Monday

Tuesday

വിഷവര്‍ഷത്തിന്റെ ലാഭം കൊയ്യുന്നവര്‍









കാലങ്ങളായി നടക്കുവോന്‍ വിഭ്രാന്തന്‍
മിഴികളോ ചെന്നിണമാര്‍ന്നവര്‍ണ്ണം
വേരറ്റ ബന്ധങ്ങള്‍ക്കധിപതി, തേങ്ങിടും
കബന്ധ പാഴ്മനങ്ങള്‍ക്കധികാരിയും

ചിതല്‍ കൂടുകൂട്ടിയ തൂണുകള്‍ വീടുകള്‍
പുള്ളികള്‍ കോലച്ചാര്‍ത്തണിയിച്ച മേല്‍ക്കൂരകള്‍
വിണ്ണില്‍ ചിതറുന്ന വെള്ളിമേഘങ്ങളാല്‍
തഴപ്പായിലും ചിത്രംവരയുന്ന കാഴ്ചകള്‍

തെളിവുള്ളമിഴികള്‍ക്കുടമകള്‍ചുറ്റിലും
തെളിവില്ലയൊട്ടുമാചിന്തയിലിറ്റുപോലും
തെളിവുകള്‍ ദ്രുതംനിരത്തുവോരെങ്കിലും
തെളിവില്ലാതലയുന്നു പശിയടങ്ങാക്കൂടുകള്‍

കണ്ണടച്ചാര്‍ക്കുമധികാരികൾ, ചുറ്റിലും
തിണ്ണമിടുക്കിനാലനുചരന്മാരും
തൊണ്ടാട്ടംപൂണ്ടവര്‍പാഴ്മനംപേറുവോര്‍
മിണ്ടാട്ടമില്ലാതലയുംവിധിപ്പഴികളും

കളിചിരിമഹിമയില്‍വിലസേണ്ടബാല്യവും
കചേലംപൊട്ടിച്ചിതറിയചീളുകള്‍
നീളേകിടക്കുന്നു കങ്കാളങ്ങളവരോ
നീരുവറ്റിയമാനുജക്കോലങ്ങളാണുപോലും

അനന്തരം തന്നിലെയാശയും സകലവും
ആയോരാണവരെന്നറിവുണ്ടെങ്കിലും
കതിര്‍വെളിച്ചം കണ്ണിനുകാട്ടില്ലൊരുത്തനും
കനിവിനായ് കേഴും പതിരില്ലാകുരുന്നുകള്‍

ഉള്ളകംപൊള്ളിയോര്‍കാഴ്ചയാക്കും തന്റെ
പൂങ്കുരുന്നിനാല്‍നാലണവന്നുചേർന്നെങ്കിലോ
നാലുനാളായടുപ്പുപുകഞ്ഞീലാ നാലു
വറ്റാണുമുഖ്യം നാലാളറിഞ്ഞെങ്കില്‍

പിണഞ്ഞകാലുകള്‍ കൈകളും ദുരിത-
ഭാരമേറുംപേക്കോലങ്ങള്‍ചുറ്റിലും
കനിവറ്റടര്‍ന്നോരുതെയ്യശാപത്തിന്റെ
നിനവില്‍മൃതിയില്‍ചരിക്കുന്നകോലങ്ങള്‍

ഉള്ളുവെന്തുയിര്‍ക്കുന്നരോദനം കേള്‍ക്കുവാന്‍
ഉള്‍ക്കാഴ്ചവേണമെന്നില്ലയെന്നാകിലും
ഉള്ളിലുവാര്‍പ്പുഹനിക്കുക കേവലം
മാനവര്‍സോദരരുള്ളൊത്തപാമരര്‍

