Thursday

ഗൂഗിളും ഒരു ബാക്‍ഗ്രൌണ്ട് വിശേഷവും

ഒടുവില്‍ ഗൂഗ്ഗിളിനും കിട്ടി ഒരു സെല്‍ഫ് ഗോള്‍
മൈക്രോസോഫ്റ്റിന്റെ സെര്‍ച്ച് എഞ്ചിനായ ബിങ് ആവിഷ്കരിച്ച പരിഷ്കാരങ്ങള്‍ അനുകരിയ്ക്കാനുള്ള ശ്രമമാണു തുടക്കത്തിലേതന്നെ പാളിയത്. ഗൂഗിളിന്റെ ഏറ്റവും കൂടുതലുള്ള ഉപയോക്താക്കള്‍ ഒരുപക്ഷേ ബ്ലോഗര്‍മാര്‍ തന്നെയാവും. ഗൂഗിളെന്നു കേള്‍ക്കുമ്പോല്‍ത്തന്നെ വെളുത്ത പ്രതലത്തിലെ ലോഗോയുള്ള ഹോം‌പേജും സെര്‍ച്ച്ബോക്സുമാണ്. വളരെ ലളിതമായ ഹോം‌പേജില്‍ ഇടയ്ക്കു ഫോണ്ടൊന്നു മാറിയതൊഴിച്ചാല്‍ മാറ്റങ്ങളൊന്നും തന്നെ വന്നിട്ടുമില്ല. വിശേഷ ദിവസങ്ങളില്‍ ലോഗോയ്ക്കുള്ള മാറ്റമാണു ശ്രദ്ധേയമായ മറ്റൊന്ന്. ഗൂഗിളിന്റെ ഹോം‌പേജിനെ യാണു മറ്റുള്ളവരും മാതൃകയാക്കിയിരുന്നത്. ചൈനീസ് സെര്‍ച്ച് എഞ്ചിനായ ബെയ്‌ഡാകട്ടെ ഗൂഗിളിന്റെ തനിപ്പകര്‍പ്പുമാണ്. ഗൂഗിളിനെ മറ്റു സെര്‍ച്ച് എഞ്ചിനുകള്‍ മാതൃകയാക്കുമ്പോള്‍ ബിങ്ങിനെപ്പോലെ ഹോം‌പേജിലെ തീമുകള്‍ മാറ്റാനുള്ള സൌകര്യമാണ് ഉപയോക്താക്കള്‍ക്കു സ്വീകാര്യമല്ലാതെ ഗൂഗിളിനു പിന്‍‌വലിയ്ക്കേണ്ടി വന്നത്.

നൂറുകണക്കിനു പശ്ചാത്തലചിത്രങ്ങള്‍ സമ്മാ‍നിയ്ക്കുന്ന ബിങ്ങിന്റെ ഹോം‌പേജിനെപ്പോലെ സ്വന്തം ഹോം‌പേജിന്റെ തീമുകള്‍ കൊണ്ട് ഭംഗികൂട്ടാനുള്ള സൌകര്യം ഗൂഗിളൊരുക്കിയത് ഏതാനും മണിയ്ക്കൂറുകളിലൊതുങ്ങി. ഇപ്പോഴും ഹോം‌പേജില്‍ ലിങ്കു കാണുന്നുണ്ടെങ്കിലും തല്‍ക്കാലം ലഭ്യമല്ലെന്ന അറിയിപ്പായിരിയ്ക്കും അതില്‍ ക്ലിക്കിയാല്‍ നമുക്കു ലഭിയ്ക്കുക. അവസാനമായി നമുക്കു സമ്മാനിച്ച ബസ്സ് വന്‍‌വിജയമായതുകൊണ്ടാവണം ഇഷ്ട തീമുകള്‍ തെരഞ്ഞെടുക്കുവാനുള്ള സ്വാത്രന്ത്ര്യം കൂടി ഗൂഗിള്‍ നമുക്കു തന്നത്. ഗൂഗിള്‍ നമുക്കുതരുന്ന ചിത്രങ്ങള്‍ക്കു പുറമേ കമ്പ്യൂട്ടറില്‍നിന്നോ പിക്കാസ ആല്‍ബത്തില്‍ നിന്നോ ഒക്കെ ചിത്രങ്ങള്‍ സെലക്റ്റു ചെയ്യാമായിരുന്നു. വളരെയേറെ സൌകര്യങ്ങള്‍ വാരിക്കോരിത്തരുന്ന ഗൂഗിളിന്റെ ഈ സേവനം എന്തുകൊണ്ടോ സ്വീകാര്യമല്ലാതെ പോയി.

ഗൂഗിളിന്റെ ഹോം‌പേജിന്റെ ബാക്‍ഗ്രൌണ്ടായി പരീക്ഷിച്ച് പിന്‍‌വലിച്ച തീം

ഏതെങ്കിലും ഒരു തീം തെരഞ്ഞെടുത്തുകഴിഞ്ഞാല്‍ മറ്റൊരു തീം തെരഞ്ഞെടുക്കാമെന്നല്ലാതെ ഗൂഗിളിന്റെ പഴയ വെളിത്ത ഹോം പേജിലേയ്ക്കു പോകാനുള്ള സംവിധാനം ഇല്ലായിരുന്നു. സേവനങ്ങള്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിയ്ക്കാ‍ം എന്നു പഠിപ്പിയ്ക്കാനുതകുന്നതാവം ഏറ്റവും വറ്റിയ സെര്‍ച്ച് ടേം. ഇവിടെ ഗൂഗിളിന്റെ ബ്ആക്‍ഗ്രൌണ്ട് ഇമേജ് എങ്ങനെ ഒഴിവാക്കാം എന്നത് സെര്‍ച്ച് ടേമില്‍ ഏഴാം സ്ഥാനത്തെത്തി. ഫലമോ ഇരുപത്തിനാലു മണിക്കൂര്‍ തികയും മുമ്പ് കമ്പനിയ്ക്ക് ഈ സംഭവം പിന്‍‌വലിയ്ക്കേണ്ടിവന്നു.

അറിഞ്ഞും കേട്ടും ഗൂഗിള്‍ തീമിനുവേണ്ടി ഇപ്പോള്‍ ആളുകള്‍ തെരച്ചില്‍ തുടങ്ങിയെന്നാണ് അവസാനം കേള്‍ക്കുന്നത്. തലേന്ന് ബാക്‍ഗ്രൌണ്ട് ഇമേജ് സെറ്റു ചെയ്തവര്‍ പിറ്റേന്ന് വെളുത്തു തുടുത്തുനില്‍ക്കുന്ന ഹോം‌പേജുകണ്ട് അന്തം വിട്ടിട്ടുണ്ടാവണം.തല്‍ക്കാലം ഒരു പരീക്ഷണം മാത്രമായിരുന്നെന്നും അല്‍പ്പസ്വല്‍പ്പം കുറവുകള്‍ കണ്ടതിനാല്‍ അതു പരിഹരിയ്ക്കാന്‍ തല്‍ക്കാലം നിറുത്തി വച്ചതാനെന്നാണ് ഇക്കാര്യത്തില്‍ ഗൂഗ്ഗിളിന്റെ വിശദീകരണം.

Saturday

ആദിത്യന്റെ ബ്ലോഗ്

അല്‍പ്പം തിരക്കു കൂടിയിരുന്ന നാളുകളാണു കടന്നുപോയത്. ഡാഷ്ബോഡില്‍ അപ്ഡേറ്റു ചെയ്യുന്ന പുതിയ പോസ്റ്റുകളിലൂടെയുള്ള യാത്ര മാത്രം. മൊസില്ലയ്ക്ക് എത്രത്തോളം സബ്‌വിന്‍ഡോകള്‍ തുറക്കാമെന്ന ഗവേഷണമാണെന്നു സ്വയം തോന്നി ചിലപ്പോഴൊക്കെ. ഈ ദിവസങ്ങളില്‍ അഗ്രിഗേറ്ററുകളില്‍ തീരെ കയറിയില്ല. ചില ദിവസങ്ങളില്‍ കമന്റുകളിലൂടെ പോസ്റ്റുകളിലേയ്ക്ക്. അങ്ങിനെയുള്ള സഞ്ചാരത്തിനിടയ്ക്ക് യാദൃശ്ചികമായാണ് ആദിത്യ് കെ എന്‍ എന്ന ബ്ലോഗറുടെ MY OWN എന്ന ബ്ലോഗിലെത്തിയത്. കഥകള്‍ക്കും കവിതകള്‍ക്കുമായി ഒരു ബ്ലോഗ്.

