Wednesday

അവർക്ക് ലക്ഷ്യബോധമുണ്ട്. നമ്മൾക്കാണതില്ലാത്തത്.

   നിയമങ്ങൾ ലംഘിക്കപ്പെടാനും കോടതിവിധികൾ കേവലം ചടങ്ങുകളായി മാറ്റപ്പെടാനും നീതി നിഷേധിക്കപ്പെടാനുമുള്ളതാണ് എന്നുള്ളത് ഒരു നിർബ്ബന്ധ ശീലമാക്കി അതനുസരിക്കുകയാണ് ഇന്ന് ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ബഹുഭൂരിപക്ഷ ജനസമൂഹവും ഭരണകൂടവും നീതിപീഠങ്ങളും. ഒരു ഭാഗത്ത് സർക്കാർ തന്നെ പ്രതിപക്ഷ പിന്തുണയോടെ  കോടതി വിധികളും നിയമങ്ങളും കാറ്റിൽ പറത്തി ഭരണം നടത്തുമ്പോൾ മറുവശത്ത് പൊതുജനങ്ങൾ വിധിനിയമലംഘനങ്ങൾ സാർവത്രികമായി അനുസരിച്ചു വരുന്നു. സാമൂഹ്യനീതി നടപ്പിലാക്കേണ്ട നിയമപാലകർ തന്നെ സാമാന്യ ജനങ്ങളുടെ അന്തകരാകുന്നു. തെളിവു കണ്ടെത്തി കുറ്റവാളികളെ ശിക്ഷിക്കാനുള്ള സാഹചര്യമൊരുക്കേണ്ടവർ തെളിവു നശിപ്പിച്ചു ക്രിമിനലുകളെ സംരക്ഷിക്കുകയും സ്വയം ക്രിമിനലുകളായി മാറുകയും ചെയ്യുന്നു. പരസ്പരം ചേരിതിരിഞ്ഞുള്ള കലാപരിപാടികളും കൂടിയാകുമ്പോൾ ചിത്രം ഏതാണ്ടു പൂർത്തിയാകുന്നു. സാധാരണക്കാരായ പാവങ്ങൾ എങ്ങനെ ജീവിക്കണമെന്നോ  അവർക്ക് ആരു നീതി നടപ്പിലാക്കുമെന്നോ അവരുടെ ജീവനും സ്വത്തിനും ആര് സംരക്ഷണം ചെയ്യുമെന്നോ മാത്രം ഒരെത്തുംപിടിയുമില്ല.

പാതയോര യോഗ നിരോധനം.


   പൊതു നിരത്തുകൾ സഞ്ചരിക്കാനുള്ളതാണെന്നും അതു യോഗം കൂടാനുള്ളതല്ലെന്നും കാണിച്ച് പാതയോര യോഗ നിരോധനത്തിന് ഹൈക്കോടതി വിധിച്ചപ്പോൾ അതിനെ മറികടക്കാൻ നിയമം കൊണ്ടുവന്ന സർക്കാരാണു നമ്മുടേത്. അവരുടെ നിർഭാഗ്യവശാൽ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരിക്കുന്നു. ഇതുപക്ഷേ ഒരു സ്ഥായിയായ ഒരു വിധിയാണെന്ന് എനിക്ക് അഭിപ്രായമില്ല. എന്തെങ്കിലുമൊക്കെ സാഹചര്യങ്ങളൊരുക്കി അനുകൂല വിധി അവർ നേടിയെടുത്തുകൊള്ളും. കാരണം നേതാക്കൾക്കു ഭരിക്കാനും സമ്പാദിക്കാനുമുള്ളതാണു രാഷ്ട്രീയം, അതിന് അനുയായികളോട് പ്രതിബദ്ധത വേണമെന്നില്ല.

   പൊതു നിരത്തുകളിൽ സഞ്ചാരതടസ്സം നടപ്പിലാക്കുന്നതിൽ രാഷ്ട്രീയക്കാർ മാത്രമല്ല സാമ്പത്തിക കുത്തകകളും ആത്മീയ കുത്തകകളും ഇതിനു പ്രധാനമായ പങ്കു വഹിക്കുന്നുണ്ട്. പ്രമുഖ ജൂവലറിയുടേയോ തുണിക്കടയുടേയോ ഉദ്ഘാടനത്തോടനുബന്ധിച്ചു നടക്കുന്ന സഞ്ചാര നിരോധനത്തിന് നിയമപാലകരും ഭരണകൂടവും ഒത്താശ ചെയ്തു കൊടുക്കുന്നത് നിത്യവും നാം കാണുന്നതാണ്. സാധാരണക്കാരെ അവരുടെ വഴിമുടക്കി കഷ്ടപ്പെടുത്തുന്നവർ ഇങ്ങനെ ദുരിതമനുഭവിക്കുന്നവരെ പ്രചരണായുധമാക്കുകയാണു ചെയ്യുന്നത്. ഏതുനിലക്കും ലാഭമാണവർക്ക്. തടസ്സപ്പെടുത്തുന്നവനും തടസ്സപ്പെടുന്നവനും ഒരുപോലെ പ്രചരണം നടത്തിക്കൊള്ളും.  അതുപോലെ തന്നെയാണ് ആത്മീയ കച്ചവടസമ്മേളനങ്ങളും. ജാതിമത ഭേദമന്യേ ഈ വഴിമുടക്കലുകൾക്ക് മുടക്കം വരാതിരിക്കാൻ അവർ ശ്രദ്ധിക്കാറുണ്ട്. മലപ്പുറം കൊണ്ടോട്ടി പാതയിൽ വഴിമുടക്കാൻ മാത്രം ഉതകുന്ന ആത്മീയകച്ചവട സമ്മേളനങ്ങൾ നടത്തുന്ന ഒരു പ്രമുഖ ഗ്രൂപ്പുതന്നെയുണ്ട്. സ്വലാത്തുസമ്മേളനം നടത്തുന്ന ഇക്കൂട്ടർ അതു നടക്കുന്ന ആവശ്യത്തിനു സ്ഥലമുള്ള വേദിയിൽ ഇരുന്ന് പ്രസ്തുത പരിപാടിയി പങ്കെടുക്കാതെ നല്ലൊരു വിഭാഗം റോഡിൽ നിരന്നുനിന്ന് പോലീസിന്റെ ഒത്താശയോടെ ഗതാഗതതടസ്സം സൃഷ്ടിക്കാനാണു പ്രധാനമായും ശ്രദ്ധിച്ചിരുന്നത്. ജന ബാഹുല്യം കാരണം ഗതാഗതം മുടങ്ങി എന്നു പേരുണ്ടാക്കാനുള്ള എളുപ്പവഴി.

   ടയ്ക്കിടയ്ക്കുള്ള ബന്ദാണ് മറ്റൊരു ശാപം. പേരു മാറ്റി വിളിച്ചിട്ടു കാര്യമില്ല, എങ്ങനെ വിളിച്ചാലും ബന്ദ് ബന്ദുതന്നെ. ആരന്റമ്മക്കു പ്രാന്തു പിടിച്ചാൽ കാണാൻ നല്ല ചേലാണെന്ന ഭാവമാണിക്കൂട്ടർക്ക്. അന്യന്റെ മുതൽ നശിപ്പിക്കാൻ നടത്തുന്ന ഈ ഉത്സാഹം തന്നെയാണ് നമ്മുടെ ശാപവും. ഒരാൾ മരണപ്പെട്ടതിന്റെ ആദരസൂചകമായി നടത്തപ്പെടുന്ന ഹർത്താലിൽക്കൂടി അക്രമ പരമ്പര നടത്താൻ അനുകൂലികൾ പ്രത്യേകം ശ്രദ്ധിക്കുമ്പോൾ അവരുടെ യഥാർത്ഥ ഉദ്ദേശം ജനങ്ങൾക്കു മനസ്സിലാകാറുണ്ട്. ഭയപ്പെടുത്തി നേടുന്ന വിജയമാഘോഷിക്കാൻൊരുളുപ്പുമില്ല ഇക്കൂട്ടർക്ക്. സുപ്രീംകോടതി പറഞ്ഞപോലെ ഇത്തരത്തിൽ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി സമ്മേളനങ്ങളും സമരങ്ങളും  അനുസ്മരണങ്ങളും അനുഭാവങ്ങളും കാട്ടുന്ന ഏക രാജ്യം ഇന്ത്യയായിരിക്കും. സ്വന്തം ബുദ്ധിമുട്ടിനെ പ്രതിരോധിക്കുവാൻ മറ്റുള്ളവരുടെ സഹായം തേടി പരിഹാരം കണ്ടെത്തുന്നതിനു പകരം മറ്റുള്ളവരെക്കൂടി ബുദ്ധിമുട്ടിക്കുന്നത് ഒരു സാധാരണ പ്രവണതയായി മാറിക്കഴിഞ്ഞു. ലോകത്ത് ഏറെ പ്രബുദ്ധരെന്നും വിദ്യാസമ്പന്നരെന്നും സംസ്കാരമുള്ളവരെന്നും നടിക്കുന്ന നമ്മുടെ സമൂഹത്തിലാണ് ഇതു കൂടുതലെന്നുള്ളത് നാണക്കേടല്ലാതെ മറ്റെന്താണ്? പരിഹാരത്തെക്കാൾ പ്രതികാരമാണു പ്രധാനമെന്നു കരുതുന്ന നാണമെന്തെന്നു നോക്കിയാൽ കുനിഞ്ഞു നോക്കുകയും മാനമെന്തെന്നു ചോദിച്ചാൽ മലർക്കു നോക്കുകയും ചെയ്യുന്ന മനസ്സു മുരടിച്ച സമൂഹത്തോടെന്തു പറയാൻ!

