Monday

നിസ്സഹായൻ

മഴയാണ്
കറുത്ത മനസ്സിന്നകത്തും
കനിവുതേടുന്ന
മനസ്സിൻപുറത്തും
പിടയുന്നജീവനിൽ
ചിതറുംനിണത്തിലും
പതറുന്നകാറ്റിലും
കല്ലച്ചൊരീമഴ

ശ്രുതിയാണ്ചുറ്റിലും
കാണുംചെവികളിൽ
കേൾവിവറ്റിയ
വരണ്ടപുടത്തിലും
തെരയുന്ന വീചികൾ
തറയ്ക്കുംശിരസ്സിലും
കരയും ശിശുവിലും
അപരാഗമായ് ശ്രുതി

കിരീടമാണ്
സ്വപ്നത്തിലും പ്രധി
ചേർന്ന സാധുവിലും
ലക്ഷ്യമില്ലെങ്കിലും
അലക്ഷ്യമല്ല തെല്ലും
ചോകവൃത്തിയിൽ
സുഖംനിറയെനേടിയും
കനക്കെമുള്ളെങ്കിലും

ആഗ്രഹമാണ്
പാതയല്ലമുഖ്യമെന്ന്
ചൊല്ലിപ്പഠിപ്പിച്ചു
പഠിച്ചുംതിമൃത്തിടും
വഴിതടഞ്ഞും തന്റെ
വഴിതെളിച്ചും പിന്നെ
കണ്ണടച്ചുമലയുമെന്നും
ദുരാഗ്രഹചിത്തരായോർ


സ്നേഹമാണ് കനിവു
തേടുന്നവർക്കുപഥ്യം-വ്യഥാ,
അനർഹമാണവന്
മിഴിവാർന്നശ്രുതികൾ!
ചാക്കാലവീട്ടിലും
കപ്പരയേന്തിയോൻ
ജീവന്റെമന്ത്രവും
മറക്കാൻവിധിച്ചവൻ...

Friday

Tuesday

നീസ, മരണമില്ലാത്ത സ്നേഹസുഗന്ധം




















കവിതകളുടെ കൂട്ടുകാരി


".....ഇന്ന്
ജീവിതമെന്ന മരീചികയെ
കാൽക്കീഴിലൊരുക്കാൻ
ദു:ഖത്തിൻപാഴ്‌വീണയെ
പുച്ഛത്തിൻ ആവനാഴിയിൽവിട്ട്
വിധിയെന്നക്രൂരനുനേരേ
അമ്പെയ്തുകൊണ്ടിരിക്കുന്നു."

നീസ വെള്ളൂർ അവസാനമായെഴുതിയ വരികളാണിത്. ആ ശ്രമത്തിൽ അവൾ ഇത്രപെട്ടെന്നു പരാജപ്പെടുമെന്ന് സ്വപ്നേപി നിനച്ചിരുന്നില്ലല്ലോ. ബൂലോകത്തു സുഗന്ധം പകർത്താൻ അളവറ്റ് ആഗ്രഹിച്ചിരുന്ന അവൾ നമുക്ക് ഒരു തീരാനഷ്ടമായതും ആ സ്നേഹ സുഗന്ധം ഓർമ്മകളിലെ വേദനയായി മാത്രം മാറിയതും വിശ്വസിക്കാൻ പ്രയാസമാകുന്നതും അതുകൊണ്ടുതന്നെയാണ്.

കഴിഞ്ഞ ഫെബ്രുവരി പത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എന്റെ മൊബൈലിലേക്ക് ഒരു ഫോൺ വന്നു. എടപ്പലം യത്തീംഖാന ഹയർ സെക്കൻഡറി സ്കൂളിലെ ഉർദു അദ്ധ്യാപകനായ വെള്ളൂർ പാലേങ്ങര അബ്ദുറഹ്‌മാൻ മാസ്റ്ററായിരുന്നു മറുവശത്ത്. ആളെ മനസ്സിലായില്ലെന്ന് എനിയ്ക്കറിയാം. കവിതകളുടെ കൂട്ടുകാരിയായിരുന്ന നീസ വെള്ളൂർ എന്നപേരിൽ ബ്ലോഗെഴുതുന്ന റഹ്‌മത്തുന്നീസ എന്ന പതിനഞ്ചുകാരിയുടെ പിതാവ്. "അത്യാവശ്യമായി ഒന്നു കാണണം, കോഴിക്കോടുവരെ ഒന്നു വരണം.." അതായിരുന്നു ആവശ്യം. അത്രമാത്രമേ പറഞ്ഞുള്ളൂ. ഫോൺ ഡിസ്‌കണക്റ്റു ചെയ്തു. അദ്ദേഹം കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നു സംസാരത്തിൽ നിന്നു മനസ്സിലായി. കൂടുതൽ ആലോചിച്ചില്ല, നേരേ മെഡിയ്ക്കൽ കോളേജിലെത്തി. എന്തെങ്കിലും അത്യാവശ്യമില്ലാതെ അദ്ദേഹം ഈ വിധത്തിൽ വിളിയ്ക്കില്ലെന്നുറപ്പായിരുന്നു.

വാതിൽക്കൽത്തന്നെ അദ്ദേഹം കാത്തുനിന്നിരുന്നു. പ്രായത്തിന്റെ തളർച്ചയിൽക്കവിഞ്ഞ് നീസയുടെ അവസ്ഥയിൽ മനസ്സുതകർന്ന് പടുവൃദ്ധനായ ഒരു മനുഷ്യക്കോലമായി അദ്ദേഹം മാറിയിരിയ്ക്കുന്നു.

