Friday

സ്കൂളുകളിൽ കൗൺസിലിംഗ് അറിയുന്ന കൗൺസിലർമാരെ നിയമിക്കണം

   കുട്ടികള്‍ രാഷ്ട്രത്തിന്റെ സമ്പത്താണ്. നമ്മുടെ കുട്ടികള്‍ ഇന്ന് ധാരാളം പ്രശ്നങ്ങള്‍ക്കു നടുവിലാണ് ജീവിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും, ശാരീരികവും, മാനസികവും, സാമൂഹികപരമായ ഉന്നമനത്തിനും, അവര്‍ നേരിടുന്ന പീഡനങ്ങളില്‍ നിന്നും, ലൈംഗീക ചൂഷണങ്ങളില്‍ നിന്നും സംരക്ഷണം ഉറപ്പു വരുത്തുവാന്‍ വേണ്ടിയാണ് സ്കൂള്‍തലത്തില്‍ കൗണ്‍സിലിംഗ് സേവനം നൽകണമെന്നു പറയുന്നത്.

   നിങ്ങളുടെ സ്കൂൾ - കോളേജ് വിദ്യാഭ്യാസ ഘട്ടങ്ങളിലെ ഏതെങ്കിലും അദ്ധ്യാപകരെ ദിങ്ങൾ ഇപ്പോഴും ഓർക്കുന്നുണ്ടാകുമല്ലോ. എന്താണ് അവരെ അത്തരത്തില്‍ പ്രത്യേകതയുള്ളവരാക്കിയത്? മികച്ച അധ്യാപന പാടവവും നിങ്ങളുടെ ഉള്ളില്‍ ഉറപ്പിച്ച പാഠങ്ങളും കൊണ്ട് ഇപ്പോഴും നിങ്ങളുടെ ഓര്‍മ്മയില്‍ നിലനില്‍ക്കുന്ന പലരും അവിടെയുണ്ടായിരുന്നിരിക്കാം,  എന്നാല്‍ അതുപോലെ  വാത്സല്യത്തോടെ പിന്തുണ നല്‍കിയ പെരുമാറ്റത്തിന്‍റെ പേരിലും വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളെ വളരെ അനുകമ്പാപൂര്‍വം കേട്ടതിന്‍റെ പേരിലും നിങ്ങളിപ്പോഴും സ്നേഹത്തോടെ ഓര്‍ക്കുന്ന അദ്ധ്യാപകരും അവിടെയുണ്ടായിട്ടുണ്ടാകാം. ഈ രണ്ട് ഗുണങ്ങളും ഒത്തു ചേര്‍ന്നിട്ടുള്ളയാളായിക്കും ഏറ്റവും നല്ല ടീച്ചര്‍.
   
   വിദ്യാര്‍ത്ഥികള്‍ അവരുടെ വളര്‍ച്ചയുടെ വര്‍ഷങ്ങളില്‍ പകുതിയും സ്കൂളിലും കോളേജിലുമായാണ് ചെലവഴിക്കുന്നത്. തങ്ങള്‍ പഠിപ്പിക്കുന്ന കുട്ടികളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ അദ്ധ്യാപകര്‍ക്ക് വളരെ നിര്‍ണായകമായ ഒരു പങ്കുവഹിക്കാനുണ്ട്.  സ്കൂള്‍ കൗണ്‍സിലര്‍മാര്‍ കുട്ടികളുടെ ബന്ധങ്ങളിലുണ്ടാകുന്ന തകര്‍ച്ചകള്‍, മാതാപിതാക്കളുമായുള്ള ബന്ധങ്ങളിലെ സംഘര്‍ഷങ്ങള്‍, ആത്മാഭിമാനം, ശരീരരൂപത്തെക്കുറിച്ചുള്ള ആശങ്കകള്‍, മദ്യം, മയക്കുമരുന്ന് തുടങ്ങിയവയോടുള്ള അമിതാസക്തി (അഡിക്ഷന്‍), ആത്മഹത്യാ ചിന്ത, അല്ലെങ്കില്‍ ഭാവി കരിയറിനെ ചൊല്ലിയുള്ള വേവലാതി തുടങ്ങിയ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ തഴക്കം വന്നവരായിരിക്കുമ്പോള്‍ കുട്ടികളുമായി നിരന്തരം സമ്പര്‍ക്കപ്പെടുന്ന അദ്ധ്യാപകര്‍ക്ക് കുട്ടികളുമായി തുറന്ന സംസാരത്തിലേര്‍പ്പെടാനും മനസ് തുറക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കാനും കഴിയും.  ഒരു അക്കാദമിക് സംവിധാനത്തില്‍ ഇത് ഒരു കൗണ്‍സിലറുടെ പങ്ക് അനുപേക്ഷ്യമായതാക്കുന്നു, ടീച്ചര്‍ക്ക്  കാമ്പസിനകത്ത്  വിദ്യാര്‍ത്ഥികള്‍ക്ക്  പിന്തുണ നല്‍കുന്ന പ്രാഥമിക സ്രോതസ്സായി മാറാനും കഴിയുന്നു.