സാമൂഹ്യ നീതി നിർവ്വഹണം

    കോടതികളിലാണ് നീതി നിഷേധങ്ങളും നീതി വൈകി മാത്രം ലഭിക്കുന്നതും ഏറ്റവും കൂടുതൽ നടക്കുന്നതെന്നു പറയാതിരിക്കാൻ വയ്യ. ഏറെ നീളുന്ന അന്വേഷണ കാലാവധികളും അതിനെക്കാൾ അനന്തമായി നീളുന്ന വിചാരണയും നമ്മുടെ സാമൂഹിക വ്യവസ്ഥകൾക്കും മൂല്യങ്ങൾക്കും സാംസ്കാരികപരമായും സാമ്പത്തികപരമായും സാമൂഹ്യപരമായും ഏറെ അരാജകത്വം സമ്മാനിക്കുന്നുണ്ട്. നമ്മുടെ ഭരണ സംവിധാനവും കോടതികളും ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. കേവലം നോക്കുകുത്തികളായി മാത്രം നിലനിർത്തിയിരിക്കുന്ന കേരളാ ലീഗൽസർവ്വീസ് അതോറിറ്റി പ്രവർത്തകരേയും പാരാലീഗൽ വാളന്റിയർമാരെയും ഫലപ്രദമായി ഉപയോഗിച്ചാൽത്തന്നെ നമ്മുടെ കോടതികളിൽ നിന്ന് നല്ലൊരു ശതമാനം ഭാരം ഇറക്കിവയ്ക്കാൻ സാധിക്കും. മറ്റുള്ള കേസുകൾ തീർപ്പാക്കാനുള്ള കാലതാമസം ഒഴിവാക്കുന്നതിന് ഇത് സഹായിക്കുമെന്നതിൽ തർക്കമുണ്ടാവില്ല. കേസുകൾ ഉണ്ടാവാതെ നോക്കുന്നതിന് ഉപയോഗിക്കുന്നതിനു പകരം കേവലം ടി.എ.യും മറ്റും അടിച്ചുമാറ്റാൻ മാത്രമായാണ് പാരാലീഗൽ വാളന്റിയർമാരെ ഇപ്പോൾ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 


   നീണ്ട മുപ്പത്തഞ്ചു കൊല്ലം വേണ്ടിവന്നു സ്വന്തം ഭൂമിക്കി വേണ്ടി വനം വകുപ്പിനെതിരേ ഫയൽ ചെയ്ത ഒരു കേസിൽ പാലക്കാടു ജില്ലയിലെ പാലങ്കര കണ്ണനെന്ന പാവം കർഷകനു നീതി ലഭിക്കാൻ. ഇക്കാലത്തിനകത്തു അനുഭവിച്ച വ്യഥകൾക്കും സാമ്പത്തിക നഷ്ടത്തിനും പരിഹാരമാകുന്ന വിധത്തിലുള്ള ഒരു വിധിയാണു വന്നതെന്ന അഭിപ്രായം എനിക്കില്ല. പക്ഷേ ഇത്രയും കാലം നിയമയുദ്ധം നീണ്ടു എന്നത് നിയമപരിപാലനത്തിന്റെയും നിർവ്വഹണത്തിന്റെയും പരാജയം തന്നെയാണ്. വിധി നടപ്പിലാക്കാതെ മേൽക്കോടതികളിലേക്ക് അപ്പീൽ പോകാനാണ് വനം വകുപ്പിന്റെ തീരുമാനമെങ്കിൽ ഈ ജീവിത കാലത്ത് ഒരു പരിഹാരം കണ്ണൻ പ്രതീക്ഷിക്കേണ്ടതുമില്ല. അബ്ദുന്നാസർ മദനിയുടെ കേസാണ് മറ്റൊരുദാഹരണം. നീണ്ട ഒമ്പതര വർഷം ജയിലിൽ ജാമ്യം പോലുമില്ലാതെ കിടക്കേണ്ടിവന്നു നിരപരാധിയെന്നു കോടതിക്കു തിരിച്ചറിയാൻ. അതുമായി ബന്ധപ്പെട്ട് സമാധാനകാംഷി ചമഞ്ഞ് തന്നെ ഇരുമ്പഴിക്കുള്ളിലാക്കിയവർക്കെതിരേ നിയമ നടപടി ആവശ്യപ്പെടാത്തതിന്റെ ഫലമായി അനന്തമായ ജയിൽവാസത്തിന്റെ രണ്ടാം പർവ്വം സമ്മാനമായി അദ്ദേഹത്തിനു ലഭിച്ചുവെന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം. രണ്ടുവർഷം കഴിഞ്ഞിട്ടും ഇതുവരെ വിചാരണപോലും തുടങ്ങിയിട്ടില്ല.

   ഇക്കാര്യത്തിൽ കേരളത്തിന്റെ ഭരണകർത്താക്കൾ ഷണ്ഡരായിരിക്കുന്നതിന്റെ കാരണമെന്താണെന്നു മാത്രം എനിക്കു മനസ്സിലാവുന്നില്ല. മദനി കോയമ്പത്തൂരിൽ നിന്നു പുറത്തുവന്ന് ബംഗളുരു ജയിലിൽ പോകുന്നതുവരെ കേരളാപോലീസിന്റെ സംരക്ഷണയിലായിരുന്നത് വിളിച്ചു പറയാൻ അവർക്കു മടിയാണ്. ഇടവും വലവും കാവൽ നിന്ന പോലീസുകാരുടെ കണ്ണുവെട്ടിച്ച് കുടകിലെത്തി ഗൂഢാലോചനയിൽ പങ്കെടുത്തുവെങ്കിൽ അതു കേരളാ പോലീസിന്റെ കഴിവുകേടെന്നല്ലാതെ എന്തു പറയാൻ. അങ്ങനെയൊരു കറാമത്തു കാണിക്കാനുള്ള കഴിവ് മദനിക്കുണ്ടെന്ന് തോന്നുന്നില്ല. ഒന്നുകിൽ കേരള സർക്കാർ തങ്ങളുടെ പോലീസിനു പിഴവുപറ്റിയെന്നു സമ്മതിക്കണം. അല്ലെങ്കിൽ മദനി കുടകിൽ പോയിട്ടില്ലെന്നു പറയണം, അദ്ദേഹത്തെ ബംഗളുരുവിൽ നിന്ന് രക്ഷിക്കാൻ വേണ്ടതു ചെയ്യണം. ഒന്നും മിണ്ടാതെ ഇനിയും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതു നല്ലതല്ല, അത് ഇടതായാലും വലതായാലും. നീതി വ്യവഹാരത്തിലകപ്പെട്ട് നട്ടം തിരിയുന്നവർ ഇവർ രണ്ടുപേർ മാത്രമാണെന്നു കരുതരുത്. ഒരുപക്ഷേ നീതി നിർവ്വഹകണത്തിന്റെ നിസ്സഹായ ഇരകളായവർ ഏറ്റവും കൂടുതലുള്ള രാജ്യമായിരിക്കും നമ്മുടേത്.

   അതിവേഗം കേസുകൾ തീർപ്പാക്കി, രക്ഷയായാലും ശിക്ഷയായാലും തീരുമാനിച്ചു നടപ്പിലാക്കാത്തിടത്തോളം, നമ്മുടെ നിയമ സംവിധാനങ്ങൾ അത്തരത്തിൽ ക്രമീകരിക്കപ്പെടാത്തിടത്തോളം ഇന്ത്യയിൽ ഒരു പൗരനും രക്ഷയുണ്ടാവില്ല. ആരുടെയൊക്കെയോ താല്പര്യമനുസരിച്ച് ഓരോ കേസന്വേഷണവും കോടതി നടപടികളും അനന്തമായി നീളുന്ന സാഹചര്യങ്ങൾ വർദ്ധിച്ചു വരുന്ന പ്രവണതയാണ് ഇന്നു കണ്ടു വരുന്നത്. ഇത്തരത്തിൽ കേസുകളും അന്വേഷണങ്ങളും നീളുന്നതുകൊണ്ട് ആർക്കാണ് ഗുണമെന്ന് ഓരോ കേസിനെയും കുറിച്ച് ഒന്നന്വേഷിക്കാൻ തയ്യാറായാൽത്തന്നെ പല വസ്തുതകളും പുറത്തു വരും. നിർഭാഗ്യവശാൽ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ഒരു ഭരണ സംവിധാനം സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇനിയും നടപ്പിലായിട്ടില്ല എന്നത് അത്യന്തം ഖേദകരമായി അവശേഷിക്കുന്നു. ഏതാനും വ്യക്തികളുടെ താല്പര്യം നടത്താനും അവർക്ക് കൈയിട്ടു വാരാനുമുള്ള ചക്കരക്കലം മാത്രമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിലകൊള്ളുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് ഏറ്റവും വലിയ അബദ്ധമായി കാണേണ്ടി വരുന്നു. വെള്ളക്കാർ നമ്മുടെ സമ്പത്തിന്റെ ഒരു ഭാഗം കൊള്ളയടിച്ചപ്പോൾ ഇന്നത്തെ നമ്മുടെ ഭരണകർത്താക്കളായ കൊള്ളക്കാർ ഇന്ത്യയെ അപ്പാടെതന്നെ വിഴുങ്ങുന്നു. അതിന് ആവശ്യമായ നിയമങ്ങളും കരാറുകളും എഴുതിയുണ്ടാക്കുന്നു. ഭരണഘടനയെ നോക്കുകുത്തിയായി മാത്രം കാണുന്നു.

