Monday

മഴ കാണാന്‍ മാത്രം ഒരു യാത്ര

വളരെക്കാലത്തിനു ശേഷമാണ് പെരുന്നാള്‍ ആഘോഷത്തിനു നാട്ടില്‍ പോയത്. പ്രകൃതി കനിഞ്ഞരുളിയ സൌന്ദര്യം ആവോളം നുകരാന്‍ കൊട്ടോട്ടിയെന്ന മനോഹര ഗ്രാമമുള്ളപ്പോള്‍ അതിനെ പുറം കാലുകൊണ്ടു തൊഴിച്ചെറിഞ്ഞ് കന്യാകുമാരിയില്‍ സൂര്യാസ്തമയം കാണാന്‍ പോയ കൊട്ടോട്ടിക്ക് അതിലും വലുത് വരണമെന്ന് നിങ്ങള്‍ പറയുമെന്നെനിക്കറിയാം. അറിഞ്ഞുതന്നെ വടിതരുന്നു മതിയാവോളം തല്ലിക്കോളൂ... കൊള്ളാതെ നിവൃത്തിയില്ലല്ലോ..

കുടുംബത്തെ നേരത്തേതന്നെ നാട്ടിലേക്കു പായ്ക്കപ്പു ചെയ്തതിനാല്‍ ഒരു അടിച്ചുപൊളി യാത്രയ്ക്കൊരുങ്ങിയാണു റയില്‍‌വേ സ്റ്റേഷനിലെത്തിയത്. അതും പെരുന്നാളിന്റെ രണ്ടു ദിവസം മുമ്പ്. ഉന്തിത്തള്ളി ജനറലില്‍ ഒരു യാത്ര കൊതിച്ച് ജനറല്‍ ബോഗിയ്ക്കടുത്തെത്തിയപ്പൊ ഉന്താന്‍ പോയിട്ട് കാലെടുത്തു വയ്ക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ മാവേലി എക്സ്പ്രസ് എന്നെ കൊഞ്ഞനം കാട്ടി കടന്നുപോയി. മലബാറിലും സ്ഥിതി അതുതന്നെ. അന്നത്തെ ഉറക്കം റയില്‍‌വേ സ്റ്റേഷനിലാക്കി. പിറ്റേന്നു രാവിലേ എക്സിക്യുട്ടീവില്‍ ആലപ്പുഴവരെ. അവിടന്ന് ഏതോ പണ്ടാരത്തില്‍ കൊല്ലത്തിറങ്ങി. പെരുന്നാള്‍ത്തലേന്ന് രാത്രി വീട്ടിലെത്തിയപ്പൊ ഏതാണ്ടൊരു പരുവമായി.

പെരുന്നാള്‍ സല്‍ക്കാരമൊക്കെക്കഴിഞ്ഞ് നേരേ അളിയന്റെ വീട്ടിലേക്ക്. കുടുംബസമേതം ഞങ്ങളെ അളിയന് ആദ്യമായാ ഇത്ര വിശാലമായി കിട്ടിയത്. പിറ്റേന്ന് ഒന്നു കറങ്ങാന്‍ തീരുമാനിച്ചു. തിരുവനന്ദപുരം മൃഗശാല പുണ്യ ദര്‍ശനം, ആക്കുളം കായലിലൂടെ ബോട്ടുയാത്ര, കൊച്ചുവേളി സന്ദര്‍ശനം, ശംഖുമുഖം ദേവിയെക്കാണല്‍ അങ്ങനെ ഒരു ചെറിയ പദ്ധതി ഞാന്‍ മുന്നോട്ടുവച്ചു. അതു കോറം തികച്ചു കൈയടിച്ചു പാസാക്കി. ഒരു ക്വാളിസും ബുക്കു ചെയ്തു. പൊരിച്ച കോഴിയും നെയ്ച്ചോറും ബിരിയാണിയും എല്ലാം കൂടി കലപില കൂട്ടിയതിനാലും പിറ്റേന്ന് അതിരാവിലേതന്നെ ഏകദിന ടൂര്‍ ഓപ്പണ്‍ ചെയ്യേണ്ടതിനാലും വേഗത്തില്‍ പുതപ്പിനുള്ളില്‍ കയറി.