 സ്കൂൾ എന്നത് അവിടെ പഠിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം സർവ്വതന്ത്ര സ്വതന്ത്രമായി ജീവിക്കാനും അതിലൂടെ വ്യക്തബോധമുള്ള വ്യക്തിത്വത്തെ നിർമ്മിച്ച് ജീവിതം ക്രമപ്പെടുത്താനും ഉപകരിക്കുന്ന ഒന്നാകണം. ബാല്യ കൗമാരങ്ങളിൽ ഒരു കുട്ടി തന്റെ കൂടുതൽ സമയവും ചെലവഴിക്കുന്നത് വിദ്യാലയങ്ങളിലാണ്. അതുകൊണ്ടുതന്നെ ഒരു പൗരന്റെ രൂപീകരണത്തിന്റെ കൂടുതൽ ഉത്തരവാദിത്വവും വഹിക്കുന്നത് വിദ്യാലയങ്ങളാണ്.

   ഇന്ത്യയിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എജ്യൂക്കേഷന്‍ (സിബിഎസ്ഇ) സ്കൂളുകളോട് ശുപാര്‍ശ ചെയ്തിരിക്കുന്നത് എല്ലാ സ്കൂളുകളിലും ഒരു മുഴുവന്‍ സമയ കൗണ്‍സിലറെ  നിയമിക്കണം എന്നാണെങ്കിലും മിക്കവാറും സ്കൂളുകളിലും ഇതുവരെ ഇതു നടപ്പിലാക്കിയിട്ടില്ല. ചിലപ്പോള്‍ ഇത് സ്കൂള്‍ മാനേജ്മെന്‍റിന്‍റെ താല്‍പ്പര്യക്കുറവാകാം, അല്ലെങ്കിൽ കൗൺസിലിംഗ് ചെയ്യാനറിയുന്ന കൗണ്‍സിലര്‍മാരെ തിരിച്ചറിയാതെ വരുന്നതുകൊണ്ടുമാകാം. കൗൺസിലിംഗ് ചെയ്യാൻ യോഗ്യതയുള്ള കൗൺസിലർമാരെ ലഭിക്കാത്തതുകൊണ്ടല്ല, കൗൺസിലിംഗിനുള്ള അവരുടെ കഴിവിനെ വകവെക്കാതെ കേവലം അക്കാദമിക് യോഗ്യതകളിൽ കൗൺസിലിംഗിനെ ആരുടെയൊക്കെയോ താല്പര്യങ്ങൾക്ക് അന്ധമായി അനുസരിച്ച് തളച്ചിട്ടിരിക്കുന്നതാണ് ഈ അപചയത്തിന്റെ ഒരു കാരണം. കൗൺസിലിംഗിനെ അതിൽ നിന്ന് മുക്തമാക്കേണ്ടതുണ്ട്. ലോകത്തൊരിടത്തും കൗൺസിലിംഗ് പഠിക്കാനോ പ്രവർത്തിക്കാനോ ഏതെങ്കിലും നിയമത്തിന്റെ നൂലാമാലകൾ കുറിച്ചിടാത്തത് നമ്മുടെ വിദ്യാഭ്യാസ വിചക്ഷണന്മാർ കണ്ടഭാവം നടിക്കുന്നില്ല. 