ഗതാഗത സാഹചര്യം.


  ലോകത്ത് ഒരു പക്ഷേ ഇത്രയ്ക്ക് വൃത്തികെട്ട ഗതാഗത സാഹചര്യം ഇന്ത്യയിൽ വിശേഷിച്ച് കേരളത്തിലേ കാണാനുണ്ടാവൂ. ഗതാഗത നിയമങ്ങൾ കേവലം ലേണിംഗ് ടെസ്റ്റിനു മാത്രമായി മാറുന്നതു തന്നെയാണ് ഒരു ശാപം. മറ്റൊന്ന് അവ ഫലപ്രദമായി നടപ്പിലാക്കാൻ നമ്മുടെ ഭരണകർത്താക്കൾക്കോ നിയമപാലകർക്കോ താല്പര്യമില്ലാത്തതാണ്.  ട്രാഫിക് നിയമങ്ങൾ അനുസരിച്ച് വാഹനമോടിക്കാൻ ആരെയും നിർബ്ബന്ധിക്കുന്നില്ല. വിട്ടു വീഴ്ചയില്ലാത്ത നടപടികളും കർശനമായ ശിക്ഷാവിധികളും കുറ്റക്കാരായ ഡ്രൈവർമാർക്കും  നിയമം ശ്രദ്ധിക്കാത്ത പൊതുജനങ്ങൾക്കും ഒരുപോലെ ലഭ്യമായാൽത്തന്നെ നന്നാക്കാവുന്നതേ ഉള്ളൂ ഈ മേഖല. അതു മാത്രമാണ് ഇവിടെ നടപ്പിലാകാത്തതും.

    യാതൊരുവിധ വേർതിരിവുകളില്ലാതെ ഏതൊരു ഇന്ത്യൻ പൗരനും രാജ്യത്തെ പൊതുനിരത്തുകളിലൂടെ നിർബാധം സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്തിന്റെ ഭരണഘടനയിലൂടെ അനുവദിച്ചു തരുമ്പോൾ അതു നിഷേധിക്കുന്ന സംഗതികളും ഇവിടുണ്ടെന്നുള്ളത് ഒരു വിരോധാഭാസമാണ്. ചുങ്കപ്പാതകൾ വേണ്ടെന്നല്ല. ചുങ്കം കൊടുത്താണെങ്കിലും നല്ലറോഡുണ്ടാക്കി സഞ്ചരിക്കുന്നതു നല്ലതുതന്നെ.  പക്ഷേ ചുങ്കം കൊടുക്കാനില്ലാത്തവനും യാത്രചെയ്യാൻ കഴിയണം. ചുങ്കപ്പാതകളെക്കൂടാതെ അതേ റൂട്ടിൽ സാധാരണ പാതയുമുണ്ടാവണം. അല്ലാത്തപക്ഷം ഭരണഘടനയെ ധിക്കരിക്കുന്നതായി കണക്കാക്കേണ്ടിവരും. കാരണം കാശുകൊടുത്തില്ലെങ്കിൽ സഞ്ചരിക്കാൻ പറ്റില്ലെന്നതുതന്നെ.

നിയമപാലകരുടെ നിയമം

   ങ്ങളുടെ അധികാര പരിധിയിൽ പ്രതിമാസം ഉണ്ടായിരിക്കേണ്ട കേസുകളുടെ എണ്ണം കണക്കാക്കി ഓരോ സ്റ്റേഷനും വീതിച്ചു നൽകുന്ന സർക്കാരും അതിനനുസരിച്ച കേസുകൾ ചമയ്ക്കുന്ന പോലീസും ഒരു പക്ഷേ ഇവിടെയേ കാണൂ. നിശ്ചിത കേസുകൾ തങ്ങളുടെ സ്റ്റേഷൻ പരിധിയിൽ സൃഷ്ടിക്കേണ്ടത് പോലീസിന്റെ പ്രാഥമിക ലക്ഷ്യമായി പതിച്ചു നൽകിയിരിക്കുന്നു. സ്റ്റേഷന്റെയും അതിലെ നിയമപാലകരുടേയും നിലനിൽപ്പിന് ഇങ്ങനെ ക്രിമിനലുകളുടെ ഉല്പാദനം അനിവാര്യമാകുന്നു. ഫലത്തിൽ പോലീസിനെ ക്രിമിനലുകളാകാൻ തലതിരിഞ്ഞ നമ്മുടെ ഭരണ സംവിധാനം നിരന്തരം നിർബ്ബന്ധിച്ചുകൊണ്ടിരിക്കുന്നു എന്നു പറയാം. ഇത്തരത്തിലാണെങ്കിൽ, എല്ലാ ഗ്രാമപഞ്ചായത്തുകളിലും പോലീസ്റ്റേഷൻ നടപ്പിലാക്കുമെന്നു നമ്മുടെ ഭരണാധികാരികൾ വാഗ്ദാനം ചെയ്യുമ്പോൾ എല്ലാ പഞ്ചായത്തിലും ക്രിമിനലുകളുടെ സമൂഹത്തെ സൃഷ്ടിക്കാനും അവരെ സംരക്ഷിക്കാനുമുള്ള സംവിധാനമാണു നമുക്കു സമ്മാനിക്കുന്നതെന്നു കൂടി നാം മനസ്സിലാക്കണം. പൊതു ജനത്തോട് സഭ്യമായി സംസാരിക്കാനും നന്നായി പെരുമാറാനും അറിയാത്ത വിഭാഗമായി ഇവരിൽ ചിലരെങ്കിലും മാറുന്നത് ഇതിന്റെ അധിക സമ്പാദ്യമായി ഇപ്പോൾത്തന്നെയുണ്ട്. കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ മാത്രമുള്ളതാണ് പോലീസെന്ന വികലമായ ധാരണയാണ് ഇതിനു കാരണമായി എനിക്കു തോന്നുന്നത്. പോലീസിന് മറ്റെന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കും!  അതൊന്നും ചിന്തിക്കാതെ സമൂഹത്തെ ക്രിമിനൽവൽകരിക്കാൻ ക്വാട്ട വീതിച്ചു നൽകുകയാണ്. കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയൊക്കെയാണെങ്കിൽ ഉള്ള പോലീസ് സ്റ്റേഷനുകൾ ഇല്ലാതാവാനല്ലേ നാം യത്നിക്കേണ്ടത്?

  നേരം വെളുത്ത ഒരു ജനതയുടെ ഉദയം സാധ്യമാവാതെ ഇതിനൊക്കെ ഒരു പരിഹാരമുണ്ടാവുമെന്നു പ്രതീക്ഷിക്കവേണ്ട. ഭരണത്തിലേറുന്നവരും അവരുടെ കീഴിലെ ഉദ്യോഗസ്ഥ വൃന്ദങ്ങളും കേവലം ജനസേവകർ മാത്രമാണെന്ന് നാം തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ടതുമുണ്ട്. അനാവശ്യമായി നാം ചെലവഴിക്കുന്ന ഊർജ്ജം അൽപ്പം ചിന്തിക്കാൻ കൂടി ഉപയോഗിച്ചാൽ നമ്മുടെ ഭരണാധികാരികളെ നന്നാക്കാൻ കഴിയും. അവരുടെ കീഴിൽ കേവലം പിണിയാളുകളായി മാത്രം  നിലകൊള്ളുന്ന നിലവിലെ രീതി മാറേണ്ടതുണ്ട്. അങ്ങനെ വരുന്ന തലമുറയിലെങ്കിലും രാഷ്ട്രത്തിന്റെയും അതിന്റെറ അടിത്തറയുടേയും സാമ്പത്തിക സുരക്ഷയുടേയും ലക്ഷ്യവാഹകരെ സൃഷ്ടിക്കാനുള്ള വഴിതെളിക്കാൻ ഇനിയും വൈകിക്കൂടാ...