എന്താ അത്യാവശ്യം വല്ലതും..?
ഒരു കടലാസ് അദ്ദേഹം എന്റെ നേരേ നീട്ടി.
ഇത് ഇന്നുതന്നെ അവളുടെ ബ്ലോഗിലിടണമെന്നു പറഞ്ഞു. ഇതിനു മുമ്പു തന്നതല്ല ഇതുതന്നെ ഇടണമെന്നു വാശിപിടിച്ചു. ഇന്നുതന്നെ താങ്കളോടു പറയണമെന്നും പറഞ്ഞു.
അസുഖത്തിന്റെ അവസ്ഥ എന്താണ്?
കൗണ്ട് വല്ലാതെ കുറഞ്ഞിട്ടുണ്ട്. പനിയും ഷുഗറും കൂടുതലാണ്, വേദനയും കൂടിയിട്ടുണ്ട്.
സാധാരണഗതിയിൽ ഇങ്ങനെ കൂടിയും കുറഞ്ഞും കാണുന്നതുകൊണ്ട് പ്രത്യേകിച്ച് എനിക്കൊന്നും തോന്നിയില്ല. പനി കുറയുമ്പോൾ കൗണ്ട് കൂടുകയും അസുഖത്തിന് ആശ്വാസമുണ്ടായി ഡിസ്ചാർജ്ജാവുകയുമാണ് ചെയ്യാറ്. ഇവിടെയും ഞാൻ അങ്ങനെതന്നെ കരുതി.
അവളെ ഒന്നു കാണണമല്ലോ
വേദന കൂടിയപ്പോൾ ഒരിഞ്ചക്ഷൻ കൊടുത്തിരിയ്ക്കുകയാണ്, ഇപ്പോൾ ആർക്കും കാണാൻ പറ്റില്ലെന്നു പറഞ്ഞു. മാത്രമല്ല സംസാരിയ്ക്കരുതെന്നും പൂർണ്ണ വിശ്രമം വേണമെന്നും പറഞ്ഞിരിയ്ക്കുകയാണ്.

ആശുപത്രിയിൽ എത്തിയിട്ടും അവളെ ഒന്നു കാണാനോ സംസാരിയ്ക്കാനോ കഴിയാത്ത വേദനയോടെ ഞാൻ മടങ്ങി നീസയോടുള്ള ആ പിതാവിന്റെ ആ സ്നേഹത്തിൽ അനുസരിച്ച് ഒരു കവിത പോസ്റ്റുചെയ്യുന്നതുകൊണ്ട് അവൾക്ക് അൽപ്പമെങ്കിലും സന്തോഷവും അതിലൂടെ അൽപ്പം ആശ്വാസവും അദ്ദേഹം ആഗ്രഹിച്ചെങ്കിൽ അത് മറ്റെന്തിനേക്കാളും വലിയ അത്യാവശ്യമായിത്തന്നെ എനിയ്ക്കു തോന്നി.. അന്നുതന്നെ അവളുടെ ബ്ലോഗിൽ അതു പോസ്റ്റുചെയ്തു. അതാണ് നിലാമഴകളിലെ അവസാല കവിതാശകലങ്ങൾ. അതു പോസ്റ്റുചെയ്തു മണിയ്ക്കൂറുകൾ കഴിയുന്നതിനു മുമ്പ് അവൾ ഈ ലോകം വിട്ടു പോയി. ഓരോ പോസ്റ്റിലും സന്തോഷിയ്ക്കുന്ന അവൾ അവസാനപോസ്റ്റും ബൂലോകത്തെത്തിയതറിഞ്ഞ്  വേദനയ്ക്കിടയിലും അളവറ്റു സന്തോഷിച്ചിരുന്നുവെന്ന് അവളുടെ ഉപ്പാപറഞ്ഞ് ഇന്നു ഞാനറിഞ്ഞു. പേരറിയാത്ത ഏതോ ബ്ലോഗ് സുഹൃത്ത് ആദ്യകമന്റും അവൾക്കെത്തിച്ചുകൊടുത്തു.

ആദ്യ കൂടിക്കാഴ്ച

മലപ്പുറം പൂക്കോട്ടൂർ പി കെ എം ഐ സി സ്കൂളിൽ പഠിയ്ക്കുന്ന എന്റെ രണ്ടാമത്തെ മകന്റെ സ്കൂൾ വിശേഷങ്ങൾ തിരക്കാനും മകൻ ഉൾപ്പെട്ട കലാമത്സരങ്ങൾ കാണാനുമാണ് ഞാൻ ആ സ്കൂളിലെത്തിയത്. അന്ന് സ്കൂളിൽ കലാമത്സരങ്ങൾ നടക്കുന്നുണ്ടായിരുന്നു. കവിതയെഴുത്തിൽ സമ്മാനം വാങ്ങി അതു പാരായണം ചെയ്യുന്ന നീസയുടെ ശബ്ദമാണ് എന്നെ സ്വാഗതം ചെയ്തത്. വരികളുടെ ആകർഷണീയതയോ ആലാപന ശൈലിയോ ഏതെന്നറിയില്ല എന്നെ ആകൃഷ്ടനാക്കിയത്. അവളെ പരിചയപ്പെട്ടപ്പോഴാണ് അവൾ ഞാനറിയുന്ന ഉർദുമാസ്റ്ററുടെ മകളാണെന്നതു മനസ്സിലായത്. ധാരാളം കവിതകൾ എഴുതുന്നുണ്ടെന്നു മനസ്സിലായതുമപ്പോഴാണ്. അവളെ ബൂലോകത്തിനു പരിചയപ്പെടുത്തണമെന്നും അവളുടെ വരികൾ ബൂലോകത്തും വിരാചിയ്ക്കണമെന്നും തോന്നിയതും അങ്ങനെയാണ്. അന്നുതന്നെ അവളുടെ വീട്ടിലെത്തി. ബ്ലോഗിനെയും ബ്ലോഗിങ്ങിനെയും കുറിച്ച് പറഞ്ഞുകൊടുത്തപ്പോൾ സ്കൂളിൽ ചൊല്ലിയതടക്കം നാലു കവിതകൾ സന്തോഷത്തോടെ അവൾ എന്നെ ഏൽപ്പിച്ചു.