വണ്ടി നേരേ തിരുവോന്തരം ലക്ഷ്യമാക്കി കുതിപ്പിച്ചു. മൃഗശാലയ്ക്കടുത്തെത്തിയപ്പോള്‍ അളിയനൊരു പൂതി, യാത്ര കന്യാകുമാരിയിലേയ്ക്കാക്കിയാലോന്ന്, നേരേ കേപ്‌കോമോറിനിലേക്ക്. ഇടയ്ക്ക് കൂടെക്കരുതിയ ബിരിയാണിയും ഫിനിഷിംഗ് പോയിന്റിലെത്തിച്ച് വണ്ടി വീണ്ടും തെക്കോട്ടുതന്നെ പാഞ്ഞു.

കന്യാകുമാരിയ്ക്ക് ഞങ്ങളെ അത്ര പിടിച്ചില്ലെന്നു തോന്നുന്നു, പെട്ടെന്ന് മാനമിരുണ്ടു. ഒപ്പം ഞങ്ങളുടെ മനസ്സുമിരുണ്ടു. മഴ തിമിര്‍ത്തു പെയ്യാന്‍ തുടങ്ങി. പാര്‍ക്കുചെയ്യാന്‍ സ്ഥലമന്വേഷിച്ചു മടുത്തപ്പോള്‍ ഇന്ത്യന്‍ മണി അന്‍പതു മുടക്കാന്‍ തന്നെ തീരുമാനിച്ചു. കന്യാകുമാരി ബീച്ചില്‍ പാര്‍ക്കിംഗ് ഏരിയയിലിരുന്ന് രണ്ടു മണിക്കൂറിലേറെ മഴ കണ്ടു. ഇടയ്ക്ക് മഴത്തുള്ളിയുടെ കനം കുറയുമ്പോള്‍ ദൂരെ സ്വാമി വിവേകാനന്ദന്‍ ഞങ്ങളെ നോക്കി കളിയാക്കുന്നതും കണ്ടു. കന്യാകുമാരിയിലേക്ക് യാത്ര സ്പോണ്‍സര്‍ ചെയ്ത അളിയന്‍ വീടെത്തുവോളം ഒന്നും മിണ്ടിക്കണ്ടില്ല. പാഴായിപ്പോയ കന്യാകുമാരി യാത്രയുടെ ഓര്‍മ്മ എക്കാലവും നിലനിലര്‍ത്താന്‍ നല്ല മുഴുത്ത കോഴിക്കാലൊരെണ്ണം ഞാന്‍ വീണ്ടുമെടുത്തു.

Wednesday

Monday

വില്‍പ്പനച്ചരക്ക്

മലയാള സാഹിത്യത്തിനും വായനയ്ക്കും വംശനാശം സംഭവിയ്ക്കുന്നുവെന്നാരു പറഞ്ഞു? വായിച്ചില്ലെങ്കിലും വാങ്ങിപ്പിയ്ക്കാന്‍ എന്തെല്ലാം വഴികള്‍ ! സ്ത്രീയെ ആഭാസകരമായി ചിത്രീകരിച്ച പുറം ചട്ടയുണ്ടെങ്കില്‍ മലയാള സാഹിത്യത്തിനു വിലകൂടുമെന്നായിരിയ്ക്കും... അല്ലെങ്കില്‍ നിലവാരം കൂടുമെന്നായിരിയ്ക്കും ! ഇത്തരത്തിലുള്ള പ്രതിഭാധനന്മാരായ എഴുത്തുകാരും അവരുടെ കൃതികള്‍ ഇവ്വിധത്തില്‍ പ്രസിദ്ധീകരിക്കുന്ന സംസ്കാര പ്രചാരകരും നീണാള്‍ വാഴട്ടെ.....

മലപ്പുറത്തു മാതൃഭൂമി സംഘടിപ്പിച്ച പുസ്തക പ്രദര്‍ശനത്തില്‍ നിന്നുള്ള നാലു ചിത്രങ്ങളാണു താഴെ ചേര്‍ത്തിരിയ്ക്കുന്നത്. മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക് ഇവ എത്രകണ്ടു ഫലപ്രദമാകുമെന്നു നിങ്ങള്‍ തീരുമാനിയ്ക്കൂ.










തനി നാടന്‍

ചങ്ങാതിയുടെ കൃഷിത്തോട്ടത്തിലെ ഒരു ഇടവിളകൃഷി. കണ്ടപ്പൊ ഒന്നു ക്ലിക്കാന്‍ തോന്നി, ഇപ്പൊ പോസ്റ്റാ‍നും...




Saturday

ജ്യോനവന്‍ പോയിട്ട് ഒരു വര്‍ഷം...



