Thursday

ആര്യാടനു തിരിഞ്ഞ സത്യവും ചില തുടർചിന്തകളും...


മന്ത്രി ആര്യാടൻ മുഹമ്മദ് ചിലപ്പോൾ സത്യം വിളിച്ചുപറയും. അത് സ്വന്തം പാർട്ടിയിലെ അത്യുന്നതന്മാരുടെ താല്പര്യങ്ങൾക്ക് അത് എതിരാവുകയും ചെയ്യും. ഡീസൽ വില വർദ്ധനയും സബ്സിഡിയുടെ വെട്ടിച്ചുരുക്കലുമായി നട്ടം തിരിഞ്ഞ കെ എസ് ആർ ടി സിയുടെ രക്ഷാകവചമായി ബസ്സുകൾ ഗയിൽ വാതകത്തിലേക്കു മാറാൻ കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തതാണു 4000 കോടി രൂപ. അതാണ് ഗെയിലുമായി നടത്തിയ ആലോചനയിൽ വരും കാലങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചതി മനസ്സിലാക്കി മന്ത്രി ആര്യാടൻ വേണ്ടെന്നു വച്ചത്. സഹായധനം ഉപയോഗിച്ച് ബസ്സുകളെല്ലാം ഗയിൽ വാതകത്തിലേക്കു മാറിക്കഴിയുമ്പോൾ അവരുടെ സ്വഭാവം മാറില്ലെന്ന് ആരുകണ്ടു? ആ സമയത്ത് വാതകവില വർദ്ധിപ്പിച്ചാൽ കെ എസ് ആർ ടി സിയെ മരണത്തിനു വിട്ടുകൊടുക്കുകയോ ഗയിലിനു തീറെഴുതുകയോ അല്ലാതെ മറ്റൊരു ഗതിയുമുണ്ടാവില്ല.

ഗയിൽ  വാതക പദ്ധതികൊണ്ട് ജനങ്ങൾക്കുണ്ടാകുന്ന ലാഭക്കണക്കുകൾ ശ്രദ്ധിച്ചാൽത്തന്നെ വരും കാല "ഗുണ"ങ്ങളും വ്യക്തമാവും. ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന പൈപ്പ്‌ലൈനിൽ നിന്ന് സബ്‌വേകൾ നിർമ്മിച്ച് പാചകവാതകം കുറഞ്ഞ ചെലവിൽ വീടുകളിലും ലഭ്യമാക്കുമെന്നും അത് കുടുംബ ബജറ്റിൽ കാതലായ മാറ്റമുണ്ടാക്കുമെന്നുമാണു വാഗ്ദാനം .  ഭൂമികുലുക്കമോ മറ്റെന്തെങ്കിലുമോ കൊണ്ട് പൈപ്പ്‌ലൈന് എന്തെങ്കിലും സംഭവിച്ചാൽ ഒരു പ്രദേശം മുഴുവൻ തുടച്ചു നീക്കപ്പെടുമെന്നതും ജീവിതകാലം മുഴുവൻ സ്വന്തം ഭൂമിയിൽ അന്യരായി ഭീതിയോടെ ജീവിക്കേണ്ടി വരുമെന്നുള്ളതും മറച്ചുവെക്കുകയാണ്.

വീട്ടമ്മമാർക്ക് ഗ്യാസിനേക്കാൾ ഇൻഡക്ഷൻ കുക്കറുകളോടാണ് ഇന്ന് കൂടുതൽ താല്പര്യം. താരതമ്യേന ഏറ്റവും അപകടം കുറഞ്ഞതും എളുപ്പവും മാലിന്യമുക്തവുമായതും ഇൻഡക്ഷൻ കുക്കറുകൾ തന്നെയാണ്. ആവശ്യത്തിനു വൈദ്യുതി ലഭ്യമായാൽ നമുക്ക് ഏറ്റവും നന്നാകുന്നതും ഇതുതന്നെയാണ്. ഇടക്കിടെയുണ്ടാകുന്ന കറണ്ടുപോക്കാണ് ഇൻഡക്ഷൻ കുക്കറിന്റെ ശാപം. അതുകൊണ്ടുതന്നെ നമ്മുടെ വൈദ്യുതിപ്രതിസന്ധി മറികടക്കാൻ കഴിഞ്ഞാൽ ഗാർഹിക ഗാർഹികേതര വ്യവസായ മേഖലകളിൽ സാമ്പത്തികമായി ഒരു കുതിച്ചുചാട്ടം തന്നെ നമുക്കുണ്ടാകും.