കുശല സംഭാഷണങ്ങൾക്കിടയിലാണ് നീസയുടെ അസുഖ വിവരം ഞാനറിഞ്ഞത്. പക്ഷേ അസുഖത്തിന്റെ ഗുരുതരവാസ്ഥ അവൾക്കോ അദ്ദേഹത്തിനോ എനിയ്ക്കോ അപ്പോൾ അറിയുമായിരുന്നില്ല. ഇടയ്ക്ക് മെഡിയ്ക്കൽ കോളേജിൽ പോകും, ചിലപ്പോഴൊക്കെ അഡ്‌മിറ്റാവും കുറയുമ്പോൾ തിരിച്ചുപോരും. ലാപ്ടോപ്പും നെറ്റും കരുതിയിരുന്നതുകൊണ്ട് അപ്പോൾത്തന്നെ ബ്ലോഗുതുടങ്ങി. ആദ്യകവിത പോസ്റ്റുചെയ്ത് അവളെക്കാണിച്ചപ്പോൾ ആ മുഖത്തുണ്ടായ സന്തോഷം പറഞ്ഞറിയിയ്ക്കാൻ കഴിയില്ല.

ഈ സമയത്താണ്   കൃതി പബ്ലിക്കേഷൻസ് "കാ വാ രേഖ?" എന്ന പേരിൽ കവിതാ സമാഹാരം പുറത്തിറക്കുന്നവിവരം മനോരാജ് പറഞ്ഞ് ഞാനറിഞ്ഞത്. നീസയുടെ ഒരു കവിത അയച്ചുകൊടുക്കുകയും അവർ അതു പരിഗണിയ്ക്കുകയും തുഞ്ചൻ‌പറമ്പ് ബ്ലോഗേഴ്സ് മീറ്റിൽ വച്ച്  ശ്രീ കെ.പി. രാമനുണ്ണി അതിന്റെ പ്രകാശനകർമ്മം നടത്തുകയും ചെയ്തു. ആ മീറ്റിൽ അവൾ പങ്കടുക്കുകയും ആശുപത്രിക്കിടക്കയിൽ അവളെ പരിചരിയ്ക്കുന്ന പ്രിയപ്പെട്ട ഉമ്മയെക്കുറിച്ച് കവിത ചൊല്ലുകയും ചെയ്തിരുന്നു. 

ബൂലോക സാന്ത്വനം

നീസയുടെ ചികിത്സാ ചെലവുമായി ബന്ധപ്പെട്ട് ഭീമൻ ബാധ്യത നിലനിൽക്കുന്നുണ്ടെന്നും തുടർ ചികിത്സയെ അതു ബാധിയ്ക്കുന്നുണ്ടെന്നും മനസ്സിലായപ്പോൾ അതു ബൂലോകരെ അറിയിച്ചിരുന്നു. തുടർന്ന് കഴിയുന്ന സഹായങ്ങൾ അവളുടെ ചികിത്സാ ചെലവിലേയ്ക്ക് എത്തിച്ചു കൊടുക്കാൻ ബൂലോകത്തെ ധാരാളം സുമനസ്സുകൾ തയ്യാറായി. ചെറുതല്ലാത്ത സംഖ്യ പലപ്പോഴായി നേരിട്ടും അല്ലാതെയും എത്തിച്ചുകൊടുക്കാൻ നമുക്ക് സാധിച്ചു. ആശുപത്രിയിൽ അഡ്‌മിറ്റായിരുന്ന സമയത്തെല്ലാം അവൾക്ക് ആവശ്യമായ രക്തം ആവശ്യമുള്ള സമയത്തുതന്നെ എത്തിച്ചുകൊടുക്കാൻ ഇ‌-മലയാളക്കൂട്ടായ്മ വഹിച്ച പങ്ക് ചെറുതല്ല. മാനസികമായും സാമ്പത്തികമായും എല്ലാം അവൾക്കും കുടുംബത്തിനും ദേശഭേദമന്യേ ബൂലോകർ നൽകിയ പിന്തുണയും സ്നേഹവും അവർക്ക് ആശ്വാസകരമായിരുന്നു എന്നത് നമ്മൾ ചെയ്യുന്ന നല്ല കാര്യങ്ങളുടെ ഫലപ്രാപ്തി വിളിച്ചു പറയുന്നുണ്ട്.

