Tuesday

ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വായിച്ചറിയുവാൻ....

ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിക്ക്

ചാലക്കുടി ഡിവൈഎസ്‌പി കെ. കെ. രവീന്ദ്രനെ പാലിയേക്കര ടോൾ പ്ലാസയിലുണ്ടായ സംഭവങ്ങളെത്തുടർന്ന് സ്ഥലം മാറ്റിയ നടപടി സംശയമുയർത്തുന്നതാണ്. ടോൾ കമ്പനിക്കാരെ സഹായിക്കാൻ യാത്രക്കാരെ ടോൾ നൽകി യാത്രചെയ്യാൻ നിർബ്ബന്ധിക്കുന്നതായി ഉയർന്ന ആരോപണങ്ങൾ തെറ്റാണെന്നു തെളിയിക്കുന്ന വ്യക്തമായ രേഖകൾ വിവരാവകാശ നിയമപ്രകാരം എനിക്കു കിട്ടിയിട്ടുണ്ട്.

നാഷനൽ ഹൈവേ അതോറിറ്റിക്കും ടോൾ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനും കളക്ടറുൾപ്പടെ തന്റെ മേലുദ്യോഗസ്ഥർക്കും നാഷനൽ ഹൈവേയുടേയും ടോൾപ്ലാസയുടേയും സുരക്ഷിതത്വമില്ലായ്മയും ആവശ്യമായ നടപടികളും ചൂണ്ടിക്കാട്ടി അഞ്ചു റിപ്പോർട്ടുകൾ ഡിവൈഎസ്‌പി സമർപ്പിച്ചിരുന്നു. ഇത് പരിഗണിക്കാതിരുന്നാൽ അപകടമുണ്ടാകുന്ന പക്ഷം ടോൾകമ്പനിയെയും ബന്ധപ്പെട്ട എഞ്ചിനീയർമാരെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും 2015 സെപ്തംബർ 20ന് സമർപ്പിച്ച അഞ്ചാമതു റിപ്പോർട്ടിൽ അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ഈ റിപ്പോർട്ട് യഥാസമയം പരിഗണിക്കാതിരുന്നതിലാണ് നവംബർ ആറിന് ആറുപേരുടെ മരണമുൾപ്പെട്ട നന്ദിക്കര അപകടമുണ്ടായത്.

ടോൾ പ്ലാസയിൽ എപ്പോഴും പോലീസുകാരുള്ളതിനാൽ ക്രിമിനലുകൾ സമാന്തരപതയാണ് തെരഞ്ഞെടുക്കാറ്. പുതുക്കാട്, വരന്തരപ്പാറ സ്റ്റേഷനുകളിലെ ആദ്യ കേസുകൾ (ക്രൈം 1/2016) ഈ പാതയിലെ ക്രിമിനൽ സഞ്ചാരവുമായി ബന്ധപ്പെട്ടതാണ്. ഡിസംബർ 25ന് ടോൾപ്ലാസക്കടുത്ത് രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഇതുൾപ്പടെയുള്ള കേസുകളന്വേഷിക്കുന്നത് ഇദ്ദേഹത്തിന്റെ നേരിട്ടുള്ള മേൽ നോട്ടത്തിലാണ്.

ടോൾ പ്ലാസയിൽ രണ്ട് ട്രാക്ക് അത്യാവശ്യ സർവ്വീസിനായി മാറ്റിവെച്ചത് ഇദ്ദേഹത്തിന്റെ ഇടപെടൽ കൊണ്ടാണ്. വാഹനങ്ങൾ കൂട്ടമായി വരുമ്പോഴും അഞ്ചോ അധികമോ വാഹനങ്ങൾ ട്രാക്കിൽ നിറഞ്ഞാലും ടോൾപ്ലാസ തുറന്ന് ബ്ലോക്കൊഴിവാക്കണമെന്ന് നിർദ്ദേശിച്ചതും ഇദ്ദേഹമാണ്. അതുകൊണ്ടുതന്നെ ടോൾ കമ്പനിക്കും അതിന്റെ ആനുകൂല്യം പറ്റുന്നവർക്കും ഡിവൈഎസ്‌പിയോടുള്ള നീരസം സുവ്യക്തമാണ്. ടോൾ കേന്ദ്രത്തിൽ അദ്ദേഹം ഏർപ്പെടുത്തിയ സൗകര്യങ്ങളും ടോൾ കളക്ഷൻ മാനേജർ, നാഷനൽ ഹൈവേ അതോറിറ്റി എന്നിവർക്കെതിരേ എടുത്ത കേസിന്റെ തുടർ നടപടികളുമാണ് ഡിവൈഎസ്‌പിയുടെ സ്ഥലം മാറ്റത്തോടെ മറഞ്ഞുപോകുന്നത്.

