്ങളോ കാണാനില്ല. അങ്ങിനെയെന്തെങ്കിലുമുണ്ടെങ്കിൽ അവക്ക് ഒരു പ്രധാന സ്ഥാനം ഉണ്ടാകുമായിരുന്നല്ലോ.

 കേരളത്തിലെ സാധാരണക്കാർക്ക് പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്നാണ് മനസ്സിലാക്കേണ്ടത്. സുഗമ സഞ്ചാരം പകരുന്ന പൊതു നിരത്തുകളും, മൂക്കുപൊത്താതെ നടക്കാവുന്ന അന്തരീക്ഷവും, ഭയപ്പാടില്ലാതെ ആർക്കും വിശേഷിച്ച് നമ്മുടെ സഹോദരിമാർക്ക് സ്വതന്ത്രമായി സഞ്ചരിക്കാവുന്ന സാഹചര്യങ്ങളും, സുരക്ഷിതമായ തൊഴിൽ മേഖലകളും, പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന നിയമ സംവിധാനങ്ങളും, സർവ്വോപരി പ്രജാപരിപാലനവും കൃത്യമായി നടക്കുന്ന വിവരവിതരണ സാംസ്കാരിക സംവിധാനങ്ങളും നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നുവെങ്കിൽ നമ്മൾ ദൈവത്തിന്റെ സ്വന്തം നാട്ടിൽ തന്നെയാണു ജീവിക്കുന്നത് എന്നലാതെ എന്താണു കരുതേണ്ടത്?

 ഇത്രയും മനോഹര സാഹചര്യങ്ങളിൽ നമ്മുടെ മാധ്യമങ്ങളുടെ നിലനില്പിനു വേണ്ടി നമ്മൾ തെരഞ്ഞെടുത്തയച്ചവർ തമ്മിലടിച്ചു കളിക്കുകയും നമുക്കാനന്ദിക്കാൻ മാധ്യമങ്ങൾ അവ ചൂടോടെ വിളമ്പുകയും ചെയ്യുന്നുവെന്നു കരുതാം. അട്ടപ്പാടിയടക്കം ആദിവാസികോളനികളിൽ നടക്കുന്ന പട്ടിണി മരണങ്ങളോ കൊടിയ ദാരിദ്ര്യമോ കേരളത്തിലെ വിവിധ വിഭാഗങ്ങളിലെ ആയിരങ്ങളുടെ ഭവനരാഹിത്യമോ, അതിവേഗം ബഹുദൂരം കുതിച്ചുപായുന്ന സാധാരണക്കാരനെ പട്ടിണിക്കിടുന്ന വിലക്കയറ്റമോ, നിയമനീതിരാഹിത്യമോ സുരക്ഷിതത്വമില്ലായ്മയോ അഴിമതിക്കൊള്ളകളോ നമുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇത് ഏതാനും ചിലർക്കു മാത്രം കൊള്ളയടിക്കാൻ വിധത്തിൽ കൈവശപ്പെടുത്തിയ നാടാണെന്നും നമ്മുടെ മാധ്യമങ്ങൾ അവരെ വിറ്റു ജീവിക്കുന്നവരാണെന്നും നമുക്കു വിളിച്ചുപറയേണ്ടിവരും.

 ഇന്നുള്ള ചർച്ചകൾ മാധ്യമങ്ങളുടെ വരുമാനം മാത്രം ലക്ഷ്യം വച്ചുള്ളതാണ്. രാജ്യ-ജന നന്മകൾ ലക്ഷ്യം വച്ചെന്നു പറയുമ്പോഴും അവ പ്രഹസനങ്ങളുടെ വനരോദനം മാത്രമായാണ് അനുഭവപ്പെടുന്നത്. ആത്മാർത്ഥതയുടെ ഏഴയലത്തുപോലും അവയെത്തുന്നില്ല. ഗണേഷിനേയും ജോർജ്ജിനേയും സരിതയെയും ഉമ്മൻചാണ്ടിയെയും അച്ചുമ്മാനെയും കുഞ്ഞാലിക്കുട്ടിയെയുമൊക്കെ വിട്ട് ജനങ്ങളിലേക്കും അവരുടെ വിഷമങ്ങളിലേക്കും സംസ്ഥാനത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളിലേക്കും അഴിമതിരഹിത പരിഹാരചർച്ചകളിലേക്കും നമ്മുടെ മാധ്യമങ്ങൾ ഇറങ്ങിവരാത്തിടത്തോളം, അതിനുവേണ്ടി ചാനൽ ചർച്ചകളും ന്യൂസ് അവറുകളും സദുദ്ദേശവും സത്യസന്ധവുമായി നീക്കി വെക്കാത്തിടത്തോളം ഈ നാടു നന്നാവാൻ പോകുന്നില്ല.