   ശരിയായി കൗൺസിലിംഗ് ചെയ്യാൻ അറിയുക എന്നതു മാത്രമാണ് ഒരു കൗൺസിലർക്കു വേണ്ട യോഗ്യത. അതിനെ ആക്കാദമിക് കടമ്പകളെന്ന ആവശ്യമില്ലാത്ത നൂലാമാലക്കിൽ നിന്ന് മോചിപ്പിച്ചെടുക്കേണ്ടതുണ്ട്. കൗൺസിലർക്ക് അക്കാഡമിക് യോഗ്യതകൾ നിർണ്ണയിച്ചു സ്ഥാപിച്ചുകൊടുക്കുന്നത് വിവാഹശേഷം കുട്ടികൾ വേണമെങ്കിൽ മാതാപിതാക്കൾക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യത വേണം എന്നു പറയുന്നതുപോലെയാണ്. ലോകത്ത് ഒരിടത്തുമില്ലാത്ത നിയമങ്ങൾ കൗൺസിലിംഗിനെക്കുറിച്ച് ഒന്നുമറിയാത്ത ഭരണാധികാരികളെയും ആരോഗ്യ വിഭാഗത്തെയും തെറ്റിദ്ധരിപ്പിച്ചു ചിലർ നടപ്പിൽ വരുത്താൻ ശ്രമിക്കുന്നത് വിദ്യാഭ്യാസ - ആരോഗ്യ - മരുന്നു മാഫിയകളുടെ ഒത്താശമൂലമാവാനേ സാധ്യതയുള്ളൂ. മാനസികാരോഗ്യമില്ലാത്ത ഒരു തലമുറ ഉണ്ടായി വരേണ്ടത് അവരുടെ മാത്രം ആവശ്യമാണ്. ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ സൈക്കോതെറാപ്പിയാണു ചെയ്യേണ്ടത്, കൗൺസിലിംഗല്ല. പുറമേ കാണിക്കുന്ന ചേഷ്ടകൾ നോക്കിയല്ല കൗൺസിലിംഗ് ചെയ്യേണ്ടത്, എന്താണ് ഉള്ളിലെന്നു നോക്കിയാണ്. ഒന്നുകിൽ കൗൺസിലിംഗ് തിയറിയും ആവശ്യമായ കൗൺസിലിംഗ് ടൂളുകളും പഠിച്ച് കൗൺസിലിംഗ് ചെയ്യാൻ തയ്യാറാവണം, അല്ലെങ്കിൽ കൗൺസിലിംഗ് അതറിയുന്നവർക്ക് വിട്ടുകൊടുക്കണം. പൈലറ്റ് ലൈസൻസുണ്ടെങ്കിൽ ഓട്ടോറിക്ഷാ ഓടിക്കാൻ കഴിയില്ല, അതിന് ഓട്ടോറിക്ഷ ഓടിച്ചു പഠിക്കുകതന്നെ വേണം, അതു ചെയ്യാത്തതാണ് അപകടങ്ങൾ ഉണ്ടാവുന്നതിനു കാരണം.

Thursday

ഈ നാട് എങ്ങനെ പുരോഗതി പ്രാപിക്കും..

 ബന്ദ് നിരോധിച്ച ശേഷം കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ അതിക്രമങ്ങളാണ് ഇന്നത്തേത്. ബന്ദ് നിലവിലുണ്ടായിരുന്ന സമയത്ത് വേണ്ടപ്പെട്ട ആരെങ്കിലും മരണപ്പെട്ടാൽ നടത്തുന്ന ദുഃഖാചരണം മാത്രമായിരുന്നു ഹർത്താലെങ്കിൽ ഇന്ന് അന്നത്തെ ബന്ദിനെക്കാളും മാരകമായ സാമൂഹിക വിപത്തായി മാറിയിട്ടുണ്ട്. ഈ വിധത്തിൽ ഹർത്താലിനെ മാറ്റിയതിൽ എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും ഒരുപോലെ പങ്കുണ്ട്. ഫലത്തിൽ ബന്ദ് എന്ന വാക്കുമാത്രമാണു നിരോധിക്കപ്പെട്ടത്, പ്രവൃത്തിയല്ല. ബന്ദു നിരോധിക്കപ്പെട്ടപ്പോൾ അന്നു നടത്തിയിരുന്ന പ്രവൃത്തികളും എല്ലാരും ആ വാക്കിനൊപ്പം നിർത്തിയിരുന്നങ്കിൽ “നിരോധിച്ചു“ എന്ന് പറയാമായിരുന്നു.

 ഇന്നത്തെ സാഹചര്യത്തിൽ ഭക്തിയോ ആരാധനയോ പ്രതിഷേധമോ ഒന്നുമല്ല ഹർത്താൽ അക്രമങ്ങൾക്ക് കാരണമെന്നു നിസ്സംശയം പറയാം. ഏതുവിധേനയും ഈ സംസ്ഥാനത്തെ ജനജീവിതം അസ്വസ്ഥത നിറഞ്ഞതാക്കണം എന്നതു മാത്രമാണു ലക്ഷ്യം. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിതച്ചു വിളവെടുത്ത അതേ വിത്തുകൾ തന്നെയാണ് കേരളത്തിലും വിതക്കുന്നത്. ഈ അസ്വസ്ഥതയിൽ നിന്ന് സ്ഥാനമോഹികളായ നേതാക്കന്മാരും ഒപ്പം അവരുടെ അണികളും തങ്ങളുടെ ചേരിയിൽ എത്തുമെന്ന് സംഘപരിവാർ ബിജെപി സഖ്യം പ്രതീക്ഷിക്കുന്നു. ആ ലഷ്യത്തിന് കേരളത്തിൽ നിന്നു അനുകൂല പ്രതികരണങ്ങൾ ഉണ്ടായിത്തുടങ്ങി എന്ന് സമീപകാലത്ത് രാഷ്ട്രീയ സിനിമാതലങ്ങളിൽ നിന്നും ഉദ്യോഗസ്ഥ തലങ്ങളിൽ നിന്നുമുള്ള പ്രതികരണങ്ങൾ പരിശോധിച്ചാൽ മനസ്സിലാവും.

