Monday

നീതിയുടെ ഘാതകര്‍

പൊതുജനത്തെ കഴുതകളാക്കുന്നു. എന്നിട്ട് പൊതുജനം കഴുതകളാണെന്നു പറയുന്നു. സത്യമെന്താണെന്ന് ഇനിപ്പറയുന്ന കാര്യങ്ങളില്‍ നിന്ന് നിങ്ങള്‍ തീരുമാനിയ്ക്കൂ...

അഞ്ചുകൊല്ലം കൂടുമ്പോള്‍ ജനങ്ങളെ വിഡ്ഡികളാക്കുന്ന കലാപരിപാടി മുടങ്ങാതെ നടന്നു വരുന്നത് നമുക്കറിയാം. നട്ടെല്ലുവളച്ച് നാലാളോട് തെണ്ടുന്ന കാഴ്ച നമുക്കന്യമല്ലല്ലോ. പിച്ചകൊടുക്കുന്നതുപോലെ നമ്മള്‍ കൊടുക്കുന്നതുവാങ്ങി നിയമസഭയിലേയ്ക്കു പോകുന്ന ഇക്കൂട്ടര്‍ അവിടെ കാണിച്ചു കൂട്ടുന്നതെന്തെന്നറിയാന്‍ വോട്ടു കൊടുത്തവര്‍ക്ക് ആഗ്രഹമോ അവകാശമോ വേണ്ടെന്നു തീരുമാനിയ്ക്കുന്നത് ന്യായമാ‍ണോന്നു കൂടി ഒന്നു പരിശോധിയ്ക്കുക.

ജനപ്രതിനിധി എന്നാണിവരെ അറിയപ്പെടുന്നത്. ജനങ്ങളുടെ പ്രതിനിധി എന്നാവും അതിനര്‍ത്ഥമെന്നാണ് എനിയ്ക്കു തോന്നുന്നത്. അങ്ങിനെയാണെങ്കില്‍, തന്നെ പ്രതിനിധിയാക്കിയ ജനങ്ങള്‍ക്കു വേണ്ടിയാവണം അയാള്‍ പ്രവര്‍ത്തിയ്ക്കേണ്ടത്. അയാള്‍ ശബ്ദിയ്ക്കേണ്ടത്. അഥവാ അയാള്‍ പറയുന്ന കാര്യങ്ങളെന്തെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

അങ്ങിനെയൊരു ജനപ്രതിനിധി നിയമസഭയില്‍ നടത്തിയ പ്രസംഗം എന്തെന്നറിയാന്‍ സാമാന്യ ജനത്തിന് അവകാശമുണ്ട്. തങ്ങള്‍ നിയമസഭയിലേയ്ക്കയച്ച പ്രതിനിധി എന്താണു പറഞ്ഞതെന്ന് ജനമറിയേണ്ടെന്ന നിലപാട് ബാലിശമാണ്. അറിയാനുള്ള അവകാശം പൌരന്റെ ജന്മാവകാശമാണ്. അതിനു തടയിടല്‍ അവകാശ ലംഘനമാണ്.

വിവരാവകാശനിയമം നടപ്പില്‍ വന്നതിനു ശേഷം ഭരണ രംഗങ്ങളിലും ഉദ്യോഗ തലങ്ങളിലും ചുവപ്പുനാട പ്രശ്നങ്ങളും അഴിമതിയും നിയമ ലംഘനങ്ങളും കുറഞ്ഞിട്ടുണ്ടെന്നുള്ളത് സത്യമായ കാര്യമാണ്. റയില്‍‌വേ ജീവനക്കാരുടെ പെന്‍ഷന്‍ കുടിശ്ശിഖ ജീവനക്കാര്‍ക്കു തീര്‍ത്തുകൊടുക്കാന്‍ 1997ല്‍ ഇന്ത്യയിലെ പരമോന്നത കോടതിയായ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കേണ്ട റയില്‍‌വേ പത്തു വര്‍ഷം കഴിഞ്ഞിട്ടും നടപ്പിലാക്കാതിരുന്നപ്പോള്‍ 2007ല്‍ പത്തു രൂപയുടെ ഒരു വിവരാവകാശ അപേക്ഷ നല്‍കിയപ്പോള്‍ മുന്‍‌കാല പ്രാബല്യത്തോടെ നടപ്പിലാക്കിയത് ഉദാഹരണമായി നമുക്കെടുക്കാം. അക്കാര്യം ഇവിടെയും സൂചിപ്പിച്ചിട്ടുണ്ട്. ഉദ്യോഗ തലങ്ങളിലെ പ്രമുഖര്‍ പലരും ഈ നിയമത്തിന്റെ രുചിയറിഞ്ഞിട്ടുണ്ട്. ഇത്രയും മാരകമായി തങ്ങളെ തിരിഞ്ഞു കൊത്തുമെന്നും തങ്ങളുടെ അഴിമതിയും അനുബന്ധകാര്യങ്ങളും ഈ നിയമം വെളിച്ചത്തു കൊണ്ടുവരുമെന്നും വൈകി തിരിച്ചറിഞ്ഞ നമ്മുടെ ജനപ്രതിനിധികള്‍ ഭരണ പ്രതിപക്ഷ ഭേദമന്യേ ഒത്തൊരുമിച്ച് ഈ നിയമത്തെ നശിപ്പിയ്ക്കാനൊരുങ്ങുന്നതിന്റെ ഒന്നാമദ്ധ്യായമാണ് നാം ഇപ്പോള്‍ കാണുന്നത്.