Monday

????............

 കഴിഞ്ഞദിവസം കോഴിക്കോട്ടുനടന്ന ഇ-മഷി ഓൺലൈൻ മാഗസിന്റെ വാർഷികപ്പതിപ്പിന്റെ പ്രകാശനച്ചടങ്ങി‌ൽ ഒപ്പംനടന്ന ബ്ലോഗർ ജിലു ആഞ്ചലയുടെ കവിതാസമാഹാരമായ "ചില കാത്തിരിപ്പുകളു"ടെ പ്രകാശനച്ചടങ്ങാണ്. സുധാകരൻ സാറ് എന്താണ് മനസ്സിൽ പറയുന്നതെന്നാ ഇപ്പൊ എന്റെ കൺഫ്യൂഷൻ....

Friday

തീവ്രവാദത്തിന്റെ മൊത്തക്കച്ചവടക്കാർ...


 രാജ്യത്താകമാനം നിരപരാധികളായ മുസ്ലിം യുവാക്കളെ തീവ്രവാദക്കേസുകളിലുൾപ്പെടുത്തി ജയിലിലടക്കുന്ന പ്രവണത വർഷങ്ങളായി കൂടിക്കൊണ്ടിരിക്കുകയാണ്. ഒരുഭാഗത്ത് നിരപരാധികളെന്നുകണ്ട് അവർ ഒരു പുനർജ്ജീവനത്തിനുള്ള ശക്തിപോലും നഷ്ടപ്പെട്ട് മോചിപ്പിക്കപ്പെടുമ്പോഴും ഒരു വലിയ വിഭാഗം ഇപ്പോഴും തങ്ങൾ ചെയ്ത തെറ്റുകളെന്തെന്നു മനസ്സിലാക്കാനാവാതെ കാരാഗൃഹത്തിൽ തന്നെയാണ്. പുതിയ വിരുന്നുകാർ എത്തിക്കൊണ്ടുമിരിക്കുന്നു. ഇതിനെയാണ് ഭരണകൂട ഭീകരതയെന്നു വിളിക്കുന്നത്. രാജ്യത്തെ ഓരോ പൗരന്മാരുടേയും ജീവനും സ്വത്തിനും സമാധാന പൂർവ്വമുള്ള ജീവിതത്തിനും സംരക്ഷരകരാകേണ്ട നിയമ സംവിധാനം ഒരു വിഭാഗക്കാരെ മാത്രം തെരഞ്ഞുപിടിച്ച് വംശീയ ഉന്മൂലനം നടത്തുന്നതിനു നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത് രാജ്യത്തിന്റെ ഭരണഘടനയനുസരിച്ചു വായിച്ചാൽ അത്യന്തം അപമാനം തന്നെയാണ്.

 ഒരു ഭാഗത്ത് ആരോപണ വിധേയർ പെരുകിവരുമ്പോൾ, അല്ലെങ്കിൽ അവരെ സൃഷ്ടിക്കുമ്പോൾ മറുഭാഗത്ത് അവയെ കർമ്മപഥമായി തെരഞ്ഞെടുത്തു പ്രവർത്തിക്കുന്ന വലിയൊരു ജനവിഭാഗത്തെ ഈ നിയമ സംവിധാനം കാണുന്നില്ല. മുസ്ലീം തീവ്രവാദപ്രവർത്തനങ്ങൾക്ക് ഉദാഹരണങ്ങൾ നിരത്തി എടുത്തു കാണിച്ചിരുന്ന മക്കാമസ്ജിദ്, മലേഗാവ് ഉൾപ്പടെയുള്ള സ്ഫോടനങ്ങൾ ആരുടെ സൃഷ്ടിയാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും കാണാത്ത മട്ടിലാണ് ഇന്ത്യയിൽ പ്രത്യേകിച്ച് ഇപ്പോൾ കേരളത്തിലും നിയമ സംവിധാനങ്ങളുടെ പോക്ക്.