             തുഞ്ചൻപറമ്പ് ബ്ലോഗേഴ്‌സ് മീറ്റിൽ നീസയും ഷെരീഫ് കൊട്ടാരക്കരയും
 ബൂലോകത്തുനിന്നും അവളെ സന്തോഷിപ്പിയ്ക്കുന്ന ധാരാളം വിളികളും കവിതയെഴുത്തിനുള്ള നിർദ്ദേശവും നിത്യവും ചെന്നിരുന്നു. നമ്മൾ പകർന്നു നൽകിയ ആ സ്നേഹം കൊണ്ടുതന്നെയാവണം അവളുടെ വിയോഗ വാർത്ത ആദ്യം ബൂലോകത്തെത്തന്നെ അറിയിച്ച് ഒന്നു പൊട്ടിക്കരയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സാധാരണപോലെയുള്ള വിളി പ്രതീക്ഷിച്ച് ഫോൺ അറ്റന്റു ചെയ്ത എനിയ്ക്ക് മറുതലയ്ക്കലെ തേങ്ങൽ കേട്ടു പകച്ചു നിൽക്കാനേ കഴിഞ്ഞുള്ളൂ.

നീസ വെള്ളൂരിന്റെ മുപ്പതു കവിതകൾ "വിരഹബാഷ്പം" എന്നപേരിൽ ഒരു വർഷം മുമ്പ് പുറത്തിറങ്ങിയിട്ടുണ്ട്. കൂടാതെ അവളുടെ കവിതയുൾപ്പെട്ട "കാ വാ രേഖ"യും.

എനിയ്ക്കുള്ള സ്നേഹോപഹാരമായി അവളുടെ ഹൃദയത്തിൽത്തൊട്ട് എനിയ്ക്കുമാത്രമായി അവളെഴുതി എന്നെയേൽപ്പിച്ച കവിത എന്നിൽ ഒരു നൊമ്പരമാകുന്നു. ബൂലോകർക്ക് സമ്മാനമായി തരാൻ എന്നെ ഏൽപ്പിച്ച കവിതകൾക്കൊപ്പം അതു കൈകളിൽ വിറകൊള്ളുന്നു. സ്കാനിംഗിനായി എടുത്തുകൊണ്ടുവന്നപ്പോൾ എന്റെ ചെറിയ മകന്റെ കുസൃതിയിൽ നനഞ്ഞുപോയ ഈ കടലാസുതുണ്ടുകൾ ഉണക്കിയെടുക്കുമ്പോൾ അവളെക്കുറച്ചുള്ള ഓർമ്മകളെ മിനുക്കുകകൂടിയാണു ഞാൻ ചെയ്യുന്നത്. അതിലെ അക്ഷരങ്ങൾക്കു സംഭവിച്ച അവ്യക്തത പൂർത്തിയാക്കാൻ കഴിയാതെ പോയ അവളുടെ സ്നേഹസമ്മാനങ്ങളായി ഞാൻ കാണുന്നു. അക്ഷരങ്ങൾ അവ്യക്തമായെങ്കിലും വ്യക്തമായ പ്രശോഭിതമുഖം അവളെ ഇഷ്ടപ്പെട്ടിരുന്നവരിൽ എക്കാലവും ഉണ്ടാവും. ഒപ്പം ഇ-ലോകത്ത് ആലേഖനം ചെയ്ത അവളുടെ ശബ്ദവും ആ വരികളും...

Saturday

ചുമ്മാ ഒരു പ്രാന്തൻ വർത്താനം

കുമാരനു പ്രാന്താണെന്ന വിശേഷമാണ് നാടിലെത്തിയപ്പോൾ ആദ്യമായി കേട്ടത്.
നാട്ടിലെ ആകാശവാണികൾ പുതുതായി എത്തുന്നവരുടെ കാതുകളിൽ കൃത്യമായി എത്തിയ്ക്കുന്നുണ്ട്. ഇതുവരെ അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ല, പെട്ടെന്ന് പ്രാന്തൻ വാർത്ത കേട്ടപ്പോൾ മുഖം ചുളിഞ്ഞതും അതുകൊണ്ടുതന്നെയാണ്. കൂടുതൽ ചിന്തിച്ചാൽ നട്ടപ്പിരാന്തനാകുമെന്നറിയാമായിരുന്നതുകൊണ്ട് ചിന്തകളെ തൽക്കാലം അവധിയ്ക്കു വെച്ചു.

പാടവരമ്പത്തുകൂടി ഒന്നു നടക്കാം..
കവലയിലേയ്ക്ക് നാലഞ്ചു ഫർലോംഗ് കൂടുതൽ നടക്കേണ്ടി വരുമെങ്കിലും ചേറിന്റെ മണവും ശ്വസിച്ച് പച്ചപ്പിന്റെ ഭംഗിയും നുണഞ്ഞ് നനുത്ത കാറ്റിലലിഞ്ഞ് പതിയെ നടക്കാം... നാളെ അന്യവൽക്കരിക്കപ്പെടുന്ന ഹരിതഭംഗികളുടെ ഇന്നിന്റെ മിഥ്യാസാക്ഷികളാവാം... ഇങ്ങനെയും ഒരു ലോകമുണ്ടായിരുന്നെന്ന് പേരമക്കളോടു കഥപറയനുള്ള സാഹചര്യങ്ങൾ ഹൃദയത്തിൽ ഇൻസ്റ്റാൾ ചെയ്യാം... അങ്ങനെയങ്ങനെ....

നാലുംകൂട്ടി മുറുക്കി അരികു ചെത്തിയൊരുക്കിയ മടവയൊന്നു ചാടി വരമ്പത്തുകൂടി നടക്കുമ്പോൾ അൽപ്പം മുന്നിൽ ചിന്താവിശിഷ്ടനായ സാക്ഷാൽ കുമാരൻ!