ഒരു നിയമസഭാംഗം സഭയില്‍ നടത്തിയ പ്രസംഗം ജനങ്ങളറിഞ്ഞാല്‍ എന്താണു കുഴപ്പം. രാജ്യ സുരക്ഷയെ ബാധിയ്ക്കുന്ന എന്തെങ്കിലും കാര്യങ്ങള്‍ അയാള്‍ പ്രസംഗിച്ചോ? അങ്ങിനെയെങ്കില്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ അച്ചടിച്ച രൂപം കൈമാറാന്‍ തയാറായതെന്തിന്? അതു കമാറാവുന്നതാണെങ്കില്‍ അതിന്റെ സീഡി കൈമാറാന്‍ തയ്യാറാകാത്തതെന്ത്? പ്രസംഗത്തിന്റെ വെട്ടിത്തിരുത്തലുകള്‍ വരുത്തിയ കോപ്പിയാണ് അന്വേഷകനു നല്‍കിയതെന്നതിന് ഇതിലും വലിയ തെളിവു വേണ്ടല്ലോ.

വിവരാവകാശ നിയമത്തെ ഭയക്കുന്നവര്‍ ഈ നിയമത്തെ റദ്ദാക്കാന്‍ നടപടിയെടുക്കുകയാണു വേണ്ടത്. അല്ലാതെ കമ്മീഷണറെയും മുന്‍ കമ്മീഷണറെയും നിയമ സഭയില്‍ വിളിച്ചു വരുത്തി ശാസിച്ച് അവഹേളിയ്ക്കലല്ല. ഇങ്ങനെയുള്ള നാല്‍ക്കാലികള്‍ ഭരിയ്ക്കുന്നിടത്ത് അവരെ ജയിപ്പിച്ചു വിട്ട ഇരുകാലികള്‍ക്കു രക്ഷയുണ്ടെന്നു തോന്നുന്നില്ല. എന്തൊക്കെ രേഖകള്‍ കൊടുക്കണം എന്തൊക്കെ കൊടുക്കാന്‍ പാടില്ല എന്നൊക്കെ വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളത് അറിയാത്തവരല്ല ഈ മന്ത്രിമാരും എമ്മെല്ലേമാരും. അപ്പൊപ്പിന്നെ എന്തിനു വേണ്ടിയാണീക്കളി..?

ഇക്കാര്യത്തിലെങ്കിലും പ്രതിപക്ഷവും ഭരണപക്ഷവും ഒറ്റക്കെട്ടായി നില്‍ക്കുന്നുണ്ട്. ഇവരുടെ ഈ ഒരുമ നമ്മുടെ നാടിന്റെ പുരോഗതിക്കായി ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ മിനിമം ഇരുപത്തഞ്ചുകൊല്ലം പിന്നില്‍ സഞ്ചരിയ്ക്കുന്ന നമ്മുടെ നാടിന് ഈ ഗതി വരില്ലായിരുന്നു.

വിവരാവകാശക്കൂട്ടയ്മയില്‍ അണിചേര്‍ന്നിട്ടുള്ളവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. നമ്മുടെ സാമാന്യ ജനങ്ങള്‍ക്ക് ഈ നിയമത്തിന്റെ ആവശ്യവും ഇതുമൂലം ലഭിയ്ക്കുന്ന സഹായവും ഇതുവരെ മനസ്സിലായിട്ടില്ലെന്നു വേണം കരുതാന്‍. അഥവാ ഇതു ജനങ്ങളിലെത്തിയ്ക്കാന്‍ അതു ചെയ്യേണ്ടവര്‍ ശ്രമിയ്ക്കുന്നില്ല. മലപ്പുറം ജില്ലാ വിവരാവശക്കൂട്ടായ്മ മേല്‍ പറഞ്ഞ വിഷയവുമായി ബന്ധപ്പെട്ടു നടത്തിയ പ്രതിഷേധ റാലിയില്‍ കേവലം ഇരുപതിനും ഇരുപത്തഞ്ചിനും ഇടയില്‍ ആളുകള്‍ മാത്രമാണുണ്ടായിരുന്നത്.