 ആർ എസ് എസ്സിലും സംഘ്പരിവാറിലും ബി ജെ പിയിലുമൊക്കെ ഏതെങ്കിലുമൊക്കെ പ്രതിസന്ധി വന്നുപെട്ടാൽ ഇന്നുവരെയുള്ള രീതിവച്ച് അപ്പോൾ ഒരു വർഗ്ഗീയകലാപം ഉറപ്പാണ്. അതുതന്നെയാണ് ഇപ്പോൾ മുസഫർ നഗറിലും സംഭവിച്ചത്. അനേകരുടെ ജീവിതങ്ങളെ ചുട്ടെരിച്ച ഉന്മൂലന കലാപമായിട്ടും അവ മൂടിവെക്കാൻ നമ്മുടെ മാധ്യമങ്ങൾ പരമാവധി ശ്രദ്ധിച്ചു. ഒരു തീവ്രവാദപ്രവർത്തനപ്പട്ടികയിലും ഇടംപിടിക്കാതെ ഇപ്പോൾ അതു മറക്കുകയും ചെയ്തു. പ്രതിപ്പട്ടികയിൽ ഏതെങ്കിലും ഒരു മുസ്ലിം നാമധാരി ഉൾപ്പെട്ടിരുന്നെങ്കിൽ കഥ ഒരുപക്ഷേ മറ്റൊന്നായേനെ.

 ഇന്ത്യയിലെ തീവ്രവാദപ്രവർത്തനങ്ങളുടെ മൊത്തക്കച്ചവടക്കാർ എന്ന പദവി മുസ്ലിങ്ങളുടേ മേൽ ചാർത്തിക്കൊടുത്ത്തിനു സ്ഥാനചലനം സംഭവിക്കാതെ കാത്തുസംരക്ഷിക്കുന്ന ഭീകരവാഴ്ചയുടെ യഥാർത്ഥലക്ഷ്യം ഇപ്പോഴും മറഞ്ഞു നിൽക്കുകയാണെന്നാണു തോന്നുന്നത്. ഒരുഭാഗത്ത് കലാപങ്ങളും മറുഭാഗത്ത് സ്ഫോടനങ്ങളും സൃഷ്ടിച്ച് ആ അജണ്ട നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോൾ അവയ്ക്കുള്ള പ്രതികളെ ഇപ്പോൾ തെരഞ്ഞെടുക്കുന്നത് ദൈവത്തിന്റെ സ്വന്തം നാടിൽനിന്നാകുന്നത് ഒന്നു ശ്രദ്ധിക്കേണ്ടതാണ്. മലയാളികളായ മുസ്ലിം ചെറുപ്പക്കാർക്ക് ഏതുസമയത്തും തീവ്രവാദിപ്പട്ടം കിട്ടാനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്.

 കേരളത്തിലെ മുസ്ലിം സമൂഹത്തെ ഒന്നാകെ തീവ്രവാദികളാക്കുന്നതിനുള്ള ആസൂത്രിത ശ്രമത്തിന്റെ ഒരു ഭാഗമാണ് മുസ്ലിം പുസ്തക പ്രസാധകരുടെ പുസ്തക ശാലകളിലെ പരിശോധനകളും പുസ്തകങ്ങൾ പിടിച്ചെടുക്കലും അറസ്റ്റും. പുസ്തക പ്രസാധനത്തിലുപരി വർഗ്ഗീയത വളർത്താനാണ് ഈ സ്ഥാപനങ്ങൾ എന്നതാണ് പുതിയ കണ്ടുപിടുത്തം. കാക്കിയും വർഗ്ഗീയ കലാപങ്ങളും, ജിഹാദും ദഅ്‌വത്തും തുടങ്ങിയ യാതൊരു നിരോധനവും ഇതുവരെ ഏർപ്പെടുത്തിയിട്ടില്ലാത്ത കൃതികൾ പിടിച്ചെടുക്കുകയും പ്രസാധകരെ അറസ്റ്റു ചെയ്യുകയും ചെയ്തതുവഴി മലയാളികളുടെ സാധാരണജീവിതത്തിനും ഏതാണ്ട് അവസാനമായി എന്നതു തെളിഞ്ഞുവരികയാണ്.

