Monday

ഇത് എന്തു കൊലയാ....?



എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ മരുന്നുതളിയ്ക്ക് കേന്ദ്രബിന്ദുവായ ഹെലിപ്പാടിനടുത്തുനിന്ന് കിട്ടിയതാണ് ഇത്. പേരെന്താ നാളേതാ എന്നൊന്നും എനിയ്ക്കറിയില്ല....

Sunday

ഇനി 'ഈ' വേസ്റ്റു വാഴും കാലം

ടൂജി, ത്രീജി, ഫോർജി.. ഇതെന്തര്ജി.....
മനുഷ്യനെ ഇടങ്ങേറിലാക്കുന്ന കോടികളുടെ അഴിമതിക്കഥകൾ.! പരപരാന്ന് നേരം വെളുക്കുമ്പോൾ മുറ്റത്തുന്ന് ഒച്ച പൊന്തും. ഡൃണിംഗ്.... ഡൃണോംങ്....  പത്രക്കാരൻ പയ്യന്റെ സൈക്കിളിന്റെ മണിയൊച്ചയാണ് മിയ്ക്കവാറും എന്നെയുണർത്താറ്. സത്യത്തിൽ ഇപ്പൊ പത്രം വായിയ്ക്കാനുള്ള മനസ്സൊന്നുമില്ല. അല്ലേത്തന്നെ എന്തോന്ന് വായിയ്ക്കാനാ... മനസ്സിരുത്തി വായിയ്ക്കാൻ പറ്റിയ എന്താണ് ഇപ്പൊ ഉള്ളത്?  രാവിലേ പതിവായി പല്ലുതേക്കാതെ വെറും വയറ്റിലുള്ള കട്ടഞ്ചായയ്ക്കു കടിയായി വർഷങ്ങൾക്കുമുമ്പ് മുതൽ ശീലമാക്കിയതാണ്. പത്രത്തിന്റെ ചന്തം നോക്കൽച്ചടങ്ങ്. ഭാഗ്യം! ഒന്നാം പേജിൽ ഒറ്റ പീഡന വാർത്തയില്ല.! ഹേയ്.. അങ്ങനെയല്ല, എങ്ങാണ്ടിരുന്ന് ഐസ്ക്രീംകഴിച്ചതിന് ആരാണ്ടെയൊക്കെയോ ചോദ്യം ചെയ്തെന്ന ഒരു വാർത്തയുണ്ട്. അതല്ലേലും അതങ്ങനാ... പീഡനവാർത്തയില്ലെങ്കിൽ ഇപ്പൊ എന്തോന്ന് പത്രവായന...?

കട്ടൻ‌ചായയും കടിയും കഴിഞ്ഞാൽ പിന്നെ അരമണിയ്ക്കൂർ ചാനൽ വാർത്ത. തലേന്നു മിച്ചം വന്നതും രാത്രിയിൽ അടിച്ചുമാറ്റിയതും എല്ലാംകൂടി കാച്ചിയരിച്ചെടുത്ത് നേരത്തേ തയ്യാറാക്കിവച്ചിരുന്ന പീഡനവാർത്തകളും പാർട്ടി നേതാക്കന്മാരുടെ തമ്മിൽക്കുത്തും മേമ്പൊടി ചേർത്ത് വാദകരുടെ ഇളം നർമ്മത്തിൽ കൂട്ടിക്കുഴച്ച് ചെറുചൂടോടെ രാവിലേതന്നെ അതൊന്നു കേട്ടില്ലേൽ ബാത്ത്റൂമിൽക്കൂടി മര്യാദയ്ക്കു പോകാൻ പറ്റില്ലെന്നായിരിയ്ക്കുന്നു. ഓരോരോ ശീലങ്ങളേ..!

രണ്ടുമൂന്നു ദിവസങ്ങളായി കണ്ട മലയാളം ചാനലുകളിലൊക്കെ എന്തൊക്കെയോ മുടങ്ങാതെ തുടർച്ചയായി കാണിയ്ക്കുന്നു. ഇന്നലെ ഒരു പെണ്ണുവന്നു പറഞ്ഞപ്പഴാ സത്യത്തിൽ കാര്യം പിടികിട്ടിയത്. ഇൻസാറ്റ്-2-ഇ മരണത്തെ പുൽകാൻ കാത്തുനിൽക്കുകയാണെന്നും നല്ല ചൊവ്വും ചൊറുക്കുമുള്ള ചുള്ളനായ ഇൻസാറ്റ്-17ലേയ്ക്ക്  ചാനലുകൾ കൂട്ടത്തോടെ ചേക്കേറുകയാണെന്ന്. ആയതിനാൽ സീരിയൽ കാണുന്ന സോദരിമാരും പീഢനം സഹിയ്ക്കുന്ന അവരുടെ പതിമാരും (ഒരു മുൻകൂർ ജാമ്യം) ഇക്കാര്യം ശ്രദ്ധിയ്ക്കണമെന്നും മര്യാദയ്ക്ക് പുതിയ ഒരു റിസീവർ വാങ്ങി വേണേച്ചാ കണ്ടോളീന്നും അവളു നന്നായിത്തന്നെ പറഞ്ഞുതന്നു.

ലതുതന്നെയാണ് ഇനി നമ്മൾ അനുഭവിയ്ക്കാൻ പോകുന്നത്. ആദ്യം വന്നത് പത്തുപതിനാറടി വലുപ്പമുള്ള കൊട. അതിനു വേണ്ടി വാങ്ങിയ റിസീവർ കേടുവന്നത് മൂലയിൽ കിടക്കുന്നു. പിന്നെ ഡിഷ് ടിവിയുടെ കണക്ഷനെടുത്തു ഓഫർ (എന്റമ്മോ എന്തൊരു തട്ടിപ്പ്!) അനുസരിച്ചുള്ള മാസങ്ങൾ കഴിഞ്ഞപ്പൊ അവരുടെ തനിനിറം വെളിവാകാൻ തുടങ്ങി. അതുമുപേക്ഷിച്ച് ആറടീന്റെ കൊടയൊരെണ്ണം വാങ്ങി പുതിയ ഒരു റിസീവറും സ്ഥാപിച്ചപ്പം എന്തര് സുഖം! ഓഫറും വേണ്ട കാഫിറും വേണ്ട മാസവാടക തീരെ വേണ്ടാ. കഴിഞ്ഞ കുറേ മാസങ്ങളായി അങ്ങനെ ചിന്തിച്ച് സമാധാനിയ്ക്കുമ്പോഴാണ് ചാനനുകളുടെ ഈ ചുവടുമാറ്റം. "ഡി.വി.ബി എസ് 2, എംപെഗ് 4, എച്ച്.ഡി". എന്നിവയെ താങ്ങുന്ന റിസീവറുണ്ടെങ്കിലേ  ഇനിയങ്ങോട്ട് മലയാളത്തിൽ കാണാൻ പറ്റൂ എന്ന മഹാസത്യം അറിഞ്ഞപ്പോൾ ഒന്നു ഞെട്ടി. രൂപാ മൂവായിരത്തഞ്ഞൂറ് ഇനിയും മുടക്കണം. തൽക്കാലം ആയിരത്തറിന്നൂറോളം മുടക്കി എയർടെല്ല് ഒരെണ്ണമങ്ങു വച്ചു.

സത്യത്തിൽ ഇപ്പഴാണ് ശരിയ്ക്കും ഞെട്ടൽ വരുന്നത്. മൂന്നു റിസീവറുകൾ ഒന്നിനുമീതെ ഒന്നായി മൂലയിൽ ഭദ്രം! നാലാമതൊരെണ്ണം സ്ഥാപിച്ചിട്ടുമുണ്ട്. കേടുവന്ന പഴയ ഒരു 40 ജിബി കമ്പ്യൂട്ടർ ഒരു വശത്ത്, ഉപയോഗശൂന്യമായ മൂന്നു റിസീവറുകൾ മറുവശത്ത്. മുട്ടിനുമുട്ടിനു വാങ്ങിക്കൂട്ടി കേടുവന്ന ചൈനാ മൊബൈലുകൾ രണ്ടിനുമിടയിൽ. ഇതെല്ലാം കൂടി എവിടെ പണ്ടാരടക്കാനാണ്... ചുറ്റുമുള്ള വീടുകളിലെ സ്ഥിതികൂടി ആലോചിയ്ക്കുമ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാവുന്നത്. പഴയ ടേപ്പ് റിക്കാർഡർ, റേഡിയോ, ടിവി, കമ്പ്യൂട്ടർ. റിസീവർ തുടങ്ങി എന്തെങ്കിലുമൊക്കെ വേസ്റ്റായിക്കിടക്കാത്ത വീടുകൾ അത്യപൂർവ്വമായിരിയ്ക്കും. ഇപ്പോൾത്തന്നെ എംപെഗ്4 റിസീവർ ഇന്ത്യയിൽ എല്ലാരും വാങ്ങുമ്പോൾ അവരുടെ ഡി.വി.ബി.-എംപെഗ് 2 റിസീവറുകൾ കോടിക്കണക്കിനാണ് വേസ്റ്റായി മാറുന്നത്. ഇക്കണ്ട വേസ്റ്റുകളെല്ലാം കൂടി എന്തു ചെയ്യാനാണ്...? ഇപ്പൊത്തന്നെ ഇലക്ട്രോണിക് വേസ്റ്റുകൾ കൊണ്ട് ആകെ മലീമസമായിരിയ്ക്കുന്നു എല്ലായിടവും. അതിന്റെ പുറത്താണ് ഇപ്പോൾ ഈ ചാനലുകളുടെ ഉപഗ്രഹമാറ്റം. അത് അനിവാര്യമാണെന്നതു വേറേ കാര്യം. രാജ്യത്ത് എത്ര കുടുംബങ്ങളിലെ റിസീവറുകൾ ഉപയോഗശൂന്യമാവുമെന്ന് ഒരു കണക്കുമില്ല. ഇതെല്ലാം മൂലയിലിടുമെന്നതിനു പുറമേ പുതിയവ വാങ്ങുന്നുമുണ്ട്. ഈ കേടുവരുന്ന ഇലക്ടോണിക്സ് ഉപകരണങ്ങൾ എന്തു ചെയ്യണമെന്നതിനെപ്പറ്റി നാം ആലോചിയ്ക്കേണ്ട കാലം അതിക്രമിച്ചിരിയ്ക്കുന്നു. ഇപ്പോൾത്തന്നെ പരിഹാരമാർഗ്ഗങ്ങൾ ആലോചിച്ചു തുടങ്ങിയിട്ടില്ലെങ്കിൽ നാളെ അത്യന്തം ഗുരുതരമായ ഒരു സാഹചര്യം ഇവിടെ ഉടലെടുക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇ-വേസ്റ്റ് എന്നത് ലോകത്തെ ഏറ്റവും വലിയ ദുരന്തമാവാൻ ഇനി അധികദൂരം സഞ്ചരിയ്ക്കേണ്ടി വരുമെന്ന് തോന്നുന്നില്ല.

കൊണ്ടോട്ടിയിൽ നിന്ന് കൊണ്ടോടിയിലെത്തി ഒരു വീടു പണിയണമെന്ന് ഒരാഗ്രഹമുണ്ട്. ചുമരിൽ ഇഷ്ടികയ്ക്കു പകരം പഴയ റിസീവറുകൾ ഉപയോഗിച്ചാലോ എന്ന ആലോചനയിലാണ്. അതാവുമ്പം പണവും ലാഭിയ്ക്കാം, മറ്റുള്ളവർക്ക് ശല്യവും ഒഴിവാക്കാം... യേത്.....

Saturday

പി. ടി. ഉഷയോ.. അതാരാ....?

ഇന്ത്യയുടെ അഭിമാനമെന്നും കേരളത്തിന്റെ മാണിക്യമെന്നും വിവരണങ്ങൾക്കതീതമായ ആലങ്കാരിക പദപ്രയോഗങ്ങളിലൂടെ നെഞ്ചോടു ചേർത്ത് വാഴ്ത്തിയതു നമ്മളൊക്കെത്തന്നെയാണ്. പി. ടി. ഉഷയെന്ന ആ മാണിക്യത്തിനു മുമ്പോ അദ്ദേഹത്തിനു ശേഷമോ ലോകറാങ്കിങ്ങിലെ ആദ്യപത്തിൽ മറ്റൊരാൾക്ക് അത്ലറ്റിക്സിൽ ഇന്ത്യയിൽനിന്ന് കടന്നുകൂടാൻ കഴിഞ്ഞിട്ടില്ലെന്നത് ഒരു കാരണവശാലും ആരും മറക്കാൻ പാടില്ലാത്തതാണ്. ഇന്ത്യൻ കായികലോകത്തിൽ ഇതുവരെ ആ സ്ഥാനത്തിരിയ്ക്കാൻ മറ്റിരാൾ കടന്നുവന്നിട്ടില്ലെന്നിരിയ്ക്കെ ഇത്രയും മോശമായതരത്തിൽ അവരെ അപമാനിയ്ക്കാൻ തക്ക കാരണം എന്താണെന്ന് അറിയേണ്ടതുണ്ട്. ഉഷയെ അവർ തിരിച്ചറിഞ്ഞില്ലെന്നാണോ അതോ മറ്റെന്തെങ്കിലും കാരണം? ഏതായാലും കേവലം ഒരു പ്രവേശന സ്ലിപ്പിന്റെ പേരിൽ സംസ്ഥാൻനസ്കൂൾ കായിക മേള നടക്കുന്ന എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ പ്രവേശനം നിഷേധിയ്ക്കപ്പെട്ടു എന്നത് മഹാ മോശമായിപ്പോയി. പ്രവേശന പാസ് നിർബ്ബന്ധമാണെങ്കിൽത്തന്നെ അവർക്ക് സ്നേഹപൂർവ്വം ഒരു ബാഡ്ജ് സമ്മാനിച്ചാൽ ഇങ്ങനെ ഒരു അവസ്ഥ സംജാതമാകുന്നതു തടയാമായിരുന്നു. അതുകൊണ്ട് ആകാശമിടിഞ്ഞു വീഴുകയൊന്നും ഉണ്ടാകുമായിരുന്നില്ലല്ലോ.