വിവരാവകാശ നിയമം ഒരാള്‍ പ്രയോജനപ്പെടുത്തിയാല്‍ അതിന്റെ ഫലം അനുഭവിയ്ക്കുന്നത് ഈ രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കമാണ്. പരാജയമാകട്ടെ ആര്‍ക്കുമില്ലതാനും. ഇത്രയും ജനകീയമായ ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഒരു നിയമത്തെ നശിപ്പിയ്ക്കുവാനും യഥാര്‍ത്ഥ ജനസേവകരായി പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുകയും മികച്ച സേവനം കാഴ്ചവച്ചു സര്‍വ്വീസില്‍ നിന്നു പിരിഞ്ഞ് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്ന വിവരാവകാശ പ്രവര്‍ത്തകരെ നിയമസഭയില്‍ വിളിച്ചുവരുത്തി ശാസിയ്ക്കാനുമുള്ള തീരുമാനം അത്യന്തം നീചവും വൃത്തികെട്ടതും അപലപനീയവുമാണ്. നിര്‍ഭാഗ്യവശാല്‍ ഇതിനെതിരേ ശബ്ദിയ്ക്കാന്‍ ഒരു പൈസപോലും പ്രതിഫലമില്ലാതെ, ഒരു രാഷ്ട്രീയ സംഘടനയുടെയും പിന്‍ബലമില്ലാതെ ജനനന്മ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിയ്ക്കുന്ന വളരെച്ചെറിയ ഒരുകൂട്ടം മാത്രമേ ഉള്ളൂ. കാരണം ഈ നിയമം ഇല്ലാതാവേണ്ടത്, അല്ലെങ്കില്‍ നന്മയ്ക്കും നീതിയ്ക്കും വേണ്ടി പ്രവര്‍ത്തിയ്ക്കുന്നവരെ അതില്‍ നിന്നും പിന്‍‌തിരിപ്പിയ്ക്കേണ്ടത് ഇവിടെത്തെ ഭരണ-ഉദ്യോഗ തലങ്ങളിലുള്ളവര്‍ക്ക് അത്യാവശ്യമാണ്. അതിനാല്‍ ആ മേലാളന്മാരുടെയും ജനങ്ങളുടെ വോട്ടുവാങ്ങി ജനപ്രതിനിധികളെന്നു നടിച്ച് സസുഖം വാഴുന്ന എമ്മെല്ലേമാരുടേയും അവര്‍ താങ്ങിനിര്‍ത്തുന്ന മന്ത്രിമാരുടേയും പിന്തുണ ഇക്കാര്യത്തില്‍ പ്രതീക്ഷിയ്ക്കുന്നത് ശുദ്ധ മണ്ടത്തരമാണ്.

  17 comments:

  1. ജനപ്രതിനിധി നിയമസഭയില്‍ നടത്തിയ പ്രസംഗം എന്തെന്നറിയാന്‍ സാമാന്യ ജനത്തിന് അവകാശമുണ്ട്. തങ്ങള്‍ നിയമസഭയിലേയ്ക്കയച്ച പ്രതിനിധി എന്താണു പറഞ്ഞതെന്ന് ജനമറിയേണ്ടെന്ന നിലപാട് ബാലിശമാണ്. അറിയാനുള്ള അവകാശം പൌരന്റെ ജന്മാവകാശമാണ്. അതിനു തടയിടല്‍ അവകാശ ലംഘനമാണ്.



    ഈ പോസ്റ്റിന് ഞാന്‍ എന്‍റെ പിന്തുണയും നല്‍കുന്നു.

    ReplyDelete
  2. വിവരാവകാശനിയമം വന്നതു മുതല്‍ ജനങ്ങള്‍ക്ക് എല്ലാം അറിയാന്‍ കഴിയും എന്ന് ഒദ്യോഗസ്ഥ ലോബിക്ക് പേടിയുണ്ട്, മുമ്പ് നടന്നിരുന്ന കൊള്ളരുതായ്മകള്‍ ഇനി നടക്കാന്‍ ഇത്തിരി പാടാണ്.
    നിയമസഭയിലേയ്ക്കു പോകുന്ന ജനപ്രതിനിധികള്‍ അവിടെ കാണിച്ചു കൂട്ടുന്നതെന്തെന്നറിയാന്‍ തീര്‍ച്ചയായും ജനങ്ങള്‍ക്ക് അവകാശമുണ്ട്..!!!

    ReplyDelete
  3. ഒരു നാണവുമില്ലാതെ നിയമസഭാവകാശം സ്ഥാപിക്കാൻ നടക്കുന്നു എം.എൽ.എ മാർ, നാണമില്ലാത്തവർ....

    ഇതിനെതിരെ പ്രതികരിച്ചാൽ അരാഷ്ട്രിയവാദികളും.