"എന്താ കുമാരാ, രാവിലേതന്നെ...?"
"രണ്ടെണ്ണം വിട്ടോന്നാണോ...?"
"എന്ത്?!"
"പിരാന്തന് രാവിലെയെന്നോ വൈകിട്ടെന്നോ നട്ടപ്പാതിരായെന്നോ വ്യത്യാസമുണ്ടോന്ന്...?"
"എന്താ പരിപാടി?"
"ഒന്നുമില്ല, ചുമ്മാ..."
"എന്നാ വാ, നമുക്ക് സ്രാമ്പിക്കുളം വരെ ഒന്നു പോയി വരാം. എനിയ്ക്ക് ഒരു കമ്പനിയുമായി...."

കുമാരൻ കൂടെ നടന്നു. സ്വതവേ സംസാരപ്രിയനാണു കുമാരൻ. യാത്ര വിരസമാവില്ല.


"നാളെ ഈ പാടവും വരമ്പുമെല്ലാം ഓർമ്മമാത്രമാകുമോ കുമാരാ...?"
"നാളെയല്ല അതു ദാ ഇന്നുതനെ തുടങ്ങിയല്ലോ. പേരാപുറത്തെ സൈനുപ്പാന്റേം തെക്കേലെ ഷംസൂന്റെയുമൊക്കെ പാടങ്ങൾ പറമ്പായി മാറിക്കഴിഞ്ഞു. ഉണ്ണി നമ്പൂരിയും ഉടൻ പണിതുടങ്ങുമെന്നാ കേട്ടത്. ഒരു ഫോട്ടോയെടുത്തു ചില്ലിട്ടു വച്ചോ, ചിലപ്പം ഉപകാരപ്പെടും..."

ചുമ്മാതല്ല കുമാരനു പ്രാന്താണെന്നു പറയുന്നത്. ചുറ്റും നടക്കുന്നതെല്ലാം യാഥാർത്ഥ്യത്തോടെ കാണും. അന്യായമാണെങ്കിൽ ആരോടും തർക്കിയ്ക്കും. അങ്ങനെ അയാൾ ഉപദേശകനും വഴികാട്ടിയുമൊക്കെയായി, ഇപ്പൊ പ്രാന്തനും..! കാപട്യങ്ങളുടെ ലോകത്ത് ഭ്രാന്തുള്ളവർക്കു സമാധാനം! അല്ല, അവർക്കു മാത്രമാണു സമാധാനം!!

"ഇഞ്ചീയർ ബാപ്പൂന്റെ മോൾക്ക് നുണക്കുഴി വച്ചുപിടിപ്പിയ്ക്കാൻ ലക്ഷങ്ങൾ മുടക്കി ഓപ്പറേഷൻ നടത്തുന്നെന്ന്! ആ കുട്ടിയെ ഇന്നലെ അഡ്‌മിറ്റു ചെയ്തു. നാളെയോ മറ്റന്നാളോ ഓപ്പറേഷൻ നടക്കും.."

കാലം പോയൊരു പോക്കേ..!
നുണക്കുഴിമാത്രമാണത്രെ ശാലീനതയുടെ ലക്ഷണം! അതിനെ സൗന്ദര്യത്തിന്റെ പ്ലസ് പോയിന്റായി കാണുന്നവരുണ്ടാവാം. ഭാവിയിൽ കെട്ടിച്ചു വിടുമ്പോൾ മറ്റു കുറവുകൾ എന്തൊക്കെയായാലും, ഒന്നുമില്ലെങ്കിലും നുണക്കുഴീടെ കുറവുണ്ടാവില്ലല്ലോ. ഒറ്റമോളല്ലേ, ആവശ്യത്തിനു കാശും! ഒരു നുണക്കുഴി ഫിറ്റു ചെയ്തേക്കാമെന്നു കരുതുന്നതിൽ തെറ്റുകാണണ്ടാ...

ഇപ്പൊ നുണക്കുഴിയ്ക്കും കാറ്റലോഗുണ്ടത്രേ ആശുപത്രിയിൽ! ഐശ്വര്യാറായിയുടേതു വേണോ ഷാരൂഖാന്റെ വേണോ... ലോകത്തിലെ ഒട്ടുമിക്ക സെലിബ്രിറ്റികളുടേയും നുണക്കുഴികൾ ആശുപത്രിയിൽ വിശ്രമിയ്ക്കുന്നുണ്ടെന്ന്!

" കഷ്ടം, നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഒരു പോക്ക്..." കുമാരൻ ബുദ്ധിജീവിയായിത്തുടങ്ങിയിരിയ്ക്കുന്നു. ഇനിക്കുറച്ചു പൊതു വിജ്ഞാൻഅം കേൾക്കാം.

 "വിദ്യാഭ്യാസം ബിരുദങ്ങളുടെ പേരു ചേർക്കാൻ മാത്രമുള്ളതായി മാറിക്കൊണ്ടിരിയ്ക്കുന്നു. ഗതാഗത നിയമങ്ങൾ ലേണിംഗ് ടെസ്റ്റിനുള്ളതാണെന്നു പറയുന്നതു പോലെ! ചുറ്റുപാടുനിന്നും നമുക്കു സംഭാവനയായി കിട്ടുന്നതും വിഭിന്നമായതല്ലല്ലോ. നാലാൾക്കു ഗുണം കിട്ടുന്ന യാതൊന്നിനെപ്പറ്റിയും ആരും സംസാരിയ്ക്കുന്നില്ല. തങ്ങളെ ഭരണാധികാരികളാക്കിയ ജനസമൂഹത്തിനു വേണ്ടി നിലകൊള്ളാൻ ഭരണതേരാളികൾക്കു നേരമില്ല. സാമൂഹ്യ പ്രതിബദ്ധതയോടെ പദ്ധതികൾ ആസൂത്രണം ചെയ്യലും നടപ്പിലാക്കലും സർക്കാരിന്റെ പണിയല്ല. മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടെത്താനും വിളിച്ചുപറയാനും മാത്രം വേദികൾ ചെലവാക്കുന്ന പ്രസംഗ കലാകാരന്മാർ! ഇതൊക്കെ കണ്ടും കൊണ്ടും മനസ്സു നിറയ്ക്കുന്ന മഹാജനങ്ങൾക്ക് ഈ ലോകം വരും തലമുറകൾക്കു കൂടി അവകാശപ്പെട്ടതാണെന്നും അതിനുവേണ്ടി സംരക്ഷിയ്ക്കപ്പെടേണ്ടതാണെന്നും  ചിന്തിയ്ക്കാനുള്ള മാനസികനില എങ്ങനെ വരാനാണ്...!"