ടോൾ പ്ലാസാ കരാർ കമ്പനിയുടെ ജനദ്രോഹ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ച തൃശൂർ ജില്ലാ കളക്ടർ ഡോ. എ. കൗശികനെയും കഴിഞ്ഞയാഴ്ച സ്ഥലം മാറ്റിയിരുന്നു. ഡിവൈ എസ്പിയെക്കൂടി സ്ഥലം മാറ്റിയപ്പോൾ ഞങ്ങൾ സാധാരണക്കാർക്ക് അങ്ങയിൽപ്പോലും സംശയങ്ങൾ ഉയർത്തേണ്ടിവരുന്നു.

വിവാദ പാരലൽ റോഡുമായി ബന്ധപ്പെട്ട് അപകടങ്ങളും ഗതാഗത തടസ്സങ്ങളും തുടർന്ന സാഹചര്യത്തിൽ പ്രസ്തുത റോഡ് അടച്ചുപൂട്ടാൻ ഹൈക്കോടതി 2012ൽ ഉത്തരവിട്ടിരുന്നു എന്നകാര്യം താങ്കൾ ഓർക്കുമല്ലോ. ഈ ഉത്തരവ് പാലിക്കാൻ ബാധ്യതപ്പെട്ടവരിൽ ഡി.വൈ.എസ്.പിയും സ്വാഭാവികമായും ഉണ്ടാവുമല്ലോ. സ്ഥലം എം എൽ എയും മറ്റ് ഉദ്യോഗസ്ഥരും നാട്ടുകാരുമായുള്ള ധാരണയിൽ പൂർണ്ണമായും അടക്കുന്നതിനു പകരം ഇരുചക്ര മുച്ചക്ര വാഹനങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തുകയും പ്രവേശനകവാത്തിന്റെ വീതി കുറക്കുകയുമാണ്ചെയ്തത്.

ഈ പാരലൽ റോഡിലേക്കാണ് നിരോധിച്ച സ്ഥലത്തു യുടേൺ ചെയ്ത് വാഹനങ്ങൾ കടന്നുപോകാൻ ശ്രമിക്കുന്നത്. കാറുകൾക്കു കടന്നുപോകാൻ പ്രയാസമായ ഈ റോഡിലൂടെ വാഹനങ്ങൾ കടന്നുപോകാൻ ശ്രമിക്കുമ്പോൾ രൂക്ഷമായ ട്രാഫിക് ബ്ലോക്കുണ്ടാവുന്നുണ്ട്. ഇതുമൂലം എസ്കോർട്ട് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്ക് മന്ത്രിമാരെപ്പോലും മിസ്സായ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. പോലീസുകാരനെ ഇല്ലാത്ത നിയമം പഠിപ്പിക്കുന്ന ആരോടും കേരളത്തിലെ പോലീസുകാർ മോശമായ ഭാഷ പല സന്ദർഭങ്ങളിലും പ്രയോഗിച്ചിട്ടുണ്ട്. പക്ഷേ ടോൾ പ്ലാസാ സംഭവത്തിൽ ഡി.വൈ.എസ്.പി മോശമായ ഭാഷ എവിടെയും ഉപയോഗിച്ചതായി കാണുന്നില്ല. . യാത്രക്കാരനും ഡിവൈഎസ്‌പിയുമായി ഉണ്ടായ സംസാരത്തെ പർവ്വതീകരിച്ചുകാണിച്ചതിലും വിശദീകരണം ചോദിക്കാതെ പെട്ടെന്നുതന്നെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതും ജനങ്ങൾക്കു വേണ്ടിയാനെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. മാത്രമല്ല എടുത്തു ചാടിയുള്ള ഇത്തരം നടപടികൾ ഉത്തരവാദിത്വത്തോടെ കർത്തവ്യം നിർവ്വഹിക്കുന്ന നിയമപാലകരുടെ മനോവീര്യം തകർക്കുന്നതിനേ ഉപകരിക്കൂ.