Sunday

ഭൂമിയുടെ അവകാശികള്‍

അശരണര്‍ക്കും ആലംബമറ്റവര്‍ക്കും വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന അനവധി സംഘടനകളേയും സന്നദ്ധപ്രവര്‍ത്തകരെയും നമുക്കറിയാം. ബൂലോരായ നമ്മുടെയിടയിലും സേവനതല്‍പരരായ അനവധി നല്ലമുഖങ്ങള്‍ ഉണ്ടെന്നത് നമുക്കെല്ലാം അഭിമാനിക്കാവുന്നതാണ്. ശാരീരിക ബുദ്ധിമുട്ടുകള്‍ നന്മയുടെ പ്രവര്‍ത്തനമേഖലകള്‍ക്ക് തടസ്സമാവില്ലെന്നു തെളിയിച്ചുകൊണ്ട് ജീവിതത്തില്‍ കഷ്ടതയനുഭവിയ്ക്കുന്ന നൂറുകണക്കിന് ജീവിതങ്ങളില്‍ ആശ്വാസവചനമാവാന്‍ സാമ്പത്തിക പരാധീനതകള്‍ക്കിടയിലും ശ്രദ്ധചെലുത്തുന്നവരില്‍ ഒരാളായ ബ്ലോഗര്‍ ഷബ്‌ന പൊന്നാടിനെ തീര്‍ച്ചയായും നമ്മള്‍ മനസ്സിലാക്കുകയും സഹായിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനു മുമ്പ് ഒറ്റയ്ക്കും കൂട്ടായും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഷബ്‌ന ഒരു ചാരിറ്റബിള്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് രൂപീകരിച്ച് തന്റെ പ്രവര്‍ത്തനമേഖല വിപുലീകരിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു.

മലപ്പുറത്ത് എടവണ്ണപ്പാറയില്‍ കഴിഞ്ഞ മെയ് 11ന് ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികവും സഹായവിതരണവും വിവിധ കലാ പരിപാടികളും നടക്കുകയുണ്ടായി. ഏതെങ്കിലും തരത്തില്‍ ശാരീരിക വൈകല്യം അനുഭവിക്കുന്ന നൂറുകണക്കിന് ആളുകളും അവരുടെ കുടുംബാംഗങ്ങളുമാണ് പ്രധാനമായും ചടങ്ങില്‍ പങ്കെടുത്തത്. സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്ന പ്രമുഖരായ പല വ്യക്തിത്വങ്ങളേയും ചടങ്ങില്‍ കാണാന്‍ സാധിച്ചു. ജില്ലാകളക്ടര്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

സംഗമത്തിലെത്തിയവര്‍ക്കൊപ്പം കോഴിക്കോട് ആകാശവാണിയിലെ ആര്‍ കെ മാമന്‍


കൂട്ടായ്മയില്‍ പങ്കെടുത്തവരുടെ നിര, ചിത്രം അപൂര്‍ണ്ണമാണ്


"കണ്ണീരില്‍ മുങ്ങി ഞാന്‍ കൈകള്‍ നീട്ടുന്നു...." ആര്‍ കെ മാമന്‍ പാടിയപ്പോള്‍ അതു സദസ്സിനൊരു അനുഭവമായി. നീല കള്ളി ഷര്‍ട്ടും മുണ്ടും ധരിച്ചു നില്‍ക്കുന്നത് ബ്ലോഗര്‍ ഫൈസു മദീന.


എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ഷബ്‌നയുടെ പിതാവ് മുഹമ്മദ് (കുഞ്ഞൂട്ടി).


സദസ്സില്‍ നിന്നും... (വീഡിയോഗ്രാഫറുടെ തൊട്ടടുത്തായി ചുവന്ന ഷര്‍ട്ടു ധരിച്ചിരിക്കുന്നത് ബ്ലോഗര്‍ മുസ്തഫ. ചിത്രത്തിന്റെ മധ്യഭാഗത്ത് ചുവന്ന കുപ്പായക്കാരന്‍ ബ്ലോഗര്‍ ഷിഹാബ് പൂക്കോട്ടൂര്‍).


സംഘാടനത്തിന്റെ നിര്‍വൃതിയില്‍ ഷബ്‌ന പൊന്നാട് കൂട്ടായ്മയിലെത്തിയവരോടൊപ്പം...