സാധാരണക്കാരനായ ഒരു വൃദ്ധന്റെ മനോവികാരങ്ങളെ കാണാതായ കണ്ണടക്കഥയിലൂടെ വളരെ നന്നായി ചിത്രീകരിച്ചിരിയ്ക്കുന്നു. തെരുവിന്റെ സന്തതിയുടെ ഹൃദയസ്പര്‍ശിയായ കഥപറയുന്ന കളിപ്പാട്ടത്തില്‍ അവതരണ ശൈലിയിലും കഥയുടെ ഒഴുക്കിലും മികവുവരുത്താന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരിയ്ക്കുന്നു.

ഒരുകൂട്ടം മനോഹരകവിതകളും ആ ബ്ലോഗിന്റെ പ്രത്യേകതയായിത്തോന്നി. ഇങ്ങനെയൊക്കെയാണെങ്കിലും ബൂലോകര്‍ ഈ ബ്ലോഗിനെ അറിയാതെ ബൂലോകര്‍ കടന്നുപോകുന്നുണ്ടോ എന്നൊരു സംശയം. ബൂലോകത്ത് നല്ല സംഭാവനകള്‍ നല്‍കുന്ന ബ്ലോഗുകള്‍ ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്നത് ശരിയല്ലെന്നു തോന്നിയതിനാല്‍ എന്റെ പ്രിയ സുഹൃത്തുക്കള്‍ക്ക് ഒന്നു പരിചയപ്പെടുത്തണമെന്നു തോന്നി. ആദിത്യന്റെ മനോഹരമായ രചനകളിലേയ്ക്ക് ഇതുവഴി പോകാം.

വഴിപിഴയ്ക്കുന്ന പുതു തലമുറ

എങ്ങിനെയാണു നമ്മുടെ കുരുന്നുകള്‍ വിഷലിപ്തമായ മനസ്സുകളുടെ ഉടമകളാകുന്നത്? എങ്ങിനെയാണ് അവര്‍ തീവ്രവാദികളും രാജ്യദ്രോഹികളുമാകുന്നത്? സ്വന്തം കുടുംബത്തോടും സമൂഹത്തോടും പ്രതിബദ്ധതയില്ലാതെ അവര്‍ പെരുമാറാന്‍ കാരണമെന്താണ്? ഇതൊക്കെ ശരിയ്ക്കൊന്നന്വേഷിയ്ക്കാന്‍, കാരണം മനസ്സിലാക്കാന്‍ ആത്മാര്‍ത്ഥമായൊന്നു ശ്രമിച്ചാല്‍ നമ്മളെയും നമ്മുടെ മാധ്യമങ്ങളെയുമായിരിയ്ക്കും പ്രധാന പ്രതികളായി നാം കണ്ടെത്തുക.

മാധ്യമങ്ങളെ പ്രതിചേര്‍ക്കുന്നതെങ്ങനെ?

ടിവി ചാനലുകളുടെ കാര്യമെടുക്കാം. വാര്‍ത്താ ചാനലുകള്‍ ഏതുതരം വാര്‍ത്തകളാണു പ്രാധാന്യത്തോടെ ജനങ്ങളെ അറിയിയ്ക്കുന്നതെന്നു നോക്കാം. കൊലപാതകം, ബലാത്സംഗം (സോറി പീഢനം. അതാണല്ലോ ഫാഷന്‍), മോഷണം, ബോംബേറ്, കുഴല്‍പ്പണം, കള്ളനോട്ടുകച്ചവടം, ഭീകരപ്രവര്‍ത്തനം, സ്ഫോടനം തുടങ്ങിയവയെയോ ഇതിനോടു ചേര്‍ത്തു വയ്ക്കാവുന്നതില്‍ ഒന്നിനെനെയോ ആയിരിയ്ക്കും അവര്‍ പ്രാധാന്യത്തോടെ വിളമ്പുന്നത്. ഒരു കൊലപാതകം നടന്നാല്‍ ദിവസങ്ങളോളം അതിന്റെ പിറകേയാണ്. അതിനെപ്പറ്റി കഥകള്‍ മെനഞ്ഞുണ്ടാക്കി സീരിയല്‍ പോലെ അവതരിപ്പിയ്ക്കും. ആ കൊലപാതകം നടത്താന്‍ പ്രതികള്‍ ഏതൊക്കെ മാര്‍ഗ്ഗങ്ങള്‍ തെരഞ്ഞെടുത്തിരിയ്ക്കാമെന്ന് അവര്‍ വിഷ്വലൈസ് ചെയ്തു കാട്ടിത്തരും. ദൃക്‌സാക്ഷി വിവരണങ്ങളായാണ് നമുക്കതു കിട്ടുന്നത്. മിനിസ്ക്രീനിലെ സംഭവ വികാസങ്ങള്‍ കണ്ട് കുടുംബങ്ങള്‍ അദ്ഭുതപ്പെടും. ഇതുകാണുന്ന ഇളം തലമുറ എങ്ങനെ പഴുതുകളില്ലാതെ ഒരാളെ വകവരുത്താമെന്നതില്‍ ബിരുദമെടുത്തില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

ഇനി വാര്‍ത്ത പീഢനത്തെക്കുറിച്ചാണെങ്കില്‍ അതിലു വലിയ കഷ്ടമാണ്. എവിടെയൊക്കെ കൊണ്ടുപോയി, ഏതുവിധത്തിലൊക്കെ പീഢിപ്പിച്ചു എന്നുതുടങ്ങി എ മുതല്‍ സെഡ് വരെ വിശദമായി എപ്പിസോഡുകളില്‍ പഠിപ്പിയ്ക്കും. പ്രതികള്‍ ചെയ്തതിനെക്കാള്‍ ക്രൂരമായി ഇവര്‍ ഇരയായവരെ വസ്ത്രാക്ഷേപം ചെയ്യും. കാരണം വാര്‍ത്തകള്‍ എത്തിയ്ക്കലല്ല, സ്വന്തം പത്രത്തിനും ചാനലിനും പ്രചാരം വര്‍ദ്ധിപ്പിയ്ക്കലാണ് അവരുടെ ലക്ഷ്യം. പീഢനത്തിനിരയായവര്‍ വീണ്ടും സമൂഹമദ്ധ്യത്തില്‍ ജീവിയ്ക്കേണ്ടവരാണെന്ന് ഇവര്‍ ഓര്‍ക്കാറില്ല. പേരും മുഖവും പലപ്പോഴും വെളിപ്പെടുത്താറില്ലെങ്കിലും പീഢനസീരിയല്‍ കാണുന്നവര്‍ക്ക് ആ‍ളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാറില്ല. മറ്റൊരു ദേശത്തേയ്ക്കു താമസം മാറി ജീവിതം മുന്നോട്ടു കൊണ്ടുപോകാമെന്നു വച്ചാല്‍ അവിടെയും സ്വസ്ഥത കൊടുക്കാറില്ല. ഗത്യന്തരമില്ലാതെ താമസം മാറ്റിയപ്പോള്‍ മാറിയ സ്ഥലം റിപ്പോര്‍ട്ടുചെയ്ത പത്രങ്ങളുമുണ്ട്. ചുരുക്കത്തില്‍ മാധ്യമങ്ങള്‍ക്ക് വിപണിയാണ് വാര്‍ത്തയും സമൂഹവും ജീവിതവും അവര്‍ക്കു പ്രശ്നമേയല്ലെ എന്ന ഗതി വന്നിരിയ്ക്കുന്നു. ഇതും കൂടിയാകുമ്പോള്‍ നമ്മുടെ ഇളം തലമുറ വികലമായി എങ്ങനെ സാമൂഹിക ജീവിതം നയിക്കാമെന്ന കാര്യത്തില്‍ ബിരുദാനന്തര ബിരുദമെടുക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