    നിയമസഭയിൽ എന്ത്‌ തോന്ന്യാസവും കാണിക്കാം, എന്തും വിളിച്ച്‌ കൂവാം, ഒരു പോലീസ്‌ കേസ്സുമില്ല, ഒരു മാനനഷ്ടകേസുമില്ല... പ്രത്യേക സംരക്ഷണമുണ്ടുപോലും...

    എം.എൽ.എ മാരെ നാൽക്കാലികൾ എന്ന്‌ വിളിച്ച കൊട്ടോട്ടിക്കാരനും നാണമില്ലാത്തവർ എന്ന്‌ വിളിച്ച കാക്കരയും നിയമസഭാവകാശലഘനം നടത്തിയെന്ന്‌ നിയമസഭയ്‌ക്ക്‌ ബോദ്ധ്യപ്പെട്ടതിനാൽ നിയമസഭയിൽ വന്ന്‌ ഏത്തമിടണമെന്ന്‌ ഇതിനാൽ വിളംബരം ചെയുന്നു. ഡം ഡം ഡം...

    ReplyDelete
  4. ജനങ്ങള്‍ക്ക് ഇത്രയും ഉപകാരപ്രദമായ ഈ നിയമം ജന മന്‍സ്സുകളിലേക്ക് ആഴത്തിലിറക്കാന്‍ ടിവി ചാനലുകള്‍ക്ക് കഴിയും. അവര്‍ എത്രമാത്രം കാര്യഗൌരവത്തോടെ അതിനെ സമീപിച്ചുവൊ ആവൊ.


    മേല്‍ പറയപ്പെട്ട നാല്‍കാലികള്‍ നിയമസഭയില്‍ കാട്ടികൂട്ടുന്നതും പറയുന്നതും ഒരു സിഡിയാക്കി നമ്മുടെ വീടുകളില്‍ കൊണ്ടിട്ടാല്‍ പിന്നെ ഇരുകാലികളായ നമ്മള്‍ കോമഡി റിയാലിറ്റി ഷോ വേണ്ടെന്ന് വച്ച് അതിന്റെ പുറകെ കൂടും.

    നീതിയെ ഭയപ്പെടുന്നവര്‍ അതിനെ തല്ലിക്കൊല്ലാന്‍ മുന്നോട്ട് വരുകതന്നെ ചെയ്യും.

    ReplyDelete
  5. നോ കമന്‍റ്സ്..!
    ഈ നുറുങ്ങിനെന്ത് രാഷ്ട്രീയം...
    (ഒന്നു പതുക്കെപ്പറ,കാക്കരേ..!)

    ReplyDelete
  6. കൊട്ടോട്ടിയുടെ ഈ ചിന്തക്ക് എന്റെ പിന്തുണ.. ...

    ReplyDelete
  7. പൊതുജനം കഴുത എന്നു മുകളില്‍ തന്നെ പറഞ്ഞില്ലെ.ഞാനും അക്കൂട്ടത്തില്‍ പെടുന്നു !.എന്നാല്‍ വോട്ട് ചെയ്യുന്ന ഇരുകാലികളില്‍ ഞാനില്ല. ഞാനതിനെ വെറുക്കുന്നു.ഇന്നത്തെ രാഷ്ട്രീയത്തില്‍ എനിക്കു വിശ്വാസമില്ലാത്തതിനാല്‍ കഴിയുന്നതും അതില്‍ പങ്കാളിയാവാതിരിക്കാന്‍ ശ്രമിക്കുന്നു. പ്രധിഷേധമുണ്ട്. കൊട്ടോട്ടിയുടെ കാഴച്ചപ്പാടിനോട് 100 ശതമാനം യോചിക്കുന്നു.ഇനിയെങ്കിലും പൊതുജനം ഒരു തിരിച്ചറിവു നടത്തിയെങ്കില്‍ എന്നാശിക്കുന്നു.

    ReplyDelete
  8. പലരും എഴുതി തയ്യാറാക്കിയ രേഖ കൈക്കലാക്കികഴിഞ്ഞു. ഇനി ടേപ്പ് കൊടുത്താൽ അതും എഴുതിതയ്യാറാക്കിയതും തമ്മിൽ വ്യത്യാസം വന്നാലുണ്ടാകാവുന്ന പുകിൽ എന്തായിരിക്കുമെന്ന ഭയമാണോ അവർക്ക്? വീഡിയോ എടുക്കുന്ന കൂട്ടരും, എഴുതി തയ്യാറാക്കുന്ന സ്റ്റെനോകളും ഒരേ മേലാളന്റെ കീഴിലായിരിക്കുമോ പണിയുന്നത്.

    കോടതിയിൽ നിന്നും ഉണ്ടാകുമായിരുന്ന ആശയും പൊലിഞ്ഞു.