ഇത് ആദ്യമായല്ല അവർക്ക് അപമാനം നേരിടേണ്ടി വന്നിട്ടുള്ളത്. ഭോപാലിൽ വച്ചുനടന്ന ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റില്‍ തന്റെ കുട്ടികളുടെ പ്രകടനം കാണാൻ ഏതാണ്ട് ഒൻപതു മണിയോടെ എത്തിയ ഉഷയ്ക്ക് തന്റെ ബാഗ് തോളത്തുനിന്ന് ഒന്നിറക്കിവയ്ക്കാൻ ഒരിടം കിട്ടിയത് മൂന്നുമണിയോടെ. പ്രഭാതകൃത്യങ്ങൾ നിർവ്വഹിയ്ക്കാനോ ഒന്നിരിയ്ക്കാനോ കഴിയാതെ മഴയത്തലഞ്ഞ് ഒടുവിൽ പരിചയമില്ലാത്ത ദേശത്ത് സ്വന്തം നിലയിൽ ഒരു റൂം തരപ്പെടുത്തേണ്ടിവന്നു. ''ഞാന്‍ വലിയ താരമല്ലായിരിക്കാം. രാജ്യത്തിനു വേണ്ടി കുറച്ച് മെഡലുകളെങ്കിലും നേടിയ കായികതാരമെന്ന നിലയ്ക്ക് സ്‌പോര്‍ട്‌സിനോടുള്ള സ്‌നേഹംകൊണ്ടു മാത്രം സ്വന്തം ചെലവില്‍ ഭോപ്പാലില്‍ എത്തിയ എന്നെ മണിക്കൂറുകളോളം നഗരത്തില്‍ ചുറ്റിച്ചതെന്തിനായിരുന്നു?'' എന്ന ഉഷയുടെ അന്നത്തെ ചോദ്യത്തിന് ഇന്നും ആരും മറുപടി കൊടുത്തിട്ടില്ല. രാജ്യത്തിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിയ്ക്കുന്ന കായികതാരങ്ങൾക്ക് ഇന്ത്യയിലെങ്ങും ഇതാണു ഗതിയെങ്കിൽ കായികരംഗത്ത് ആരും വരാതിരിയ്ക്കുന്നതാവും നല്ലത്. അതുതന്നെയാണ് ഉഷയും പറഞ്ഞത്, "ഇതൊക്കെ അനുഭവിയ്ക്കാൻ തയ്യാറുണ്ടെങ്കിൽ മാത്രം ഇതിനൊക്കെ ഇറങ്ങിയാൽ മതി"യെന്ന്. അടിസ്ഥാന സൗകര്യങ്ങളോ സാഹചര്യങ്ങളോ വേണ്ടത്രയില്ലതെയാണ് നമ്മുടെ കായിക പ്രതിഭകൾ പരിശീലനത്തിനിറങ്ങുന്നത്. വേണ്ടത്ര പരിഗണന കൊടുക്കാതിരിയ്ക്കുന്നതിനു പുറമേ ഇത്തരത്തിലുള്ള അവഗണനകളും അപമാനവും നാളെ നമുക്കും പ്രതിഫലമാണെന്ന തിരിച്ചറിവിൽ കായികരംഗത്തു നിന്ന് പുറം തിരിയാൻ അവരെ ഒരു പക്ഷേ പ്രേരിപ്പിച്ചേക്കാം.

1984ലെ ലോസ്ഏഞ്ജൽസ് ഒളിമ്പിക്സിനു ശേഷം ഉഷയ്ക്ക് അഭനന്ദനക്കത്തയയ്ക്കാൻ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് മത്സരമായിരുന്നു. പി.ടി. ഉഷ, ഇന്ത്യ എന്നു മാത്രം മേൽവിലാസമെഴുതിയ കത്തുകൾ അവരെത്തേടി എത്തിക്കൊണ്ടിരുന്നു. പത്രത്താളുകളിൽനിന്ന് ഉഷയുടെ ചിത്രം വെട്ടിയെടുത്ത് മേൽവിലാസത്തിന്റെ സ്ഥാനത്തൊട്ടിച്ച് കത്തയച്ചവരും ഉണ്ടായിരുന്നു. ആ കത്തുകളെല്ലാം ഇന്നും അവർ സൂക്ഷിയ്ക്കുന്നുമുണ്ട്. അന്ന് അവർക്കു ആശംസകൾ അയയ്ക്കാനും അതിനുമറുപടി ലഭിയ്ക്കാനും ഭാഗ്യം സിദ്ധിച്ച ഒരാളെന്ന നിലയിൽ ഒരു പ്രതികരണം എഴുതണമെന്നു തോന്നി. അന്ന് ഉഷയ്ക്ക് കത്തയച്ചവരിൽ ഒരുപക്ഷേ ഏറ്റവും പ്രായം കുറവ് എനിയ്ക്കായിരിയ്ക്കണം. കേവലം ഒൻപതു വയസ്സു മാത്രമായിരുന്നു അന്ന് എനിയ്ക്കു പ്രായം. ആ ഒൻപതു വയസ്സുകാരന്റെ തിരിച്ചറിവും ആദരവും ബോധവും ഇന്ന് അൻപതു വയസ്സുകാർ പോലും അവരോട് കാണിയ്ക്കുന്നില്ലല്ലോ എന്നതോർക്കുമ്പോൾ വല്ലതെ വേദന തോന്നുന്നു.

ഉഷയുമായി ഇന്നുനടന്ന സംഭാഷണത്തിന്റെ രത്നച്ചുരുക്കം..


ഇന്നലെ താങ്കൾക്ക് ഗ്രൗണ്ടിലേയ്ക്ക് പ്രവേശനം നിഷേധിച്ചതിനെപ്പറ്റി....

 സാധാരണക്കാരായ ധാരാളം പേർക്ക് ഗ്രൗണ്ടിലേയ്ക്ക് പ്രവേശനം അനുവദിച്ച അതേസമയം തന്നെയാണ് എനിയ്ക്ക് അതു നിഷേധിച്ചത്. ഗ്രൗണ്ട്‌പാസില്ലാതെ കടത്തിവിടില്ലെന്ന് വാശിപിടിച്ചു നിൽക്കുന്ന അതേസമയം തന്നെയാണ് ക്രിക്കറ്റ് താരം ശ്രീശാന്തിന് പ്രവേശനം അനുവദിച്ചത്. ഞാൻ നോക്കിനിൽക്കെയാണത്. ഇതിൽനിന്നുതന്നെ വളരെയേറെ വിവേചനം നടക്കുന്നുണ്ട്വെന്നതു വ്യക്തമാണ്. മറ്റു സ്കൂളുകളിൽ നിന്നും വന്നിട്ടുള്ള കായിക താരങ്ങളുടെ കൂടെ വന്നവർക്കാർക്കും ഇങ്ങനെ ഒരനുഭവം ഉണ്ടായതായി അറിവില്ല. മാത്രമല്ല അവരെല്ലാം നിർബാധം സഞ്ചരിയ്ക്കുന്നുണ്ടായിരുന്നു. കാർഡില്ലാതെ കടത്തിവിടില്ലെന്ന് അവർ വാശി പിടിച്ചപ്പോൾ  ഞാൻ തർക്കത്തിനു നിൽക്കാതെ ഗ്യാലറിയിലേയ്ക്കു പോവുകയായിരുന്നു.

എന്താണ് താങ്കൾക്ക് ഇങ്ങനെ ഒരനുഭവമുണ്ടാവാൻ കാരണമായി താങ്കൾക്കു തോന്നുന്നത്?

മറ്റുള്ളവരെക്കാൾ മികച്ച കുറേയേറെ കുട്ടികളെ പരിശീലിപ്പിയ്ക്കാനും ശരിയാം വണ്ണം പരിപാലിയ്ക്കാനും എനിയ്ക്കു കഴിയുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. അതിൽ ഒരു പക്ഷേ മറ്റുള്ളവർക്ക് വിരോധമുണ്ടാവാം. സ്പോർട്സ് സ്കൂൾ തുടങ്ങുമ്പോൾത്തന്നെ ഒരു പാടു പ്രശ്നങ്ങളെ അഭിമുഖീകരിയ്ക്കേണ്ടി വന്നിട്ടുണ്ട്.പല ഭാഗങ്ങളിൽ നിന്നുള്ള എതിർപ്പുകളെ അതിജീവിച്ചാണ് സ്കൂൾ തുടങ്ങിയത്. ഇന്നും അതിന്റെ ചില്ലറ പ്രശ്നങ്ങൾ നേരിടുന്നുമുണ്ട്. മറ്റുള്ളവർക്ക് അഴിമതി നടത്താൻ സാഹചര്യമില്ലാത്തതിനാലാവണം ഒരു പക്ഷേ ഈ എതിർപ്പ്. മറ്റുള്ളവരേക്കാൾ മികച്ച രീതിയിലാണ് ഞങ്ങൾ കായികതാരങ്ങളെ വാർത്തെടുക്കുന്നത്. അതും ഒരു പക്ഷേ കാരണമാവാം.

പ്രവേശനം നിഷേധിച്ചപ്പോൾ വിഷമം തോന്നിയില്ലേ?

അതില്ലാതിരിയ്ക്കില്ലല്ലോ... പക്ഷേ അതിനേക്കാൾ കൂടുതൽ വിഷമം പ്രവേശനം നിഷേധിയ്ക്കപ്പെട്ട് ഞാനവിടെ നില്ക്കുമ്പോൾത്തന്നെ മറ്റു പലരെയും കടത്തിവിടുന്നതു കണ്ടപ്പോഴാണ് എനിയ്ക്കു തോന്നിയത്. ഞാനവിടെ നിൽക്കുമ്പോഴാണ് ശ്രീശാന്തിനെ കടത്തിവിട്ടത്. എനിയ്ക്ക് ആദ്യമായല്ല ഇങ്ങനെയൊരനുഭവം. മുമ്പു പലപ്പോഴും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ വച്ച്  ഇതിനു മുമ്പും അനുഭവിയ്ക്കേണ്ടി വന്നിട്ടുണ്ട്. ഒരുപക്ഷേ ഇന്ത്യയിൽ മറ്റൊരു കായിക താരത്തിനും ഇത്രയേറെ അവഗണന ഉണ്ടായിട്ടുണ്ടാവില്ല.

ഇന്ത്യൻ ദേശീയ കായിക വിനോദത്തെ മറന്ന്, മറ്റുള്ള കായികവിനോദങ്ങളെയെല്ലാം മറന്ന് ഇരുപത്തിരണ്ട് കുട്ടിച്ചാക്കുകളെക്കൊണ്ട് ഇന്ത്യയിലെ സാധാരണക്കാരന്റെ സമയവും സാമ്പത്തികവും കൊള്ളയടിയ്ക്കുന്ന കൊള്ളക്കളിയ്ക്ക് കൊടുക്കുന്നതിന്റെ നൂറിലൊന്നു പരിഗണനയെങ്കിലും ഇന്ത്യയിലെ മറ്റു കായിക വിഭാഗങ്ങൾക്കു നൽകിയെങ്കിൽ, ക്രിക്കറ്റിലെ മഹാരഥന്മാർക്കു നൽകുന്നതിന്റെ ആയിരത്തിലൊരു ഭാഗമെങ്കിലും പരിഗണന ഇന്ത്യയിലെ മറ്റു കായിക താരങ്ങൾക്കു കൊടുത്തിരുന്നെങ്കിൽ ഇന്ത്യൻ കായികരംഗം എന്നേ അഭിവൃദ്ധി പ്രാപിച്ചേനെ. ഇവിടെ എന്താണ് ഉഷ ചെയ്ത കുറ്റം? ഇന്ത്യയിലെ നൂറുകോടി മനുഷ്യകണങ്ങളുടെ അഭിമാനമായതോ? ലാഭേച്ഛ കൂടാതെ രാജ്യത്തിന്റെ യശ്ശസ്സുയർത്താൻ കഴിവും പ്രാപ്തിയുമുള്ള ഒരു കൂട്ടം കായികതാരങ്ങളെ വാർത്തെടുക്കുന്നതോ? അർഹതയുള്ളവരെ അംഗീകരിയ്ക്കാനും അവരെ ബഹുമാനിയ്ക്കാനും നമ്മൾ പഠിയ്ക്കുന്നതെന്നാണ്? രാജ്യത്തിന്റെ അഭിമാനമായ ഈ നക്ഷത്രങ്ങളെ ആദരിയ്ക്കുന്നതെങ്ങനെയെന്ന് നാം തീർച്ചയായും തിരിച്ചറിയേണ്ടതുണ്ട്. അങ്ങനെ തിരിച്ചറിയുന്ന സമൂഹത്തിൽ മാത്രമേ ഉഷയ്ക്കോ അതുപോലെ സാധാരണക്കരായ മറ്റുള്ള പ്രതിഭകൾക്കോ പരിഗണന പ്രതീക്ഷിയ്ക്കേണ്ടതുള്ളൂ. പി.ടി. ഉഷയുടെ വാക്കുകൾ തന്നെ നമുക്ക് കടമെടുക്കാം.

"ഇതൊക്കെ അനുഭവിയ്ക്കാൻ തയ്യാറാണെങ്കിൽ മാത്രം ഈ രംഗത്തേയ്ക്ക് ഇറങ്ങിയാൽ മതി"

Sunday

ആ മനുഷ്യൻ നീയാകാതിരിക്കട്ടെ...

വാർത്തയുടെ പിന്നാമ്പുറവും വരുംവരായ്കയും ആരും ചികയില്ലെന്ന തോന്നലുകൊണ്ടാവണം ഇപ്പോൾ മാധ്യമങ്ങൾ പല വാർത്തകളും മര്യാദയില്ലാത്ത കോലത്തിൽ അടിച്ചു വിടുന്നത്. ചിലതു സത്യവും ചിലത് അർദ്ധസത്യവും ചിലത് സ്വയം നിർമ്മിയ്ക്കുന്നതും മറ്റുചിലതാവട്ടെ ആരെങ്കിലും പടച്ചുവിടുന്നതിനെ അപ്പടി മഷിപുരട്ടുന്നതുമാണ്. തങ്ങളുടെ മാധ്യമത്തിന് ആളെക്കൂട്ടാനെന്നവണ്ണം വാർത്തകൾ പ്രസിദ്ധീകരിയ്ക്കുന്നത് ഇന്ന് ഒരു ഹോബിയായി നമ്മുടെ മാധ്യമങ്ങൾ പ്രവർത്തിച്ച് ആവർത്തിച്ചുകൊണ്ടേയിരിയ്ക്കുന്നു. അതിനു വേണ്ടി ലൈവു ചർച്ചകൾ സംഘടിപ്പിയ്ക്കുന്നു. പക്ഷേ ഇതെല്ലാം ചിലർക്കെങ്കിലും വിഷമമുണ്ടാക്കുന്നുണ്ടെന്നതും തങ്ങളെപ്പോലെ ചോരയും ചിന്തയുമുള്ള മറ്റൊരാളെക്കുറിച്ചാണ് ഇതൊക്കെ സംഘടിപ്പിയ്ക്കുന്നതെന്നതും സൗകര്യപൂർവ്വം മറക്കുന്നു. ആരാന്റെ പല്ലിടയിൽ കുത്തി മണപ്പിയ്ക്കുന്നത് അല്ലെങ്കിലും നമുക്ക് രസമാണല്ലോ...

കളവുകേസിൽ ശിക്ഷിയ്ക്കപ്പെട്ട ഒരാൾ അതിന്റെ ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തുവന്ന് മാനസാന്തരപ്പെട്ട് നന്നായി ജീവിയ്ക്കുമ്പോഴാകും നാട്ടിൽ മറ്റൊരു കളവു നടക്കുക. നിശ്ചയമായും നിയമപാലകർ ആദ്യം അന്വേഷിച്ചെത്തുന്നത് ആ മനുഷ്യനെയായിരിയ്ക്കും. തെറ്റു ചെയ്തോ ഇല്ലയോ എന്നത് പിന്നത്തെ കാര്യം, ടിയാനെ ഒരു പരുവമാക്കാതെ അവർക്ക് ഇരിയ്ക്കപ്പൊറുതിയുണ്ടാവില്ല. ഒരുതവണ കട്ടവൻ അവൻ പിന്നെ തെറ്റു ചെയ്തില്ലെങ്കിലും എന്നും കള്ളനായിത്തന്നെ അറിയപ്പെടണമെന്നത് ആർക്കൊക്കെയോ നിർബ്ബന്ധമുള്ളതുപോലെ. ഒരു തവണയെങ്കിലും സ്വന്തം വീട്ടിൽ നിന്നെങ്കിലും കക്കാത്തവൻ ഭൂലോകത്തുണ്ടെന്നു തോന്നുന്നില്ല. ആ നിലയ്ക്ക് പാവം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് കൽപ്പിച്ചാൽ ആരും ഏറുകാരായുണ്ടാവുമെന്നും തോന്നുന്നില്ല. ഇപ്പോഴാകട്ടെ പോലീസുകാരുടെ പണി നാട്ടുകാരും ഏറ്റെടുത്ത് ഭംഗിയായി ചെയ്യുന്നുണ്ട്. വടക്കുമാത്രം കണ്ടിരുന്ന ഈ സംസ്കാരശൂന്യ പ്രവൃത്തികൾ ദൈവത്തിന്റെ സ്വന്തം നാട്ടിലും നന്നായി നടപ്പിലാക്കുന്നതിൽ ഇക്കൂട്ടർ വിജയിയ്ക്കുന്നുണ്ട്.

