Friday

കലോത്സവങ്ങൾ സ്കൂൾതലത്തിൽ ഒതുക്കണം



   മ്പത്തിമൂന്നാമത് സംസ്ഥാന കലോത്സവം മലപ്പുറത്ത് പൊടിപൊടിക്കുകയാണ്. നഗരത്തിനകത്തും പുറത്തുമായി പതിനേഴോളം വേദികളിലായി ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന 9000ത്തിലധിലം മത്സരാർത്ഥികൾ മത്സരിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവത്തിന്റെ അഞ്ചാം ദിനമാണിന്ന്. സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും മികച്ചതെന്ന് അവകാശപ്പെടുമ്പോഴും ഇത്തരം മത്സര കലോത്സവങ്ങൾ അവസാനിപ്പിക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു എന്നു പറയാതിരിക്കാൻ വയ്യ.

   1990നു മുമ്പുള്ള കാലഘട്ടത്തിൽ ഇവ കലോത്സവങ്ങളായിത്തന്നെയാണു നടന്നത്. മത്സരാർത്ഥികളും രക്ഷിതാക്കളും അധ്യാപരുമെല്ലാം ഏറ്റവും നല്ല സൗഹൃദാന്തരീക്ഷത്തിലായിരുന്നു വേദികളിൽ സമയം ചെലവഴിച്ചിരുന്നതെന്നു കാണാം. ചാനലുകളുടെ അതിപ്രസരവും റിയാലിറ്റീഷോകളുടെ ആഡംബരജാഡകളും ഇല്ലാതിരുന്ന അക്കാലത്തെ കലോത്സവങ്ങളിലും ജനപങ്കാളിത്തത്തിനു കുറവുണ്ടായിരുന്നില്ല. മാത്രമല്ല അക്കാലത്തെ സാമ്പത്തികനിലയനുസരിച്ചുതന്നെ വളരെ കുറഞ്ഞ ചെലവിൽ മത്സരങ്ങളിൽ പങ്കെടുക്കാനും സാധിച്ചിരുന്നു. സീഡികളും മൈക്രോചിപ്പുകളും അരങ്ങിൽ സ്പർശിക്കാത്ത അക്കാലത്തെ ചില വേദികളിലെങ്കിലും പിന്നണിയിൽ അല്പമെങ്കിലും പ്രവർത്തിച്ചിട്ടുള്ള എനിക്ക് ഇത് ഉറപ്പിച്ചുതന്നെ പറയാനാകും.

    പിന്നീടാണ് രക്ഷിതാക്കൾ തമ്മിലുള്ള മത്സരങ്ങൾ തുടങ്ങുന്നത്. തുടർന്ന് വിദ്യാലയങ്ങൾ തമ്മിലും ആരോഗ്യകരമല്ലാത്ത മത്സരങ്ങൾ അരങ്ങേറുമ്പോൾ മത്സരാർത്ഥികളായിരുന്നു വലഞ്ഞുപോയത്. കലാധിപത്യത്തിൽനിന്ന് പണാധിപത്യത്തിലേക്ക് നീങ്ങിത്തുടങ്ങിയതും ഇക്കാലത്തേക്കാണെന്നു പറയാം. കാശുള്ളവർ മത്സരിച്ചാൽ മതിയെന്ന അവസ്ഥ ഇതോടെ സ്ഥാപിതമായി.

                                   സംസ്ഥാന കലോത്സവത്തിൽ നിന്ന്

  രണ്ടായിരത്തിലേക്ക് കടക്കുന്നതോടെ ഇത് വിധികർത്താക്കളെ വിലക്കെടുക്കുന്നതുവരെ എത്തി. ഇന്ന് പണോത്സവവും സ്വാധീനോത്സവവും കഴിഞ്ഞ് വൻ റിയാലിറ്റിഷോകളിൽ പങ്കെടുക്കാനുള്ള മുന്നൊരുക്കമായി കലോത്സവങ്ങൾ മാറിയിരിക്കുന്നു. ബുധനാഴ്ച ഒന്നാം വേദിയിൽ നടന്ന കുച്ചിപ്പുഡി മത്സരത്തിൽ പങ്കെടുത്ത പന്ത്രണ്ടിലധികം കുട്ടികൾ റിയാലിറ്റി താരങ്ങളായിരുന്നു. ഭൂരിപക്ഷവും അപ്പീലിലൂടെ വന്നവർ. മുമ്പ് കേവലം ഒന്നും രണ്ടും സ്ഥാനങ്ങളുടെ ആഗ്രഹങ്ങളിൽ മാത്രം മത്സരിച്ചുവന്ന കുട്ടികളെ ഇന്ന് കോടികളുടെ വില്ലകൾക്കുവേണ്ടിയാണ് കലാമത്സരങ്ങൾക്കുവേണ്ടി ക്രമപ്പെടുത്തുന്നത്.

