Saturday

എന്‍ഡോസള്‍ഫാന്‍ - കണ്ണുണ്ടായാല്‍ പോരാ കാണണം

ഒടുവില്‍ നമ്മള്‍ പ്രതീക്ഷിച്ചതെന്തോ അതുതന്നെ സംഭവിച്ചിരിക്കുന്നു. എന്‍ഡോസല്‍ഫാന്‍ നിരോധനം വേണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിയ്ക്കുന്നു. സ്റ്റോക്ക്‍ഹോം പ്രതിനിധികളുടെ അഞ്ചാം സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന് അനുകൂലമായ ഇന്ത്യയുടെ നിലപാട് തിരുത്താനും തയ്യാറില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു. ഇത്രയധികം ചര്‍ച്ചാവിഷയമായ ഗുരുതരമായ വിഷയം ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് വളരെ നിസ്സാരമായാണു തോന്നുന്നത്. എന്‍ഡോസള്‍ഫാന്റെ വിപത്തുകള്‍ നിരന്തരം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ഇന്ത്യയിലെ പതിനഞ്ചിലധികം വരുന്ന അന്വേഷണ കമ്മിറ്റികള്‍ അതിന് ക്ലീന്‍ ചിറ്റ് നല്‍കി ആദരിച്ചു. എന്നാല്‍ എന്നാല്‍ എന്‍ഡോസള്‍ഫാനെ മനസ്സിലാക്കാന്‍ ഒരു കമ്മിറ്റിയുടെയും ആവശ്യമില്ല. അത് ദുരന്തം വിതച്ച ദേശങ്ങളിലൂടെ ഒന്നു നടക്കാനുള്ള മനസ്സുണ്ടായാല്‍ത്തന്നെ അതിന്റെ ഭീകരത മനസ്സിലാക്കാം. അതിന് ഒരു പതിനാറാം കമ്മിറ്റി ആവശ്യമുണ്ടെന്നും തോന്നുന്നില്ല.

1977-78 കാലത്ത് കാസറഗോട്ടെ കശുമാവിന്‍ തോട്ടങ്ങളില്‍ തുടങ്ങിവച്ച മരുന്നുതളിക്കല്‍ പ്രക്രിയ ഏതാണ്ട് രണ്ടായിരാമാണ്ടുവരെ തുടര്‍ന്നിരുന്നു എന്നതാണു വസ്തുത. ജില്ലയിലെ പതിനൊന്നു പഞ്ചായത്തുകളിലെ 4500നു മുകളില്‍ വരുന്ന കശുമാവിന്‍ തോട്ടങ്ങളിലെ ഇരുപതു വര്‍ഷത്തിലേറെയുള്ള എന്‍ഡോസള്‍ഫാന്‍ ഉപയോഗം പ്രദേശത്തെ വായു, വെള്ളം, ഭക്ഷണം, ആരോഗ്യം, ജനിതക ഘടന മുതലായവ വിവരിക്കാന്‍ കഴിയാത്തവിധം കേടുവരുത്തിയിട്ടുള്ളതു നമുക്കറിയാം. എന്‍ഡോസള്‍ഫാന്റെ ഉപയോഗം മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം യഥാര്‍ത്ഥത്തില്‍ അജ്ഞാതമാണ്. സര്‍ക്കാര്‍കണക്കില്‍ അത് ഇരുന്നൂറില്‍ താഴെ മാത്രം. നാമമാത്രമായ സാമ്പത്തിക സഹായം ഒരു വിഭാഗത്തിനു കിട്ടിയെന്നതൊഴിച്ചാല്‍ ബഹുഭൂരിപക്ഷത്തിന്റെയും കാര്യം കഷ്ടമാണ്.