അവസാനമായി ഒരു പ്രമുഖ ചാനലിലെ റിയാലിറ്റിഷോയിലെ മത്സരാർത്ഥിയെയാണ് മലയാളത്തിലേതന്നെ ഒരു പ്രമുഖ പത്രം ശിക്ഷിച്ചിരിയ്ക്കുന്നത്, അല്ലെങ്കിൽ അതിനു മുന്നിട്ടിറങ്ങിയത്. ശിക്ഷ അനുഭവിയ്ക്കേണ്ടി വന്നയാൾ നല്ലവനാണെന്ന അഭിപ്രായമൊന്നും എനിയ്ക്കില്ല. മാത്രമല്ല നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ടയാളാണുതാനും. അയാൾ ആരോ ആയിക്കോട്ടെ അയാളും ഈ സമൂഹത്തിൽ ജീവിയ്ക്കുന്നയാളായതിനാൽ ആവശ്യമായ നീതി അയാളുടെ കാര്യത്തിലും നടപ്പാവേണ്ടതുണ്ട്. കവർച്ചക്കേസിലെ പ്രതിയായതുകൊണ്ട് റിയാലിറ്റിഷോയിൽ പങ്കെടുത്തുകൂടെന്ന് എവിടെയാണ് എഴുതിവച്ചിട്ടുള്ളത്? ആരാണ് ആ നിയമം പാസാക്കിയത്? കൊലപാതകക്കേസുകളിലോ ബലാത്സംഗകേസുകളിലോ തീവ്രവാദമുൾപ്പടെ മറ്റുകേസുകളിലോ പ്രതി ചേർക്കപ്പെട്ടവരുടെ വർത്തമാനങ്ങൾ ലൈവായിത്തന്നെ കൊടുക്കാറുണ്ടല്ലോ. അവസാനമായി കേന്ദ്രമന്ത്രിയുടെ കരണത്തടിച്ചവന്റെ നേരെയും നമ്മുടെ മാധ്യമങ്ങൾ ക്യാമറ തിരിച്ചു പറഞ്ഞതെല്ലാം അപ്പടി പ്രക്ഷേപണം ചെയ്യുകയും ചെയ്തു. പത്രക്കാരും മോശമാക്കിയില്ല, പലവാർത്തകളും വായിച്ചപ്പോൾ ഒരു വീരപരിവേഷം അയാൾക്ക് ചാർത്തിക്കൊടുക്കുന്നുണ്ടോയെന്നു തോന്നിപ്പോവുകയും ചെയ്തു. ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളും അതേ പരിവേഷത്തോടെതന്നെ അതാഘോഷിച്ചു. ഇപ്പോഴും ആഘോഷിച്ചുകൊണ്ടിരിയ്ക്കുന്നു. ജയിൽ ശിക്ഷയനുഭവിച്ചുകൊണ്ടിരിയ്ക്കുന്ന ഒരാൾ ജയിലിലിരുന്ന് ഏതെങ്കിലും ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചാൽ അത് വലിയ വാർത്തയായി പ്രസിദ്ധീകരിയ്ക്കാൻ മടിയില്ല. ഏതെങ്കിലും പരീക്ഷയെഴുതി പാസ്സായാലോ അതും വലിയ വാർത്തയാക്കുന്നു, അവരെക്കുറിച്ച് പുകഴ്മപാടുന്നു.

അത് കുറ്റം തെളിയിയ്ക്കപ്പെട്ട് ശിക്ഷ അനുഭവിയ്ക്കുന്നവരുടെ കാര്യം, ഇവിടെ കുറ്റാരോപിതനായ വ്യക്തി ഒരു റിയാലിറ്റിഷോയിൽ പങ്കെടുത്തപ്പോൾ അത് മഹാപരാധമായി ചിത്രീകരിയ്ക്കുന്നു. കുറ്റം തെളിയിയ്ക്കപ്പെട്ടവർ എന്തെങ്കിലും ചെയ്യുമ്പോൾ അത് മഹാകാര്യവും. എന്തിനാണ് ഈ വേർതിരിവെന്നാണ് എനിയ്ക്കു മനസ്സിലാവാത്തത്. കുറ്റാരോപിതന്റെ റിയാലിറ്റിഷോയിലെ പങ്കാളിത്തം കൊടിയ അപരാധമായി വിളിച്ചുപറയുന്നവർ കുറ്റം തെളിയിയ്ക്കപ്പെട്ടവരുടെ മഹിമകൾ ഹൈലൈറ്റു ചെയ്യുന്നതെന്തിനാണ്? അതോ പങ്കാളിയായത് റിയാലിറ്റിഷോയിൽ ആയതുകൊണ്ടാണോ? അത്രയ്ക്കു മഹിമ പറയാൻ എന്താണു റിയാലിറ്റി ഷോയ്ക്കുള്ളത്. സത്യസന്ധമായി നടക്കുന്ന എത്ര റിയാലിറ്റിഷോകൾ നമ്മുടെ ചാനലുകളിലുണ്ട്? എല്ലാം എസ്. എം. എസ്സിന്റെ "ബലത്തിൽ" പൂർണ്ണമാകുമ്പോൾ അർഹരായ എത്രപേരുടെ അമർഷം ക്യാമറയ്ക്കു പിറകിൽ ശാപമായി പെയ്യുന്നുണ്ടാവും!

ഒരു റിയാലിറ്റിഷോയിൽ ഏറ്റവും നന്നായി പെർഫോം ചെയ്ത് ഏറ്റവും കൂടുതൽ മാർക്ക് വൻ വ്യത്യാസത്തിൽ നേടി ഒന്നാം സ്ഥാനക്കാരനായുയർന്നുവന്ന ഹിഷാം എന്ന പാട്ടുകാരൻ ചാനലിന്റെ എസ്. എം. എസ്. കുരുക്കിൽപ്പെട്ട് പുറത്തായകാര്യം മലയാളികൾ മറന്നിട്ടുണ്ടാവില്ലല്ലോ. അതുമായി ബന്ധപ്പെട്ട് ജഡ്ജിംഗ് പാനലിലെ ഒരു പ്രശസ്ഥ തന്റെ എതിർപ്പു പ്രകടിപ്പിച്ച് തുറന്നടിച്ചപ്പോൾ പ്രസ്തുത പാനലിലും ചാനലിലും നിന്ന് അവരെയും പുറത്താക്കി പ്രതികാരം പൂർത്തിയാക്കിയതും നമ്മൾ മറക്കരുത്. സത്യസന്ധമായി നടക്കുന്ന ഷോകളുണ്ടാവാം. ബഹുഭൂരിപക്ഷവും മുൻകൂട്ടി വിധി നിർണ്ണയം നടക്കുന്നതു തന്നെയാണ്. ഹിഷാം അതിന് ഒരു ഉദാഹരണമാണ്.

സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളുമാണല്ലോ ഒരാളെ കുറ്റവാളിയായി തീരുമാനിക്കുന്നതിനും ശിക്ഷവിധിയ്ക്കുന്നതിനും കോടതി മാനദണ്ഡമാക്കുന്നത്. കുറ്റം തെളിയിയ്ക്കപ്പെടാതെ പുറത്തുവരുന്നപക്ഷം നാസറിനെയും നിരപരാധിയായി കാണേണ്ടിവരും. അയാൾക്കുനേരേ കല്ലെറിയുന്നവർക്ക് അപ്പോൾ എന്തു പറയാനുണ്ടാവും? കുറ്റം തെളിയിയ്ക്കപ്പെട്ട് ശിക്ഷയനുഭവിയ്ക്കുന്ന പക്ഷം നാളെ അയാളും ഒരു പുസ്തകമെഴുതിയെന്നിരിയ്ക്കും. ഇപ്പോൾ കല്ലെറിയുന്നവർ അന്ന് വാനോളം പുകഴ്‌ത്തുമായിരിയ്ക്കും. അവസരത്തിനൊത്ത വാർത്തകൾ അവതരിപ്പിയ്ക്കുന്നതിലാണല്ലോ ഇന്ന് മാധ്യമങ്ങൾക്കു കൂടുതൽ താല്പര്യം. രണ്ടുമൂന്നു ദിവസത്തേയ്ക്കുള്ള ചാകരയൊക്കണം. അതിൽക്കവിഞ്ഞുള്ള ആത്മാർത്ഥതയൊന്നും ഇന്ന് വാർത്താവതരണ രംഗത്ത് മാധ്യമങ്ങൾക്കുണ്ടെന്ന് എനിയ്ക്കു തോന്നുന്നില്ല. വലിയ പ്രാധാന്യത്തോടെ പ്രഘോഷിച്ച വാർത്തകളിൽ ഭൂരിഭാഗത്തിനും അനന്തരം എന്തു സംഭവിച്ചു എന്നത് അറിയാൻ ഇന്ന് ഒരു മാർഗ്ഗവുമില്ല. വായനക്കാരോടും ചാനൽ പ്രേക്ഷകരോടും അവ അറിയിയ്ക്കേണ്ട ബാധ്യത വാർത്ത ആഘോഷിച്ചവർക്കില്ലല്ലോ! സൗമ്യ വധക്കേസു മാത്രമാണ് സമീപകാലത്തായി ഇതിനൊരപവാദമായി നിലകൊണ്ടത്.

ഏതെങ്കിലും ഒരു കേസിലെ പ്രതിയെ ഇരയായി കിട്ടുമ്പോൾ അവരും മനുഷ്യരാണെന്നതു മറന്ന് മാധ്യമങ്ങൾ ആഘോഷമാക്കുന്നതിനോട് എനിയ്ക്ക് യോജിപ്പില്ല. കുറ്റവാളിയെന്ന ലേബൽ മറന്ന് സമൂഹത്തിൽ നന്നായി നല്ലവരായി ജീവിയ്ക്കാനുള്ള സാഹചര്യം തേടുന്ന ഒരു കൂട്ടരെയെങ്കിലും ഇത് ക്രൂരമായി ബാധിയ്ക്കുന്നുണ്ടാവും. സമൂഹത്തെ സമുദ്ധരിയ്ക്കാൻ നടക്കുന്നവർക്ക് ഈ ചിന്തയില്ലാതെ പോകുന്നത് കഷ്ടം തന്നെ. സമൂഹത്തിൽ ആരും കുറ്റവാളിയായി ജനിയ്ക്കുന്നില്ലെന്നിരിയ്ക്കെ താൻ ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിച്ചതിനു ശേഷം സ്വയം തെറ്റുതിരുത്തി സമൂഹത്തിന്റെ ഭാഗമാവാൻ ഒരാൾ ആഗ്രഹിച്ചാൽ അയാൾക്ക് അതിനുള്ള അവസരം ഒരുക്കിക്കൊടുക്കുകയല്ലാതെ മറ്റെന്താണ് നമ്മൾ ചെയ്യേണ്ടത്? തെറ്റു ചെയ്യുന്നവർ ആരായാലും ശിക്ഷിയ്ക്കപ്പെടണം. പക്ഷേ അതിനു മുമ്പുള്ള മാധ്യമ വിചാരണയും ശിക്ഷാ വിധിയും ഒഴിവാക്കുകതന്നെ വേണം. അതുകൊണ്ടുതന്നെ ആവശ്യത്തിൽക്കവിഞ്ഞ പ്രാധാന്യം ഇത്തരം വാർത്തകൾക്കു നൽകേണ്ടതില്ല.

വാർത്താമാധ്യമങ്ങളിൽക്കൂടി പുറത്തുവരുന്ന വാർത്തകളിൽ എത്രയെണ്ണം സംസ്കാര സമ്പന്നരായ ഒരു ജനതയെ വാർത്തെടുക്കുന്നതിന് ഉതകുന്നുണ്ടെന്ന് നാം ചിന്തിയ്ക്കേണ്ടതുണ്ട്. പത്രങ്ങളിലും ചാനലുകളിലും നിറയുന്ന വാർത്തകളെക്കുറിച്ച് ഒന്നാലോചിച്ചുനോക്കൂ. പീഢനം, കൊലപാതകം, മോഷണം, പിടിച്ചുപറി, തട്ടിക്കൊണ്ടിപോകൽ, അടിപിടി, കത്തിക്കുത്ത്, സമരങ്ങൾ, വാഹനങ്ങൾ കത്തിയ്ക്കൽ, ബന്ദ്, ഹർത്താൽ, പണിമുടക്ക് എന്നുവേണ്ട ഇത്തരത്തിലുള്ള വാർത്തകളായിരിയ്ക്കും നമുക്ക് കേൾക്കാൻ കഴിയുക. ചാനൽ മാധ്യമങ്ങൾ അവ ദൃശ്യവത്കരിക്കുകകൂടി ചെയ്യുന്നതോടെ സംഗതി ക്ലീനാകുന്നു. ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്ന പുതു തലമുറ ഇതൊക്കെ മാത്രമാണ് ഇവിടെ നടക്കുന്നതെന്നു വിശ്വസിച്ച് അതിനെ അനുകരിച്ച് സ്വയം കുറ്റവാളികളായി മാറുമ്പോൾ അതിന് നാം ആരെ കുറ്റം പറയണം ?

കാരുണ്യം, ദീനാനുകമ്പ, പരസഹായം, സഹവർത്തിത്വം തുടങ്ങിയവ സംബന്ധിച്ചുള്ള വാർത്തകൾ ഒരിഞ്ച് ഒറ്റക്കോളം വാർത്തയാക്കാതെ അത്യാവശ്യം വലുപ്പത്തിൽത്തന്നെ കൊടുക്കാൻ നമ്മുടെ മാധ്യമങ്ങൾ തയ്യാറാവണം. ലോകത്ത് നന്മയെന്ന മറുവശംകൂടിയുണ്ടെന്ന് പുതിയ തലമുറയെങ്കിലും മനസ്സിലാക്കട്ടെ. അതനുസരിച്ചു നടക്കാൻ അവർ സ്വയം തയ്യാറായിക്കൊള്ളൂം. കാരണം കാണുന്നതും കേൾക്കുന്നതും അനുകരിക്കാനാണ് എല്ലാരും ശ്രമിയ്ക്കുന്നത്. അതുകൊണ്ടുതന്നെ നല്ല വാർത്തകൾക്ക് പ്രാധാന്യം കൊടുക്കുന്നതു തന്നെയാണ് സമൂഹത്തിന്റെ സാംസ്കാരിക വളർച്ചയ്ക്ക് ഏറ്റവും നന്നാവുക. കുറ്റവാളുകളെ കൊടും കുറ്റവാളികളും സാധാരണക്കരനെ കുറ്റവാളികളാക്കാനുമല്ല മാധ്യമങ്ങൾ ശ്രമിയ്ക്കേണ്ടത്. നല്ലവാർത്തകൾക്ക് പ്രാധാന്യം കൊടുക്കുക, മറ്റുവാർത്തകൾ അറിയാൻ മാത്രമായി ക്രമേണ ഒതുങ്ങട്ടെ. അതിക്രമ വാർത്തകൾ മാത്രം വായിച്ച് അത്തരത്തിലുള്ള വാർത്തകൾ മാത്രം ഇഷ്ടപ്പെടുന്ന അതുമാത്രം ശ്രദ്ധിയ്ക്കുന്ന തരത്തിലുള്ള ബഹുഭൂരിപക്ഷത്തെ സൃഷ്ടിച്ചതു നമ്മുടെ മാധ്യമ സമൂഹം തന്നെയാണ്. അതുകൊണ്ടുതന്നെ സമൂഹത്തിനു നേർവഴി തെളിച്ചുകൊടുക്കേണ്ട ബാധ്യതയും അവർക്കുള്ളതാണ്.