ചടങ്ങില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കെല്ലാം ഉപഹാരങ്ങള്‍ നല്‍കാന്‍ സംഘാടകര്‍ മറന്നില്ല. സമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാംതന്നെ ഇങ്ങനെ ഒരു കൂട്ടായ്‌മയുടെ പ്രസക്തിയെപ്പറ്റി വിശദീകരിക്കുന്നുണ്ടായിരുന്നു. അവരെ കുറ്റംപറയാനല്ല, ചിലരെങ്കിലും കാണാതെയും പരാമര്‍ശിയ്ക്കാതെയുംപോയ പ്രധാനകാര്യം ഒന്നു സൂചിപ്പിയ്ക്കട്ടെ. പ്രതിമാസം വലിയ ഒരു സംഖ്യ ഷ‌ബ്‌ന ചാരിറ്റബിള്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന് ചെലവാകുന്നുണ്ട്. ചുരുക്കം ചില സഹജീവിസ്നേഹികളില്‍ നിന്നു ലഭിയ്ക്കുന്ന സഹായം ആവശ്യമായ കാര്യങ്ങള്‍ക്കു തികയുന്നില്ല. ഇവിടെയാണ് നമ്മള്‍ക്ക് റോളുള്ളത്. സമയമില്ലായ്മയാണ് നമ്മളില്‍ പലര്‍ക്കും ഇതുപോലുള്ളകാര്യങ്ങള്‍ക്കു തടസ്സം നില്‍ക്കുന്നത്. വിവിധ രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന ബൂലോകര്‍ക്ക് ഇക്കാര്യത്തില്‍ ഒരുപാടു ചെയ്യാന്‍ കഴിയുമെന്നാണ് എനിയ്ക്കു തോന്നുന്നത്. പ്രതിമാസം ഒരു നിശ്ചിത സംഖ്യ അതെത്രതന്നെ ചെറുതായാലും എത്തിച്ചുകൊടുക്കാന്‍ പറ്റിയാല്‍ അത് ഏറ്റവും വലിയ പുണ്യമാകും. ദിവസവും വലിയൊരു സംഖ്യ മരുന്നിന് ആവശ്യമുള്ളവരും ഒരു നേരത്തെ ആഹാരത്തിനുള്ള വകയില്ലാത്തവരും സ്വന്തമായി ഒരു ജോലിയും ചെയ്യാന്‍ സാധിക്കാത്തവരുമായ നിരവധി ജന്മങ്ങള്‍ക്ക് ഷബ്‌നാസ് ചാരിറ്റബിള്‍ ട്രസ്റ്റ് തുണയാവുന്നുണ്ട്. അവരില്‍ തീരെ കിടപ്പിലായവരൊഴികെയുള്ളവരെല്ലാം വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നിരുന്നു. ശാരീരിക വൈകല്യങ്ങളുള്ള എന്നാല്‍ നല്ല സാഹചര്യങ്ങളില്‍ ജീവിക്കുന്ന കുറച്ചുപേരും അവിടെ എത്തിയിരുന്നു. തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം അശരണരിലേയ്ക്ക് എത്തിയ്ക്കാന്‍ ഉത്സാഹപൂര്‍വ്വം അവര്‍ പ്രവര്‍ത്തിയ്ക്കുന്നതു കണ്ടു. നമുക്കതു കണ്ടുപഠിയ്ക്കാം. തീരാ ദുരിതത്തില്‍ നിന്നും അല്‍പമെങ്കിലും ആശ്വാസം നമുക്കു കൊടുക്കാന്‍ തടസ്സമില്ലെങ്കില്‍ അതു ചെയ്യുന്നതല്ലേ നല്ലത്. പ്രതിമാസം നമ്മളാല്‍ കഴിയുന്ന ഒരു തുക നല്‍കി ഈ സല്‍ക്കര്‍മ്മത്തില്‍ നമുക്കും പങ്കാളിയാകാം. ബൂലോകത്ത് നമ്മുടെ സഹജീവികള്‍ മനസ്സറിഞ്ഞു പരിപാലിയ്ക്കുന്ന ജീവിതത്തിന്റെ പുതുനാമ്പുകള്‍ വാടാതെ നമുക്കു സംരക്ഷിയ്ക്കാം.