1950ല്‍ അമേരിക്കയില്‍ വികസിപ്പിസിച്ചെടുത്ത ഈ കീടനാശിനി മാനവരാശിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ അതിന്റെ ഉല്പാദനവും വിതരണവും ഉപയോഗവും നിര്‍ത്തിവക്കുകയിണ്ടായി. തുടര്‍ന്ന് ഏഷ്യന്‍ രാജ്യങ്ങളടക്കം 63ല്‍പ്പരം രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. ഓര്‍ഗാനോ ക്ലോറിന്‍ എന്ന പൊതു വിഭാഗത്തില്‍പ്പെടുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍മ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനി അമേരിക്കയിലെ Bayer cropscience ആയിരുന്നു. മാനവരാശിയുടെ നിലനില്‍പ്പിന് ദോഷകരമാണെന്നറിഞ്ഞിട്ടുകൂടി 1980കളില്‍ 9000 മെട്രിക് ടണ്‍ കീടനാശിനി ഇന്ത്യന്‍ കമ്പനികള്‍ നിര്‍മ്മിച്ചുകൂട്ടി. ഉല്പാദനത്തില്‍ പകുതി കയറ്റുമതിക്കാണ് ഉപയോഗിച്ചത്. എഫിഡുകള്‍, കിഴങ്ങുവണ്ട്, വെള്ളീച്ച, തേയിലക്കൊതുക് തുടങ്ങിയ കീടങ്ങള്‍ക്കെതിരേ പ്രയോഗിക്കുന്ന സാധാരണ കീടനാശിനിയായി വിതരണം നടത്തിയെങ്കിലും അതുപയോഗിക്കുമ്പോഴുണ്ടാകുന്ന ഗുരുതരാവസ്ഥ വൈകാതെ തിരിച്ചറിയുകയായിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ അശാസ്ത്രീയവും സുരക്ഷിതത്വമില്ലാത്തതുമായ ഉപയോഗമാണ് എന്‍ഡോസള്‍ഫാന്‍ വിനാശകാരിയായ വിപത്താണെന്ന് നമ്മോടു വിളിച്ചുപറഞ്ഞത്.

മനുഷ്യരില്‍ പ്രത്യക്ഷമായിത്തന്നെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇതിന്റെ ഉപയോഗം സൃഷ്ടിക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്റെ സാന്നിദ്ധ്യത്തില്‍ ജീവിതം നയിക്കുന്നവരെ സംബന്ധിച്ചിടത്തോളം തലമുറകളോളം പിന്തുടരുന്ന ജനിതക വൈകല്യമാണു ഫലം. ഇത് ഇപ്പോള്‍ ഏറ്റവുമധികം അനുഭവിക്കുന്നതും കാസര്‍ഗോഡ് ജില്ലയിലാണ്. ശരീരാവയവങ്ങളുടെ പ്രവര്‍ത്തന ശേഷി നഷ്ടപ്പെടല്‍, ലൈംഗിക വളര്‍ച്ചാശേഷിയില്ലായ്മ, ബുദ്ധിമാന്ദ്യം മുതലായവ ഇതിന്റെ അനന്തര ഫലങ്ങളാണ്. മനുഷ്യരില്‍ ഒരുകിലോക്ക് 0.006ല്‍ കൂടുതല്‍ ഉള്ളില്‍ ചെന്നാല്‍ ഉടന്‍ മരണമാണു ഫലം. കുട്ടികളിലാകട്ടെ ഇത് 0.0006 മാത്രമാണ്.

എന്‍ഡോസള്‍ഫാന്‍ തളിച്ച കശുമാവിന്‍ തോട്ടങ്ങളില്‍ നിന്ന് നാളിതുവരെ ഒരു ചില്ലിക്കാശ് ലാഭമുണ്ടായിട്ടില്ലെന്നത് ഒരു വസ്തുതയാണ്. തോട്ടങ്ങളിലെ ചെലവിനുള്ള തുക ഇപ്പോഴും കോര്‍പ്പറേഷന്‍ ഫണ്ടില്‍ നിന്നുതന്നെയാണ് എടുക്കുന്നത്. പിന്നെ എന്തിനു വേണ്ടിയാണ് ഒരു വലിയ ജനസമൂഹത്തിന് തീരാദുരിതങ്ങള്‍ സമ്മാനിച്ചതെന്ന് മനസ്സിലാകുന്നില്ല.