Friday

എല്ലാർക്കും ഹാർദ്ദമായ സ്വാഗതം

2012 ഡിസംബർ 30 ഞായറാഴ്ച തെന്മലയിലെ പ്രകൃതി രമണിയമായ വനസീമയിൽ വെച്ച് പ്രകൃതിയോട് രമിച്ചും, മതിച്ചും ഈ എഴുത്ത് മേഖലയിലെ സമാനമാനസർ ഒത്തുചേരുന്നു. പ്രകൃതിയെ സംരക്ഷിക്കുകയാണു ഏറ്റവുംവലിയ ജീവകാരുണ്യപ്രവർത്തനം എന്ന മഹത്തായ സന്ദേശമാണ് ഈ ഒത്തുചേരലിലൂടെ പ്രചരിപ്പിക്കുവാൻ ഉദ്ദേശിക്കുന്നത്. ഈ ഒത്തുചേരലിലേക്ക് ഇ-എഴുത്തുമേഖലയിലെ എല്ലാസുമനസ്സുകൾക്കും ഹാർദ്ദമായ സ്വാഗതം.

കേരളത്തിലെ ഏറ്റവും സുന്ദരമെന്നു വിശേഷിപ്പിക്കാവുന്ന ഒരു ടൂറിസ്റ്റു കേന്ദ്രമാണു തെന്മല. സഹ്യപർവതത്തിന്റെ പടിഞ്ഞാറേ അരികിൽ സ്ഥിതിചെയ്യുന്ന കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്തുള്ള പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശമാണിത് . ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ആണ്‌ ഇത് . സാന്ദ്രഹരിതമായ സസ്യപ്രകൃതിയും ജൈവവൈവിധ്യവും കുളിമ്മയുള്ള അന്തരീക്ഷവും തെന്മലയുടെ സവിശേഷതകളാണ്. മലനിരകളും പുഴകളും അരുവികളും നിറഞ്ഞതാണ് ഭൂപ്രകൃതി. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ചെന്തുരുണി (ശെന്തുരുണി) വന്യമൃഗസംരക്ഷണകേന്ദ്രവും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.



  ചിത്രത്തിൽ ക്ലിക്കിയാൽ തെന്മലയെക്കുറിച്ചുള്ള ഏകദേശ ധാരണ കിട്ടും


ചിത്രശലഭങ്ങളുടെ വൈവിദ്ധ്യമാർന്ന കൂട്ടങ്ങളോടൊത്ത് കൂട്ടുകൂടി പ്രകൃതിയുടെ ശീതളസ്പർശമേറ്റ് വൻവൃക്ഷങ്ങളുടെ തളിർ നാമ്പുകളെത്തലോടി ആകാശത്തെത്തൊട്ടുരുമ്മി മേഘങ്ങളോടു സല്ലപിച്ചു നടക്കാം... അങ്ങനെയങ്ങനെ ബ്ലോഗുലോകത്തിന് പുത്തൻ ഉണർവ്വും ഒരുമയും ഒരിക്കൽക്കൂടി പങ്കുവയ്ക്കാം. അകലങ്ങളിൽ അക്ഷരലോകത്തുകൂടി മാത്രം സംവദിക്കുന്ന സ്നേഹസമ്പന്നരുടെ ഒരുമ ഭൂലോകസമക്ഷം പങ്കുവയ്ക്കാം. നവ എഴുത്തുകാരെ അക്ഷരലോകത്തേക്കു കൈപിടിച്ചുയർത്തുന്ന പ്രചോദനമാവാം. വിനോദത്തിനും വിജ്ഞാനത്തിനും സർവ്വോപരി ബൂലോകർക്ക് ഉന്മേഷപൂർവ്വം ഒരുമിക്കാൻ 2012 ഡിസംബർ 30 ഞായറാഴ്ച പ്രിയ ബൂലോക സുഹൃത്തുക്കളെ തെന്മലയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

ബൂലോകത്തെ ഏറ്റവും മനോഹരമായ ബ്ലോഗേഴ്സ് മീറ്റിൽ പങ്കെടുക്കാൻ ഇതുവഴി പോകാം.

Wednesday

ബ്ലോഗ് പോസ്റ്റുകൾക്ക് മാന്ദ്യമോ..!

  ഇ. എ. സജിം തട്ടത്തുമലയുടെ ബ്ലോഗിലെ മാന്ദ്യത്തെക്കുറിച്ചുള്ള പോസ്റ്റാണ് ഇങ്ങനെയൊരു പോസ്റ്റെഴുതുന്നതിനു കാരണം. ബൂലോകം ബ്ലോഗർമാരുടെ മാത്രം ലോകമാണെന്നും വായനക്കാർ ബ്ലോഗർമാർ മാത്രമാണെന്നും ബ്ലോഗർമാർക്കു തോന്നുന്നതുകൊണ്ടാണ് ബ്ലോഗലിനു മാന്ദ്യം സംഭവിക്കുന്നതായി നമുക്കു തോന്നുന്നതെന്നാണ് എനിക്കു തോന്നുന്നത്. കഴിഞ്ഞ മൂന്നുനാലു വർഷങ്ങളിലായി ബൂലോകത്തു സജീവമായി നിലനിന്ന കുറേയധികമാളുകൾ ഇപ്പോൾ ബൂലോകത്തു നിന്നും അപ്രത്യക്ഷമായിരിക്കുന്നു എന്നതു സത്യം തന്നെയാണ്. പക്ഷേ അതിനു വ്യക്തമായ കാരണങ്ങളുണ്ടെന്നുള്ളത് നമ്മൾ കാണാതെ പോകുന്നതു ശരിയല്ല.  ഞാൻ ബ്ലോഗിൽ വരുന്ന സമയത്ത് അതിശക്തമായി ബ്ലോഗെഴുതുകയും ചർച്ചകൾ ഉണ്ടാവുകയും ചെയ്തിരുന്നു. പക്ഷേ ഞാൻ മനസ്സിലാക്കിയിടത്തോളം കേരള രാഷ്ട്രീയത്തിലുള്ളതിനേക്കാൾ ഭീകരമായ ഗ്രൂപ്പുകളുയും തെറിവിളികളും കൂടി അതിനനുബന്ധമായുണ്ടായിരുന്നു എന്നതാണു വാസ്തവം.

 ബ്ലോഗിൽ നല്ലൊരു വിഭാഗവുമായി നേരിട്ടു സംസാരിക്കുകയും നല്ലൊരു സുഹൃദ്ബന്ധം സ്ഥാപിച്ചെടുക്കുകയും അതു നിലനിർത്തിപ്പോരുകയും ചെയ്യുന്നയാളെന്ന നിലക്ക് ഒന്നും മിണ്ടാതെ  പോകാൻ സാധിക്കുന്നില്ല. ചാണക്യൻ, കാപ്പിലാൻ, ഹരീഷ് തൊടുപുഴ, നന്ദകുമാർ, ജോ, നാട്ടുകാരൻ, വാഴക്കോടൻ, ജി. മനു, മാണിക്യം, ഡോക്ടർ നാസ്, അനിൽ@ബ്ലോഗ്, എഴുത്തുകാരി തുടങ്ങിയ നല്ലൊരു നിര ബ്ലോഗെഴുത്തുകാർ ബൂലോകം അടക്കിവാണിരുന്ന നാളുകളിലാണ് ഞാനും ബൂലോകത്തേക്കു വന്നത്. ഇവരിൽ ഭൂരിഭാഗവും ഇപ്പോഴും ബൂലോകത്ത് തുടരുന്നുമുണ്ട്. പക്ഷേ ഞാനടക്കമുള്ള ബ്ലോഗാസ്വാദർ ബ്ലോഗിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ടു ജീവിക്കുന്നവരല്ല എന്നതാണ് നമ്മൾ മനസ്സിലാക്കേണ്ട ആദ്യത്തെ ഒന്ന്. പ്രവാസികളായ ബ്ലോഗർമാരെ പ്രധാനമായും ഉദ്ദേശിച്ചാണ് ഇതു പറയുന്നത്. വാഴക്കോടൻ, ഹംസ തുടങ്ങിയവരെ ഉദാഹരണത്തിനു നിരത്തുന്നു. ഇവർ പ്രവാസ ജീവിതത്തിന്റെ വിശ്രമവേളകൾ നാടും നാട്ടുകാരും സ്മരണയിൽ നിൽക്കാൻ, അകലങ്ങളിൽ ഒറ്റപ്പെടലിന്റെ വേദനമാറ്റാൻ, ഒരു തൽക്കാല ആശ്വാസം കിട്ടാൻ തങ്ങളുടെ ഭാവനകളെ ബ്ലോഗിലെത്തിച്ചിരുന്നു എന്നു പറയുന്നതാവും ശരി. സീരിയസ്സായി ബ്ലോഗെഴുത്ത് നടത്തുകയായിരുന്നു എന്നു പറയുക വയ്യ, അത് അവർക്ക് ഒരുതരത്തിൽ ആശ്വാസം നൽകിയിരുന്നു എന്നു പറയുന്നതാവും ശരി. അതുകൊണ്ടാണ് കൂടും കുടുംബവും കൂടെയുണ്ടായപ്പോൾ അറിയാതെയെങ്കിലും ബ്ലോഗിനെ ശ്രദ്ധിക്കാതാവുന്നത്. ഒരു ആശ്വാസത്തിനായി ബ്ലോഗെഴുതിയിരുന്ന അത്തരക്കാർ ബ്ലോഗെഴുത്തു നിർത്തിയാൽ അവരെ കുറ്റം പറയാൻ പറ്റില്ല. കാരണം അകലങ്ങളിലെ ആശ്വാസം മാത്രമായിരുന്നു അവർക്കു ബ്ലോഗെഴുത്ത്. ഇന്ന് നാട്ടിൽ സെറ്റിലായി ഓരോ സംരംഭങ്ങൾ നടത്തുന്ന ഇക്കൂട്ടർ അവരുടെ വരുമാന മാർഗ്ഗങ്ങൾ സംരക്ഷിക്കാൻ പാടുപെടുന്നതിനിടയിൽ സമയം കണ്ടെത്താൻ കഴിയുന്നില്ല എന്നതു കൂട്ടി വായിക്കാം.