ആർക്കും ബുദ്ധിമുട്ടില്ലാതെ നഷ്ടം തീരെയില്ലാതെ ഗയിൽപദ്ധതി നടപ്പിലാക്കാൻ കഴിയും. വാതകത്തിന്റെ വിപണനവും വരുമാനവുമാണ് അവരുടെ ലക്ഷ്യമെങ്കിൽ പദ്ധതി നടപ്പിലാകുന്നതോടൊപ്പം നമ്മുടെ വൈദ്യുതിപ്രതിസന്ധിയും പരിഹരിക്കപ്പെടും. ഇപ്പോൾ ഇവരുടെ സ്റ്റോറേജ് പുതുവൈപ്പിനിലാണുള്ളത്. അവിടെനിന്ന് 5 കിലോമീറ്റർ വടക്ക് മാറിയാണ് ഞാറക്കൽ 220 കെ. വി. സബ് സ്റ്റേഷൻ. ഇവിടേക്കുള്ള വൈദ്യതി കളമശ്ശേരിയിൽ നിന്നാണു കൊണ്ടുവരുന്നത്.

പുതുവൈപ്പിനിൽ എൽ എൻ ജി ടെർമിനലിനോടു ചേർന്ന് 2000 മെഗാവാട്ടെങ്കിലും ശേഷിയുള്ള പവർ സ്റ്റേഷൻ സ്ഥാപിക്കുക. നിലവിൽ ആവശ്യത്തിന് സ്ഥലസൗകര്യം അവിടെ ലഭ്യമാണ്. അവിടെനിന്ന് അഞ്ചു കിലോമീറ്റർ മാറിയുള്ള ഞാറക്കലിലും തുടർന്ന് കളമശ്ശേരി വഴി മാടക്കത്തറയിലും വൈദ്യുതിയെത്തിച്ചാൽ അവിടെനിന്ന് ഇന്ത്യയിലെവിടേക്കും എത്തിക്കാൻ ഒരു തടസ്സവുമുണ്ടാവില്ല. ഗയിലിനു വാതകവും ചെലവാകും പൈപ്പ്‌ലൈൻ കടന്നു പോകുന്ന വഴിയിലെ ജനങ്ങളും അവരുടെ വാസസ്ഥലങ്ങളും കൃഷിയിടങ്ങളും സുരക്ഷിതമാവും. ഒപ്പം നാം നേരിടുന്ന രൂക്ഷമായ വൈദ്യുതപ്രതിസന്ധിക്കും പരിഹാരമാവും. ആര്യാടൻ ഇത്രയൊക്കെ ചിന്തിച്ചിട്ടുണ്ടാവില്ലെങ്കിലും ഗയിൽ പദ്ധതിയിലെ ഭാവിയിലെ ലാഭക്കണ്ണുകൾ തിരിച്ചറിഞ്ഞു എന്നത് അംഗീകരിക്കതെ വയ്യ.

ജനങ്ങൾക്ക് കുറഞ്ഞ വിലക്ക് പാചകവാതകം എത്തിക്കുമെന്നു പറഞ്ഞ എൽ എൻ ജി കുറഞ്ഞനിരക്കിൽ വൈദ്യുതി എത്തിക്കുമെന്നു തീരുമാനിച്ചാൽ മതി (വിതരണം നടത്താനുള്ള എൽ പി ജി അല്ല പൈപ്പിലൂടെ പോകുന്നതെന്ന് മനഃപൂർവ്വം വറച്ചു വെക്കുകയാണ്). പൈപ്പ്‌ലൈൻ കടന്നു പോകുന്ന പ്രദേശങ്ങൾക്കു കൊടുക്കാനുദ്ദേശിക്കുന്ന ഭീമമായ തുകയുടെ ചെറിയ ഭാഗം മതിയാവും പവർപ്ലാന്റ് സ്ഥാപിക്കാൻ. ജനങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടും അവരുടെ ജീവിതത്തെ ദുരിതത്തിലാഴ്‌ത്തിക്കൊണ്ടും "വികസന"പദ്ധതികൾ നടപ്പിലാക്കാൻ തുനിഞ്ഞിറങ്ങുമ്പോൾതിനേക്കാൾ മികച്ചതും ആരെയും ബിദ്ധിമുട്ടിക്കാത്തതും എന്നാൽ തങ്ങളുടെ ലക്ഷ്യം നിറവേറുന്നതുമായ രീതിയിൽ പ്രസ്തുത പദ്ധതികൾ നടപ്പിലാക്കാൻ കഴിയുമോയെന്ന് ആരായുന്നത് എപ്പോഴും നല്ലതാണ്. പദ്ധതികൾ വരണം, പക്ഷേ അതു ആളെക്കൊല്ലാനാവരുത്.