Friday

അവളെ ഇനിയും നമുക്ക് വേണം...

പ്രിയപ്പെട്ട ബൂലോക സുഹൃത്തുക്കളെ,

ഇനിപ്പറയുന്നത് അവിവേകമായിപ്പോയെങ്കിൽ സദയം എന്നോട് ക്ഷമിക്കുക. എനിക്കിത് പറയാതെ വയ്യ. മുമ്പ് പലവുരു ഒളിഞ്ഞും തെളിഞ്ഞും നിങ്ങളോട് പറഞ്ഞിരുന്നതാണെങ്കിലും വീണ്ടും നിങ്ങളുടെ മുമ്പിൽ സമർപ്പിയ്ക്കുകയാണ്.

ബൂലോകത്തെ ഏറെ സ്നേഹിയ്ക്കുകയും ബൂലോകരെ ഏറ്റവും ആദരിയ്ക്കുകയും തന്റെ മനസ്സിൽ തോന്നുന്ന കുഞ്ഞുവരികൾ നമുക്കു സമ്മാനിയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നീസ വെള്ളൂർ എന്ന കുട്ടി വീണ്ടും മെഡിയ്ക്കൽകോളേജിൽ അഡ്മിറ്റായിരിയ്ക്കുന്നു. ഈ പോസ്റ്റിലും ഈ പോസ്റ്റിലും അവളെക്കുറിച്ച് പറയുകയും നല്ലവരായ ഏതാനും സുഹൃത്തുക്കളുടെ സ്നേഹസഹായത്താൽ ചെറുതെങ്കിലും ഒരു സഹായം നമുക്ക് എത്തിയ്ക്കാൻ കഴിയുകയും ചെയ്തിരുന്നു. ലുക്കീമിയ ബാധിച്ച് അവശതയനുഭവിയ്ക്കുമ്പോഴും കടലാസുകളിൽ അവൾ വരികൾ കോറിക്കൊണ്ടേയിരിയ്ക്കുന്നു.അവളുടെ ഈ എഴുത്ത് ഒരു ഉത്തമ വേദനസംഹാരിയായി പ്രവർത്തിയ്ക്കുന്നുണ്ടെന്നാണ് എന്നോട് പറഞ്ഞത്. ബൂലോകർക്ക് സമ്മാനിയ്ക്കാൻ ഏതാനും ചില കവിതകൾ അവൾ എന്നെ ഏൽപ്പിച്ചു. ബ്ലോഗിൽ പോസ്റ്റണമെന്നു പ്രത്യേകം പറഞ്ഞു. ആ കവിതകൾ അവിടെ പോസ്റ്റുന്നതിനുമുമ്പ് ഈ കുറിപ്പ് ഇവിടെ കുറിയ്ക്കണമെന്നു തോന്നി.

ഈ അവശനിലയിലും തുടരുന്ന അവളുടെ ബൂലോകസ്നേഹം നമ്മൾ കണ്ടില്ലെന്നു നടിയ്ക്കരുതെന്ന് അപേക്ഷിയ്ക്കാനാണ് ഈ പോസ്റ്റ് എഴുതുന്നത്. അത്യാവശ്യമായി ഒരു ഓപ്പറേഷൻ ചെയ്യേണ്ടതുണ്ട്. അതിനുള്ള ആരോഗ്യസ്ഥിതി അവൾ ആർജ്ജിച്ചുവരുന്നുണ്ട്. നേരത്തേ ഇവിടെ കുറിച്ചിരുന്ന പോസ്റ്റിൽ വാഗ്ദാനങ്ങൾ ധാരാളം വന്നിരുന്നു. വന്ന സാമ്പത്തികം വളരെക്കുറവായിരുന്നു. ഒരുപക്ഷേ ഒരു നല്ല സഹായം നൽകാൻ നമുക്കു കഴിഞ്ഞിരുന്നെങ്കിൽ അവൾക്ക് ഇന്നത്തെ അവസ്ഥ വരുമായിരുന്നില്ലെന്നാണ് എനിയ്ക്കു തോന്നുന്നത്. അതിനാൽ ചെറുതെങ്കിലും നിങ്ങളാൽ കഴിയുന്ന സഹായം എത്രയും പെട്ടെന്ന് താഴെക്കാണുന്ന അക്കൗണ്ടിൽ എത്തിയ്ക്കണമെന്ന് അറിയിയ്ക്കുകയാണ്. രണ്ടുലക്ഷത്തിലധികം രൂപയുടെ അടിയന്തിര ആവശ്യമാണ് ഇപ്പോഴുള്ളത്. ചികിത്സയ്ക്ക് ഒരു പരിധിവരെ സഹായം മെഡിയ്ക്കൽ കോളേജിൽ നിന്ന് കിട്ടുന്നുണ്ട്. ബ്ലോഗിലുള്ളവരും അല്ലാത്തവരുമായ നല്ലവരായ ഏതാനും സുഹൃത്തുക്കൾ അവൾക്കാവശ്യമായ ബ്ലഡ് യഥാസമയം ലഭ്യമാക്കുന്നുണ്ട്. ആവശ്യമായതിൽ ഏതാണ്ട് അമ്പതിനായിരത്തിലധികം രൂപയുടെ സഹായം ഇതുവരെ സമാഹരിയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. അധികം വരുന്ന തുകയാണ് ഇനി കണ്ടെത്തേണ്ടത്. കടമായി നല്ലൊരു തുക ഇപ്പൊത്തന്നെ നിലവിലുണ്ട്.

മെച്ചപ്പെട്ട ചികിത്സ അവളെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുമെന്ന് ഉറപ്പുണ്ട്. അതിന് നമ്മളാലാവുന്നവിധം ഒന്നു സഹായിച്ചാൽ വിലപ്പെട്ട ഒരുജീവനെ നമുക്കു സംരക്ഷിയ്ക്കാം. നേരത്തേ ചെയ്തിരുന്നതുപോലെ വാഗ്ദാനങ്ങളും പ്രാർത്ഥനകളും മാത്രമാണ് നൽകുന്നതെങ്കിൽ നമുക്ക് അവളെ എന്നേയ്ക്കുമായി നഷ്ടപ്പെട്ടേക്കാം. ജീവിതത്തിന്റെ വഴികളിൽ നാം ധാരാളിത്തത്തിനും വിനോദത്തിനും ചെലവഴിയ്ക്കുന്നതിൽ നിന്ന് ഒരു വിഹിതം നമുക്ക് എത്തിച്ചുകൊടുക്കാം. നമ്മുടെകുട്ടികൾ കുസൃതികാട്ടി പാഞ്ഞുനടക്കുമ്പോൾ അവൾ വേദനതിന്ന് നമുക്കുവേണ്ടി എഴുതുകയാണ്. സുഖമായി തിരിച്ചുവരുമ്പോൾ ബ്ലോഗിൽ കവിതകൾ കൊണ്ട് നിറയ്ക്കാൻ അവളുടെ ഭാവനകളും വേദനകളും അവൾ കുറിച്ചികൂട്ടുകയാണ്. ആ ശുഭപ്രതീക്ഷയെ നമുക്ക് കണ്ടില്ലെന്നു നടിയ്ക്കാനാവില്ലല്ലോ.

അവളുടെ ബ്ലോഗ് ഇവിടെയുണ്ട്.
താഴെക്കാണുന്ന അക്കൌണ്ടില്‍ സഹായം എത്തിയ്ക്കാവുന്നതാണ്.

Account No 31110163200 - Navas.
SBI Malappuram (IFSC - SBIN0008659).

സഹായം അയയ്ക്കുന്നവര്‍ sabukottotty@gmail.com എന്ന വിലാസത്തില്‍ വിശദവിവരങ്ങൾ അറിയിച്ചാല്‍ ഉപകാരമാവും.

തുഞ്ചൻപറമ്പ് ബ്ലോഗേഴ്സ്മീറ്റിൽ കവിതചൊല്ലുന്ന നീസ

Sunday

നവജീവനം - സാധുക്കൾക്ക് അതിജീവനം.

അതിജീവനത്തിന്റെ പാത അശരണർക്കായി തുറന്നുകൊടുക്കുന്ന മഹത്തായ കർമ്മത്തിനു സാക്ഷ്യം വഹിയ്ക്കാനുള്ള ഭാഗ്യം ഇന്നുണ്ടായി. ഏതാണ്ട് ആറാഴ്ചത്തെ കൂട്ടായ ശ്രമത്തിന്റെ ഫലം പ്രാഥമികമായി അഞ്ചു കുടുംബങ്ങൾക്കു പകർന്നുകൊടുത്തുകൊണ്ട് മഞ്ചേരി എം എൽ എ യുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ തുടക്കം കുറിച്ചു. സാമൂഹിക സഹകരണരംഗത്തെ പ്രമുഖർ പങ്കെടുത്ത പ്രസ്തുത ചടങ്ങിലൂടെ പ്രത്യാശയുടെ ഒരു ചെറുകിരണം മലപ്പുറം ജില്ലാവാസികൾക്കു പകർന്നുകൊടുക്കാൻ സാധിച്ചതിൽ, അതിൽ ഭാഗഭാക്കാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.


ശ്രീ സത്യസായി ട്രസ്റ്റിന്റെ നേതൃത്വത്തിൽ കേരളത്തിലെ നിർദ്ധനരായ വൃക്കരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് സാധ്യമാകുന്നതിനു വേണ്ടി പ്രവർത്തനമാരംഭിച്ച നവജീവനം സൗജന്യ ഡയാലിസിസ് സെന്ററിന്റെ മലപ്പുറം ജില്ലാ പ്രവർത്തനോദ്ഘാടനമാണ് ഇന്ന് നടന്നത്. നവജീവനം പ്രവർത്തകർ കണ്ടെത്തിയ സാധുക്കളായ വൃക്കരോഗികളിൽ ഏറ്റവും അത്യാവശ്യമെന്നു കണ്ടെത്തിയവർക്കുള്ള സേവനമാണ് ഇന്നു നൽകിയത്. തുടർന്നും അർഹതയുള്ളവർക്കെല്ലാം സൗജന്യ ഡയാലിസിസ് ലഭ്യമാക്കുന്നതിനുള്ള തീവ്രശ്രമങ്ങൾ നടന്നുവരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുമൂലം ഡയാലിസിസ് മുടങ്ങിയിട്ടുള്ള മലപ്പുറം ജില്ലക്കാർ ജില്ലയിലെ പ്രവർത്തകരുമായോ മലപ്പുറം മഞ്ചേരിയിലെ ഓഫീസുമായോ ബന്ധപ്പെടണമെന്ന് അറിയിയ്ക്കട്ടെ. ഈ പോസ്റ്റുവായിയ്ക്കുന്ന പ്രിയ സുഹൃത്തുക്കൾ തങ്ങൾക്കറിയാവുന്ന ഡയാലിസിസ് മുടങ്ങിയവരെ ഈ വിവിവരം അറിയിയ്ക്കണമെന്നും പറഞ്ഞുകൊള്ളട്ടെ. കേരളത്തിൽ 13 സ്ഥലങ്ങളിൽ ഇപ്പോൾ നവജീവനം സൗജന്യ ഡയാലിസിസ് സെന്ററുകൾ പ്രവർത്തിച്ചുവരുന്നുണ്ട്. സെന്ററുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ സൗജന്യ ഡയാലിസിസ് കേന്ദ്രം ആരംഭിയ്ക്കുന്നതിന് പ്രദേശവാസികളായ സന്നദ്ധപ്രവർത്തകർ മുൻകൈയെടുക്കണമെന്നും അറിയിയ്ക്കട്ടെ.








Thursday

Wednesday

ഒരു കൊലപാതകം ലൈവ്

  അല്ലറ ചില്ലറ പ്രശ്നങ്ങളുമായി മുന്നോട്ടു നടക്കുന്ന തിരക്കിൽപ്പെട്ട് വല്ലാത്ത അവസ്ഥയിലായിരുന്നു കഴിഞ്ഞ കുറേ നാളുകൾ. രണ്ടാമത്തെ മകന്റെ സ്കൂളിൽ ഒന്നു പോകാമെന്നു വച്ചു. ഫീസ് കുടിശ്ശിക ആറുമാസത്തോളമായി വളർന്നിരിയ്ക്കുന്നു. അതൊന്നങ്ങട്ട് കൊടുത്താൽ അത്രകണ്ട് സമാധാനമാവുമല്ലോ. നാട്ടിൽ സജീവമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളിലെല്ലാം അംഗമായ എനിയ്ക്ക് ഒരിക്കലും യോജിക്കാൻ കഴിയാത്ത പ്രവൃത്തിയുടെ വേദനിപ്പിയ്ക്കുന്ന ദൃശ്യവുമായാണ് സ്കൂൾ എന്നെ സ്വാഗതം ചെയ്തത്. സ്കൂൾ സ്ഥാപനത്തിന്റെ സ്ഥപനത്തിനു മുന്നേ ആരോ നട്ടു പരിപാലിച്ചിരുന്ന വളരെ പ്രായം ചെന്ന നെല്ലിമരം വേരുപോലും ബാക്കിയാക്കാതെ വെട്ടി ഒഴിവാക്കുന്ന ആ കാഴ്ച നിങ്ങളെയും വേദനിപ്പിയ്ക്കാതിരിയ്ക്കില്ല.