മോഷണമാണെങ്കില്‍ അതിലും കഷ്ടം! മനസ്സില്‍ പ്ലാനിട്ടതുമുതല്‍ മോഷണ മുതല്‍ വിറ്റു കാശാക്കി അനുഭവിച്ച മാര്‍ഗ്ഗങ്ങള്‍ വരെ എപ്പിസോഡുകളാക്കും. പൊലീസ് നടത്തിയ അന്വേഷണ രീതിയെയും അവര്‍ വിശദീകരിയ്ക്കും. എങ്ങനെ പഴുതുകളില്ലാതെ മോഷ്ടിയ്ക്കാമെന്നു പഠിപ്പിയ്ക്കാനല്ലാതെ എന്തിനാണ് ഇതുകകുക? കുറ്റമറ്റ പുതിയ രീതികള്‍ കണ്ടെത്തുന്നതില്‍ നമ്മുടെ പുത്തന്‍ തലമുറ നന്നായി വിജയിയ്ക്കും. കാരണം അത്രയ്ക്കു താര പരിവേഷമാണ് ഇതിലെ പ്രതികളായവര്‍ക്കു നമ്മുടെ മാധ്യമ സമൂഹം നല്‍കുന്നത്. അതുപോലെതന്നെയാണ് തീവ്രവാദികളെയും വര്‍ഗ്ഗീയവാദികളെയും തീവ്രവാദഭീകരവാദ പ്രവര്‍ത്തനങ്ങണെയും അവതരിപ്പിയ്ക്കുന്നത്.

പണ്ട് മലയാളത്തിലെ രണ്ടു പ്രമുഖ വാരികകളുടെ പ്രചാരം വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചിരുന്നത് ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മത്സരബുദ്ധിയോടെ പ്രസിദ്ധീകരിച്ചിരുന്ന പംക്തികളാണ്. പിന്നെ മറ്റുള്ളവരും അതേറ്റെടുത്തു. ചാനലുകള്‍ വന്നപ്പൊ അവര്‍ കെങ്കേമമാക്കി. അക്രമങ്ങളും കൊലപാതകങ്ങളും സ്ഫോടനങ്ങളുമല്ലാതെ നമ്മുടെ മനസ്സിലേയ്ക്ക് നന്മയുടെ വിത്തുകള്‍ പാകുന്ന വിഷയങ്ങള്‍ കൈമാറുന്നത് അപൂര്‍വ്വം മാത്രമാണ്. ഏതെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആരെങ്കിലും ചെയ്താല്‍ അതിനെ ഒരു പ്രോഗ്രാമാക്കാന്‍ ചാനലുകള്‍ തയ്യാറാകാറില്ല. അതിന് അക്രമ സംഭവങ്ങള്‍ക്കു കൊടുക്കുന്നതിന്റെ ഏഴയലത്തുപോലും വരുന്ന പ്രാധാന്യം നല്‍കിക്കാണാറില്ല. ദൂരദര്‍ശന്‍ മാത്രമാണ് അല്‍പ്പമെങ്കിലും ഇതിനൊരു അപവാദമായി നിലകൊള്ളുന്നത്. പത്രത്താളുകളില്‍ ഇന്നു നിറഞ്ഞു കാണുന്നതും ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍തന്നെ. മറ്റുള്ള വാര്‍ത്തകള്‍ക്കുള്ള പ്രസക്തി പരമാവധി കുറയുന്നു. അവ രണ്ടിഞ്ച് ഒറ്റക്കോളം വാര്‍ത്തയായി ചുരുങ്ങുന്നു. മാര്‍ക്കറ്റുള്ള നിറങ്ങളില്‍ ചിത്രങ്ങളെ ഒപ്പിയെടുത്തു പതിയ്ക്കാനില്ലത്തതുകൊണ്ടാവണം ആ വാര്‍ത്തകള്‍ക്കു പ്രസക്തിയില്ലാത്തത്. നിറമുള്ള വാര്‍ത്തകള്‍ക്ക് ഇപ്പോള്‍ തൊള്ളായിരത്തിപ്പതിനാറിന്റെ പ്യൂരിറ്റിയാണല്ലോ...

നമ്മുടെ സമൂഹത്തില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ നാം അറിയാതിരിയ്ക്കണമെന്നല്ല ഞാന്‍ ഉദ്ദേശിയ്ക്കുന്നത്. അറിയേണ്ടതില്‍ കൂടുതല്‍ അറിയുന്നതുകൊണ്ടുള്ള അപകടം ഒഴിവാക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ്. വടക്കേയിന്ത്യയില്‍ പണ്ട് ഭീകരപ്രവര്‍ത്തനങ്ങളും സ്ഫോടനങ്ങളും നടക്കുന്നത് ചെറിയ വാര്‍ത്താ ശകലങ്ങളായി ആകാശവാണിയില്‍ക്കൂടിമാത്രം നമ്മള്‍ അറിഞ്ഞിരുന്ന സമയത്ത് അത് അവിടെയാണല്ലോ നമ്മുടെ കേരളത്തില്‍ ഇതൊന്നും സംഭവിയ്ക്കില്ലല്ലോ എന്നുള്ള സമാധാനമായിരുന്നു നമുക്ക്. പ്രസ്തുത സംഭവങ്ങള്‍ നമ്മുടെ സംസ്ഥാനത്തും നടന്നുതുടങ്ങിയത് വാര്‍ത്താ മാധ്യമങ്ങള്‍ അമിത പ്രാധാന്യത്തോടെ അത്തരം വാര്‍ത്തകള്‍ പറഞ്ഞു തുടങ്ങിയതിനു ശേഷമാണെന്നാണ് എനിയ്ക്കു തോന്നുന്നത്.

ഇവിടെയാ‍ണ് മന:ശാസ്ത്രപരമായി നമ്മള്‍ മറന്നുപോകുന്ന എന്നാല്‍ നാം ഏറ്റവും നന്നായി ഓര്‍ത്തിരിയ്ക്കേണ്ട ഒരു കാര്യം മണ്ണടിഞ്ഞു പോകുന്നത്. മനുഷ്യന്‍ അവന്റെ ചിന്താശക്തി പ്രവര്‍ത്തിച്ചു തുടങ്ങുന്ന സമയത്ത് എന്താണോ കൂടുതല്‍ കേള്‍ക്കുകയും കാണുകയും അനുഭവിയ്ക്കുകയും ചെയ്യുന്നത് അതിനനുസരിച്ചായിരിയ്ക്കും അവന്റെ ഉപബോധമനസ്സിലേയ്ക്കു പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നത്. ആ ഉപബോധമനസ്സിന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിയ്ക്കുന്ന മനസ്സിലേയ്ക്ക് എത്തുന്ന സിഗ്നലുകളും അത്തരത്തിലുള്ളതായിരിയ്ക്കും. സംഗീത കുടുംബത്തില്‍ നിന്ന് ഒരു സംഗീതജ്ഞനെ വളര്‍ത്താന്‍ വലിയ പ്രയാസമൊന്നുമുണ്ടാവില്ല. അവരുടെ ഉപബോധമനസ്സില്‍ സംഗീതം ഒരു പ്രോഗ്രാമായി കിടക്കുന്നുണ്ടാവും. അതില്ലാത്ത കുടുംബത്തില്‍നിന്ന് ഒരാള്‍ സംഗീതജ്ഞനാവില്ല എന്നല്ല, അവന് വളരാനും വികസിയ്ക്കാനുമുള്ള സാധ്യതയ്ക്ക് ഒരുപാടു വ്യതാസമുണ്ടാവും. ഇവിടെയും നമ്മുടെ പ്രോഗ്രാമിംഗ് നടക്കുന്നത് അങ്ങനെതന്നെയാണ്. ഇന്ന് ബാല്യം ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത് അക്രമവും അതുപോലെ മറ്റുസംഭവങ്ങളുമാണ്. അതിനെക്കുറിച്ചു പ്രതിപാദിയ്ക്കുന്ന പരിപാടികള്‍ക്കാണ് നമ്മള്‍ പ്രാധാന്യം കൊടുത്തു കാണുന്നത്.