Tuesday

കഴിവുകേടിന് അന്താരാഷ്ട്ര അവാർഡ്


  നാണമില്ലാത്തവന്റെ ആസനത്തിൽ ആലുമുളച്ചാൽ അതും ഒരു അലങ്കാരം. അടുത്ത കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ലഭിച്ച അവാർഡിനെക്കുറിച്ച് ഇങ്ങനെ പറയാനേ കഴിയുന്നുള്ളൂ. കേരള രാഷ്ട്രീയത്തിലെ ചാണക്യനായിരുന്ന അന്തരിച്ച ശ്രീ കെ കരുണാകരൻ കഴിഞ്ഞാൽ എങ്ങിനെ വീണാലും നാലുകാലിൽ നിൽക്കാൻ ത്രാണിയുള്ള കോൺഗ്രസ് നേതാവ് ഒരുപക്ഷേ കുഞ്ഞൂഞ്ഞച്ചായൻ തന്നെയാവണം. സോളാറും സരിതയും മൂക്കല്ലം മുക്കിക്കൊല്ലാൻ ശ്രമിച്ചപ്പോഴും പതറാതെ പിടിച്ചുനിൽക്കാൻ അദ്ദേഹത്തിനു കഴിഞ്ഞതും അതുകൊണ്ടുതന്നെയാണ്. കണ്ണൂരിലെ കല്ലേറിന്റെ ബാക്കിപത്രമായി സോളാറിന്റെയും സരിതയുടേയും പ്രഭ അൽപ്പമെങ്കിലും നശിച്ചുപോയത് അതിന് ഒരുദാഹരണം മാത്രം. അതിനു വേണ്ടിയുള്ള നാടകമായിരുന്നോ അത് എന്നാണ് പലരും സംശയിക്കുന്നതും.

 ചാണ്ടിച്ചനു ലഭിച്ച ഭൂലോക അവാർഡിന്റെ ആന്തരിക അർത്ഥം യഥാർത്ഥത്തിൽ ചർച്ച ചെയ്യപ്പെടാതെ പോയി എന്നതാണു വാസ്തവം. ഓരോ വിഷയങ്ങളിൽ അവാർഡുകൾ നിർണ്ണയിച്ച് സമ്മാനിക്കുന്നത് അവാർഡുനിർണ്ണയിക്കുന്ന പ്രദേശത്തെ സമ്പ്രദായങ്ങൾ അനുസരിച്ചായിരിക്കും. അവാർഡു ലഭിക്കുന്നവരുടെ ദേശത്തെ നിർണ്ണയ സമ്പ്രദായമനുസരിച്ചല്ല. അതാണ് ഇവിടെ വിസ്മരിക്കപ്പെട്ടുപോയത്. മുഖ്യമന്ത്രിക്കു ലഭിച്ച അവാർഡിന്റെ പ്രസക്തി അതിന്റെ അടിസ്ഥാനത്തിലാവണം വിലയിരുത്തേണ്ടത്.

  പാശ്ചാത്യരാജ്യങ്ങളുടെ രീതിവച്ചു നോക്കുമ്പോൾ ചാണ്ടിച്ചനു കിട്ടിയത് അവാർഡല്ല, അവഹേളനമാണ്.  അവരുടെ കാഴ്ചപ്പാടിലെ ജനപ്രതിനിധികൾ യഥാർത്ഥ ജനപ്രതിനിധികളാണ്. അവരുടെയടുത്തേക്ക് വോട്ടർമാർക്ക് ഒരിക്കലും പോകേണ്ടി വരുന്നില്ല. തങ്ങളുടെ വോട്ടർമാർക്ക് ആവശ്യമായ എല്ലാക്കാര്യങ്ങളും സാധ്യമാകാൻ തക്ക സംവിധാനങ്ങൾ ഒരുക്കുന്നതിലും അതിനുവേണ്ടി നിലകൊള്ളുന്ന ഉദ്യോഗസ്ഥരെ ചിട്ടപ്പെടുത്തുന്നതിലും അവർ ശ്രദ്ധാലുക്കളാണ്. ഇത്തരത്തിൽ ജനപക്ഷത്തു നിൽക്കുന്ന ജനപ്രതിധികളെ പാശ്ചാത്യരാജ്യങ്ങളും യുഎന്നും എപ്പോഴും ആദരിക്കാറുണ്ട്.