    ReplyDelete
  9. നിയമസഭയില്‍ സംസാരിച്ചതിന്റെ എഴുതപ്പെട്ട രേഖ കൊടുത്തുകഴിഞ്ഞു. ഓഡിയോ ടേപ്പാണു കൊടുക്കാന്‍ വിസമ്മതിയ്ക്കുന്നത്. ഇതു രണ്ടും വ്യതാസപ്പെട്ടിരിയ്ക്കാമെന്ന അങ്കിളിന്റെ സംശയം തന്നെയാണ് എനിയ്ക്കുമുള്ളത്. പക്ഷേ കോടതിയും ഈ വിഷയത്തില്‍ കണ്ണടച്ചതിന്റെ പൊരുള്‍ മനസ്സിലാവുന്നില്ല.

    ഒ എ ബി പറഞ്ഞപോലെ കാര്യങ്ങള്‍ വിളിച്ചു പറയാന്‍ ചാനലുകള്‍ക്ക് എവിടെ നേരം? വല്ല പീഢനമോ കൊലപാതകമോ സ്ഫോടനമോ ഒക്കെ ഉണ്ടായാല്‍ അന്വേഷിച്ചു പ്രതികളെ സൃഷ്ടിച്ചു തെളിവുകൊടുക്കല്‍ മാത്രമായി അവരുടെ കടമ ചുരുങ്ങിയിരിയ്ക്കുന്നു. അല്ലെങ്കില്‍ വല്ല ദുരന്തവും നടന്നാല്‍ മരണക്കണക്കിന്റെ എണ്ണം കൂട്ടണം. എന്തെങ്കിലും നല്ലകാര്യങ്ങള്‍ക്ക് വാര്‍ത്താ പ്രാധാന്യം കൊടുക്കുന്നതില്‍ വന്‍ലാഭം പ്രതീക്ഷിയ്ക്കാനാവില്ലല്ലോ...

    വിവരാവകാശ നിയമത്തെക്കുറിച്ച് ജനങ്ങളില്‍ ധാരണയുണ്ടാക്കാന്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്കു കഴിയും. അവര്‍ അതു ചെയ്യുമെന്നോ അധികാരമുള്ളവര്‍ അതു ചെയ്യാന്‍ പറയുമെന്നോ നമുക്ക് പ്രതീക്ഷ വേണ്ട.

    ReplyDelete
  10. വിവരാവകാശ നിയമം ഏറ്റവും കൂടുതല്‍ പ്രയോജനപ്രദമായി ഉപയോഗപ്പെടുത്തുവാന്‍ കഴിയുന്ന മാധ്യമങ്ങള്‍, ചാനലുകള്‍ തുടങ്ങിയവ എല്ലാം ഇക്കാര്യത്തില്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടകെട്ട് സംരക്ഷണത്തിന്റെ വക്താക്കളായതുകൊണ്ടുമാത്രം വിട്ടുനില്കുകയല്ലെ ചെയ്യുന്നത്. വിരലിലെണ്ണാന്‍ കഴിയുന്ന മാധ്യമങ്ഹള്‍ മാത്രമേ വിവരാവകാശനിയമത്തെ പ്രയോജനപ്പെടുത്താറുള്ളു.
    കഷ്ടം.

    ReplyDelete
  11. കൊട്ടോട്ടിക്കാരാ എണ്ണത്തില്‍ കുറവാണ് എന്ന് ചിന്തിക്കണ്ട. വരൂ സമാനചിന്താഗതിക്കാര കുറച്ചുപേരെഇവിടെ കാണുവാന്‍ കഴിയും. വിവരാവകാശവുമായി ബന്ധപ്പെട്ട പലതും വ്യക്തിഗതമായി നേടിയെടുക്കുന്നവയാണ്. അത്തരം കാര്യങ്ങള്‍ ആരും തന്നെ ഷയര്‍ ചെയ്യാന്‍ മെനക്കെടാറില്ല. പൊതുവായവ മാത്രമേ പലപ്പോഴും വെളിച്ചംപോലും കാണാറുള്ളു. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ പലവിധികളും സംസ്ഥാന വിവരാവകാശ കമ്മീഷന് ബാധകമല്ല എന്നിരിക്കെ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ അധികാരമെങ്കിലും നഷ്ടപ്പെടാതിരിക്കാന്‍ നമുക്ക് ഒത്തുചേരാം.