ആകാശത്തുനിന്നുള്ള മരുന്നുതളിക്കല്‍ പരിപാടി കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ അനുമതിയില്ലാതെയായിരുന്നുവെന്ന മന്ത്രിസഭയുടെ വിശദീകരണം കോര്‍പ്പറേഷന്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ പൊള്ളത്തരം വിളിച്ചുപറയുന്നുണ്ട്. പത്തുവര്‍ഷത്തിലധികമായി എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിര്‍ത്തിവച്ചിട്ടും തലമുറകള്‍ നീണ്ടുനില്‍ക്കുന്ന ദുരിതം സാമാന്യജനത്തിനു തുടങ്ങിയിട്ടേ ഉള്ളൂ. ഇപ്പോള്‍ നാം കാണുന്നത് എന്‍ഡോസള്‍ഫാന്‍ എന്നതുകൊണ്ട് നമുക്കു സംഭവിക്കുന്ന കൊടിയ വിപത്തിന്റെ തുടക്കം മാത്രമാണെന്നാണ് മനസ്സിലാക്കേണ്ടത്. എന്‍ഡോസള്‍ഫാന്‍ വരുത്തിവച്ചിട്ടുള്ള പ്രശ്നങ്ങള്‍ കേവലം നഷ്ടപരിഹാരത്തില്‍ ഒതുക്കാവുന്ന ഒന്നല്ല. കേന്ദ്രത്തിന്റെ അനുമതിയില്ലാതെയാണ് കഴിഞ്ഞ എട്ടുവര്‍ഷക്കാലം കേരളത്തില്‍ വ്യാപകമായി എന്ഡോസള്‍ഫാന്‍ തളിക്കല്‍ നടത്തിയതെന്ന് കേന്ദ്രം തന്നെ പറയുമ്പോള്‍ ഇതിനെതിരേ നടപടിയെടുക്കാതിരുന്നത് എന്തെന്നുള്ള ചോദ്യം ബാക്കിയാവുന്നു. അനിയന്ത്രിതമായ ഈ മരുന്നുതളിക്കെതിരേ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥയായ ലീലാകുമാരിയമ്മ എന്ന മനുഷ്യസ്നേഹി ഹോസ്‌ദുര്‍ഗ് മുന്‍സിഫ് കോടതിയില്‍ നിന്ന് നേടിയെടുത്ത സ്റ്റേ ഓര്‍ഡര്‍ കേന്ദ്രസര്‍ക്കാര്‍ കണ്ടുപഠിക്കേണ്ടതാണ്. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഇതുപോലുള്ള ഒരു ചെറിയ വിഭാഗം മാത്രമാണ് ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി ശബ്ദിക്കാനുള്ളത്. 35 വര്‍ഷത്തിലധികമായി ആളുകളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന, ശേഷിച്ചവരെ ജീവച്ഛവങ്ങളാക്കി നരകയതന സമ്മാനിക്കുന്ന എന്‍ഡോസള്‍ഫാന്‍ എന്ന മഹാമാരിയെ നിസ്സാരവല്‍ക്കരിച്ചു കാണിക്കുന്നത് കണ്ടുനില്‍ക്കാന്‍ പറ്റുന്നില്ല. ജനീവാ കണ്‍വെന്‍ഷനില്‍ ഇന്ത്യ എന്‍ഡോസള്‍ഫാനെ ന്യായീകരിച്ചിരുന്നു. ഇതിനെ വെള്ളപൂശാനുള്ള കുത്സിത ശ്രമങ്ങള്‍തന്നെയാണ് ഇപ്പോഴും നടക്കുന്നത്. എഴുപതില്‍പ്പരം രാജ്യങ്ങള്‍ അപകടം മുന്‍കൂട്ടിക്കണ്ട് വലിച്ചെറിഞ്ഞ ഇതിനെ ക്ലീന്‍ചിറ്റ് നല്‍കി കുടിയിരുത്തുന്നത് ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ദുരന്തം ക്ഷണിച്ചു വരുത്താനാണ്.

എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനത്തില്‍ ഇന്ത്യ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണുള്ളത്. ഉല്‍പാദനത്തിന്റെ പകുതിയും കയറ്റുമതിക്കാണ് ഉപയോഗിക്കുന്നത്. ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡ് ആണു നിര്‍മ്മാണക്കമ്പനി. എന്‍ഡോസള്‍ഫാന്‍ എന്ന പേര് ഉപയോഗിക്കാതെ ഫേസര്‍, ബെന്‍സോയ്‌പിന്‍, തയോണെക്സ്, എന്‍ഡോസില്‍ എന്നിങ്ങനെയുള്ള പേരുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ എന്ന പേര് ബേയര്‍ ക്രോപ് സയന്‍സ് ആണുപയോഗിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതിനു തൊട്ടുമുമ്പു മുതല്‍ മരുന്നുതളിക്കല്‍ കഴിഞ്ഞ് 20 ദിവസം വരെ പ്രദേശത്ത് ആള്‍ക്കാര്‍ താമസിക്കാന്‍ പാടില്ലെന്നാണു കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുള്ളത്. കുളവും കിണറും സമീപത്തുള്ള എല്ലാ ജലസ്രോതസ്സുകളും മൂടിയിടണമെന്നും പ്രസ്തുത നിര്‍ദ്ദേശത്തിലുള്ളതാണ്. മരുന്നുതളിക്കുമ്പോള്‍ പാലിക്കേണ്ട ഉയരം ഇതില്‍ പ്രധാനമാണ്. ഇത്തരം നിയന്ത്രണങ്ങള്‍ മരുന്നുതളിക്കല്‍ പ്രക്രിയയില്‍ പാലിക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം എത്രകണ്ട് പ്രായോഗിക തലത്തില്‍ കൊണ്ടുവന്നിട്ടുണ്ടെന്നത് അന്വേഷിക്കേണ്ടതുണ്ട്. കര്‍ശനമായിത്തന്നെ ഇതെല്ലാം പാലിക്കപ്പെട്ട രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്റെ ദോഷഫലം കുറഞ്ഞതായി റിപ്പോര്‍ട്ടുമില്ല. എന്‍ഡോസള്‍ഫാന്‍ ഉപേക്ഷിച്ചു കൃഷിനടത്തിയ പ്രദേശങ്ങളിലൊന്നും തന്നെ ഉല്‍പാദനത്തില്‍ കുറവു വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പക്ഷേ ഇന്ത്യന്‍ ഭരണകൂടം ഈ സ്ഥിതിഗതികളും വാദഗതികളും പാടേ തിരസ്കരിക്കുന്നതാണ് നാം കാണുന്നത്.

National Institute of Occupational Health എന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പഠനറിപ്പോര്‍ട്ട് കാസറഗോഡ് ജില്ലയിലെ ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള കാരണം എന്‍ഡോസള്‍ഫാനാണെന്ന് ഉറപ്പിച്ചു പറയുന്നു. 1968ലെ ഇന്ത്യന്‍ ഇന്‍സെക്ടിസൈഡ് ആക്ടിന്റെ (Indian Insecticide Act) ഗുരുതരമായ ലംഘനമാണ് ഇവിടെ എന്‍ഡോസള്‍ഫാന്‍ പ്രയോഗിച്ചതിലൂടെ നടന്നത്. ഇതുവരെയുള്ള പഠനങ്ങളെല്ലാം എന്‍ഡോസള്‍ഫാനെതിരെയാണു വിരല്‍ ചൂണ്ടുന്നത്. മാനവരാശിയെ ഒന്നാകെ തീരാ ദുരിതത്തിലാഴ്ത്തുന്ന ഈ കൊടിയ വിപത്തിനെ എന്തു ത്യാഗം സഹിച്ചും നമുക്ക് ഒഴിവാക്കിയെടുക്കേണ്ടതുണ്ട്.