 അതതു നാട്ടിലെ സമ്പ്രദായമനുസരിച്ചാണ് ഓരോരുത്തരേയും ആദരിക്കേണ്ടത്. കേരളത്തിന്റെ മാനദണ്ഡമനുസരിച്ച് കേരളത്തിൽ വച്ച് ആദരിച്ചിരുന്നെങ്കിൽ ചാണ്ടിച്ചന്നു ലഭിച്ച അവാർഡ് എല്ലാ അർത്ഥത്തിലും ശരിയായേനെ. പക്ഷേ ഇവിടെ മുഖ്യമന്ത്രിയെ അവാർഡുനൽകി കളിയാക്കുകയും അവഹേളിക്കുകയുമാണ് ചെയ്തിരിക്കുന്നതെന്നു മനസ്സിലാക്കാനുള്ള ശേഷി ഒരു കോൺഗ്രസ്സുകാരനുമില്ലാതെ പോയത് അത്യന്തം ലജ്ജാവഹമാണ്.

 ജനങ്ങളുടെ സുരക്ഷിതവും സമധാനപൂർണ്ണവുമായ ജീവിതം ഉറപ്പുവരുത്താൻ നിയമങ്ങളുണ്ടാക്കാനും ഇതര സംവിധാനങ്ങളൊരുക്കാനുമാണു നമുക്ക് മന്ത്രിമാർ. അവരുടെ കടമ അതാണ്. അതു പ്രാവർത്തികമാകും വിധം തന്താങ്ങളുടെ ജോലി കൃത്യമായി ഉദ്യോഗസ്ഥവൃന്ദങ്ങൾ ചെയ്യുന്നുണ്ടോ എന്നു മാത്രമാണ് അവർ ശ്രദ്ധിക്കേണ്ടത്. അല്ലാതെ നേരിട്ട് ജനമദ്ധ്യത്തിലേക്കിറങ്ങി അപേക്ഷയും ആവലാതിയും കേൾക്കാനല്ല. ആവലാതിയില്ലാതെ സ്വൈരജീവിതം മുന്നോട്ടുപോകാൻ ഓരോ പൗരനെയും സഹായിക്കേണ്ടതും അതിനുള്ള സാഹചര്യമൊരുക്കേണ്ടതും ഉദ്യോഗസ്ഥന്മാരുടെ കർത്തവ്യമാണ്. അവർ അതു ചെയ്യുന്നില്ലെങ്കിൽ മുഖ്യമന്ത്രിയും മറ്റു വകുപ്പു മന്ത്രിമാരും അത്തരക്കാരെ പിരിച്ചു വിട്ട് പ്രാപ്തരായവരെ പകരം നിയമിക്കുകയാണു വേണ്ടത്.

 ജനസമ്പർക്ക പരിപാടിയിൽ ആളുകൾ കൂടുന്നത് മന്ത്രിയുടെ കഴിവുകേടിനെയാണു വെളിവാക്കുന്നത്. കഴിവും പ്രാപ്തിയുമുള്ളവരെന്നു വീമ്പിളക്കുന്ന ഭരണാധികാരികൾ മാറിമാറി ഭരിച്ചിട്ടും  പൗരന്മാർക്ക് സ്വൈര ജീവിതം അന്യമെങ്കിൽ, നമ്മുടെ ഭരണാധികാരികൾക്കും അവരുടെ ഭരണ നിർവ്വഹണത്തിനും എന്തൊക്കെയോ കുഴപ്പങ്ങളുണ്ടെന്നു നാം തിരിച്ചറിയണം. മറ്റെന്തോ ലക്ഷ്യങ്ങൾക്കു വേണ്ടിയാണ് അവർ അഹോരാത്രം കഷ്ടപ്പെടുന്നതെന്ന് മനസ്സിലാക്കണം. വില്ലേജാപ്പീസിലും പഞ്ചായത്താപ്പീസിലും ലഭ്യമാകേണ്ട സാധാരണ രേഖകൾ പോലും വോട്ടർമാർക്ക് ലഭ്യമാകാൻ മുഖ്യമന്ത്രിക്ക് നേരിട്ട് ഇടപെടേണ്ടി വരുന്നു എന്നത് അദ്ദേഹത്തിന്റെ കഴിവുകേടല്ലാതെ മറ്റൊന്നുമല്ല വെളിവാക്കുന്നത്.

