Monday

കോരനു കുമ്പിളും അന്യമാകുന്നു



   ലീഗൽ മെട്രോളജി വകുപ്പിനെതിരേയുള്ള അന്വേഷണ റിപ്പോർട്ട് സുതാര്യകേരളം ഓഫീസിൽ നിന്ന് അപ്രത്യക്ഷമായി

  2002ൽ മലപ്പുറം ജില്ലയിൽ നിന്നും ലീഗൽ മെട്രോളജി വകുപ്പ് കുടിശ്ശിഖ എന്ന പേരിൽ ഓട്ടോറിക്ഷാ തൊഴിലാളികളിൽനിന്ന് അനധികൃതമായി വൻതുക ഈടാക്കിയ നടപടിക്കെതിരേ ഡ്രൈവേഴ്സ് വെൽഫെയർ സൊസൈറ്റി സുതാര്യ കേരളത്തിനു നൽകിയ പരാതിയുടെ തുടർനടപടികളുടെ ഭാഗമായി സുതാര്യ കേരളത്തിന് ലീഗൽ മെട്രോളജി വകുപ്പ് നൽകിയ അന്വേഷണ റിപ്പോർട്ടാണ് സുതാര്യകേരളം ഓഫീസിൽ നിന്ന് അപ്രത്യക്ഷമായത്. 1992ലാണ് മലപ്പുറം ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ നിയമം മൂലം ഫെയർമീറ്റർ നിർബ്ബന്ധമാകുന്നതെങ്കിലും ഇതു നടപ്പിൽ വരുത്താൻ അധികാരികൾക്കു സാധിച്ചിരുന്നില്ല. 2002ൽ ഇതു കർശനമായി നടപ്പിൽ വരുത്തുന്നതിന് അധികാരികൾ തീരുമാനിച്ചതോടെയാണ് ലീഗൽ മെട്രോളജി വകുപ്പിന്റെ തലതിരിഞ്ഞ കുടിശ്ശിഖ പിരിച്ചെടുക്കൽ നടന്നത്. പുതുതായി മീറ്റർ സ്ഥാപിച്ച ഓട്ടോറിക്ഷകളായാലും പെർമിറ്റ് ലഭ്യമായ കാലം മുതലുള്ള കുടിശ്ശിഖ അടക്കണമെന്നതായിരുന്നു ആവശ്യം. ഓട്ടോതൊഴിലാളികളിൽ നിന്ന് നിയമ വിരുദ്ധമായി പിഴ ഈടാക്കിയ ഈ സംഭവം അന്ന് വിവാദം സൃഷ്ടിച്ചിരുന്നു. കേവലം 45 രൂപമാത്രം ഈടാക്കേണ്ട സ്ഥാനത്ത് 200 മുതൽ 2000 രൂപവരെയാണ് അധികൃതർ അനധികൃതപിഴയായി ഈടാക്കിയത്.

  ജില്ലാ ട്രേഡ്‌യൂണിയൻ നേതാക്കന്മാരും ഭരണകർത്താക്കളും തമ്മിൽ നടത്തിയ ചർച്ചകൾക്കു ഫലം കണ്ടിരുന്നില്ല. പിഴയടക്കാനാവശ്യപ്പെട്ട സംഖ്യ തവണകളായി അടയ്ക്കാമെന്ന തീരുമാനമാണ് അന്നു ചർച്ചയ്ക്കിരുന്ന രാഷ്ട്രീയ നേതാക്കന്മാർ സമ്പാദിച്ചത്.  അന്യായമായാണ് തുകയീടാക്കിയതെന്നു സ്ഥാപിയ്ക്കാൻ അവർക്കു സാധിച്ചില്ല. തുടർന്ന് ഡ്രൈവേഴ്സ് വെൽഫെയർ സൊസൈറ്റി എന്ന സംഘടന ലീഗൽ മെട്രോളജി – മോട്ടോർവാഹന വകുപ്പുകളെ എതിർകക്ഷികളാക്കി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇതിനെതുടർന്ന് 2009 ഫെബ്രുവരി 12ന് കുടിശ്ശിഖ ഈടാക്കാൻ പാടില്ലായെന്ന ഉത്തരവ് കോടതി പുറപ്പെടുവിച്ചു. തുടർന്ന് നിയമവിരുദ്ധമായി ഈടാക്കിയ പണം തിരികെനൽകണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സംഘടനാ പ്രസിഡന്റും ബ്ലോഗറുമായ മുജീബ്റഹ്മാൻ പത്തിരിയാൽ ലീഗൽ മെട്രോളജി കണ്ട്രോളർക്കു നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായില്ല. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും മറുപടികാണാത്തതിനാൽ വിവരാവകാശ കമ്മീഷനിൽ അപ്പീൽ നകുകയും അപ്പീൽ പരിഗണിച്ച കമ്മീഷൻ 2009 ജൂലൈ 16ന് വിവരം നൽകാൻ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥന് 20000/ രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു. ഈ ഉദ്യോഗസ്ഥൻ തന്നെയാണ് ഇപ്പോൾ ലീഗൽ മെട്രോളജി കണ്ട്രോളർ സ്ഥാനം അലങ്കരിക്കുന്നതെന്നതാണ് പുതിയ വിവരം.