വെറുതേയല്ല കുമാരൻ പിരാന്തനായത്. ഇനി വരാനിരിയ്ക്കുന്ന എന്റെ തലമുറയ്ക്ക് ഞാനൊരുക്കി വയ്ക്കുന്ന വിഭവങ്ങളെക്കുറിച്ച് സത്യത്തിൽ ഞാൻ ചിന്തിച്ചു തുടങ്ങികത് അവന്റെ ഈ വർത്താനത്തിനു ശേഷമാണ്. ഇതു മനസ്സിലാക്കാനുതകുന്ന പാഠ്യപദ്ധതികൾകൊണ്ട് നമ്മുടെ വിദ്യാപീഠങ്ങൾ അലങ്കരിയ്ക്കനായെങ്കിൽ...

കവലയിൽനിന്ന് തിരികെ പോരുമ്പോഴും കുമാരൻ കൂടെയുണ്ടായിരുന്നു. ഈ ലോകത്ത് പിരാന്തില്ലാത്ത ഒരേയൊരാൾ കുമാരനാണെന്നു തോന്നി. പക്ഷേ അതു വിളിച്ചുപറയാനും കുമാരനെ അനുസരിയ്ക്കാനും എനിയ്ക്കു മനസ്സുവരുന്നില്ലല്ലോ..!

Sunday

അമ്മിണിയ്ക്ക് അവാർഡ് പുളിക്കുമോ...?

ഈ വർഷത്തെ സേവനരത്ന അവാർഡിന് തങ്ങളെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് ബസ്റ്റാൻഡ് അമ്മിണി, അടിമാലി വാസു, സർവ്വശ്രീ അയ്യപ്പ ബൈജു തുടങ്ങിയവർ വരുന്ന ഒരാഴ്ചക്കാലത്തേയ്ക്ക് തങ്ങളുടെ സേവനങ്ങൾക്ക് അവധികൊടുക്കാൻ പ്രത്യേകം പ്രത്യേകം തീരുമാനമെടുത്തെന്ന്. ഇങ്ങനെ ഒരു തീരുമാനമെടുത്തത് അൽപ്പം കടന്ന കൈ ആയിപ്പോയെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അതിനു സർവ്വത്ര പിന്തുണകൊടുക്കാനാണ് കുമാരപുരത്തെ പൗരപ്രമുഖൻ കുമാരനുൾപ്പടെയുള്ളവരും തീരുമാനിച്ചതു പോലും.!

സാമൂഹ്യ സേവന രംഗത്തെ വ്യത്യസ്ഥതയുള്ള പരിഷ്കർത്താക്കൾക്ക് ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ അവരെ പ്രേരിപ്പിച്ച ഘടകങ്ങളെക്കുറിച്ച് ഒരു വിശകലനം നടത്തേണ്ടത് ഉപരിപ്ലവത്തിന്റെ വക്താക്കൾ എന്നനിലയിൽ കുമാരപുരത്തെയും അതിന്റെ പ്രയോക്താക്കൾ എന്നനിലയിൽ മറ്റിടങ്ങളിലേയും സാമാന്യജനസമൂഹമാണ്. കുമാരപുരത്തിനും പുറത്ത് ജീവിച്ചറിയ്ക്കുന്നവരും മൺമറഞ്ഞുപോയവരുമായ സേവനസംഗമങ്ങളെയും കഴിവുതെളിയിച്ച ഇതര അമ്മിണിമാരെയും പ്രസ്തുത അവാർഡിനായി പരിഗണിയ്ക്കാത്തതിൽ നിഗൂഢമായ ലക്ഷ്യം തീർച്ചയായും ഉണ്ടാവും. അതിനെതിരേ പ്രതിഷേധവും സ്വാഭാവികമായും ഉണ്ടാവും.

കുമാരപുരത്തിന്റെ മാത്രമല്ല തൊട്ടയൽപക്കങ്ങളിലേയും സാമൂഹ്യസേവനരംഗത്തെ പ്രമുഖർക്കുമാത്രം നൽകുന്ന ഏറ്റവും വലിയ ബഹുമതിയാ സേവനരത്ന ഈ ദേശത്തിനുമാത്രം അന്യമാകുന്നതിൽ എനിയ്ക്കും നിരാശയുണ്ട്. പകരം എത്ര ചെറുബഹുമതികൾ തിരുകിവച്ചാലും സേവനരത്നയാവില്ലല്ലോ.. ഇപ്പൊ കാലം ചെയ്തവർക്കാണോ കാത്തിരിയ്ക്കുന്നവർക്കാണോ അവാർഡുനൽകേണ്ടതെന്ന തർക്കമാണ് അവാർഡിന്റെ അലങ്കോല പ്രഖ്യാപനത്തിനു കാരണമായി ചൂണ്ടിക്കാണിയ്ക്കപ്പെടുന്നത്. പല ന്യായങ്ങളും ന്യായമില്ലാത്തവർക്കും ഉന്നയിയ്ക്കാൻ കഴിയും.