  28 comments:

  1. ബാക്കിയാകുന്ന വേദനകള്‍
    കേള്‍ക്കാതെ പോകുന്ന പ്രാര്‍ഥനകള്‍
    എന്ന് സാധ്യമാകും ഈ വിപത്തില്‍ നിന്നൊരു മോചനം

    ReplyDelete
  2. ശക്തമായ പ്രതികരണം, ലോജിക്. എൻഡോസൾഫാനെതിരെയുള്ള പോരാട്ടത്തിൽ എല്ലാവരും അണിനിരക്കുക!

    ReplyDelete
  3. മലയാളത്തില്‍ ഇപ്പറഞ്ഞതൊക്കെയും മലയാളിക്കറിയാവുന്ന വിവരം. ഇക്കാര്യം ഒന്ന് ഇംഗ്ലീഷില്‍ ചിന്തിച്ചു കൂടെ ? എങ്കിലല്ലേ മറുനാട്ടു കാര്‍ക്കും കൂടി ഈ മഹാമാരി കൊണ്ടുണ്ടാവുന്ന ശരിയായ വിപത്ത് മനസ്സിലാക്കാന്‍ സാധിക്കൂ. നമുക്കൊന്ന് ചെയ്യാം. വില്‍ക്കുന്നവനെയും വാങ്ങുന്നവനെയും തളിക്കുന്നവനെയും നന്നായങ്ങ് പൂശാം. വെള്ളയല്ല. കൈകൊണ്ടു കരണക്കുറ്റി നോക്കി.

    ReplyDelete
  4. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക!

    ReplyDelete
  5. എന്‍ഡോ സള്‍ഫാന്‍ നിരോധിക്കപെടും എന്നു പ്രതീക്ഷിക്കാം

    ReplyDelete
  6. ഈ കീടനാശിനി തന്നെ ഉപയോഗിക്കണം എന്ന നിര്‍ബന്ധത്തില്‍ നിന്ന് അതിന്റെ പുറകിലെ താല്പര്യങ്ങള്‍ മനസിലാക്കാന്‍ കഴിയും.

    ReplyDelete
  7. സത്യത്തില്‍ ഇത് ഭരണവര്‍ഗ്ഗ ഭീകരതതന്നെയാണ്.
    പണം വാങ്ങി നാടിനെ ഒറ്റുകൊടുക്കുന്ന കള്ള രാഷ്ട്രീയക്കാരുടെയും ഭരണാധികാരികളുടേയും കൂട്ടിക്കൊടുപ്പ്.
    ഇതിനെതിരെ നൂതനമായ പ്രതിഷേധ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.

    ReplyDelete
  8. ഇനിയും നിരോധിക്കപ്പെടാത്തതെന്തേ ഈ മാരക വിഷം...

    നല്ല കുറിപ്പ്, ആശംസകൾ

    ReplyDelete
  9. ഇരകളെ നിങ്ങള്‍ പൊറുക്കുക... വേട്ടക്കാര്‍ ആണ് നിങ്ങളുടെ സംരക്ഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത്...!

    എന്റൊസള്‍ഫാന്‍ വിരുദ്ധസമരങ്ങളെ അധിക്ഷേപിക്കുന്ന ആന്ധയിലെയും, കേരളത്തിലെയും "ചെങ്കല്‍ റെഡ്ഡിമാര്‍" പൊതുജനത്തിന് മുന്‍പില്‍ സ്വയം നാണം കെടുകയാണ്. "ജനശ്രദ്ധ പിടിച്ചുപറ്റാനും, വേറിട്ട ശബ്ദം ആകാനും" ഉള്ള ഇത്തരം ശ്രമങ്ങള്‍ അപഹാസ്യം തന്നെ...

    ReplyDelete
  10. INDIA govt not going to ban this POISON because BLOODY polititions....................they want MONEY & POWER................they dont have PATRIOTISM,...>>>

    ReplyDelete
  11. എന്‍ഡോ സള്‍ഫാന്‍ നിരോധനം അവിടെ നില്‍ക്കട്ടെ.ഇത് വരെ അതിന്റെ ഇരകളായ പന്തീരായിരത്തോളം വരുന്ന പാവങ്ങള്‍ക്ക് വേണ്ടി ഇപ്പോള്‍ തലയറഞ്ഞു വിലപിക്കുന്നവര്‍ എന്ത് ചെയ്തു?നരക യാതന അനുഭവിക്കുന്ന ഈ പട്ടിണി പാവങ്ങളെ തിരിഞ്ഞു നോക്കാന്‍ ആരെങ്കിലും ഉണ്ടോ?ചാനലുകളുടെ ദീപപ്രഭയില്‍ ഉറഞ്ഞാടുന്ന കോമരങ്ങള്‍ ഇതെന്ന് മനസ്സിലാക്കും?