    ReplyDelete
  12. (പോസ്റ്റ് ചെയ്തത് കൊട്ടോട്ടിക്കാരന്)
    ഈ മന്ത്രിമാരും എമ്മെല്ലേമാരും നട്ടെല്ലുവളച്ച് നാലാളോട് തെണ്ടുന്ന കാഴ്ച നമുക്കന്യമല്ലല്ലോ. പിച്ചകൊടുക്കുന്നതുപോലെ നമ്മള് കൊടുക്കുന്നതുവാങ്ങി നിയമസഭയിലേയ്ക്കു പോകുന്ന ഇക്കൂട്ടര് അവിടെ കാണിച്ചു കൂട്ടുന്നതെന്തെന്നറിയാന് വോട്ടു കൊടുത്തവര്ക്ക് ആഗ്രഹമോ അവകാശമോ വേണ്ടെന്നു തീരുമാനിയ്ക്കുന്നത് ന്യായമാണോന്നു കൂടി ഒന്നു പരിശോധിയ്ക്കുക

    ജനപ്രതിനിധി നിയമസഭയില് നടത്തിയ പ്രസംഗം എന്തെന്നറിയാന് സാമാന്യ ജനത്തിന് അവകാശമുണ്ട്. തങ്ങള് നിയമസഭയിലേയ്ക്കയച്ച പ്രതിനിധി എന്താണു പറഞ്ഞതെന്ന് ജനമറിയേണ്ടെന്ന നിലപാട് ബാലിശമാണ്. അറിയാനുള്ള അവകാശം പൌരന്റെ ജന്മാവകാശമാണ്. അതിനു തടയിടല് അവകാശ ലംഘനമാണ്.

    വിവരാവകാശനിയമം നടപ്പില് വന്നതിനു ശേഷം ഭരണ രംഗങ്ങളിലും ഉദ്യോഗ തലങ്ങളിലും ചുവപ്പുനാട പ്രശ്നങ്ങളും അഴിമതിയും നിയമ ലംഘനങ്ങളും കുറഞ്ഞിട്ടുണ്ടെന്നുള്ളത് സത്യമായ കാര്യമാണ്.
    ഉദ്യോഗ തലങ്ങളിലെ പ്രമുഖര് പലരും ഈ നിയമത്തിന്റെ രുചിയറിഞ്ഞിട്ടുണ്ട്. ഇത്രയും മാരകമായി തങ്ങളെ തിരിഞ്ഞു കൊത്തുമെന്നും തങ്ങളുടെ അഴിമതിയും അനുബന്ധകാര്യങ്ങളും ഈ നിയമം വെളിച്ചത്തു കൊണ്ടുവരുമെന്നും വൈകി തിരിച്ചറിഞ്ഞ നമ്മുടെ ജനപ്രതിനിധികള് ഭരണ പ്രതിപക്ഷ ഭേദമന്യേ ഒത്തൊരുമിച്ച് ഈ നിയമത്തെ നശിപ്പിയ്ക്കാനൊരുങ്ങുന്നതിന്റെ ഒന്നാമദ്ധ്യായമാണ് നാം ഇപ്പോള് കാണുന്നത്. ഇക്കാര്യത്തിലെങ്കിലും പ്രതിപക്ഷവും ഭരണപക്ഷവും ഒറ്റക്കെട്ടായി നില്ക്കുന്നുണ്ട്.
    ഈ നിയമം ഇല്ലാതാവേണ്ടത്, അല്ലെങ്കില് നന്മയ്ക്കും നീതിയ്ക്കും വേണ്ടി പ്രവര്ത്തിയ്ക്കുന്നവരെ അതില് നിന്നും പിന്തിരിപ്പിയ്ക്കേണ്ടത് ഇവിടെത്തെ ഭരണ-ഉദ്യോഗ തലങ്ങളിലുള്ളവര്ക്ക് അത്യാവശ്യമാണ്.
    വിവരാവകാശ നിയമം ഒരാള് പ്രയോജനപ്പെടുത്തിയാല് അതിന്റെ ഫലം അനുഭവിയ്ക്കുന്നത് ഈ രാജ്യത്തെ ജനങ്ങള് ഒന്നടങ്കമാണ്