മുറ്റത്തൊരു നെല്ലിമരം എന്നത് എല്ലാവരുടേയും ആഗ്രഹമാണ്. അതിന്റെ ആനന്ദം പറഞ്ഞറിയിയ്ക്കാൻ കഴിയുന്നതുമല്ല. പലർക്കും മുറ്റത്തുപോയിട്ട് പറമ്പിൽത്തന്നെ ഒരു നെല്ലിത്തൈ പോലുമില്ല. അങ്ങനെയുള്ളപ്പോഴാണ് നറുകണക്കിനു കുരുന്നുകൾക്ക് ആനന്ദം പകർന്നിരുന്ന സ്കൂൾമുറ്റത്തെ അത്യാവശ്യം പ്രായമുള്ള നെല്ലിമരം സ്കൂൾ അധികൃതർ മുറിച്ചുമാറ്റിയത്. ഈ മരത്തെ വട്ടം ചുറ്റി കുട്ടികൾ ഓടിക്കളിയ്ക്കുന്നത് ഒരുപാടുതവണ ഞാൻ നോക്കി നിന്നിട്ടുണ്ട്. ഉണങ്ങിയ കൊമ്പോ കേടുവന്ന് അപകടം വരുത്താവുന്ന സാഹചര്യമോ ഈ മരത്തെ സംബന്ധിച്ച് ഇല്ലായിരുന്നു. മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സ്കൂളിലെ കുട്ടികളെ ബോധവൽക്കരിച്ചിട്ട് മാസം തികഞ്ഞിരുന്നില്ല. മുറിക്കുന്നതിന്റെ അനൗചിത്യത്തെക്കുറിച്ച് വാതോരാതെ എല്ലാരും പ്രസംഗിച്ചു. വിദ്യാഭ്യാസത്തിൽ സ്കൂൾ പരിസരം വഹിയ്ക്കുന്ന മഹത്തായ പങ്കിനെക്കുറിച്ച് ഒരു ചർച്ചതന്നെ നടന്നു. എന്നിട്ടും സ്കൂൾ മുറ്റത്തെ നെല്ലിമരം മുറിയ്ക്കുന്നതിനെതിരേ ആരും ഒന്നും പറഞ്ഞതായി അറിഞ്ഞില്ല.  കുട്ടികളുടെ മനസ്സിൽ ആ മരത്തിന് ഏറെ പ്രസക്തിയുണ്ടായിരുന്നെന്ന് എനിയ്ക്ക് നന്നായറിയാം. ആ മരം വീഴുന്നതു നോക്കി കുട്ടികൾ വിഷാദവദനരാകുന്നത് ഞാൻ കണ്ടു.

വാഹനങ്ങൾ പാർക്കു ചെയ്യാനുള്ള ഷെഡ് നിർമ്മിയ്ക്കാനാണു മുറിച്ചതെന്നാണ് എന്നോടു പറഞ്ഞത്. ഇതിലും അനുയോജ്യമായ വേറേ സ്ഥലമുണ്ടായിരുന്നല്ലോ എന്നു ചൂണ്ടിക്കാണിച്ചപ്പൊ മറുപടിയുണ്ടായില്ല. പത്രത്തിൽ കൊടുക്കരുതെന്ന് പ്രത്യേകം പറയാൻ പക്ഷേ അവർ മറന്നില്ല.

Tuesday

ബൂലോകരോട് നന്ദിപൂർവ്വം

പ്രിയപ്പെട്ടവരെ

     നീസ വെള്ളൂർ എന്ന കുട്ടിയുടെ അസുഖാവസ്ഥ അറിയിച്ചുകൊണ്ട് അവൾക്ക് നമ്മളാൽ കഴിയുന്ന സഹായങ്ങൾ എത്തുച്ചുകൊടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് എഴുതിയിരുന്ന കഴിഞ്ഞപോസ്റ്റിന് വളരെയേറെ സുഹൃത്തുക്കൾ പ്രതികരിച്ചുകണ്ടതിൽ എനിയ്ക്കുള്ള സന്തോഷം ആദ്യമേതന്നെ അറിയിയ്ക്കട്ടെ. നമ്മുടെയൊക്കെ പ്രാർത്ഥനയുടേയും പ്രയത്നത്തിന്റേയും ഫലമായി അവൾക്കു അസുഖത്തിന് കാര്യമായ കുറവുണ്ടായി ആശുപത്രിയിൽനിന്ന് ഡിസ്ചാർജ്ജായി വീട്ടിലെത്തിയ വിവരം എല്ലാരെയും അറിയിയ്ക്കട്ടെ.

     ബൂലോകത്ത് നന്മകൾമാത്രമാണ് നിറഞ്ഞുനിൽക്കുന്നതെന്നതും ആ നന്മയ്ക്ക് ഒരുപാടുകാര്യങ്ങൾ ചെയ്യാൻ കഴിയുന്നുണ്ടെന്നതും വളരെ ഫലപ്രദമായിത്തന്നെ ആ കടമകൾ ബൂലോകത്ത് നിർവ്വഹിയ്ക്കപ്പെടുന്നുണ്ടെന്നതും   അഭിമാനപൂർവ്വം ഭൂലോകത്തോടു വിളിച്ചുപറയാൻ നമുക്ക് ശങ്കിയ്ക്കേണ്ട ആവശ്യമില്ല. നീസയെന്ന പാവം കുട്ടിയ്ക്ക് ആവശ്യമായ രക്തം കൃത്യസമയങ്ങളിൽ ആവശ്യമായ അളവിൽ കൊടുക്കാൻ കഴിഞ്ഞതൊന്നുകൊണ്ടു മാത്രമാണ് ഇത്രപെട്ടെന്ന് അവൾക്ക് സുഖം പ്രാപിയ്ക്കാൻ കഴിഞ്ഞത്. നൂറിലേറെ ആൾക്കാർ നീസയുടെ പിതാവുമായി ബന്ധപ്പെട്ടിരുന്നു എന്നാണ് എനിയ്ക്കറിയാൻ കഴിഞ്ഞത്. ബ്ലോഗിൽനിന്നു മാത്രമല്ല ഫേസ്ബുക്ക്, ബസ്സ് തുടങ്ങിയ മറ്റു നെറ്റുവർക്കുകളിൽ നിന്നുള്ളവരും ഈ ജീവൻരക്ഷാ പരിശ്രമത്തിൽ പങ്കാളികളായിരുന്നു. അവരുടെയെല്ലാം പേരുകൾ കുറിച്ച ഡയറി അവർ തികഞ്ഞ ബഹുമാനത്തോടെ സൂക്ഷിയ്ക്കുന്നുമുണ്ട്.

   മെഡിയ്ക്കൽകോളേജിൽ നീസയുടെ ചുറ്റും കിടന്നവരിൽ മിയ്ക്കവരും മരണം വരിയ്ക്കുന്നതുകണ്ട് അവൾ നിരാശയിലാണ്ടു കഴിയുന്ന വേളയിലാണ് ബൂലോകത്തിന്റെ ഇടപെടൽ ഉണ്ടായത്. അവരുമായി ഫോണിലും അല്ലാതെയും ബന്ധപ്പെട്ടവരെല്ലാം പകർന്നുനൽകിയ കരുത്തിന്റെയും സ്നേഹത്തിന്റെയും മരുന്ന് ഫലപ്രദമായി ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിയ്ക്കുന്നു. നമ്മൾ പകർന്നു നൽകിയ ആത്മവിശ്വാസത്തിന്റെ ആ തിളക്കം എനിയ്ക്ക് ആ കണ്ണുകളിൽ കാണാൻ കഴിഞ്ഞു. അവരുമായി ബന്ധപ്പെട്ടവരെല്ലാം ആ തിളക്കം ഇപ്പോൾ അനുഭവിയ്ക്കുന്നുണ്ടാവണം.

   ലുക്കീമിയ എന്ന രോഗമാണ് അവൾക്കു പിടിപെട്ടിരിയ്ക്കുന്നത്. ഇടയ്ക്കു പനി വരുമ്പോളാണ് അവളുടെ അസുഖം വർദ്ധിയ്ക്കുന്നത്. പെട്ടെന്ന് കൗണ്ടു കുറയുകയും പേറ്റ്‌ലറ്റുകളുടെ ഗുരുതരമായ അഭാവമുള്ള അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നതാണു പ്രശ്നം. പ്ലേറ്റ്‌ലറ്റുകൾ വർദ്ധിയ്ക്കാനുതകുന്ന ഭക്ഷണ രീതിയെക്കുറിച്ചും ആശ്വാസകരവും ഫലപ്രദവുമായ ചികിത്സകളെക്കുറിച്ചും അറിയാവുന്നവർ ആ വിവരം ഇവിടെ കമന്റായോ sabukottotty@gmail.com എന്ന മെയിലിലോ അറിയിക്കാൻ അറിയിയ്ക്കട്ടെ. നീസയുടെ പിതാവിന്റെ മൊബൈൽ കേടുവന്നതിനാൽ അവരെ തൽക്കാലം വിളിച്ചാൽ കിട്ടുകയില്ല. അധികം വൈകാതെതന്നെ  അദ്ദേഹവുമായി ബന്ധപ്പെടുവാൻ കഴിയും.

   ബൂലോകത്ത്  അർത്ഥസംപുഷ്ടിയുള്ള കവിതകൾക്കു ജീവൻ കൊടുക്കാൻ അവൾക്കു കഴിയട്ടെയെന്ന് നമുക്കാശംസിയ്ക്കാം. ജീവന്റെ സംരക്ഷണത്തിന്നായി നമ്മളുയർത്തുന്ന കൈത്താങ്ങിന് ബലക്ഷയം സംഭവിയ്ക്കാതിരിയ്ക്കാൻ നമുക്കു ശ്രമിയ്ക്കാം. മറ്റെങ്ങും കാണാത്ത ഈ ഒരുമ തന്നെയാണ് നമ്മുടെ അഭിമാനം. ഇനിയുള്ള മീറ്റുകള്‍ നന്മയുടെ സന്ദേശം നിറഞ്ഞതാവട്ടെ. ഓരോ മീറ്റുകളിലും ഇത്തരം കാര്യങ്ങൾ വിശകലനം ചെയ്യപ്പെടണം.

എല്ലാവർക്കും റംസാൻ ആശംസകൾ

Sunday

ഈ പുഞ്ചിരി മായാതിരിക്കാൻ നമുക്കു പ്രാർത്ഥിക്കാം

പ്രിയ ബൂലോക സുഹൃത്തുക്കളെ,
ഗുരുതരമായ പ്രശ്നങ്ങളുടെ നടുവിൽപ്പെട്ട് എന്തു ചെയ്യണമെന്ന് അറിയാതെ വല്ലാതെ ബുദ്ധിമുട്ടുകയാണു കുറച്ചു മാസങ്ങളായി ഞാൻ. ഈ ഓട്ടത്തിനിടയിലും ബൂലോകത്തെ സുഹൃത്തുക്കളുമായി സംവദിക്കാനും മീറ്റുകളിൽ പങ്കെടുക്കാനും ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബൂലോകത്തെ ഓരോ സ്പന്ദനവും അറിയാറുമുണ്ട്. സൗഹൃദത്തിനു വിലകൽപ്പിക്കുന്ന ബൂലോകസമൂഹം എന്റെ ഈപോസ്റ്റിനും പ്രതികരിക്കുമെന്ന് വിശ്വാസമുണ്ട്.

വേദനയുടെ വിഷമക്കിടക്കയിൽ ഒരു മൂന്നാം ജന്മം തേടുന്ന, നമ്മളിൽ പലരും കൈഅറിഞ്ഞു സാമ്പത്തികമായി സഹായിക്കുകയും ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും നേരിട്ട് വിളിച്ച് ആശ്വസിപ്പിക്കുകയുമൊക്കെ ചെയ്ത നീസവെള്ളൂർ കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും അഡ്മിറ്റായിരിക്കുകയാണ്. മുമ്പ് ഈ ബ്ലോഗിൽത്തന്നെ നീസയെ ഞാൻ പരിചയപ്പെടുത്തിയിട്ടുണ്ട്. നമ്മുടെയൊക്കെ സഹായവും പ്രാർത്ഥനയും കൊണ്ട് ഒരു വിധം സുഖം പ്രാപിച്ച അവൾ തുഞ്ചൻപറമ്പിലെ മീറ്റിൽ പങ്കെടുക്കുകയും അവളുടേതന്നെ ഒരു കവിത നമുക്കു ചൊല്ലിത്തരികയും ചെയ്തത് എല്ലാരും ഓർക്കുന്നുണ്ടാവുമെന്നു കരുതുന്നു. മലപ്പുറം പൂക്കോട്ടൂർ PKMIC സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് നീസ.

കഴിഞ്ഞതവണ കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റായപ്പോൾ

നമ്മുടെ പ്രാർത്ഥനയാണ് ഇനി അവൾക്ക് ആവശ്യം. അതുമാത്രമേ ഇനി അവൾക്ക് ആവശ്യമുള്ളൂ എന്ന് നിങ്ങളെ അറിയിക്കേണ്ടി വന്നതിൽ എനിക്ക് വിഷമമുണ്ട്. കൗണ്ടും പ്ലേറ്റ്‌ലറ്റുകളും വളരെക്കുറഞ്ഞ് അത്യന്തം ഗുരുതരാവസ്ഥയിലാണ് അവളുള്ളത്. അവളുടെ ബ്ലോഗ് ഇവിടെയുണ്ട്. തുഞ്ചൻപറമ്പിൽ പ്രകാശനം നിർവ്വഹിച്ച കവിതാസമാഹാരമായ "കാ വാ രേഖ?"യിൽ നീസയുടെ കവിതയും ഉൾപ്പെട്ടിട്ടുണ്ട്.

തുഞ്ചൻപറമ്പ് ബ്ലോഗേഴ്സ്മീറ്റിൽ കവിതചൊല്ലുന്ന നീസ

Monday

Tuesday

വിഷവര്‍ഷത്തിന്റെ ലാഭം കൊയ്യുന്നവര്‍









കാലങ്ങളായി നടക്കുവോന്‍ വിഭ്രാന്തന്‍
മിഴികളോ ചെന്നിണമാര്‍ന്നവര്‍ണ്ണം
വേരറ്റ ബന്ധങ്ങള്‍ക്കധിപതി, തേങ്ങിടും
കബന്ധ പാഴ്മനങ്ങള്‍ക്കധികാരിയും

ചിതല്‍ കൂടുകൂട്ടിയ തൂണുകള്‍ വീടുകള്‍
പുള്ളികള്‍ കോലച്ചാര്‍ത്തണിയിച്ച മേല്‍ക്കൂരകള്‍
വിണ്ണില്‍ ചിതറുന്ന വെള്ളിമേഘങ്ങളാല്‍
തഴപ്പായിലും ചിത്രംവരയുന്ന കാഴ്ചകള്‍

തെളിവുള്ളമിഴികള്‍ക്കുടമകള്‍ചുറ്റിലും
തെളിവില്ലയൊട്ടുമാചിന്തയിലിറ്റുപോലും
തെളിവുകള്‍ ദ്രുതംനിരത്തുവോരെങ്കിലും
തെളിവില്ലാതലയുന്നു പശിയടങ്ങാക്കൂടുകള്‍

കണ്ണടച്ചാര്‍ക്കുമധികാരികൾ, ചുറ്റിലും
തിണ്ണമിടുക്കിനാലനുചരന്മാരും
തൊണ്ടാട്ടംപൂണ്ടവര്‍പാഴ്മനംപേറുവോര്‍
മിണ്ടാട്ടമില്ലാതലയുംവിധിപ്പഴികളും

കളിചിരിമഹിമയില്‍വിലസേണ്ടബാല്യവും
കചേലംപൊട്ടിച്ചിതറിയചീളുകള്‍
നീളേകിടക്കുന്നു കങ്കാളങ്ങളവരോ
നീരുവറ്റിയമാനുജക്കോലങ്ങളാണുപോലും

അനന്തരം തന്നിലെയാശയും സകലവും
ആയോരാണവരെന്നറിവുണ്ടെങ്കിലും
കതിര്‍വെളിച്ചം കണ്ണിനുകാട്ടില്ലൊരുത്തനും
കനിവിനായ് കേഴും പതിരില്ലാകുരുന്നുകള്‍

ഉള്ളകംപൊള്ളിയോര്‍കാഴ്ചയാക്കും തന്റെ
പൂങ്കുരുന്നിനാല്‍നാലണവന്നുചേർന്നെങ്കിലോ
നാലുനാളായടുപ്പുപുകഞ്ഞീലാ നാലു
വറ്റാണുമുഖ്യം നാലാളറിഞ്ഞെങ്കില്‍