    ReplyDelete
  12. After fully supporting all the above comments, I wish the gulf countries be encouraged to plant cashew trees.

    ReplyDelete
  13. നിരോധിക്കുക...

    ReplyDelete
  14. ഇനിയും നിരോധിക്കപ്പെടാത്തതെന്തേ ഈ മാരക വിഷം...?
    ഇതിനെതിരെ നൂതനമായ പ്രതിഷേധ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.

    ReplyDelete
  15. നല്ല ഒരു വിശകലനമായിട്ടുണ്ട് കേട്ടൊ കൊട്ടോട്ടി

    വാങ്ങാതിരിക്കുക,വിൽക്കാതിരിക്കുക,തളിക്കാതിരിക്കുക ...ഇതിനുള്ള നടപടികളാണ് ഇനി നാം സ്വീകരിക്കേണ്ടത്

    ReplyDelete
  16. എന്‍ഡോ സള്‍ഫാന്‍ നിരോധിക്കുന്നതൊക്കെ ഒരു വശത്ത്‌ നില്‍ക്കട്ടെ ...അത് ബഹിഷ്കരിക്കാന്‍ കഴിയില്ലേ ? അതുപയോഗിച്ചുള്ള കീട നിയന്ത്രണം നടത്തുന്നത് തൊഴിലാളികള്‍ നിഷേധിച്ചു കൂടെ ? നിരോധനത്തിന് മുറവിളി കൂട്ടുന്നതിനു ഒപ്പം തങ്ങളുടെ പാര്‍ട്ടികളില്‍ അംഗങ്ങളായ തൊഴിലാളികളെ എന്‍ഡോ സള്‍ഫാന്‍ ബഹിഷ്കരണത്തിനു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ബന്ധിച്ചു കൂടെ ? ഈ വിപത്തിനെതിരെ വാകൊണ്ടുള്ള കസര്‍ത്ത് മാത്രം നടത്താതെ പ്രായോഗികമായി എത്രയോ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് ചിന്തിക്കുക കൂടി ചെയ്യണം ...

    ReplyDelete
  17. ഒരു ജനതക്ക് അവർ അർഹിക്കുന്ന ഭരണാധികാരികളേയേ കിട്ടൂ എന്നു പറയുന്നത് എത്ര ശരി!

    “മാനവരാശിയെ ഒന്നാകെ തീരാ ദുരിതത്തിലാഴ്ത്തുന്ന ഈ കൊടിയ വിപത്തിനെ എന്തു ത്യാഗം സഹിച്ചും നമുക്ക് ഒഴിവാക്കിയെടുക്കേണ്ടതുണ്ട്.“

    ReplyDelete
  18. അവിശുദ്ധ ബന്ധത്തില്‍ ഇന്ത്യ നാണം കെട്ടു ; ആഗോള നിരോധത്തിന് സാധ്യത: സ്‌റ്റോക്ക് ഹോം കണ്‍വെന്‍ഷന്റെ ഉപസമിതിയില്‍ എന്‍ഡോസള്‍ഫാന്‍ ചര്‍ച്ച ചെയ്യുന്നതിനിടെ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരായ എക്‌സല്‍ കമ്പനിയുമായി നാലു വട്ടം ചര്‍ച്ച നടത്തിയത് ലോകരാഷ്ട്രങ്ങള്‍ കണ്ടുപിടിച്ചത് ജനീവ സമ്മേളനത്തിന്റെ മൂന്നാം നാളില്‍ ഇന്ത്യയെ നാണം കെടുത്തി. എതിര്‍പ്പുള്ള ഏക രാജ്യമായി ഇന്ത്യ മാറുക കൂടി ചെയ്തതോടെ ആഗോളതലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധം ഏര്‍പ്പെടുത്താന്‍ സാധ്യതയേറി.