അമ്മിണിയുൾപ്പടെയുള്ളവർ അവാർഡു കൈപ്പറ്റിയതിനു ശേഷവും തങ്ങളുടെ മഹത്തായ സേവനങ്ങൾ തുടർന്നും നൽകുമെന്നതിന് യാതൊരുറപ്പുമില്ലത്രെ! നേരത്തേ പദ്മയും പാർവ്വതിയുമൊക്കെ കൈപ്പറ്റിയിട്ടുള്ളവർ വിവാദവിലക്കുകളാൽ ഉത്തമരാകുന്നത് കാണാതിരിയ്ക്കാനുമാകുന്നില്ല. അമ്മിണിമാരുടെ സേവനമേഖലകൾകൂടി അവാർഡിനായുള്ള തെരഞ്ഞടുപ്പിനു  പരിഗണിച്ചതു നല്ല കാര്യമാണെങ്കിലും ഇത്തരം അവാർഡുകൾ ആർക്ക് എങ്ങനെ കൃത്യമായി അർഹർക്കുതന്നെയെത്താം എന്നത് കുറച്ചുകൂടി ഗൗരവപൂർണ്ണമാക്കുന്നതു നല്ലതുതന്നെയാണ്. റിയൽ ഹീറോസിനുമാത്രം തിലകരത്ന നൽകിയാൽമതിയെന്ന് തീരുമാനിച്ചാൽത്തന്നെ അമ്മിണിയും അയ്യപ്പബൈജുവും വാസുവുമെല്ലാം അവരുടെ തനതുമേഖലകളിലെ റിയൽ ഹീറോസാണെന്നകാര്യം പ്രസക്തമാകുന്നുണ്ട്. ചില പ്രൊഫഷണലുകൾ സാമ്പത്തികമായും വ്യക്തിപരമായും നേട്ടത്തിനുവേണ്ടി മാത്രം പ്രവർത്തിയ്ക്കുമ്പോൾ ഇവർ ഒരു സമൂഹത്തിനു വേണ്ടിയാണു പ്രവർത്തിയ്ക്കുന്നതെന്ന് നമ്മൾ മറന്നുപോകരുത്. തെരുവിന്റെ ദേശീയഗാനം ഉച്ചത്തിൽ പാടാൻ അയ്യപ്പബൈജുമാർ മാത്രമാണുള്ളതെന്ന് മറക്കുകയുമരുത്.  അതുകൊണ്ടുതന്നെ അവാർഡിനർഹരാകേണ്ട ഹീറോകൾ ആര് എന്നത് നല്ലവണ്ണം ആലോചിയ്ക്കേണ്ട ഒന്നുതന്നെയാണ്.

അക്കാര്യത്തിൽ ഡോ. കഞ്‌ജ്‌ടു കുഞ്‌ടു ചൂണ്ടിക്കാണിയ്ക്കുന്നതുപോലെ കുറച്ചു നിർവ്വചനങ്ങൾ മാനദണ്ഡമാക്കുന്നത് നന്നായിരിയ്ക്കുമെന്ന് ഈയുള്ളവനും തോന്നുന്നുണ്ട്. ഈ മാനദണ്ഡം ആരോകട്ടെടുക്കുകയോ പാത്തുവയ്ക്കുകയോ ഒക്കെ ചെയ്തതുകൊണ്ട് കഴിഞ്ഞ ഏഴെട്ടുകൊല്ലമായി തിലകരത്ന നൽകാതിരുന്നതു നന്നായി. ഇടയ്ക്ക് ഇൻഡ്രീലു കൊടുത്ത് അടികാണുന്നതാണു രസം. അതുകൊണ്ടുതന്നെ എല്ലാക്കൊല്ലവും അവാർഡുനൽകുന്നതും ശരിയല്ല. ഒന്നുമില്ലെങ്കിലും നാലാളു കാണേണ്ട തടിയല്ലേ?