Tuesday

Friday

എന്‍ഡോസള്‍ഫാന്‍ - നേരേ നോക്കുമ്പോള്‍

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ചുകോടി ധനസഹായപ്രഖ്യാപനം കേട്ട് ആശ്വാസം പൂണ്ടിരിക്കുന്ന ഒരു സമൂഹത്തെ മനസ്സില്‍ കാണാന്‍ ശ്രമിക്കുന്നവര്‍ പ്രസ്തുത ധനസഹായം അര്‍ഹതയുള്ള കൈകളില്‍ത്തന്നെ എത്തുന്നുണ്ടോയെന്ന് നിരീക്ഷിയ്ക്കുന്നതു നല്ലതാണ്. ആദിവാസി ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട് അനുവദിയ്ക്കുന്ന തുകകള്‍ ആദിവാസികളില്‍ എത്തുന്നില്ല എന്ന വസ്തുത നാം അറിയുന്നതുപോലെ, അല്ലെങ്കില്‍ ആര്‍ക്കെങ്കിലും ലഭ്യമായിട്ടുണ്ടെങ്കില്‍ അതു നാമമാത്രമാണെന്നതു പോലെയാവരുത് ഈ ധനസഹായം. കാലാകാലങ്ങളില്‍ അനുവദിയ്ക്കുന്ന തുകകള്‍ യഥാര്‍ത്ഥ കൈകളില്‍ത്തന്നെ എത്തുന്നുണ്ടായിരുന്നെങ്കില്‍ ഇന്ന് സമൂഹത്തില്‍ ദരിദ്രനാരായണന്മാര്‍ ഉണ്ടാവുമായിരുന്നില്ല എന്ന വസ്തുത ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. ഇവിടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അനുവദിച്ച തുകയെങ്കിലും കൃത്യമായി വിതരണം ചെയ്യപ്പെടട്ടെ എന്ന് നമുക്ക് ആശിക്കാം. കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന് ദുരിതമേഖലയില്‍ക്കൂടി അറിവിന്റെ നേര്‍ക്കാഴ്‌ച അറിയാനുള്ള ഞങ്ങളുടെ യാത്രയില്‍ ദുരിതവാഹകരുടെ യഥാര്‍ത്ഥ പ്രശ്നം കുറച്ചെങ്കിലും മനസ്സിലായതിനാല്‍ അതൊന്നു വിളിച്ചുപറയാതെ പോയാല്‍ അവരോടുചെയ്യുന്ന വലിയ അനീതിയാവുമെന്ന തിരിച്ചറിവാണ് ഈ കുറിപ്പിനാധാരം. ചിത്രങ്ങള്‍ ധാരാളമെടുത്തെങ്കിലും അവരെയെല്ലാം ഇവിടെ കാഴ്‌ചവസ്തുക്കളാക്കാന്‍ ഒരു പ്രയാസം. വസ്തുതകള്‍ മനസ്സിലാക്കി തുടര്‍ന്നെങ്കിലും അധികാരികളും സമൂഹവും ഇവരോടു കരുണകാണിക്കുവാന്‍ കുറച്ചെങ്കിലും ഇതുതകുമെങ്കില്‍ ധന്യനായി.

കാസറഗോഡ് റയില്‍വേസ്റ്റേഷനു പുറത്തെത്തിയപ്പോള്‍ ആദ്യം കണ്ടത് പുഞ്ചിരിക്കുന്ന മുഖവുമായി ഞങ്ങളെക്കാത്തു നില്‍ക്കുന്ന വല്‍സന്‍മാഷിനെയാണ്. വേദനിക്കുന്ന സമൂഹത്തിന്റെ സാന്ത്വനങ്ങളില്‍ ഒന്നായ അദ്ദേഹം ഞങ്ങളുടെ യാത്രയ്ക്കായി വാഹനവും റെഡിയാക്കി നിര്‍ത്തിയിരുന്നു. ആറിലധികം ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന എണ്‍ഡോസള്‍ഫാന്‍ ദൈന്യതയുടെ ഓരോമൂലയും മനസ്സും ദൈന്യതയുമറിയുന്ന ഡ്രൈവര്‍ വിജയന്‍ എന്ന സഹജീവിസ്നേഹിയില്‍ത്തന്നെ ഞങ്ങളെ ഏല്പിച്ചു അദ്ദേഹം. പിന്നീടുള്ള യാത്രയില്‍ അതെത്രയേറെ ഉപകാരപ്പെട്ടു എന്നത് പറഞ്ഞറിയിക്കാന്‍ പറ്റില്ല.തുടര്‍ന്നും യാത്രനടത്തുന്നവര്‍ക്ക് ഉപകാരപ്പെടാന്‍ വേണ്ടി ഇതിവിടെ കുറിച്ചിട്ടു പോകുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിതം മലയാളമനസ്സുകളിലേക്ക് ആദ്യമായി വിളിച്ചുപറഞ്ഞ, പ്രസ്തുത പ്രദേശത്ത് അധിവസിക്കുന്ന പുല്‍ക്കൊടിപോലും അബ്‌ദുച്ചയെന്ന ഓമനപ്പേരില്‍ തിരിച്ചറിയുന്ന കെ. എസ്. അബ്ദുല്ലയെന്ന മനുഷ്യസ്നേഹിയാണ് ദുരിതമനുഭവിക്കുന്ന സഹജീവികളെ പരിചയപ്പെടുത്താന്‍ ഞങ്ങളുടെ വഴികാട്ടിയായി സന്ദര്‍ശകയാത്രയുടെ യഥാര്‍ത്ഥ തുടക്കം കുറിച്ച മഞ്ഞമ്പാറയില്‍ കാത്തുനിന്നത്. 1997ല്‍ ഗുരുതരമായ പ്രതിസന്ധി തിരിച്ചറിഞ്ഞമുതല്‍ അദ്ദേഹം നിസ്വാര്‍ത്ഥ സേവനരംഗത്തുണ്ട്.

