Sunday

ആനമൂടും വെള്ളം കുടിയും

ഇന്നും (?) അന്നും എന്നും ഗംഗാ ട്രാവത്സ് ആറുമണിയ്ക്കു തന്നാ ആയൂരിലെത്തുന്നത്. ഗംഗാട്രാവത്സിനെ ഓര്‍മ്മയില്ലേ..? ഹിമക്കുട്ടിയുടെ പോസ്റ്റില്‍ പറഞ്ഞിരുന്ന ഗംഗതന്നെയാണ് കഥയിലെ പാത്രം. ചില്ലറ തമാശകളും മഹാ സംഭവങ്ങളും നടക്കുന്ന പ്രസ്തുത ഗംഗയില്‍ പതിവായി നടന്നിരുന്ന ഒന്നു രണ്ടു സംഗതികളിലേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം.

ആയൂര്‍ - ചടയമംഗലം ‌- വെള്ളാര്‍‌വട്ടം - അമ്പലം മുക്ക് വഴി കടയ്ക്കല്‍. പുനലൂരുനിന്നു കടയ്ക്കലിലേയ്ക്കുള്ള ഗംഗാ ട്രാവത്സിന്റെ സഞ്ചാര പഥത്തില്‍ മേല്‍ പ്രസ്താവിച്ച സ്ഥലങ്ങള്‍ക്ക് തങ്ങളുടേതായ കഥകള്‍ പറയാനുണ്ട്.

ആയൂര്‍ - ചടയമംഗലം.

ബസ്സിലിരുന്ന് നേരേ തെക്കോട്ടു നോക്കിയാല്‍ ഭീമാകാരനായ ഒരാനയുടെ രൂപസാദൃശ്യത്തില്‍ ആകാശത്തെ തഴുകി നില്‍ക്കുന്ന ഒരു പാറമല കണാം. ഈ കാഴ്ച ചടയമംഗലം വരെ കണ്ടുകൊണ്ടിരിയ്ക്കാം. ആനയുടെ രൂപം പൂണ്ട പ്രധാന ഭാഗം മുഴുവന്‍ ഒറ്റപ്പാറയാണ്‍. പണ്ട് രാമായണകാലത്ത് രാവണന്‍ചേട്ടന്‍ സീതാദേവിയെയും അടിച്ചുമാറ്റി ലങ്കയിലേയ്ക്കു പറക്കുന്ന സമയത്ത് പക്ഷിശ്രേഷ്ഠനായ ജഡായു യാത്രയുടെ മാര്‍ഗ്ഗ തടസ്സമായി നിലകൊണ്ടത് ഇവിടെയായിരുന്നു. രാവണന്റെ വെട്ടേറ്റ് ചിറകറ്റ ജഡായു വീണു കിടന്നത് ഈ പാറപ്പുറത്താണെന്നാണ് ഐതിഹ്യം. നല്ലപാതിയെത്തേടിവന്ന ശ്രീരാമന്‍ ഈ പാറപ്പുറത്തു വച്ചാണു ജഡായുവിനെ കണ്ടുമുട്ടിയതത്രെ. ശ്രീരാമന്റെ കാലടി പതിഞ്ഞുവെന്നു കരുതപ്പെടുന്ന ഈ പാറയുടെ ഒരു ഭാഗത്തുള്ള വറ്റാത്ത കുളം മല കയറിവരുന്നവരുടെ ദാഹം ശമിപ്പിയ്ക്കുന്നു. പാറമലയുടെ മുകളില്‍ വളരെ വലിയ ഒരു ശ്രീരാമ പ്രതിമയുണ്ട്. ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും ഉയര്‍ന്ന ഭാഗങ്ങളില്‍ നിന്നാല്‍ ഈ പാറയും ശ്രീരാമ വിഗ്രഹവും വ്യക്തമായി കാണാം. ജഡായു വീണ സ്ഥലമായതിനാല്‍ ജഡായുമംഗലമെന്നും തുടര്‍ന്ന് ചടയമംഗലമെന്നും ഈ സ്ഥലം അറിയപ്പെട്ടു എന്നാണു കരുതുന്നത്. ഏതായലും ചടയമംഗലം പാറ ഒരൊന്നൊന്നര പാറ തന്നെയാണ്.