അക്രമ സംഭവങ്ങളും മറ്റും നിരന്തരം കേള്‍ക്കുന്ന ബാല്യം ലോകത്ത് അത്തരം സംഭവങ്ങള്‍ മാത്രമേ നടക്കുന്നുള്ളൂ എന്നു വിശ്വസിച്ചാല്‍ അതിന് ആരെ കുറ്റം പറയണം? കുട്ടികള്‍ക്കു നാം വാങ്ങിക്കൊടുക്കുന്ന കളിപ്പാട്ടങ്ങളാകട്ടെ കളിത്തോക്കും അതുപോലുള്ളവയും. അവര്‍ കളിയ്ക്കുന്ന കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ നിറയെ അടിയും വെടിയും അക്രമവും. അതില്‍ സ്വയം തെരഞ്ഞെടുക്കുന്ന കഥാപാത്രമാവട്ടെ അക്രമിയും. വെടിവച്ചും ബോംബു പൊട്ടിച്ചും അവര്‍ കമ്പ്യൂട്ടറില്‍ ഗയിംകളിയ്ക്കുന്നു. അവര്‍കാണുന്ന സിനിമകളില്‍ കൊള്ളയും കൊലയും ബലാത്സംഗവും. അവര്‍ കാണുന്ന സീരിയലുകള്‍ മുഴുവന്‍ കുടുംബാന്ധരീക്ഷം കലക്കുന്നവ. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ അവര്‍ ചെയ്യുന്ന പ്രവൃത്തികള്‍ വീടിനും നാടിനും ഉതകുന്നതാവണമെന്നു വാശിപിടിയ്ക്കാമോ. മോശം പ്രോഗ്രാമിംഗ് നടന്ന മനസ്സുമായി അവര്‍ വളര്‍ന്നു വരും. മോശം പ്രവൃത്തികള്‍ അവര്‍ കൂടുതല്‍ ശ്രദ്ധിയ്ക്കും. അതു സ്വാഭാവികം മാത്രമാണ്. അക്രമികള്‍ക്കും അവര്‍ കാട്ടിയ അക്രമങ്ങള്‍ക്കും അമിത പ്രാധാന്യം നല്‍കുന്ന പരിപാടികള്‍ സൃഷ്ടിച്ചു വിതറി മാധ്യമങ്ങള്‍ അവര്‍ക്ക് വീരപരിവേഷം നല്‍കുമ്പോള്‍ അതേ പ്രാധാന്യം നേടിയെടുക്കാന്‍ അവന്റെ പാകതയില്ലാത്ത മനസ്സ് തീരുമാനിച്ചാല്‍ എങ്ങനെ കുറ്റം പറയും? മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം പഠിപ്പിയ്ക്കുന്ന സിനിമകളും സീരിയലുകലും കാണുന്ന തലമുറ ഇന്ന് ഹാന്‍സും പാന്‍പരാഗും പോലെയുള്ള ലഹരിവസ്തുക്കള്‍ മുതിര്‍ന്നവരെക്കാള്‍ കൂടുതലായി ഉപയോഗിയ്ക്കുന്നു. മദ്യം കഴിയ്കാത്ത യുവാക്കള്‍ക്കു വംശനാശം സംഭവിച്ചുകൊണ്ടിരിയ്ക്കുന്നു.

വെറുതേ എന്തെങ്കിലും എഴുതിവിടുന്നതാണെന്ന് തോന്നുന്നുവെങ്കില്‍ എനിയ്ക്ക് ഒരപേക്ഷയേ ഉള്ളൂ. മനുഷ്യമനസ്സില്‍ വിഷം കുത്തിവയ്ക്കപ്പെടുന്ന ഇത്തരം വാര്‍ത്തകള്‍ക്കു അമിതപ്രാധാന്യം കൊടുക്കാതെ ചെറിയ വാര്‍ത്തകളില്‍ ഒതുക്കിയിരുന്ന പഴയകാലത്ത്, ചാനലുകള്‍ ഇല്ലാതിരുന്ന അക്കാലത്ത് നേരത്തേ പറഞ്ഞപോലുള്ള അക്രമ സംഭവങ്ങളോ ഭീകരതയോ യുവാക്കള്‍ വഴിതെറ്റുന്ന ഇപ്പോഴത്തേതിനു സമാനമായ സംഭവങ്ങളോ ഉണ്ടായിരുന്നോയെന്നു പരിശോധിയ്ക്കുക. മലയാളി യുവാക്കളുടെ സ്വപ്നത്തില്‍പ്പോലും ഇക്കാര്യങ്ങള്‍ കണ്ടിട്ടില്ലെന്നു കാണാം. ഇന്നു സഹജീവികളെ കശാപ്പുചെയ്യാനുള്ള മനോബലം അവര്‍ക്കു കിട്ടിയിട്ടുണ്ടെങ്കില്‍ അത് മറ്റെവിടുന്നാണ്?

ചില്ലറ കള്ളത്തരങ്ങള്‍ അന്നും നടന്നിട്ടുണ്ട്, അതെന്നും നടക്കുകയും ചെയ്യും. കുറ്റകൃത്യങ്ങളില്ലാത്ത സമൂഹത്തെ സ്വപ്നം കാണുന്നതു വിഡ്ഢിത്തരമാണെന്നറിയാം. ചില്ലറ കള്ളത്തരങ്ങള്‍ കാണിയ്ക്കുന്ന ചിന്നക്കള്ളന്മാരില്‍ നിന്ന് അഭ്യസ്തവിദ്യരായ അന്താരാഷ്ട്ര ഭീകരന്മാരായി നമുടെ പുതിയ തലമുറ മാറിയിട്ടുണ്ടെങ്കില്‍ അതിന് മാധ്യമങ്ങളുടെ പങ്കു വളരെ വലുതുതന്നെയാണ്. അടുത്ത തലമുറയെങ്കിലും നന്നാവണമെങ്കില്‍ ഇന്നത്തെ അവസ്ഥയെ അപഗ്രഥിച്ചാല്‍ ഇതേ മാധ്യമങ്ങള്‍ തന്നെ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ മാത്രമേ സാധ്യമാവൂ എന്നു കാണാം. വാര്‍ത്തകള്‍ അറിയാന്‍ വേണ്ടിമാത്രം വാര്‍ത്താപ്രക്ഷേപണം നടത്തണം. സമൂഹത്തില്‍ നടക്കുന്ന നന്മയെ ലക്ഷ്യം വച്ചുള്ള സംഭവങ്ങള്‍ ഹൈലൈറ്റു ചെയ്യണം. അതുപോലെയുള്ള പരിപാടികള്‍ക്കുവേണ്ടി കുറച്ചു സമയം മാറ്റിവയ്ക്കണം. കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പെരുപ്പിച്ചുകാട്ടലുകള്‍ പൂര്‍ണ്ണമായി നിര്‍ത്തണം. അവ മനസ്സിലാക്കാന്‍ വേണ്ടി മാത്രമാക്കണം. സര്‍വ്വോപരി ചാനലുകള്‍ സമൂഹത്തിനു വേണ്ടിയാനെന്നുള്ള ബോധം അതിന്റെ അണിയറ ശില്‍പ്പികള്‍ക്കു വേണം. സമൂഹത്തിന്റെ സമുദ്ധരണം ഒരു ബാധ്യതയായി ഇനിയെങ്കിലും ഏറ്റെടുക്കണം.