 മദനിക്കെതിരേ അവസാനമായി എടുത്ത വധശ്രമ-ഭീഷണിക്കേസ് മറ്റൊരുദാഹരണമാണ്. 1998ൽ നടന്നുവെന്ന് ആരോപിക്കപ്പെട്ട ഈ കേസ് കെട്ടിച്ചമച്ചതും അടിസ്ഥാന രഹിതവുമായിരുന്നെന്ന് കണ്ടെത്തിയിരുന്നതായി പോലീസ് വൃത്തങ്ങൾ തന്നെ സമ്മതിക്കുമ്പോഴും എന്തെങ്കിലുമൊക്കെ സമ്മാനം ചിലർക്കെങ്കിലും ഇടക്കിടക്ക് നൽകാതെ മനസ്സമാധാനവും ഉറക്കവും വരില്ലെന്നായിരിക്കുന്നു നമ്മുടെ നീതി സംരക്ഷക വൃന്ദത്തിന്!

 കേരളത്തിലെ നിയമസംവിധാനവും ദേശദ്രോഹത്തിനും വർഗ്ഗീയതക്കും ഭീകരതയ്ക്കും വളമാകാൻ തുടങ്ങിയതിൽ സങ്കടപ്പെടാതിരിക്കാൻ കഴിയുന്നില്ല. ഏതൊക്കെ മത വിഭാഗക്കാർ ഇവിടെ നിലനിൽക്കണമെന്നു തീരുമാനിച്ച് മറ്റുള്ളവരെ ഒറ്റദിവസം കൊണ്ട് കൊന്നുകളഞ്ഞാൽ ശേഷിക്കുന്നവർക്ക് സമാധാനപരമായി ജീവിക്കാമായിരുന്നു. പീഢിതവർഗ്ഗത്തിന് ഇങ്ങനെ ഇഞ്ചിഞ്ചായി മരിക്കേണ്ടി വരില്ലായിരുന്നു.

 ശശികലടീച്ചറും മോഡിയും സംഘപരിവാറും ആർ എസ് എസുമെല്ലാം ഈ നാട്ടിൽ നന്മയുടെ വിത്തുകൾ പാകുന്നവരാണ്. ഇന്ത്യയിലെ ഇന്നുള്ള രാഷ്ട്രീയസേവകരെല്ലാം അതിനു വെള്ളം കോരുന്നവരുമാണ്. ബ്രിട്ടീഷ് രാജാവിന്റെ മൂക്കിനുനേരേ വിരൽ ചൂണ്ടി ഇന്ത്യയ്ക്കു സ്വാതന്ത്യം വേണമെന്നു ഗർജ്ജിച്ച മൗലാനാ മുഹമ്മദലി ജൗഹറിന്റെ പിന്മുറക്കാർ അതിന്റെ ഫലം അനുഭവിക്കുകയും വേണം. അങ്ങനെ ഇനി കേരളത്തിലും ശാന്തി പുലരട്ടെ…
ജെയ് ഹിന്ദ്…

Saturday

വിവാഹപ്രായം കീറാമുട്ടിയാണോ...?


 പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കണോ പതിനാറാക്കണൊ അതല്ല മറ്റെന്തെങ്കിലുമൊക്കെ ആക്കണോയെന്ന് തീരുമാനിക്കാനെന്നമട്ടിൽ വിവാദങ്ങൾ പടച്ച് മറഞ്ഞെങ്കിലും തെളിഞ്ഞുനിൽക്കുന്ന തങ്ങളുടെ മനോധാരയെ സമ്പുഷ്ടീകരിക്കുന്ന നിർഭാഗ്യ വാദഗതികൾ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായിട്ടില്ല. വാർത്താക്കച്ചവടങ്ങൾക്ക് പുതിയ ഇരയെത്തിയെങ്കിലും പ്രസ്തുത വിചാരണകൾക്ക് ഒരു ചിന്ത കൊടുക്കുന്നത് നല്ലതാണെന്നു തോന്നുന്നു.