ഒരു എസ്.സി-എസ്.ടി പെൺകുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതിയെ പിടിക്കാനുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് സമാന്തരപാതയിൽ നിരീക്ഷണം ശക്തമാക്കിയിരുന്ന അദ്ദേഹം വിവാദ സംഭവത്തിന്റെ പിറ്റേന്നുതന്നെ പ്രതിയെ അറസ്റ്റു ചെയ്തിരുന്നു വെന്നത് താങ്കൾ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. ഈ കേസിന്റെ തുടർപ്രവർത്തനങ്ങളും ശ്രീ കെ.കെ.രവീന്ദ്രന്റെ സ്ഥലം മാറ്റത്തോടെ അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ട്.
ആയതിനാൽ അവിചാരിതമായി ആരും തമ്മിൽ പരസ്പരം സംഭവിച്ചുപോകാവുന്ന തർക്ക വർത്താനങ്ങൾ മാത്രമേ ടോൾ പ്ലാസയിലെ സമാന്തര റോഡിലും സംഭവിച്ചിട്ടുള്ളൂ എന്നത് ഉൾക്കൊണ്ട് ഡി.വൈ.എസ്.പിയെ സ്ഥലം മാറ്റിയ നടപടി പുനഃപരിശോധിക്കുകയും ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കിയതിന്റെ ശിക്ഷയായി, ശുദ്ധചിന്തയുള്ള പൊതുജനങ്ങളും അവരെ സംരക്ഷിക്കേണ്ട നിയമപാലകരും ഈ സ്ഥലം മാറ്റ നടപടിയെ കാണുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

  5 comments:

  1. നല്ല പോസ്റ്റ്‌.ആശംസകള്‍

    ReplyDelete
  2. പാലിയേക്കര ടോൾഗേറ്റിൽ അത്യാവശ്യ സർവ്വീസുകൾക്കായി തുറന്നുകിടന്ന രണ്ടു വഴികളും ലോൾ പിരിക്കാനായി ഇന്ന് അടച്ചു.