 രണ്ടാമത്തെ കൊഴിഞ്ഞുപോക്കിനു കാരണമായി പറയാവുന്നത് രാഷ്ട്രീയത്തെക്കാൾ നാറിയ ചില ഗ്രൂപ്പുകളികളും തെറിവിളിയും കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും ആ സമയങ്ങളിൽ നിലനിന്നിരുന്നു എന്നതാണ്. ഒരുകൂട്ടർ എഴുതുന്നതിലെ തമാശ പോലും പ്രശ്നമായിക്കാണാൻ മാത്രം മറ്റൊരു കൂട്ടർ ശ്രമിക്കുകയും പ്രസ്തുത പോസ്റ്റുകളിലെയും കമന്റുകളിലെയും ആന്തരിക നർമ്മത്തെ കണ്ടില്ലെന്നു നടിക്കുകയും ചെയ്തതിന്റെ പേരിൽ, തങ്ങളുടെ സ്നേഹിതരായിരുന്നവരിൽ നിന്നുണ്ടായ വേദനാപൂർവ്വമായ സാഹചര്യങ്ങളിൽ മനം മടുത്ത് ഒരു കൂട്ടർ ബ്ലോഗെഴുത്തിൽ നിന്ന് പിൻവലിഞ്ഞു. അതോടുകൂടി എതിർ ഗ്രൂപ്പുകളും ബ്ലോഗെഴുത്തിൽ ഭംഗം വരുത്തി. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇക്കൂട്ടരുടെ തല്ലും ബഹളവുമാണ് അക്കാലത്ത് മലയാള ബ്ലോഗിനെ സജീവമായി നിലനിർത്തിയിരുന്നത്. തമാശയ്ക്കു ഞാനും കാപ്പിലാനും തല്ലുകൂടിയിട്ടുണ്ട്. അതിനെച്ചൊല്ലി ചില്ലറ തർക്കങ്ങളും  ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും അതുമായി ബന്ധപ്പെട്ടവരെയെല്ലാം നല്ല സുഹൃത്തുക്കളായി നിലനിർത്താൻ കഴിഞ്ഞു എന്നതാണ് എന്റെ വിജയം. അതായത് ബ്ലോഗെഴുത്തിൽ വ്യക്തിപരമായി ആരെയും ശത്രുക്കളായി കാണാൻ പാടില്ലെന്നു സാരം. അങ്ങിനെ ആരെയെങ്കിലും കണ്ടാൽ അതു നമ്മുടെ ബ്ലോഗെഴുത്തിനെത്തന്നെയാവും ബാധിക്കുക. പല ഗ്രൂപ്പുകളായി നിന്നു തല്ലിയവരാരും ഇന്ന് ബ്ലോഗിൽ സജീവമായി നിലകിൽക്കുന്നില്ല എന്നത് ഇതിന്റെ യാഥാർത്ഥ്യമായി കാണാം.

കമന്റുകളിലെ എണ്ണക്കുറവുകണ്ടു നിരാശരായി വായനക്കാരില്ലെന്നു കരുതി ബ്ലോഗെഴുത്തു നിർത്തിയ ഒരു ചെറിയ വിഭാഗത്തെയും എനിക്കറിയാം. ബ്ലോഗെഴുത്തിന്റെയും വായനയുടെയും ആധുനിക സാഹചര്യങ്ങൾ മുതലെടുക്കാൻ, അതേക്കുറിച്ചു തിരിച്ചറിഞ്ഞു മനസ്സിലാക്കാൻ പലർക്കും കഴിഞ്ഞില്ലെന്നതാണവരുടെ പരാജയം. മുമ്പ് എപ്പോഴെങ്കിലും കമ്പ്യൂട്ടറിനു മുമ്പിൽ വന്ന് പോസ്റ്റുകൾ വായിച്ചു കമന്റിയിടത്തു നിന്ന് യാത്രാ വേളകളിലും മറ്റും മൊബൈലിൽ ഒപേരയിൽ ബ്ലോഗുവായിക്കുന്നതിലാണു കൂടുതലാൾക്കാരും സമയം ക്രമപ്പെടുത്തുന്നത് എന്നതിനാൽ പോസ്റ്റുകളിൽ കമന്റിന്റെ എണ്ണം കുറഞ്ഞു വന്നു. അരുൺ കായംകുളത്തിന്റെ പഴ പോസ്റ്റുകളിലും പുതിയപോസ്റ്റുകളിലും വന്നിട്ടുള്ള കമന്റുകളുടെ എണ്ണം നോക്കിയാൽ കുറേയൊക്കെ മനസ്സിലാവും. അതിനർത്ഥം ബ്ലോഗുവായന കുറഞ്ഞുവെന്നല്ല. വായന കൂടുതലും മൊബൈലിൽക്കൂടിയാക്കി എന്നതാണ്. മാത്രമല്ല ബ്ലോഗർമാർ മാത്രമല്ല നമ്മുടെ ബ്ലോഗുകൾ വയിക്കുന്നത്. സ്വന്തമായി ബ്ലോഗില്ലാത്ത, സ്വന്തമായി ബ്ലോഗുണ്ടാക്കാൻ കഴിയുമെന്നുപോലുമറിയാത്ത നല്ലൊരു കൂട്ടം നമ്മുടെ ബ്ലോഗുകൾ വായിക്കുന്നുണ്ട്. 2011 ഏപ്രിൽ 11ന് തുഞ്ചൻ പറമ്പിൽ നടന്ന ബ്ലോഗേഴ്സ് മീറ്റിൽ അറുപതിനു മുകളിൽ ബ്ലോഗെഴുതാത്ത വായനക്കാരായി മാത്രം നിലനിൽക്കുന്നവർ പങ്കെടുത്തു. തങ്ങൾ വായിക്കുന്നവരെ ഒന്നു കാണാൻ മാത്രം വന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. അത്തരക്കാർ ഇവിടെ ഉള്ളിടത്തോളം അതു തിരിച്ചറിഞ്ഞ് എല്ലാവരും എഴുതണമെന്നാണ് എന്റെ അഭിപ്രായം.

ചാണക്യനെപ്പോലെയുള്ള ചിലർ ബ്ലോഗെഴുത്തു നിർത്തിയതെതിനെന്നു മാത്രം ഇതുവരെ പിടികിട്ടിയിട്ടില്ല. തോന്ന്യാസി എഴുതാത്തത് തല്ലുകൊള്ളാത്തതിന്റെ കുഴപ്പമായിട്ടാണ് എനിക്കു തോന്നുന്നത്. എന്നിരുന്നാലും ബൂലോകത്തു നടക്കുന്ന മീറ്റുകളിലെല്ലാം തന്റെ സാന്നിദ്ധ്യമറിയിച്ചും കുറേയൊക്കെ വായിച്ചും ഇങ്ങനെ ചിലർ ഇവിടെയൊക്കെയുണ്ടെന്നതും കാണാതെ പോകാൻ വയ്യ.