രക്ഷാകര്‍ത്താക്കള്‍ തന്നെ കുട്ടികളുടെ വഴിതെറ്റലിനു കാരണമാകുന്നതെങ്ങനെയാണ്?

കാര്യങ്ങള്‍ക്ക് അല്‍പ്പമെങ്കിലും പുരോഗതി പ്രാപിയ്ക്കണമെങ്കില്‍ ഏറ്റവുമധികം ശ്രദ്ധ ചെലുത്തേണ്ടത് ഓരോ കുടുംബാംഗങ്ങളുമാണ്. കുട്ടികള്‍ക്കു വാങ്ങിക്കൊടുക്കുന്ന കളിപ്പാട്ടങ്ങളും കമ്പ്യൂട്ടര്‍ ഗെയിമുകളും മുതല്‍ നാം തുടങ്ങണം. ഇവിടം മുതല്‍ ക്രമാനുഗതമായി ശ്രദ്ധ പാലിച്ചാല്‍ കുട്ടികളില്‍ ക്രിമിനല്‍ മനസ്ഥിതി ഉടലെടുക്കുന്നതു മുളയിലേ നുള്ളാന്‍ ഒരു പരിധിവരെയെങ്കിലും കഴിയുമെന്നാണ് എന്റെ അഭിപ്രായം. കതിരില്‍ വളം വയ്ക്കലല്ല ഉത്തമമെന്ന് പഴം‌ചൊല്ലിലെങ്കിലും ഓര്‍ത്താല്‍ നന്ന്.

പണ്ട് സ്കൂളിലേയ്ക്കു പോകുന്ന കുട്ടികളില്‍ പൊതിച്ചോറ് ശീലമായിരുന്നു. ഇന്ന് അതുമാറി ഫാസ്റ്റ്ഫുഡിലേയ്ക്കു കുട്ടികളെ മാറ്റിയിരിയ്ക്കുന്നു. കുട്ടികളെ ഈ വിധം മാറാന്‍ പ്രധാന കാരണക്കാരായതോ അവരുടെ രക്ഷിതാക്കളും. രാവിലേ ചോറുണ്ടാക്കി കൊടുത്തുവിടാന്‍ അവര്‍ക്ക് തീരെ സമയം കിട്ടുന്നില്ല. മിയ്ക്കവാറും കുട്ടികള്‍ക്ക് രാവിലത്തെ ചായയും ഹോട്ടലില്‍ തന്നെ. കുട്ടികള്‍ക്കു ഭക്ഷണാവശ്യത്തിനു പണം കൊടുത്തു വിടുമ്പോള്‍ അവര്‍ അത് എന്താവശ്യത്തിന് ഉപയോഗിയ്ക്കുന്നുവെന്ന് എത്ര രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിയ്ക്കുന്നുണ്ടാവും. ഒരു ചായയും കടിയിലുമോ അതുപോലെ ചിലതിലോ മാത്രമൊതുക്കി ബാക്കി പണം ഹാന്‍സിനും പാന്‍പരാഗിനും സിഗററ്റിനും വേണ്ടി ചെലവഴിയ്ക്കുന്നത് ഞന്‍ നേരില്‍ കണ്ടിട്ടുണ്ട്, ഇപ്പോഴും കാണുന്നുമുണ്ട്. രക്ഷകര്‍ത്താക്കളെ അറിയിച്ചിട്ടും കാര്യമില്ലാത്ത അവസ്ഥയാണ് മിയ്ക്കപ്പോഴും. ചിലര്‍ ഹോസ്റ്റലില്‍ നിന്നു പഠിയ്ക്കുന്നവരായിരിയ്ക്കും. മിയ്ക്കവരുടെയും പിതാക്കള്‍ വിദേശത്തായിരിയ്ക്കും. ഈ രണ്ടുകൂട്ടര്‍ക്കും നല്‍കുന്ന പണം എന്തിനു വേണ്ടിയാണു ചെലവഴിയ്ക്കപ്പെടുന്നതെന്ന് അന്വേഷിയ്ക്കുന്ന മാതാപിതാക്കള്‍ എത്രയുണ്ടായിരിയ്ക്കും? ചിലരെങ്കിലും മറ്റുള്ളവരുടെ മുന്നില്‍ തന്റെ കുട്ടികള്‍ മോശമാവാതിരിയ്ക്കാന്‍ മോശമല്ലാത്ത വിധത്തില്‍ പണമോ മറ്റ് അത്യാവശ്യമല്ലാത്ത സൌകര്യങ്ങളോ നല്‍കുന്നവരായിരിയ്ക്കും. കുട്ടികള്‍ വഴിപിഴയ്ക്കാനുള്ള സാധ്യത ഇവിടെ വളരെക്കൂടുതലാണല്ലോ.

സന്ദര്‍ഭോചിതമായി ഞാന്‍ സാക്ഷിയായ രണ്ടു ചെറിയ അനുഭവങ്ങള്‍ പറയാന്‍ ആഗ്രഹിയ്ക്കുകയാണ്.
സ്കൂള്‍ ഗ്രൌണ്ടില്‍ നിന്നു സിഗരറ്റു വലിച്ച എട്ടാം ക്ലാസ്സുകാരനോട് രക്ഷാകര്‍ത്താവിനെക്കൂട്ടി വന്നിട്ടു ക്ലാസ്സില്‍ കയറിയാല്‍ മതിയെന്നു സ്കൂള്‍മാഷ് . പിറ്റേന്ന് കുട്ടിയുടെ കൂടെ വന്ന രക്ഷകര്‍ത്താവിനോട് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം അത്ഭുതപ്പെടുത്തുന്നതായിരുന്നു. മറ്റെന്തോ വലിയ കാര്യമാണത്രേ അയാള്‍ പ്രതീക്ഷിച്ചത്! ഒരു സിഗററ്റു വലിച്ചത് ഇത്ര കാര്യമാക്കാനുണ്ടോ എന്നാണയാള്‍ ചോദിച്ചത്!
ക്ലാസ്സില്‍ ക്യാമറയുള്ള മൊബൈല്‍ കൊണ്ടുവന്ന് പെണ്‍കുട്ടികളുടെ മാറിന്റെ ചിത്രമെടുക്കുന്ന വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ പിടിച്ചു വച്ച് പിറ്റേന്ന് പിതാവിനെക്കൂട്ടി വരാന്‍ പറഞ്ഞ അദ്ധ്യാപികയുടെ വീട്ടില്‍ അന്നു രാത്രിതന്നെ ആളെക്കൂട്ടിച്ചെന്നു കയ്യാങ്കളി നടത്തിയ രക്ഷാകര്‍ത്താവാണു മറ്റൊന്ന്. ഇവിടെ കുട്ടി പറഞ്ഞ എന്തോ കള്ളമായിരിയ്ക്കും ആ പിതാവു വിശ്വസിച്ചിട്ടുണ്ടാവുക. സത്യം എന്താണെന്നു മനസ്സിലാക്കാന്‍ അയാള്‍ ശ്രമിച്ചില്ല. പക്ഷേ ഈ രണ്ടു സംഭവങ്ങളും ആ കുട്ടികളുടെ ഭാവിജീവിതത്തില്‍ കോട്ടമുണ്ടാക്കുമെന്നുറപ്പ്. എല്ലാ രക്ഷകര്‍ത്താക്കളും ഇങ്ങനെയാണെന്നല്ല പറയുന്നത്. നമുക്കും ഒരു ശ്രദ്ധ നല്ലതാണ്. അങ്ങനെ ശ്രദ്ധിച്ചാല്‍ പലതും നമുക്കു കണ്ടെത്താനും കഴിയും. നമ്മുടെ ജീവിതം നമ്മുടെ കുട്ടികള്‍ക്കുവേണ്ടി ഉള്ളതുകൂടിയാണല്ലോ.