   മത്സരയിനങ്ങളിലെ കലാമൂല്യം നഷ്ടപ്പെട്ടുവരുന്ന കാഴ്ചയാണ് ഓരോ കലോത്സവത്തിലും കാണുന്നത്. എല്ലാ മേഖലകളിലും പ്രാവീണ്യം നേടി മത്സരങ്ങളിൽ പങ്കെടുത്ത പഴയകാലത്തിൽ നിന്നു വ്യത്യസ്ഥമായി മത്സരങ്ങൾക്കു വേണ്ടിമാത്രമാണു ഭൂരിഭാഗവും അഭ്യാസം നടത്തുന്നത്. പ്രധാനമായ പലതും അറിയുന്നുപോലുമില്ല. അതുകൊണ്ടുതന്നെ ഭാവിയിൽ ആരാകണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് തങ്ങൾ മികച്ച വിജയം നേടിയ ഇനങ്ങളിൽ പ്രശസ്തരാവണം എന്ന് ആരും പറഞ്ഞതായി കേട്ടില്ല.  നാടോടി നൃത്തമത്സരം വീക്ഷിക്കാനെത്തിയവർക്ക് ഏതാനും കുട്ടികളുടെ അവതരണമാണ് അല്പമെങ്കിലും ആശ്വാസമായത്. ബാക്കിയെല്ലാം ക്ലാസിക്കൽ നൃത്തമുദ്രകളാൽ സമൃദ്ധമായിരുന്നു. പഴയകാലത്തെ മനോഹരമായതും കലർപ്പില്ലാത്തതുമായ നൃത്തകാഴ്ചപ്പാടുകളെ ഒരു വേദിയിലും കാണാനായില്ല.
 
   ഇന്ന് കലോത്സവങ്ങളിൽ വ്യാപകമായി അഴിമതി നടക്കുന്നുണ്ട്. കലയെ വിദ്യാഭ്യാസതലങ്ങളിൽ കച്ചവടവൽക്കരിച്ചതുമൂലമുണ്ടായ ഈ ദുരന്തം ആസ്വാദകരിൽക്കൂടി വെറുപ്പുളവാക്കുന്നു. ഇന്ന് ഏറ്റവും കൂടുതൽ തിരിമറിനടക്കുന്നത് ജില്ലാ കലോത്സവങ്ങളിലാണ്. അതുകൊണ്ടുതന്നെ ജില്ലയിൽ നിന്ന് അപ്പീലുമായി സംസ്ഥാന കലോത്സവത്തിലേക്കു വരുന്നവരിലധികവും എ ഗ്രേഡോടെ ഒന്നാം സ്ഥാനവുമായാണു മടങ്ങുന്നത്. കലോത്സവവുമായി വിദ്യാഭ്യാസ വകുപ്പിൽ നടക്കുന്ന കള്ളക്കളികൾക്ക് മണ്ണാർകാട് എം ഇ ടി സ്കൂളിലെ ശ്വേത ആർ കൃഷ്ണ എന്ന കുട്ടി ഉദാഹരണമാണ്. കഴിഞ്ഞവർഷം സംസ്ഥാനകലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരിയായിരുന്ന അവൾ ഇത്തവണ ജില്ലയിൽ നാലാം സ്ഥാനക്കാരിയായി സർക്കാർ രേഖയിറങ്ങി. അപ്പീലിനു ചെന്നപ്പോഴാണ് അവളെ പത്താം സ്ഥാനക്കാരിയാക്കി ആദ്യമിറക്കിയ രേഖയെ അട്ടിമറി നടത്തിയതറിയുന്നത്.

   എന്തിനാണ് ഇത്തരത്തിൽ ഒരു കലോത്സവം? ആർക്കാണ് ഇതിന്റെയൊക്കെ പ്രയോജനം? കലയെ സ്നേഹിക്കുന്നവരും അതിനെ പിന്തുടരുന്നവരും ഇതുമാതിരിയുള്ളന്മത്സരങ്ങളെ സ്നേഹിക്കാൻ സാധ്യതയില്ല. അത്തരക്കാർക്ക് ഒന്നും ഒരു തടസ്സവുമാവില്ല. ഈ മത്സരങ്ങളെ ആസ്വദിച്ചു വീക്ഷിക്കുമ്പോഴും അണിയറയിലെ മത്സരങ്ങളെ ഒരുതരത്തിലും അംഗീകരിക്കാനാവുന്നില്ല. അരങ്ങിനുപുറത്ത് മത്സരിക്കാനെത്തുന്ന പണക്കൊഴുപ്പിന്റെ മേളക്കാരെക്കാത്ത് റിയാലിറ്റി ഷോകളുമായി ചാനലുകൾ കാത്തു നിൽക്കുന്നുണ്ട്. അവർക്ക് അവിടെ കൂത്താടാം. കലയെ സ്നേഹിക്കുന്നവർക്ക് തങ്ങളുടെ പ്രകടനം കാഴ്ചവയ്ക്കാനാവണം ഇനിയുള്ള കലോത്സവങ്ങൾ. നിലവിലുള്ള അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്കെങ്കിൽ പണോത്സവവും സ്വാധീനോത്സവവും മറികടന്ന് വൈകാതെതന്നെ നമുക്ക് കലാപോത്സവങ്ങൾ കാണേണ്ടിവരും. അതിനാൽ കലോത്സവങ്ങൾ സ്കൂൾതലത്തിൽ ഒതുക്കണമെന്നാണ് പറയാനുള്ളത്. ഉപജില്ലാ ജില്ലാ മത്സര സംസ്ഥാനകലോത്സവങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണമെന്നും.