ബ്ലോഗെഴുത്തിന്റെ സാധ്യതകളെ മുതലെടുക്കാനും തങ്ങളുടെ സൃഷ്ടികളെ മറ്റുള്ളവരിലെത്തിക്കാനും ഏതു തിരക്കിനിടയിലും അൽപ്പം സമയം കണ്ടെത്തുന്ന നല്ലൊരു ശതമാനം ബ്ലോഗർമാരുണ്ട്. അരീക്കോടൻ, ഷെരീഫ് കൊട്ടാരക്കര മുതലായവർ ഇതിനുദാഹരണങ്ങളാണ്. ബ്ലോഗെഴുതാൻ ആഗ്രഹിക്കുന്ന ബ്ലോഗർമാർ സ്ഥിരമായി എഴുതിക്കൊണ്ടിരിക്കും. അല്ലാത്തവർ വന്നും പോയുമിരിക്കും, ഒരുകൂട്ടർ കൊഴിഞ്ഞുപോകുമ്പോൾ പുതിയൊരു കൂട്ടർ വരുന്നുണ്ട്. അവരെ തങ്ങളുടെ കൂടെ കൂട്ടാനും അവരെ പ്രോത്സാഹിപ്പിക്കാതും നാം ശ്രമിക്കുന്നുണ്ടോ എന്നാണ് ആലോചിക്കേണ്ടത്. സ്വന്തം പരിചയത്തിൽപ്പെടുന്നവരുടെ പോസ്റ്റുകൾ മാത്രം വായിച്ചു പോകുന്നവർക്കു ബൂലോക പോസ്റ്റു മാന്ദ്യം കൂടുതൽ അനുഭവപ്പെട്ടേക്കാം. താൽക്കാലികമായി വരുന്നവരെ അവർ നിൽക്കുന്നിടത്തോളം വായിക്കാം. അവർ എഴുത്തു നിർത്തിയാൽ നമ്മൾ വായന നിറുത്തേണ്ടതില്ലല്ലോ. നമുക്കു വായിക്കാനും നമ്മളെ വായിക്കാനും ധാരാളം പേർ ബാക്കിയുണ്ട്. ജാലകം, ചിന്ത തുടങ്ങിയ അഗ്രിഗേറ്ററുകളിൽ മിനുട്ടുവച്ചു പോസ്റ്റുകൾ അപ്ഡേറ്റു ചെയ്യപ്പെടുന്നുണ്ട്. അപ്പോൾ എവിടെയാണു പോസ്റ്റുകൾക്കു മാന്ദ്യം? നിലവിൽ ഇവിടെ നിൽക്കുന്നവർക്ക് ഏതാനും പേരിലേക്ക് ചുരുങ്ങാതെ  കഴിയുന്നത്ര ബ്ലോഗുകളിലേക്ക് വികസിക്കാൻ കഴിഞ്ഞാൽ ഇവിടെ മാന്ദ്യം അനുഭവപ്പെടില്ല. ജനനവും മരണവും സത്യവും അനിവാര്യവുമാണെന്നിരിക്കെ അതേക്കുറിച്ച് വേവലാതിപ്പെടാതെ എഴുതാൻ ശ്രമിക്കൂ. മറ്റുള്ളവർ എഴുതുന്നുണ്ടോ എന്നുള്ളതിലല്ല നമ്മൾ എഴുതുന്നുണ്ടോ എന്നതിലാണു നമുക്കു കാര്യം, അതുപോലെതന്നെ വായനയിലും.

ഇത്രയൊക്കെ വായിച്ചു തളർന്ന നിലക്ക് വാഴക്കോടൻ പാടിയ ഈ പാട്ടു കേട്ടു അൽപ്പം ക്ഷീണം തീർത്തോളൂ...


Saturday

ആരോമൽമാരും കണ്ണൂരിന്റെ കൊലപാതക രാഷ്ട്രീയവും

കലിമൂത്ത അങ്കങ്ങളിലെ പെറുക്കിക്കൂട്ടലുകാരെ നാണിപ്പിക്കും വിധം കേരളജനതയെ പാർശ്വവൽക്കരിപ്പിച്ചും കളിയാക്കിയും കടത്തനാടും കോലത്തുനാടും വീണ്ടും വീണ്ടും പുന:സൃഷ്ടി നടത്തുന്ന വികലരാഷ്ട്രീയത്തിലെ വർത്തമാനകാല കാപാലികർ അങ്കവെറിയിൽക്കുളിച്ച ആരോമൽ‌മാരെക്കൂടി കവച്ചുവെക്കുന്ന രീതിയിലാണു കാര്യങ്ങൾ നടപ്പിലാക്കുന്നത്. "തന്തപറത്തെയ്യ"ത്തിൽ കെ. പി. രാമനുണ്ണി വരച്ചുകാട്ടിയിരിക്കുന്ന ചരിത്രം കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രം കൂടിയാണെന്നതിൽ തർക്കിച്ചിട്ടു കാര്യമില്ല. പരസ്പരം കടിച്ചുകീറിയും കൊലവിളിനടത്തിയും തലകൊയ്ത്തുമത്സരം സംഘടിപ്പിച്ചും മാത്രം വാണിരുന്ന നെറികെട്ടവരെ പിൽക്കാലത്ത് വാഴ്ത്തപ്പെട്ട വീരപുരുഷന്മായി വാഴ്ത്തപ്പെടുന്നതു മാതൃകയാക്കിയാവണം ടി.പി. ചന്ദ്രശേഖരനെയും അരിയിൽ ഷുക്കൂറിനേയും അങ്ങനെ അനേകരേയും കൊത്തിയരിഞ്ഞത്. ആരോമൽച്ചേകവരുടെ കുടുംബത്തിനു ചന്തുവിനോടുള്ള അതേ പക തന്നെയാണു നൂറ്റാണ്ടുകൾ കഴിഞ്ഞും കണ്ണൂരിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഥാപാത്രങ്ങൾക്കു മാറ്റമുണ്ടാകുന്നുവെന്നതല്ലാതെ കഥയിലും തിരക്കഥയിലും യാതൊരു വ്യത്യാസവും കാണുന്നില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയപ്പാർട്ടികളുടെ കൊടികളുടെ നിറമാറ്റം ഒഴുകുന്ന ചോരയ്ക്കു കാണാനാകുന്നില്ലെന്നത് ആരും കാണുന്നില്ലെന്നതും അഥവാ കണ്ടാൽത്തന്നെ കണ്ടില്ലെന്നു നടിക്കുകയാണെന്നതും അത്ഭുതത്തിന്റെ നേരിയ ലാഞ്ചനാസ്പർശം‌പോലുമേൽക്കുന്നില്ല.
ആസ്ഥാന റൗഡികളായിരുന്ന ആരോമൽച്ചേകവന്മാർ ഇന്നു വീരപുരുഷന്മാരായി വാഴ്ത്തപ്പെടുമ്പോൾ ഇന്നത്തെ ആരോമൽമാരും നാളെ വാഴ്ത്തപ്പെടുന്നവരായേക്കാം. പരസ്പരം തലകൊയ്തെറിയാന്മാത്രം കൊലവെറിപൂണ്ട ഒരു കാലഘട്ടത്തിലെ കശാപ്പുവീരമാരുടെ പാതയിൽത്തന്നെ ഇന്നത്തെ തലമുറയും വ്യതിചലനമില്ലാതെ കടന്നുപോകുമ്പോൾ അരുതെന്നു പറയാൻ ആർക്കും നാവുപൊന്തുകയില്ല. കൊല്ലപ്പെട്ടവന്റെ ബാക്കിപത്രങ്ങൾ കൊലനടത്തിയവന്റെ തലയറുക്കാൻ കാത്തിരുന്നുകൊള്ളും. ഈ അങ്കക്കലിതന്നെയാണു കണ്ണൂരിലെ ചേകവന്മാർ ഒരു മാറ്റവും കൂടാതെ ഇന്നുവരെ പരിപാലിച്ചുപോരുന്നത്. പുനർവിചിന്തനം പുതിയ തലമുറയ്ക്കെങ്കിലും ഉണ്ടായി വടിവാൾ സംസ്കാരമുപേക്ഷിക്കാൻ തയ്യാറാവുന്ന കാലത്ത് സാധാരണക്കാർക്ക് സമാധാനത്തോടെ ഉറങ്ങാൻ പറ്റുമായിരിക്കും. അങ്കക്കലിയുടെ വളിച്ച വീരഗാഥകൾ എന്നുപേക്ഷിക്കുന്നുവോ അന്നേ ഈ നാടു നന്നാവൂ. അതാവട്ടെ വിദൂര ഭാവിയിലെങ്കിലും സംഭവിക്കുമെന്ന പ്രതീക്ഷിക്കാവുന്നതുമല്ല. ഏതായാലും പാരമ്പര്യം നന്നായിത്തന്നെ സംരക്ഷിക്കപ്പെടുന്നുണ്ടല്ലോ....!!