    ഇത്രയും ജനകീയമായ ജനങ്ങള്ക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഒരു നിയമത്തെ നശിപ്പിയ്ക്കുവാനും യഥാര്ത്ഥ ജനസേവകരായി പ്രവര്ത്തിച്ചുകൊണ്ടിരിയ്ക്കുകയും മികച്ച സേവനം കാഴ്ചവച്ചു സര്വ്വീസില് നിന്നു പിരിഞ്ഞ് ജനങ്ങള്ക്കു വേണ്ടി പ്രവര്ത്തിയ്ക്കുകയും ചെയ്യുന്ന വിവരാവകാശ പ്രവര്ത്തകരെ നിയമസഭയില് വിളിച്ചുവരുത്തി ശാസിയ്ക്കാനുമുള്ള തീരുമാനം അത്യന്തം നീചവും വൃത്തികെട്ടതും അപലപനീയവുമാണ്.( പോസ്റ്റ് ചെയ്തത് കൊട്ടോട്ടിക്കാരന്)
    സുഹ്ര് ത്തേ!!!താങ്കളുടെ മനൊഭാവത്തിൽ പങ്കുചേരുന്നു. താങ്കളുടെ ലേഖനത്തിൽ എന്നെ ആകർഷിച്ചഭാഗങ്ങൾ എഡിറ്റു ചെയ്തു ചേർത്തത് ധിക്കാരമായെങ്കിൽ ക്ഷമിക്കുക. കാര്യങ്ങൾ സത്യംസത്യമായറിയാനുള്ള ജനങ്ങളുടെ ഏറ്റവും ന്യായമായ അവകാശം തടയുന്ന ഇവർ,ജനങ്ങളോട് ഏറ്റവും വലിയ അക്രമമാണ് ചെയ്യുന്നത്.
    പക്ഷെ ഇതിലപ്പുറവും ഇവർ കളിക്കും. യാതൊന്നും സത്യസന്ധമായി ഒരിക്കലും സംഭവിക്കാതിരിക്കാൻ ദുഷ്ഠമുതലാളിത്തം പണജാതികളെ ഉപയോഗിച്ച് ജാതിമതാടിസ്ഥാന ജനസംഖ്യാനുപാതിക പ്രാധിനിദ്ധ്യം നടപ്പാക്കാതിരിക്കാൻ ഭരണതലങ്ങളിലും ഉദ്ദ്യോഗസ്ത തലങ്ങളിലുമുള്ള ജാതിമതാടിസ്ഥാന ജനസംഖ്യാനുപാതിക പ്രാധിനിദ്ധ്യ കണക്കുപോലും വസ്തുനിഷ്ഠമായി സത്യസന്ധമായി ഒരിക്കലും പുറത്തു വിടാതെ, ജനങ്ങളെ ജാതീയമായും മതകീയമായും കലാപങ്ങളുണ്ടാക്കി ഭിന്നിപ്പിക്കാൻ ദുഷ്ഠമുതലാളിത്തം പണജാതിവേട്ടനായ്കങ്കാണിമാരെ അഴിമതിവൈറസ് ബാധ കൂടുതലേല്പിച്ചു ചെന്നായ്കൂട്ടങ്ങളുടെ പേയ് വർദ്ദിപ്പിച്ച് ഭീകര സ്ഫോടനങ്ങളും,കലാപങ്ങളും ആവർത്തിച്ചുകൊണ്ടേയിരിക്കും.ജനങ്ങൾ പിന്നെ അതിന്റെ ദുരിതത്തിൽ അറിയേണ്ടതൊന്നും അറില്ല.
    സുതാര്യമായ വിവരവിതരണം, ജാതിമതാടിസ്ഥാന ജനസംഖ്യാനുപാതിക പ്രാധിനിദ്ധ്യം എന്നിവ നിലവിൽ വന്നാൽ ദുഷ്ഠമുതലാളിത്തത്തിന്റെ ഏറ്റവും ഫലപ്രദമായ സൌകാര്യോപഭോഗ ഉല്പന്നങ്ങൾ എങ്ങനെ പ്രവർത്തനനിരതമാക്കും മാർകറ്റു ചെയ്യും,സർവ്വജനാവകാശസമ്പത്തെങ്ങനെ കൊള്ളയടിക്കും എല്ലാം തകിടം മറിയില്ലേ?
    ഇത്തരം ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാരിൽനിന്നും,പണജാതികളായ അഴിമതിവൈറസ് വാഹക വഞ്ചകമതരാഷ്ട്രീയനേതാക്കളിൽനിന്നും,വിധേയത്വമുള്ള അനീതിപാലകരിൽനിന്നും , ഉദ്ദ്യോഗസ്ത ദുഷ് പ്രഭുത്വങ്ങളിൽ നിന്നും, കിരാതഭരണ പങ്കാളികളിൽ
    നിന്നും മാനവ കുലത്തെ മോചിപ്പിക്കനായിരുന്നു ജീസസും ക്ര് ഷ്ണനും മുഹമ്മദും ജീവിച്ചത്.