    ReplyDelete
  3. ജനങ്ങളെ സേവിക്കലല്ല
    അവരെ പിഴിയുകയെന്നതാണ് ഇവരുടെ അജണ്ട

    ReplyDelete

  4. DYSP കെ.കെ. രവീന്ദ്രനെതിരേ ടോൾ പ്ലാസയിൽ സമാന്തര റോഡിൽ യാത്രക്കാരനെയും കുടുംബത്തെയും അപമാനിച്ചു എന്ന പ്രശ്നത്തിൽ നടപടി എന്ന വാർത്തയാണ് ആദ്യം കണ്ടത്. ആളെ എവിടെയോ കേട്ടതുപോലെ അപ്പോൾ തോന്നി. അല്പം കഴിഞ്ഞ് വീഡിയോ കണ്ടു, ആളെ ബോദ്ധ്യമായി. അതുകൊണ്ടുതന്നെ വീഡിയോ ഡൗൺലോഡു ചെയ്തു വീണ്ടും വീണ്ടും കണ്ടു. ആരെയും അപമാനിക്കുന്നതായി എനിക്കു തോന്നിയില്ല. അതിനാൽ ആ വീഡിയോക്ക് ഒരു അവലോകനം ഞാൻ ഫേസ്ബുക്കിലിട്ടു. ടോൾപ്ലാസയും ഹൈവേയും സമാന്തരറോഡും സംബന്ധിച്ച ചില രേഖകൾ ലഭിക്കുന്നതിന് അപേക്ഷിച്ചു.
    DYSP ടോളുകാരെ സഹായിക്കുന്നു എന്ന മട്ടിലുള്ള വാർത്ത എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. അതിനു വ്യക്തമായ കാരണമുണ്ട്. 2003 സെപ്തംബറിൽ കരിപ്പൂർ സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായിരുന്ന ഇദ്ദേഹത്തെ എനിക്ക് നേരിട്ടല്ലെങ്കിലും അറിയാമായിരുന്നു. അന്ന് പല കേസുകളിലും എടുത്ത നടപടികൾ എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ആ സമയത്താണ് അദ്ദേഹത്തെ കാഞ്ഞങ്ങാട്ടേക്ക് സ്ഥലം മാറ്റിയത്. കൃത്യമായിപ്പറഞ്ഞാൽ 2003 സെപ്തംബർ 9ന്. അന്ന് അദ്ദേഹം പത്തുമണിക്ക് കാഞ്ഞങ്ങാട് സ്റ്റേഷനിൽ ചാർജ്ജെടുക്കുന്നു. രണ്ടുമണിക്കൂർ കഴിഞ്ഞ് മഞ്ചേശ്വരത്തേക്കും സ്ഥലം മാറ്റി. എന്നെ സംബന്ധിച്ചിടത്തോളം നല്ല ഒരു സബ് ഇൻസ്പെക്ടരെ ഇരട്ട പണിഷ്മെന്റ് ട്രാൻസ്ഫറുകൾ നൽകിയത് അത്ര സുഖിച്ചില്ല. അതിന്റെ കാരണമെന്തെന്ന് അന്വേഷിച്ചപ്പോൾ കണ്ടെത്തിയ വസ്തുത എനിക്ക് അന്നത്തെ എസ് ഐ കെ. കെ. രവീന്ദ്രനോട് ബഹുമാനം വർദ്ധിച്ചു.
    ചില നേതാക്കന്മാരിടെ ചില വിക്രിയകൾക്ക് “പറ്റില്ല” എന്ന നിലപാടെടുത്തതിനാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയതെന്നറിഞ്ഞു. അത് എന്താണെന്ന് ഇവിടെ എഴുതുന്നില്ല. അറിയണമെന്ന്. അതുതന്നെയാണ് ഇപ്പോഴത്തെ സംഭവത്തിലും യാഥാർത്ഥ്യം അന്വേഷിക്കാൻ എന്നെ പ്രേരിപ്പിച്ചത്.
    കണ്ടെത്തിയ വിവരങ്ങളും ലഭിച്ച രേഖകളും ആർക്കും കൈമാറാൻ ഞാനൊരുക്കമാണ്. മാധ്യമ പ്രവർത്തകർക്ക് ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കി തച്ചുകൊല്ലാനുള്ള ആവേശം കൂടുതൽ കാണും. ആ അവേശത്തിന് കുടപിടിച്ച് സത്യത്തിനു നേരേ കണ്ണടക്കാൻ എനിക്ക് കഴിയുന്നില്ല. ഞങ്ങൾ സുഹൃത്തുക്കൾ തൃശൂർ അമല ആശുപത്രിയുടെ പരിസരത്തും ടോൾ പ്ലാസയിലും പരിസരത്തും DYSPയുടെ കുറ്റങ്ങൾ സംഭവിച്ചുവെന്ന് പ്രഘോഷിക്കുന്ന മറ്റിടങ്ങളിലും സഹപ്രവർത്തകരിലും അന്വേഷിച്ചതിൽ നിന്ന് നിസ്സംശയം ഞങ്ങൾക്ക് പറയാൻ കഴിയും DYSP സാമൂഹിക പ്രതിബദ്ധതയുള്ള പരിസ്ഥിതിസ്നേഹിയാണെന്ന്.
    ജീവിതത്തിൽ ഇന്നുവരെ ഒരു രൂപ കൈക്കൂലി അദ്ദേഹം വാങ്ങിയിട്ടില്ലെന്നു പറഞ്ഞാൽ പേപ്പട്ടിയുടെ ഉപജ്ഞാതാക്കൾക്ക് വിശ്വസിക്കാൻ പ്രയാസമുണ്ടാവാം. അതല്ല കൈക്കൂലി കൊടുത്തതായി ആരെങ്കിലും തെളിയിക്കാൻ മുന്നോട്ടുവരട്ടെ.. ഒരു മോട്ടോർ സൈക്കിളുപോലും സ്വന്തമായില്ലാത്ത അദ്ദേഹം ബസ്സിലാണ് കുടുംബസമേതം സഞ്ചരിക്കുന്നതെന്ന് അവർ അറിഞ്ഞുകൊള്ളണമെന്നില്ല. അഴിമതി കാണിക്കാത്ത സർക്കാരുദ്യോഗസ്ഥന് കൊടുക്കാവുന്ന ഏറ്റവും നല്ല ബഹുമതിതന്നെയാണ് ഇപ്പോൾ കൊടുത്തുകൊണ്ടിരിക്കുന്നത്.
    കൂടുതൽ വഴിയേ...

    ReplyDelete

Popular Posts

Recent Posts

Blog Archive