  ജനപക്ഷത്തെ ആവലാതികൾ കേൾക്കുന്ന ജനകീയനായ മുഖ്യമന്ത്രിക്ക് ലഭിച്ച അവാർഡിന്റെ പ്രസക്തി ഇവിടെയാണ് ചർച്ച ചെയ്യേണ്ടത്. അവർ കേരളത്തിന്റെ മാനദണ്ഡമനുസരിച്ച് ഇവിടെ വച്ചല്ല അവാർഡു നൽകിയതെന്ന് ഓർക്കുക. അവരുടെ മാനദണ്ഡമനുസരിച്ച് അവിടെവച്ചു കൊടുക്കുമ്പോൾ അത് ഇവിടെയുള്ള വരെ കളിയാക്കാൻ മാത്രമായിരുന്നെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക. ഒരു പക്ഷേ ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രി എന്ന യോഗ്യത പരിഗണിച്ചാവും അവർ ഈ അവാർഡ് സമ്മാനിച്ചിട്ടുണ്ടാവുക, അതു വാങ്ങിയവർക്കു മനസ്സിലായില്ലെങ്കിലും…

Saturday

2013ലെ മന്ദബുദ്ധികൾ...


 നിത്യേന കാണുന്ന ചാനലുകളിലെ ലൈവു തെറിവിളികളും ന്യൂസ് ചവറുകളും അച്ചടി മാധ്യമങ്ങളിലെ പ്രധാന "തലേ"ക്കെട്ടുകളും പരിശോധിച്ചാൽ കേരളം ദൈവത്തിന്റെ സ്വന്തം നാടുതന്നെയാണെന്ന് അറിയാതെ ആരും സമ്മതിച്ചുപോകും. നിത്യേന പടച്ചുവിടുന്ന കച്ചവടച്ചരക്കുകളിൽ സംസ്ഥാനത്തെ ജനവിഭാഗങ്ങളെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന പ്രശ്നങ്ങളോ പരിഹാരനിർദ്ദേശങ്ങളോ കാണാനില്ല. അങ്ങിനെയെന്തെങ്കിലുമുണ്ടെങ്കിൽ അവക്ക് ഒരു പ്രധാന സ്ഥാനം ഉണ്ടാകുമായിരുന്നല്ലോ.

 കേരളത്തിലെ സാധാരണക്കാർക്ക് പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്നാണ് മനസ്സിലാക്കേണ്ടത്. സുഗമ സഞ്ചാരം പകരുന്ന പൊതു നിരത്തുകളും, മൂക്കുപൊത്താതെ നടക്കാവുന്ന അന്തരീക്ഷവും, ഭയപ്പാടില്ലാതെ ആർക്കും വിശേഷിച്ച് നമ്മുടെ സഹോദരിമാർക്ക് സ്വതന്ത്രമായി സഞ്ചരിക്കാവുന്ന സാഹചര്യങ്ങളും, സുരക്ഷിതമായ തൊഴിൽ മേഖലകളും, പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന നിയമ സംവിധാനങ്ങളും, സർവ്വോപരി പ്രജാപരിപാലനവും കൃത്യമായി നടക്കുന്ന വിവരവിതരണ സാംസ്കാരിക സംവിധാനങ്ങളും നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നുവെങ്കിൽ നമ്മൾ ദൈവത്തിന്റെ സ്വന്തം നാട്ടിൽ തന്നെയാണു ജീവിക്കുന്നത് എന്നലാതെ എന്താണു കരുതേണ്ടത്?

 ഇത്രയും മനോഹര സാഹചര്യങ്ങളിൽ നമ്മുടെ മാധ്യമങ്ങളുടെ നിലനില്പിനു വേണ്ടി നമ്മൾ തെരഞ്ഞെടുത്തയച്ചവർ തമ്മിലടിച്ചു കളിക്കുകയും നമുക്കാനന്ദിക്കാൻ മാധ്യമങ്ങൾ അവ ചൂടോടെ വിളമ്പുകയും ചെയ്യുന്നുവെന്നു കരുതാം. അട്ടപ്പാടിയടക്കം ആദിവാസികോളനികളിൽ നടക്കുന്ന പട്ടിണി മരണങ്ങളോ കൊടിയ ദാരിദ്ര്യമോ കേരളത്തിലെ വിവിധ വിഭാഗങ്ങളിലെ ആയിരങ്ങളുടെ ഭവനരാഹിത്യമോ, അതിവേഗം ബഹുദൂരം കുതിച്ചുപായുന്ന സാധാരണക്കാരനെ പട്ടിണിക്കിടുന്ന വിലക്കയറ്റമോ, നിയമനീതിരാഹിത്യമോ സുരക്ഷിതത്വമില്ലായ്മയോ അഴിമതിക്കൊള്ളകളോ നമുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇത് ഏതാനും ചിലർക്കു മാത്രം കൊള്ളയടിക്കാൻ വിധത്തിൽ കൈവശപ്പെടുത്തിയ നാടാണെന്നും നമ്മുടെ മാധ്യമങ്ങൾ അവരെ വിറ്റു ജീവിക്കുന്നവരാണെന്നും നമുക്കു വിളിച്ചുപറയേണ്ടിവരും.