    ഈ വിഷയത്തില്‍ ഉള്ള നാണക്കേട് എന്റൊസള്‍ഫാനെതിരെ ശബ്ദമുയര്‍ത്തിയ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാന്‍ ഉള്ള വകയാണ് നല്‍കുന്നത്...!!!

    ReplyDelete
  19. നമ്മുടെ ഭരണാധികാരികള്‍ കണ്ണുകെട്ടി കളിക്കുമ്പോള്‍,
    എന്‍ഡോസള്‍ഫാന്റെ ആഗോള നിരോധത്തിന് വേണ്ടി
    പ്രാര്‍ത്തിക്കുക എന്ന ഒരു വഴിയെ മുന്‍പില്‍ ഉള്ളൂ.

    ReplyDelete
  20. thatz India (plutocratic republic of India )

    ReplyDelete
  21. എൻഡൊസൾഫാൻ കീടനാശിനിമൂലം ജീവച്ചവങ്ങളായി ജീവിതം തള്ളിനീക്കുന്ന ആയിരക്കണക്കിന് മനുഷ്യരുടെ, ഹൃദയഭേദകമായ കാഴ്ചകൾ നാം കണ്ടുകൊണ്ടിരിക്കുന്നു. ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവരായി കഴിയുന്ന ആ മനുഷ്യ ജന്മങ്ങൾക്ക് മുമ്പിൽ എൻഡൊസൽഫാൻ എന്ന കൊടും ജീവനാശിനിയെ ഉയർത്തിപ്പിടിച്ച്, ന്യായീകരണങ്ങൾ നിരത്തി അതിനെ പുണ്യവത്ക്കരിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ കക്ഷിരാഷ്ട്രീയ ചിന്താഗതികൾക്ക് അധീതമായി ശബ്ദിക്കുക....
    ഇരകളുടെ വിലാപങ്ങൾ ഇവിടെ വായിക്കാം

    ReplyDelete
  22. നിരോധനത്തിൽ കുറഞ്ഞ ഒരു ഉപാധിയും സ്വികാര്യമല്ല.

    ReplyDelete
  23. enthaa cheyyuka?
    prathikarikkaam..post
    adichu mattiyavrodum..

    ReplyDelete
  24. ഇന്ത്യ ഒറ്റപ്പെടുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ എന്തോ ഇപ്പോള്‍ സന്തോഷം തോന്നുന്നു....

    ReplyDelete
  25. എൻഡോ സൽഫാൻ നിരോധിക്കുന്നതിലുള്ള സന്തോഷം പങ്കു വയ്ക്കുക!

    ReplyDelete
  26. ഇന്ത്യാ മഹാരാജ്യത്തെ ലോകരാജ്യങ്ങള്‍ക്ക്‌ മുന്നില്‍ നാണം കെടുത്തിയ, എന്റൊസള്‍ഫാന്‍ കമ്പനിയുടെ കയ്യില്‍ നിന്നും കോടികള്‍ വാങ്ങി രാജ്യത്തെയും, പൊതുജന വികാരത്തെയും ഒറ്റുകൊടുത്ത ഭരണകൂടവും, രാഷ്ട്രീയ യൂദാസുമാരുമാണ് ലജ്ജിക്കേണ്ടത്...!!!

    വേട്ടക്കാരുടെ പക്ഷം ചേര്‍ന്ന് ഇരകളെ ആക്രമിക്കുന്ന ജനവിരുദ്ധ ഭരണകൂടങ്ങള്‍ ആണ് പ്രതിസ്ഥാനത്ത്...!!!

    എന്റൊസള്‍ഫാനെതിരെ ശബ്ദമുയര്‍ത്തിയ ഓരോ ഇന്ത്യക്കാരനും ഇത് അഭിമാന നിമിഷം തന്നെയാണ്...!!!

    ReplyDelete

Popular Posts

Recent Posts

Blog Archive