Sunday

Wednesday

നമ്മുടെ ബ്ലോഗ്‌പോസ്റ്റുകൾ അച്ചടിമേഖലയിലേക്ക് മുന്നേറുമ്പോൾ

ബ്ലോഗ് സാഹിത്യവും ചിലരുടെ രോദനവും

  2011 ഏപ്രിൽ 17 എന്നെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത ദിനമാണ്. തിരൂർ തുഞ്ചൻ പറമ്പിൽ ബൂലോകരുടെ നിറഞ്ഞ മനസ്സുകൾ പളുങ്കുമണികൾ കൊരുത്ത പാലരുവിപോലെ തെളിമയിലും പരിശുദ്ധിയിലും തീർത്ത കൂട്ടായ്മയായി ഒരുമിച്ചുകൂടിയ ദിനമായിരുന്നു അന്ന്. ബൂലോകത്ത് അന്നുവരെയും അതിനു ശേഷവും ബ്ലോഗെഴുത്തുകാരും വായനക്കാരും ഇതര സോഷ്യൽ നെറ്റ്‌വർക്കിന്റെ ഉപയോക്താക്കളുമായി അത്രയധികം പങ്കാളിത്തമുണ്ടായ മറ്റൊരു സംഗമം ഉണ്ടായിട്ടില്ലെന്നുകൂടി പറയുമ്പോഴാണ് തുഞ്ചൻ പറമ്പ് ബ്ലോഗേഴ്സ് മീറ്റിന്റെ മുഖ്യ സംഘാടകനെന്ന നിലയിൽ എന്റെ സന്തോഷം അധികരിക്കുന്നത്. സാഹോദര്യത്തിന്റെ മാധുര്യമറിയാവുന്ന സ്നേഹസമ്പന്നരായ ഒരുകൂട്ടം സഹായത്തിനുണ്ടായിരുന്നു എന്നത് പ്രസ്തുത മീറ്റിന്റെ വൻ വിജയത്തിനു മുന്നിട്ടുനിന്ന സംഗതിയാണ്. ആ മീറ്റിനുശേഷം സൂഫിയുടെ കഥാകാരനുൾപ്പടെ അൻപതോളം പുതിയ ബ്ലോഗെഴുത്തുകാർ മീറ്റിന്റെ ബാക്കിപത്രങ്ങളിലൊന്നായി ഉണ്ടായി എന്നതുതന്നെ ബ്ലോഗിനേയും ബ്ലോഗെഴുത്തിനേയും സ്നേഹിക്കുന്നവർ ഭൂലോകത്ത് നമ്മൾ കരുതുന്നുന്നതിനെക്കാൾ ഏറെയുണ്ടെന്നത് വെളിവാക്കുന്നു. മാത്രമല്ല ബ്ലോഗെഴുത്തിൽ മാത്രം ശ്രദ്ധിച്ചിരുന്ന ഒരുപക്ഷേ അച്ചടി മാധ്യമങ്ങൾ ടോയ്‌ലറ്റ് സാഹിത്യമെന്ന് എഴുതിത്തള്ളിയ ബൂലോകരിൽ ചിലരുടേയെങ്കിലും രചനകളിൽ മഷിപുരണ്ടുതുടങ്ങുകയും ഇതര മാധ്യമലോകം ബ്ലോഗുകളെ ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തു എന്നത് നമുക്ക് അഭിമാനിക്കാനുള്ള വക അല്പമെങ്കിലും തരുന്നുണ്ട്.

  ഏതാനും മാസങ്ങൾക്കു ശേഷം നടന്ന തുഞ്ചനോത്സവത്തിലെ ചർച്ചകളിൽ മലയാളത്തിന്റെ സാഹിത്യമൂത്താപ്പമാരെന്നവകാശപ്പെടുന്ന ചിലർ പുതിയ തലമുറ വായനയിൽ നിന്ന് അകന്നു പോകുന്നതിൽ പരിതപിച്ചു നിലവിളിക്കുന്നതു കേട്ടു. രാമനുണ്ണിമാഷിനെ കാണാനുള്ള ആവശ്യവുമായി അവിടെയെത്തിയ എനിക്ക് നിർഭാഗ്യവശാൽ പ്രസ്തുത ചർച്ചയിൽ പങ്കെടുക്കേണ്ടിവന്നു. ഇവരുടെ പുസ്തകങ്ങൾ വായിക്കാനാളെക്കിട്ടുന്നില്ലെന്നതാണ് അവർ ആവലാതിപ്പെടുന്നതിന്റെ രത്നച്ചുരുക്കം. അവർ പറയുന്നു വായന മരിക്കുന്നുവെന്ന്. കിട്ടിയ അവസരം അൽപ്പമെങ്കിലും മുതലാക്കുന്നതിൽ ഞാൻ വിജയിച്ചു എന്നുതോന്നുന്നു. വായന മരിക്കുന്നില്ലെന്നും ബൂലോകത്ത് വായന അധികരിച്ചുകൊണ്ടിരിക്കുന്നുവെന്നും മാറിയ ഇന്നത്തെ പുരോഗമന സമൂഹത്തിൽ ഏറ്റവും കൂടുതൽ വായന നടക്കുന്നത് ഇന്റർ‌നെറ്റിലൂടെയാണെന്നും വായനക്കാരിൽനിന്ന് അകന്നുപോകുന്ന അച്ചടിരംഗത്തെ സൂപ്പർ സാഹിത്യകാരന്മാരാണ് അവരുടെ ശവക്കുഴി തോണ്ടുന്നതെന്നും അതുകൊണ്ടുതന്നെ "ടോയ്‌ലറ്റു സാഹിത്യ"മെന്ന് കപട സാഹിത്യനിപുണന്മാർ ആക്ഷേപിക്കുന്ന ബൂലോകസാഹിത്യത്തെ ഉൾക്കൊള്ളാനും സ്വന്തം സൃഷ്ടികളെക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങൾ നിമിഷനേരം കൊണ്ട് അറിയാനാകുന്ന സംവിധാനങ്ങളെ ഇനിയെങ്കിലും മനസ്സിലാക്കി അംഗീകരിക്കാനും തയ്യാറാവണമെന്ന് ആവശ്യപ്പെടാൻ കഴിഞ്ഞു. അതിദ്രുതം മുന്നേറുന്ന ഈ സമാന്തര എഴുത്തും വായനയും അധികം വൈകാതെ തങ്ങളെയും കടന്ന് മുന്നോട്ടുപോകും. പുതിയ എഴുത്തുകാരെ ഉൾക്കൊള്ളാൻ അവർ തയ്യാറാകാത്തതും തങ്ങൾ പടച്ചുവിടുന്നവ മാത്രമേ ശുദ്ധ വിശ്വസാഹിത്യമായുള്ളതെന്ന മിഥ്യാ ബോധം പേറുന്നതും അതുമാത്രമേ വായനക്കാർ വായിക്കാവൂ എന്ന തരത്തിലുള്ള ചിലരുടെയെങ്കിലും പെരുമാറ്റവും അവരുടെ പുസ്തകങ്ങളിൽനിന്ന് സാധാരണക്കാരെ അകറ്റിനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ടെന്നുതന്നെ പറയേണ്ടിവന്നു.  നായിന്റെ വാല് പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും നിവരില്ലെന്നിള്ള ബാലപാഠം അന്വർത്ഥമാക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ തന്നെയാണ് അവർ തുടർന്നും നടത്തുന്നതെന്നു തോന്നുന്നു. ബ്ലോഗിലെ കാമ്പുള്ള രചനകളെയും രചയിതാക്കളെയും മാധ്യമഭീമന്മാരും അവയിലെഴുതുന്ന നല്ലൊരു ശതമാനവും കണ്ണടച്ചു കാണാൻ തുടർന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നത് ഉദാഹരണമാണ്.

  ഈ കാലാവസ്ഥയിലാണ് വേറിട്ട പാതയിലൂടെ സഞ്ചരിക്കുന്ന ഒരു അച്ചടിമാധ്യമത്തെക്കുറിച്ച് വിശദീകരിക്കുന്നത്. ബൂലോകരുടെ സൃഷ്ടികളെ അനുവാദമില്ലാതെ യാതൊരുളുപ്പുമില്ലാതെ കട്ടെടുത്തു വിളമ്പുന്ന വൃത്തികെട്ട പ്രവൃത്തികളിൽ നിന്നകന്ന് നമ്മുടെ രചനകൾ നന്നായി വായിച്ച് ആസ്വദിച്ച് വിലയിരുത്തി അവയുടെ രചയിതാക്കളുടെ അനുമതികിട്ടിയാൽ മാത്രം പ്രസിദ്ധീകരിക്കുന്ന മാഗസിനെക്കുറിച്ചുതന്നെയാണു പറയുന്നത്. ബ്ലോഗർ ഷെരീഫ് കൊട്ടാരക്കര അദ്ദേഹത്തിന്റെ ബ്ലോഗിൽ പ്രസ്തുത മാഗസിനെ നന്നായി പരിചയപ്പെടുത്തിയിട്ടുണ്ട്. കൊല്ലത്തുനിന്നും പ്രസിദ്ധീകരിക്കുന്ന കൈരളിനെറ്റ് എന്ന സാംസ്കാരിക വാർത്താ മാസികയെക്കുറിച്ചാണ് ഇവിടെപ്പറയുന്നത്.