 ഇന്നുള്ള ചർച്ചകൾ മാധ്യമങ്ങളുടെ വരുമാനം മാത്രം ലക്ഷ്യം വച്ചുള്ളതാണ്. രാജ്യ-ജന നന്മകൾ ലക്ഷ്യം വച്ചെന്നു പറയുമ്പോഴും അവ പ്രഹസനങ്ങളുടെ വനരോദനം മാത്രമായാണ് അനുഭവപ്പെടുന്നത്. ആത്മാർത്ഥതയുടെ ഏഴയലത്തുപോലും അവയെത്തുന്നില്ല. ഗണേഷിനേയും ജോർജ്ജിനേയും സരിതയെയും ഉമ്മൻചാണ്ടിയെയും അച്ചുമ്മാനെയും കുഞ്ഞാലിക്കുട്ടിയെയുമൊക്കെ വിട്ട് ജനങ്ങളിലേക്കും അവരുടെ വിഷമങ്ങളിലേക്കും സംസ്ഥാനത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളിലേക്കും അഴിമതിരഹിത പരിഹാരചർച്ചകളിലേക്കും നമ്മുടെ മാധ്യമങ്ങൾ ഇറങ്ങിവരാത്തിടത്തോളം, അതിനുവേണ്ടി ചാനൽ ചർച്ചകളും ന്യൂസ് അവറുകളും സദുദ്ദേശവും സത്യസന്ധവുമായി നീക്കി വെക്കാത്തിടത്തോളം ഈ നാടു നന്നാവാൻ പോകുന്നില്ല.

Monday

????............

 കഴിഞ്ഞദിവസം കോഴിക്കോട്ടുനടന്ന ഇ-മഷി ഓൺലൈൻ മാഗസിന്റെ വാർഷികപ്പതിപ്പിന്റെ പ്രകാശനച്ചടങ്ങി‌ൽ ഒപ്പംനടന്ന ബ്ലോഗർ ജിലു ആഞ്ചലയുടെ കവിതാസമാഹാരമായ "ചില കാത്തിരിപ്പുകളു"ടെ പ്രകാശനച്ചടങ്ങാണ്. സുധാകരൻ സാറ് എന്താണ് മനസ്സിൽ പറയുന്നതെന്നാ ഇപ്പൊ എന്റെ കൺഫ്യൂഷൻ....

Friday

തീവ്രവാദത്തിന്റെ മൊത്തക്കച്ചവടക്കാർ...


 രാജ്യത്താകമാനം നിരപരാധികളായ മുസ്ലിം യുവാക്കളെ തീവ്രവാദക്കേസുകളിലുൾപ്പെടുത്തി ജയിലിലടക്കുന്ന പ്രവണത വർഷങ്ങളായി കൂടിക്കൊണ്ടിരിക്കുകയാണ്. ഒരുഭാഗത്ത് നിരപരാധികളെന്നുകണ്ട് അവർ ഒരു പുനർജ്ജീവനത്തിനുള്ള ശക്തിപോലും നഷ്ടപ്പെട്ട് മോചിപ്പിക്കപ്പെടുമ്പോഴും ഒരു വലിയ വിഭാഗം ഇപ്പോഴും തങ്ങൾ ചെയ്ത തെറ്റുകളെന്തെന്നു മനസ്സിലാക്കാനാവാതെ കാരാഗൃഹത്തിൽ തന്നെയാണ്. പുതിയ വിരുന്നുകാർ എത്തിക്കൊണ്ടുമിരിക്കുന്നു. ഇതിനെയാണ് ഭരണകൂട ഭീകരതയെന്നു വിളിക്കുന്നത്. രാജ്യത്തെ ഓരോ പൗരന്മാരുടേയും ജീവനും സ്വത്തിനും സമാധാന പൂർവ്വമുള്ള ജീവിതത്തിനും സംരക്ഷരകരാകേണ്ട നിയമ സംവിധാനം ഒരു വിഭാഗക്കാരെ മാത്രം തെരഞ്ഞുപിടിച്ച് വംശീയ ഉന്മൂലനം നടത്തുന്നതിനു നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത് രാജ്യത്തിന്റെ ഭരണഘടനയനുസരിച്ചു വായിച്ചാൽ അത്യന്തം അപമാനം തന്നെയാണ്.