ചടയമംഗലം - വെള്ളാര്‍‌വട്ടം

ഈ റൂട്ടിലേയ്ക്കു കടന്നാല്‍ മറ്റൊരു ലോകമാണ്. ഇരു വശവും റോഡിനോടു ചേര്‍ന്നിരിയ്ക്കുന്ന വീടുകള്‍. കാറ്റുകൊള്ളാന്‍ പുറത്തിറങ്ങിയിരിയ്ക്കുന്ന തരുണീമണികളെയും തല്ലുകൊള്ളാന്‍ കാത്തിരിയ്ക്കുന്ന ശ്രീമതിമാരായ മഹിളാമണികളെയും നോക്കി മിഴികള്‍ കറക്കിയുള്ള യാത്ര. മരണവീട്ടില്‍ “നാളെമുതല്‍ എനിയ്ക്കാരോ..” എന്നു വിലപിയ്ക്കുന്ന ശ്രീമതിമാരുടെ ഭാവമായിരുന്നവര്‍ക്ക്. ഇപ്പൊത്തന്നെ “എനിയ്ക്കാരോ” എന്നു ചോദിയ്ക്കാന്‍ വെമ്പിനില്‍ക്കുന്നതായും ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ചത്തതിനൊക്കുമേ ജീവിച്ചിരിയ്ക്കിലുമെന്നതാണ് ഈ ദുരവസ്ഥയ്ക്കു കാരണമായി എനിയ്ക്കു തോന്നിയത്. മഹിളകളുടെ ഈ അവസ്ഥയ്ക്കുള്ള കാരണത്തിന്റെ പ്രഭവകേന്ദ്രം വെള്ളാര്‍‌വട്ടം എന്ന മഹാനഗരമാണ്, വഴിയേ മനസ്സിലാവും. ഈ ആസ്വാദനത്തിന്റെ സുഖം ആവോളം നുകരാന്‍ തന്നെയാവണം ഞാന്‍ പതിവായി ഗംഗാട്രാവത്സ് തന്നെ യാത്രയ്ക്കു തെരഞ്ഞെടുത്തത്. അത്യാവശ്യം നല്ല തിരക്കുണ്ടായിരിയ്ക്കും. ഈ തിരക്കിലേയ്ക്കാണു നാലാളുടെ ഇടം കവരുന്ന മൂടിന്നധിപതിയായ ആനമൂടി രമണിച്ചേച്ചിയും ചേരുന്നത്. ഒപ്പം ആനമൂടിന്റെ ആരാധകരും ചില്ലറ ഉപയോക്താക്കളുമായ ഒരുപറ്റവും സ്ഥിരമായുണ്ടാവുമായിരുന്നു.ആനമൂട്ടില്‍ പിച്ചലും നുള്ളലും അവരുടെ ഹോബിയായിരുന്നു, രമണിച്ചേച്ചിയ്ക്ക് ചില്ലറ ആനന്ദവും. ഒരിയ്ക്കല്‍ ആനമൂടും കടന്ന് മൂത്തുപാകമായ മാതളനാരങ്ങയില്‍ ആരോ ഒന്നു സാമ്പ്ലി. കളി മൂടിനോടു മതി നാരങ്ങ വില്‍ക്കാനല്ലെന്ന് ആനമൂടി തുറന്നടിച്ചു.

“നിനക്കൊന്നും അമ്മേം പെങ്ങന്മാരും ഇല്ലേഡാ......?

സംഭവം എനിക്കു മനസ്സിലായില്ല. ആനമൂടും മാതളനാരങ്ങയും തമ്മില്‍ ബന്ധമില്ലെന്നാണോ..! അതോ ആനമൂട് ചേച്ചീടേതല്ലെന്നോ...!!

വെള്ളാര്‍വട്ടത്തെമ്പോള്‍ ആനമൂടിന്റെ ക്ലൈമാക്സാവും.