 
  ജില്ലയിലെ ഓട്ടോ തൊഴിലാളികളിൽ നിന്ന് അധികം ഈടാക്കിയ പണം തിരികെ ലഭിക്കാനും ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാനും ലീഗൽ മെട്രോളജി വകുപ്പ് തുടർന്നും തയ്യാറാവാത്തതിനെത്തുടർന്ന് ശ്രീ മുജീബ്റഹ്മാൻ മുഖ്യമന്ത്രിയുടെ സുതാര്യ കേരളത്തിലേക്കു പരാതിയയച്ചു. പരാതി പരിശോധിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും ബന്ധപ്പെട്ടവർ അതു ശ്രദ്ധിച്ചില്ല. അദ്ദേഹത്തിന്റെ വിവരാവകാശ നിയമപ്രകാരമുള്ള ഇടപെടലുകൾ കാരണമായി ആറുമാസങ്ങൾക്കു ശേഷം അന്വേഷണ റിപ്പോർട്ട് തയ്യാറായെങ്കിലും അതു പരാതിക്കാരന് അനുകൂലമായതിനാൽ മുഖ്യമന്ത്രിക്ക് നൽകിയിരുന്നില്ല. ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ ഘടിപ്പിക്കുമ്പോൾ അത് ലീഗൽ മെട്രോളജി ഓഫീസിൽ കൊണ്ടുവന്ന് ഒരു വർഷത്തേക്ക് സീൽ പതിക്കാറാണു പതിവെന്നും ഓരോ വർഷവും പുതുക്കി സീൽ ചെയ്യാത്തവർക്കാണു പിഴ ചുമത്തേണ്ടതെന്നും എന്നാൽ ഇക്കാര്യങ്ങളൊന്നും പ്രസ്തുത വിഷയത്തിൽ പാലിച്ചുകണ്ടില്ലെന്നും ഇതു തികച്ചും നിയമവിരുദ്ധവും ഒരുതരത്തിലും ന്യായീകരിക്കാൻ ആവാത്തതുമാണെന്ന് ലീഗൽ മെട്രോളജി ഉത്തരമേഖലാ ഡെപ്യൂട്ടി കണ്ട്രോളർ പി. ബാബുരാജ് സംസ്ഥാന കണ്ട്രോളർക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടാണ് അന്ന് മുഖ്യമന്ത്രിക്ക് കൈമാറാതിരുന്നത്.

  വിവരാവകാശ നിയമപ്രകാരം പരാതിക്കാരൻ നേടിയെടുത്ത പ്രസ്തുത റിപ്പോർട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതിക്കാരൻ തന്നെ നേരിട്ട് അയച്ചുകൊടുക്കുകയും നടപടിയെടുക്കാനാവശ്യപ്പെടുകയും ചെയ്തിരുന്നു. 26585/2010 നമ്പരായി ഫയൽചെയ്ത അതിന്റെ തുടർ നടപടികളുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പ് നൽകിയ അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ സുതാര്യകേരളം ഓഫീസിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് 13ന് വിവരാവകാശ പ്രവർത്തകർ നടത്തിയ സുതാര്യകേരളം ഓഫീസിലെ നേരിട്ടുള്ള അന്വേഷണത്തിലാണ് റിപ്പോർട്ട് അപ്രത്യക്ഷമായതറിയുന്നത്. ഭരണമാറ്റമാണ് അതിനു കാരണമായി അവർ പറയുന്നത്.

  നിയമവിരുദ്ധമായി ഓട്ടോത്തൊഴിലാളികളിൽനിന്ന് ഈടാക്കിയ പിഴസംഖ്യ തിരിച്ചു നൽകാതിരിക്കാനും കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാക്കാനുമുള്ള ആസൂത്രിത ശ്രമമാണ് പ്രസ്തുത റിപ്പോർട്ടിന്റെ അപ്രത്യക്ഷമാകലിനു കാരണമായി കരുതുന്നത്. കേവലം പോസ്റ്റുമാന്റെ പണിയെടുക്കുന്ന ഓഫീസായി മാത്രം സുതാര്യകേരളം ഓഫീസ് മാറിപ്പോകുന്നുണ്ടോ എന്ന സംശയമാണ് ഈയുള്ളവനിപ്പോൾ. ഏതായാലും പൊതുജനങ്ങൾക്ക് ഏറെ ഉപകാരമാവും എന്നു കരുതി നടപ്പിൽ വരുത്തിയ വളരെ പ്രധാനപ്പെട്ടതെന്നു സർക്കാർ വിശേഷിപ്പിക്കുന്ന സുതാര്യകേരളം പദ്ധതിയാണ് ഉദ്യോഗസ്ഥലോബിയുടെ കെടുകാര്യസ്ഥതയിൽ മാനഹാനി നേരിടുന്നത്.

  2 comments:

  1. വമ്പൻ അളവുതൂക്ക വെട്ടിപ്പുകാരേയും,മായം
    ചേർക്കൽക്കാരെയെല്ലാം തൊടാതെ അന്നന്ന് ജീവിതം
    പോറ്റാൻ പാടുപെടുന്നവർ ഈ ഉദ്യോഗസ്ഥ സമൂഹത്തിന് മുമ്പിൽ
    എന്നും കോരന്മാർ തന്നെ...!

    ReplyDelete

Popular Posts

Recent Posts

Blog Archive