പിണഞ്ഞകാലുകള്‍ കൈകളും ദുരിത-
ഭാരമേറുംപേക്കോലങ്ങള്‍ചുറ്റിലും
കനിവറ്റടര്‍ന്നോരുതെയ്യശാപത്തിന്റെ
നിനവില്‍മൃതിയില്‍ചരിക്കുന്നകോലങ്ങള്‍

ഉള്ളുവെന്തുയിര്‍ക്കുന്നരോദനം കേള്‍ക്കുവാന്‍
ഉള്‍ക്കാഴ്ചവേണമെന്നില്ലയെന്നാകിലും
ഉള്ളിലുവാര്‍പ്പുഹനിക്കുക കേവലം
മാനവര്‍സോദരരുള്ളൊത്തപാമരര്‍

Sunday

ഭൂമിയുടെ അവകാശികള്‍

അശരണര്‍ക്കും ആലംബമറ്റവര്‍ക്കും വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന അനവധി സംഘടനകളേയും സന്നദ്ധപ്രവര്‍ത്തകരെയും നമുക്കറിയാം. ബൂലോരായ നമ്മുടെയിടയിലും സേവനതല്‍പരരായ അനവധി നല്ലമുഖങ്ങള്‍ ഉണ്ടെന്നത് നമുക്കെല്ലാം അഭിമാനിക്കാവുന്നതാണ്. ശാരീരിക ബുദ്ധിമുട്ടുകള്‍ നന്മയുടെ പ്രവര്‍ത്തനമേഖലകള്‍ക്ക് തടസ്സമാവില്ലെന്നു തെളിയിച്ചുകൊണ്ട് ജീവിതത്തില്‍ കഷ്ടതയനുഭവിയ്ക്കുന്ന നൂറുകണക്കിന് ജീവിതങ്ങളില്‍ ആശ്വാസവചനമാവാന്‍ സാമ്പത്തിക പരാധീനതകള്‍ക്കിടയിലും ശ്രദ്ധചെലുത്തുന്നവരില്‍ ഒരാളായ ബ്ലോഗര്‍ ഷബ്‌ന പൊന്നാടിനെ തീര്‍ച്ചയായും നമ്മള്‍ മനസ്സിലാക്കുകയും സഹായിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനു മുമ്പ് ഒറ്റയ്ക്കും കൂട്ടായും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഷബ്‌ന ഒരു ചാരിറ്റബിള്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് രൂപീകരിച്ച് തന്റെ പ്രവര്‍ത്തനമേഖല വിപുലീകരിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു.

മലപ്പുറത്ത് എടവണ്ണപ്പാറയില്‍ കഴിഞ്ഞ മെയ് 11ന് ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികവും സഹായവിതരണവും വിവിധ കലാ പരിപാടികളും നടക്കുകയുണ്ടായി. ഏതെങ്കിലും തരത്തില്‍ ശാരീരിക വൈകല്യം അനുഭവിക്കുന്ന നൂറുകണക്കിന് ആളുകളും അവരുടെ കുടുംബാംഗങ്ങളുമാണ് പ്രധാനമായും ചടങ്ങില്‍ പങ്കെടുത്തത്. സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്ന പ്രമുഖരായ പല വ്യക്തിത്വങ്ങളേയും ചടങ്ങില്‍ കാണാന്‍ സാധിച്ചു. ജില്ലാകളക്ടര്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

സംഗമത്തിലെത്തിയവര്‍ക്കൊപ്പം കോഴിക്കോട് ആകാശവാണിയിലെ ആര്‍ കെ മാമന്‍


കൂട്ടായ്മയില്‍ പങ്കെടുത്തവരുടെ നിര, ചിത്രം അപൂര്‍ണ്ണമാണ്


"കണ്ണീരില്‍ മുങ്ങി ഞാന്‍ കൈകള്‍ നീട്ടുന്നു...." ആര്‍ കെ മാമന്‍ പാടിയപ്പോള്‍ അതു സദസ്സിനൊരു അനുഭവമായി. നീല കള്ളി ഷര്‍ട്ടും മുണ്ടും ധരിച്ചു നില്‍ക്കുന്നത് ബ്ലോഗര്‍ ഫൈസു മദീന.


എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ഷബ്‌നയുടെ പിതാവ് മുഹമ്മദ് (കുഞ്ഞൂട്ടി).


സദസ്സില്‍ നിന്നും... (വീഡിയോഗ്രാഫറുടെ തൊട്ടടുത്തായി ചുവന്ന ഷര്‍ട്ടു ധരിച്ചിരിക്കുന്നത് ബ്ലോഗര്‍ മുസ്തഫ. ചിത്രത്തിന്റെ മധ്യഭാഗത്ത് ചുവന്ന കുപ്പായക്കാരന്‍ ബ്ലോഗര്‍ ഷിഹാബ് പൂക്കോട്ടൂര്‍).


സംഘാടനത്തിന്റെ നിര്‍വൃതിയില്‍ ഷബ്‌ന പൊന്നാട് കൂട്ടായ്മയിലെത്തിയവരോടൊപ്പം...

ചടങ്ങില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കെല്ലാം ഉപഹാരങ്ങള്‍ നല്‍കാന്‍ സംഘാടകര്‍ മറന്നില്ല. സമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാംതന്നെ ഇങ്ങനെ ഒരു കൂട്ടായ്‌മയുടെ പ്രസക്തിയെപ്പറ്റി വിശദീകരിക്കുന്നുണ്ടായിരുന്നു. അവരെ കുറ്റംപറയാനല്ല, ചിലരെങ്കിലും കാണാതെയും പരാമര്‍ശിയ്ക്കാതെയുംപോയ പ്രധാനകാര്യം ഒന്നു സൂചിപ്പിയ്ക്കട്ടെ. പ്രതിമാസം വലിയ ഒരു സംഖ്യ ഷ‌ബ്‌ന ചാരിറ്റബിള്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന് ചെലവാകുന്നുണ്ട്. ചുരുക്കം ചില സഹജീവിസ്നേഹികളില്‍ നിന്നു ലഭിയ്ക്കുന്ന സഹായം ആവശ്യമായ കാര്യങ്ങള്‍ക്കു തികയുന്നില്ല. ഇവിടെയാണ് നമ്മള്‍ക്ക് റോളുള്ളത്. സമയമില്ലായ്മയാണ് നമ്മളില്‍ പലര്‍ക്കും ഇതുപോലുള്ളകാര്യങ്ങള്‍ക്കു തടസ്സം നില്‍ക്കുന്നത്. വിവിധ രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന ബൂലോകര്‍ക്ക് ഇക്കാര്യത്തില്‍ ഒരുപാടു ചെയ്യാന്‍ കഴിയുമെന്നാണ് എനിയ്ക്കു തോന്നുന്നത്. പ്രതിമാസം ഒരു നിശ്ചിത സംഖ്യ അതെത്രതന്നെ ചെറുതായാലും എത്തിച്ചുകൊടുക്കാന്‍ പറ്റിയാല്‍ അത് ഏറ്റവും വലിയ പുണ്യമാകും. ദിവസവും വലിയൊരു സംഖ്യ മരുന്നിന് ആവശ്യമുള്ളവരും ഒരു നേരത്തെ ആഹാരത്തിനുള്ള വകയില്ലാത്തവരും സ്വന്തമായി ഒരു ജോലിയും ചെയ്യാന്‍ സാധിക്കാത്തവരുമായ നിരവധി ജന്മങ്ങള്‍ക്ക് ഷബ്‌നാസ് ചാരിറ്റബിള്‍ ട്രസ്റ്റ് തുണയാവുന്നുണ്ട്. അവരില്‍ തീരെ കിടപ്പിലായവരൊഴികെയുള്ളവരെല്ലാം വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നിരുന്നു. ശാരീരിക വൈകല്യങ്ങളുള്ള എന്നാല്‍ നല്ല സാഹചര്യങ്ങളില്‍ ജീവിക്കുന്ന കുറച്ചുപേരും അവിടെ എത്തിയിരുന്നു. തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം അശരണരിലേയ്ക്ക് എത്തിയ്ക്കാന്‍ ഉത്സാഹപൂര്‍വ്വം അവര്‍ പ്രവര്‍ത്തിയ്ക്കുന്നതു കണ്ടു. നമുക്കതു കണ്ടുപഠിയ്ക്കാം. തീരാ ദുരിതത്തില്‍ നിന്നും അല്‍പമെങ്കിലും ആശ്വാസം നമുക്കു കൊടുക്കാന്‍ തടസ്സമില്ലെങ്കില്‍ അതു ചെയ്യുന്നതല്ലേ നല്ലത്. പ്രതിമാസം നമ്മളാല്‍ കഴിയുന്ന ഒരു തുക നല്‍കി ഈ സല്‍ക്കര്‍മ്മത്തില്‍ നമുക്കും പങ്കാളിയാകാം. ബൂലോകത്ത് നമ്മുടെ സഹജീവികള്‍ മനസ്സറിഞ്ഞു പരിപാലിയ്ക്കുന്ന ജീവിതത്തിന്റെ പുതുനാമ്പുകള്‍ വാടാതെ നമുക്കു സംരക്ഷിയ്ക്കാം.

Tuesday

Friday

എന്‍ഡോസള്‍ഫാന്‍ - നേരേ നോക്കുമ്പോള്‍

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ചുകോടി ധനസഹായപ്രഖ്യാപനം കേട്ട് ആശ്വാസം പൂണ്ടിരിക്കുന്ന ഒരു സമൂഹത്തെ മനസ്സില്‍ കാണാന്‍ ശ്രമിക്കുന്നവര്‍ പ്രസ്തുത ധനസഹായം അര്‍ഹതയുള്ള കൈകളില്‍ത്തന്നെ എത്തുന്നുണ്ടോയെന്ന് നിരീക്ഷിയ്ക്കുന്നതു നല്ലതാണ്. ആദിവാസി ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട് അനുവദിയ്ക്കുന്ന തുകകള്‍ ആദിവാസികളില്‍ എത്തുന്നില്ല എന്ന വസ്തുത നാം അറിയുന്നതുപോലെ, അല്ലെങ്കില്‍ ആര്‍ക്കെങ്കിലും ലഭ്യമായിട്ടുണ്ടെങ്കില്‍ അതു നാമമാത്രമാണെന്നതു പോലെയാവരുത് ഈ ധനസഹായം. കാലാകാലങ്ങളില്‍ അനുവദിയ്ക്കുന്ന തുകകള്‍ യഥാര്‍ത്ഥ കൈകളില്‍ത്തന്നെ എത്തുന്നുണ്ടായിരുന്നെങ്കില്‍ ഇന്ന് സമൂഹത്തില്‍ ദരിദ്രനാരായണന്മാര്‍ ഉണ്ടാവുമായിരുന്നില്ല എന്ന വസ്തുത ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. ഇവിടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അനുവദിച്ച തുകയെങ്കിലും കൃത്യമായി വിതരണം ചെയ്യപ്പെടട്ടെ എന്ന് നമുക്ക് ആശിക്കാം. കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന് ദുരിതമേഖലയില്‍ക്കൂടി അറിവിന്റെ നേര്‍ക്കാഴ്‌ച അറിയാനുള്ള ഞങ്ങളുടെ യാത്രയില്‍ ദുരിതവാഹകരുടെ യഥാര്‍ത്ഥ പ്രശ്നം കുറച്ചെങ്കിലും മനസ്സിലായതിനാല്‍ അതൊന്നു വിളിച്ചുപറയാതെ പോയാല്‍ അവരോടുചെയ്യുന്ന വലിയ അനീതിയാവുമെന്ന തിരിച്ചറിവാണ് ഈ കുറിപ്പിനാധാരം. ചിത്രങ്ങള്‍ ധാരാളമെടുത്തെങ്കിലും അവരെയെല്ലാം ഇവിടെ കാഴ്‌ചവസ്തുക്കളാക്കാന്‍ ഒരു പ്രയാസം. വസ്തുതകള്‍ മനസ്സിലാക്കി തുടര്‍ന്നെങ്കിലും അധികാരികളും സമൂഹവും ഇവരോടു കരുണകാണിക്കുവാന്‍ കുറച്ചെങ്കിലും ഇതുതകുമെങ്കില്‍ ധന്യനായി.

കാസറഗോഡ് റയില്‍വേസ്റ്റേഷനു പുറത്തെത്തിയപ്പോള്‍ ആദ്യം കണ്ടത് പുഞ്ചിരിക്കുന്ന മുഖവുമായി ഞങ്ങളെക്കാത്തു നില്‍ക്കുന്ന വല്‍സന്‍മാഷിനെയാണ്. വേദനിക്കുന്ന സമൂഹത്തിന്റെ സാന്ത്വനങ്ങളില്‍ ഒന്നായ അദ്ദേഹം ഞങ്ങളുടെ യാത്രയ്ക്കായി വാഹനവും റെഡിയാക്കി നിര്‍ത്തിയിരുന്നു. ആറിലധികം ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന എണ്‍ഡോസള്‍ഫാന്‍ ദൈന്യതയുടെ ഓരോമൂലയും മനസ്സും ദൈന്യതയുമറിയുന്ന ഡ്രൈവര്‍ വിജയന്‍ എന്ന സഹജീവിസ്നേഹിയില്‍ത്തന്നെ ഞങ്ങളെ ഏല്പിച്ചു അദ്ദേഹം. പിന്നീടുള്ള യാത്രയില്‍ അതെത്രയേറെ ഉപകാരപ്പെട്ടു എന്നത് പറഞ്ഞറിയിക്കാന്‍ പറ്റില്ല.തുടര്‍ന്നും യാത്രനടത്തുന്നവര്‍ക്ക് ഉപകാരപ്പെടാന്‍ വേണ്ടി ഇതിവിടെ കുറിച്ചിട്ടു പോകുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിതം മലയാളമനസ്സുകളിലേക്ക് ആദ്യമായി വിളിച്ചുപറഞ്ഞ, പ്രസ്തുത പ്രദേശത്ത് അധിവസിക്കുന്ന പുല്‍ക്കൊടിപോലും അബ്‌ദുച്ചയെന്ന ഓമനപ്പേരില്‍ തിരിച്ചറിയുന്ന കെ. എസ്. അബ്ദുല്ലയെന്ന മനുഷ്യസ്നേഹിയാണ് ദുരിതമനുഭവിക്കുന്ന സഹജീവികളെ പരിചയപ്പെടുത്താന്‍ ഞങ്ങളുടെ വഴികാട്ടിയായി സന്ദര്‍ശകയാത്രയുടെ യഥാര്‍ത്ഥ തുടക്കം കുറിച്ച മഞ്ഞമ്പാറയില്‍ കാത്തുനിന്നത്. 1997ല്‍ ഗുരുതരമായ പ്രതിസന്ധി തിരിച്ചറിഞ്ഞമുതല്‍ അദ്ദേഹം നിസ്വാര്‍ത്ഥ സേവനരംഗത്തുണ്ട്.