ബൂലോകത്ത് ഏറെചിന്തിപ്പിയ്ക്കുന്ന ചെറുതും വലുതുമായ കവിതകള്‍ സമ്മാനിച്ച് നമ്മളെ സന്തോഷിപ്പിച്ച നമ്മുടെ പ്രിയപ്പെട്ട ചങ്ങാതിയും യുവകവിയുമായ ജ്യോനവന്‍ നമുക്കാസ്വദിയ്ക്കാന്‍ ഒരു പൊട്ടക്കലം ബാക്കിവച്ചു നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാവുന്നു. അകാലത്തില്‍ നമ്മെ വിട്ടുപോയ പ്രിയ സുഹൃത്തിന്റെ ഓര്‍മ്മയ്ക്കു മുമ്പില്‍ ഒരായിരം അശ്രുകണങ്ങള്‍....

Sunday

ആനമൂടും വെള്ളം കുടിയും

ഇന്നും (?) അന്നും എന്നും ഗംഗാ ട്രാവത്സ് ആറുമണിയ്ക്കു തന്നാ ആയൂരിലെത്തുന്നത്. ഗംഗാട്രാവത്സിനെ ഓര്‍മ്മയില്ലേ..? ഹിമക്കുട്ടിയുടെ പോസ്റ്റില്‍ പറഞ്ഞിരുന്ന ഗംഗതന്നെയാണ് കഥയിലെ പാത്രം. ചില്ലറ തമാശകളും മഹാ സംഭവങ്ങളും നടക്കുന്ന പ്രസ്തുത ഗംഗയില്‍ പതിവായി നടന്നിരുന്ന ഒന്നു രണ്ടു സംഗതികളിലേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം.

ആയൂര്‍ - ചടയമംഗലം ‌- വെള്ളാര്‍‌വട്ടം - അമ്പലം മുക്ക് വഴി കടയ്ക്കല്‍. പുനലൂരുനിന്നു കടയ്ക്കലിലേയ്ക്കുള്ള ഗംഗാ ട്രാവത്സിന്റെ സഞ്ചാര പഥത്തില്‍ മേല്‍ പ്രസ്താവിച്ച സ്ഥലങ്ങള്‍ക്ക് തങ്ങളുടേതായ കഥകള്‍ പറയാനുണ്ട്.

ആയൂര്‍ - ചടയമംഗലം.

ബസ്സിലിരുന്ന് നേരേ തെക്കോട്ടു നോക്കിയാല്‍ ഭീമാകാരനായ ഒരാനയുടെ രൂപസാദൃശ്യത്തില്‍ ആകാശത്തെ തഴുകി നില്‍ക്കുന്ന ഒരു പാറമല കണാം. ഈ കാഴ്ച ചടയമംഗലം വരെ കണ്ടുകൊണ്ടിരിയ്ക്കാം. ആനയുടെ രൂപം പൂണ്ട പ്രധാന ഭാഗം മുഴുവന്‍ ഒറ്റപ്പാറയാണ്‍. പണ്ട് രാമായണകാലത്ത് രാവണന്‍ചേട്ടന്‍ സീതാദേവിയെയും അടിച്ചുമാറ്റി ലങ്കയിലേയ്ക്കു പറക്കുന്ന സമയത്ത് പക്ഷിശ്രേഷ്ഠനായ ജഡായു യാത്രയുടെ മാര്‍ഗ്ഗ തടസ്സമായി നിലകൊണ്ടത് ഇവിടെയായിരുന്നു. രാവണന്റെ വെട്ടേറ്റ് ചിറകറ്റ ജഡായു വീണു കിടന്നത് ഈ പാറപ്പുറത്താണെന്നാണ് ഐതിഹ്യം. നല്ലപാതിയെത്തേടിവന്ന ശ്രീരാമന്‍ ഈ പാറപ്പുറത്തു വച്ചാണു ജഡായുവിനെ കണ്ടുമുട്ടിയതത്രെ. ശ്രീരാമന്റെ കാലടി പതിഞ്ഞുവെന്നു കരുതപ്പെടുന്ന ഈ പാറയുടെ ഒരു ഭാഗത്തുള്ള വറ്റാത്ത കുളം മല കയറിവരുന്നവരുടെ ദാഹം ശമിപ്പിയ്ക്കുന്നു. പാറമലയുടെ മുകളില്‍ വളരെ വലിയ ഒരു ശ്രീരാമ പ്രതിമയുണ്ട്. ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും ഉയര്‍ന്ന ഭാഗങ്ങളില്‍ നിന്നാല്‍ ഈ പാറയും ശ്രീരാമ വിഗ്രഹവും വ്യക്തമായി കാണാം. ജഡായു വീണ സ്ഥലമായതിനാല്‍ ജഡായുമംഗലമെന്നും തുടര്‍ന്ന് ചടയമംഗലമെന്നും ഈ സ്ഥലം അറിയപ്പെട്ടു എന്നാണു കരുതുന്നത്. ഏതായലും ചടയമംഗലം പാറ ഒരൊന്നൊന്നര പാറ തന്നെയാണ്.