 ഒരു ഭാഗത്ത് ആരോപണ വിധേയർ പെരുകിവരുമ്പോൾ, അല്ലെങ്കിൽ അവരെ സൃഷ്ടിക്കുമ്പോൾ മറുഭാഗത്ത് അവയെ കർമ്മപഥമായി തെരഞ്ഞെടുത്തു പ്രവർത്തിക്കുന്ന വലിയൊരു ജനവിഭാഗത്തെ ഈ നിയമ സംവിധാനം കാണുന്നില്ല. മുസ്ലീം തീവ്രവാദപ്രവർത്തനങ്ങൾക്ക് ഉദാഹരണങ്ങൾ നിരത്തി എടുത്തു കാണിച്ചിരുന്ന മക്കാമസ്ജിദ്, മലേഗാവ് ഉൾപ്പടെയുള്ള സ്ഫോടനങ്ങൾ ആരുടെ സൃഷ്ടിയാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും കാണാത്ത മട്ടിലാണ് ഇന്ത്യയിൽ പ്രത്യേകിച്ച് ഇപ്പോൾ കേരളത്തിലും നിയമ സംവിധാനങ്ങളുടെ പോക്ക്.

 ആർ എസ് എസ്സിലും സംഘ്പരിവാറിലും ബി ജെ പിയിലുമൊക്കെ ഏതെങ്കിലുമൊക്കെ പ്രതിസന്ധി വന്നുപെട്ടാൽ ഇന്നുവരെയുള്ള രീതിവച്ച് അപ്പോൾ ഒരു വർഗ്ഗീയകലാപം ഉറപ്പാണ്. അതുതന്നെയാണ് ഇപ്പോൾ മുസഫർ നഗറിലും സംഭവിച്ചത്. അനേകരുടെ ജീവിതങ്ങളെ ചുട്ടെരിച്ച ഉന്മൂലന കലാപമായിട്ടും അവ മൂടിവെക്കാൻ നമ്മുടെ മാധ്യമങ്ങൾ പരമാവധി ശ്രദ്ധിച്ചു. ഒരു തീവ്രവാദപ്രവർത്തനപ്പട്ടികയിലും ഇടംപിടിക്കാതെ ഇപ്പോൾ അതു മറക്കുകയും ചെയ്തു. പ്രതിപ്പട്ടികയിൽ ഏതെങ്കിലും ഒരു മുസ്ലിം നാമധാരി ഉൾപ്പെട്ടിരുന്നെങ്കിൽ കഥ ഒരുപക്ഷേ മറ്റൊന്നായേനെ.

 ഇന്ത്യയിലെ തീവ്രവാദപ്രവർത്തനങ്ങളുടെ മൊത്തക്കച്ചവടക്കാർ എന്ന പദവി മുസ്ലിങ്ങളുടേ മേൽ ചാർത്തിക്കൊടുത്ത്തിനു സ്ഥാനചലനം സംഭവിക്കാതെ കാത്തുസംരക്ഷിക്കുന്ന ഭീകരവാഴ്ചയുടെ യഥാർത്ഥലക്ഷ്യം ഇപ്പോഴും മറഞ്ഞു നിൽക്കുകയാണെന്നാണു തോന്നുന്നത്. ഒരുഭാഗത്ത് കലാപങ്ങളും മറുഭാഗത്ത് സ്ഫോടനങ്ങളും സൃഷ്ടിച്ച് ആ അജണ്ട നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോൾ അവയ്ക്കുള്ള പ്രതികളെ ഇപ്പോൾ തെരഞ്ഞെടുക്കുന്നത് ദൈവത്തിന്റെ സ്വന്തം നാടിൽനിന്നാകുന്നത് ഒന്നു ശ്രദ്ധിക്കേണ്ടതാണ്. മലയാളികളായ മുസ്ലിം ചെറുപ്പക്കാർക്ക് ഏതുസമയത്തും തീവ്രവാദിപ്പട്ടം കിട്ടാനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്.