മുട്ടിനുമുട്ടിനു പദ്ധതികള്‍ പ്രഖ്യാപിയ്ക്കുന്ന ഭരണകൂടങ്ങളുടെ തിമിരം ബാധിച്ച കണ്ണുകളില്‍ കാണാതെ പോയ, അല്ലെങ്കില്‍ അവര്‍ മന:പൂര്‍വ്വം കണ്ടില്ലെന്നു നടിയ്ക്കുന്ന നടുക്കുന്ന പല കാഴ്ചകളും അവിടെ ഞങ്ങള്‍ക്കു കാണേണ്ടിവന്നു. നിരവധിതവണ ഭവനനിര്‍മ്മാണസഹായം ആവശ്യപ്പെട്ട് അപേക്ഷനല്‍കി നിരാശയില്‍ മുങ്ങിക്കഴിയുന്ന ഗുലാബിയെന്ന പാവം വീട്ടമ്മയുള്‍പ്പടെ അനവധി കുടുംബങ്ങളെ ഞങ്ങള്‍ കണ്ടു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചിത്രങ്ങള്‍ ആഘോഷപൂര്‍വ്വം കൊടുക്കുന്ന മാധ്യമങ്ങളും മത്സരിച്ചു ചിത്രമെടുക്കുന്ന സന്ദര്‍ശകരും ഇവരുടെ യഥാര്‍ത്ഥപ്രശ്നം മനസ്സിലാക്കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയി. ദുരിതമേഖലകളില്‍ പോകുമ്പോള്‍ വെറുംകയ്യോടെ പോകരുതെന്ന വല്‍സന്‍മാഷിന്റെ സ്നേഹപൂര്‍വ്വമായ നിര്‍ദ്ദേശത്തിന്റെ പൊരുളറിഞ്ഞ നിമിഷങ്ങളായിരുന്നു അപ്പോള്‍.

യാതൊരു നിയന്ത്രണവുമില്ലാതെ ഹെലിക്കോപ്റ്ററിലുള്ള മരുന്നുതളിയുടെ സമ്പാദ്യം നന്നായി അനുഭവിക്കുന്ന ഗുലാബിയുടെ വീടാണ് ആദ്യം ഞങ്ങള്‍ സന്ദര്‍ശിച്ചത്. വീട് എന്നു പറയാന്‍ സാധിക്കില്ല.ഏതാണ്ട് രണ്ടര മീറ്റര്‍ വീതിയും നാലുമീറ്ററോളം വീതിയുമുള്ള ഒരു ആറുകാല്‍ പുര. മൂറിയുടെ മദ്ധ്യത്തില്‍ ഏഴാമതൊരുകാല്‍ നാട്ടിയിരിക്കുന്നു. മണ്ണു കുഴച്ചുണ്ടാക്കിയ കട്ടകള്‍ മൂന്നുവരിയില്‍ പടുത്തിരിക്കുന്നതാണ് പുരയുടെ ചുമരും ഇരിപ്പിടവും. ഒരു മൂലയില്‍ വല്ലപ്പോഴും പുകയുന്ന അടുപ്പ്. മുകളില്‍ പോളിത്തീന്‍ ഷീറ്റ് വലിച്ചു കെട്ടിയിട്ടുണ്ട്. നടക്കാന്‍ കഴിയാതെ നിലത്തു വിരിച്ച പായയില്‍ ശൂന്യതയിലേയ്ക്ക് കണ്ണും നട്ടിരിയ്ക്കുകയായിരുന്നു അവര്‍. ഭര്‍ത്താവ് ഗോപാലന് വല്ലപ്പോഴും അടക്കപൊളിക്കല്‍ ജോലിയില്‍ ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് അവരുടെ ജീവിതം. പോഷകാഹാരക്കുറവുമൂലം ശോഷിച്ച നാലുമക്കളുടെ വിശപ്പിന്റെ അന്നത്തെവിളിക്ക് ശമനമേകാന്‍ ആ മറയില്ലാപ്പുരയിലെ അടുപ്പില്‍ തീ പുകഞ്ഞിട്ടില്ലായിരുന്നു.