    ReplyDelete
  13. സത്യമാണു കേരളാഫാര്‍മര്‍ പറഞ്ഞത്. വാര്‍ത്താ മാധ്യമങ്ങളെല്ലാം ഏതെങ്കിലുമൊക്കെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ വക്താക്കളും വാലാട്ടികളുമാണ്. അവരാരും വിവരാവകാശ നിയമം സംരക്ഷിച്ചു നിര്‍ത്താന്‍ ചെറുവിരലനക്കില്ല.
    കൂട്ടായ്മകള്‍ ഇനിയും ഒരുപാടു വളരാനുണ്ട്.

    ഈശ്വര്‍ദാസ്, എന്റെ ഈ പോസ്റ്റ് ഹൃദയത്തില്‍ത്തട്ടി എഴുതിയതു തന്നെയാണ്. ഈ പോസ്റ്റ് അപ്പടി കോപ്പി പേസ്റ്റിയാലും എനിയ്ക്കു സന്തോഷമേയുള്ളൂ. മലപ്പുറം വിവരാവകാശക്കൂട്ടായ്മയില്‍ ഈയുള്ളവനും പ്രവര്‍ത്തിയ്ക്കുന്നുണ്ട്. എണ്ണത്തില്‍ക്കുറവാണെങ്കിലും പലകാര്യങ്ങളും ചെയ്യാന്‍ ഞങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്. സാമാന്യ ജനങ്ങളില്‍ വിവരാവകാശത്തെക്കുറിച്ചുള്ള അവബോധം എങ്ങനെ കൂടുതല്‍ വളര്‍ത്തിയെടുക്കാമെന്നതിനെക്കുറിച്ച് നമുക്കാലോചിയ്ക്കാം. അതുപോലെ ഈ നിയമത്തെ തച്ചുടയ്ക്കാനുള്ള നീക്കത്തിനെതിരേ ഒന്നിച്ചു പടപൊരുതാം.

    കേരളാ ഫാര്‍മര്‍, അങ്കിള്‍,ഈശ്വര്‍ദാസ്.. മൂവരും എന്റെ ബ്ലോഗില്‍ ആദ്യമായിട്ടാണ്. അത് ഇങ്ങനെ ഒരു നല്ലകാര്യത്തിനു വേണ്ടിയായതില്‍ ഞാന്‍ ഏറ്റവും സന്തോഷിയ്ക്കുന്നു.

    ReplyDelete
  14. രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം 'നാവ്‌ നാട്ടിന് നേട്ടം വീട്ടിന്' എന്നതാണ്.
    അതിനാല്‍ തന്നെ ഇതുവരെ ഞാന്‍ വോട്ടു ചെയ്തിട്ടില്ല.ചെയ്യാന്‍ അവകാശമുള്ളത് പോലെ തന്നെ ചെയ്യാതിരിക്കാനും എനിക്ക് അവകാശമുണ്ട്.പുതിയ ഒരു ഉദയം കാത്തിരിക്കുകയാണ് വോട്ടു ചെയ്യാന്‍ വേണ്ടി..ജനങ്ങള്‍ സ്നേഹിക്കുന്ന ജനങ്ങളെ സ്നേഹിക്കുന്ന ഒരു രാഷ്ട്രീയക്കാരനെ ഞാന്‍ കാത്തിരിക്കുകയാണ്.
    കൊട്ടോട്ടിയുടെ പോസ്റ്റിനു നൂറു മാര്‍ക്ക്.

    ReplyDelete
  15. ഇതെഴുതുന്നതിന് ഒരു മണിയ്ക്കൂര്‍ മുമ്പ് ചെറിയൊരു സംഭവം നടന്നിരിയ്ക്കുന്നു. എന്റെ ഇന്റേണ്‍ ഗ്യാസ് രണ്ടാം സിലിണ്ടര്‍ പലകാരണങ്ങല്‍ പറഞ്ഞു വൈകിച്ചിരുന്ന കൊണ്ടോട്ടി ഗ്യാസ് ഏജന്‍സി ദയവായി പ്രശ്നങ്ങളുണ്ടാക്കാരുത്, താങ്കളുടെ സെക്കന്റ് സിലിണ്ടര്‍ റെഡിയാണ്, കൊണ്ടു പൊയ്ക്കോളൂ എന്ന് ഫോണ്‍ ചെയ്തിരിയ്ക്കുന്നു. ചെന്നപ്പോള്‍ തടസ്സങ്ങളൊന്നുമില്ലാതെ സിലിണ്ടറും ഫ്രീയായി കുറച്ചു സോറികളും കിട്ടി.

    ReplyDelete
  16. എന്റെ കൊട്ടോ ട്ടിക്കാരാ അവരുടെ പെൻഷൻ കൂട്ടുന്ന ബില്ലോ 200 ദിവസ്മ തികച്ചാലും പെൻഷൻ കൊടുക്കണമെന്ന ബില്ലൊ ഒക്കെ വരുമ്പോൾ കാണുന്നില്ലെ അവരുടെ യോജിപ്പ് ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം ഒന്നിച്ച്.

    അല്ലാത്തപ്പോൾ കൊല്ലനും കൊല്ലത്തിയും കളി.

    അനുഭവിക്കുകയല്ലെ നിവൃത്തിയുള്ളു . ജയിപ്പിച്ചു വിട്ടപോലെ തിരികെ വിളിക്കാനും അവസരം വോട്ടർമാർക്കുണ്ടാകണം അപ്പോൾ കാണാം

    ReplyDelete
  17. തിരിച്ചു വിളിയ്ക്കാനുള്ള മാര്‍ഗ്ഗം ഉണ്ടായിരുന്നെങ്കില്‍ നമ്മുടെനാട് എന്നേ നന്നായേനെ. ഇങ്ങനെ പടവലക്കായപോലെ വളരേണ്ട അവസ്ത്ഥ വരില്ലായിരുന്നു.

    ReplyDelete

Popular Posts

Recent Posts

Blog Archive