 പെൺകുട്ടികൾക്ക് വിവാഹപ്രായം നിജപ്പെടുത്തി നിയമം വരുന്നതിനോട് ഒരുതരത്തിലും യോജിക്കാൻ കഴിയുന്നില്ല. വിവാഹം കഴിക്കാനും കുടുംബജീവിതം നയിക്കാനും പ്രപ്തിനേടുന്നതെന്നോ അന്ന് അവളും അവനും അതിനു തയ്യാറാകുന്നതായിരിക്കും ഉചിതം. ഇന്നത്തെ വാദവിവാദഗതികൾ അരക്ഷിതാവസ്ഥക്കു വഴിവെക്കാനല്ലാതെ മറ്റൊരു സംഭവവും സൃഷ്ടിക്കാൻ പോകുന്നില്ല. വിദ്യാഭ്യാസം പൂർത്തിയാക്കി വിവാഹം കഴിച്ചാൽ മതിയെന്നുവെച്ചാൽ അവർക്ക് വിവാഹം കഴിക്കാതെ ജീവിക്കേണ്ടിവരും. അല്ലെങ്കിൽ ഇന്ത്യാക്കാർക്ക് വിദ്യാഭ്യാസം പൂർത്തിയാക്കാനും കാലയളവു നിശ്ചയിക്കേണ്ടി വരും.

 പെൺകുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം പതിനെട്ടാക്കണമെന്ന് ശക്തിയുക്തം വാദിക്കുന്ന വാഗ്ധോരണിയുടെ യോദ്ധാക്കൾ മിനിമം തങ്ങളുടെ മാതാപിതാക്കളുടെയെങ്കിലും വിവാഹവേളയിലെ പ്രായം അന്വേഷിക്കുന്നത് നന്നായിരിക്കും. പതിമൂന്നിലും പതിനാലിലും വിവാഹം കഴിഞ്ഞ തങ്ങളുടെ മാതാക്കൾക്കു പിറന്ന തങ്ങളോരോരുത്തരും മന്ദബുദ്ധികളും ചിന്താശേഷി നശിച്ചവരും അനാരോഗ്യത്തിന്റെ വന്മലകൾ ചുമക്കുന്നവരും സർവ്വോപരി ഒന്നിനും കഴിവില്ലാത്തവരുമാണെന്ന് സ്വയം സമ്മതിക്കേണ്ടി വരും. അതല്ല തങ്ങളെല്ലാം സദ്ഗുണ സമ്പന്നന്മാരാണെന്നും പൂർണ്ണ ആരോഗ്യമുള്ളവരാണെന്നും ഒരു സമൂഹത്തിന്റെ തന്നെ വക്താക്കളാകാൻ പ്രാപ്തിനേടിയവരും തങ്ങളുടെ സമൂഹത്തിന്റെ സമഗ്ര ഉന്നമനത്തിനു നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരുമാണെന്നും അതുകൊണ്ടുതന്നെയാണ് ഈ വിഷയത്തിൽത്തന്നെ ഇത്രയധികം ശ്രദ്ധലുക്കളാകുന്നതെന്നും സമ്മതിച്ചാൽ സർവ്വമേഖലയിലും ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് വിവാഹപ്രായം ഒരു പ്രശ്നമേയല്ലെന്നും സമ്മതിക്കേണ്ടിവരും.

 ജീവിതത്തിന്റെ പ്രാഥമിക പാഠം അക്ഷരാർത്ഥത്തിൽ സ്വായത്തമാക്കി സംരക്ഷിച്ചുപോന്ന പഴയ തലമുറക്ക് മതവും പ്രായവും ഒരു പ്രശ്നമല്ലായിരുന്നു. എല്ലാ വിഭാഗങ്ങളും അതിൽ ഒരുപോലെ പങ്കാളികളായിരുന്നു. ആധുനിക ചികിത്സാ സമ്പ്രദായങ്ങളോ വിവരവിതരണ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. മികച്ച യാത്രാ മാർഗ്ഗങ്ങളോ സിസേറിയൻ കച്ചവടമോ ആശുപത്രിവാസമോ ഇല്ലായിരുന്നു. സർവ്വോപരി പ്രസവം ഒരസുഖമേ അല്ലായിരുന്നു. മണ്മറഞ്ഞുപോയ സംസ്കാര സമ്പന്നരായിരുന്ന നമ്മുടെ മുൻ തലമുറകൾക്ക് വിവാഹപ്രായമെന്നത് നമ്മുടെ വിവാദംപെറ്റ കീറാമുട്ടി അല്ലായിരുന്നുവെന്നു കാണാം. വളരെ വ്യക്തമായ കാരണങ്ങളും അതിനുണ്ടായിരുന്നു.