മുട്ടിനുമുട്ടിനു പദ്ധതികള്‍ പ്രഖ്യാപിയ്ക്കുന്ന ഭരണകൂടങ്ങളുടെ തിമിരം ബാധിച്ച കണ്ണുകളില്‍ കാണാതെ പോയ, അല്ലെങ്കില്‍ അവര്‍ മന:പൂര്‍വ്വം കണ്ടില്ലെന്നു നടിയ്ക്കുന്ന നടുക്കുന്ന പല കാഴ്ചകളും അവിടെ ഞങ്ങള്‍ക്കു കാണേണ്ടിവന്നു. നിരവധിതവണ ഭവനനിര്‍മ്മാണസഹായം ആവശ്യപ്പെട്ട് അപേക്ഷനല്‍കി നിരാശയില്‍ മുങ്ങിക്കഴിയുന്ന ഗുലാബിയെന്ന പാവം വീട്ടമ്മയുള്‍പ്പടെ അനവധി കുടുംബങ്ങളെ ഞങ്ങള്‍ കണ്ടു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചിത്രങ്ങള്‍ ആഘോഷപൂര്‍വ്വം കൊടുക്കുന്ന മാധ്യമങ്ങളും മത്സരിച്ചു ചിത്രമെടുക്കുന്ന സന്ദര്‍ശകരും ഇവരുടെ യഥാര്‍ത്ഥപ്രശ്നം മനസ്സിലാക്കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയി. ദുരിതമേഖലകളില്‍ പോകുമ്പോള്‍ വെറുംകയ്യോടെ പോകരുതെന്ന വല്‍സന്‍മാഷിന്റെ സ്നേഹപൂര്‍വ്വമായ നിര്‍ദ്ദേശത്തിന്റെ പൊരുളറിഞ്ഞ നിമിഷങ്ങളായിരുന്നു അപ്പോള്‍.

യാതൊരു നിയന്ത്രണവുമില്ലാതെ ഹെലിക്കോപ്റ്ററിലുള്ള മരുന്നുതളിയുടെ സമ്പാദ്യം നന്നായി അനുഭവിക്കുന്ന ഗുലാബിയുടെ വീടാണ് ആദ്യം ഞങ്ങള്‍ സന്ദര്‍ശിച്ചത്. വീട് എന്നു പറയാന്‍ സാധിക്കില്ല.ഏതാണ്ട് രണ്ടര മീറ്റര്‍ വീതിയും നാലുമീറ്ററോളം വീതിയുമുള്ള ഒരു ആറുകാല്‍ പുര. മൂറിയുടെ മദ്ധ്യത്തില്‍ ഏഴാമതൊരുകാല്‍ നാട്ടിയിരിക്കുന്നു. മണ്ണു കുഴച്ചുണ്ടാക്കിയ കട്ടകള്‍ മൂന്നുവരിയില്‍ പടുത്തിരിക്കുന്നതാണ് പുരയുടെ ചുമരും ഇരിപ്പിടവും. ഒരു മൂലയില്‍ വല്ലപ്പോഴും പുകയുന്ന അടുപ്പ്. മുകളില്‍ പോളിത്തീന്‍ ഷീറ്റ് വലിച്ചു കെട്ടിയിട്ടുണ്ട്. നടക്കാന്‍ കഴിയാതെ നിലത്തു വിരിച്ച പായയില്‍ ശൂന്യതയിലേയ്ക്ക് കണ്ണും നട്ടിരിയ്ക്കുകയായിരുന്നു അവര്‍. ഭര്‍ത്താവ് ഗോപാലന് വല്ലപ്പോഴും അടക്കപൊളിക്കല്‍ ജോലിയില്‍ ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് അവരുടെ ജീവിതം. പോഷകാഹാരക്കുറവുമൂലം ശോഷിച്ച നാലുമക്കളുടെ വിശപ്പിന്റെ അന്നത്തെവിളിക്ക് ശമനമേകാന്‍ ആ മറയില്ലാപ്പുരയിലെ അടുപ്പില്‍ തീ പുകഞ്ഞിട്ടില്ലായിരുന്നു.

ഫക്രുദ്ദീന്‍ ആയിശ ദമ്പതികളുടെ ആറുമക്കളില്‍ പതിനാലും ഒന്‍പതും വയസ്സുള്ള ആബിദ, സാഹിറ എന്നീ കുട്ടികളെയാണ് പിന്നെ ഞങ്ങള്‍ കണ്ടത്. കയ്യിലിരുന്ന പഴുത്ത ചക്കച്ചുള തിന്നാനുള്ള ശ്രമം ഞങ്ങള്‍ അവിടം വിടുംവരെ പൂര്‍ത്തിയായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങള്‍ വേണ്ടുവോളമുള്ള ബീഫാത്തിമ എന്ന വൃദ്ധമാതാവിന്റെ മുപ്പതു വയസ്സുള്ള ഏകമകള്‍ ആയിഷ എന്‍ഡോസള്‍ഫാന്റെ മറ്റൊരിരയായി ജീവിതം തള്ളിനീക്കുന്നു. എലിക്കളം സ്വദേശി അസൈനാറിന്റെ മകള്‍ പതിനൊന്നു വയസ്സുകാരി അസീറ ജന്മനാതന്നെ എന്‍ഡോസള്‍ഫാന്റെ ക്രൂരതയുടെ മറ്റൊരിരയാണ്. ഇരു വശത്തേക്കും അതിശക്തമായി തലചലിപ്പിച്ചു പേടിയോടെ ഞങ്ങളെ നോക്കുകയായിരുന്നു അവള്‍. ഞങ്ങളുടെ സാന്നിധ്യം അവള്‍ക്ക് ഭീതിദായകമായി അനുഭവപ്പെടുന്നുണ്ടെന്ന തിരിച്ചറിവില്‍ പെട്ടെന്നുതന്നെ ആ വീടിന്റെ പടിയിറങ്ങി. അവളുടെ സഹോദരി മാരകവിഷത്തിന്റെ രക്തസാക്ഷിയായ വിവരം അബ്‌ദുച്ച ഞങ്ങളെ അറിയിച്ചു.

ആകാശത്തുനിന്നുള്ള മരുന്നുതളി തുടങ്ങുന്നതിനു മുമ്പ് പ്രഷര്‍പൈപ്പില്‍ മരുന്നുതളി തുടങ്ങിയ അപ്പു എന്ന അന്‍പത്തേഴുകാരനില്‍ നിന്ന് അനുഭവപാഠങ്ങള്‍ ഞങ്ങള്‍ക്കു ധാരാളം കിട്ടി. പതിനഞ്ചുവര്‍ഷത്തെ കോര്‍പ്പറേഷന്‍ സേവനത്തിനൊടുവില്‍ ദുരിതം ബാക്കിയായി. സമീപ ഗൃഹങ്ങളിലെല്ലാം ഏതെങ്കിലും തരത്തില്‍ എന്‍ഡോസള്‍ഫാന്റെ ദുരിതമനുഭവിക്കുന്നവര്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞറിഞ്ഞു. താമസം കര്‍ണ്ണാടക അതൃത്തിയിലായതിനാല്‍ ഏറെ ദുരിതമനുഭവിക്കുന്ന മറ്റൊരു കുടുംബമാണ് നാസര്‍ എന്ന ഇരുപത്തൊന്നുകാരന്റേത്. സഹോദരി റാബിയ (22) ആറുമാസം മുമ്പ് മരിച്ചു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ മരുന്നുതളിയാണ് ഈ കുടുംബത്തെ നശിപ്പിച്ചത്. വീട് കര്‍ണ്ണാടകത്തിലായതിനാല്‍ കേരളാസര്‍ക്കാര്‍ കയ്യൊഴിയുന്നു. കര്‍ണ്ണാടക സര്‍ക്കാരിന് എന്‍ഡോസള്‍ഫാന്‍പ്രശ്നം ഇല്ലല്ലോ! തോരപ്പന്‍ മണിയാനി - ശാരദ ദമ്പതികളുടെ മകള്‍ സൌമ്യശ്രീ (19) ജന്മനാതന്നെ ദുരന്തംപേറുന്ന ജന്മമാണ്.

പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ മലിനജലം താഴേക്ക് അരിച്ചിറങ്ങി താഴ്‌വാരത്തുടലെടുക്കുന്ന അരുവികളില്‍ ലയിച്ച് താഴേക്കൊഴുകിയ ജലം ഏതെങ്കിലും വിധത്തില്‍ ഉപയോഗപ്പെടുത്തിയ എല്ലാരും ഇന്ന് ദുരന്തമനുഭവിക്കുന്നവരാണെന്നതാണ് വസ്തുത. പക്ഷേ ആറുവര്‍ഷത്തോളമായി പ്ലാന്റേഷന്‍കോര്‍പ്പറേഷന്‍ തൊഴിലാളിയായി തുടരുന്ന മുഹമ്മദ്‌കുഞ്ഞിന്റെ അഭിപ്രായത്തില്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്നകാരിയേ അല്ല. എന്‍ഡോസള്‍ഫാന്‍ ആരെയും കഷ്ടത്തിലാക്കിയിട്ടില്ലെന്നും നിലവിലുള്ള പ്രശ്നങ്ങള്‍ മറ്റെന്തോ കാരണങ്ങള്‍ കൊണ്ടാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

കാര്യമെന്തൊക്കെയായാലും എന്‍ഡോസള്‍ഫാന്‍ എന്നതാണ് ദുരിതമേഖലകളിലെ പ്രധാന പ്രശ്നമെന്ന് എനിക്കു തോന്നുന്നില്ല. എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതൊന്നും അവര്‍ക്ക് വിഷയമേ അല്ല. അവരെ സമീപിക്കുന്നവരില്‍നിന്ന് അവര്‍പ്രതീക്ഷിക്കുന്നത് മറ്റുപലതുമാണ്. ദുരിതം പേറുന്ന കുടുംബാംഗത്തെ നിരന്തരം കാഴ്‌ചവസ്തുക്കളാക്കേണ്ടിവരുന്നത് അവര്‍ ഒട്ടുംതന്നെ ആഗ്രഹിക്കില്ലെന്ന വിശ്വാസമായിരുന്നു അവിടെ എത്തും വരെ ഉണ്ടായിരുന്നത്. ആ വിശ്വാസത്തിനു നേരേ വിപരീദമായാണ് ഞങ്ങള്‍ക്കവിടെ അനുഭവപ്പെട്ടത്. രോഗബാധിതരെ മുന്നില്‍ നിര്‍ത്തുവാന്‍ അവര്‍ തിടുക്കം കൂട്ടുന്നു. എന്തെങ്കിലും കിട്ടിയാല്‍ അതെത്രയും വേഗത്തിലായാല്‍ അവര്‍ക്ക് അത്രയും ഉപകാരമാണല്ലോ. അവരെ പ്രശസ്തരാക്കുന്നതിനുള്ള ശ്രമത്തിലൂടെ സ്വയം പ്രശസ്തരാവുന്നതു നിര്‍ത്തി അവര്‍ക്ക് ഭക്ഷണവും സാന്ത്വനവും നമുക്കു നല്കാം.

നടക്കാന്‍ കഴിയാതെ അവശതയനുഭവിക്കുന്ന ഗുലാബിയും കുടുംബവും താമസിക്കുന്ന വീട്

ഈ കണ്ണുകള്‍ പ്രതീക്ഷയോടെ തെരയുന്നതെന്തെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നുണ്ടോ? ഭക്ഷണം ഇവര്‍ക്ക് വല്ലപ്പോഴുമെത്തുന്ന അതിഥിയാണ്.

ഗുലാബിയുടെ ദയനീയമായ നോട്ടം ഒരുപാടുകാര്യങ്ങള്‍ ലോകത്തോടു വിളിച്ചുപറയുന്നുണ്ട്. വല്ലപ്പോഴും പടികടന്നെത്തുന്ന സന്ദര്‍ശകര്‍ നല്‍കുന്ന തുക അവരുടെ പ്രതീക്ഷകളാണ്. അവരെ സമീപിയ്ക്കുന്നവരില്‍നിന്ന് ആഗ്രഹിക്കുന്നതും ഒരുനേരത്തെ അന്നത്തിനുള്ള വകയാണ്. ജീവനുള്ള മാംസപിണ്ഡങ്ങളെയും ഗുരുതര വൈകല്യം ബാധിച്ചവരേയും എല്ലാമെല്ലാം നമ്മുടെമുമ്പില്‍ അവര്‍ പ്രദര്‍ശനവസ്തുക്കളാക്കുമ്പോള്‍ അതിനു പ്രചോദനമാകുന്നത് നമ്മള്‍ നല്‍കുന്ന നാണയത്തുട്ടുകളാണ്. അസുഖബാധിതരെ തെരഞ്ഞുപിടിച്ച് കുടുംബത്തില്‍നിന്നകറ്റി റീപ്ലാന്റു ചെയ്യുന്ന ചാരിറ്റി സംരക്ഷണമല്ല അവര്‍ക്കു വേണ്ടത്. കുടുംബത്തോടൊപ്പമുള്ള പട്ടിണി അതിലും മേലെയായി അവര്‍ കാണുന്നു. ഈ പാവങ്ങള്‍ക്ക് അര്‍ഹതപ്പെട ആനുകൂല്യങ്ങള്‍ സമയ നഷ്ടങ്ങളില്ലാതെ എത്തിച്ചുകൊടുക്കാം. ഇപ്പോള്‍ അനുവദിച്ചിട്ടുള്ള അഞ്ചുകോടിയുള്‍പ്പടെയുള്ള ധനസഹായം ചോരാതെ അവര്‍ക്കു ജീവിതങ്ങളാക്കാം. എന്‍ഡോസള്‍ഫാന്‍ ബാധിതരായ അവരുടെ ഭക്ഷണത്തിനാവട്ടെ ഒന്നാമത്തെ പരിഗണന. മുക്കിനു മൂവായിരം സംഘടനകളുള്ള നമ്മുടെ സംസ്ഥാനത്ത് ഓരോ സംഘടന ഓരോ വീടിന്റെ സംരക്ഷണം ഏറ്റെടുത്താല്‍ത്തന്നെ അവരുടെ പട്ടിണിമാറും. ചാനലുകളിലും തെരുവോരങ്ങളിലും ഘോരഘോരം പ്രസംഗിക്കുന്നതുകൊണ്ട് രാഷ്ട്രീയ നേതാക്കള്‍ക്കു ഗുണമുണ്ടാവും. ചാനലിനു ആളെക്കൂടുതല്‍ കിട്ടും. നിറയെ വാര്‍ത്തകള്‍ കൊടുക്കുന്നവര്‍ ഈ സാധുക്കളുടെ യഥാര്‍ത്ഥ ആവശ്യം വിളിച്ചു പറയാന്‍ ആര്‍ജ്ജവം കാട്ടണം. ഇനിയുള്ള ചുവടുകള്‍ പ്രചരണത്തിനല്ല പ്രവര്‍ത്തനത്തിനാവട്ടെ.

Wednesday

മൂലക്കുരു ബ്ലോഗിലും

കര്‍ണ്ണാടകയിലെ ഗാളീമുഖം ടൌണിലാണു സംഭവം. ഒരുപറ്റം ബ്ലോഗര്‍മാര്‍ ഊരുതെണ്ടാനെത്തിയതാണ്. ചുറ്റും കന്നടത്തിലുള്ള ബോര്‍ഡുകള്‍ മാത്രം. മുള്ളേരിയയിലെ മൂലക്കുരു മാത്രം മലയാളത്തില്‍ തൂങ്ങിക്കിടക്കുന്നു..! എല്ലാം കന്നടത്തിലാക്കി മൂലക്കുരുവിനെ മാത്രം മലയാളീകരിച്ചതെന്തിനാണെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല.