ഫക്രുദ്ദീന്‍ ആയിശ ദമ്പതികളുടെ ആറുമക്കളില്‍ പതിനാലും ഒന്‍പതും വയസ്സുള്ള ആബിദ, സാഹിറ എന്നീ കുട്ടികളെയാണ് പിന്നെ ഞങ്ങള്‍ കണ്ടത്. കയ്യിലിരുന്ന പഴുത്ത ചക്കച്ചുള തിന്നാനുള്ള ശ്രമം ഞങ്ങള്‍ അവിടം വിടുംവരെ പൂര്‍ത്തിയായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങള്‍ വേണ്ടുവോളമുള്ള ബീഫാത്തിമ എന്ന വൃദ്ധമാതാവിന്റെ മുപ്പതു വയസ്സുള്ള ഏകമകള്‍ ആയിഷ എന്‍ഡോസള്‍ഫാന്റെ മറ്റൊരിരയായി ജീവിതം തള്ളിനീക്കുന്നു. എലിക്കളം സ്വദേശി അസൈനാറിന്റെ മകള്‍ പതിനൊന്നു വയസ്സുകാരി അസീറ ജന്മനാതന്നെ എന്‍ഡോസള്‍ഫാന്റെ ക്രൂരതയുടെ മറ്റൊരിരയാണ്. ഇരു വശത്തേക്കും അതിശക്തമായി തലചലിപ്പിച്ചു പേടിയോടെ ഞങ്ങളെ നോക്കുകയായിരുന്നു അവള്‍. ഞങ്ങളുടെ സാന്നിധ്യം അവള്‍ക്ക് ഭീതിദായകമായി അനുഭവപ്പെടുന്നുണ്ടെന്ന തിരിച്ചറിവില്‍ പെട്ടെന്നുതന്നെ ആ വീടിന്റെ പടിയിറങ്ങി. അവളുടെ സഹോദരി മാരകവിഷത്തിന്റെ രക്തസാക്ഷിയായ വിവരം അബ്‌ദുച്ച ഞങ്ങളെ അറിയിച്ചു.

ആകാശത്തുനിന്നുള്ള മരുന്നുതളി തുടങ്ങുന്നതിനു മുമ്പ് പ്രഷര്‍പൈപ്പില്‍ മരുന്നുതളി തുടങ്ങിയ അപ്പു എന്ന അന്‍പത്തേഴുകാരനില്‍ നിന്ന് അനുഭവപാഠങ്ങള്‍ ഞങ്ങള്‍ക്കു ധാരാളം കിട്ടി. പതിനഞ്ചുവര്‍ഷത്തെ കോര്‍പ്പറേഷന്‍ സേവനത്തിനൊടുവില്‍ ദുരിതം ബാക്കിയായി. സമീപ ഗൃഹങ്ങളിലെല്ലാം ഏതെങ്കിലും തരത്തില്‍ എന്‍ഡോസള്‍ഫാന്റെ ദുരിതമനുഭവിക്കുന്നവര്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞറിഞ്ഞു. താമസം കര്‍ണ്ണാടക അതൃത്തിയിലായതിനാല്‍ ഏറെ ദുരിതമനുഭവിക്കുന്ന മറ്റൊരു കുടുംബമാണ് നാസര്‍ എന്ന ഇരുപത്തൊന്നുകാരന്റേത്. സഹോദരി റാബിയ (22) ആറുമാസം മുമ്പ് മരിച്ചു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ മരുന്നുതളിയാണ് ഈ കുടുംബത്തെ നശിപ്പിച്ചത്. വീട് കര്‍ണ്ണാടകത്തിലായതിനാല്‍ കേരളാസര്‍ക്കാര്‍ കയ്യൊഴിയുന്നു. കര്‍ണ്ണാടക സര്‍ക്കാരിന് എന്‍ഡോസള്‍ഫാന്‍പ്രശ്നം ഇല്ലല്ലോ! തോരപ്പന്‍ മണിയാനി - ശാരദ ദമ്പതികളുടെ മകള്‍ സൌമ്യശ്രീ (19) ജന്മനാതന്നെ ദുരന്തംപേറുന്ന ജന്മമാണ്.

പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ മലിനജലം താഴേക്ക് അരിച്ചിറങ്ങി താഴ്‌വാരത്തുടലെടുക്കുന്ന അരുവികളില്‍ ലയിച്ച് താഴേക്കൊഴുകിയ ജലം ഏതെങ്കിലും വിധത്തില്‍ ഉപയോഗപ്പെടുത്തിയ എല്ലാരും ഇന്ന് ദുരന്തമനുഭവിക്കുന്നവരാണെന്നതാണ് വസ്തുത. പക്ഷേ ആറുവര്‍ഷത്തോളമായി പ്ലാന്റേഷന്‍കോര്‍പ്പറേഷന്‍ തൊഴിലാളിയായി തുടരുന്ന മുഹമ്മദ്‌കുഞ്ഞിന്റെ അഭിപ്രായത്തില്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്നകാരിയേ അല്ല. എന്‍ഡോസള്‍ഫാന്‍ ആരെയും കഷ്ടത്തിലാക്കിയിട്ടില്ലെന്നും നിലവിലുള്ള പ്രശ്നങ്ങള്‍ മറ്റെന്തോ കാരണങ്ങള്‍ കൊണ്ടാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

കാര്യമെന്തൊക്കെയായാലും എന്‍ഡോസള്‍ഫാന്‍ എന്നതാണ് ദുരിതമേഖലകളിലെ പ്രധാന പ്രശ്നമെന്ന് എനിക്കു തോന്നുന്നില്ല. എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതൊന്നും അവര്‍ക്ക് വിഷയമേ അല്ല. അവരെ സമീപിക്കുന്നവരില്‍നിന്ന് അവര്‍പ്രതീക്ഷിക്കുന്നത് മറ്റുപലതുമാണ്. ദുരിതം പേറുന്ന കുടുംബാംഗത്തെ നിരന്തരം കാഴ്‌ചവസ്തുക്കളാക്കേണ്ടിവരുന്നത് അവര്‍ ഒട്ടുംതന്നെ ആഗ്രഹിക്കില്ലെന്ന വിശ്വാസമായിരുന്നു അവിടെ എത്തും വരെ ഉണ്ടായിരുന്നത്. ആ വിശ്വാസത്തിനു നേരേ വിപരീദമായാണ് ഞങ്ങള്‍ക്കവിടെ അനുഭവപ്പെട്ടത്. രോഗബാധിതരെ മുന്നില്‍ നിര്‍ത്തുവാന്‍ അവര്‍ തിടുക്കം കൂട്ടുന്നു. എന്തെങ്കിലും കിട്ടിയാല്‍ അതെത്രയും വേഗത്തിലായാല്‍ അവര്‍ക്ക് അത്രയും ഉപകാരമാണല്ലോ. അവരെ പ്രശസ്തരാക്കുന്നതിനുള്ള ശ്രമത്തിലൂടെ സ്വയം പ്രശസ്തരാവുന്നതു നിര്‍ത്തി അവര്‍ക്ക് ഭക്ഷണവും സാന്ത്വനവും നമുക്കു നല്കാം.

നടക്കാന്‍ കഴിയാതെ അവശതയനുഭവിക്കുന്ന ഗുലാബിയും കുടുംബവും താമസിക്കുന്ന വീട്

ഈ കണ്ണുകള്‍ പ്രതീക്ഷയോടെ തെരയുന്നതെന്തെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നുണ്ടോ? ഭക്ഷണം ഇവര്‍ക്ക് വല്ലപ്പോഴുമെത്തുന്ന അതിഥിയാണ്.