ചടയമംഗലം - വെള്ളാര്‍‌വട്ടം

ഈ റൂട്ടിലേയ്ക്കു കടന്നാല്‍ മറ്റൊരു ലോകമാണ്. ഇരു വശവും റോഡിനോടു ചേര്‍ന്നിരിയ്ക്കുന്ന വീടുകള്‍. കാറ്റുകൊള്ളാന്‍ പുറത്തിറങ്ങിയിരിയ്ക്കുന്ന തരുണീമണികളെയും തല്ലുകൊള്ളാന്‍ കാത്തിരിയ്ക്കുന്ന ശ്രീമതിമാരായ മഹിളാമണികളെയും നോക്കി മിഴികള്‍ കറക്കിയുള്ള യാത്ര. മരണവീട്ടില്‍ “നാളെമുതല്‍ എനിയ്ക്കാരോ..” എന്നു വിലപിയ്ക്കുന്ന ശ്രീമതിമാരുടെ ഭാവമായിരുന്നവര്‍ക്ക്. ഇപ്പൊത്തന്നെ “എനിയ്ക്കാരോ” എന്നു ചോദിയ്ക്കാന്‍ വെമ്പിനില്‍ക്കുന്നതായും ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ചത്തതിനൊക്കുമേ ജീവിച്ചിരിയ്ക്കിലുമെന്നതാണ് ഈ ദുരവസ്ഥയ്ക്കു കാരണമായി എനിയ്ക്കു തോന്നിയത്. മഹിളകളുടെ ഈ അവസ്ഥയ്ക്കുള്ള കാരണത്തിന്റെ പ്രഭവകേന്ദ്രം വെള്ളാര്‍‌വട്ടം എന്ന മഹാനഗരമാണ്, വഴിയേ മനസ്സിലാവും. ഈ ആസ്വാദനത്തിന്റെ സുഖം ആവോളം നുകരാന്‍ തന്നെയാവണം ഞാന്‍ പതിവായി ഗംഗാട്രാവത്സ് തന്നെ യാത്രയ്ക്കു തെരഞ്ഞെടുത്തത്. അത്യാവശ്യം നല്ല തിരക്കുണ്ടായിരിയ്ക്കും. ഈ തിരക്കിലേയ്ക്കാണു നാലാളുടെ ഇടം കവരുന്ന മൂടിന്നധിപതിയായ ആനമൂടി രമണിച്ചേച്ചിയും ചേരുന്നത്. ഒപ്പം ആനമൂടിന്റെ ആരാധകരും ചില്ലറ ഉപയോക്താക്കളുമായ ഒരുപറ്റവും സ്ഥിരമായുണ്ടാവുമായിരുന്നു.ആനമൂട്ടില്‍ പിച്ചലും നുള്ളലും അവരുടെ ഹോബിയായിരുന്നു, രമണിച്ചേച്ചിയ്ക്ക് ചില്ലറ ആനന്ദവും. ഒരിയ്ക്കല്‍ ആനമൂടും കടന്ന് മൂത്തുപാകമായ മാതളനാരങ്ങയില്‍ ആരോ ഒന്നു സാമ്പ്ലി. കളി മൂടിനോടു മതി നാരങ്ങ വില്‍ക്കാനല്ലെന്ന് ആനമൂടി തുറന്നടിച്ചു.

“നിനക്കൊന്നും അമ്മേം പെങ്ങന്മാരും ഇല്ലേഡാ......?

സംഭവം എനിക്കു മനസ്സിലായില്ല. ആനമൂടും മാതളനാരങ്ങയും തമ്മില്‍ ബന്ധമില്ലെന്നാണോ..! അതോ ആനമൂട് ചേച്ചീടേതല്ലെന്നോ...!!

വെള്ളാര്‍വട്ടത്തെമ്പോള്‍ ആനമൂടിന്റെ ക്ലൈമാക്സാവും.