Saturday

എന്‍ഡോസള്‍ഫാന്‍ - കണ്ണുണ്ടായാല്‍ പോരാ കാണണം

ഒടുവില്‍ നമ്മള്‍ പ്രതീക്ഷിച്ചതെന്തോ അതുതന്നെ സംഭവിച്ചിരിക്കുന്നു. എന്‍ഡോസല്‍ഫാന്‍ നിരോധനം വേണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിയ്ക്കുന്നു. സ്റ്റോക്ക്‍ഹോം പ്രതിനിധികളുടെ അഞ്ചാം സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന് അനുകൂലമായ ഇന്ത്യയുടെ നിലപാട് തിരുത്താനും തയ്യാറില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു. ഇത്രയധികം ചര്‍ച്ചാവിഷയമായ ഗുരുതരമായ വിഷയം ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് വളരെ നിസ്സാരമായാണു തോന്നുന്നത്. എന്‍ഡോസള്‍ഫാന്റെ വിപത്തുകള്‍ നിരന്തരം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ഇന്ത്യയിലെ പതിനഞ്ചിലധികം വരുന്ന അന്വേഷണ കമ്മിറ്റികള്‍ അതിന് ക്ലീന്‍ ചിറ്റ് നല്‍കി ആദരിച്ചു. എന്നാല്‍ എന്നാല്‍ എന്‍ഡോസള്‍ഫാനെ മനസ്സിലാക്കാന്‍ ഒരു കമ്മിറ്റിയുടെയും ആവശ്യമില്ല. അത് ദുരന്തം വിതച്ച ദേശങ്ങളിലൂടെ ഒന്നു നടക്കാനുള്ള മനസ്സുണ്ടായാല്‍ത്തന്നെ അതിന്റെ ഭീകരത മനസ്സിലാക്കാം. അതിന് ഒരു പതിനാറാം കമ്മിറ്റി ആവശ്യമുണ്ടെന്നും തോന്നുന്നില്ല.

1977-78 കാലത്ത് കാസറഗോട്ടെ കശുമാവിന്‍ തോട്ടങ്ങളില്‍ തുടങ്ങിവച്ച മരുന്നുതളിക്കല്‍ പ്രക്രിയ ഏതാണ്ട് രണ്ടായിരാമാണ്ടുവരെ തുടര്‍ന്നിരുന്നു എന്നതാണു വസ്തുത. ജില്ലയിലെ പതിനൊന്നു പഞ്ചായത്തുകളിലെ 4500നു മുകളില്‍ വരുന്ന കശുമാവിന്‍ തോട്ടങ്ങളിലെ ഇരുപതു വര്‍ഷത്തിലേറെയുള്ള എന്‍ഡോസള്‍ഫാന്‍ ഉപയോഗം പ്രദേശത്തെ വായു, വെള്ളം, ഭക്ഷണം, ആരോഗ്യം, ജനിതക ഘടന മുതലായവ വിവരിക്കാന്‍ കഴിയാത്തവിധം കേടുവരുത്തിയിട്ടുള്ളതു നമുക്കറിയാം. എന്‍ഡോസള്‍ഫാന്റെ ഉപയോഗം മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം യഥാര്‍ത്ഥത്തില്‍ അജ്ഞാതമാണ്. സര്‍ക്കാര്‍കണക്കില്‍ അത് ഇരുന്നൂറില്‍ താഴെ മാത്രം. നാമമാത്രമായ സാമ്പത്തിക സഹായം ഒരു വിഭാഗത്തിനു കിട്ടിയെന്നതൊഴിച്ചാല്‍ ബഹുഭൂരിപക്ഷത്തിന്റെയും കാര്യം കഷ്ടമാണ്.

1950ല്‍ അമേരിക്കയില്‍ വികസിപ്പിസിച്ചെടുത്ത ഈ കീടനാശിനി മാനവരാശിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ അതിന്റെ ഉല്പാദനവും വിതരണവും ഉപയോഗവും നിര്‍ത്തിവക്കുകയിണ്ടായി. തുടര്‍ന്ന് ഏഷ്യന്‍ രാജ്യങ്ങളടക്കം 63ല്‍പ്പരം രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. ഓര്‍ഗാനോ ക്ലോറിന്‍ എന്ന പൊതു വിഭാഗത്തില്‍പ്പെടുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍മ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനി അമേരിക്കയിലെ Bayer cropscience ആയിരുന്നു. മാനവരാശിയുടെ നിലനില്‍പ്പിന് ദോഷകരമാണെന്നറിഞ്ഞിട്ടുകൂടി 1980കളില്‍ 9000 മെട്രിക് ടണ്‍ കീടനാശിനി ഇന്ത്യന്‍ കമ്പനികള്‍ നിര്‍മ്മിച്ചുകൂട്ടി. ഉല്പാദനത്തില്‍ പകുതി കയറ്റുമതിക്കാണ് ഉപയോഗിച്ചത്. എഫിഡുകള്‍, കിഴങ്ങുവണ്ട്, വെള്ളീച്ച, തേയിലക്കൊതുക് തുടങ്ങിയ കീടങ്ങള്‍ക്കെതിരേ പ്രയോഗിക്കുന്ന സാധാരണ കീടനാശിനിയായി വിതരണം നടത്തിയെങ്കിലും അതുപയോഗിക്കുമ്പോഴുണ്ടാകുന്ന ഗുരുതരാവസ്ഥ വൈകാതെ തിരിച്ചറിയുകയായിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ അശാസ്ത്രീയവും സുരക്ഷിതത്വമില്ലാത്തതുമായ ഉപയോഗമാണ് എന്‍ഡോസള്‍ഫാന്‍ വിനാശകാരിയായ വിപത്താണെന്ന് നമ്മോടു വിളിച്ചുപറഞ്ഞത്.

മനുഷ്യരില്‍ പ്രത്യക്ഷമായിത്തന്നെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇതിന്റെ ഉപയോഗം സൃഷ്ടിക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്റെ സാന്നിദ്ധ്യത്തില്‍ ജീവിതം നയിക്കുന്നവരെ സംബന്ധിച്ചിടത്തോളം തലമുറകളോളം പിന്തുടരുന്ന ജനിതക വൈകല്യമാണു ഫലം. ഇത് ഇപ്പോള്‍ ഏറ്റവുമധികം അനുഭവിക്കുന്നതും കാസര്‍ഗോഡ് ജില്ലയിലാണ്. ശരീരാവയവങ്ങളുടെ പ്രവര്‍ത്തന ശേഷി നഷ്ടപ്പെടല്‍, ലൈംഗിക വളര്‍ച്ചാശേഷിയില്ലായ്മ, ബുദ്ധിമാന്ദ്യം മുതലായവ ഇതിന്റെ അനന്തര ഫലങ്ങളാണ്. മനുഷ്യരില്‍ ഒരുകിലോക്ക് 0.006ല്‍ കൂടുതല്‍ ഉള്ളില്‍ ചെന്നാല്‍ ഉടന്‍ മരണമാണു ഫലം. കുട്ടികളിലാകട്ടെ ഇത് 0.0006 മാത്രമാണ്.

എന്‍ഡോസള്‍ഫാന്‍ തളിച്ച കശുമാവിന്‍ തോട്ടങ്ങളില്‍ നിന്ന് നാളിതുവരെ ഒരു ചില്ലിക്കാശ് ലാഭമുണ്ടായിട്ടില്ലെന്നത് ഒരു വസ്തുതയാണ്. തോട്ടങ്ങളിലെ ചെലവിനുള്ള തുക ഇപ്പോഴും കോര്‍പ്പറേഷന്‍ ഫണ്ടില്‍ നിന്നുതന്നെയാണ് എടുക്കുന്നത്. പിന്നെ എന്തിനു വേണ്ടിയാണ് ഒരു വലിയ ജനസമൂഹത്തിന് തീരാദുരിതങ്ങള്‍ സമ്മാനിച്ചതെന്ന് മനസ്സിലാകുന്നില്ല.

ആകാശത്തുനിന്നുള്ള മരുന്നുതളിക്കല്‍ പരിപാടി കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ അനുമതിയില്ലാതെയായിരുന്നുവെന്ന മന്ത്രിസഭയുടെ വിശദീകരണം കോര്‍പ്പറേഷന്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ പൊള്ളത്തരം വിളിച്ചുപറയുന്നുണ്ട്. പത്തുവര്‍ഷത്തിലധികമായി എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിര്‍ത്തിവച്ചിട്ടും തലമുറകള്‍ നീണ്ടുനില്‍ക്കുന്ന ദുരിതം സാമാന്യജനത്തിനു തുടങ്ങിയിട്ടേ ഉള്ളൂ. ഇപ്പോള്‍ നാം കാണുന്നത് എന്‍ഡോസള്‍ഫാന്‍ എന്നതുകൊണ്ട് നമുക്കു സംഭവിക്കുന്ന കൊടിയ വിപത്തിന്റെ തുടക്കം മാത്രമാണെന്നാണ് മനസ്സിലാക്കേണ്ടത്. എന്‍ഡോസള്‍ഫാന്‍ വരുത്തിവച്ചിട്ടുള്ള പ്രശ്നങ്ങള്‍ കേവലം നഷ്ടപരിഹാരത്തില്‍ ഒതുക്കാവുന്ന ഒന്നല്ല. കേന്ദ്രത്തിന്റെ അനുമതിയില്ലാതെയാണ് കഴിഞ്ഞ എട്ടുവര്‍ഷക്കാലം കേരളത്തില്‍ വ്യാപകമായി എന്ഡോസള്‍ഫാന്‍ തളിക്കല്‍ നടത്തിയതെന്ന് കേന്ദ്രം തന്നെ പറയുമ്പോള്‍ ഇതിനെതിരേ നടപടിയെടുക്കാതിരുന്നത് എന്തെന്നുള്ള ചോദ്യം ബാക്കിയാവുന്നു. അനിയന്ത്രിതമായ ഈ മരുന്നുതളിക്കെതിരേ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥയായ ലീലാകുമാരിയമ്മ എന്ന മനുഷ്യസ്നേഹി ഹോസ്‌ദുര്‍ഗ് മുന്‍സിഫ് കോടതിയില്‍ നിന്ന് നേടിയെടുത്ത സ്റ്റേ ഓര്‍ഡര്‍ കേന്ദ്രസര്‍ക്കാര്‍ കണ്ടുപഠിക്കേണ്ടതാണ്. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഇതുപോലുള്ള ഒരു ചെറിയ വിഭാഗം മാത്രമാണ് ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി ശബ്ദിക്കാനുള്ളത്. 35 വര്‍ഷത്തിലധികമായി ആളുകളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന, ശേഷിച്ചവരെ ജീവച്ഛവങ്ങളാക്കി നരകയതന സമ്മാനിക്കുന്ന എന്‍ഡോസള്‍ഫാന്‍ എന്ന മഹാമാരിയെ നിസ്സാരവല്‍ക്കരിച്ചു കാണിക്കുന്നത് കണ്ടുനില്‍ക്കാന്‍ പറ്റുന്നില്ല. ജനീവാ കണ്‍വെന്‍ഷനില്‍ ഇന്ത്യ എന്‍ഡോസള്‍ഫാനെ ന്യായീകരിച്ചിരുന്നു. ഇതിനെ വെള്ളപൂശാനുള്ള കുത്സിത ശ്രമങ്ങള്‍തന്നെയാണ് ഇപ്പോഴും നടക്കുന്നത്. എഴുപതില്‍പ്പരം രാജ്യങ്ങള്‍ അപകടം മുന്‍കൂട്ടിക്കണ്ട് വലിച്ചെറിഞ്ഞ ഇതിനെ ക്ലീന്‍ചിറ്റ് നല്‍കി കുടിയിരുത്തുന്നത് ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ദുരന്തം ക്ഷണിച്ചു വരുത്താനാണ്.

എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനത്തില്‍ ഇന്ത്യ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണുള്ളത്. ഉല്‍പാദനത്തിന്റെ പകുതിയും കയറ്റുമതിക്കാണ് ഉപയോഗിക്കുന്നത്. ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡ് ആണു നിര്‍മ്മാണക്കമ്പനി. എന്‍ഡോസള്‍ഫാന്‍ എന്ന പേര് ഉപയോഗിക്കാതെ ഫേസര്‍, ബെന്‍സോയ്‌പിന്‍, തയോണെക്സ്, എന്‍ഡോസില്‍ എന്നിങ്ങനെയുള്ള പേരുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ എന്ന പേര് ബേയര്‍ ക്രോപ് സയന്‍സ് ആണുപയോഗിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതിനു തൊട്ടുമുമ്പു മുതല്‍ മരുന്നുതളിക്കല്‍ കഴിഞ്ഞ് 20 ദിവസം വരെ പ്രദേശത്ത് ആള്‍ക്കാര്‍ താമസിക്കാന്‍ പാടില്ലെന്നാണു കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുള്ളത്. കുളവും കിണറും സമീപത്തുള്ള എല്ലാ ജലസ്രോതസ്സുകളും മൂടിയിടണമെന്നും പ്രസ്തുത നിര്‍ദ്ദേശത്തിലുള്ളതാണ്. മരുന്നുതളിക്കുമ്പോള്‍ പാലിക്കേണ്ട ഉയരം ഇതില്‍ പ്രധാനമാണ്. ഇത്തരം നിയന്ത്രണങ്ങള്‍ മരുന്നുതളിക്കല്‍ പ്രക്രിയയില്‍ പാലിക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം എത്രകണ്ട് പ്രായോഗിക തലത്തില്‍ കൊണ്ടുവന്നിട്ടുണ്ടെന്നത് അന്വേഷിക്കേണ്ടതുണ്ട്. കര്‍ശനമായിത്തന്നെ ഇതെല്ലാം പാലിക്കപ്പെട്ട രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്റെ ദോഷഫലം കുറഞ്ഞതായി റിപ്പോര്‍ട്ടുമില്ല. എന്‍ഡോസള്‍ഫാന്‍ ഉപേക്ഷിച്ചു കൃഷിനടത്തിയ പ്രദേശങ്ങളിലൊന്നും തന്നെ ഉല്‍പാദനത്തില്‍ കുറവു വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പക്ഷേ ഇന്ത്യന്‍ ഭരണകൂടം ഈ സ്ഥിതിഗതികളും വാദഗതികളും പാടേ തിരസ്കരിക്കുന്നതാണ് നാം കാണുന്നത്.

National Institute of Occupational Health എന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പഠനറിപ്പോര്‍ട്ട് കാസറഗോഡ് ജില്ലയിലെ ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള കാരണം എന്‍ഡോസള്‍ഫാനാണെന്ന് ഉറപ്പിച്ചു പറയുന്നു. 1968ലെ ഇന്ത്യന്‍ ഇന്‍സെക്ടിസൈഡ് ആക്ടിന്റെ (Indian Insecticide Act) ഗുരുതരമായ ലംഘനമാണ് ഇവിടെ എന്‍ഡോസള്‍ഫാന്‍ പ്രയോഗിച്ചതിലൂടെ നടന്നത്. ഇതുവരെയുള്ള പഠനങ്ങളെല്ലാം എന്‍ഡോസള്‍ഫാനെതിരെയാണു വിരല്‍ ചൂണ്ടുന്നത്. മാനവരാശിയെ ഒന്നാകെ തീരാ ദുരിതത്തിലാഴ്ത്തുന്ന ഈ കൊടിയ വിപത്തിനെ എന്തു ത്യാഗം സഹിച്ചും നമുക്ക് ഒഴിവാക്കിയെടുക്കേണ്ടതുണ്ട്.

Popular Posts

Recent Posts

Blog Archive