തെറ്റും ശരിയും തിരിച്ചറിഞ്ഞുതുടങ്ങുന്ന പ്രായത്തില്‍ വീട്ടില്‍ തുടങ്ങുന്ന ഇത്തരം പ്രോത്സാഹനങ്ങളും അതിനു ശേഷം നമ്മുടെ മാധ്യമ വിശേഷണങ്ങളും കൂടിയാകുമ്പോള്‍ നമ്മുടെ പുതിയ തലമുറയുടെ കാര്യം ഗുണകരമാകുന്ന അവസ്ഥയിലെത്തുന്നതെങ്ങനെ? സമൂഹത്തില്‍ നമ്മള്‍ കണ്ടുകൊണ്ടിരിയ്ക്കുന്ന ജീര്‍ണ്ണതകള്‍ക്ക് ഇവയല്ലാതെ മറ്റെന്താണു പ്രധാന കാരണം? എന്തും കച്ചവടച്ചരക്കാക്കുന്ന മാധ്യമ ഭീകരതയ്ക്ക് അറുതിവരാതെ ഈ നാടു നന്നാവാന്‍ പോണില്ല. പത്രത്താളുകളിലും ടീവീ ചാനലുകളിലും നന്മയുടെ സന്ദേശമുണര്‍ത്തുന്ന പരിപാടികളും വാര്‍ത്തകളും നിറയാതെ ഇവിടെ സുഗന്ധത്തിനു വിദൂര സാധ്യതപോലുമില്ല. മാധ്യമങ്ങള്‍ അറിവു പകരാനുള്ളതാണ്. അതു പകര്‍ന്നുകൊടുക്കുക എന്നതാണു മാധ്യമ ധര്‍മ്മവും. ആനന്ദം അനുബന്ധം മാത്രമാണ്.

Thursday

ഇളയരാജയ്ക്ക് ആശംസകള്‍...


സംഗീതത്തിലെ പെരിയ രാജ സിനിമയിലെത്തിയിട്ട് മുപ്പത്തഞ്ചു വര്‍ഷമായിരിയ്ക്കുന്നു. സംഗീതത്തില്‍ മൂത്ത ഇളയരാജയ്ക് ഇത് അറുപത്തെട്ടാം പിറന്നാള്‍. സംഗീതലോകത്ത് അതി പ്രശസ്ഥനായ ഇളയരാജയുടെ ഇപ്പോഴത്തെ വിജയത്തിനു പിന്നില്‍ കഷ്ടപ്പാടിന്റെ കഥകള്‍ ഒരുപാടു പറയാനുണ്ട്. ചെറുപ്പത്തില്‍ത്തന്നെ പിതാവിന്റെ വേര്‍പാട് ഗ്രസിച്ചു. ഭാഗ്യം കൂട്ടിനുണ്ടായിരുന്നതുകൊണ്ടുമാത്രം പഠനം തുടരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 1943 ജൂണ്‍ രണ്ടിന് പന്ന്യപുരത്ത് രാമസ്വാമി ചിന്നത്തായി ദമ്പതികളുടെ പുത്രനായി ജനിച്ച ഇളയരാജ ലോകമറിയുന്ന സംഗീതജ്ഞനായതിനുപിന്നിലും ഇതേ ഭാഗ്യം ഉണ്ടായിരുന്നെന്നു പറയാം.

തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് മുതലായ ഭാഷകളില്‍ അദ്ദേഹം തിളങ്ങിയിട്ടുണ്ട്. കേട്ടാല്‍ മതിവരാത്ത ഇളയരാജ സംഗീതം പോപ്‌മ്യൂസിക് വരെ നീണ്ടുകിടക്കുന്നു. അതുകൊണ്ടുതന്നെ നവ സംഗീതജ്ഞരുടെ തള്ളിക്കയറ്റത്തിനിടയിലും രാജസംഗീതം വേറിട്ടു നില്‍ക്കുന്നു. മുമ്പ് ബിബിസി ലോകത്തിലെ ഏറ്റവും മികച്ച പത്തു ഗാനങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ ഒന്നാമതെത്തിയത് ദളപതിയിലെ “അടി റാക്കമ്മ” എന്നഗാനമാണെന്നതും ശ്രദ്ധേയമാണ്. ലണ്ടനിലെ റോയല്‍ ഫില്‍ ഹാര്‍മോണിക് ഓര്‍ക്കസ്ടയില്‍ സിംഫണി ചെയ്ത് ആദ്യ ഏഷ്യാക്കാരനെന്ന ബഹുമതി ഇദ്ദേഹത്തിനു സ്വന്തം. നൂറ്റിമുപ്പതോളം ഗായകരുടെ ശബ്ദം ഇതില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.



ഇളയരാജയുടെ യഥാര്‍ത്ഥ നാമം ഡാനിയേല്‍ രാസയ്യ എന്നാണ്. ജ്യേഷ്ടന്‍ വരദരാജന്റെ മ്യൂസിക് ട്രൂപ്പായിരുന്ന “പാവലാര്‍ ബ്രദേഴ്‌സി”ല്‍ ഗായകനായാണ് അരങ്ങേറ്റം. നെഹ്രുവിനു വേണ്ടി കണ്ണദാസന്‍ രചിച്ച വിലാപ കാവ്യമായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല ഈണങ്ങളില്‍ ഏറ്റവും ശ്രദ്ധിയ്ക്കപ്പെട്ടത്. 1976ല്‍ പഞ്ചു അരുണാചലം നിര്‍മ്മിച്ച “അന്നക്കിളി”യിലൂടെയാണ് സിനിമാലോകത്ത് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. 1980കളില്‍ പ്രശസ്ഥി അദ്ദേഹത്തെത്തേടി എത്തിത്തുടങ്ങി. മൂന്നു ദേശീയ അവാര്‍ഡുകളുള്‍പ്പടെ ധാരാളം അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി.




ജീവയാണു ഭാര്യ, യുവന്‍ ശങ്കര്‍ രാജ, കാര്‍ത്തിക് രാജ, ഭവതരിണി എന്നിവര്‍ മക്കളും. ഇതില്‍ ഭവതരിണിയാണ് കളിയൂഞ്ഞാലിലെ “കല്യാണ പല്ലക്കിലേറി..” എന്ന ഗാനം പാടിയിരിയ്ക്കുന്നത്.

Wednesday

ലളിത്‌മോഡിയും തലപ്പന്തും


ഒടുവില്‍ ക്രിക്കറ്റ് ബോളിന്റെ രൂപം മാറ്റാന്‍ ബിസിസിഐ തീരുമാനിച്ചു. പുതിയ രൂപം തലപ്പന്തു മാതൃകയില്‍...

ഐപി‌എല്‍ അഴിമതിയെന്നരോപിയ്കപ്പെട്ട് സസ്പെന്റു ചെയ്യപ്പെട്ട ലളിത്‌മോഡി പന്ത്രണ്ടായിരം പേജില്‍ മഹാഭാരതത്തെയും കടത്തിവെട്ടുന്ന വിധത്തില്‍ അട്ടിയ്ക്ക് പേപ്പറില്‍ മഹാ സത്യമൂലായണം സമര്‍പ്പിച്ചപ്പോള്‍ ചോദ്യം ചോദിച്ച ബിസിസിഐ അന്തംവിട്ടു കുന്തം വിഴുങ്ങിയെന്നാണു കേട്ടത്. ഇനി അതല്ലാം കൂടി വായിച്ച് ഏമ്പക്കം വിടുന്നതിനെക്കാള്‍ അദ്ദേഹത്തിന്റെ സസ്പെന്‍ഷന്‍ പിന്‍‌വലിയ്ക്കുന്നതായിരിയ്ക്കും ബിസിസിയ്ക്കു നന്നാവുക. ഇല്ലെങ്കില്‍ അവരുടെ കട്ടേം‌പടവും മടങ്ങുന്ന കോലത്തിലാവും എത്തുക. ഐപി‌എല്‍ മത്സരങ്ങളില്‍ അന്തര്‍ദ്ദേശീയ ക്രിക്കറ്റിന്റെ രൂപം മാറ്റിമറിച്ചെന്ന പേരില്‍ മറ്റൊരാരോപണവും മോഡി നേരിടുന്നുണ്ട്. ഇക്കണക്കിന് അതിനുള്ള മറുപടികൂടി കിട്ടുമ്പോള്‍ അതൊന്നു വായിച്ചെടുക്കാന്‍ ബിസിസിഐയ്ക്ക് ആരോഗ്യമുണ്ടാവുമോന്നാ എന്റെ സംശയം.