വെള്ളാര്‍‌വട്ടം - അമ്പലം‌മുക്ക്

ഗുണവും മണവും രുചിയുമൊക്കെ വിരാചിയ്ക്കുന്ന മൂന്നാംഭാഗമാണ് ഞാന്‍ കൂടുതല്‍ ആസ്വദിച്ചിരുന്നത്. വിലയിലും അളവിലും മായം കലരാത്ത തൊള്ളായിരത്തിപ്പതിനാറിന്റെ പരിശുദ്ധിയുള്ള നാടന്‍ പട്ടച്ചാരായം യഥേഷ്ടം ലഭിയ്ക്കുന്ന സ്ഥലമായിരുന്നു വെള്ളാര്‍‌വട്ടം. യഥാര്‍ത്ഥത്തില്‍ ജനകോടികളായ കുടിയന്മാരുടെ വിശ്വസ്ഥ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന മഹാനാട്. അന്തിയായാല്‍ ജനകോടികള്‍ ഇവിടേയ്ക്ക് ഒഴുകിയെത്തിയിരുന്നതു വെറുതെയല്ലെന്ന് അക്കാലത്ത് അതുവഴി സഞ്ചരിച്ചിരുന്നവര്‍ സാക്ഷ്യപ്പെടുത്തും.

വെള്ളാര്‍‌വട്ടത്തെത്തുമ്പോള്‍ ബസ്സ് ഏതാണ്ടു കാലിയാവും. ഒന്നു നടു നിവര്‍ത്താമെന്നു കരുതുന്നവരുടെ അത്യാഗ്രഹങ്ങളുടെ മേല്‍ മിന്നലും ഇടിയും ഒരുമിച്ചു പ്രയോഗിച്ചുകൊണ്ട് വന്നതിനേക്കാള്‍ ഇരട്ടി മഹാജനം ഉള്ളിലേയ്ക്കു തള്ളിക്കയറും. പട്ടച്ചാരായത്തിന്റെ മനോഹര ഗന്ധം ആസ്വദിച്ചുകൊണ്ട് തുടര്‍യാത്ര ചെയ്യാം. മനസ്സുകൊണ്ട് ആടാന്‍ തയ്യാറെടുത്തവരും ആടിത്തുടങ്ങിയവരും പകുതി ആടിയവരും ഷെഡ്ഡിലൊതുങ്ങാന്‍ തയ്യാറെടുത്തവരുമൊക്കെ ഗംഗയുടെ സ്ഥിരം കുറ്റികള്‍. വാള്‍ വാള്‍ എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഗംഗയില്‍ ആ‍രും വാളുവച്ചതായി കാണാന്‍ കഴിഞ്ഞിട്ടില്ല.

വളവുകളെയും തിരിവുകളെയും പിന്തള്ളി ഗംഗ പായും. ഈ പാച്ചിലില്‍ അമ്പലം‌മുക്ക് കവലയിലെത്തുമ്പോഴാണ് വെള്ളാര്‍‌വട്ടം ഷോയുടെ ക്ലൈമാക്സ്. കവലയില്‍ റോഡിന് തരക്കേടില്ലാത്ത ഒരു വളവുണ്ട്. വളവു തുടങ്ങുന്നിടത്തും തീരുന്നിടത്തും അത്യാവശ്യം പോന്ന ഓരോ ഹമ്പും നാട്ടുകാരുടെ സംഭാവനയായുണ്ടായിരുന്നു. സാമാന്യം വേഗത്തില്‍ വരുന്ന ഗംഗ വളവുതിരിയുന്നതോടെ ബസ്സില്‍ ആട്ടക്കലാശം നടത്തുന്ന കലാകാരന്മാരുടെ കണ്ട്രോളു പോകും. ഹമ്പിലെ ചാട്ടം കൂടിയാവുമ്പോള്‍ അരയില്‍ തിരുകിയിരുന്ന കുപ്പികള്‍ ഒന്നൊന്നായി താഴേയ്ക്കു ചാടും. പാവം ഗംഗ പ്രളയവാഹിനിയായി മാറും. നല്ല ശുദ്ധമായ വെള്ളം വിലക്കുറവില്‍ സുലഭമായി കിട്ടുന്നതു കൊണ്ടാവണം അവിടം വെള്ളാര്‍‌വട്ടമെന്ന് അറിയപ്പെട്ടത്.

(എന്റെ പ്രിയപ്പെട്ട വെള്ളാര്‍വട്ടംകാരേ എന്നോട് ഷെമിക്കേണമേ...)

Popular Posts

Recent Posts

Blog Archive