വെള്ളാര്‍‌വട്ടം - അമ്പലം‌മുക്ക്

ഗുണവും മണവും രുചിയുമൊക്കെ വിരാചിയ്ക്കുന്ന മൂന്നാംഭാഗമാണ് ഞാന്‍ കൂടുതല്‍ ആസ്വദിച്ചിരുന്നത്. വിലയിലും അളവിലും മായം കലരാത്ത തൊള്ളായിരത്തിപ്പതിനാറിന്റെ പരിശുദ്ധിയുള്ള നാടന്‍ പട്ടച്ചാരായം യഥേഷ്ടം ലഭിയ്ക്കുന്ന സ്ഥലമായിരുന്നു വെള്ളാര്‍‌വട്ടം. യഥാര്‍ത്ഥത്തില്‍ ജനകോടികളായ കുടിയന്മാരുടെ വിശ്വസ്ഥ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന മഹാനാട്. അന്തിയായാല്‍ ജനകോടികള്‍ ഇവിടേയ്ക്ക് ഒഴുകിയെത്തിയിരുന്നതു വെറുതെയല്ലെന്ന് അക്കാലത്ത് അതുവഴി സഞ്ചരിച്ചിരുന്നവര്‍ സാക്ഷ്യപ്പെടുത്തും.

വെള്ളാര്‍‌വട്ടത്തെത്തുമ്പോള്‍ ബസ്സ് ഏതാണ്ടു കാലിയാവും. ഒന്നു നടു നിവര്‍ത്താമെന്നു കരുതുന്നവരുടെ അത്യാഗ്രഹങ്ങളുടെ മേല്‍ മിന്നലും ഇടിയും ഒരുമിച്ചു പ്രയോഗിച്ചുകൊണ്ട് വന്നതിനേക്കാള്‍ ഇരട്ടി മഹാജനം ഉള്ളിലേയ്ക്കു തള്ളിക്കയറും. പട്ടച്ചാരായത്തിന്റെ മനോഹര ഗന്ധം ആസ്വദിച്ചുകൊണ്ട് തുടര്‍യാത്ര ചെയ്യാം. മനസ്സുകൊണ്ട് ആടാന്‍ തയ്യാറെടുത്തവരും ആടിത്തുടങ്ങിയവരും പകുതി ആടിയവരും ഷെഡ്ഡിലൊതുങ്ങാന്‍ തയ്യാറെടുത്തവരുമൊക്കെ ഗംഗയുടെ സ്ഥിരം കുറ്റികള്‍. വാള്‍ വാള്‍ എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഗംഗയില്‍ ആ‍രും വാളുവച്ചതായി കാണാന്‍ കഴിഞ്ഞിട്ടില്ല.

വളവുകളെയും തിരിവുകളെയും പിന്തള്ളി ഗംഗ പായും. ഈ പാച്ചിലില്‍ അമ്പലം‌മുക്ക് കവലയിലെത്തുമ്പോഴാണ് വെള്ളാര്‍‌വട്ടം ഷോയുടെ ക്ലൈമാക്സ്. കവലയില്‍ റോഡിന് തരക്കേടില്ലാത്ത ഒരു വളവുണ്ട്. വളവു തുടങ്ങുന്നിടത്തും തീരുന്നിടത്തും അത്യാവശ്യം പോന്ന ഓരോ ഹമ്പും നാട്ടുകാരുടെ സംഭാവനയായുണ്ടായിരുന്നു. സാമാന്യം വേഗത്തില്‍ വരുന്ന ഗംഗ വളവുതിരിയുന്നതോടെ ബസ്സില്‍ ആട്ടക്കലാശം നടത്തുന്ന കലാകാരന്മാരുടെ കണ്ട്രോളു പോകും. ഹമ്പിലെ ചാട്ടം കൂടിയാവുമ്പോള്‍ അരയില്‍ തിരുകിയിരുന്ന കുപ്പികള്‍ ഒന്നൊന്നായി താഴേയ്ക്കു ചാടും. പാവം ഗംഗ പ്രളയവാഹിനിയായി മാറും. നല്ല ശുദ്ധമായ വെള്ളം വിലക്കുറവില്‍ സുലഭമായി കിട്ടുന്നതു കൊണ്ടാവണം അവിടം വെള്ളാര്‍‌വട്ടമെന്ന് അറിയപ്പെട്ടത്.

(എന്റെ പ്രിയപ്പെട്ട വെള്ളാര്‍വട്ടംകാരേ എന്നോട് ഷെമിക്കേണമേ...)

Wednesday

ബൂലോകത്തുള്ള എന്റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍....
കൂടെ വൈകിയാണെങ്കിലും ഒരു ചെറിയ ഓണ സദ്യയും... സ്വീകരിച്ചാലും...





Tuesday

Popular Posts

Recent Posts

Blog Archive