ഗുലാബിയുടെ ദയനീയമായ നോട്ടം ഒരുപാടുകാര്യങ്ങള്‍ ലോകത്തോടു വിളിച്ചുപറയുന്നുണ്ട്. വല്ലപ്പോഴും പടികടന്നെത്തുന്ന സന്ദര്‍ശകര്‍ നല്‍കുന്ന തുക അവരുടെ പ്രതീക്ഷകളാണ്. അവരെ സമീപിയ്ക്കുന്നവരില്‍നിന്ന് ആഗ്രഹിക്കുന്നതും ഒരുനേരത്തെ അന്നത്തിനുള്ള വകയാണ്. ജീവനുള്ള മാംസപിണ്ഡങ്ങളെയും ഗുരുതര വൈകല്യം ബാധിച്ചവരേയും എല്ലാമെല്ലാം നമ്മുടെമുമ്പില്‍ അവര്‍ പ്രദര്‍ശനവസ്തുക്കളാക്കുമ്പോള്‍ അതിനു പ്രചോദനമാകുന്നത് നമ്മള്‍ നല്‍കുന്ന നാണയത്തുട്ടുകളാണ്. അസുഖബാധിതരെ തെരഞ്ഞുപിടിച്ച് കുടുംബത്തില്‍നിന്നകറ്റി റീപ്ലാന്റു ചെയ്യുന്ന ചാരിറ്റി സംരക്ഷണമല്ല അവര്‍ക്കു വേണ്ടത്. കുടുംബത്തോടൊപ്പമുള്ള പട്ടിണി അതിലും മേലെയായി അവര്‍ കാണുന്നു. ഈ പാവങ്ങള്‍ക്ക് അര്‍ഹതപ്പെട ആനുകൂല്യങ്ങള്‍ സമയ നഷ്ടങ്ങളില്ലാതെ എത്തിച്ചുകൊടുക്കാം. ഇപ്പോള്‍ അനുവദിച്ചിട്ടുള്ള അഞ്ചുകോടിയുള്‍പ്പടെയുള്ള ധനസഹായം ചോരാതെ അവര്‍ക്കു ജീവിതങ്ങളാക്കാം. എന്‍ഡോസള്‍ഫാന്‍ ബാധിതരായ അവരുടെ ഭക്ഷണത്തിനാവട്ടെ ഒന്നാമത്തെ പരിഗണന. മുക്കിനു മൂവായിരം സംഘടനകളുള്ള നമ്മുടെ സംസ്ഥാനത്ത് ഓരോ സംഘടന ഓരോ വീടിന്റെ സംരക്ഷണം ഏറ്റെടുത്താല്‍ത്തന്നെ അവരുടെ പട്ടിണിമാറും. ചാനലുകളിലും തെരുവോരങ്ങളിലും ഘോരഘോരം പ്രസംഗിക്കുന്നതുകൊണ്ട് രാഷ്ട്രീയ നേതാക്കള്‍ക്കു ഗുണമുണ്ടാവും. ചാനലിനു ആളെക്കൂടുതല്‍ കിട്ടും. നിറയെ വാര്‍ത്തകള്‍ കൊടുക്കുന്നവര്‍ ഈ സാധുക്കളുടെ യഥാര്‍ത്ഥ ആവശ്യം വിളിച്ചു പറയാന്‍ ആര്‍ജ്ജവം കാട്ടണം. ഇനിയുള്ള ചുവടുകള്‍ പ്രചരണത്തിനല്ല പ്രവര്‍ത്തനത്തിനാവട്ടെ.

Wednesday

മൂലക്കുരു ബ്ലോഗിലും

കര്‍ണ്ണാടകയിലെ ഗാളീമുഖം ടൌണിലാണു സംഭവം. ഒരുപറ്റം ബ്ലോഗര്‍മാര്‍ ഊരുതെണ്ടാനെത്തിയതാണ്. ചുറ്റും കന്നടത്തിലുള്ള ബോര്‍ഡുകള്‍ മാത്രം. മുള്ളേരിയയിലെ മൂലക്കുരു മാത്രം മലയാളത്തില്‍ തൂങ്ങിക്കിടക്കുന്നു..! എല്ലാം കന്നടത്തിലാക്കി മൂലക്കുരുവിനെ മാത്രം മലയാളീകരിച്ചതെന്തിനാണെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല.

Popular Posts

Recent Posts

Blog Archive