ഏതാനും വീഡിയോകൾ ഇവിടെ കാണാം

  4 comments:

  1. കൊട്ടോട്ടി പരിപാടി കാണാൻ വന്നിരുന്നോ? നാടോടിനൃത്തവും കുച്ചിപ്പുടിയുമൊക്കെ ഒന്നാം വേദിയിൽ നടക്കുമ്പോൾ ഞാൻ അവിടുത്തെ മെഡിക്കൽ വിംഗിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നല്ലോ...
    എന്തായാലും കലോത്സവം സ്കൂൾ തലത്തിൽ അവസാനിപ്പിക്കണം എന്ന അഭിപ്രായത്തോട്നൂറു ശതമാനവും വിയോജിക്കുന്നു

    ReplyDelete
  2. പ്രതിവിധി കലോത്സവം തന്നെ ഇല്ലാതാക്കുക എന്നതാണോ? അപ്പീലുകളുടെ അതിപ്രസരം ഒഴിവാക്കുകയും സ്വാധീനിക്കാനാവാത്ത, സത്യസന്ധരായ വിധികര്‍ത്താക്കളെ വെയ്ക്കുകയും ചെയ്യുക എന്നതൊക്കെയാകും നല്ലത്. പിന്നെ, പണം കൊണ്ട് നേടാനാവുന്നതിന് ഒരു പരിധിയുണ്ട്; കലയുടെ കാര്യത്തിലെങ്കിലും. യഥാര്‍ത്ഥ കലാകാരന്‍/കാരി ഈ മത്സരങ്ങളില്‍ പിന്തള്ളപ്പെട്ടാലും കാലം പ്രതിഭകളെ മാത്രമേ സഹായിക്കുകയുള്ളൂ. ഇന്ന് നമ്മളറിയുന്ന കലാകാരന്‍മാരെല്ലാം ഇത്തരത്തില്‍ ഏതെങ്കിലും മത്സരങ്ങളില്‍ വിജയിച്ചതുകൊണ്ട് മാത്രം വളര്‍ന്നു വന്നവരല്ലല്ലോ? (വളരെചുരുക്കം പേര്‍ മാത്രമാണ് അപവാദം.) എങ്കിലും ഒരുപാട് കുട്ടികള്‍ക്ക് സ്‌കൂള്‍ കലോത്സവം തുറന്നുകൊടുക്കുന്നത് അവസരവും സാധ്യതകളുമാണ്. കാശുള്ളവര്‍ അവരുടെ സമാധാനത്തിന് കുറെ കാശ് കളഞ്ഞോട്ടെ. (അടിമുടി അഴിമതിയില്‍ മുങ്ങിത്താഴ്ന്ന ഒരു സമൂഹമാണ് നമ്മുടേത്. കലോത്സവങ്ങള്‍ മാത്രം എങ്ങനെ നന്നാവാന്‍!?)

    ReplyDelete
  3. കുട്ടികൾ അല്ലല്ലോ ഇപ്പം മത്സരിക്കുന്നത്...രക്ഷിതാക്കൾ അല്ലേ....

    ReplyDelete
  4. ഞാനും ഇന്നലെ കലോത്സവം കാണാന്‍ പോയി....കലോത്സവങ്ങള്‍ എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന ഉത്സവങ്ങള്‍ ആകണം എന്നാണ് എന്റെ അഭിപ്രായം.(സ്കൂള്‍ തലത്തില്‍ മതി എന്ന് കൊട്ടോട്ടി, എന്തുകൊണ്ട് സ്പോര്‍ട്ട്സ് പോലെ ദേശീയതലം ഇല്ല എന്ന് ഇന്നലെ എന്റെ മോള്‍ !!!)

    ReplyDelete

Popular Posts

Recent Posts

Blog Archive