 സാമൂഹ്യബോധവും സഹവർത്തിത്വവും വച്ചുപുലർത്തുന്ന നല്ലൊരു വിഭാഗം ജനസമൂഹം ഇപ്പോഴും എല്ലാ പാർട്ടിയിലും അവശേഷിക്കുന്നതുകൊണ്ടു മാത്രമാണ് അതിക്രമങ്ങൾക്ക് ഇത്രയെങ്കിലും കുറവുള്ളത്. അതുപക്ഷേ അവരുടെ രാഷ്ട്രീയ നേതാക്കളുടെ കഴിവായി കണക്കാക്കേണ്ടതില്ല. പുര വേവുമ്പോൾ വാഴവെട്ടാൻ കൂട്ടാക്കി നിൽക്കുന്ന നേതാക്കൾ ഒരിക്കലും ഈ വിഭാഗം ജനങ്ങളുടെ നേതാക്കളോ മാതൃകകളോ ആകുന്നില്ല. നേതാക്കളെന്ന് അവകാശപ്പെടുന്ന ഇക്കൂട്ടരും മറ്റൊരവസരത്തിൽ അക്രമത്തിനു കുടപിടിക്കുന്നുണ്ട് എന്നതുതന്നെയാണ് ഇങ്ങനെ ചിന്തിക്കാൻ കാരണം.

 ഹർത്താലിൽ ധനനഷ്ടമുണ്ടാക്കുന്നവർക്കുമേൽ കർശനമായ കോടതിനടപടികൾ നടപ്പിലാക്കാൻ ആർക്കും തന്നെ താല്പര്യമില്ല. സാധുക്കളായ ബഹുഭൂരിപക്ഷത്തിന്റെ ഉപജീവനമാർഗ്ഗം തടയുകമാത്രമല്ല എന്നേക്കുമായി അവസാനിപ്പിക്കാനാണ് ഹർത്താൽ അനുകൂലികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് നഷ്ടമുണ്ടാക്കുന്നവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനോടൊപ്പം അക്രമത്തിന് ആഹ്വാനം ചെയ്യുന്നവരെക്കൂടി ബാധിക്കുന്ന വിധത്തിൽ നിയമനടപടികൾ ഉണ്ടായാലേ ഭാവിയിലെങ്കിലും അതിക്രമങ്ങൾ അവസാനിക്കൂ.

 ഓരോ പോലീസ് സ്റ്റേഷനിലും അക്രമികളായ പ്രവർത്തകരുടേയും അതിന് ആഹ്വാനം ചെയ്യുന്ന നേതാക്കന്മാരുടേയും പേരിൽ മിനിമം പത്തുവീതം പരാതികൾ കൊടുക്കാൻ അക്രമത്തെ എതിർക്കുന്നവർ, അല്ലെങ്കിൽ അനുകൂലിക്കാത്ത ഹർത്താലിന്റെ ഇരകളായവർ തയ്യാറായാൽ, ആ നടപടികളുമായി മുന്നോട്ടുപോകാൻ നിയമസംവിധാനം തയ്യാറായാൽ നിസ്സാരമായി അവസാനിപ്പിക്കാവുന്നതേയുള്ളൂ ഈ അതിക്രമങ്ങൾ. പക്ഷേ അക്രമികൾക്കും അതിക്രമങ്ങൾക്കും കൂട്ടുപിടിക്കുന്ന നേതാക്കൾ അതിനു സമ്മതിക്കുമെന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിന് അതീതമായി സമാധാനമാഗ്രഹിക്കുന്ന ജനങ്ങൾ മുന്നിട്ടിറങ്ങി പ്രവർത്തനങ്ങൾ തുടങ്ങേണ്ടതുണ്ട്. ഒപ്പം ഇനി അക്രമികൾക്കുവേണ്ടി വാർത്ത കൊടുക്കില്ലെന്ന് വാർത്താമാധ്യമങ്ങളും കൂടി തീരുമാനിച്ചാൽ കാര്യങ്ങൾ എളുപ്പമാകും. ഈ ഹർത്താലിൽ ജനങ്ങളിലുടലെടുത്ത മനോഭാവം അതിന് തുടക്കം കുറിക്കുമെന്നു പ്രത്യാശിക്കാം.

Popular Posts

Recent Posts

Blog Archive