 നമ്മുടെ മുൻതലമുറക്കാർ നമുക്കു സമ്മാനിച്ച സംസ്കാരത്തിന്റെയും ജീവിതരീതിയുടേയും അംശമെങ്കിലും നമ്മുടെ കുഞ്ഞുങ്ങൾക്ക് പകർന്നുനൽകാൻ കഴിയുന്നില്ലെങ്കിൽ, അച്ചടക്കവും സാമൂഹ്യബോധവുമുള്ള ആരോഗ്യമുള്ള കുടുംബാന്തരീക്ഷം സൃഷ്ടിക്കാൻ പ്രാപ്തിനേടിയ സമൂഹത്തെ സൃഷ്ടിക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ സമൂഹത്തെ മാനസികമായി ഷണ്ഡീകരിക്കുന്ന നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനു മറ്റെന്തൊക്കെയോ പോരായ്മകൾ കൂടി ഉണ്ടെന്നു മനസ്സിലാക്കണം. സർവ്വ മേഖലകളിലും ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തുണ്ടാക്കാനാണു വിദ്യാഭ്യാസം, മറിച്ച് പേരിനൊപ്പം വാലുകൂട്ടി സമൂഹത്തെ കൊള്ളയടിക്കാനുള്ളതല്ല. മുൻകാലങ്ങളിൽ സാമൂഹിക വിദ്യാഭ്യാസത്തിനായിരുന്നു പ്രാധാന്യം. കൂട്ടുകുടുംബങ്ങളിൽ വളരെ ശ്രദ്ധയോടെ നടന്ന് അന്നത്തെ വിവാഹങ്ങൾക്ക് ആയുസ്സും ആരോഗ്യവുമുണ്ടായിരുന്നു. ആ ജീവിതത്തിലുണ്ടാകാവുന്ന അസ്വാരസ്യങ്ങൾക്ക് കൃത്യമായ പരിഹാരവും ലഭിച്ചിരുന്നു. അതിലുണ്ടായ പുതിയ തലമുറകൾക്ക് ഇന്നുള്ളതിലും നല്ല പരിചരണവും ലഭിച്ചിരുന്നു. അവർക്കുവേണ്ടി കൃത്യമായ പാത വെട്ടിത്തെളിച്ചുകൊടുക്കാൻ ആ പഴയ തലമുറക്കു കഴിഞ്ഞിരുന്നു. ഇന്നുള്ളവർക്ക് ആധുനിക വിദ്യാഭ്യാസം അഭിമാനമാകുമ്പോൾ ആ വിദ്യാഭാസത്തിലൂടെ ഒപ്പം കരസ്ഥമാകുന്ന മാനസിക വിദ്യാഭ്യാസം അന്യമായിപ്പോകുന്നു. ഇതിനാണു മാറ്റം വരേണ്ടത്.

 ആധുനിക സാങ്കേതികവിദ്യകളും മെച്ചപ്പെട്ട ജീവിത സാമ്പത്തിക സാഹചര്യങ്ങളും പ്രയോജനപ്പെടുത്തി ജീവിക്കുന്നതിനൊപ്പം സമൂഹത്തെ പ്രതിബദ്ധതയോടെ നോക്കാനും സഹജീവികളെ സഹോദരങ്ങളായിക്കാണാനും പെരുമാറാനും ഉതകുന്ന മാനസിക നിലവാരം സമ്മാനിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരാനും സംസ്കാരസമ്പന്നരാകാനുമാണ് ഇവിടെ ശബ്ദമുയർത്തേണ്ടത്. അല്ലാതെ കിട്ടുന്നതെന്തും ഒരു സമുദായത്തെ തല്ലാനും മാനസികമായി പീഢിപ്പിക്കാനും ഉപയോഗിക്കാമെന്ന ഗൂഢലക്ഷ്യത്തോടെ സാമൂഹിക കപടപ്രതിബദ്ധത കാണിക്കാനല്ല.