അല്ലേലും തിലകരത്നപോലുള്ള അവാർഡുകൾ മുലകുടിമാറാത്തവർക്ക്  കൊടുത്താൽ ഭാവിയിൽ അവർ മുലയിൽനിന്ന് കുടിമാറ്റാതിരുന്നാൽ പ്രശ്നമാവുമെന്ന പേടിയും അവാർഡു ജൂറിയ്ക്കുണ്ടെന്നാണു കേട്ടത്. ഇതിന് ഉറപ്പില്ലാത്തിടത്തോളം തൽക്കാലം മുലമറന്നവർക്കുതന്നെ കൊടുക്കുന്നതാണുചിതമെന്ന്  അവർ ചിന്തിച്ചുപോകുന്നുണ്ടെങ്കിൽ അതിന് ആരെയാണു കുറ്റം പറയേണ്ടതെന്ന് നിങ്ങൾ തീരുമാനിച്ചുകൊള്ളൂ. ഇടയ്ക്ക് ഒരു കൊച്ചിന്റെ വർത്താനവും കേട്ടു! കൊച്ചിന് അവാർഡുകൊടുക്കാൻ കൊച്ചിന്റെ തള്ള പറഞ്ഞില്ല എന്നതുതന്നെ ശരിയല്ല. അങ്ങനെ ആരെങ്കിലും പറയുന്നതുകേട്ട് കൊച്ചിനും തള്ളയ്ക്കും എന്തിനേറെ അമ്മിണിയ്ക്കുപോലും അവാർഡുനൽകാനാവില്ലെന്നും അങ്ങനെ കൊടുക്കാനുള്ള ഒന്നല്ല ഈ അവാർഡെന്നും തീരുമാനിയ്ക്കാൻ ഇവർക്കൊക്കെ ആരാണ് അധികാരം കൊടുത്തത്? കൊച്ച് നിന്നുകൊണ്ടാണു കളിക്കുന്നതെന്നത് ഒരു കുറവായി കാണാനൊക്കുമോ, അതോ നിന്നുകൊണ്ട് കളിക്കാൻ പാടില്ലെന്നാണോ? അതോ നിന്നുകൊണ്ട് കളിയ്ക്കുന്നവരല്ലേ കൂടുതൽ കളിയ്ക്കുന്നത്? എന്തായാലും അങ്ങനെ നിന്നുകൊണ്ടു കളിക്കുന്നവന് അവാർഡുകൊടുക്കാൻ തീരുമനിച്ചാൽ നന്നായി ഇന്നും കളിക്കുന്ന കപിലനായിരിയ്ക്കും കൂടുതൽ അർഹത. അതുകഴിഞ്ഞു കൊച്ചിനെ കുളിപ്പിച്ചാൽ മതിയാകുമെന്നാണു തോന്നുന്നത്. നിന്നുകൊണ്ടുള്ള കളി മോശമാവാതിരിക്കട്ടെ, അല്ലെങ്കിൽ മോശമല്ലാത്തിധത്തിൽ നിന്നുകളിക്കട്ടെ..


എന്നാപ്പിന്നെ അഭിനയവും ധ്യാനവുമൊക്കെ തൊഴിലാക്കിയവർക്കുതന്നെ അങ്ങു കൊടുത്തൂടേ എന്തിനാണു ഇത്ര വിവാദങ്ങളൊക്കെയുണ്ടാക്കി കൊടുക്കുന്നതെന്നു ചോദിക്കരുത്. അടുത്തകാലത്തായി വിവാദങ്ങൾ മാത്രമാണ് നമുക്ക് സമ്പാദ്യമായി കുമിഞ്ഞുകൂടുന്നത്. ഇതിനായിട്ട് ഒരു കുറവുവരാൻ പാടില്ലല്ലോ! അതുകൊണ്ടുതന്നെ അമ്മിണിയും വാസുവും ബൈജുവും കൂടുതൽ കടുത്ത തീരുമാനങ്ങളെടുക്കാൻ തയ്യാറെടുക്കുകയാണെന്നാണ് ഒടുവിൽ അറിയാൻ കഴിയുന്നത്.  തന്റെ സേവനങ്ങളെ മറ്റുള്ളവരുടെ മുന്നിൽ നിരത്തി പ്രശസ്തിയെടുക്കേണ്ടെന്ന തീരുമാനത്തിൽനിന്ന് വിഭിന്നമായി ഇനിമുതൽ ബസ്റ്റാൻഡ് അമ്മിണി തന്റെ പേര് അന്വർത്ഥമാക്കുന്ന രീതിയിൽ ബസ്റ്റാൻഡിലും പൊതുജനങ്ങൾക്കു ദൃശ്യമാവുന്ന വിധത്തിലും മാത്രമേ തന്റെ പൊതുപ്രവർത്തനങ്ങൾ നടത്തൂ എന്നു തീരുമാനിച്ചിട്ടുണ്ട്. അയ്യപ്പബൈജുവിനും ഏതാണ്ട് ഇതേ തീരുമാനം തന്നെയാണെന്നുമറിയുന്നു. അവാർഡുകിട്ടിയില്ലെങ്കിലും തന്റെ പ്രവർത്തന മേഖലയിൽ വ്യതിചലനമുണ്ടാക്കാൻ അടിമാലി വാസു തയ്യാറല്ലെന്നാണ് കിട്ടിയ വിവരം. പേരിൽ മാത്രമല്ല നാലു പുത്തൻ തടയുന്ന ഏർപ്പാടിലല്ലാതെ തനിക്കു താല്പര്യമില്ല. ഇനി അമ്മിണിക്കോ ബൈജുവിനോ കിട്ടുന്ന അവാർഡുകളിലൊരെണ്ണം തൽക്കാലം താൻ അടിച്ചുമാറ്റിക്കൊള്ളാം. പിന്നീടുള്ള വിവാദം അതിനെക്കുറിച്ചാവട്ടെ. തൽക്കാലം കുമാരപുരവും അവിടത്തെ കുമാരകുമാരിമാരും സമാധാനത്തോടെ ഉറങ്ങുമെന്നുമാത്രം നമുക്കു പ്രത്യാശിയ്ക്കാം. കുമാരന് ഉറങ്ങാൻ കഴിഞ്ഞില്ലെങ്കിലും...

Wednesday

കുമാരൻ കുമാരൻ തന്നെ..!

എറണാകുളത്തു മീറ്റാൻപോയപ്പോൾ മലയാളത്തിന്റെ സ്വന്തം ഹെവിവെയിറ്റ് ബ്ലോഗർ കണ്ണൂരുകാരൻ കുമാരൻ എന്ന കുമാരനെ കുമാരൻതന്നെ അടിച്ചുമാറ്റിക്കൊടുത്ത തൂലികകൊണ്ട് കൂടുതൽ സുന്ദരനാക്കിയപ്പോൾ....

Popular Posts

Recent Posts

Blog Archive