ഇംഗ്ലണ്ട് കേന്ദ്രമാക്കി ബ്രിട്ടീഷ് കൌണ്ടി ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ പ്രയോജനപ്പെടുത്തി ഐപി‌എല്‍ മാതൃകയില്‍ മത്സരങ്ങള്‍ സംഘടിപ്പിയ്ക്കാന്‍ മോഡിയ്ക്കു പദ്ധതിയുണ്ടെന്നും കേട്ടു. മൂന്നോളം കൌണ്ടി അധികൃതരുമായി മോഡി ചര്‍ച്ചയും നടത്തിയത്രെ. മോഡിയുടെ നടപടിയെ സംബന്ധിച്ച് ഇസിബി ചെയര്‍മാന്‍ ഗിലീസ് ക്ലാര്‍ക്ക് ബിസിസിഐ ചെയര്‍മാന്‍ ശശാങ്ക് മനോഹറിനു നല്‍കിയ കത്തും ഇക്കാര്യം സ്ഥിരീകരിയ്ക്കുന്നുണ്ടത്രെ. ലളിത് മോടിയുടെ അടുത്താ കളി...

തമ്മിലടിയും തൊഴുത്തില്‍ക്കുത്തും മുഖമുദ്രയായിക്കരുതുന്ന ബിസിസിഐയുടെ സമ്പത്തിനെ കൊള്ളയടിയ്ക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടതു തന്നെയാണ്. അതു കണ്ടുകൊണ്ടിരിയ്ക്കുന്ന ദരിദ്രനാരായണന്മാര്‍ക്ക് അങ്ങനെയെങ്കിലും ആശ്വസിയ്ക്കാം. താര രാജാക്കന്മാരുടെ പ്രശസ്തികൊണ്ട് അവര്‍ക്കു പള്ള നിറയുകില്ലല്ലോ. ഭരണ രംഗത്തുള്ളവര്‍ ആരായാലും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിക്കൊണ്ടിരിയ്ക്കും, കാരണം അന്യന്റെ അപ്പം അവനുള്ളതാണ്.

ട്വിറ്ററില്‍ മോഡിയെ ഡിലീറ്റു ചെയ്തുകൊണ്ട് ശശിതരൂര്‍ രംഗത്തെത്തിയത് ശ്രദ്ധേയമാ‍ണ്. മോഡിയാവട്ടെ ഇക്കാര്യം അറിഞ്ഞതായി ഭാവിയ്ക്കുന്നുമില്ല. മോഡിയെ ക്രിക്കറ്റില്‍നിന്നുതന്നെ ഡിലീറ്റു ചെയ്യുമോന്നു കാത്തിരുന്നു കാണാം.

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ലളിത്‌മോഡിയെ വധിയ്ക്കാന്‍ പദ്ധതിയിട്ടിരുന്നതായി പ്രചരിയ്ക്കുന്നുണ്ടെങ്കിലും അതില്‍ കഴമ്പുണ്ടെന്നു തോന്നുന്നില്ല. ഐപി‌എല്‍ ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ സസ്പെന്‍ഷനെത്തുടര്‍ന്നു നഷ്ടമായപ്പോള്‍ അതു നിലനിര്‍ത്തിക്കിട്ടാനുള്ള തന്ത്രമായി ഇതിനെക്കരുതാം. ലളിത് മോഡിയെ കൊന്നിട്ട് ദാവൂദ് ഇബ്രാഹിമിന് എന്തുകിട്ടാനാണ്? അധികാരത്തിലില്ലാത്തവന്‍ കാലണയ്ക്കു വകയില്ലാത്തവനെന്നാണല്ലോ... ഐപി‌എല്ലിലേയ്ക്ക് പാകിസ്താന്‍ കളിക്കാരെ എടുക്കാത്ത സാഹചര്യത്തില്‍ മിയാന്‍‌ദാദിന്റെ അടുത്ത ബന്ധുവായ ദാവൂദിന് ഐപിഎല്ലിനോട് ശത്രുതയുണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ലെന്ന മറ്റൊരഭിപ്രായവും പൊന്തി വരുന്നുണ്ട്.

ഓലപ്പന്തിനെയും ക്രിക്കറ്റ് ബോളിന്റെയും രൂപത്തെ താരതമ്യം ചെയ്യാന്‍ ഒരു കമ്മീഷനെ ബിസിസിഐ നിയമിച്ചുവെന്നാണ് ഒടുവില്‍ കേട്ടത്. ഭാരതത്തിന്റെ പാരമ്പര്യം കാക്കാന്‍ വിദേശ ബോളുകള്‍ ഇന്ത്യയില്‍ ഒഴിവാക്കാനും ഇന്ത്യന്‍ ക്രിക്കറ്റ് ബോളിന്റെ ആകൃതിയില്‍ മാറ്റം വരുത്താനും പദ്ധതിയുണ്ടത്രേ. ഇന്ത്യന്‍ ടീമിന്റെ ഫൈനല്‍ തോല്‍‌വികള്‍ക്കു പരിഹാരം കാണാന്‍ ഈ രൂപമാറ്റം സഹായിയ്ക്കും. ഒരു പക്ഷേ ഫൈനലില്‍ ജയിച്ചില്ലെങ്കിലും തലപ്പന്തു കളിയെങ്കിലും കളിച്ചു ജയിച്ചു വരാമെന്നു പ്രതീക്ഷിയ്ക്കുകയും ചെയ്യാം. എന്തായാലും ക്രിക്കറ്റ്‌ബാള്‍ ഓലപ്പന്തിന്റെ രൂപത്തിലാക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിനു ഗുണമേ ഉണ്ടാവൂ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല. മോഡിയുടെ തിരിച്ചുവരവിനുമുമ്പുതന്നെ ഇതു നടപ്പിലാവാനും സാധ്യതയുണ്ട്. ഇന്ത്യയിലെ മത്സരങ്ങളില്‍ മാത്രമേ ഇതുപയോഗിയ്ക്കാന്‍ കഴിയൂ എന്ന സാചര്യമുള്ളതിനാല്‍ ഇന്ത്യയുമായുള്ള മത്സരങ്ങളെല്ലാം ഇന്ത്യയില്‍വച്ചുതന്നെ നടത്താനാണു പരിപാടി.