Sunday

കുറ്റം ചെയ്തില്ലെങ്കിലും വധശിക്ഷ




പ്രായം 160 വയസ്സ്....
നിറുത്താതെയുള്ള ഓട്ടമായിരുന്നു. സങ്കടങ്ങളും അലമുറകളും ആർത്തനാദങ്ങളും ആഹ്ലാദവാർപ്പുകളും സന്തോഷാശ്രുക്കളും പ്രതീക്ഷയുടെ പൊൻകിരണങ്ങളും അങ്ങിയങ്ങിനെ ഏതെല്ലാം തരത്തിൽ മാനവ വീർപ്പുകളുയരുന്നതിനു സാക്ഷ്യം വഹിച്ചിരിക്കുന്നു...

കേവലം രണ്ടോ മൂന്നോ വാക്കുകളിൽ ഒരു ജീവനത്തിന്റെ വ്യാപ്തി കുറിച്ചിടുന്ന മഹാത്ഭുതം തന്നെയായിരുന്നല്ലോ അത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ആ ചെറുകുറിപ്പുകളുടെ അർത്ഥവ്യാപ്തിയെ നാം വേണ്ടുവോളം തൊട്ടറിഞ്ഞിരുന്നുവല്ലോ... അതിനു ശേഷമാവണം ആ ലഘുവാക്യങ്ങളെ ഭീതിയോടെ കാണുന്നതിനു നാം മുൻഗണനകൊടുത്തത്.

കറക്കിവിളിയും കുത്തിവിളിയും തോണ്ടി വിളിയും കഴിഞ്ഞ് ഇപ്പോൾ മാടിവിളിയുടെ കാലത്ത് ആത്മഹത്യക്കു പോലും ശേഷിയില്ലാതെ നിൽക്കുന്ന കമ്പിയില്ലാക്കമ്പിയെ കശാപ്പു ചെയ്തുകളയാൻ തീരുമാനിച്ചത് നല്ലതിനെന്നു പറയുമ്പോഴും അതൊരു കൊലപാതകമായി കാണുന്നതു തന്നെയാണ് ഉചിതം. ലോകത്തെ ഏറ്റവും വലിയ ടെലിഗ്രാം ശൃംഘലയുടെ കൊലപാതകം.

1850ൽ തുടങ്ങിയ ഈ കമ്പിയില്ലാകമ്പി ഏർപ്പാട് 1854 മുതൽ ഇന്ത്യൻ ജനത ഉപയോഗിച്ചു വരുന്നുണ്ട്. അതിവികസനത്തിൽ മുട്ടിനിൽക്കുന്ന വർത്തമാനകാല ഭാരതത്തിന്റെ പല മുക്കിലും മൂലകളിലും ഇന്നും പൂർണ്ണ ആരോഗ്യത്തോടെ ഇതു നിലനിൽക്കുന്നുണ്ട് എന്നതുകൂടി കൂട്ടിയോർക്കണം. വികസനം കൊണ്ടു പൊറുതിമുട്ടിയ ഇത്തരമിടങ്ങളിലെങ്കിലും ആകെ ആശ്രയമായ കമ്പിയില്ലാക്കമ്പിയെ ഇതര സൗകര്യങ്ങൾ എത്തും വരെയെങ്കിലും നിലനിറുത്തേണ്ടത് അത്യാവശ്യമാണ്. ഇന്റെർനെറ്റും ഈമെയിലും മൊബൈലും എന്തിനേറെ വൈദ്യുതിപോലും അന്യമായ ദേശങ്ങൾ നമ്മുടെ സമ്പന്ന ഭാരതത്തിലുണ്ടെന്നതു സൗകര്യപൂർവ്വം മറന്നുകൊണ്ടാണ് ഈ കൊലപാതകം നടക്കുന്നത്.

ജൂലായ് 15, നാളെ വാർദ്ധക്യകാല പെൻഷൻ കൂടി നിഷേധിക്കപ്പെട്ട് കാലയവനികക്കുള്ളിൽ മറയാൻ വിധി തേടുന്ന ടെലിഗ്രമിന്.....

Popular Posts

Recent Posts

Blog Archive