 കേരളത്തിലെ മുസ്ലിം സമൂഹത്തെ ഒന്നാകെ തീവ്രവാദികളാക്കുന്നതിനുള്ള ആസൂത്രിത ശ്രമത്തിന്റെ ഒരു ഭാഗമാണ് മുസ്ലിം പുസ്തക പ്രസാധകരുടെ പുസ്തക ശാലകളിലെ പരിശോധനകളും പുസ്തകങ്ങൾ പിടിച്ചെടുക്കലും അറസ്റ്റും. പുസ്തക പ്രസാധനത്തിലുപരി വർഗ്ഗീയത വളർത്താനാണ് ഈ സ്ഥാപനങ്ങൾ എന്നതാണ് പുതിയ കണ്ടുപിടുത്തം. കാക്കിയും വർഗ്ഗീയ കലാപങ്ങളും, ജിഹാദും ദഅ്‌വത്തും തുടങ്ങിയ യാതൊരു നിരോധനവും ഇതുവരെ ഏർപ്പെടുത്തിയിട്ടില്ലാത്ത കൃതികൾ പിടിച്ചെടുക്കുകയും പ്രസാധകരെ അറസ്റ്റു ചെയ്യുകയും ചെയ്തതുവഴി മലയാളികളുടെ സാധാരണജീവിതത്തിനും ഏതാണ്ട് അവസാനമായി എന്നതു തെളിഞ്ഞുവരികയാണ്.

 മദനിക്കെതിരേ അവസാനമായി എടുത്ത വധശ്രമ-ഭീഷണിക്കേസ് മറ്റൊരുദാഹരണമാണ്. 1998ൽ നടന്നുവെന്ന് ആരോപിക്കപ്പെട്ട ഈ കേസ് കെട്ടിച്ചമച്ചതും അടിസ്ഥാന രഹിതവുമായിരുന്നെന്ന് കണ്ടെത്തിയിരുന്നതായി പോലീസ് വൃത്തങ്ങൾ തന്നെ സമ്മതിക്കുമ്പോഴും എന്തെങ്കിലുമൊക്കെ സമ്മാനം ചിലർക്കെങ്കിലും ഇടക്കിടക്ക് നൽകാതെ മനസ്സമാധാനവും ഉറക്കവും വരില്ലെന്നായിരിക്കുന്നു നമ്മുടെ നീതി സംരക്ഷക വൃന്ദത്തിന്!

 കേരളത്തിലെ നിയമസംവിധാനവും ദേശദ്രോഹത്തിനും വർഗ്ഗീയതക്കും ഭീകരതയ്ക്കും വളമാകാൻ തുടങ്ങിയതിൽ സങ്കടപ്പെടാതിരിക്കാൻ കഴിയുന്നില്ല. ഏതൊക്കെ മത വിഭാഗക്കാർ ഇവിടെ നിലനിൽക്കണമെന്നു തീരുമാനിച്ച് മറ്റുള്ളവരെ ഒറ്റദിവസം കൊണ്ട് കൊന്നുകളഞ്ഞാൽ ശേഷിക്കുന്നവർക്ക് സമാധാനപരമായി ജീവിക്കാമായിരുന്നു. പീഢിതവർഗ്ഗത്തിന് ഇങ്ങനെ ഇഞ്ചിഞ്ചായി മരിക്കേണ്ടി വരില്ലായിരുന്നു.

 ശശികലടീച്ചറും മോഡിയും സംഘപരിവാറും ആർ എസ് എസുമെല്ലാം ഈ നാട്ടിൽ നന്മയുടെ വിത്തുകൾ പാകുന്നവരാണ്. ഇന്ത്യയിലെ ഇന്നുള്ള രാഷ്ട്രീയസേവകരെല്ലാം അതിനു വെള്ളം കോരുന്നവരുമാണ്. ബ്രിട്ടീഷ് രാജാവിന്റെ മൂക്കിനുനേരേ വിരൽ ചൂണ്ടി ഇന്ത്യയ്ക്കു സ്വാതന്ത്യം വേണമെന്നു ഗർജ്ജിച്ച മൗലാനാ മുഹമ്മദലി ജൗഹറിന്റെ പിന്മുറക്കാർ അതിന്റെ ഫലം അനുഭവിക്കുകയും വേണം. അങ്ങനെ ഇനി കേരളത്തിലും ശാന്തി പുലരട്ടെ…
ജെയ് ഹിന്ദ്…

Popular Posts

Recent Posts

Blog Archive