നാട്യങ്ങളില്ലാത്ത വാര്‍ത്തകളും സാഹിത്യവും തേടി കൈരളിനെറ്റ് മാഗസിന്‍

  പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ സംസ്കാര സമ്പന്നമായി പ്രസിദ്ധീകരണം വായനക്കാരിലെത്തിക്കാൻ എഡിറ്റർ സുനിൽ ഷാ വിട്ടുവീഴ്ചയില്ലാതെ ശ്രമിക്കുന്നു. സംസ്കാരത്തിനു നിരക്കാത്ത ചിത്രങ്ങളോ സഭ്യമല്ലാത്ത പദപ്രയോഗങ്ങളോ അതിൽ കാണാനാവില്ല. അതുകൊണ്ടുതന്നെ തീവണ്ടിയിലും ഇതര വാഹനങ്ങളിലും വിയർക്കാതെ, മറ്റുള്ളവർ കണ്ടാലെന്തുകരുതുമെന്ന സങ്കോചമില്ലാതെ നിവർത്തിപ്പിടിച്ചിരുന്നു വായിക്കാം. സാംസ്കാരികവും സാമ്പത്തികപരവുമായ ദേശവളർച്ചയ്ക്കാവശ്യമായ വാർത്തകളും മറ്റു വിഭവങ്ങളും വിരസത തോന്നാത്തവിധത്തിൽ ക്രമീകരിച്ചിരിക്കുന്നു എന്നതുതന്നെയാണ് ഏറ്റവും നല്ല മേന്മ. മികവാർന്ന കടലാസിൽ മിഴിവൊത്ത അച്ചടികൂടിയാവുമ്പോൾ അതിന് ഒരു പൂർണ്ണത കൈവരുന്നുണ്ട്. ആരോഗ്യരംഗം, വിദ്യാഭ്യാസം, കായികം, പൊതുവായ സംശയ നിവാരണങ്ങൾ, പ്രമുഖ വ്യക്തിത്വങ്ങളുമയുള്ള അഭിമുഖം, കേരളത്തിലെ വിവിധ ദേശങ്ങളെയും പ്രത്യേഗതകളേയും പരിചയപ്പെടുത്തൽ, നാടിന്റെ എല്ലാത്തരത്തിലുമുള്ള നല്ല വികസനങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങളടങ്ങുന്ന മികച്ച ലേഖനങ്ങൾ, കാർഷിക മേഖല തുടങ്ങിയവ ഇതിന്റെ വിഭവങ്ങളിൽ ചിലതു മാത്രമാണ്. മെയ് ലക്കത്തിൽ പ്രസിദ്ധീകരിച്ച (സമകാലത്തിൽ ജീവിക്കുന്നവരാണെങ്കിൽ മാത്രം മനസ്സിലാവുന്ന) ടി. കെ. രവിനാഥൻ പിള്ളയുടെ  "കേരളവികസനം ചില വേറിട്ട ചിന്തകൾ" എന്ന ലേഖനം ഈ മാസികയുടെ ഉദ്ദേശ ലക്ഷ്യങ്ങൾക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും ഒരുദാഹരണമാണ്.



കൈരളിനെറ്റ് വാർത്താ മാസികയുടെ പ്രകാശനകർമ്മം പ്രശസ്ത സാഹിത്യകാരൻ കാക്കനാടൻ അദ്ദേഹത്തിന്റെ വസതിയായ അർച്ചനയിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽവച്ച് യുവകവി ഗണപൂജാരിക്ക് മാഗസിൻ നൽകിക്കൊണ്ട് നിർവ്വഹിക്കുന്നു

   പുതിയ എഴുത്തുകാരുടെ മികച്ച രചനകൾ വെളിച്ചം കാണിക്കാൻ മറ്റുള്ളവർ തയ്യാറാകാതിരിക്കുമ്പോൾ, ചുമരിന്മേൽ പന്തടിച്ചതുപോലെ അവർക്കയച്ചവ തിരിച്ചുവരുമ്പോൾ ഇവിടെ അവ പരിഗണിക്കപ്പെടുന്നു. തിരുത്തേണ്ടതുണ്ടെങ്കിൽ ആവശ്യമുള്ള നിർദ്ദേശം തരുന്നു. അങ്ങനെ മികവുറ്റതാക്കിയ ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിക്കപ്പെടുന്നു. ഈ സാധ്യതയാണ് നമ്മൾ ബൂലോകർക്ക് ഗുണമാകുന്നത്. സ്വന്തം ബ്ലോഗുസൃഷ്ടികളിൽ അച്ചടിമഷിപുരളണമെന്ന് ആഗ്രഹിക്കാത്തവരായി ബ്ലോഗർമാർ ആരെങ്കിലും ഉള്ളതായി തോന്നുന്നില്ല. അഥവാ ആരെങ്കിലും താല്പര്യമില്ലെന്നു പറഞ്ഞാൽ അത് ആത്മാർത്ഥമായണെന്നും തോന്നുന്നില്ല. ഈ കാരണത്താലാണ് കൈരളിനെറ്റ് മാഗസിനെക്കുറിച്ച് എഴുതാൻ തീരുമാനിച്ചത്. നൗഷാദ് അകമ്പാടം, ഷെരീഫ് കൊട്ടാരക്കര, രമേശ് അരൂർ, നീസ വെള്ളൂർ, സങ്, മനോരാജ് തുടങ്ങി ധാരാളം ബ്ലോഗെഴുത്തുകാരുടെ രചനകൾ ഇതുവരെയിറങ്ങിയ ലക്കങ്ങളിലെല്ലാം അലങ്കാരങ്ങളായി നിൽക്കുന്നു. ഇനിയും ബൂലോകത്തെ ഉദാത്തമായ രചനകളെ അതിന്റെ പ്രസാധകർ കാത്തിരിക്കുകയും ചെയ്യുന്നു. നല്ല ചിന്തോദ്ദീപകങ്ങളായ ലേഖനങ്ങളും വ്യത്യസ്ഥ അനുഭൂതി പകരുന്ന യാത്രാ വിവരണങ്ങളും  ബൂലോകത്തുനിന്നും അവർ പ്രതീക്ഷിക്കുന്നുണ്ട്. നമ്മളന്വേഷിച്ചിട്ടു കാണാത്തത് നമ്മെയന്വേഷിച്ചു വരുമ്പോൾ അത് തട്ടിക്കളയേണ്ട ആവശ്യമില്ലെന്നാണ് എനിക്കു തോന്നുന്നത്, പ്രത്യേകിച്ച് നമുക്ക് നഷ്ടമൊന്നുമില്ലാത്തപ്പോൾ, ലാഭം ബാക്കിയാകുമ്പോൾ. അതുകൊണ്ടുതന്നെ പ്രസക്തമായ വ്യത്യസ്ഥ വിഷയങ്ങളിലുള്ള കാമ്പുള്ള ലേഖനങ്ങൾ നമുക്കയച്ചുകൊടുക്കാം. പുതുമയുള്ള കഥകളും കഥകളും കവിതകളും നമുക്ക് ഭൂലോകത്തും പങ്കുവയ്ക്കാം.

  മാധ്യമ ഭീമന്മാരോടു പടവെട്ടി മുന്നോട്ടു സഞ്ചരിക്കാനുള്ള അസാമാന്യ കഴിവൊന്നും കൈരളി നെറ്റിനുണ്ടെന്ന് അവകാശപ്പെടുന്നില്ല. പക്ഷേ ഇതുവരെ അതു വായിച്ചവരൊന്നും കുറ്റം പറയാത്ത നിലക്ക് പതിയെയെങ്കിലും അതു മുൻനിരയിലെത്തുമെന്നു കരുതാം. നമ്മളാവശ്യപ്പെടാതെതന്നെ നമ്മെ സഹായിച്ചുകൊണ്ടിരിക്കുമ്പോൾ നമുക്കും പ്രത്യുപകാരം ചെയ്യാം. കൈരളിനെറ്റ് മാഗസിൻ ലഭിക്കാത്ത പ്രദേശങ്ങളിൽ അവയെത്താൻ  നമുക്കു സഹായിക്കാം. നമ്മുടെ ബ്ലോഗുകൾ നമുക്ക് കൈരളിനെറ്റിൽക്കൂടിയും വായിക്കാൻ ശ്രമിക്കാം. മാസത്തിൽ പത്തുരൂപകൂടി  മറ്റു പ്രസിദ്ധീകരണങ്ങൾക്കു ചെലവാക്കുന്നതിന്റെകൂട്ടത്തിൽ നമുക്കു മാറ്റിവയ്ക്കാമെന്നു തോന്നുന്നു. അല്ലെങ്കിൽ നൂറ്റിയിരുപതുരൂപ വർഷത്തിൽ മാറ്റിവയ്ക്കാമെന്നു തോന്നുന്നു. കൈരളിനെറ്റ് വളരുമ്പോൾ നമ്മിൽ കുറച്ചുപേരെങ്കിലും ഒപ്പം വളരുമെന്നതിൽ സംശയമുണ്ടാവില്ല. നിത്യവും നാം വാങ്ങി വായിച്ചുകൂട്ടുന്ന മാഗസിനുകളിൾ നമ്മുടെ രചനകൾ ടോയ്‌ലറ്റ് സാഹിത്യമായി അധ:പതി(പ്പി)ക്കുന്നതുകൂടി നമ്മൾ കാണണം. അതിനെക്കാളുപരി നമ്മെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന കൈരളിനെറ്റ് മാഗസിനെയും. നമ്മുടെ വിലപ്പെട്ട സൃഷ്ടികൾ (മുഖ്യമായും ലേഖനങ്ങളും ഫീച്ചറുകളും യാത്രാ വിവരണങ്ങളും) ബ്ലോഗിലിടുന്നതിനുമുമ്പ് അയച്ചുകൊടുത്താൽ കൂടുതൽ നന്നാവും. ഒരു പാസ്പോർട്ട് സൈസ് തലകൂടിയുണ്ടെങ്കിൽ ഉഷാറായി.

രചനകൾ ഇ-മെയിലായി  KRNETKLM@GMAIL.COM എന്ന വിലാസത്തിൽ അയക്കാം.

മേൽവിലാസം
കൈരളിനെറ്റ് മാഗസിൻ
ഇരവിപുരം പി. ഒ.
കൊല്ലം-11

Popular Posts

Recent Posts

Blog Archive