കൊട്ടോട്ടി തൊടുപുഴയ്ക്ക്

വരുന്ന ആഗസ്റ്റ് എട്ടിന് തൊടുപുഴ ജ്യോതിസ് ടവറില്‍ ബൂലോക മീറ്റ് സംഘടിപ്പിച്ചിരിയ്ക്കുന്ന വിവരം കൊട്ടോട്ടിക്കാരനെ അറിയിയ്ക്കുകയും പ്രത്യേക അതിഥിയായി ക്ഷണിച്ചിരിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു എന്ന വിവരം അറിയിയ്ക്കുന്നു. പ്രസ്തുത മീറ്റില്‍ കൊട്ടോട്ടി പങ്കെടുക്കാതിരുന്നാല്‍ മറ്റു ബ്ലോഗര്‍മാര്‍ മീറ്റിനെത്തില്ലെന്നും അതു സംഘാടക ബ്ലോഗര്‍മാര്‍ക്ക് വിഷമമുണ്ടാകുമെന്നും സംഘാടകസമിതി പ്രത്യേകം അറിയിച്ച സാഹചര്യത്തില്‍ നിലവിലുള്ള തിരക്കുകള്‍ക്ക് ചെറിയ അവധികൊടുത്ത് തൊടുപുഴമീറ്റില്‍ രണ്ടുമിനിട്ട് പങ്കെടുക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. ബൂലോക പുലിബ്ലോഗറുമായിച്ചേര്‍ന്ന് രണ്ടുമിനിട്ടെങ്കിലും ചെലവിടാന്‍ ബൂലോകര്‍ക്ക് അവസരം ലഭിയ്ക്കുമെന്നതില്‍ ബൂലോകര്‍ക്കു സന്തോഷിയ്ക്കാം. ബാനറുകളും കട്ടൌട്ടുകളും കണ്ടു സായൂജ്യമടയാം.

ഏതാണ്ടു പത്തിനും പന്ത്രണ്ടിനുമിടയില്‍ ഓഡിറ്റോറിയത്തില്‍ എത്താനാവുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. അതിനാല്‍ അതിരാവിലെയുള്ള ധൃതിപിടിച്ച സ്വീകരണ പരിപാടികളില്‍ നിന്നും ഹരീഷിനും പാവപ്പെട്ടവനും അല്‍പ്പം ആശ്വാസം ലഭിയ്ക്കും. സ്വീകരണത്തിനുള്ള മാലയും ബൊക്കെയുമൊക്കെ രാവിലെ വാങ്ങിയാല്‍ മതിയാവും. വാടിക്കരിഞ്ഞ് അഴുകി ഒരുതരം നാലാം‌കിട ബ്ലോഗിന്റെ മണമുള്ള സ്വീകരണോപഹാരങ്ങള്‍ എനിയ്ക്കിഷ്ടമല്ല. പത്തുമണികഴിഞ്ഞ് ഏതുസമയവും എത്താന്‍ സാധ്യതയുള്ളതിനാല്‍ ആ സമയം മുതല്‍ താലപ്പൊലിയും മറ്റു കാഴ്ചവട്ടങ്ങളും ഒരുക്കാവുന്നതാണ്. അഴീക്കോട് ഗവ: യു പി സ്കൂള്‍ മോഡലില്‍ കുട്ടികളുടെ നീണ്ടനിരതന്നെ സ്വീകരണ പരിപാടിയ്ക്കായി ഒരുക്കേണ്ടതാണ്. അഞ്ചു വയസ്സുവരെയുള്ള കുട്ടികളെമാത്രമേ ഈ വകുപ്പില്‍ ഉള്‍പ്പെടുത്താവൂ എന്ന് പ്രത്യേകം നിര്‍ദ്ദേശിയ്ക്കുന്നു. സ്വീകരണം ആരംഭിയ്ക്കുന്ന സ്ഥലം മുതല്‍ ഈ കാഴ്ചകള്‍ ഒരുക്കേണ്ടതാണ്. ബോളിവുഡ് നായികമാരെ സ്വീകരണത്തിനൊരുക്കാമെന്ന വാഗ്ദാനം ഞാന്‍ സ്നേഹപൂര്‍വ്വം നിരസിയ്ക്കുന്നു. ഇതിനുള്ള ചെലവ് മറ്റുബ്ലോഗര്‍മാര്‍ക്കു താങ്ങാന്‍ കഴിയാത്തതിനാലാണിത്.

കൊട്ടോട്ടിയ്ക്ക് വെയിലും ചൂടുമൊക്കെ അലര്‍ജിയായതിനാല്‍ ശീതീകരണ സംവിധാനമുള്ള വാഹനം ഒരുക്കി നിര്‍ത്തേണ്ടതാണ്. കൊക്കകോള, പെപ്സി, സെവനപ്പ് മുതലായവയെ കൂടാതെ ജെഡിബിയുടെ രണ്ടു ബോട്ടിലും വാഹനത്തില്‍ സൂക്ഷിയ്ക്കേണ്ടതാണ്. ഇതിനാവശ്യമായ സ്പ്രിന്റോ സ്പ്രൈറ്റോ നിര്‍ബ്ബന്ധമായും കൂടെ വച്ചിരിയ്ക്കണം.
കൊട്ടോട്ടിയെ ഭയന്ന് നാട്ടുകാരന്‍ നാടുവിട്ടതിനാല്‍ അദ്ദേഹത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. എന്നിരുന്നാലും മീറ്റിന്റെ സമയത്ത് ഈറ്റുകാണുമ്പോഴെങ്ങാനും അദ്ദേഹം ചാടി വീണാല്‍ വിവരമറിയുമെന്ന് ഈ അവസരത്തില്‍ നാട്ടുകാരനെ അറിയിയ്ക്കുന്നു.

കൊട്ടോട്ടിയുടെ യാത്രാ സൌകര്യത്തെയും ഈറ്റാനുള്ള മെനുവിന്റെയും വിശദ വിവരങ്ങള്‍ താമസിയാതെ പ്രസിദ്ധപ്പെടുത്തുന്നതാ‍ണ്. എന്റെ സന്ദര്‍ശനം പ്രമാണിച്ച് തൊടുപുഴ ടൌണില്‍ ഒരുക്കാനുദ്ദേശിയ്ക്കുന്ന ക്രമീകരണങ്ങളെക്കുറിച്ച് വിശദമായിത്തന്നെ എന്നെ അറിയിയ്ക്കേണ്ടതാണ്. അന്നേ ദിവസം പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്തവിധം ഗതാഗത സംവിധാനമൊരുക്കാനും സംഘാടകര്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. കരിമരുന്നു പ്രയോഗങ്ങള്‍ രണ്ടായിരം ഡെസിബല്ലില്‍ കൂടുതല്‍ ശബ്ദപ്രശ്നങ്ങളുണ്ടാകാത്തവിധം സെറ്റുചെയ്യാന്‍ മറക്കരുത്. സന്ദര്‍ശനത്തിന്റെ ലൈവ് ടെലികാസ്റ്റ് ഉണ്ടായിരിയ്ക്കണം.

കൊട്ടോട്ടിയുടെ സന്ദര്‍ശനം ഉറപ്പായ സാഹചര്യത്തില്‍ പ്രശസ്ഥരായ ബാലചന്ദ്രന്‍ ചുള്ളിക്കാട്, മുരുകന്‍ കാട്ടാക്കട, മമ്മൂട്ടി തുടങ്ങിയവരും പങ്കെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അവരുമായി അരമിനുട്ടെങ്കിലും കൂടിക്കാഴ്ച നടത്താന്‍ ശ്രമിയ്ക്കുന്നതാണ്. ഇത് മലയാളത്തിലെ മറ്റു ബ്ലോഗന്മാര്‍ക്ക് ഇതു സന്തോഷമുളവാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മീറ്റിന് സുരക്ഷ സംബന്ധിച്ച് പ്രശ്നങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ സമാധാനത്തോടെ സന്തോഷത്തോടെ ഈറ്റിപ്പിരിയാം. ബ്ലോഗര്‍മാര്‍ക്ക് കൊട്ടോട്ടിയുമായി രണ്ടുമിനിട്ട് ചെലവഴിയ്ക്കാന്‍ സൌഭാഗ്യമുണ്ടാവുന്നതുപോലെ എല്ലാവര്‍ക്കുമൊപ്പം വളരെക്കുറച്ചു സമയമെങ്കിലും ചെലവഴിയ്ക്കാന്‍ സാധിയ്കുന്നതില്‍ എനിയ്ക്കും അളവറ്റ സന്തോഷമുണ്ട്.

Popular Posts

Recent Posts

Blog Archive